Friday, 31 October 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 23

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 23
അന്തവത്തു ഫലം തേഷാം
തദ് ഭവത്യല്പമേധസാം
ദേവാന്‍ ദേവയജോ യാന്തി
മദ്ഭക്താ യാന്തി മാമപി.
ഇഷ്ടദേവതമാരെ പൂജിക്കുന്ന അല്പബുദ്ധികളായ അവരുടെ ദേവതാപൂജകൊണ്ടുണ്ടാകുന്ന ഫലം നാശത്തോടുകൂടിയതാകുന്നു. ദേവന്‍മാരെ പൂജിക്കുന്നവര്‍ ദേവന്മാരെ പ്രാപിക്കുന്നു. എന്നാല്‍ എന്റെ ഭക്തന്മാര്‍ എന്നെതന്നെ പ്രാപിക്കുന്നു.
ഇഷ്ടദേവതകളെ പൂജിക്കുന്ന ഭക്തന്മാര്‍ എന്നെ അറിയില്ല. എന്തുകൊണ്ടെന്നാല്‍ അവര്‍ സങ്കുചിതമായ വീക്ഷണത്തോടുകൂടിയവരാണ്. അവര്‍ ആഗ്രഹിക്കുന്ന ഫലം അവര്‍ക്ക് ലഭിക്കുന്നുണ്ടെങ്കിലും അതു നാശോന്മുഖമാണ്. എന്തിനധികം പറയുന്നു. അപ്രകാരമുള്ള ആരാധന ജനനമരണങ്ങളുടെ ആവര്‍ത്തനത്തിന് ഇടവരുത്തുകയേ ഉള്ളൂ. അവര്‍ക്കു ലഭിക്കുന്ന ആഗ്രഹനിവൃത്തിയുടെ സന്തോഷം സ്വപ്നത്തില്‍ അനുഭവിക്കുന്ന ആനന്ദംപോലെയാണ്. ഇപ്രകാരം കണക്കിലെടുത്തില്ലെ ങ്കില്‍തന്നെയും ഒരുവന്‍ ഏത് ദേവതയെയാണോ ആരാധിക്കുന്നത് , അവന്‍ അതിനെമാത്രം പ്രാപിക്കുന്നു. എന്നാല്‍ ശരീരംകൊണ്ടും മനസ്സുകൊണ്ടും ആത്മാവ്കൊണ്ടും എന്നെതന്നെ ഭജിക്കുന്ന ഒരുവന് അവന്റെ ഐഹികമായ യാത്ര അവസാനിക്കുമ്പോള്‍ എന്റെ ശാശ്വത സ്വരൂപത്തില്‍ നിസ്സംശയം അലിഞ്ഞുചേരുന്നതിനു കഴിയുന്നു.
(തുടരും..)

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 22

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 22
സ തയാ ശ്രദ്ധയാ യുക്ത-
സ്തസ്യാരാധനമീഹതേ
ലഭതേ ച തതഃ കാമാന്‍
മയൈവ വിഹിതാന്‍ ഹി താന്‍.
അചഞ്ചലമായ ദൃഢവിശ്വാസത്തോടെ അവരുടെ ആഗ്രഹങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തുന്നതുവരെ അവര്‍ ഇഷ്ടദേവതകളെ ഉപാസിക്കുന്നു. എന്നാല്‍ അവര്‍ക്ക് ഇപ്രകാരം ലഭിക്കു്ന്ന ഫലം ഞാന്‍മാത്രമാണ് നല്‍കുന്നത്.
ആ (മേല്പറഞ്ഞ) ഭക്തന്‍ അപ്രകാരമുള്ള (ദൃഢമായ) വിശ്വാസത്തോടെ അതിനെ (ആ ദേവതയെ) ആരാധിക്കുന്നു. അതില്‍നിന്ന് (ആ ദേവത മുഖേന) അവന് ഞാന്‍തന്നെ നല്കുന്ന ഇഷ്ടഫലങ്ങള്‍ കിട്ടുകയും ചെയ്യുന്നു എന്ന് സ്പഷ്ടം.
എല്ലാ കര്‍മങ്ങളും ബ്രഹ്മത്തില്‍നിന്ന് ഉണ്ടാകുന്നവയാണ്. ('കര്‍മ ബ്രഹ്മോത്ഭവം വിദ്ധി' - 3, 15). ആത്യന്തിക ഊര്‍ജം ബ്രഹ്മമായതുതന്നെ കാരണം. അനുഭവങ്ങള്‍ക്കും ആസ്പദം ബ്രഹ്മംതന്നെ. ഉപാസകന്‍ സകാമിയായാലും ഭജനം ഊര്‍ജസിദ്ധിക്ക് ഹേതുവായി ഭവിക്കുന്നു. അതായത്, ഭജിക്കുന്നവന്റെ അഭീഷ്ടം ഇഷ്ടദേവത വഴിയായി സഫലീകരിക്കുന്നത് പരമാത്മാവുതന്നെയാണ്.
നാനാ മതങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും ഭൂലോകത്ത് സഹവര്‍ത്തിക്കുന്നു. പശു മുതല്‍ ഉപ്പുമാങ്ങയിലെ കൂത്തന്‍ വരെയും നവഗ്രഹങ്ങള്‍ മുതല്‍ കല്‍ത്തുണ്ടു വരെയും കുട്ടിച്ചാത്തന്‍ മുതല്‍ മലമുത്തി വരെയും ആരാധിക്കപ്പെടുന്നു. ഈ ബഹുസ്വരതയുടെ പിന്നിലെ ഏകത്വമാണ് ഗീത അനാവരണം ചെയ്യുന്നത്. എല്ലാം ഒരേ തിരക്കഥയിലെ സീനുകളാണ്. സംവിധായകന്‍ ഒന്നേ ഉള്ളൂ. ഭജനം ശരിയായാല്‍ എല്ലാ ആരാധനയും ഫലവത്താണ്.
(തുടരും..)

Thursday, 30 October 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 21

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 21
യോ യോ യാം യാം തനും ഭക്തഃ
ശ്രദ്ധയാര്‍ച്ചിതുമിച്ഛതി
തസ്യ തസ്യാചലാം ശ്രദ്ധാം
താമേവ വിദധാമ്യഹം.
ഒരു ഭക്തന്‍ ഏതൊരു ദേവതാശരീരത്തെയാണ് ശ്രദ്ധയോടും ഭക്തിയോടും കൂടി പൂജിക്കുവാനിച്ഛിക്കുന്നത്, ആ ദേവന്റെ ഭജനത്തില്‍ ഭക്തനുള്ള വിശ്വാസത്തെയും ഭക്തിയേയും ഞാന്‍ വളര്‍ത്തി അചഞ്ചലമായി ഉറപ്പിക്കുന്നു.
ഏതു ദേവതമാരില്‍നിന്നും ആനുകൂല്യങ്ങള്‍ ആഗ്രഹിക്കുന്ന ഭക്തന്റെ ആഗ്രഹനിവൃത്തി ഉണ്ടാക്കിക്കൊടുക്കുന്നതു ഞാനാണ്. എന്നാല്‍ അപ്രകാരമുള്ള ഭക്തന്മാര്‍ക്ക് അവരുടെ ഇഷ്ടദേവതകളിലെല്ലാം അടങ്ങിയിരിക്കുന്ന ദൈവത്വം ഞാനാണെന്ന വിശ്വാസമില്ല. വിവിധ ദേവതകള്‍ ഓരോന്നും വ്യത്യസ്തങ്ങളാണെന്ന് അവര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു.
നാനാ മതങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും ഭൂലോകത്ത് സഹവര്‍ത്തിക്കുന്നു. പശു മുതല്‍ ഉപ്പുമാങ്ങയിലെ കൂത്തന്‍ വരെയും നവഗ്രഹങ്ങള്‍ മുതല്‍ കല്‍ത്തുണ്ടു വരെയും കുട്ടിച്ചാത്തന്‍ മുതല്‍ മലമുത്തി വരെയും ആരാധിക്കപ്പെടുന്നു. ഈ ബഹുസ്വരതയുടെ പിന്നിലെ ഏകത്വമാണ് ഗീത അനാവരണം ചെയ്യുന്നത്. എല്ലാം ഒരേ തിരക്കഥയിലെ സീനുകളാണ്. സംവിധായകന്‍ ഒന്നേ ഉള്ളൂ. ഭജനം ശരിയായാല്‍ എല്ലാ ആരാധനയും ഫലവത്താണ്.
താന്താങ്ങളുടെ വിശ്വാസവും ആരാധനക്രമവും മാത്രമാണ് ശരി എന്നു ശഠിച്ച് തമ്മില്‍ത്തല്ലുന്നവര്‍ ഈ ഒരേയൊരു കാര്യം ഓര്‍ത്താല്‍ ദുരന്തങ്ങള്‍ ഒഴിവായിക്കിട്ടും. ഇതോര്‍ക്കുന്നതോടെ ശരിയായ അറിവിലേക്കുള്ള വാതില്‍ തുറന്നുകിട്ടുകയും ചെയ്യും. കാരണം, അന്യന്റെ ഇഷ്ടദേവതയും അസത്യമല്ലെന്ന തിരിച്ചറിവ് ഒരു വലിയ വെളിപാടാണല്ലോ.
ഇഷ്ടദേവതാരാധനയുടെ ഇടത്താവളത്തില്‍ തങ്ങിയവര്‍ക്ക് അവിടംവിട്ട് മുന്നോട്ടുള്ള യാത്ര തുടരാന്‍, തങ്ങളുടെ പ്രയത്‌നനത്തിന്റെ ഫലപരിമിതി മനസ്സിലാവുകയേ വേണ്ടൂ.
(തുടരും..)

Wednesday, 29 October 2014

ഛാന്ദോഗ്യോപനിഷത്ത്‌ ആറാം അദ്ധ്യായം തത്ത്വമസി മഹാകാവ്യവിചാരം 88 ദിവസം

ഛാന്ദോഗ്യോപനിഷത്ത്‌ ആറാം അദ്ധ്യായം തത്ത്വമസി മഹാകാവ്യവിചാരം 88 ദിവസം
പതിനാറാം ഖണ്‌ഡം
മന്ത്രം - ഒന്ന്‌, രണ്ട്‌, മൂന്ന്‌
പുരുഷം സോമ്യോത ഹസ്‌തഗൃഹീതമാനയന്ത്യപ
ഹാര്‍ഷീത്‌സ്‌തേയമകാര്‍ഷീത്‌
പരശുമസ്‌മൈ തപതേതി സയദിതസ്യകര്‍താഭവതി
തത ഏവാനൃതമാത്മാനം കുരുതേ സോ�നൃതാഭി
സന്ധോ�നൃതേനാത്മാനം അന്തര്‍ധായ പരശും തപ്‌തം 
പ്രതിഗൃഹ്‌ണാതി സദഹ്യതേ�ഥഹന്യതേ.
അഥയദിതസ്യാകര്‍താഭവതിതത ഏവ സത്യമാത്മാനം 
കുരുതേ സസത്യാഭിസന്ധഃ സത്യേനാത്മാനമന്തര്‍ധായ 
പരശും തപ്‌തം പ്രതിഗൃഹ്‌ണാതി 
സനദഹ്യതേ�ഥമുച്യതേ.
സയഥാ തത്രനാദാഹ്യേതൈതദാത്മ്യമിദം സര്‍വം തത്‌ 
സത്യം സ ആത്മാ തത്ത്വമസി ശ്വേതകേതോ ഇതിതദ്ധാസ്യ വിജജ്ഞാവിതി വിജജ്ഞാവിതി
സോമ്യ=കുഞ്ഞേ; ഹസ്‌തഗൃഹീതം പുരുഷം ആനയന്തി ഉത=രാജപുരുഷന്‍മാര്‍ കയ്‌ക്കു വിലങ്ങുവച്ച്‌ ഒരു പുരുഷനെ കൊണ്ടുവരുന്നു; അപഹാര്‍ഷീത്‌=ഇവന്‍ അപഹരിച്ചു എന്നു പറയുന്നു; സ്‌തേയം അകാര്‍ഷീത്‌=ധനം മോഷ്‌ടിച്ചു; അസ്‌മൈ പരശും തപത ഇതി=ഇവനായി കോടാലി പഴുപ്പിക്കൂ എന്നു; സഃ=ആ പുരുഷന്‍; യദിതസ്യ കര്‍താ ഭവതി=ആ മോഷണം ചെയ്‌തവനാണെങ്കില്‍; തതഃഏവ=അതുകൊണ്ടുതന്നെ; ആത്മാനം അനൃതം കുരുതേ=സ്വയം കള്ളനായിത്തീരുന്നു; അനൃതാഭിസന്ധഃ സഃ= അങ്ങനെ അസത്യവുമായി ബന്ധപ്പെട്ട അവന്‍; അനൃതേന ആത്മാനം അന്തര്‍ധായ=കള്ളം കൊണ്ടുതന്നെ മറച്ചിട്ട്‌; തപ്‌തം പരശും പ്രതിഗൃഹ്‌ണാതി= ചുട്ടുപഴുപ്പിച്ച കോടാലി കയ്യിലെടുക്കുന്നു; സഃ ദഹ്യതേ=അവന്റെ കൈ പൊള്ളുന്നു; അഥ ഹന്യതേ=തുടര്‍ന്നു രാജപുരുഷന്മാരാല്‍ ശിക്ഷിക്കപ്പെടുന്നു. 
അഥ=ഇനിയും; തസ്യ അകര്‍താ ഭവതി=അവനാ മോഷണം ചെയ്‌തവനല്ലെങ്കില്‍; തതഃ ഏവ=അതുകൊണ്ടുതന്നെ; ആത്മാനം സത്യം കുരുതേ=സ്വയം സത്യവാനായി ഭവിക്കുന്നു; സഃ സത്യാഭിസന്ധഃ=അങ്ങനെ സത്യവുമായി ബന്ധപ്പെട്ട അവന്‍; സത്യേന ആത്മാനം അന്തര്‍ധായ=സത്യം കൊണ്ടുതന്നെ പൊതിഞ്ഞിട്ട്‌; തപ്‌തം പരശും പ്രതിഗൃഹ്‌ണാതി=ചുട്ടുപഴുപ്പിച്ച കോടാലി കയ്യിലെടുക്കുന്നു; സഃ ന ദഹ്യതേ=അവന്റെ കൈ പൊള്ളുന്നില്ല; അഥമൂച്യതേ=തുടര്‍ന്നവന്‍ മോചിക്കപ്പെടുന്നു.
സഃ=സത്യവാനായ പുരുഷന്‍; യഥാതത്ര=എപ്രകാരമാണോ അവിടെ; നാദാഹ്യേത=ദഹിക്കാതിരിക്കുന്നത്‌; തത്‌ഹ അസ്യവിജജ്ഞൗ=അക്കാര്യം ശ്വേതകേതുവിനു നല്ലപോലെ മനസ്സിലായി.
എങ്ങിനെയാണ്‌ ഒരുവന്‍ മരണത്തെ പ്രാപിക്കുന്നത്‌? ജ്ഞാനിയുടെയും അജ്ഞാനിയുടെയും തലത്തില്‍ നോക്കുകയാണെങ്കില്‍ ജ്ഞാനിക്ക്‌ ഒരു തിരിച്ചുവരവില്ല. അജ്ഞാനിയെ സംബന്ധിച്ച്‌ തിരിച്ചുവരവുണ്ട്‌. 
അത്‌ നന്നായി ബോധിപ്പിക്കാന്‍വേണ്ടി ഒരുദാഹരണം പറയുന്നു. ഒരു ദൃഷ്‌ടാന്തം. ''അഥാ സോമ്യ'' കുട്ടി ''ഹസ്‌തഗൃഹീതം പുരുഷം ആനയന്തി ഉതാ'' കൈകളൊക്കെ കെട്ടിയിട്ട്‌ ഒരുവനെ പിടിച്ചുകൊണ്ടുവരുന്നു. എന്നിട്ട്‌ പറയുന്നു. ''അപഹാര്‍ഷീത്‌ അപഹാര്‍ഷീത്‌''. ഇതാ കള്ളന്‍... കള്ളന്‍. ഇവന്‍ കട്ടു. ആരുടെയൊക്കെയോ മുതല്‍ മോഷ്‌ടിച്ചു. ഇതാ ഇവന്‍ കള്ളനാണ്‌ എന്നുപറഞ്ഞുകൊണ്ട്‌ കൊണ്ടുവരുന്നു. പണ്ടുകാലത്ത്‌ രാജഭടന്മാര്‍ കൊട്ടാരത്തില്‍ ഇങ്ങനെ കള്ളന്മാരെ കൈകെട്ടിയിട്ട്‌ പിടിച്ചുകൊണ്ടുവരും. റോഡിലൂടെ നടത്തും. എന്നിട്ട്‌ പറയും ``ഇതാ ഇവന്‍ മോഷ്‌ടാവാണ്‌. മോഷ്‌ടിച്ചിരിക്കുന്നു'' എന്ന്‌. എന്നിട്ട്‌ പറയുന്നു. ''സ്‌തേയം അകാര്‍ഷീത്‌'' ഇതാ ഇവന്‍ അന്യന്റെ ധനത്തെ മോഷ്‌ടിച്ചിരിക്കുന്നു. ''അസ്‌മൈ പരശും തപത ഇതി'' ഇവനായികൊണ്ട്‌ മഴു പഴുപ്പിക്കൂ. ലോഹം പഴുപ്പിക്കാന്‍ പറയും. ''സഹ'' ആ പുരുഷന്‍ ''യദി തസ്യ കര്‍ത്താ ഭവതി'' ആ മോഷണം ചെയ്‌തുവെങ്കില്‍ ''തതഃ ഏവ'' അതുകൊണ്ടുതന്നെ ആ മോഷണം ചെയ്‌തവനാണെങ്കില്‍ ''ആത്മാനം അനൃതം കുരുതേ'' സ്വയം കള്ളനായിട്ട്‌ തീരുന്നു. അവന്റെ ആ കൈയ്യില്‍ ആ മഴു വെച്ചുകൊടുത്തുകഴിഞ്ഞാല്‍ കട്ടവനാണെങ്കില്‍ കൈ പൊള്ളും. ''അനൃതാഭിസന്ധഃ'' അങ്ങനെ അസത്യവുമായി ബന്ധപ്പെട്ട്‌ അവന്‍ ''അന്യത്യേനാത്മാനമന്തര്‍ധായ'' മറ്റുള്ളതിനെക്കൊണ്ട്‌ ആത്മാവിനെ മറച്ചിട്ട്‌ ''തപ്‌തം പരശും പ്രതിഗൃഹ്‌ണാതി'' ആ ചൂടുപിടിച്ച 
പരശുവിനെ സ്വീകരിക്കുന്നു. ''അഥ ഹന്യതേ'' അവന്‍ ശിക്ഷിക്കപ്പെടുന്നു.
ഈ മന്ത്രം വളരെ നന്നായിട്ടാണ്‌ പ്രയോഗിച്ചിട്ടുള്ളത്‌. കേള്‍ക്കുന്ന സമയത്ത്‌ നമുക്കിങ്ങനെ തോന്നും. ഒരു കള്ളനെ പിടിച്ചുകൊണ്ടുവന്നു. കട്ടു എന്ന്‌ രാജഭടന്മാര്‍ പറഞ്ഞു. ആ കട്ടവനെ പിടിച്ചിട്ട്‌, അവന്റെ കൈയില്‍ ചൂടുള്ള മഴുവിനെ കൊടുക്കുന്നു. അവന്റെ കൈ പൊളളി. കക്കാത്തവനായിരുന്നുവെങ്കിലോ അവന്റെ കൈ പൊള്ളില്ല എന്നൊരു വിശ്വാസം. പണ്ടിങ്ങനെയൊരു ശിക്ഷ ഉണ്ടായിരുന്നു. എന്നാല്‍ ഇതിനെ നമുക്ക്‌ സ്വീകരിക്കാന്‍ പറ്റുമോ?
(തുടരും...)

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 20

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 20
കാമൈസ്തൈസ്തൈര്‍ഹൃതജ്ഞാനാഃ
പ്രപദ്യന്തേഽ ന്യദേവതാഃ
തം തം നിയമമാസ്ഥായ
പ്രക‍ത്യാ നിയതാ സ്വയാ.
തങ്ങളുടെ സ്വഭാവത്തില്‍ (പൂര്‍വജന്മകര്‍മ്മവാസനയാല്‍ ) നിയന്ത്രിതരും നാനാവിധ ഇച്ഛകളാല്‍ അപഹരിക്കപ്പെട്ട ജ്നാനത്തോടുകൂടിയവരുമായ ജനങ്ങള്‍ വിവിധ നിയമങ്ങളെ സ്വീകരിച്ച് ഇതര ദേവന്മാരെ ഭജിക്കുന്നു.
തങ്ങള്‍ ചെയ്യുന്ന കര്‍മ്മത്തിന്റെ ഫലം തങ്ങള്‍ക്കു വേണമെന്നുള്ള ആഗ്രഹം മനസ്സില്‍ കടന്നുകൂടുന്നതോടുകൂടി ജ്ഞാനത്തിന്റെ പ്രകാശം അണയുന്നു. അപ്രകാരം അകത്തും പുറത്തും അജാഞാനാന്ധകാരം പടര്‍ന്നുപിടിക്കുമ്പോള്‍ അവന്‍ എന്നെ വിസ്മരിക്കുകയും ഔത്സുക്യത്തോടെ മറ്റു ദേവന്മാരുടെ ഉപാസനയില്‍ ഹൃദയംഗമമായി മുഴുകുകയും ചെയ്യുന്നു. അപ്രകാരമുള്ളവര് മായയുടെ അടിമകളായിത്തീരുകയും ഇന്ദ്രിയസുഖങ്ങളുടെ പിന്നാലെ പാഞ്ഞു തരംതാഴുകയും ചെയ്യുന്നു. ഭൗതികസുഖങ്ങളില്‍ ആസക്തരായിത്തീരുന്ന അവരെപ്പറ്റി എന്തുപറയാനാണ് ? ഈ ദേവതകളുടെ ഉപാസനയ്ക്കുവേണ്ട ആരാധനാക്രമങ്ങളൊക്കെ ഉറപ്പുവരുത്തിയും അവര്‍ക്ക് അര്‍പ്പിക്കേണ്ട വഴിപാടുകള്‍ എന്തൊക്കെയെന്നു നിശ്ചയിച്ചും അതിലേക്കാവശ്യമായ വ്രതങ്ങള്‍ അനുഷ്ഠിച്ചുമാണ് അവര്‍ ഇഷ്ടദേവതമാരെ ഭജിക്കുന്നത്.
'പ്രകൃതി' എന്നാല്‍ ജന്മാന്തരങ്ങളില്‍ സമ്പാദിച്ച സംസ്‌കാരവിശേഷം എന്ന് അര്‍ഥം പറഞ്ഞുകൊണ്ട് ആചാര്യസ്വാമികള്‍ തുടരുന്നു: ''പുത്രപശുസ്വര്‍ഗാദി വിഷയങ്ങളിലുള്ള ഇച്ഛ ജനങ്ങളുടെ വിവേകവിജ്ഞാനത്തെ അപഹരിക്കുന്നു. തന്നിമിത്തം അവര്‍ ആത്മാവായ വാസുദേവനില്‍നിന്ന് അന്യന്മാരായ ദേവന്മാരെ ശരണം പ്രാപിക്കുന്നു. അവര്‍ തങ്ങളുടെ പ്രകൃതിക്ക് വശന്മാരായിട്ട് ഈ ദേവന്മാര്‍ക്ക് പ്രത്യേകമായി വിധിക്കപ്പെട്ടിട്ടുള്ള അനേകം ആരാധനകളെ ചെയ്യുന്നു.''
എന്തിലെയും സത്തായ പ്രകാശമാണ് അതിലെ ദേവത. ഏത് ദേവതയെ പ്രീതിപ്പെടുത്താനുദ്ദേശിക്കുന്നുവോ അതിനു പ്രത്യേകം ഉപാധികളും കീഴ്‌വഴക്കങ്ങളും നിയമങ്ങളും നിലവില്‍ വരുന്നു. യാഗാദി കര്‍മങ്ങളെ മാത്രമല്ല എല്ലാ പരാവിദ്യകളെയും ദേവതോപാസനകളായി കരുതാം. ഓരോ ശരണവിഷയവും അതിനോട് വേഗത്തില്‍ ഇണങ്ങുന്ന വാസനയെ ഉദ്ദീപിപ്പിക്കുന്നു. ഈ ഉദ്ദീപനത്താല്‍ കൊടുങ്കാറ്റിനാലെന്ന മട്ടില്‍ നയിക്കപ്പെടുന്നത് ഒരുമാതിരി മനോരോഗം ബാധിച്ചപോലെയാണ്. ആ പ്രേരണയെയാണ് മനഃശാസ്ത്രജ്ഞര്‍ എന്നു വിളിക്കുന്നത്. ഇതുവേറെ, ആത്മസ്വരൂപദര്‍ശനത്തിലേക്ക് ആകൃഷ്ടമാകുന്ന വഴിയും മുറയും വേറെ. ശരിയായ അറിവിന്റെ അഭാവമാണ് കാതലായ വ്യത്യാസം.
ആര്‍ത്തന്മാരും അര്‍ഥാര്‍ഥികളും ചിലപ്പോള്‍ ജിജ്ഞാസുക്കള്‍പോലും ('ഒക്കുമോ എന്നറിയണ്ടേ?' എന്നും 'ഒത്താലായല്ലോ!' എന്നും) ഇത്തരം ഇടത്താവളത്തില്‍ കുടുങ്ങിപ്പോകുന്നു. പൂജാവിധികളും ആരാധനക്രമങ്ങളുമായി ഇക്കൂട്ടരുടെ ജന്മം കഴിയുന്നു.
താന്താങ്ങളുടെ ഉപാസനയില്‍ ഇവര്‍ക്കുള്ള വിശ്വാസദാര്‍ഢ്യത്തിന് എന്താണ് അടിസ്ഥാനം?
(തുടരും..)

Tuesday, 28 October 2014

ഛാന്ദോഗ്യോപനിഷത്ത്‌ ആറാം അദ്ധ്യായം തത്ത്വമസി മഹാകാവ്യവിചാരം 87ദിവസം

ഛാന്ദോഗ്യോപനിഷത്ത്‌ ആറാം അദ്ധ്യായം തത്ത്വമസി മഹാകാവ്യവിചാരം 87ദിവസം
ഒരു അപ്പൂപ്പന്റെ തൊണ്ണൂറാമത്തെ പിറന്നാള്‍ ആഘോഷിക്കുന്ന സമയത്ത്‌, അവിടെയൊരു ഫോട്ടോഗ്രാഫര്‍ ചെന്ന്‌ ഫോട്ടോയെടുത്തു. എന്നിട്ട്‌ അദ്ദേഹത്തിനോട്‌ പറഞ്ഞുവത്രെ ``അപ്പൂപ്പാ അടുത്ത വര്‍ഷവും അങ്ങയുടെ പിറന്നാളിന്‌ എനിക്ക്‌ വന്ന്‌ ഫോട്ടോയെടുക്കുവാന്‍ സാധിക്കട്ടെ'' എന്ന്‌. അപ്പോള്‍ അപ്പൂപ്പനങ്ങോട്ട്‌ അനുഗ്രഹിച്ചു. ``നീയും അതുവരെ ഉണ്ടായിരിക്കട്ടെ മോനേ'' എന്ന്‌. കാരണം അവനും വേണമല്ലോ.
നാം അവരുടെ അടുത്തുപോയിട്ട്‌ ഇങ്ങനെയൊന്നും പറയേണ്ടതില്ല. നന്നായിട്ടിരിക്കട്ടെ. സുഖായിട്ടിരിക്കട്ടെ. ഏതായാലും അങ്ങേയ്‌ക്ക്‌ ദീര്‍ഘായുസ്സുണ്ടായിട്ടുണ്ട്‌. നൂറ്റിഇരുപത്‌ വര്‍ഷമാണ്‌ നമ്മുടെയൊക്കെ, പുരുഷന്റെ ആയുസ്സ്‌ പറയുന്നത്‌. അതുവരെ സാധിക്കട്ടെ. നമ്മളായിട്ടങ്ങനെ പ്രത്യേക ആശംസ ഒന്നും കൊടുക്കേണ്ടതില്ല. ഡബിള്‍ പ്രമോഷന്‍. അത്‌ പരിഹസിക്കല്‍ തന്നെയാണ്‌, അതൊരാളെ വേദനിപ്പിക്കുന്നത്‌ തന്നെയാണ്‌. 
അപ്പോള്‍ ഈ ആളുടെ അടുത്ത്‌ പോയിട്ട്‌ ആദ്യം അദ്ദേഹം സംസാരിക്കും. ഒരാഴ്‌ച കഴിഞ്ഞു. സംസാരമൊന്നുമില്ല. മനസ്സിലാവുന്നുണ്ട്‌. ആളുകളെയൊക്കെ മനസ്സിലാവുന്നുണ്ട്‌. അങ്ങനെയൊരവസ്ഥ. അപ്പോള്‍ വാക്ക്‌ പോയിട്ട്‌ മനസ്സില്‍ വിലയിക്കുന്നു. മനസ്സും ഇല്ല. മനസ്സ്‌ പോയി പ്രാണനില്‍ വിലയിക്കുന്നു. വെറും പ്രാണന്‍ മാത്രമുണ്ട്‌. ശ്വാസോച്ഛ്വാസം മാത്രമുണ്ട്‌. പ്രാണന്‍ പോയി തേജസ്സില്‍ വിലയിക്കുന്നു. തേജസ്സ്‌ പരസ്യാം ദേവതായാം. ആ ബോധസത്തയില്‍ ലയിക്കുന്നു. ഇതെപ്പോള്‍ വിലയിക്കുന്നില്ലയോ അപ്പോള്‍, അത്രയും കാലം, അദ്ദേഹം വ്യാപാരങ്ങളൊക്കെ നടത്തും. ``ഗതവതി വായൗ ദേഹാ പായേ ഭാര്യാ ബിഭ്യതി തസ്‌മിന്‍ കായേ`` എന്ന്‌ ആചാര്യസ്വാമികള്‍ പറയുന്നുണ്ട്‌. ശരീരത്തില്‍നിന്ന്‌ ``വായോ ഗതവതി`` പോയിക്കഴിഞ്ഞാല്‍ ``തസ്‌മിന്‍ കായേ`` ആ ശരീരത്തില്‍ പിന്നെ ``ഭാര്യാ ബിഭ്യതി`` ഭാര്യ പോലും ഭയക്കുന്നു. അപ്പോള്‍ പ്രാണന്‍ ഇതിലുണ്ടെങ്കില്‍ അദ്ദേഹം പറയും ``ജാനാസി``. ``അഹം ജാനാസി`` നിന്നെ അറിയുമോ എന്നോ? എന്നൊക്കെ പറയും. 
ഇത്‌ അറിയാതെയുള്ള ഒരു മരണമുണ്ട്‌. ഇതിന്റെ ഈ വിലയനം ബോധപൂര്‍വ്വം വിലയിപ്പിക്കുന്ന ഒരു പ്രക്രിയയുണ്ട്‌. അതറിഞ്ഞവരാണ്‌ നമ്മുടെ പൂര്‍വ്വികന്മാര്‍. ഇങ്ങനെ വിലയിപ്പിക്കുന്നവരുണ്ട്‌. ഇങ്ങനെയൊരു പ്രക്രിയ തന്നെയുണ്ട്‌. അതുകൊണ്ടവര്‍ പറയും ``ഞാനിതാ ഞാന്‍ ഈ ലോകം വിട്ട്‌ പോവുകയാണ്‌'' എന്ന്‌. ഇതും പറഞ്ഞുകൊണ്ട്‌ ശരീരത്തെ ഇങ്ങനെ പരമമായിട്ടുള്ള തേജസ്സിലേക്ക്‌ വിലയിപ്പിച്ചിട്ടുള്ള എത്രയോ മഹാത്മാക്കള്‍ ഇവിടെയുണ്ടായിട്ടുണ്ട്‌. മഹാത്മാക്കള്‍ മാത്രമല്ല, സാധാരണക്കാരും ഉണ്ടായിട്ടുണ്ട്‌. 
കോഴിക്കോടിനടുത്തുള്ള കൊയിലാണ്ടിയില്‍ ഇഷ്‌ടിക ജോലി ചെയ്യുന്ന ഒരാള്‍ ഇങ്ങനെ ചെയ്‌തിട്ടുണ്ട്‌. പുതിയ കള്ളിമുണ്ടൊക്കെ ഉടുത്ത്‌ ഭാര്യയോട്‌ പറഞ്ഞു. ``ഇതാ ഞാന്‍ പോവുകയാണ്‌''. കുളിച്ചിട്ട്‌ ഉമ്മറത്ത്‌ ഒരൊറ്റ കിടപ്പ്‌ കിടന്നു. നീണ്ടുനിവര്‍ന്ന്‌ കിടന്ന്‌ ഒരൊറ്റ വലി, പ്രാണനെ ഉള്ളിലേക്ക്‌. ഒടുക്കത്തെ വലിയായിരുന്നു അത്‌. വരുന്ന വഴി കടകളിലൊക്കെ പലരോടും തന്റെ സമയമായി, സമയമായി എന്നദ്ദേഹം പറഞ്ഞിട്ടാണ്‌ വന്നത്‌. ഇങ്ങനെ ഓരോന്ന്‌, ഓരോന്നില്‍ വിലയിപ്പിക്കുന്നതും സമാധിയാണ്‌. അങ്ങനെ വിലയിപ്പിക്കുന്ന പ്രക്രിയ. ``അഥയദാ അസ്യ`` ഇനിയും എപ്പോഴാണോ ``അഥ ന ജാനാതി`` ഞാന്‍ അറിയുന്നില്ല; എന്ത്‌ അറിയുന്നില്ല എന്നത്‌. ഇവിടെ രണ്ടുപ്രകാരത്തിലാണ്‌ പറയുന്നത്‌. 
ഒന്ന്‌ അജ്ഞാനിയുടെ മരണവും മറ്റേത്‌ ജ്ഞാനിയുടെ മരണവും. ജ്ഞാനി ബോധപൂര്‍വ്വം ഇന്ദ്രിയങ്ങളെ മനസ്സിലേക്കും, മനസ്സിനെ അതിന്റെ കാരണത്തിലേക്കും, ഇങ്ങനെ വിലയിപ്പിച്ച്‌ വിലയിപ്പിച്ച്‌ വിലയിപ്പിച്ച്‌ കൊണ്ടുപോകുന്നു. അജ്ഞാനിക്ക്‌ അറിവില്ല. അറിവില്ലാതെ അതങ്ങനെ പോയിക്കൊണ്ടിരിക്കും. ജ്ഞാനി ബോധപൂര്‍വ്വം അതിനെ വിലയിപ്പിക്കുന്നു. അജ്ഞാനി അബോധപൂര്‍വ്വം. രണ്ടും ഒന്നല്ലേ എന്ന്‌ ചോദിച്ചാല്‍ ഒന്നല്ല. ജ്ഞാനിക്ക്‌ തിരിച്ചുവരവില്ല. അജ്ഞാനിക്ക്‌ തിരിച്ചുവരവുണ്ട്‌ എന്നാണ്‌. വാക്ക്‌ മനസ്സിലും, മനസ്സ്‌ പ്രാണനിലും, പ്രാണന്‍ ജീവാത്മാവിലും, ജീവാത്മാവ്‌ പരമാത്മാവിലും. ``ഏഷ ആത്മാ സയഏഷ അണിമാഃ ഐതദാത്മ്യം ഇദം സര്‍വ്വം തത്‌ സത്യം ശ്വേതകേതോ തത്വമസി`` നീ അതാകുന്നു. 
വീണ്ടും അച്ഛനോട്‌ അവന്‍ പറയുന്നു അച്ഛാ, എനിക്കിത്‌ ഒന്നുകൂടി പറഞ്ഞുതരൂ. ഈയൊരുദാഹരണം, ഇവിടെ പിതാവ്‌ പറയാന്‍ പോകുന്ന ഈ തത്വമസി മഹാവാക്യത്തില്‍ അവസാനത്തെ ഉദാഹരണം, വളരെ ശ്രദ്ധാപൂര്‍വ്വം മനനം ചെയ്യേണ്ടതാണ്‌. ഇതുവരെ പറഞ്ഞുവന്നതുപോലെയുള്ളതല്ല. ഇതില്‍നിന്നും വ്യത്യസ്‌തമായിട്ടുള്ളതാണ്‌. ഇതില്‍നിന്ന്‌ പിന്നീട്‌ കുറേ അനാചാരങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്‌. അതുകൊണ്ട്‌ അത്‌ ഉപനിഷത്തില്‍ എങ്ങനെ പറഞ്ഞിരിക്കുന്നുവെന്ന്‌ നമുക്ക്‌ കാണാം. ഈ പറയുന്ന ഉദാഹരണവും പില്‍ക്കാലത്തുണ്ടായിട്ടുള്ള അനാചാരങ്ങളൊക്കെ ഏതുപ്രകാരത്തിലുണ്ടായി എന്നൊക്കെ നമുക്കുനോക്കാം.
(തുടരും...)

Monday, 27 October 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 19

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 19
ബഹൂനാം ജന്മനാമന്തേ
ജ്ഞാനവാന്‍ മാം പ്രപദ്യതേ
വാസുദേവഃ സര്‍വ്വമിതി
സ മഹാത്മാ സുദുര്‍ല്ലഭഃ
അനേകം ജന്മങ്ങള്‍ എടുത്തശേഷം, ജ്ഞാനിയായവന്‍ സകലവും വാസുദേവനാണെന്നറിഞ്ഞ് എന്നെ ഭജിക്കുന്നു. അപ്രകാരമുള്ള മഹാത്മാവിനെ വളരെ ദുര്‍ല്ലഭമായിട്ടേ കാണാറുള്ളൂ.
ഇന്ദ്രിയങ്ങളാകുന്ന നിബി‍‍ഡവനങ്ങളില്‍കൂടിയുള്ള യാത്രയില്‍ നേരിടേണ്ടിവരുന്ന കാമക്രോധാദികളെ ഒഴിവാക്കി അവന്‍ സദ് വിചാരങ്ങളുടെ മല കയറുന്നു. അതിനുശേഷം പുണ്യപുരുഷന്മാരുമായുള്ള സംസര്‍ഗ്ഗത്തില്‍പെട്ട്, ദുഷ്കര്‍മ്മങ്ങളുടെ ഊടുവഴിവിട്ട് സല്‍ക്കര്‍മ്മങ്ങളുടെ രാജവീഥിയില്‍ക്കൂടി യാത്രചെയ്യുന്നു. ഈ യാത്ര മമതയാകുന്ന പാദരക്ഷയില്ലാതെ എണ്ണമറ്റ ജന്മങ്ങളില്‍ക്കൂടി തുടരുന്നു. അങ്ങനെയുള്ള ഒരുവന് എങ്ങനെയാണ് കര്‍മ്മഫലത്തില്‍ ആഗ്രഹമുണ്ടാകുന്നത് ? ഇപ്രകാരം അനവധി ജന്മങ്ങള്‍ സ്വീകരിച്ച് അജ്ഞതയുടെ അന്ധകാരത്തില്‍കൂടി സഞ്ചരിച്ചുകഴിയുമ്പോള്‍ അറിവിന്റെ അരുണോദയം ഉണ്ടാവുകയും കര്‍മ്മങ്ങള്‍ അവസാനിക്കുകയും ചെയ്യുന്നു. പിന്നീടു ഗുരുകൃപയാകുന്ന പ്രഭാതകിരണങ്ങളും ജ്ഞാനമാകുന്ന സൂര്യപ്രകാശവും അവനില്‍ പതിയുന്നു. അപ്പോള്‍ എല്ലാം ഒന്നെന്നുള്ള ദിവ്യമായ ഏകത്വത്തിന്റെ ഉത്കൃഷ്ടമായ ഭണ്ഡാരം അവനു ദൃശ്യമാകുന്നു. പിന്നീട് അവന്‍ എവിടേക്ക് ദൃഷ്ടികള്‍ പായിച്ചാലും എന്നെമാത്രം ദര്‍ശിക്കുന്നു. അവന്‍ ഒറ്റയ്ക്ക് ഇരിക്കുമ്പോഴും എന്റെ സാനിദ്ധ്യം അനുഭവിക്കുന്നു. ജലത്തില്‍ താഴ്ത്തിയ ഒരു കുടത്തിന്റെ അകത്തും പുറത്തും ജലം നിറഞ്ഞുനില്‍ക്കുന്നതുപോലെ അവന്‍ എന്നില്‍ ജീവിക്കുകയും ഞാന്‍ അവന്റെ അകത്തും പുറത്തും വസിക്കുകയും ചെയ്യുന്നു. അവന്റെ അവസ്ഥ വാക്കുകള്‍കൊണ്ട് വര്‍ണ്ണിക്കാന്‍ പ്രയാസമാണ്. ജ്ഞാനത്തിന്റെ ഭണ്ഡാഗാരം അവന്റെ മുന്നില്‍ തുറക്കുന്നു വെയ്ക്കപ്പെടുകയും പ്രപഞ്ചവും അവനും ഒന്നാണെന്നുള്ള അറിവോടുകൂടി അവന്‍ ജീവിക്കുകയും ചെയ്യുന്നു. ജഗത്തു മുഴുവനും ജഗദീശ്വരന്റെ പ്രകടിതരൂപമാണെന്ന് സ്വാനുഭവത്തില്‍കൂടി സംജാതമായ അവന്റെ ദൃഢവിശ്വാസം അവനെ ഉത്തമനായ ഭക്തനും ശ്രേഷ്ഠനായ ജ്ഞാനിയും ആക്കിത്തീര്‍ക്കുന്നു. അവന്റെ അനുഭവസമ്പത്തു വളരെ വിപുലമായതുകൊണ്ട് , അതില്‍ സര്‍വ്വചരാചരങ്ങളും അടങ്ങിയ ഈ പ്രപഞ്ചത്തെയൊട്ടാകെ ഉള്‍ക്കൊള്ളാന്‍ അവനു കഴിയും. എന്നാല്‍ അല്ലയോ ധനുര്‍ദ്ധര, അപ്രകാരമുള്ള ഒരു മഹാത്മാവ് വളരെ അപൂര്‍വ്വമാണ്. ഫലേച്ഛയോടെ എന്നെ ഭജിക്കുന്നവര്‍ അനവധിയുണ്ട്. അവരോക്കെ പ്രത്യാശയുടെ അന്ധകാരത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന അല്പബുദ്ധികളാണ്.
(തുടരും..)

ഛാന്ദോഗ്യോപനിഷത്ത്‌ ആറാം അദ്ധ്യായം തത്ത്വമസി മഹാകാവ്യവിചാരം 86 ദിവസം

ഛാന്ദോഗ്യോപനിഷത്ത്‌ ആറാം അദ്ധ്യായം  തത്ത്വമസി മഹാകാവ്യവിചാരം 86 ദിവസം
മന്ത്രം - ഒന്ന്‌, രണ്ട്‌, മൂന്ന്‌
പുരുഷം സോമ്യോപതാപിനം ജ്ഞാതയഃ പര്യുപാസതേ
ജാനാസിമാം ജാനാസിമാമിതി തസ്യയാവന്ന 
വാങ്‌മനസിസംപദ്യതേ മനഃ പ്രാണേ പ്രാണസ്‌തേജസി 
തേജഃ പരസ്യാംദേവതായാം താവജ്ജാനാതി.
അഥയാദാസ്യവാങ്‌മനസിസംപദ്യതേ
മനഃപ്രാണേ പ്രാണസ്‌തേജസി തേജഃ പരസ്യാം 
ദേവതായാം അഥ ന ജാനാതി
സയ ഏഷോ�ണിമൈതദാത്മ്യമിദം സര്‍വം
തത്‌സത്യം സ ആത്മാ തത്ത്വമസി ശ്വേതകേതോ
ഭൂയ ഏവമാഭഗവാന്‍ വിജ്ഞാപയത്വിതി
തഥാസോമ്യേതിഹോവാച
സോമ്യ=കുഞ്ഞേ; ഉപതാപിനം പുരുഷം=ജ്വരാദി രോഗം ബാധിച്ചു മരിക്കാന്‍ കിടക്കുന്ന പുരുഷനെ; ജ്ഞാതയഃ പര്യുപാസതേ=ബന്ധുക്കള്‍ ചുറ്റുംകൂടിനിന്ന്‌ അനുശോചിക്കുന്നു; ജാനാസി മാം=എന്നെയറിയുമോ; ജാനാസി മാം=എന്നെയറിയുമോ; ഇതി=എന്നിങ്ങനെ ചോദിക്കുന്നു; തസ്യ=മരിക്കാന്‍ കിടക്കുന്ന അവന്‌; യാവത്‌=എപ്പോള്‍ വരെ; വാക്‌ മനസി സംപദ്യതേ=വാഗ്‌വ്യാപാരം മനസ്സില്‍ ലയിക്കുന്നില്ലയോ; ന മനഃ പ്രാണേ=മനോവ്യാപാരം പ്രാണനില്‍ ലയിക്കുന്നില്ലയോ; ന പ്രാണഃ തേജസി=പ്രാണവ്യാപാരം ജീവനില്‍ ലയിക്കുന്നില്ലയോ; ന തേജഃ പരസ്യാം ദേവതയാം=ജീവാത്മാവു പരമാത്മാവില്‍ ലയിക്കുന്നില്ലയോ; താവത്‌ ജാനാതി= അപ്പോള്‍വരെ ആ പുരുഷന്‍ ബന്ധുക്കളെ അറിയുന്നുണ്ടാവും.
അഥ യദാ അസ്യ=ഇനിയും എപ്പോഴാണോ ജ്ഞാനിയുടെ അടുത്ത്‌; അഥ ന ജാനാതി=അപ്പോള്‍ അറിയുന്നില്ല.``പുരുഷം സോമ്യ`` മകനെ, കുട്ടി ``ഉപതാപിനം പുരുഷഃ`` രോഗമൊക്കെ വന്നിട്ടുള്ള, ജ്വര ബാധിച്ച്‌, മരിക്കാന്‍ സമയമായിട്ടുള്ള ഒരാള്‍. അയാളെ ``ജ്ഞാതയഃ പര്യുപാസതേ`` അറിയുന്നവര്‍, ബന്ധുജനങ്ങള്‍ ``പര്യുപാസതേ`` പരിചരിക്കുന്നു. സമീപത്ത്‌ ചെല്ലുന്നു. എന്നിട്ട്‌ അവര്‍ ചോദിക്കുന്നു. ``ജാനാസി മാം ജാനാസി മാം ഇതി`` അപ്പൂപ്പാ എന്നെ അറിയുമോ? എന്നെ അറിയുമോ എന്ന്‌ ചോദിക്കുന്നു. അങ്ങെന്നെ അറിയുന്നുവോ? മനസ്സിലാവുന്നുണ്ടോ? ചിലപ്പോള്‍ ചില സമയത്ത്‌ പറയും. മോളെ, നീയൊന്ന്‌ വിളിച്ച്‌ നോക്കൂ. നിന്റെ ശബ്‌ദം കേട്ടാല്‍ ചിലപ്പോള്‍ അച്ഛന്‌ വേഗം അറിയും. കാരണം അച്ഛനെപ്പോഴും ഓര്‍ക്കാറുണ്ട്‌. അല്ലെങ്കില്‍ അമ്മായിയമ്മയാണെങ്കില്‍ മരുമകളോട്‌ പറയും. മരുമോളെ നീയൊന്ന്‌ വിളിച്ചുനോക്കൂ. നിന്റെ ശബ്‌ദം കേട്ടാല്‍ ചിലപ്പോള്‍ അറിയും. മകള്‍ വിളിച്ചിട്ട്‌ ഒന്നും അറിയുന്നില്ല. മരുമകള്‍ വിളിക്കുമ്പോള്‍ അറിയുന്നുണ്ടോന്ന്‌ ചോദിക്കൂ. അമ്മേ, എന്നെ അറിയോ? മനസ്സിലാവുന്നുണ്ടോ എന്ന്‌ ചോദിക്കുന്നു.
``യാവത്‌``എപ്പോഴാണോ ``വാങ്‌മനസി സംപദ്യതേ തസ്യ`` അവന്‌, ആ കിടക്കുന്ന ആളുടെ വാക്ക്‌ മനസ്സില്‍ ലയിക്കുന്നില്ലയോ, ``നമനഃ`` ഇതുപോലെ മനസ്സ്‌ പ്രാണനില്‍ ലയിക്കുന്നില്ലയോ, ``നപ്രാണഃ തേജസി`` പ്രാണന്‍ തേജസ്സില്‍ ലയിക്കുന്നില്ലയോ ``നതേജഃ പരസ്യാം ദേവതായാം`` തേജസ്സ്‌ ആ പരമമായിട്ടുള്ള ദേവതയില്‍ ലയിക്കുന്നില്ലയോ ``താവത്‌ ജാനാതി`` എങ്കില്‍ അറിയും എന്ന്‌. ഓരോന്നോരോന്ന്‌ വിലയിക്കുന്ന സമയത്തോ, വിലയിച്ചുകഴിഞ്ഞാലോ അറിയില്ല. പ്രായമായിട്ടുള്ള ആളുകള്‍, വളരെ പ്രായം ചെന്ന ആളുകള്‍, ആദ്യം തന്നെ ആശുപത്രിയിലായി എന്നറിയുന്ന സമയത്ത്‌ ആളുകളൊക്കെ പോകുന്നു. അവരോടൊക്കെ സംസാരിക്കുന്നു. ``എത്രകാലം എന്ന്‌ വെച്ചിട്ടാണ്‌. എന്റെ സമയമായീന്നാ തോന്നുന്നത്‌'' എന്നൊക്കെ പറയും. ``ഏയ്‌!! അങ്ങനൊന്നും പറയല്ലേ. ഇനിയും അപ്പൂപ്പന്‌ നൂറ്‌ വര്‍ഷമൊക്കെയുണ്ട്‌''. അങ്ങനെയൊക്കെ പറഞ്ഞുകളയും. അങ്ങനെയൊന്നും പറയരുത്‌, ദയവുചെയ്‌ത്‌.
(തുടരും...)

Sunday, 26 October 2014

ഛാന്ദോഗ്യോപനിഷത്ത്‌ ആറാം അദ്ധ്യായം തത്ത്വമസി 85 ദിവസം

ഛാന്ദോഗ്യോപനിഷത്ത്‌ ആറാം അദ്ധ്യായം തത്ത്വമസി 85 ദിവസം
ഇവിടെ ഗാന്ധാരദേശത്തുനിന്ന്‌, ഗാന്ധാരിയമ്മയുടെ നാട്ടില്‍നിന്ന്‌ കണ്ണുകെട്ടിയിട്ട്‌ വന്നിരിക്കുകയാണ്‌. നമ്മളൊക്കെ കണ്ണുകെട്ടി ഇവിടെ എത്തിയതാണ്‌. നമ്മളൊക്കെ ധൃതരാഷ്ട്രന്മാരാണ്‌. എന്താണ്‌ നമ്മുടെ അന്ധത? വസ്‌തുക്കളിലേക്ക്‌ പരിമിതപ്പെട്ടിരിക്കുകയാണ്‌ ദൃഷ്‌ടി. ഈ ലോകത്തില്‍ ഓരോന്നും സ്വന്തമാക്കണം എന്നു കരുതി അതിന്റെ പിന്നാലെയുള്ള ഓട്ടം. ഒരു വസ്‌തുവിനെ സ്വന്തമാക്കണമെന്ന്‌ ആഗ്രഹിക്കുമ്പോള്‍ ഞാന്‍ എന്നിലില്ലാതാവുകയും ആ വസ്‌തുവായി പരിണമിക്കുകയും ചെയ്യുന്നു. ഇതാണ്‌ അന്ധത. ഇതിനെയാണ്‌ മരണം എന്നൊക്കെ പറയുന്നത്‌. ഇങ്ങനെ നാം ഓരോന്നിന്റെ പുറകെ ഓടും. ഇതാണ്‌ അന്ത്യം. നമ്മളൊക്കെ ഇങ്ങനെ കണ്ണുകെട്ടി വന്നിട്ടുള്ളവരാണ്‌. അതുകൊണ്ട്‌ ഗുരുസ്‌തോത്രത്തില്‍, ഒരു വരിയുണ്ട്‌. ``അജ്ഞാനതിമിരാന്ധസ്യ ജ്ഞാനാഞ്‌ജന ശലാകയാഃ ചക്ഷുരുന്മീലിതം യേന തസ്‌മൈശ്രീ ഗുരവേനമഃ`` അജ്ഞാനമാകുന്ന ആ തിമിരത്തിന്‌, ആ തിമിരമാര്‍ന്ന ആന്ധ്യത്തിന്‌ ശസ്‌ത്രക്രിയ ചെയ്യുന്നവനാണ്‌ ഗുരു. ആ ഗുരുവിനായിട്ട്‌ നമസ്‌കാരം.
ഇവിടെ എവിടെയാണ്‌ തനിക്ക്‌ പോകേണ്ടത്‌ എന്നറിയില്ല. അതാണ്‌ നാം ഇങ്ങനെ ``ഗ്രാമാദ്‌ഗ്രാമാന്‍ പൃച്ഛന്‍`` ഓരോരുത്തരോടും പറയുന്നത്‌. ``അയ്യോ, എന്നെ കണ്ണുകെട്ടി ഇതാ വിട്ടിരിക്കുന്നു. ഞാന്‍ അനുഭവിക്കാനായിട്ട്‌ വന്നിരിക്കുകയാണ്‌. എന്താ ചെയ്യുക? എന്റെയൊരു കഷ്‌ടപ്പാട്‌ കണ്ടോ? ഇതാണിവിടെ പറയുന്നത്‌. എവിടെനിന്നാണ്‌ വന്നത്‌ എന്ന്‌ അവനറിയില്ല. ആരോടുചോദിച്ചാല്‍ പറഞ്ഞുതരും? ``മേധാവീ പുരുഷോ വിദ്വാന്‍``. കാരുണ്യവാനായ ഗുരു കെട്ടഴിച്ചുവിടും. ആ ഗുരുവിന്റെ ഉപദേശം ഓര്‍മ്മിച്ച്‌ ബുദ്ധിപൂര്‍വ്വം മാര്‍ഗ്ഗം കണ്ടെത്തണമെന്നാണ്‌. പുരുഷന്‍ എന്നുപറഞ്ഞാല്‍ ഇവിടെ ലിംഗവാചിയായിട്ടുള്ള പുരുഷനല്ല; പുരത്തില്‍ ശയിക്കുന്നവനെന്ന അര്‍ത്ഥത്തില്‍ വേണം എടുക്കാന്‍.
വിവേകചൂഢാമണിയില്‍ ആചാര്യനെ സമീപിക്കുന്നത്‌ വളരെ ഭംഗിയായിട്ട്‌ അവതരിപ്പിക്കുന്നുണ്ട്‌. ``സ്വാമിന്‍ നമസ്‌തേ ന ത ലോകബന്ധോ കാരുണ്യ സിന്ധോ പതിതം ഭവാബ്‌ധൗ മാമുദ്ധരാത്മീയകടാക്ഷദൃഷ്‌ട്യാം പ്രജ്ജ്വാതികാരുണ്യ സുധാഭിവൃഷ്‌ട്യാ`` ഹേ സ്വാമിന്‍, അങ്ങേക്ക്‌ നമസ്‌കാരം. ``ന ത ലോകബന്ധോ`` ലോകത്തിന്റെ മുഴുവന്‍ ബന്ധുവായിട്ടുള്ള അങ്ങേയ്‌ക്ക്‌ നമസ്‌കാരം. ``മാമുദ്ധരാ`` എന്നെ ഉദ്ധരിച്ചാലും. ഞാന്‍ ഈ സമുദ്രത്തിലിങ്ങനെ കിടന്നുകളിക്കുകയാണ്‌. അതുകൊണ്ട്‌ എന്നെ ഉദ്ധരിച്ചാലും. എങ്ങനെ ``കടാക്ഷദൃഷ്‌ട്യാ`` അങ്ങയുടെ ഒരു നോട്ടംകൊണ്ട്‌. ഒരു ഗുരുവിനെ സമീപിക്കുകയേ വേണ്ടു. സത്യനിഷ്‌ഠനായ അദ്ദേഹത്തെ ഒന്ന്‌ സമീപിച്ചാല്‍ മതി. ആ മാത്രയില്‍ അവന്റെ കണ്ണിലെ കെട്ട്‌ അഴിയുന്നു. 
ഇനി കണ്ണിലെ കെട്ട്‌ അഴിച്ച്‌ പറഞ്ഞുകൊടുത്താല്‍ തന്നെ ചിലര്‍ പോവില്ല. താന്‍ കെട്ടപ്പെട്ടു എന്നറിഞ്ഞ്‌ ബഹളം ഉണ്ടാക്കുന്ന സമയത്ത്‌ ഒരാള്‍ വന്നനുഗ്രഹിക്കും. അങ്ങനെ ചോദിക്കേണ്ട താമസം മാത്രമേയുള്ളൂ. അതുകൊണ്ടാണ്‌ ആചാര്യസ്വാമികള്‍ ``കസ്‌ത്വം കോഹം കുത ആയാതഃ തത്വം ചിന്തയ തദി ഹ ഭ്രാതഃ`` എന്നു
പറഞ്ഞത്‌. ഈ ചോദ്യം ഒരുവനില്‍ ഉണ്ടായികഴിഞ്ഞാല്‍ ഗുരു വന്ന്‌ തിമിരശസ്‌ത്രക്രിയയുടെ പരിപാടി തുടങ്ങും. അതുകൊണ്ടാണെന്നു തോന്നുന്നു ഈ കണ്ണിന്റെ ശസ്‌ത്രക്രിയ വളരെ പെട്ടെന്ന്‌ 
കഴിയുന്നത്‌. രാവിലെ പോയിക്കഴിഞ്ഞാല്‍ വൈകുന്നേരം 
ആകുമ്പോഴേക്കും തിരിച്ചുവരാം. വേറെ ശസ്‌ത്രക്രിയ ഒന്നും ഇത്ര വേഗത്തില്‍ നടത്തുന്നത്‌ കണ്ടിട്ടില്ല. ഇവിടെ ഇത്‌ പെട്ടെന്നാണ്‌ സംഭവിക്കുന്നത്‌. വളരെ വേഗത്തില്‍ സംഭവിക്കും. പക്ഷേ 
ചോദിക്കണം. 
ഗാന്ധാരദേശത്തുനിന്ന്‌ പുറപ്പെട്ടുവെന്ന്‌ അറിയാം. ഇനി തിരിച്ച്‌ അവിടെ എത്തണം. ``തത്‌ വിഷ്‌ണും പരമംപദം`` എന്നുപറഞ്ഞുവല്ലോ കഠോപനിഷത്ത്‌. ഇവിടെ ഇനി ചോദിക്കുകയേ വേണ്ടു എന്ന്‌ പറയുന്നു. ``സംപദ്യത്സ്യ ഇതി`` അവന്‍ അതുമായിട്ട്‌ താദാത്മ്യം പ്രാപിക്കുന്നു. അല്ലാതെ കൈനോക്കിയിട്ട്‌ എനിക്ക്‌ മോക്ഷം കിട്ടുമോ എന്നൊന്നും ചോദിച്ചിട്ട്‌ കാര്യമില്ല. ഇവിടെ ഇതാണ്‌ ചോദിക്കേണ്ടത്‌. ചോദിക്കേണ്ട ആളുകളോട്‌ പോയി ചോദിച്ചുകഴിഞ്ഞാല്‍ അവന്‌ ഗതിയുണ്ട്‌. ``സയ ഏഷോ�ണിമാ`` കുട്ടി അത്‌ അങ്ങേയറ്റം സൂക്ഷ്‌മമാണ്‌. ``ഐതദാത്മ്യം ഇദം സര്‍വ്വം തത്‌ സത്യം ശ്വേതകേതോ തത്വമസി`` വീണ്ടും ഉദ്ദാലകന്‍ ശ്വേതകേതുവിനോട്‌ പറഞ്ഞു. കുട്ടി നീ അതാണ്‌. അതാണ്‌ ഇവിടെ ഈ പ്രപഞ്ചത്തിന്‌ മുഴുവന്‍ ആയതനമായിട്ടിരിക്കുന്നത്‌, അധിഷ്‌ഠാനമായിട്ടിരിക്കുന്നത്‌ അതാണ്‌. അതാണ്‌ നീ. ഇത്‌ അത്യന്തം സൂക്ഷ്‌മമാണ്‌. ഇതാണ്‌ എല്ലാറ്റിനും ആധാരമായിട്ടുള്ളത്‌ എന്നൊക്കെ. ഇങ്ങനെ പറയുമ്പോഴും കേള്‍ക്കുമ്പോഴും ബോധ്യമാവുന്നില്ല. പലപ്രകാരത്തിലുള്ള ഉദാഹരണങ്ങള്‍ കേള്‍ക്കുന്നുണ്ടെങ്കിലും എവിടെയൊക്കെയോ ചെറിയ ആശയക്കുഴപ്പം. ഇനി വേറൊരു ദൃഷ്‌ടാന്തം അവതരിപ്പിക്കുന്നു. ഇത്‌ നല്ല രസമുള്ള ദൃഷ്‌ടാന്തമാണ്‌. ചിലപ്പോള്‍ ഇതൊക്കെ നമുക്കും അനുഭവമുണ്ടാകും.
(തുടരും...)

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 18

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 18
ഉദാരാഃ സര്‍വ്വ ഏവൈതേ
ജ്ഞാനീ ത്വാത്മൈവ മേ മതം
ആസ്ഥിതഃ സ ഹി യുക്താത്മാ
മാമേവാനുത്തമാം ഗതിം.
ഇവരെല്ലാവരും ആദരണീയര്‍തന്നെയാകുന്നു.എന്നാല്‍ ജ്ഞാനിയായവന്‍ ഞാന്‍ തന്നെയാകുന്നുവെന്നാണ് എന്റെ അഭിപ്രായം. എന്തെന്നാല്‍ അവന്‍ എന്നില്‍തന്നെ മനസ്സിനെ ഉറപ്പിച്ചിരിക്കുന്നവനും എന്നെത്തന്നെ പരമലക്ഷ്യമായി നിശ്ചയിച്ചിരിക്കുന്നവനും ആകുന്നു.
സ്വാര്‍ത്ഥോദ്ദേശ്യത്തോടുകൂടി എന്നെ ഭജിക്കുന്ന ഒരു ഭക്തനെ ഞാന്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും, യതാര്‍ത്ഥത്തില്‍ ഞാന്‍ കൂടുതലായി സ്നേഹിക്കുന്നത്, സ്വന്തം ആത്മാവിനെ സാക്ഷാത്കരിച്ച ജ്ഞാനിയെയാണ്.
ജ്ഞാനേശ്വരന്‍ പറയുന്നു: പിന്‍കാലുകള്‍ കെട്ടിയിട്ടാണ് ആളുകള്‍ പശുക്കളെ കറക്കുന്നത്. എന്നാല്‍ കാലുകള്‍ കെട്ടാതെയല്ലേ പശു അതിന്റെ കിടാവിന് പാല്‍ ചുരത്തികൊടുക്കുന്നത് ? അതെന്തുകൊണ്ടാണ് ? പശുക്കുട്ടിക്ക് അതിന്റെ അമ്മയെ അല്ലാതെ മറ്റാരെയും അറിയില്ല. അമ്മയെ കാണുമ്പോള്‍ ഇതാ എന്റെ അമ്മയെന്ന ഏകവിചാരത്തോടെ കിടാവ് അമ്മയെ സമീപിക്കുന്നു. അതുപോലെ തന്റെ കുട്ടിക്കു താനല്ലാതെ മറ്റാരും ആശ്രയമില്ലെന്ന തോന്നലാണ് പശുവിന് ഉണ്ടാകുന്നത്. തന്മൂലം പശു അതിന്റെ കിടാവിനെ അകമഴിഞ്ഞു സ്നേഹിക്കുകയും യഥേഷ്ടം പാല്‍ ചുരത്തികൊടുക്കുകയും ചെയ്യുന്നു. ജ്ഞാനികളോടുള്ള ഭഗവാന്റെ സ്നേഹം അപ്രകാരമാണ്. അതവിടെ നില്‍ക്കട്ടെ. ഭഗവാന്‍ തുടര്‍ന്നു പറഞ്ഞതു ശ്രദ്ധിക്കുക.
ഭഗവാന്‍ തുടര്‍ന്നു: ഞാന്‍ മുമ്പുപറഞ്ഞ മറ്റുവിധത്തിലുള്ള മൂന്നുതരം ഭക്തന്മാരെയും ഞാന്‍ ഇഷ്ടപ്പെടു്ന്നു. അവരും നല്ലവരാണ്. എന്നാല്‍ സമുദ്രത്തില്‍ ഒഴുകിച്ചേരുന്ന നദി തിരിച്ചൊഴുകുന്നതിനെപ്പറ്റി ആലോചിക്കുകപോലും ചെയ്യാത്തതുപോലെ, എന്നെ സാക്ഷാത്കരിച്ചവര്‍ ഐഹികമായ അവരുടെ നിലനില്‍പ്പുതന്നെ വിസ്മരിക്കുന്നു. അവരുടെ മനസ്സിന്റെ താഴ്വാരത്തില്‍നിന്നു പുറപ്പെടുന്ന അനുഭവമാകുന്ന അരുവി എന്നെ സന്ധിക്കുമ്പോള്‍ ഞാനുമായി ചേര്‍ന്ന് ഒന്നായിത്തീരുന്നു. അവരെപ്പറ്റി എന്താണ് കൂടുതല്‍ പറയാനുള്ളത് ? ജ്ഞാനിയായവന്‍ ഞാന്‍‍തന്നെയാണ്. ഞാന്‍ ഇതു പറയാന്‍ പാടില്ലാത്തതാണ്. എന്നാല്‍ സന്ദര്‍ഭം ഉണ്ടായതുകൊണ്ടു പറഞ്ഞുപോയെന്നുമാത്രം.
ഈശ്വരനായിത്തീരാനുള്ള വഴി എന്തെന്ന് ഭംഗ്യന്തരേണ പറയുന്നു. ഈശ്വരനില്‍ ഉറച്ച ചിത്തമുണ്ടാവുക, സര്‍വോത്തമമായ ലക്ഷ്യമായി ഈശ്വരനെ ആശ്രയിക്കുക. ഇതിനു പരിപൂര്‍ണമായും ഈശ്വരനില്‍ സ്വയം സമര്‍പ്പിക്കണം. ആ സമര്‍പ്പണത്തില്‍ കറയറ്റ സ്വാതന്ത്ര്യവും വിശുദ്ധിയും പരമമായ സൗന്ദര്യവും കണ്ടെത്താനാവണം.
അപ്പോള്‍ മറ്റു മൂന്നു വിഭാഗക്കാരോ? അവര്‍ക്ക് എന്തു സംഭവിക്കും? ആര്‍ത്തത മാറാനോ ആഗ്രഹം സാധിക്കാനോ അറിവു നേടാനോ ഒക്കെ ഭജിക്കുന്നവരില്‍ ചിലരെങ്കിലും ആദ്യപടി കടന്ന് പരമാത്മസ്വരൂപത്തില്‍ തത്പരരാകാം. അവരില്‍ പോകെപ്പോകെ ആ താത്പര്യം വര്‍ധിക്കും. അതനുസരിച്ച് ജ്ഞാനസമ്പാദനത്തില്‍ അഭിരുചിയും പെരുകും. ഈ മൂവരില്‍ ജിജ്ഞാസുവിനാണ് വഴിത്തിരിവിലെത്താന്‍ കൂടുതല്‍ എളുപ്പം. ഭജനം അധികമധികം ആത്മാര്‍ഥമാകുമ്പോള്‍ മറ്റു രണ്ടു കൂട്ടരും ജിജ്ഞാസുക്കളാകാന്‍ സാധ്യതയുമുണ്ട്.
(തുടരും..)

Saturday, 25 October 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 16 & 17

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 16 & 17
ചതുര്‍വിധാ ഭജന്തേ മാം
ജനാഃ സുകൃതിനോര്‍ജ്ജുന
ആര്‍ത്തോ ജിജ്ഞാസുരര്‍ത്ഥാര്‍ത്ഥീ
ജ്ഞാനീ ച ഭരതര്‍ഷഭ.
തേഷാം ജ്ഞാനീ നിത്യയുക്ത
ഏകഭക്തിര്‍ വിശിഷ്യതേ
പ്രിയോ ഹി ജ്ഞാനിനോ ത്യര്‍ത്ഥ-
മഹം സ ച മമ പ്രിയ.
അല്ലയോ ഭരതശ്രേഷ്ഠനായ അര്‍ജ്ജുനാ ആര്‍ത്തന്‍ , ജിജ്ഞാസു, അര്‍ത്ഥാര്‍ത്ഥി, ജ്ഞാനി എന്നിങ്ങനെ നാലുവിധത്തില്‍ പുണ്യശാലികളായ ജനങ്ങള്‍ എന്നെ ഭജിക്കുന്നു. അവരില്‍വെച്ച് സദാ എന്നില്‍തന്നെ നിഷ്ഠയോടും എന്നില്‍ മാത്രം ഭക്തിയോടും കൂടിയിരിക്കുന്ന ജ്ഞാനി ശ്രേഷ്ഠനാകുന്നു. എന്തെന്നാല്‍ ആ ജ്ഞാനിക്കു ഞാന്‍ ഏറ്റവും പ്രിയമുള്ളവനാകുന്നു. എനിക്ക് അവനും പ്രിയമുള്ളവനാകുന്നു.
എന്റെ ഭക്തന്മാരില്‍ നാലുകൂട്ടര്‍ മാത്രമേ എന്നെ ആശ്രയിച്ച് ജീവിതലക്ഷ്യത്തെ പ്രാപിക്കുന്നവരായിട്ടുള്ളു. അവരില്‍ ഒന്നാമത്തെ കൂട്ടര്‍ രോഗാദികളെക്കെണ്ടു പീഡിതരായവരാണ്. രണ്ടാമത്തെ കൂട്ടര്‍ ആത്മജ്ഞാനത്തെ പ്രാപിപ്പാന്‍ ഇച്ഛിക്കുന്നവരാണ്. മൂന്നാമത്തെ കൂട്ടര്‍ ഇഹത്തിലും പരത്തിലും ഭോഗസാധനാവിഷയങ്ങള്‍ ഇച്ഛിക്കുന്നവരാണ്. നാലാമത്തെ കൂട്ടര്‍ ആത്മാവിനെ അറിയുന്ന ബ്രഹ്മജ്ഞാനികളാണ്.
ഇവരില്‍ ജ്ഞാനിക്ക് ഒരാഗ്രഹവും അവശേഷിക്കുന്നില്ല. തന്മൂലം അവന്‍ മാത്രമാണ് എന്റെ യഥാര്‍‍ത്ഥഭക്തന്‍. അവന്‍ വിജ്ഞാനത്തിന്റെ പ്രകാശംകൊണ്ട് വിവേചനംമൂലമുണ്ടാകുന്ന അജ്ഞതയെ അകറ്റുകയും എന്റെ ദിവ്യമായ അസ്തിത്വത്തില്‍ അലിഞ്ഞുചേരുകയും ചെയ്യുന്നു. എന്നിരുന്നാലും അവന്‍ എന്റെ ഭക്തനായിതന്നെ തുടരുന്നു. പളുങ്ക് ചിലപ്പോള്‍ സാധാരണ കാഴ്ചയ്ക്ക് ജലമായി തോന്നാം. ജ്ഞാനിയും അതുപോലെയാണ്. വായു നിശ്ചലമായി നില്‍ക്കുമ്പോള്‍ അത് ആകാശത്തിന്റെ ഭാഗമാണെന്നല്ലാതെ വേറിട്ടു നില്‍ക്കുന്നതായി തോന്നുകയില്ല. എന്നാല്‍ വായു ചലിക്കുമ്പോള്‍ അതിന് പ്രത്യേകമായ ഒരു നിലനില്‍പ്പുണ്ടെന്നു തോന്നും. അതുപോലെ ശാരീരികമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ജ്ഞാനി ഒരു ഭക്തനെപ്പോലെ കാണപ്പെടുമെങ്കിലും മാനസികമായി അവന്‍ ഞാനുമായി ഐക്യം പ്രാപിച്ചിരിക്കുകയാണ്. വിജ്ഞാനോദയത്താല്‍ ഞാന്‍ അവന്റെ ആത്മാവാണെന്നുള്ള അറിവ് അവനു ലഭിച്ചിരിക്കുന്നു. ഞാനും സന്തോഷത്തോടെ അവനെ ആത്മാവായി കരുതുന്നു. പരിച്ഛിന്നമായ ജീവിതത്തിന് അതീതമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്ന ഒരുവന്‍ ഈ ജീവിതത്തില്‍ കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ അവന്‍ ഒരു പ്രത്യേക ശരീരത്തോടുകൂടിയവനാണെങ്കില്‍പോലും അവന് എന്നില്‍ നിന്നു വേറിട്ടു നില്‍ക്കാന്‍ കഴിയുമോ?
ഇന്ദ്രിയമനോബുദ്ധികള്‍ പ്രവര്‍ത്തനക്ഷമങ്ങളാകുന്നത് ആത്മസ്വരൂപവൈഭവത്താലാണ്. ആ സ്വരൂപത്തില്‍നിന്ന് കരണങ്ങളിലേക്ക് ആവശ്യമായ ശക്തി സംക്രമിപ്പിക്കാന്‍ കരണങ്ങളെ ആ സ്വരൂപവുമായി യോജിപ്പിക്കുന്ന പ്രക്രിയയാണ് 'ഭജന'. (അല്ലാതെ, ഹിസ്റ്റീരിയ വരെ എത്തുന്ന ബഹളമയമായ പാട്ടുമാട്ടവും അട്ടഹാസവുമല്ല.) അര്‍പ്പണമാണ് അതിലെ കാതലായ കാര്യം. തന്നെത്തന്നെ മറക്കാതെ അര്‍പ്പണം സാധിക്കില്ല. സ്വരൂപചിന്തയിലേക്കുള്ള ആദ്യപടിയാണ് ആത്മവിസ്മൃതി. ആ പടി കടന്നവരാകയാലാണ് ഈ നാലു കൂട്ടരും സുകൃതികളാകുന്നത്.
ഒരര്‍ഥത്തില്‍ മനുഷ്യരായ മനുഷ്യരെല്ലാം ഈശ്വരനെ അറിഞ്ഞോ അറിയാതെയോ ഭജിക്കുന്നുണ്ട് എന്ന ചിരി ഈ പദ്യത്തില്‍ ലയിച്ചുകിടക്കുന്നു. എന്തുണ്ടായിട്ടും സമാധാനമില്ലാത്തവര്‍, സത്യമറിയണമെന്ന് ആഗ്രഹിക്കുന്നവര്‍, ആഗ്രഹങ്ങള്‍ സാധിക്കാന്‍ യത്‌നനിക്കുന്നവര്‍, ജ്ഞാനികള്‍ എന്നിങ്ങനെയുള്ള തരംതിരിവില്‍ ഏതെങ്കിലുമൊന്നില്‍പ്പെടാതെ മനുഷ്യരില്‍ ആരുണ്ടാകാന്‍? ലഭ്യമായ ഈശ്വരസങ്കല്പങ്ങളില്‍ തൃപ്തി വരാതെ കൂടുതല്‍ നല്ലതിനായി ബദ്ധപ്പെടുന്നവരല്ലേ ഈശ്വരനിഷേധികള്‍പോലും? അര്‍ഥിക്കാത്തവരായി ലോകത്താരുണ്ട്? എല്ലാ പ്രാര്‍ഥനയും ഭജനമാണ്. അര്‍പ്പണമില്ലാത്ത പ്രാര്‍ഥന പ്രാര്‍ഥനയല്ല. അതിനാല്‍ ആത്മാര്‍ഥമായ പ്രാര്‍ഥന സുകൃതംതന്നെ.
'നിത്യയുക്തന്‍' എന്നാല്‍ ചിത്തം പരമാത്മാവില്‍ തീര്‍ത്തും ഉറച്ചവന്‍. അന്യചിന്തകളില്ലാതെ ആത്മതത്ത്വത്തെ മാത്രം അനുസന്ധാനം ചെയ്യുന്നവനാണ് ജ്ഞാനിയെന്ന് 'ഏകഭക്തിഃ' എന്ന വിശേഷണം സൂചിപ്പിക്കുന്നു.
പ്രതിഫലേച്ഛയില്ലാത്ത സ്നേഹത്തിനേ വിശുദ്ധിയുള്ളൂ. ദിവ്യപ്രേമം ആത്മസമര്‍പ്പണത്തിലൂടെ ഹൃദയൈക്യം സ്ഥാപിക്കുന്നു. അതു പൂര്‍ണമാകണമെങ്കില്‍ അതേ അളവില്‍ പ്രേമം തിരിച്ചുകിട്ടണം. സമീപനംപോലെയിരിക്കും പ്രതികരണമെന്ന് നിത്യജീവിതത്തില്‍ അനുഭവമുണ്ടല്ലോ. സ്നേഹിച്ചാല്‍ സ്നേഹം തിരികെ കിട്ടുന്നു, വെറുത്താല്‍ വെറുപ്പും. മൃഗങ്ങളും സസ്യങ്ങളുംപോലും ആത്മാര്‍ഥസ്നേഹം തിരികെ നല്കുന്നു. സ്നേഹിക്കപ്പെടണമെങ്കില്‍ ഒരു വഴിയേ ഉള്ളൂ: സ്നേഹിക്കുക. ഈശ്വരവിഷയത്തിലായാലും വഴി ഇതുതന്നെ. ജ്ഞാനി സ്വസ്വരൂപദര്‍ശനത്തിലൂടെ പരമാത്മാവുമായി താദാത്മ്യം പ്രാപിച്ചിരിക്കയാല്‍പരസ്പരസ്നേഹംപൂര്‍ണമായലയംവരെ എത്തിയിരിക്കുന്നു.
(തുടരും..)

Friday, 24 October 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 15

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 15
ന മാം ദുഷ്കൃതിനോ മൂഢാഃ
പ്രപദ്യന്തേ നരാധമാഃ
മായയാപഹൃതജ്ഞാനാ
ആസുരം ഭാവമാശ്രിതാഃ
പാപശീലന്മാരും മൂഢന്മാരും ആത്മജ്ഞാനസ്വരൂപമില്ലാത്തവനും ആസുരഭാവത്തെ ആശ്രയിക്കുന്നവരും മനുഷ്യരില്‍ അധമന്മാരായിരിക്കുന്നവരും എന്നെ ശരണം പ്രാപിക്കുന്നില്ല.
എന്നാല്‍, നിര്‍ഭാഗ്യമെന്നുപറയട്ടെ, ബഹുഭൂരിപക്ഷം ആളുകളും അഹംഭാവത്തിന്റെ തിരത്തള്ളലില്‍, ആത്മജ്ഞാനസമ്പാദനമെന്ന യഥാര്‍ത്ഥ ലക്ഷ്യത്തെ വിസ്മരിക്കുന്നു. ആത്മനിയന്ത്രണമാകുന്ന ഉടയാട അവരുടെ ശരീരത്തില്‍നിന്ന് ഊര്‍ന്നിറങ്ങിപ്പോയതും തന്മൂലം നഗ്നരായിത്തീര്‍ന്നതും അറിയാതെ അവര്‍ ലജ്ജാവിഹീനരായി, വേദങ്ങളാല്‍ നിഷേധിക്കപ്പെട്ട കര്‍മ്മങ്ങളില്‍ കുതൂഹലചിത്തരായി മുഴുകി അധഃപതിക്കുന്നു. മനുഷ്യശരീരികളായി ഈലോകത്തു ജന്മമെടുത്തതിന്റെ പ്രത്യേകലക്ഷ്യം എന്താണെന്നറിയാതെ, അവര്‍ വിഷയസുഖങ്ങളില്‍ മുഴുകിയും വിവിധകാരണങ്ങള്‍ക്ക് അടിമപ്പെട്ടും, ഞാനെന്നും എന്‍റേതെന്നുമുള്ള ജല്പനങ്ങള്‍ നടത്തിയും ഇഷ്ടാനുസരണം നടക്കുന്നു
യജ്ഞഭാവനയോടെയല്ലാതെയുള്ള പ്രവൃത്തി ദുഷ്‌കൃത്യം അഥവാ പാപം. അതില്‍ മുഴുകിയ മാനസികാവസ്ഥ മൗഢ്യം. പ്രത്യക്ഷമായതില്‍നിന്ന് അന്യമായ സത്യമില്ലെന്ന നിലപാടു കാരണം അറിവില്‍നിന്ന് അകന്നു നില്ക്കുന്നവന്റെ ജ്ഞാനസാധ്യത മായയാല്‍ അപഹരിക്കപ്പെട്ടിരിക്കുന്നു. ബാഹ്യവിഷയങ്ങളില്‍ ഭ്രമിക്കേണ്ടതില്ലെന്ന് ബോധ്യപ്പെടുത്തിത്തരുന്നവ യാണെങ്കില്‍ ഇന്ദ്രിയങ്ങള്‍ ദൈവീസ്വഭാവമുള്ളവയാണ്. വിവേകത്തിന് ഒട്ടും ഇടംകൊടുക്കാതെ വിഷയങ്ങളില്‍ മനസ്സിനെ മോഹിപ്പിക്കുന്നവയാണ് അവയെങ്കില്‍ ആസുരമാണ്. (നാനാഗതികളായ വിഷയങ്ങളോടുകൂടിയ പ്രാണനക്രിയകളാണ് അസുക്കള്‍. അവയില്‍ രമിക്കുന്നവര്‍ അസുരന്മാര്‍. ആസുരീഭാവവും ദൈവീഭാവവും എന്തെന്ന് ദൈവാസുരസമ്പദ്‌വിഭാഗ യോഗമെന്ന പതിനാറാമധ്യായത്തില്‍ വിസ്തരിക്കുന്നുണ്ട്.)
മായയില്‍നിന്നുകൊണ്ടുതന്നെ മായയുടെ കെട്ടുപാടുകളെ മറികടക്കണം. ജ്ഞാനേന്ദ്രിയങ്ങള്‍ നല്കുന്ന ബോധങ്ങളില്‍നിന്നാണ് അറിവിലേക്കുള്ള പ്രയാണത്തിന്റെ തുടക്കം. മായക്കാഴ്ചകള്‍ ഉപേക്ഷണീയങ്ങളല്ല. കയര്‍ പാമ്പല്ലെന്ന് തിരിച്ചറിയാനും വേണ്ടേ, ഇന്ദ്രിയങ്ങളെയും ഒപ്പം കയറിനെയും ആശ്രയിക്കുക?
(തുടരും..)

Thursday, 23 October 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 14

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 14
ദൈവീ ഹ്യേഷാ ഗുണമയീ
മമ മായാ ദുരത്യയാ
മമേവ യേ പ്രപദ്യന്തേ
മായാമേതാം തരന്തി തേ.
അത്യത്ഭുതമായും ഗുണത്രയരൂപമായുമിരിക്കുന്ന ഈ മായാശക്തിയെ അതിക്രമിക്കുവാന്‍ വളരെ പ്രയാസമാകുന്നു. എങ്കിലും ആരൊക്കെ പരമാത്മാവായ എന്നെത്തന്നെ സര്‍വാത്മനാ ശരണം പ്രാപിക്കുന്നുവോ അവരൊക്കെ ഈ മായയെ കടക്കാന്‍ കഴിവുള്ളവരായിത്തീരുന്നു.
അല്ലയോ ധനഞ്ജയ, ഈ മായയെ കീഴടക്കി എങ്ങനെ എന്റെ ശാശ്വതസ്വരൂപവുമായി ഒന്നുചേരാന്‍ കഴിയുമെന്നുള്ളതാണു പ്രശ്നം. പരബ്രഹ്മമാകുന്ന പര്‍വ്വതത്തിന്റെ ഉന്നതതലങ്ങളില്‍ നിന്നു മായയാകുന്ന നദി ഒരു ചെറിയ അരുവിയായി ആരംഭിക്കുന്നു. ഇതില്‍ ചെറിയ ചെറിയ കുമിളകളായി പഞ്ചഭൂതങ്ങള്‍ കാണപ്പെടുന്നു. പ്രപഞ്ച സൃഷ്ടികളുടെ മദ്ധ്യത്തില്‍ക്കൂടി താഴോട്ടുവരുന്ന ഇതിന്റെ വേഗത കാലക്രമേണ വര്‍ധിക്കുകയും പ്രവൃത്തിയുടേയും നിവൃത്തിയുടേയും ഉയര്‍ന്ന ഇരുകരകള്‍ക്കുമിടയില്‍കൂടി ശക്തിയായി താഴോട്ട് ഒഴുകുകയും ചെയ്യുന്നു. സത്വരജസ്തമോഗുണങ്ങളാകുന്ന കാര്‍മേഘങ്ങളില്‍നിന്നുചൊരിയുന്ന ഘോരമാരിയുടെ ഫലമായി ഈ നദിയിലുണ്ടാകുന്ന മോഹത്തിന്റെ വെള്ളപ്പൊക്കം അതിന്റെ ഇരുകരകളിലുമുള്ള, ചിത്തസംയമനം, ഇന്ദ്രിയനിഗ്രഹണം എന്നിവയാകുന്ന പട്ടണങ്ങളെ കുത്തിയൊലിപ്പിച്ചു കൊണ്ടുപോകുന്നു. ഈ നദിയില്‍ ദ്വേഷത്തിന്‍റേയും കൗടില്യത്തിന്‍റേയും നീര്‍ച്ചുഴികള്‍ ധാരാളമായി കാണാം. ഗര്‍വ്വമാകുന്ന ഭീകരമത്സ്യം ഇതില്‍ നീന്തിതുടിക്കുന്നു. അസൂയയും സ്പര്‍ദ്ധയും ഈ നദിക്കു വക്രഗതി വരുത്തുന്നു. അനിവാര്യമായ കുടുംബജീവിതം ഇതിനു പല വളവുകളും തിരിവുകളും ഉണ്ടാക്കുന്നു. കര്‍മ്മവും അകര്‍മ്മവുമാകുന്ന ജലം തിങ്ങിനിറഞ്ഞിരിക്കുന്ന ഇതിന്റെ മുകള്‍പ്പരപ്പില്‍ക്കൂടി ഉണകിയ ഇലകളും മറ്റു ചപ്പുചവറുകളുമാകുന്ന സുഖവും ദുഃഖവും പൊങ്ങിയൊഴുകി നടക്കുന്നു. ഈ നദിയുടെ തിട്ടയില്‍ രൂപംകൊണ്ടിരിക്കുന്ന ജഡികസ്നേഹമാകുന്ന തുരുത്തില്‍ കാമവികാരങ്ങളുടെ അലകള്‍ അടിച്ചുകയറുന്നു. നുരയും പതയുമാകുന്ന ജീവജാലങ്ങളുടെ ശേഖരം അവിടെ കുമിഞ്ഞുകൂടുന്നു.
അഹംഭാവത്തിന്റെ ഭ്രാന്തമായ ലീലാവിലാസങ്ങള്‍ കൊണ്ടുണ്ടാകുന്ന, അറിവിന്‍റേയും കുലത്തിന്‍റേയും ധനത്തിന്‍റേയും ഔദ്ധത്യം ഈ നദിയില്‍ പതഞ്ഞുപൊങ്ങുന്നു. അതില്‍നിന്ന് ഇന്ദ്രിയവിഷയങ്ങളുടെ തരംഗങ്ങള്‍ ഉയരുന്നു. സൂര്യോദയവും സൂര്യാസ്തമയവും (ദിനരാത്രങ്ങള്‍) ആകുന്ന വെള്ളപ്പൊക്കം ജനനമരണങ്ങളുടെ കാലചക്രമാകുന്ന അഗാധതലങ്ങള്‍ സൃഷ്ടിക്കുകയും അതില്‍ പഞ്ചഭൂതങ്ങളാകുന്ന കുമിളകള്‍ ശരീരങ്ങളായി വരുകയും പോവുകയും ചെയ്യുന്നു. അവിവേകവും വിഭ്രമവും ആകുന്ന മത്സ്യങ്ങള്‍ ധാര്‍മ്മിക ധീരതയാകുന്ന മാംസത്തെ വെട്ടിവിഴുങ്ങുകയും അജ്ഞതയുടെ നീര്‍ച്ചുഴികള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു.
വിഭ്രാന്തിയാകുന്ന മലിനജലത്തിലും ആഗ്രഹങ്ങളാകുന്ന ചെളിയിലും പൂണ്ടുകിടക്കുന്ന രജോഗുണത്തിന്റെ കളകളാരവം സ്വര്‍ഗ്ഗത്തില്‍ മാറ്റൊലിക്കൊള്ളുന്നു. തമോഗുണത്തിന്റെ നീരൊഴുക്ക് അതില്‍ ശക്തമാണ്. സത്വഗുണത്തിന്റെ പരിശുദ്ധവും സ്വച്ഛവുമായ ജലം ഇതിന്റെ അഗാധതലത്തിലാണ്. ഈ നദികടക്കുക ഏറ്റവും പ്രയാസമായ കാര്യമാണ്. ജനനമരണങ്ങളാകുന്ന മഹാവീചികളുടെ നിരന്തരമായ പ്രവാഹംകൊണ്ട് സത്യലോകത്തിലെ കോട്ടകൊത്തളങ്ങള്‍ പോലും ഒലിച്ചുപോകുന്ന പ്രപഞ്ചഗോളങ്ങളാകുന്ന മഹാശിലകള്‍ ഈ വീചികളില്‍പ്പെട്ടുരുളുന്നു. മായാനദിയിലെ പ്രളയജലം ഒടുങ്ങാത്ത ശക്തിയോടെ അനവരതം ഒഴുകിക്കൊണ്ടിരിക്കുകയാണ്. ആര്‍ക്ക് ഇതിനെ കടക്കാന്‍ കഴിയും?
ഈ നദി കടക്കുന്നതിനു നടത്തുന്ന ശ്രമങ്ങള്‍തന്നെ അതിനു പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നുവെന്നുള്ള വിചിത്രമായ അവസ്ഥയാണുളവാക്കുന്നത്. ബുദ്ധിശക്തിയെ അവലംബമാക്കി ഇതിലേക്ക് എടുത്തുചാടിയിട്ടുള്ളവരെ പിന്നീടു കാണാന്‍തന്നെ കഴിഞ്ഞിട്ടില്ല. ആത്മധൈര്യത്തെ ഉപാധിയാക്കി ഇതു നീന്തിക്കടക്കാന്‍ ശ്രമിച്ചവര്‍ ഒഴുക്കില്‍പ്പെട്ട് ഒലിച്ചുപോയി. വിദ്യകൊണ്ടുണ്ടായ അഹംഭാവത്തിന്റെ ശിലകള്‍ വെച്ചു കെട്ടിക്കൊണ്ടു വേദത്തിന്റെ ചങ്ങാടത്തില്‍ കയറി ഈ നദി കടക്കാന്‍ ശ്രമിച്ചവരെ ഔദ്ധത്യമാകുന്ന മത്സ്യങ്ങള്‍ വെട്ടിവിഴുങ്ങിക്കളഞ്ഞു. യൗവനത്തിന്റെ ബലത്തില്‍ കാമാസക്തിയോടെ ഇതിലിറങ്ങിയിരിക്കുന്നവരെ വിഷയസുഖങ്ങളാകുന്ന ചീങ്കണ്ണികള്‍ വേട്ടയാടി. അതില്‍ നിന്നു രക്ഷപ്പെട്ടവര്‍ വാര്‍ദ്ധക്യത്തിന്റെ വേലിയേറ്റത്തില്‍പ്പെട്ടു മുങ്ങിപ്പോയി. ശോകത്തിന്റെ പാറക്കെട്ടുകളില്‍ അടിപ്പെട്ട് ക്രോധത്തിന്റെ ചെളികുണ്ടില്‍കിടന്നു ശ്വാസംമുട്ടിയ അവര്‍, തല ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍, അവരുടെ ശിരസ്സ് കാലദോഷമാകുന്ന കഴുകന്‍ കൊത്തിവലിച്ചു. ദുഃഖത്തിന്റെ ചതുപ്പുനിലത്തില്‍ അകപ്പെട്ടുപോയ അവര്‍ മരണത്തിന്റെ മണല്‍ത്തിട്ടയില്‍ അടിഞ്ഞുകൂടി. അങ്ങനെ യൗവനത്തിന്റെ വിഷയസുഖങ്ങളില്‍ മുഴുകിയവരുടെ ജീവിതം എന്നന്നേയ്ക്കും വ്യര്‍ത്ഥമായി.
യജ്ഞങ്ങളാകുന്ന പൊങ്ങുതടിയുടെ സഹായത്തോടെ ഈ നദി കടക്കാന്‍ ശ്രമിച്ചവര്‍ സ്വര്‍ഗ്ഗീയ സുഖങ്ങളാകുന്ന പാറയുടെ ഇരുണ്ട പിളര്‍പ്പുകളില്‍ പെട്ടുപോയി. കര്‍മ്മം ആയുധമാക്കി മോക്ഷപ്രാപ്തി ഇച്ഛിച്ചവര്‍ വിഹിതകര്‍മ്മങ്ങളുടേയും നിഷിദ്ധകര്‍മ്മങ്ങളുടേയും ചുഴിയില്‍പ്പെട്ട് മറുകരയെത്താന്‍ കഴിയാത്തവരായിത്തീര്‍ന്നു. വൈരാഗ്യത്തിന്റെ വള്ളത്തിന് ഈ നദിയുടെ ഒഴുക്കില്‍ പ്രവേശിക്കുന്നതിനോ, വിവേകത്തിന്റെ വടം ഇതിന്റെ മറുകരയില്‍ കെട്ടുന്നതിനോ സാധ്യമല്ല. ഒരു പക്ഷേ അഷ്ടാംഗയോഗംകൊണ്ട് ഒരുവന് ഈ നദികടക്കാന്‍ കഴിഞ്ഞെന്നുവരാം.
ഒരുവന്റെ സ്വന്തമായ പരിശ്രമംകൊണ്ട് മായയാകുന്ന ഈ നദിയടെ മറുകരയെത്താന്‍ കഴിയുമെന്നു പറയുന്നത് അര്‍ത്ഥശൂന്യമാണ്. ഒരുവനു പത്ഥ്യാഹാരങ്ങള്‍ കഴിക്കാതെ രോഗത്തില്‍നിന്നു മോചിതനാകാന്‍ കഴിയുമെങ്കില്‍ ഒരു പുണ്യാത്മാവിന് ദുഷ്ടന്റെ ദുഷ്ചിന്തകള്‍ മനസ്സിലാക്കാന്‍ കഴിയുമെങ്കില്‍, ഒരു ചോരന് ധൈര്യമായി പൊതുസ്ഥലങ്ങളില്‍ പരസ്യമായി പ്രത്യക്ഷപ്പെടാന്‍ കഴിയുമെങ്കില്‍ ഒരു മത്സ്യത്തിനു ചൂണ്ടവിഴുങ്ങിയിട്ടും രക്ഷപ്പെടാന്‍ കഴിയുമെങ്കില്‍, ഒരുഭീരുവിന് പിശാചിനെ കീഴടക്കാന്‍ കഴിയുമെങ്കില്‍, വേടന്റെ വലയില്‍വീണ മാന്‍കിടാവിന് ആ വലപൊട്ടിച്ചു രക്ഷപ്പെടാന്‍ കഴിയുമെങ്കില്‍, മാത്രമേ ഒരുവന് മായാനദിയുടെ മറുകരയെത്തുവാന്‍ സാധ്യമാകയുള്ളൂ. വിഷയാസക്തനായ ഒരു പുരുഷനു സുന്ദരിയായ സ്ത്രീയോടുള്ള അഭിനിവേശം നിയന്ത്രിക്കുന്നതിനോ നശിപ്പിക്കുന്നതിനോ കഴിയാത്തതുപോലെ ഒരു ജീവിക്കു മായാനദി കടക്കുവാന്‍ കഴിയുകയില്ല. അല്ലയോഅര്‍ജ്ജുന, എന്നെ ഭക്തിപൂര്‍വ്വം ശരണം പ്രാപിച്ചിട്ടുള്ളവര്‍ മാത്രമേ ഈ നദി കടക്കുന്നതില്‍ വിജയിച്ചിട്ടുള്ളൂ. അങ്ങനെയുള്ളവര്‍ക്ക് ഇക്കരെ നില്‍ക്കുമ്പോള്‍ത്തന്നെ മായാനദിയിലെ ജലം വറ്റിയതായി അനുഭവപ്പെടുന്നതുകൊണ്ട് അതു കടക്കേണ്ട ആവശ്യം തന്നെ ഉണ്ടാവുകയില്ല.
ആഗ്രഹങ്ങള്‍ കൈവെടിഞ്ഞ്, അഹംഭാവത്തിന്റെ ഭാരം വലിച്ചെറിഞ്ഞ്, ഇന്ദ്രിയവിഷയങ്ങളോടുള്ള മമത ഉപേക്ഷിച്ച്, സംശയത്തിന്‍റേയും മായാമോഹത്തിന്‍റേയും ഒഴുക്കില്‍നിന്നു രക്ഷപ്പെട്ട് വാസനാബന്ധങ്ങളുടെ വശീകരണ കൊടുംകാറ്റില്‍ പ്പെട്ടുലയാതെ, ആത്മാനുഭവമാകുന്ന ശക്തമായ അരപ്പട്ട ധരിച്ച്, ആത്മസാക്ഷാല്‍ക്കാരത്തിന്റെ ചങ്ങാടത്തില്‍ കയറി ഞാന്‍ ബ്രഹ്മമാകുന്നു എന്ന ഉത്തമവിശ്വാസത്തോടെ, ഒരു ഗുരുവിന്റെ മാര്‍ഗ്ഗദര്‍ശനത്തില്‍, പരിത്യാഗമാകുന്ന കൈകള്‍കൊണ്ടു തുഴഞ്ഞാല്‍ നിഷ്പ്രയാസം ഈ നദി കടന്നു മറുകരയായ നിവൃത്തിസ്ഥാനത്ത് എത്താന്‍ കഴിയും. ഇപ്രകാരം എന്നെ ശണം പ്രാപിക്കുന്നവര്‍ മായയെ കടന്നു കയറുന്നു. എന്നാല്‍ അപ്രകാരമുള്ള ഭക്തന്മാര്‍ വളരെ അപൂര്‍വ്വമാണ്.
(തുടരും..)

Wednesday, 22 October 2014

ഛാന്ദോഗ്യോപനിഷത്ത്‌ ആറാം അദ്ധ്യായം തത്ത്വമസി മഹാകാവ്യവിചാരം 84 ദിവസം

ഛാന്ദോഗ്യോപനിഷത്ത്‌ ആറാം അദ്ധ്യായം  തത്ത്വമസി മഹാകാവ്യവിചാരം  84 ദിവസം
ഇവിടെ ഒരു ജനവുമില്ലാത്ത, അതിവിശാലമായ, വിജനമായിട്ടുള്ള ഒരിടത്തുകൊണ്ടുപോയിട്ട്‌ അവനെ വിട്ടുകഴിഞ്ഞാല്‍ ``സയഥാ`` അവന്‍ ഏതുപ്രകാരത്തിലാണോ ``തത്ര`` അവിടെനിന്ന്‌ ``പ്രാങ്‌വാ ഉദങ്‌വാ അധരാങ്‌വാ പ്രത്യങ്‌വാ`` കിഴക്കോട്ടും, പടിഞ്ഞോറോട്ടും, വടക്കോട്ടും, തെക്കോട്ടുമൊക്കെ നടക്കുന്നത്‌ അതുപോലെ. ഒന്നും കാണുന്നില്ലല്ലോ? അവന്‌ ഒന്നും മനസ്സിലാവുന്നില്ലല്ലോ. ``പ്രധ്‌മായീതാ`` തെരഞ്ഞ്‌ നിലവിളിക്കും. അവന്‍ അന്വേഷിക്കും. ``അഭിനദ്ധാക്ഷഃ ആനീയഃ`` ഇതാ എന്നെ കണ്ണുകെട്ടി ഇവിടെ കൊണ്ടുവന്നിട്ടു. അയ്യോ, എന്നെ കണ്ണുകെട്ടി ഇവിടെ കൊണ്ടുവന്നിട്ടു. എന്നിട്ടോ ``അഭിനദ്ധാക്ഷോ വിസൃഷ്‌ടഃ`` എന്നെ ഇതാ ഇവിടെ ഉപേക്ഷിച്ചുപോയിരിക്കുന്നു. എങ്ങനെയാണോ ``യഥാ തസ്യ അഭിനഹനം`` അവന്റെ കണ്ണിലെ കെട്ട്‌ ``പ്രമുച്യബ്രൂയാത്‌`` അഴിച്ചുമാറ്റിയിട്ട്‌ അവനോട്‌ ഒരാള്‍ പറയുന്നത്‌ ``ഏതാം ദിശം ഗാന്ധാരാഃ`` ഇതാ ഈ വഴിക്ക്‌ പോയാല്‍ ഗാന്ധാരദേശത്തെത്താം എന്ന്‌. അവന്റെ കണ്ണൊന്നും കെട്ടഴിച്ചിട്ടില്ലായിരുന്നു. അവന്റെ കൈയും കെട്ടിയെന്ന്‌ കൂട്ടിക്കോളൂ. അവന്‌ കൈ അഴിച്ചുകഴിഞ്ഞാലല്ലേ കെട്ടഴിക്കാന്‍ പറ്റൂ. 
ഒരാള്‍ വന്ന്‌ അവന്റെ കണ്ണിലെയും കൈയിലെയും കെട്ടൊക്കെ അഴിച്ചിട്ട്‌ പറഞ്ഞു. ഇതാ ഇതുവഴി നേരെ പോയിക്കഴിഞ്ഞാല്‍ ഗാന്ധാരദേശത്തെത്തും. ``ഏതാം ദിശാം ഗാന്ധാരാഃ`` ഈ വഴിക്ക്‌ പോയാല്‍ ``വ്രജ ഇതി`` അതുകൊണ്ട്‌ ഈ വഴിയിലേക്ക്‌ നടന്ന്‌ ചെന്നോളൂ. ``സഗ്രാമാത്‌ഗ്രാമം പൃച്ഛന്‍`` അവന്‍ ഓരോ ഗ്രാമങ്ങള്‍ തോറും ചോദിക്കുന്നു. ``പണ്‌ഡിതഃ മേധാവീ`` ഉപദേശം ഓര്‍മ്മിക്കുന്നവനായി ബുദ്ധിപൂര്‍വ്വം മാര്‍ഗ്ഗം കണ്ടെത്തി, ``ഗാന്ധാരാന്‍ ഏവ ഉപസംപദ്യതേ`` ചോദിച്ച്‌ ചോദിച്ച്‌ അവന്‍ ഗാന്ധാരദേശത്ത്‌ എത്തിച്ചേരുന്നു. ``ഏവമേവ`` ഇതുപോലെതന്നെയാണ്‌ ഇവിടെ ``ഇഹ`` ഈ ലോകത്ത്‌ ``പുരുഷഃ വേദഃ`` ആചാര്യവാനായിട്ടുള്ള ഒരുവന്‍, സത്യത്തെ അറിഞ്ഞവന്‍, ``വേദഃ`` എന്നുപറഞ്ഞാല്‍ അറിവ്‌ നേടിയിട്ടുള്ള അവന്റെ ഒരുപദേശത്തിന്റെ ആവശ്യമേ ഉള്ളൂ ``തസ്യതാവത്‌ഏവചിരം`` അവന്‌ അവനെ കാണേണ്ട താമസം മാത്രമേയുള്ളൂ ``യാവത്‌നവിമോക്ഷ്യേ`` അപ്പോള്‍തന്നെ അവന്‌ ആ വഴി തുറന്ന്‌ കിട്ടുന്നതാണ്‌. ``അഥാ`` അനന്തരം ``സംപത്സ്യേ ഇതി`` അവന്‍ അതുമായി തീരുന്നു. 
ഇവിടെ വളരെ കേമമായിട്ടുള്ള ഒരു ഉദാഹരണമാണ്‌ പറഞ്ഞത്‌. ഈ തിരുവനന്തപുരത്തേക്ക്‌ പലരും വരാറുണ്ട്‌. കാരണം തിരുവനന്തപുരം കാപിറ്റല്‍ സിറ്റിയാണ്‌. പല ആവശ്യങ്ങള്‍ക്കും ആളുകള്‍ വരും. എന്നിട്ട്‌ ചോദിക്കും? ഇന്ന സ്ഥലം എവിടെയാണ്‌? ഈ സ്ഥലം എവിടെയാണ്‌ എന്നൊക്കെ? കണ്ണുതുറന്നിട്ടുതന്നെ. ട്രെയിനില്‍ വെച്ചിട്ടുതന്നെ ഓരോരുത്തരുമായിട്ട്‌ പരിചയപ്പെടും. എനിക്ക്‌ ഇന്നിടത്തുപോവാനാണ്‌. എവിടെയാണെന്ന്‌ നിങ്ങള്‍ക്കറിയാമോ എന്നൊക്കെ ചോദിക്കും. 
ഒരിക്കല്‍ ഒരാള്‍, ഈ തിരുവനന്തപുരം പട്ടണമൊക്കെ ഒന്നു ചുറ്റിക്കാണണമെങ്കില്‍, മൊത്തത്തില്‍ ഒന്നു കാണണമെങ്കില്‍ എന്താ വഴി എന്ന്‌ ചോദിച്ചു. അദ്ദേഹം പറഞ്ഞു. ഒരു ഓട്ടോറിക്ഷയില്‍ കയറിയിട്ട്‌ അടുത്തുള്ളൊരു ലോഡ്‌ജില്‍ പോവണമെന്ന്‌ പറഞ്ഞാല്‍മതി. അവര്‍ തിരുവനന്തപുരം പട്ടണം മുഴുവന്‍ കാണിച്ചുതരും. അതായത്‌ അത്‌ ചോദിക്കേണ്ടവരോട്‌ ചോദിക്കണമെന്നാണ്‌. അയാള്‍ക്ക്‌ ഇവിടെവന്നിട്ടുണ്ടായ ഒരു അനുഭവമാണ്‌. അങ്ങനെ അദ്ദേഹം അവിടേയും ഇവിടേയുമൊക്കെ കറങ്ങി സമയം വൈകി. അദ്ദേഹത്തിന്‌ മെഡിക്കല്‍കോളേജില്‍ പോവാനായിരുന്നു. പിന്നെ വൈകിയ സമയത്ത്‌ ആരോടോ ചോദിച്ചു. ഏത്‌ ബസ്സുകയറിയാലാണ്‌ വേഗം മെഡിക്കല്‍കോളേജിലെത്തുക എന്ന്‌? അപ്പോളവര്‍ പറഞ്ഞു. റോഡിന്റെ നടുവില്‍ നിന്നാല്‍മതി. എത്രയും പെട്ടെന്നെത്തും, മെഡിക്കല്‍ കോളേജില്‍. ഇതൊക്കെ കൃത്യമായിട്ട്‌ ചോദിക്കേണ്ട ഇടത്ത്‌ ചോദിച്ചാല്‍ എത്തേണ്ടിടത്ത്‌ എത്തും.
(തുടരും...)

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 13

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 13
ത്രിഭിര്‍ഗുണമയൈര്‍ ഭാവൈ-
രേഭിഃ സര്‍വ്വമിദം ജഗത്
മോഹിതം നാഭിജാനാതി
മാമേഭ്യഃ പരമവ്യയം
ഈ സത്വരജസ്തമോരൂപങ്ങളായ മൂന്നു ഗുണഭാവങ്ങളാല്‍ മോഹിതന്മാരകയാല്‍ സകല പ്രാണികളും ഇവയില്‍നിന്നു ഭിന്നനായും നാശരഹിതനുമായിരിക്കുന്ന എന്നെ അറിയുന്നില്ല.
ജലത്തില്‍നിന്നുണ്ടായ ജലാഞ്ചലം ജലത്തെ മൂടുന്നു. കാര്‍മേഘങ്ങള്‍ ആകാശത്തെ മറയ്ക്കുന്നു. അയഥാര്‍ത്ഥമായ സ്വപ്നം സുഷുപ്തിയുടെ വശീകരണത്തില്‍ യഥാര്‍ത്ഥമായി തോന്നുകയും അതിന്റെ അവാസ്തവസ്വഭാവം നാം വിസ്മരിക്കുകയും ചെയ്യുന്നു. നേത്രങ്ങളിലെ ജലത്തില്‍നിന്നുണാടാകുന്ന നേത്രപടലം കാഴ്ചയെ നശിപ്പിക്കുന്നു.അതുപോലെ ത്രിഗുണങ്ങള്‍ കുത്തിനിറച്ചിട്ടുള്ള, എന്റെ നിഴലും പ്രതിബിംബവുമായ മായ, ഒരു മൂടുപടം നിര്‍മ്മിച്ച് എന്റെ യഥാര്‍ത്ഥസ്വരൂപത്തെ മറയ്ക്കുന്നു. ജലത്തില്‍നിന്നുണ്ടായ മുത്ത് ജലത്തില്‍ അലിഞ്ഞുചേരാത്തതുപോലെ, ഞാന്‍ സൃഷ്ടിച്ചിട്ടുള്ളതും എന്നിലില്ലാത്തതുമായ ജീവികള്‍ എന്നെ അറിയുന്നില്ല. കളിമണ്ണില്‍ നിന്നുണ്ടാക്കിയ കലം ഉടന്‍തന്നെ പൊട്ടിച്ചാല്‍ അത് അനായേസേന മണ്ണുമായി കൂടിക്കലരുമെങ്കിലും തീയിലിട്ടു ചുട്ട കലങ്ങള്‍ മണ്ണുമായി കലരാതെ വേറിട്ടുനില്‍ക്കും. അപ്രകാരം സമസ്തജീവികളും എന്റെ ഭാഗങ്ങളാണ്. എന്റെ മായാലീലകൊണ്ട് അവ വ്യത്യസ്തമായ വ്യക്തിജീവിതം ധരിച്ചിരിക്കുന്നു. അവയെല്ലാം എന്നില്‍നിന്ന് ഉത്ഭൂതമായതാണെങ്കിലും അവയൊന്നും എന്റെ സ്വരൂപത്തിലില്ല. എന്നിലാണ് അവയെല്ലാം നിലനില്‍ക്കുന്നതെങ്കിലും അവയൊന്നും എന്നെ അറിയുന്നില്ല. അവയെല്ലാം വിഷയേന്ദ്രിയങ്ങള്‍ക്ക് അടിമകളായി, ഞാനെന്നും എന്‍റേതെന്നുമുള്ള വ്യാമോഹത്തിന്റെ ആവേശത്തില്‍പ്പെട്ട് സ്വയം മറന്ന് അന്ധരായി ചരിക്കുന്നു.
(തുടരും..)

Monday, 20 October 2014

ഛാന്ദോഗ്യോപനിഷത്ത്‌ ആറാം അദ്ധ്യായം തത്ത്വമസി മഹാകാവ്യവിചാരം 83 ദിവസം

ഛാന്ദോഗ്യോപനിഷത്ത്‌ ആറാം അദ്ധ്യായം തത്ത്വമസി മഹാകാവ്യവിചാരം 83 ദിവസം
പതിനാലാം ഖണ്‌ഡം
മന്ത്രം - ഒന്ന്‌, രണ്ട്‌, മൂന്ന്‌
യഥാ സോമ്യ പുരുഷം 
ഗാന്ധാരേഭ്യോ�ഭിനദ്ധാക്ഷമാനീയ
തം തതോ�തി ജനേ വിസൃജേത്‌ സ യഥാ തത്ര 
പ്രാങ്‌വാ ഉദങ്‌വാധരാങ്‌വാ 
പ്രത്യങ്‌വാ പ്രധ്‌മായീതാഭിനദ്ധാക്ഷ 
ആനീതോ�ഭിനദ്ധാക്ഷോ വിസൃഷ്‌ടഃ.
തസ്യയഥാഭിനഹനം പ്രമുച്യ പ്രബ്രൂയാദേതാം
ദിശം ഗാന്ധുരാ ഏതാം ദിശം വ്രജേതി സഗ്രാമാദ്‌ഗ്രാമം 
പൃച്ഛന്‍ പണ്‌ഡിതോമേധാവീ 
ഗാന്ധാരാനേവോപസംപേദ്യതൈവമേവേഹാചാര്യവാന്‍
പുരുഷോ വേദ തസ്യതാവദേവചിരം 
യാവന്നവിമോക്ഷ്യേ�ഥ സംപത്സ്യ ഇതി.
സയ ഏഷോ�ണിമൈതദാത്മ്യമിദം സര്‍വം
തത്‌സത്യം സ ആത്മാ തത്ത്വമസി ശ്വേതകേതോ ഇതി
ഭൂയ ഏവമാഭഗവാന്‍ വിജ്ഞാപയത്വിതി
തഥാസോമ്യേതിഹോവാച
സോമ്യ=കുഞ്ഞേ; യഥാ=എപ്രകാരമാണോ; പുരുഷം=ഒരു പുരുഷനെ; അഭിനദ്ധാക്ഷം=കള്ളന്മാര്‍ കണ്ണുകെട്ടി; ഗാന്ധാരാഭ്യേഃ ആനീയ=ഗാന്ധാരദേശത്തുനിന്നും കൊണ്ടുവന്ന്‌; തതഃ തം=തുടര്‍ന്നവനെ; അതിജനേവിസൃജേത്‌=ആരുമില്ലാത്ത സ്ഥലത്ത്‌ വിട്ടിട്ടു പോകുന്നത്‌; സഃ യഥാ=അയാള്‍ എപ്രകാരമാണോ; തത്ര=അവിടെനിന്നുകൊണ്ട്‌; പ്രാങ്‌വാ ഉദങ്‌വാ=കിഴക്കോട്ടോ വടക്കോട്ടോ; അധരാങ്‌വാപ്രത്യങ്‌വാ=തെക്കോട്ടോ പടിഞ്ഞാറോട്ടോ; പ്രധ്‌മായീത=തിരിഞ്ഞു തിരിഞ്ഞു നിലവിളിക്കുന്നത്‌; അഭിനദ്ധാക്ഷഃ ആനീതഃ=കണ്ണുകെട്ടി എന്നെയിവിടെ കൊണ്ടുവന്നതാണ്‌; അഭിനദ്ധാക്ഷഃ വിസൃഷ്‌ടഃ=കണ്ണുകെട്ടി എന്നെയിതാ ഇവിടെ വിട്ടിട്ടുപോയി എന്നിങ്ങനെ
യഥാ=എപ്രകാരമാണോ; തസ്യ അഭിനഹനം=അവന്റെ കണ്ണിലെ കെട്ട്‌; പ്രമുച്യ ബ്രൂയാത്‌=അഴിച്ചുമാറ്റിയിട്ട്‌ കാരുണികനായ ഒരാള്‍ പറയുന്നത്‌; ഏതാം ദിശം ഗാന്ധാരാഃ=ഈ ദിക്കിലാണു ഗാന്ധാരദേശം; ഏതാം ദിശം വ്രജ ഇതി=അതുകൊണ്ടീദിക്കുനോക്കി നടന്നുചെല്ലൂ എന്ന്‌; സഃ ഗ്രാമാത്‌ഗ്രാമം പൃച്ഛന്‍=അവനാകട്ടെ ചോദിച്ചു ചോദിച്ച്‌ ഗ്രാമത്തില്‍നിന്നും ഗ്രാമത്തിലേയ്‌ക്കു കടന്നുചെന്നിട്ട്‌; പണ്‌ഡിതഃ മേധാവീ=ഉപദേശം ഓര്‍മിക്കുന്നവനായി ബുദ്ധിപൂര്‍വം മാര്‍ഗം കണ്ടെത്തി; ഗാന്ധാരാന്‍ ഏവ ഉപസംപദ്യേത=ഗാന്ധാരദേശത്തുതന്നെ എത്തിച്ചേരുന്നത്‌; ഏവം ഏവ=അതുപോലെ തന്നെ; ഇഹ=ഈ ലോകത്ത്‌; ആചാര്യവാന്‍ പുരുഷഃ വേദ=സത്യനിഷ്‌ഠനായ ഗുരുവിനോടു കൂടിയവന്‍ സത്യമാര്‍ഗം കണ്ടെത്തുന്നു; തസ്യ താവത്‌ ഏവ ചിരം=അവനത്രയേ താമസമുള്ളൂ; യാവത്‌ നവിമോക്ഷ്യേ=എപ്പോള്‍ വരെ ദേഹം വിട്ടുപോകുന്നില്ലയോ അപ്പോള്‍ വരെ; അഥ=ദേഹം വിട്ടാല്‍ ഉടന്‍ തന്നെ; സംപത്സ്യേ ഇതി=പരമാത്മാവുമായി ഏകീഭവിക്കുന്നു എന്ന്‌.
``സോമ്യ`` കുട്ടി ``യഥാ`` ഏതുപ്രകാരത്തിലാണോ ``പുരുഷം`` ഒരു പുരുഷനെ, ഒരു മനുഷ്യനെ ``അഭിനദ്ധാക്ഷം ഗാന്ധാരേഭ്യഃ ആനീയ`` അവന്റെ അക്ഷിയെ, കണ്ണിനെ കെട്ടിയിട്ട്‌ പിടിച്ചുകൊണ്ടുവരുന്നു. ഗാന്ധാരദേശത്തുനിന്നാണ്‌ കൊണ്ടുവന്നത്‌ അവനെ. ഈ ഉദാഹരണങ്ങളൊക്കെ വളരെ കേമമാണ്‌. നന്നായിട്ട്‌ മനനം ചെയ്യേണ്ടതാണ്‌. വിസ്‌തരിക്കുന്നു. 
ഗാന്ധാരദേശത്തുനിന്ന്‌ അവനെ കണ്ണുകെട്ടി കൊണ്ടുവന്നു. ``തഥാ`` തുടര്‍ന്ന്‌ ``തം`` അവനെ ``അതിജനവിസൃജേത്‌`` ആരുമില്ലാത്ത ഒരു സ്ഥലത്ത്‌ വിട്ടു. ഒരാളുമില്ല. ഏതോ ഒരു സ്ഥലത്തുനിന്ന്‌ പിടിച്ചുകൊണ്ടുവന്നിട്ട്‌ വേറെ ഏതോ സ്ഥലത്ത്‌ വിട്ടു. ഈ പൂച്ചയെ നാടുകടത്താറുള്ളതുപോലെ. വീട്ടില്‍ പൂച്ചശല്യം വന്നുകഴിഞ്ഞാല്‍ പൂച്ചയെ പിടിച്ച്‌ സഞ്ചിയിലിടും. എന്നിട്ട്‌ കെട്ടിയിട്ട്‌ വളരെ ദൂരെ കൊണ്ടുപോയി മൂന്നുകറക്കമൊക്കെ കറക്കി സഞ്ചി തുറന്ന്‌ വിടും. പക്ഷേ ഈ വിട്ട ആള്‍ വീട്ടില്‍ എത്തുന്നതിനുമുമ്പ്‌ പൂച്ച 
വീട്ടിലെത്തും.
(തുടരും...)

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 12

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 12
യേ ചൈവ സാത്വികാ ഭാവാ
രാജസാസ്താമസാശ്ച യേ
മത്ത ഏവേതി താന്‍ വിദ്ധി
ന ത്വഹം തേഷു തേ മയി
സാത്വികമായും രാജസമായും താമസമായും യാതൊരു വസ്തുക്കളാണുള്ളത് അവയെല്ലാം എന്നില്‍നിന്നുണ്ടായവയാണെന്നറിഞ്ഞാലും ഇങ്ങനെയാണെങ്കിലും ഞാന്‍ അവയില്‍ ഇരിക്കുന്നില്ല.
മനസ്സിന്റെ മൂന്നു വ്യത്യസ്ത ഭാവങ്ങളായ സത്വം, രജസ്സ്, തമസ്സ് എന്നിവ എന്നില്‍ നിന്നുത്ഭവിച്ചിട്ടുള്ളതാണെന്ന റിയുക. എന്നാല്‍ സ്വപ്നത്തിന്റെ അഗാധകയത്തില്‍ ജാഗ്രദവ സ്ഥയെ ജലനിമഗ്നമാക്കാന്‍ കഴിയാത്തതുപോലെ, ഞാന്‍ അവയിലൊന്നിലും ഇല്ല. ഒരു വിത്തില്‍ കട്ടിപിടിച്ച നീര് സ്ഥിതിചെയ്യുന്നു. ആ വിത്തുമുളച്ച് വലിയ തടിയാകുന്നു. എങ്കിലും ആ തടിക്ക് വിത്തിന്റെ സ്വഭാവം ഉണ്ടെന്നു പറയാന്‍ കഴിയുമോ? അതുപോലെ എന്നില്‍നിന്നു പലവിധത്തിലുമുള്ള രൂപാന്തരങ്ങള്‍ സംഭവിക്കുന്നു. എങ്കിലും എന്റെ അസ്തിത്വത്തിന് ഒരു വിപരിണാമവും ഉണ്ടാക്കുന്നില്ല. ഞാന്‍ സര്‍വ്വവ്യാപിയാണ്. എനിക്കു സഹജമായ സ്വഭാവലക്ഷണങ്ങളൊന്നുമില്ല. കാര്‍മുകില്‍ ആകാശത്തു പ്രത്യക്ഷപ്പെടുന്നു. എന്നാല്‍ ആകാശം അവയെ ഉള്‍ക്കൊള്ളുന്നില്ല. മേഘത്തില്‍നിന്നു മാരിചൊരിയുന്നു. പക്ഷേ മഴവെള്ളത്തില്‍ മേഘം ഇല്ല. ജലദങ്ങള്‍ കൂട്ടിമുട്ടുമ്പോള്‍ മിന്നല്‍പിണര്‍ ഉണ്ടാകുന്നു. എന്നാല്‍ മിന്നല്‍പിണറില്‍ ജലം ഉണ്ടോ? അഗ്നിയില്‍നിന്നും ധൂമം ഉണ്ടാകുന്നു. പക്ഷേ ധൂമത്തില്‍ അഗ്നിയില്ല. അതുപോലെ എല്ലാ പരിണാമങ്ങളും എന്നില്‍നിന്നു ജാതമാകുന്നു. എന്നാല്‍ ഞാന്‍ അവയിലൊന്നിലും ഇല്ല തന്നെ.
പരമാത്മാവിന്റെ ഭാവാന്തരമായി അക്ഷരമാധ്യമമുണ്ടായി. അതിലെ സ്പന്ദനാവസ്ഥകളുടെ ബഹുസ്വരതയാല്‍ (ഗുണഭേദങ്ങളാല്‍) ചരാചരങ്ങളുണ്ടായി. അങ്ങനെ നോക്കിയാല്‍, ഗുണദോഷഭേദം കൂടാതെ എല്ലാതും ഉണ്ടായത് അക്ഷരമാധ്യമത്തിലൂടെ പരമാത്മാവില്‍ നിന്നുതന്നെ. പരമാത്മാവ് സര്‍വവ്യാപിയായതിനാല്‍ എന്തുമെല്ലാതും അതില്‍ ഇരിക്കയും ചെയ്യുന്നു. പക്ഷേ, ഇവയിലൊന്നും പരമാത്മാവ് ഇരിക്കുന്നില്ല. തിരമാലകളെല്ലാം സമുദ്രത്തിലാണെന്നാലും സമുദ്രം തിരമാലകളിലിരിക്കുന്നില്ല എന്നപോലെ.
പ്രപഞ്ചമെന്ന പ്രതിഭാസത്തിന്റെ വൈരുദ്ധ്യാത്മകമായ അധിഷ്ഠാനം, അധര്‍മവും അപുണ്യഗന്ധവും അജ്ഞാനവുമെല്ലാം അനിവാര്യമാക്കുന്നു. ഒന്നായത് രണ്ടായി വീണ്ടും ഒന്നാകുന്നതിനിടെയുള്ള കരണപ്രതികരണങ്ങളുടെ ഫലങ്ങളാണ് നന്മയും തിന്മയും. രണ്ടും അനിവാര്യങ്ങളാണെന്നും വന്നുകൂടുന്നു.
നന്മയും തിന്മയും തമ്മില്‍ വ്യക്തമായ തിരിച്ചറിവ് മനുഷ്യര്‍ക്കുണ്ടാകാത്തതെന്തുകൊണ്ട്? 
(തുടരും..)

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 11

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 11
ബലം ബലവതാമസ്മി
കാമരാഗവിവര്‍ജ്ജിതം
ധര്‍മ്മോവിരുദ്ധോ ഭൂതേഷു
കാമോഽസ്മി ഭരതര്‍ഷഭ
അല്ലയോ ഭരതര്‍ഷഭ, ബലവാന്‍മാരുടെ കാമരാഗാദികളെ നിയന്ത്രിച്ച് സ്വധര്‍മ്മമനുഷ്ഠിക്കാനുള്ള സാമര്‍ത്ഥ്യവും ഞാനാകുന്നു. ജീവികളില്‍ ആത്മസാക്ഷാത്കാരത്തിനു തടസ്സമുണ്ടാകാത്ത വിധമുള്ള ലൗകികസുഖാഭിലാഷവും ഞാനാകുന്നു. 
ഈ സംസാരം അങ്ങനെ നില്‍ക്കട്ടെ. ചുരുക്കിപ്പറഞ്ഞാല്‍ ഞാന്‍ തപസ്വിയുടെ തപശ്ചര്യയും ബലവാന്‍റ ബലവും ബുദ്ധിശാലിയുടെ ബുദ്ധിയും ആകുന്നു. കര്‍ത്തവ്യ നിര്‍വ്വഹണത്തിനും ധനസമ്പാദനത്തിനുവേണ്ടി അതിമോഹത്തോടെ പ്രവര്‍ത്തിക്കുന്ന മനുഷ്യനില്‍കാണുന്ന ഇച്ഛയുടെ കാതല്‍ ഞാനാകുന്നു. കാമം സാധാരണയായി ഇന്ദ്രിയങ്ങളുടെ ആജ്ഞയനുസരിച്ചു പ്രവര്‍ത്തിക്കുന്നു. അതു വികാരങ്ങളുടെ അടിമയുമാണ്. എന്നാല്‍ പരിശുദ്ധമായ ആഗ്രഹം കര്‍ത്തവ്യപാലനത്തിന്റെ നിയമങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിന് അനുവദിക്കുകയില്ല. ഈ കാമം അവിഹിത കര്‍മ്മങ്ങളുടെ രാജവീഥിയില്‍ക്കൂടി മുന്നോട്ടുപോകുമ്പോള്‍ ആത്മനിയന്ത്രണമാകുന്ന ദീപയഷ്ടി എപ്പോഴും അയാള്‍ക്കു പ്രകാശം നല്‍കുന്നുണ്ടായിരിക്കും. അപ്പോള്‍ അവന്‍ അവന്റെ ഐഹികകര്‍മ്മങ്ങള്‍ ശരിയായി നിര്‍വഹിക്കുന്നു. അത് അവന്റെ മോക്ഷപ്രാപ്തിക്കു സഹായകമായിത്തീരുന്നു. അങ്ങനെ പ്രാപഞ്ചിക ജീവിതം നയിക്കുന്നവര്‍ക്കും മോക്ഷം ലഭിക്കുന്നു. മേല്‍പ്രകാരം നിയന്ത്രിക്കപ്പെട്ട കാമമാണ് എല്ലാ ജീവജാലങ്ങളുടേയും ഉത്പത്തിയുടെ ഉറവിടം. ഈ കാമം ഞാനാകുന്നു. ഞാന്‍ എന്തിനാണ് ഇതെപ്പറ്റിയെല്ലാം വീണ്ടും വീണ്ടും പറയുന്നത്! ചുരുക്കിപ്പറഞ്ഞാല്‍ സമസ്തസൃഷ്ടിയും എന്നില്‍നിന്നു വിടര്‍ന്ന് വ്യാപിച്ചിട്ടുള്ളതാണെന്നറിയുക.
തപസ്വികളെയും തേജസ്വികളെയും കുറിച്ച് പറഞ്ഞപ്പോള്‍ അവരിലെ തപസ്സും തേജസ്സും ഞാനാണെന്ന് നിബന്ധനയില്ലാതെ സ്ഥാപിച്ചു. ബലത്തെക്കുറിച്ചാവുമ്പോള്‍ കാമരാഗങ്ങള്‍ തീണ്ടാത്ത ബലമെന്ന നിബന്ധനയുണ്ട്. (കിട്ടാത്തതിനുള്ള ആര്‍ത്തി കാമം, കിട്ടിയതിലുള്ള ആസക്തി രാഗം). കാമരാഗങ്ങള്‍, അപരാപ്രകൃതിയില്‍ അക്ഷരമാധ്യമത്തിന്റെ വൈരുദ്ധ്യാത്മകതയുടെ പ്രകടനങ്ങളാണ്. (പുണ്യമില്ലാത്ത ഗന്ധങ്ങളുടെ കാര്യത്തിലും ഇത് നേരത്തെ സൂചിപ്പിച്ചു).
ധര്‍മത്തിന് വിരുദ്ധമല്ലാത്ത കാമം എന്നൊന്നുണ്ടോ എന്നു സംശയം തോന്നാം. ഉണ്ട്. ജീവിതത്തെ ദീപ്തവും സാര്‍ഥകവുമാക്കുന്നതും പ്രകൃത്യനുസാരവുമായ ചോദനകള്‍ ഈശ്വരന്‍ തന്നെ. സര്‍വസംഗപരിത്യാഗം സര്‍വബന്ധപരിത്യാഗമല്ല. ആകരുത്.
എങ്കില്‍പ്പിന്നെ, കാമരാഗജന്യങ്ങളായ ബലങ്ങളും അധാര്‍മികമായ കാമവും അപുണ്യഗന്ധങ്ങളുമൊക്കെ പ്രപഞ്ചത്തില്‍ എങ്ങനെ ഉണ്ടാകുന്നു?
(തുടരും..)

Sunday, 19 October 2014

ഛാന്ദോഗ്യോപനിഷത്ത്‌ ആറാം അദ്ധ്യായം തത്ത്വമസി 82 ദിവസം

ഛാന്ദോഗ്യോപനിഷത്ത്‌ ആറാം അദ്ധ്യായം  തത്ത്വമസി 82 ദിവസം
പ്രപഞ്ചത്തിന്‌ മുഴുവന്‍ പരമകാരണമായി വര്‍ത്തിക്കുന്ന ശക്തിവിശേഷത്തെ ഉദ്ദാലകന്‍ തന്റെ പുത്രനായികൊണ്ട്‌ പരിചയപ്പെടുത്തുന്നു ``ഐതദാത്മ്യം ഇദം സര്‍വ്വം ഏഷോ�ണിമാ`` ഇത്‌ അത്യന്തം സൂക്ഷ്‌മമാണ്‌ കുട്ടീ. ``ഐതദാത്മ്യം ഇദം സര്‍വ്വം`` ഈ കാണായതെല്ലാം അതാണ്‌. ``തത്‌ സത്യം`` അതാണ്‌ സത്യം. ``തത്വമസി`` കുട്ടി അത്‌ നീയാകുന്നു. ഇതാണ്‌ ഉദ്ദാലകന്‍ ശ്വേതകേതുവിനോട്‌ പറഞ്ഞുവരുന്നത്‌. ഇതിനെ പല ദൃഷ്‌ടാന്തങ്ങളിലൂടെ ഉദ്ദാലകന്‍ അവതരിപ്പിച്ചു. 
എന്തുകൊണ്ട്‌ ആത്മാവിന്റെ സാന്നിദ്ധ്യം ഒരാള്‍ക്ക്‌ അനുഭവപ്പെടുന്നില്ലാ എന്നാണെങ്കില്‍, എങ്ങനെയാണ്‌ ഉപ്പിനെ ജലത്തില്‍ അലിയിച്ച്‌ ആ ഉപ്പിനെ കാണാതിരിക്കുന്നത്‌, എന്നാല്‍ ആ ഉപ്പിന്റെ രസം അതിലിരിക്കുന്നത്‌, ഏത്‌ പ്രകാരത്തിലാണ്‌ വൃക്ഷത്തില്‍നിന്ന്‌, ഒരു കൊമ്പില്‍ നിന്ന്‌ ജീവന്‍ പോയിക്കഴിഞ്ഞാല്‍ ആ കൊമ്പ്‌ ഉണങ്ങുന്നത്‌, അടുത്ത കൊമ്പില്‍നിന്ന്‌ പോയിക്കഴിഞ്ഞാല്‍ ആ കൊമ്പും ഉണങ്ങുന്നത്‌, വൃക്ഷത്തില്‍ നിന്ന്‌ പൂര്‍ണമായി ആ ജീവന്‍ പോയിക്കഴിഞ്ഞാല്‍ ആ വൃക്ഷം പൂര്‍ണമായി നശിക്കുന്നത്‌? അതുപോലെ ആത്മാവിന്റെ സാന്നിദ്ധ്യത്തെ പല പ്രകാരത്തില്‍ ശ്വേതകേതുവിന്‌ ബോധിപ്പിച്ചുകൊടുക്കുകയാണ്‌ അച്ഛന്‍. 
ഉപനിഷത്തിന്റെ കാലത്ത്‌ നമ്മുടെ ഋഷീശ്വരന്മാര്‍ക്കുണ്ടായിരുന്ന പ്രപഞ്ച അവബോധം, പ്രപഞ്ചത്തെക്കുറിച്ചുള്ള പൂര്‍ണ്ണമായ അറിവ്‌ അതിലൂടേയും കടന്നുപോവുകയുണ്ടായിട്ടുണ്ട്‌. കാരണം നാം പഠിച്ച ആധുനികശാസ്‌ത്രം അതുമായി പൊരുത്തപ്പെടാന്‍ കുറച്ച്‌ വിഷമമുണ്ടാകും ചിലപ്പോള്‍. കാരണം നാം പഠിച്ചതൊക്കെ അങ്ങിനെയാണ്‌. നമുക്കറിയാം. ജെ.സി. ബോസാണ്‌ വൃക്ഷങ്ങള്‍ക്ക്‌ ജീവനുണ്ടെന്ന്‌ പാശ്ചാത്യലോകത്തിന്‌ പരിചയപ്പെടുത്തിക്കൊടുത്തത്‌. ആ ജെ.സി. ബോസിന്‌ ഭ്രാന്താണെന്നാണ്‌ പാശ്ചാത്യര്‍ പറഞ്ഞത്‌. ഇതൊരു സത്യമാണ്‌. ജെ.സി. ബോസ്‌ വൃക്ഷങ്ങള്‍ക്ക്‌ ജീവനുണ്ട്‌ എന്ന്‌ പറഞ്ഞപ്പോള്‍, അദ്ദേഹത്തിന്‌ മാനസികമായിട്ട്‌ സ്ഥിരതയില്ലാത്തതാണ്‌ എന്ന്‌ പറഞ്ഞു. അപ്പോള്‍ വൃക്ഷങ്ങള്‍ക്ക്‌ വികാരമുണ്ടെന്ന്‌ പറഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹത്തിനെ അന്നേ അടച്ചിട്ടുണ്ടാകും ജയിലില്‍, അല്ലെങ്കില്‍ വെടിവെച്ചുകൊന്നിട്ടുണ്ടാവും. നോക്കണം. വൃക്ഷങ്ങള്‍ക്ക്‌ ജീവനുണ്ട്‌ എന്ന്‌ പറഞ്ഞത്‌ എപ്പോഴാണ്‌? എത്ര വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌! വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌! ഒരു നൂറ്റാണ്ടിന്‌ മുമ്പാണ്‌!
വൃക്ഷങ്ങളുടെ വികാരത്തെ രേഖപ്പെടുത്തിയിട്ടുള്ള ആ ഋഷിയുടെ ആ മനസ്സിലൂടെയാണ്‌ നാം ഇങ്ങനെ കടന്നുപോയിക്കൊണ്ടിരിക്കുന്നത്‌. നല്ല ദൃഷ്‌ടാന്തങ്ങളൊക്കെ ഉദാഹരിച്ചുകൊണ്ട്‌ എങ്ങനെയാണ്‌ കാര്യത്തില്‍നിന്ന്‌ പിന്നിലേക്ക്‌ മനനം ചെയ്‌ത്‌ കാരണത്തെ കണ്ടെത്താന്‍ കഴിയുക എന്ന്‌ വിശദീകരിച്ചു. നമ്മളൊക്കെ ഓരോന്നിന്റെ കാരണം കണ്ടെത്താറുണ്ട്‌.
ഈ അടുത്തകാലത്ത്‌ നാം കേട്ടു, നമ്മുടെ ഒരു വലിയ അണക്കെട്ട്‌ ചോര്‍ന്നുകൊണ്ടിരിക്കുന്നു. ഈ ചോര്‍ച്ചയ്‌ക്ക്‌ കാരണം കണ്ടെത്താന്‍ വേണ്ടിയൊരു അന്വേഷണകമ്മീഷനെ വെച്ചു. അന്വേഷണകമ്മീഷന്‍ അവസാനം കണ്ടെത്തിയത്‌ എന്താണ്‌?. അണക്കെട്ടില്‍ വെള്ളം തടഞ്ഞുനിറുത്തുന്നതുകൊണ്ടാണ്‌ ചോര്‍ച്ച എന്നാണ്‌ പറഞ്ഞത്‌. വെള്ളം ഒഴിവാക്കിയാല്‍ ചോര്‍ച്ച നില്‍ക്കും. തമാശയാണെങ്കിലും ഇതൊക്കെയാണ്‌ അന്വേഷണത്തിന്റെ ഫലമായിട്ട്‌ അവസാനം വരുന്നതെന്ന്‌ പറയാം. അപ്പോള്‍ പേപ്പറില്‍ വരുമ്പോള്‍ ഇതൊക്കെയാണ്‌ അവസാനം ബാക്കിയുണ്ടാവുക. 
ഇനി നല്ലൊരു ഉദാഹരണത്തിലൂടെ വീണ്ടും അത്യന്തം സൂക്ഷ്‌മമായിട്ടുള്ള ഈ ബോധം തന്നെയാണ്‌ കുട്ടീ ഈ കാണുന്നതെല്ലാം എന്ന്‌ വിശദീകരിക്കുന്നു. അത്‌ നീയാകുന്നു എന്ന്‌ പറഞ്ഞ ആ ബോധസത്യത്തെ കണ്ടനുഭവിച്ച്‌ ധന്യമാവാന്‍ പറയുന്നു. അതിനെ ഉദാഹരിക്കാന്‍, അതിനെ ബോധിപ്പിക്കാന്‍, ഉദ്ദാലകന്‍ പതിനാലാം ഖണ്‌ഡത്തില്‍ ഒന്നാമത്തെ മന്ത്രം ഉപദേശിക്കുന്നു. നോക്കാം.
(തുടരും...)

Saturday, 18 October 2014

ഛാന്ദോഗ്യോപനിഷത്ത്‌ day 81

ഛാന്ദോഗ്യോപനിഷത്ത്‌ day 81
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാര81 ദിവസം
പിറ്റേദിവസം അവന്‍ അച്ഛന്റെ സമീപമെത്തി. നിങ്ങള്‍ ഇങ്ങനെയുള്ള പരീക്ഷണങ്ങളൊക്കെ കുട്ടികള്‍ക്ക്‌ കൊടുക്കണം. പിറ്റേദിവസം വന്ന അവനോട്‌ അച്ഛന്‍ പറഞ്ഞു. ``സഹ`` മകനാകട്ടെ ``തഥാ ചകാര`` അപ്രകാരം ചെയ്‌തു തംഹോവാച അവനോട്‌ പിതാവ്‌ പറഞ്ഞു. ``ദോഷാ യത്‌ ലവണം ഉദകേ അവധാഃ`` രാത്രിയില്‍ യാതൊരു ഉപ്പിനെയാണോ, യാതൊന്നിനെയാണോ നീ ഇന്നലെ രാത്രി വെള്ളത്തിലിട്ടത്‌ കുട്ടി ``അംഗാ`` കുഞ്ഞേ ``തത്‌ ആഹര ഇതി`` ഞാന്‍ തന്ന ഉപ്പിനെ അതിങ്ങോട്ട്‌ എടുത്തുകൊണ്ടുവരൂ എന്ന്‌ പറഞ്ഞു. ആ മകനാകട്ടെ ``അവമൃശ്യ`` അതിനെ തിരഞ്ഞു നോക്കി. ``ന നിവേദ`` അവന്‍ അതിനെ കണ്ടില്ല. ഇത്ര വിഡ്‌ഢിയാണോ ശ്വേതകേതു എന്ന്‌ ചിലപ്പോള്‍ നമുക്ക്‌ തോന്നും. അവന്‍ തിരഞ്ഞു. അച്ഛന്‍ പറയുന്നതുപോലെ അവന്‍ ചെയ്‌തു. ഇനി അച്ഛന്‍ ഇട്ടത്‌ ചിലപ്പോള്‍ ഉപ്പുപോലെ വേറെ എന്തെങ്കിലുമാണെങ്കിലോ? അതിനെയെടുത്ത്‌ കൊണ്ടുക്കൊടുക്കാമല്ലോ. അച്ഛന്‍ എന്താണോ പറഞ്ഞത്‌, ഇവിടെ കൊടുക്കുന്ന ഉദാഹരണങ്ങളൊക്കെ, അത്‌ അതുപോലെ ചെയ്യുന്നുണ്ട്‌ കുട്ടി. ``ദാ ഇതൊക്കെ എനിക്കറിയാം അച്ഛാ. അച്ഛന്‍ വേറെ എന്തെങ്കിലും പുതിയത്‌ ഉണ്ടെങ്കില്‍ പറയൂ. മനുഷ്യനെ വട്ടുപിടിപ്പിക്കാതെ'' അങ്ങനെയല്ല. പറഞ്ഞപ്പോള്‍ കുട്ടി അങ്ങനെ തന്നെ ചെയ്‌തു. എന്നിട്ട്‌ അവനോട്‌ അച്ഛന്‍ പറയുന്നു. 
``അംഗാ`` കുഞ്ഞേ, `സൗമ്യ' എന്നൊക്കെയുള്ള വിളി മാറി ഇപ്പോള്‍ ``അംഗാ`` എന്നായി. നീ എന്റെയൊരു അവയവം തന്നെയാണ്‌. ഞാന്‍ തന്നെയാണ്‌ നീ. നീ ഞാനായിട്ടിരിക്കുകയാണ്‌. അത്രയും അടുത്തു എന്ന്‌ പറയുകയാണ്‌. ``യഥാ വിലീനമേവ`` ഏതൊന്നാണോ ജലത്തില്‍ വിലയിച്ചത്‌, യാതൊരുപ്പാണോ ജലത്തില്‍ വിലയിച്ചത്‌ ``അസ്യ അന്താത്‌ ആ ചാമ`` നീയൊരു കാര്യം ചെയ്യൂ. അതിന്റെ ഏറ്റവും മുകളില്‍നിന്ന്‌ ആചമിക്കൂ. ആചമിക്കു എന്നാല്‍ വാരിക്കുടിക്കൂ എന്നല്ല; അതിനെയൊന്ന്‌ രുചിച്ചുനോക്കൂ. അപ്പോള്‍ അവന്‍ മുകളില്‍നിന്ന്‌, ഏറ്റവും മുകളില്‍നിന്ന്‌ തൊട്ടുനക്കി. ``കഥമിതി`` എങ്ങനെയുണ്ട്‌ മോനെ ``ലവണമിതി``അച്ഛാ നല്ല ഉപ്പുണ്ട്‌. തരക്കേടില്ല. മോനെ ``മധ്യാത്‌ ആ ചാമ`` മധ്യഭാഗത്തുനിന്ന്‌ നോക്കൂ. കുറച്ച്‌ കൂടി അടിയിലേക്ക്‌ കയ്യിട്ടോളൂ. എന്നിട്ട്‌ നോക്കിക്കോളൂ. ഈ വിളിയൊക്കെ ഗംഭീരമാണ്‌. നീയെന്റെ അടുത്തേക്കുവരൂ എന്ന്‌ പറയുമ്പോള്‍ ശാരീരികമായിട്ട്‌ മാത്രമല്ല, കുട്ടീ ഏതൊരു തലത്തിലേക്കാണ്‌ ഞാന്‍ ഉയര്‍ന്നുവന്നത്‌, അവിടേക്ക്‌ നീയും വരൂ. ശ്വേതകേതോ കടന്നുവരൂ. ആ ഭാവത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ട്‌ ഇതിനെയാണ്‌ ഇങ്ങനെ ആശ്ലേഷിക്കുന്നത്‌. ഗുരുവിന്റെ ഏറ്റവും വലിയ അനുഗ്രഹം ഒഴുകുന്ന സമയമാണ്‌. ബാക്കിയെല്ലാം മാറ്റിനിര്‍ത്തൂ, എന്നിട്ടോ നീയെന്റെ അടുത്തേക്ക്‌ വരൂ. എല്ലാറ്റിനെയും വിട്ട്‌ ഇങ്ങോട്ട്‌. എന്നിട്ടവനോട്‌ പറയുന്നു. എന്റെ അടുത്തേക്ക്‌ വരൂ. വന്നിട്ട്‌ പറയുന്നു. ``തത്‌ ഹ ചകാര`` അവന്‍ അങ്ങനെ തന്നെ ചെയ്‌തു. ``തംഹോവാച`` അവനോട്‌ അച്ഛന്‍ പറഞ്ഞു.``തത്‌ ശശ്വത്‌ സംവര്‍തതേ`` മോനെ കുട്ടി ``തത``്‌ അത്‌ ``ശശ്വത്‌ സംവര്‍തതേ`` അതെല്ലായിടത്തും നിറഞ്ഞുനില്‍ക്കുന്നു. ഏതൊരു ഉപ്പാണോ ഉദകത്തില്‍, ജലത്തില്‍ വിലയിച്ചത്‌, അത്‌ എല്ലായിടത്തും നിറഞ്ഞുനില്‍ക്കുന്നു. ``ന നിഭാലയസേ`` നീ കാണുന്നില്ല. ``അത്ര ഏവ കില ഇതി`` അത്‌ അവിടെതന്നെയുണ്ട്‌. നീ കാണുന്നില്ല പക്ഷേ നിനക്ക്‌ അനുഭവിക്കാം. അതിനെന്തുവേണം? നീ ഇതിനെയൊക്കെ മാറ്റിവെയ്‌ക്കൂ. നീ അനുഭവിക്കാന്‍ തയ്യാറാവൂ. 
ഞാന്‍ പറഞ്ഞ ഈ കാര്യമുണ്ടല്ലോ ``ഐതദാത്മ്യം ഇദം സര്‍വ്വം തത്‌ സത്യം`` എന്നതിനെ നീ അനുഭവിക്കൂ. എല്ലാറ്റിനെയും മാറ്റിവെക്കൂ. അനുഭവിക്കാന്‍ തയ്യാറാവൂ കുട്ടി. അതുകൊണ്ട്‌ നീ എന്റെ അടുത്തേക്ക്‌ ഇരിക്കൂ. വെറുതെ അടുത്തിരുന്നാല്‍ പോരാ. ഇവിടെയാണ്‌ ഉപനിഷത്ത്‌ എല്ലാ അവിദ്യയേയും നശിപ്പിക്കുന്നത്‌. ``സത്‌ ധാതുവിന്‌ വിശരണേ`` എന്നാണ്‌. നശിപ്പിക്കുന്നത്‌, എല്ലാറ്റിനെയും പൊടിക്കുന്നത്‌, അതായിട്ടിരിക്കാന്‍ നിനക്ക്‌ സാധിക്കട്ടെ. അതിനായിക്കൊണ്ട്‌ നീ എല്ലാറ്റിനെയും മാറ്റിവെക്കൂ. ഇനി വളരെ വിശേഷപ്പെട്ട ഉദാഹരണങ്ങളുണ്ട്‌.
(തുടരും...)

ഛാന്ദോഗ്യോപനിഷത്ത്‌ (80)

ഛാന്ദോഗ്യോപനിഷത്ത്‌ (80)
ആറാം അദ്ധ്യായം
തത്ത്വമസിമഹാകാവ്യവിചാരം
80 ദിവസം
പതിമൂന്നാം ഖണ്‌ഡം
മന്ത്രം - ഒന്ന്‌, രണ്ട്‌, മൂന്ന്‌
ലവണമേതദുകേ�വധായാഥ മാ പ്രാതരുപസീദഥാ 
ഇതി സഹതഥാ ചകാരവതം ഹോവാച 
യദ്ദോഷാലവണമുദകേ�വാധാ
അംഗ തദാ ഹരേതി തദ്ധാവമൃശ്യ നവിവേദ.
യഥാ വിലീനമേവാംഗാസ്യാന്താദാചാമേതി 
കഥമിതി ലവണമിതി മധ്യാദാചാമേതി കഥമിതി 
ലവണമിത്യന്താദാ ചാമേതി കഥമിതി ലവണമിത്യഭി
പ്രാസൈ്യതദഥമോപസീദഥാ ഇതി തദ്ധതഥാചകാര 
തച്ഛശ്വത്‌ സംവര്‍തതേ തംഹോവാചാത്ര
വാവകിലസത്‌ സോമ്യ നനിഭാലയസേ� ത്രൈവകിലേതി.
സയ ഏഷോ�ണിമൈതദാത്മ്യമിദം സര്‍വം തത്‌സത്യം 
സ ആത്മാ തത്ത്വമസി ശ്വേതകേതോ ഇതി ഭൂയ 
ഏവമാഭഗവാന്‍ വിജ്ഞാപയത്വിതി
തഥാസോമ്യേതിഹോവാച
ഏതത്‌ ലവണം=കട്ട പിടിച്ചിരിക്കുന്ന ഈ ഉപ്പ്‌; ഉദകേ അവധായ=വെള്ളത്തിലിട്ട്‌; അഥ മാ=പിന്നീടെന്റെയടുക്കല്‍; പ്രാതഃ ഉപസീദഥാ=വെളുപ്പിനുവരൂ; ഇതി=എന്നച്ഛന്‍ മകനോടുപറഞ്ഞു; സഹ=മകനാകട്ടെ; തഥാചകാര=അപ്രകാരം ചെയ്‌തു; ഹ ഉവാച=അവനോടുപിതാവു പറഞ്ഞു; ദോഷാ=രാത്രിയില്‍; യത്‌ ലവണം=ഏതുപ്പുകട്ടയാണോ; ഉദകേ അവാധാഃ=നീ വെള്ളത്തിലിട്ടത്‌; അംഗ=കുഞ്ഞേ; തത്‌ ആഹര ഇതി=അതെടുത്തു കൊണ്ടുവരൂ എന്ന്‌; തത്‌ഹ=മകനാകട്ടെ അതിനെ; അവമൃശ്യ=വെള്ളത്തില്‍ തിരഞ്ഞുനോക്കിയിട്ട്‌; നവിവേദ=കണ്ടതേയില്ല.
അംഗ=കുഞ്ഞേ; യഥാവിലീനം ഏവ=ആ ഉപ്പാകട്ടെ ഈ വെള്ളത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുകയാണ്‌; അസ്യ അന്താത്‌ ആചാമ=ഈ വെള്ളത്തിന്റെ മുകളില്‍ നിന്നല്‌പം രുചിച്ചു നോക്കൂ; ഇതി=എന്നച്ഛന്‍ പറഞ്ഞു; കഥം ഇതി=എന്നിട്ടെങ്ങനെയുണ്ട്‌ എന്നച്ഛന്‍ ചോദിച്ചു; ലവണം ഇതി=ഉപ്പു തന്നെ എന്നു മകന്‍ മറുപടി നല്‍കി; മധ്യാത്‌ ആചാമ ഇതി= നടുക്കുനിന്ന്‌ കുടിച്ചു നോക്കൂ, കഥം ഇതി=എന്നിട്ടെങ്ങനെയുണ്ട്‌; ലവണം ഇതി=ഉപ്പുതന്നെ എന്ന്‌; അന്താത്‌ ആചാമ ഇതി=ഇനിയും അടിയില്‍നിന്നു കുടിച്ചുനോക്കൂ; കഥം ഇതി=എങ്ങനെയുണ്ട്‌; ലവണം ഇതി=ഉപ്പുതന്നെ; ഏതത്‌ അഭിപ്രാസ്യ=ഇനി ഈ ഉപ്പുവെള്ളം ദൂരെക്കളഞ്ഞിട്ട്‌; മാ ഉസീദഥാഃ ഇതി= എന്റെ അടുക്കലേയ്‌ക്കു വരൂ എന്ന്‌ ഉദ്ദാലകന്‍ ശ്വേതകേതുവിനോടു നിര്‍ദ്ദേശിച്ചു; തത്‌ഹ തഥാചകാര=ശ്വേതകേതു അക്കാര്യം അങ്ങനെതന്നെ ചെയ്‌തു; തംഹ ഉവാച=അവനോടു പിതാവുപറഞ്ഞു; തത്‌ ശശ്വത്‌ സംവര്‍തതേ=ആ ഉപ്പു വെള്ളത്തില്‍ സര്‍വത്ര നിറഞ്ഞിരിക്കുന്നു; സോമ്യ=കുഞ്ഞേ; അത്ര വാവകില സത്‌=അതുപോലെ ഇവിടെ ഈ ബോധസത്തയും സര്‍വത്ര നിറഞ്ഞിരിക്കുന്നു; നനിഭാലയസേ=എന്നാല്‍ നീ കാണുന്നില്ല; അത്ര ഏവ കില ഇതി=ഇവിടെത്തന്നെയുണ്ട്‌ എന്ന്‌ പിതാവറിയിച്ചു.
വീണ്ടും ഉദ്ദാലകന്‍ ഒരു പരീക്ഷണം കൂടി ശ്വേതകേതുവിന്റെ മുമ്പില്‍ അവതരിപ്പിക്കുന്നു. ലവണം ഏതത്‌ ഉദകേ അവധായ കുട്ടി, ഇതാ ഈ ലവണത്തെ, ഉപ്പിനെ, (അച്ഛന്‍ കുറച്ച്‌ ഉപ്പെടുത്തുകൊണ്ടുവന്നിട്ട്‌ അവന്റെ കയ്യില്‍ കൊടുത്തു. എന്നിട്ട്‌ പറഞ്ഞു.) കുട്ടി ഇതാ ആ കൂജയില്‍ വെള്ളമുണ്ടല്ലോ, ആ വെള്ളത്തില്‍ കൊണ്ടുപോയി ഇടൂ. അവനതുപോലെ തന്നെ ചെയ്‌തു. എന്നിട്ട്‌ അവനോട്‌ പറഞ്ഞു. ഒരു കാര്യം ചെയ്യൂ. ഇന്നത്തെ ക്ലാസ്സ്‌ കഴിഞ്ഞു. പ്രാതഃ ഉപസീദഥാ പോയ്‌ക്കൊള്ളൂ. നാളെ വരൂ. ഇന്ന്‌ കഴിഞ്ഞു. ശാന്തിമന്ത്രം ചൊല്ലിക്കോളൂ. പോകാം. നാളെ വരാന്‍ പറഞ്ഞു, ഉദ്ദാലകന്‍ ശ്വേതകേതുവിനോട്‌.
(തുടരും...)

ഛാന്ദോഗ്യോപനിഷത്ത്‌ (79)

ഛാന്ദോഗ്യോപനിഷത്ത്‌ (79)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം79 ദിവസം
തലയിലെ ഈരിനെ നഖത്തില്‍വെച്ച്‌ പൊട്ടിക്കുമ്പോള്‍ ഒന്നും കാണാനുണ്ടാവില്ല. അതുപോലെയിരിക്കും ഈ വിത്ത്‌. അതിലൊരെണ്ണത്തെ ഛേദിച്ച്‌ കഴിഞ്ഞപ്പോള്‍ ``കിം അത്ര പശ്യസി``. ഞാനവിടെ ഒന്നും കാണുന്നില്ല. ``ന കിഞ്ചന ഭഗവഃ ഇതി`` എനിക്കൊന്നും കാണാന്‍ പറ്റുന്നില്ല അച്ഛാ. മോനെ ``തംഹോവാച`` അവനോട്‌ പറഞ്ഞു. ``സോമ്യ`` കുട്ടീ ``യം വൈ ഏതം അണിമാനം`` യാതൊന്നാണ്‌ അത്യന്തം സൂക്ഷ്‌മമായിട്ടുള്ളത്‌, നിനക്ക്‌ കാണാന്‍ പറ്റാത്തത്‌, നിനക്ക്‌ പൊട്ടിച്ചുകഴിഞ്ഞപ്പോള്‍ കാണാന്‍ പറ്റാതെ ഇരുന്നുവല്ലോ ``നനിഭാലയസേ`` നിന്റെ കാഴ്‌ചക്ക്‌, നേത്രങ്ങള്‍ക്ക്‌ അത്‌ വ്യക്തമായിട്ടില്ല. നിനക്ക്‌ കാണാന്‍ പറ്റിയില്ല അത്‌. ``സോമ്യാ`` കുട്ടി ``ഏതസ്യ വൈ അണിമ്‌നഃ`` ഇത്‌ അത്യന്തം സൂക്ഷ്‌മമായിട്ടുള്ളതാണ്‌ ``ഏവം ഏഷ മഹാന്‍ ന്യഗ്രോധഃ`` ഈ മഹാനായിട്ടുള്ള അരയാല്‍ വൃക്ഷം അതിനകത്തുണ്ടായിരുന്നു. 
``ഏവം ഏഷ മഹാന്‍ ന്യഗ്രോധഃ തിഷ്‌ഠതി`` കുട്ടി ``സോമ്യ ശ്രദ്ധസ്വാ`` ഇവിടെയാണ്‌ ഉദ്ദാലകന്‍ പറയുന്നത്‌. ശ്രദ്ധിക്കൂ. വിചാരം ചെയ്യൂ. ഇവിടെ ഉദ്ദാലകന്‍ ഇത്‌ കുറച്ചധികം വിശദീകരിച്ച്‌ പറയുന്നുണ്ട്‌. മോനെ ഏതൊന്നാണോ, ഏതൊരു വിത്തിനെയാണോ നീ മുറിച്ച്‌ പല അരികള്‍ കണ്ടത്‌, അതില്‍നിന്ന്‌ ഒന്ന്‌, അതാണ്‌ വൃക്ഷമാവുന്നത്‌. അതിനെ ഛേദിച്ചുകഴിഞ്ഞപ്പോള്‍ നിനക്ക്‌ കാണാന്‍ സാധിക്കാതായിട്ടിരുന്നത്‌, അതാണ്‌ ഈ കാണുന്ന മഹത്തായ വൃക്ഷം, എന്ന്‌ പറഞ്ഞാല്‍ ഹെക്‌ടര്‍ കണക്കിന്‌ ഈ ഭൂമിയെ മുഴുവന്‍ പൊതിയാന്‍ പാകത്തിന്‌ വൃക്ഷത്തെ ഉത്‌പാദിപ്പിക്കാന്‍ പോന്ന ഉത്‌പാദനശേഷിയുമായി നില്‌ക്കുന്നു ആ ഒരു വിത്ത്‌. പക്ഷേ നിനക്കത്‌ കാണാന്‍ സാധ്യമല്ല. 
``ഐതദാത്മ്യം ഇദം സര്‍വ്വം തത്‌ സത്യം`` അതാണ്‌ ഈ കാണുന്നത്‌ മുഴുവന്‍. ശ്രദ്ധിക്കൂ. ഒരു വിത്തില്‍ എന്താണ്‌ ഉള്ളതെന്നറിയൂ. ഹെക്‌ടര്‍ കണക്കിന്‌ വനം ഇരിക്കുന്നു. ``ശ്രദ്ധസ്വ`` പക്ഷേ നിനക്ക്‌ കാണാന്‍ പറ്റില്ല. അതാണ്‌ ഈ കാണുന്നത്‌ മുഴുവന്‍. അതാണ്‌ ഒരുവനില്‍ വിശ്വത്തെ കാണാം എന്ന്‌ പറയുന്നത്‌.
നമ്മിലൊക്കെ ഒരു സമൂഹമുണ്ട്‌. ഒരു വലിയ ഒരു വംശമുണ്ട്‌. നാം രാമായണം വിചാരം ചെയ്യുമ്പോള്‍ കണ്ടതാണല്ലൊ. രാമന്‍ ലവനിലും കുശനിലും കാണുന്നത്‌ ഒരു വംശത്തെയാണ്‌. പരമ്പരയെ. അതുകൊണ്ട്‌ ഈ വിത്ത്‌്‌ നന്നായിരിക്കണം. അല്ലെങ്കില്‍ അതിന്‌ ദോഷമുണ്ടാവും. അതിന്‌ വളര്‍ച്ചയുണ്ടാവില്ല. വൈകല്യമുണ്ടാവും. നിനക്ക്‌ കാണാന്‍ പറ്റാത്തതായിട്ടിരിക്കുന്ന ഇതില്‍ വൃക്ഷസമൂഹം ഒളിഞ്ഞിരിക്കുന്നു. ശ്രദ്ധിച്ചാലും. എടുത്തുനോക്കിക്കോളൂ ഇങ്ങനെ ഓരോന്നിനെയും. നമ്മുടെ കാരണത്തെ നോക്കിക്കഴിഞ്ഞാല്‍ തന്നെ എന്താണുണ്ടാവുക? ഒരു സൂചിയുടെ മുനയിലേക്ക്‌ വെക്കാന്‍ പാകത്തിനേ ഉണ്ടാവുകയുള്ളൂ. നമ്മുടെ ശാസ്‌ത്രങ്ങള്‍ നോക്കിയാല്‍, വൈദ്യശാസ്‌ത്രമൊക്കെ ഞെട്ടിപ്പോകുന്ന വിവരണങ്ങള്‍ വാത്സ്യായനന്‍ നല്‌കുന്നുണ്ട്‌. 
അദ്ദേഹം അതില്‍ ഈ ഗര്‍ഭത്തിലേക്ക്‌ പോകുന്ന ആ ബീജങ്ങളെ കുറിച്ച്‌ പറയുന്നുണ്ട്‌. വര്‍ണ്ണങ്ങളോടുകൂടിയിട്ടൊക്കെ ചിത്രീകരിക്കുന്നുണ്ട്‌. അതില്‍ അംഗവൈകല്യം വന്നിട്ടുള്ളതിനെ കുറിച്ച്‌ പറയുന്നുണ്ട്‌. വൃത്താകാരത്തിലുള്ളതിനെ പറയുന്നു, കണ്ണുകൊണ്ടു കാണാന്‍ പറ്റാത്തതിനെ പറയുന്നു. കണ്ണുകൊണ്ട്‌ കാണുന്നതിനേയും. അപ്പോള്‍ ഇതുതന്നെ സൂക്ഷ്‌മമാണ്‌. അതില്‍ തന്നെ ഈ വിധത്തില്‍ കാണാന്‍ കഴിവുള്ള നമ്മുടെ പൂര്‍വ്വികന്മാരുടെ ആ ഒരു ദൃഷ്‌ടിവൈഭവത്തെ ഒന്ന്‌ ആലോചിച്ചുനോക്കൂ. അദ്ദേഹം അവിടെ പറഞ്ഞിട്ടുള്ളതാണ്‌ ഈ കാര്യങ്ങളൊക്കെ. 
നിനക്ക്‌ കാണാന്‍ പറ്റാത്തതായിട്ടിരിക്കുന്നത്‌ എന്താണ്‌? ഈ മഹത്തായിട്ടുള്ള വൃക്ഷമാണ്‌. ഇതിന്‌ സമാനമായിട്ടുള്ള ഒരു ഉദാഹരണം യോഗവാസിഷ്‌ഠത്തില്‍, വസിഷ്‌ഠന്‍ രാമനോട്‌ പറഞ്ഞുകൊടുക്കുന്നുണ്ട്‌. ഒരു മയിലിന്റെ മുട്ട കാണിച്ചുകൊടുത്തിട്ട്‌ പറയും. രാമാ ഇതാ നോക്കൂ. ഈ കാണുന്നതാണ്‌ ആ മയില്‍. കാണുന്നില്ലേ മയില്‍ പീലി വിരിച്ച്‌ നൃത്തം ചവിട്ടുന്നത്‌. ആ വര്‍ണ്ണരാജികള്‍ മുഴുവന്‍ ഇതാ ഇതിനകത്തുണ്ട്‌. നിനക്ക്‌ കാണാന്‍ പറ്റില്ല. അത്‌ പൊട്ടിച്ചുകഴിഞ്ഞാല്‍ എന്തെങ്കിലും കാണുമോ? പക്ഷേ അതിനകത്ത്‌ ഇതെല്ലാമുണ്ട്‌. കൊക്കുണ്ട്‌. അതില്‍ പീലിയുണ്ട്‌. എല്ലാമുണ്ട്‌. എല്ലാം അതിനകത്തുണ്ട്‌. പക്ഷേ ``ന നിഭാലയസേ`` പ്രകടമല്ല. അതുകൊണ്ട്‌ ഇല്ല എന്ന്‌ പറയാന്‍ പറ്റില്ല. ഇതിനെയാണ്‌ വിഡ്‌ഢികള്‍ ഇവിടെ `ഇല്ല' എന്ന്‌ പറയുന്നത്‌. പറയുന്നു. ഒന്നും കാണുന്നില്ല. അതുകൊണ്ട്‌ `ഇല്ല' എന്ന്‌ പറയുന്നു. ``ഐതദാത്മ്യം ഇദം സര്‍വ്വം`` ഇതാണ്‌ ഈ കാണുന്നത്‌ മുഴുവന്‍. അതാണ്‌ കുട്ടി നീ. നീയായിട്ടിരിക്കുന്നത്‌ ഇതാണ്‌. ``തത്‌ സത്യം`` അതാണ്‌ സത്യം.
അച്ഛനോട്‌ വീണ്ടും ഉപദേശിക്കാന്‍ പറയുന്നു. അച്ഛനിനിയും ഉപദേശിക്കുന്നു. വീണ്ടും വീണ്ടും. ഇത്‌ പ്രാക്‌ടിക്കല്‍ ക്ലാസ്സാണ്‌. നമുക്കും സ്വയം പരീക്ഷിക്കാനുള്ളതാണ്‌. കയ്യൊന്നും മുറിക്കാതെ എടുക്കുക. ആ കാര്യത്തെ എടുക്കുക. മുറിക്കുക. അത്‌ സൂചികൊണ്ടോ മറ്റോ എടുത്തിട്ട്‌ ഛേദിച്ചുനോക്കൂ. കാണാതെയാവുമ്പോള്‍ ഇരുന്ന്‌ ചിന്തിച്ചോളൂ. മനസ്സിലാക്കിക്കോളൂ. ഇതിനകത്ത്‌ ഒരു വലിയ വൃക്ഷസമൂഹം ഉണ്ട്‌. അതിനകത്ത്‌ അങ്ങനെ ഒളിഞ്ഞിരിക്കുന്നു. ഇതുപോലെ എല്ലാറ്റിന്റേയും കാരണത്തെ അന്വേഷിച്ചുനോക്കൂ. മനസ്സിലാവും, എല്ലാം എവിടെയാണ്‌ ചെന്നെത്തുക എന്ന്‌. നോക്കാം അടുത്ത ഉദാഹരണം. ഇതും അടുത്ത ഉദാഹരണവും ഇതുപോലെ നല്ല ഒരു പ്രാക്‌ടിക്കലാണ്‌.
(തുടരും...)

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 10

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 10
ബീജം മാം സര്‍വ്വഭൂതാനാം
വിദ്ധി പാര്‍ത്ഥ സനാതനം
ബുദ്ധിര്‍ബുദ്ധി മതാമസ്മി
തേജസ്തേജസ്വിനാമഹം.
അല്ലയോ അര്‍ജ്ജുന, പരമാത്മാവായ എന്നെ സകലഭൂതങ്ങളുടേയും നിത്യമായ ആദികാരണമാണെന്നറിഞ്ഞാലും. ബുദ്ധിശാലികളുടെ സൂഷ്മബുദ്ധിയും പ്രഗത്ഭന്മാരുടെ പ്രാഗത്ഭ്യവും ഞാനാണെന്നറി ഞ്ഞാലും.
ഞാന്‍ ജനനവും ആരംഭവും ഇല്ലാത്ത സ്വയംജാതനും ലോകത്തിന്റെ ബീജവുമാണ്. അതിന്റെ അങ്കുരം സൃഷ്ടിസമയത്ത് അന്തമില്ലാത്ത ആകാശത്തോളം വിസ്തൃതിയില്‍ വളരുകയും ലോകാവസാനത്തില്‍ പവിത്രമായ ഓങ്കാരത്തിന്റെ അ, ഉ, മ് എന്ന മൂന്നക്ഷരങ്ങളേയും വിഴുങ്ങുകയും ചെയ്യുന്നു. പ്രപഞ്ചം നിലനില്‍ക്കുന്നിടത്തോളം അത് പ്രപഞ്ചത്തിന്റെ ആകാരവും പ്രപഞ്ചം അവസാനിക്കുമ്പോള്‍ അത് നിരാകാരവും ആയിത്തീരുന്നു. ദേഹവും ദേഹിയും തമ്മിലുള്ള വിവേചനപരമായ ജ്ഞാനവുമായി ഈ അറിവിനെ യോജിക്കുമ്പോള്‍ അത്യന്തം നിഗൂഢമായ ഈ അറിവിന്റെ അര്‍ത്ഥവും മൂല്യവും നിനക്കു കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയും.
വിവേകശക്തി, പ്രാഗല്ഭ്യം എന്നീ ധര്‍മങ്ങളിലൂടെ ബുദ്ധിമാനും തേജസ്വിയും മാലയില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു എന്നത് നേരത്തേ ചൂണ്ടിക്കാണിച്ച ഉദാഹരണങ്ങളുടെ തുടര്‍ച്ചയാണ്. പക്ഷേ, ഞാന്‍ സകലതും കോര്‍ത്ത നൂല്‍ മാത്രമല്ല, എല്ലാറ്റിനെയും മുളപ്പിക്കുന്ന നിത്യമായ വിത്തുമാണ് എന്നു പറയുമ്പോള്‍ അത് തീര്‍ത്തും മറ്റൊരു കാര്യമാണ്.
അക്ഷരമെന്ന അവ്യക്തമാധ്യമത്തില്‍ അക്ഷരാതീതമെന്ന പരംപൊരുളിന്റെ ആദ്യസ്പന്ദം ഉളവാക്കുന്ന അനുരണനം വഴി ആരംഭിക്കുന്ന മഹാവികാസവും അതോടൊപ്പം അതേ അനുരണനങ്ങള്‍ അവ്യക്തമാധ്യമത്തില്‍ അടിമുടി വ്യാപിച്ചുകൊണ്ടേ ഇരിക്കുന്നതും സങ്കല്പിക്കാതെ 'ഞാന്‍ സര്‍വചരാചര ങ്ങളുടെയും സനാതനമായ വിത്താ'ണെന്ന പ്രസ്താവത്തിന്റെ സാംഗത്യം കാണാനാവില്ല.
അവ്യക്തമാധ്യമത്തിന്റെ വികാസസങ്കോചങ്ങളുടെ വിവിധഘട്ടങ്ങളില്‍ ആ മാധ്യമത്തിന്റെ അവസ്ഥ വ്യത്യാസപ്പെടുന്നു. ഈ വ്യത്യാസം സ്പന്ദനാനുരണനങ്ങളുടെ ആവൃത്തിയെയും വ്യാപ്തത്തെയും ഊര്‍ജത്തെയും വ്യത്യാസപ്പെടുത്തുന്നു. അനുരണനസ്പന്ദങ്ങളുടെ 'ഗുണ'ങ്ങളില്‍ അനന്തവൈവിധ്യമായി ഇത് പ്രതിഫലിക്കുന്നു. ഈ വൈവിധ്യം അവയെ പരസ്പരം ആകര്‍ഷിക്കാനോ വികര്‍ഷിക്കാനോ സംയുക്തമായി നില്‍ക്കാനോ ഒക്കെ പ്രാപ്തമാക്കുന്നു. ഈ ബാന്ധവങ്ങളും തൊട്ടുകൂടായ്മകളും പക്ഷേ, അവ്യക്തമാധ്യമത്തിന്റെ മൊത്തം വികാസത്താല്‍ അതിന്റെ അവസ്ഥ പിന്നെയും മാറുന്നതോടെ വ്യത്യാസപ്പെടുന്നു. പോയിപ്പോയി അസാധു വാകുന്നു. മഹാവിസ്‌ഫോടനത്തില്‍ നിന്ന് മഹാസങ്കോചത്തിലൂടെ മറ്റൊരു മഹാവിസ്‌ഫോടന ത്തിന്റെ പടിവാതില്‍ക്കല്‍ എത്തുമ്പോള്‍ ഒരു ബ്രഹ്മാണ്ഡത്തിന്റെ ഒരു സ്പന്ദം പൂര്‍ത്തിയായി. ഈ ചാക്രികതയില്‍ ഉടനീളം നിയാമകമായിരിക്കുന്നത് പരമാത്മാവാണ്. ചെറുതും വലുതുമായ എല്ലാ സ്പന്ദങ്ങളും മഹാസ്പന്ദം തന്നെയും ബീജസ്പന്ദത്തിന്റെ അനുരണനങ്ങ ളാണല്ലോ.
പ്രപഞ്ചത്തിന്റെ ഈ ചാക്രികസ്വഭാവത്തെ എട്ടാമദ്ധ്യായം 17, 18, 19 ശ്ലോകങ്ങളില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
കാലനിര്‍ണയം ഏതടിസ്ഥാനത്തിലായാലും പരമാത്മാവ് കാലാതി വര്‍ത്തിയാണ്. (സംഭവങ്ങളെ ആസ്പദിച്ചാണ് പ്രാപഞ്ചികകാലനിര്‍ണയം. അവ്യക്തമാധ്യമത്തിന്റെ അവസ്ഥാന്തരങ്ങളെ അടിസ്ഥാനമാക്കി മഹാകാലനിര്‍ണയം സാധിക്കാം. അല്ല, ബ്രഹ്മാണ്ഡസ്പന്ദത്തിന്റെ ആവൃത്തികാലംതന്നെ നിദാനമാക്കിയാലും പരമാത്മാവ് അതിനെയും അതിവര്‍ത്തിക്കുന്നു. അതിനാല്‍ സനാതനം.)
(തുടരും..)