Wednesday, 22 October 2014

ഛാന്ദോഗ്യോപനിഷത്ത്‌ ആറാം അദ്ധ്യായം തത്ത്വമസി മഹാകാവ്യവിചാരം 84 ദിവസം

ഛാന്ദോഗ്യോപനിഷത്ത്‌ ആറാം അദ്ധ്യായം  തത്ത്വമസി മഹാകാവ്യവിചാരം  84 ദിവസം
ഇവിടെ ഒരു ജനവുമില്ലാത്ത, അതിവിശാലമായ, വിജനമായിട്ടുള്ള ഒരിടത്തുകൊണ്ടുപോയിട്ട്‌ അവനെ വിട്ടുകഴിഞ്ഞാല്‍ ``സയഥാ`` അവന്‍ ഏതുപ്രകാരത്തിലാണോ ``തത്ര`` അവിടെനിന്ന്‌ ``പ്രാങ്‌വാ ഉദങ്‌വാ അധരാങ്‌വാ പ്രത്യങ്‌വാ`` കിഴക്കോട്ടും, പടിഞ്ഞോറോട്ടും, വടക്കോട്ടും, തെക്കോട്ടുമൊക്കെ നടക്കുന്നത്‌ അതുപോലെ. ഒന്നും കാണുന്നില്ലല്ലോ? അവന്‌ ഒന്നും മനസ്സിലാവുന്നില്ലല്ലോ. ``പ്രധ്‌മായീതാ`` തെരഞ്ഞ്‌ നിലവിളിക്കും. അവന്‍ അന്വേഷിക്കും. ``അഭിനദ്ധാക്ഷഃ ആനീയഃ`` ഇതാ എന്നെ കണ്ണുകെട്ടി ഇവിടെ കൊണ്ടുവന്നിട്ടു. അയ്യോ, എന്നെ കണ്ണുകെട്ടി ഇവിടെ കൊണ്ടുവന്നിട്ടു. എന്നിട്ടോ ``അഭിനദ്ധാക്ഷോ വിസൃഷ്‌ടഃ`` എന്നെ ഇതാ ഇവിടെ ഉപേക്ഷിച്ചുപോയിരിക്കുന്നു. എങ്ങനെയാണോ ``യഥാ തസ്യ അഭിനഹനം`` അവന്റെ കണ്ണിലെ കെട്ട്‌ ``പ്രമുച്യബ്രൂയാത്‌`` അഴിച്ചുമാറ്റിയിട്ട്‌ അവനോട്‌ ഒരാള്‍ പറയുന്നത്‌ ``ഏതാം ദിശം ഗാന്ധാരാഃ`` ഇതാ ഈ വഴിക്ക്‌ പോയാല്‍ ഗാന്ധാരദേശത്തെത്താം എന്ന്‌. അവന്റെ കണ്ണൊന്നും കെട്ടഴിച്ചിട്ടില്ലായിരുന്നു. അവന്റെ കൈയും കെട്ടിയെന്ന്‌ കൂട്ടിക്കോളൂ. അവന്‌ കൈ അഴിച്ചുകഴിഞ്ഞാലല്ലേ കെട്ടഴിക്കാന്‍ പറ്റൂ. 
ഒരാള്‍ വന്ന്‌ അവന്റെ കണ്ണിലെയും കൈയിലെയും കെട്ടൊക്കെ അഴിച്ചിട്ട്‌ പറഞ്ഞു. ഇതാ ഇതുവഴി നേരെ പോയിക്കഴിഞ്ഞാല്‍ ഗാന്ധാരദേശത്തെത്തും. ``ഏതാം ദിശാം ഗാന്ധാരാഃ`` ഈ വഴിക്ക്‌ പോയാല്‍ ``വ്രജ ഇതി`` അതുകൊണ്ട്‌ ഈ വഴിയിലേക്ക്‌ നടന്ന്‌ ചെന്നോളൂ. ``സഗ്രാമാത്‌ഗ്രാമം പൃച്ഛന്‍`` അവന്‍ ഓരോ ഗ്രാമങ്ങള്‍ തോറും ചോദിക്കുന്നു. ``പണ്‌ഡിതഃ മേധാവീ`` ഉപദേശം ഓര്‍മ്മിക്കുന്നവനായി ബുദ്ധിപൂര്‍വ്വം മാര്‍ഗ്ഗം കണ്ടെത്തി, ``ഗാന്ധാരാന്‍ ഏവ ഉപസംപദ്യതേ`` ചോദിച്ച്‌ ചോദിച്ച്‌ അവന്‍ ഗാന്ധാരദേശത്ത്‌ എത്തിച്ചേരുന്നു. ``ഏവമേവ`` ഇതുപോലെതന്നെയാണ്‌ ഇവിടെ ``ഇഹ`` ഈ ലോകത്ത്‌ ``പുരുഷഃ വേദഃ`` ആചാര്യവാനായിട്ടുള്ള ഒരുവന്‍, സത്യത്തെ അറിഞ്ഞവന്‍, ``വേദഃ`` എന്നുപറഞ്ഞാല്‍ അറിവ്‌ നേടിയിട്ടുള്ള അവന്റെ ഒരുപദേശത്തിന്റെ ആവശ്യമേ ഉള്ളൂ ``തസ്യതാവത്‌ഏവചിരം`` അവന്‌ അവനെ കാണേണ്ട താമസം മാത്രമേയുള്ളൂ ``യാവത്‌നവിമോക്ഷ്യേ`` അപ്പോള്‍തന്നെ അവന്‌ ആ വഴി തുറന്ന്‌ കിട്ടുന്നതാണ്‌. ``അഥാ`` അനന്തരം ``സംപത്സ്യേ ഇതി`` അവന്‍ അതുമായി തീരുന്നു. 
ഇവിടെ വളരെ കേമമായിട്ടുള്ള ഒരു ഉദാഹരണമാണ്‌ പറഞ്ഞത്‌. ഈ തിരുവനന്തപുരത്തേക്ക്‌ പലരും വരാറുണ്ട്‌. കാരണം തിരുവനന്തപുരം കാപിറ്റല്‍ സിറ്റിയാണ്‌. പല ആവശ്യങ്ങള്‍ക്കും ആളുകള്‍ വരും. എന്നിട്ട്‌ ചോദിക്കും? ഇന്ന സ്ഥലം എവിടെയാണ്‌? ഈ സ്ഥലം എവിടെയാണ്‌ എന്നൊക്കെ? കണ്ണുതുറന്നിട്ടുതന്നെ. ട്രെയിനില്‍ വെച്ചിട്ടുതന്നെ ഓരോരുത്തരുമായിട്ട്‌ പരിചയപ്പെടും. എനിക്ക്‌ ഇന്നിടത്തുപോവാനാണ്‌. എവിടെയാണെന്ന്‌ നിങ്ങള്‍ക്കറിയാമോ എന്നൊക്കെ ചോദിക്കും. 
ഒരിക്കല്‍ ഒരാള്‍, ഈ തിരുവനന്തപുരം പട്ടണമൊക്കെ ഒന്നു ചുറ്റിക്കാണണമെങ്കില്‍, മൊത്തത്തില്‍ ഒന്നു കാണണമെങ്കില്‍ എന്താ വഴി എന്ന്‌ ചോദിച്ചു. അദ്ദേഹം പറഞ്ഞു. ഒരു ഓട്ടോറിക്ഷയില്‍ കയറിയിട്ട്‌ അടുത്തുള്ളൊരു ലോഡ്‌ജില്‍ പോവണമെന്ന്‌ പറഞ്ഞാല്‍മതി. അവര്‍ തിരുവനന്തപുരം പട്ടണം മുഴുവന്‍ കാണിച്ചുതരും. അതായത്‌ അത്‌ ചോദിക്കേണ്ടവരോട്‌ ചോദിക്കണമെന്നാണ്‌. അയാള്‍ക്ക്‌ ഇവിടെവന്നിട്ടുണ്ടായ ഒരു അനുഭവമാണ്‌. അങ്ങനെ അദ്ദേഹം അവിടേയും ഇവിടേയുമൊക്കെ കറങ്ങി സമയം വൈകി. അദ്ദേഹത്തിന്‌ മെഡിക്കല്‍കോളേജില്‍ പോവാനായിരുന്നു. പിന്നെ വൈകിയ സമയത്ത്‌ ആരോടോ ചോദിച്ചു. ഏത്‌ ബസ്സുകയറിയാലാണ്‌ വേഗം മെഡിക്കല്‍കോളേജിലെത്തുക എന്ന്‌? അപ്പോളവര്‍ പറഞ്ഞു. റോഡിന്റെ നടുവില്‍ നിന്നാല്‍മതി. എത്രയും പെട്ടെന്നെത്തും, മെഡിക്കല്‍ കോളേജില്‍. ഇതൊക്കെ കൃത്യമായിട്ട്‌ ചോദിക്കേണ്ട ഇടത്ത്‌ ചോദിച്ചാല്‍ എത്തേണ്ടിടത്ത്‌ എത്തും.
(തുടരും...)

No comments:

Post a Comment