Saturday, 25 October 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 16 & 17

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 16 & 17
ചതുര്‍വിധാ ഭജന്തേ മാം
ജനാഃ സുകൃതിനോര്‍ജ്ജുന
ആര്‍ത്തോ ജിജ്ഞാസുരര്‍ത്ഥാര്‍ത്ഥീ
ജ്ഞാനീ ച ഭരതര്‍ഷഭ.
തേഷാം ജ്ഞാനീ നിത്യയുക്ത
ഏകഭക്തിര്‍ വിശിഷ്യതേ
പ്രിയോ ഹി ജ്ഞാനിനോ ത്യര്‍ത്ഥ-
മഹം സ ച മമ പ്രിയ.
അല്ലയോ ഭരതശ്രേഷ്ഠനായ അര്‍ജ്ജുനാ ആര്‍ത്തന്‍ , ജിജ്ഞാസു, അര്‍ത്ഥാര്‍ത്ഥി, ജ്ഞാനി എന്നിങ്ങനെ നാലുവിധത്തില്‍ പുണ്യശാലികളായ ജനങ്ങള്‍ എന്നെ ഭജിക്കുന്നു. അവരില്‍വെച്ച് സദാ എന്നില്‍തന്നെ നിഷ്ഠയോടും എന്നില്‍ മാത്രം ഭക്തിയോടും കൂടിയിരിക്കുന്ന ജ്ഞാനി ശ്രേഷ്ഠനാകുന്നു. എന്തെന്നാല്‍ ആ ജ്ഞാനിക്കു ഞാന്‍ ഏറ്റവും പ്രിയമുള്ളവനാകുന്നു. എനിക്ക് അവനും പ്രിയമുള്ളവനാകുന്നു.
എന്റെ ഭക്തന്മാരില്‍ നാലുകൂട്ടര്‍ മാത്രമേ എന്നെ ആശ്രയിച്ച് ജീവിതലക്ഷ്യത്തെ പ്രാപിക്കുന്നവരായിട്ടുള്ളു. അവരില്‍ ഒന്നാമത്തെ കൂട്ടര്‍ രോഗാദികളെക്കെണ്ടു പീഡിതരായവരാണ്. രണ്ടാമത്തെ കൂട്ടര്‍ ആത്മജ്ഞാനത്തെ പ്രാപിപ്പാന്‍ ഇച്ഛിക്കുന്നവരാണ്. മൂന്നാമത്തെ കൂട്ടര്‍ ഇഹത്തിലും പരത്തിലും ഭോഗസാധനാവിഷയങ്ങള്‍ ഇച്ഛിക്കുന്നവരാണ്. നാലാമത്തെ കൂട്ടര്‍ ആത്മാവിനെ അറിയുന്ന ബ്രഹ്മജ്ഞാനികളാണ്.
ഇവരില്‍ ജ്ഞാനിക്ക് ഒരാഗ്രഹവും അവശേഷിക്കുന്നില്ല. തന്മൂലം അവന്‍ മാത്രമാണ് എന്റെ യഥാര്‍‍ത്ഥഭക്തന്‍. അവന്‍ വിജ്ഞാനത്തിന്റെ പ്രകാശംകൊണ്ട് വിവേചനംമൂലമുണ്ടാകുന്ന അജ്ഞതയെ അകറ്റുകയും എന്റെ ദിവ്യമായ അസ്തിത്വത്തില്‍ അലിഞ്ഞുചേരുകയും ചെയ്യുന്നു. എന്നിരുന്നാലും അവന്‍ എന്റെ ഭക്തനായിതന്നെ തുടരുന്നു. പളുങ്ക് ചിലപ്പോള്‍ സാധാരണ കാഴ്ചയ്ക്ക് ജലമായി തോന്നാം. ജ്ഞാനിയും അതുപോലെയാണ്. വായു നിശ്ചലമായി നില്‍ക്കുമ്പോള്‍ അത് ആകാശത്തിന്റെ ഭാഗമാണെന്നല്ലാതെ വേറിട്ടു നില്‍ക്കുന്നതായി തോന്നുകയില്ല. എന്നാല്‍ വായു ചലിക്കുമ്പോള്‍ അതിന് പ്രത്യേകമായ ഒരു നിലനില്‍പ്പുണ്ടെന്നു തോന്നും. അതുപോലെ ശാരീരികമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ജ്ഞാനി ഒരു ഭക്തനെപ്പോലെ കാണപ്പെടുമെങ്കിലും മാനസികമായി അവന്‍ ഞാനുമായി ഐക്യം പ്രാപിച്ചിരിക്കുകയാണ്. വിജ്ഞാനോദയത്താല്‍ ഞാന്‍ അവന്റെ ആത്മാവാണെന്നുള്ള അറിവ് അവനു ലഭിച്ചിരിക്കുന്നു. ഞാനും സന്തോഷത്തോടെ അവനെ ആത്മാവായി കരുതുന്നു. പരിച്ഛിന്നമായ ജീവിതത്തിന് അതീതമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്ന ഒരുവന്‍ ഈ ജീവിതത്തില്‍ കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ അവന്‍ ഒരു പ്രത്യേക ശരീരത്തോടുകൂടിയവനാണെങ്കില്‍പോലും അവന് എന്നില്‍ നിന്നു വേറിട്ടു നില്‍ക്കാന്‍ കഴിയുമോ?
ഇന്ദ്രിയമനോബുദ്ധികള്‍ പ്രവര്‍ത്തനക്ഷമങ്ങളാകുന്നത് ആത്മസ്വരൂപവൈഭവത്താലാണ്. ആ സ്വരൂപത്തില്‍നിന്ന് കരണങ്ങളിലേക്ക് ആവശ്യമായ ശക്തി സംക്രമിപ്പിക്കാന്‍ കരണങ്ങളെ ആ സ്വരൂപവുമായി യോജിപ്പിക്കുന്ന പ്രക്രിയയാണ് 'ഭജന'. (അല്ലാതെ, ഹിസ്റ്റീരിയ വരെ എത്തുന്ന ബഹളമയമായ പാട്ടുമാട്ടവും അട്ടഹാസവുമല്ല.) അര്‍പ്പണമാണ് അതിലെ കാതലായ കാര്യം. തന്നെത്തന്നെ മറക്കാതെ അര്‍പ്പണം സാധിക്കില്ല. സ്വരൂപചിന്തയിലേക്കുള്ള ആദ്യപടിയാണ് ആത്മവിസ്മൃതി. ആ പടി കടന്നവരാകയാലാണ് ഈ നാലു കൂട്ടരും സുകൃതികളാകുന്നത്.
ഒരര്‍ഥത്തില്‍ മനുഷ്യരായ മനുഷ്യരെല്ലാം ഈശ്വരനെ അറിഞ്ഞോ അറിയാതെയോ ഭജിക്കുന്നുണ്ട് എന്ന ചിരി ഈ പദ്യത്തില്‍ ലയിച്ചുകിടക്കുന്നു. എന്തുണ്ടായിട്ടും സമാധാനമില്ലാത്തവര്‍, സത്യമറിയണമെന്ന് ആഗ്രഹിക്കുന്നവര്‍, ആഗ്രഹങ്ങള്‍ സാധിക്കാന്‍ യത്‌നനിക്കുന്നവര്‍, ജ്ഞാനികള്‍ എന്നിങ്ങനെയുള്ള തരംതിരിവില്‍ ഏതെങ്കിലുമൊന്നില്‍പ്പെടാതെ മനുഷ്യരില്‍ ആരുണ്ടാകാന്‍? ലഭ്യമായ ഈശ്വരസങ്കല്പങ്ങളില്‍ തൃപ്തി വരാതെ കൂടുതല്‍ നല്ലതിനായി ബദ്ധപ്പെടുന്നവരല്ലേ ഈശ്വരനിഷേധികള്‍പോലും? അര്‍ഥിക്കാത്തവരായി ലോകത്താരുണ്ട്? എല്ലാ പ്രാര്‍ഥനയും ഭജനമാണ്. അര്‍പ്പണമില്ലാത്ത പ്രാര്‍ഥന പ്രാര്‍ഥനയല്ല. അതിനാല്‍ ആത്മാര്‍ഥമായ പ്രാര്‍ഥന സുകൃതംതന്നെ.
'നിത്യയുക്തന്‍' എന്നാല്‍ ചിത്തം പരമാത്മാവില്‍ തീര്‍ത്തും ഉറച്ചവന്‍. അന്യചിന്തകളില്ലാതെ ആത്മതത്ത്വത്തെ മാത്രം അനുസന്ധാനം ചെയ്യുന്നവനാണ് ജ്ഞാനിയെന്ന് 'ഏകഭക്തിഃ' എന്ന വിശേഷണം സൂചിപ്പിക്കുന്നു.
പ്രതിഫലേച്ഛയില്ലാത്ത സ്നേഹത്തിനേ വിശുദ്ധിയുള്ളൂ. ദിവ്യപ്രേമം ആത്മസമര്‍പ്പണത്തിലൂടെ ഹൃദയൈക്യം സ്ഥാപിക്കുന്നു. അതു പൂര്‍ണമാകണമെങ്കില്‍ അതേ അളവില്‍ പ്രേമം തിരിച്ചുകിട്ടണം. സമീപനംപോലെയിരിക്കും പ്രതികരണമെന്ന് നിത്യജീവിതത്തില്‍ അനുഭവമുണ്ടല്ലോ. സ്നേഹിച്ചാല്‍ സ്നേഹം തിരികെ കിട്ടുന്നു, വെറുത്താല്‍ വെറുപ്പും. മൃഗങ്ങളും സസ്യങ്ങളുംപോലും ആത്മാര്‍ഥസ്നേഹം തിരികെ നല്കുന്നു. സ്നേഹിക്കപ്പെടണമെങ്കില്‍ ഒരു വഴിയേ ഉള്ളൂ: സ്നേഹിക്കുക. ഈശ്വരവിഷയത്തിലായാലും വഴി ഇതുതന്നെ. ജ്ഞാനി സ്വസ്വരൂപദര്‍ശനത്തിലൂടെ പരമാത്മാവുമായി താദാത്മ്യം പ്രാപിച്ചിരിക്കയാല്‍പരസ്പരസ്നേഹംപൂര്‍ണമായലയംവരെ എത്തിയിരിക്കുന്നു.
(തുടരും..)

No comments:

Post a Comment