Tuesday, 30 September 2014

ഛാന്ദോഗ്യോപനിഷത്ത്‌ Day (63)

ഛാന്ദോഗ്യോപനിഷത്ത്‌ Day (63)
ആറാം അദ്ധ്യായം
തത്ത്വമസി
മന്ത്രം - നാല്‌
``തസ്യക്വമൂലമന്യത്രാന്നാദേവമേവഖലു
സോമ്യാന്നേന ശുംഗേനാപോമൂല മന്വിച്ഛാദ്‌ഭിഃ 
സോമ്യശുംഗേന തേജോമൂലമന്വിച്ഛ 
തേജസാസോമ്യശുംഗേന സന്മൂലമന്വിച്ഛ
സന്മൂലാസോേമ്യമാഃ സര്‍വാഃ പ്രജാഃ സദായതന
സത്‌പ്രതിഷ്‌ഠാഃ``
തസ്യ=ആ ശരീരത്തിന്‌; അന്യത്ര അന്നാത്‌=കട്ടിപിടിച്ച ജഡമല്ലാതെ; ക്വമൂലം=കാരണമെവിടെ; സോമ്യ=കുഞ്ഞേ; ഏവം ഏവ ഖലു=ഇതുപോലെതന്നെ; അന്നേന ശുംഗേന=അന്നമെന്ന കാര്യത്തിലൂടെ; ആപഃ മൂലം അന്വിച്ഛ=ജലമെന്ന കാരണത്തെ കണ്ടെത്തൂ; സോമ്യ=കുഞ്ഞേ; അദ്‌ഭിഃ ശുംഗേന=ജലമെന്ന കാര്യത്തിലൂടെ; തേജഃ മൂലം അന്വിച്ഛ=തേജസ്സെന്ന കാരണത്തെ കണ്ടെത്തൂ; സോമ്യ=കുഞ്ഞേ; തേജസാ ശുംഗേന=തേജസ്സെന്ന കാര്യത്തിലൂടെ; സത്‌മൂലം അന്വിച്ഛ=ബോധസത്തയെന്ന കാരണം കണ്ടെത്തൂ; സൗമ്യ=കുഞ്ഞേ; ഇമാഃ സര്‍വാഃ പ്രജാഃ=ഈ പ്രപഞ്ചഘടകങ്ങളെല്ലാം; സന്മൂലാഃ=സത്തെന്ന കാരണത്തോടു കൂടിയവയാണ്‌; സദായതനാഃ=ബോധസത്തയില്‍ തന്നെ നിലനില്‍ക്കുന്നവയാണ്‌; സത്‌പ്രതിഷ്‌ഠാഃ=ബോധസത്തയില്‍ തന്നെ ലയിക്കുന്നവയാണ്‌.
``തസ്യ ക്വമൂലം അന്യത്ര അന്നാത്‌``ഈ ശരീരത്തിന്‌ ഇതല്ലാതെ അതിന്‌ വേറൊരു കാരണം എവിടെ ``സോമ്യ`` കുട്ടീ ``ഏവം ഏവ ഖലു`` ഇതുപോലെതന്നെ ``അന്നേന ശുംഗേന`` അന്നമെന്ന കാര്യത്തിലൂടെ, കാര്യത്തില്‍നിന്ന്‌ കാരണത്തിലേക്കും, ആ കാരണത്തെ കാര്യമാക്കി അതിന്റെ കാരണത്തിലേക്കും. 
ഈ കാണുന്ന നമ്മളൊക്കെ കാര്യം. നമ്മുടെ കാരണത്തിലേക്ക്‌ പോവുക. കാരണത്തെ കണ്ടെത്തിക്കഴിഞ്ഞാല്‍ അത്‌ കാര്യം. എന്നിട്ടതിന്റെ കാര്യത്തില്‍നിന്ന്‌ കാരണത്തിലേക്ക്‌, ഇങ്ങനെയുള്ള പ്രക്രിയ. ``ഏവമേവ`` ഇതുപോലെ ``അന്നേന ശുംഗേന`` അന്നമെന്ന കാര്യത്തിലൂടെ ``ആപഃ മൂലം അന്വിച്ഛ`` ജലമാണതിന്റെ മൂലമെന്ന്‌, കാരണമെന്ന്‌ കണ്ടെത്തൂ. 
ഒന്നൊന്നായി എണ്ണിയെണ്ണി അതുതന്നെ എണ്ണാന്‍, പഠിച്ചോളാന്‍ പറയുകയാണ്‌. നാരായണഗുരുദേവന്‍ എത്ര മനോഹരമായിട്ടാണ്‌ പറഞ്ഞുവെച്ചത്‌. ``ഒന്നൊന്നായി എണ്ണിയെണ്ണി തൊട്ടെണ്ണും പൊരുളൊടുങ്ങിയാല്‍ നിന്നിടും ദൃക്‌പോലുള്ളം നിന്നിലസ്‌പന്ദമാകണം...'' നിന്നില്‍ അസ്‌പന്ദമാവണമെന്നു പറയുകയാണ്‌. അതിനെയിവിടെ കാണിച്ചുതരും. ``അന്നേന ശുംഗേന ആപഃ മൂലംഅന്വിച്ഛ`` അന്നമെന്ന കാര്യത്തിലൂടെ ജലമെന്ന കാരണത്തെ കണ്ടെത്തൂ. ``സോമ്യ`` കുട്ടീ ``അദ്‌ഭിഃ ശുംഗേന`` ജലമെന്ന കാര്യത്തിലൂടെ ``തേജഃ മൂലം അന്വിച്ഛ``. അതിന്റെ കാരണം ത്രിവൃത്‌കരണമാണ്‌. 
അത്‌ സങ്കല്‍പ്പിച്ചു. ``ബഹുസ്യാം പ്രജായേയ ഇതി`` ഞാന്‍ പലതാവട്ടെ. ``തത്തേജഃ അസൃജതഃ`` അതില്‍നിന്ന്‌ തേജസ്സുണ്ടായി. തേജസ്സും സങ്കല്‍പ്പിച്ചു. അതില്‍നിന്ന്‌ ജലമുണ്ടായി. അതും സങ്കല്‍പ്പിച്ചു. അതില്‍നിന്ന്‌ ഭൂമിയുണ്ടായി. പിന്നെ ഔഷധികള്‍ ഇത്യാദികളൊക്കെയുണ്ടായി. ഇനി തിരിച്ചുവരികയാണ്‌. തിരിച്ചുകൊണ്ടുവരികയാണ്‌. ``അദ്‌ഭിഃ ശുംഗേന`` ജലമെന്ന കാര്യത്തിലൂടെ ``തേജഃ മൂലം അന്വിച്ഛ``. തേജസ്സെന്ന കാരണത്തെ കണ്ടെത്തൂ. ``സോമ്യ`` കുട്ടീ ``തേജസാശുംഗേന`` തേജസ്സെന്ന കാര്യത്തിലൂടെ സത്‌മൂലം അന്വിച്ഛ. അതിന്റെ `സത്ത'ായിട്ടുള്ള ബോധസത്തയെ കണ്ടെത്തൂ. 
ഇവിടെയാണ്‌ ``നിന്നിടും ദൃക്‌പോലുള്ളം എണ്ണിയെണ്ണി'' ഓരോ ദൃശ്യവും ദൃക്കില്‍ വിലയിച്ച്‌, വീണ്ടും അത്‌ മറ്റൊന്നിന്‌ ദൃശ്യമായി, അത്‌ അതിന്റെ ദൃക്കില്‍ വിലയിച്ച്‌, വീണ്ടും അത്‌ മറ്റൊന്നിന്‌ ദൃശ്യമായി, അതിന്റെ ദൃക്കില്‍ വിലയിച്ച്‌ ഇനി ഒന്നിന്‌ ദൃശ്യമാകാന്‍ ഇടമില്ലാതെ ദൃക്കും ദൃശ്യവും ഒന്നാവുന്ന വേളയില്‍ പറയുന്നു. അതിനെയാണ്‌ ``സത്‌മൂലഃ`` കുട്ടീ, ``സദായതനാഃ`` ആ ബോധസത്തയിലാണ്‌ ഇതെല്ലാം നില്‍ക്കുന്നത്‌. ``ആയതനം പ്രതിഷ്‌ഠിതം`` എന്നുപറയാം. ``സത്‌പ്രതിഷ്‌ഠാഃ`` ആ ബോധസത്തയില്‍ തന്നെ ഇതൊക്കെ പ്രതിഷ്‌ഠിതമായിരിക്കുന്നു. ഇതാണ്‌ ഇവിടുത്തെ അന്വേഷണരീതി. ഇതിനെയാണ്‌ ``നേതി നേതി`` എന്നുപറയുന്നത്‌. ന ഇതി ന ഇതി. നേതി പ്രക്രിയ എന്നുപറയുന്നത്‌ ഉപനിഷത്ത്‌ ഇവിടെയാണ്‌. ``ഇതല്ല ഇതല്ല ഇതല്ല''. ``ഇതല്ല ഇതല്ല ഇതല്ല'' എന്ന്‌ പറഞ്ഞിട്ട്‌ അവസാനം ``ഇതു തന്നെ അത്‌'' എന്നുപറയുന്നു. ``സര്‍വാഃ പ്രജാഃ സദായതനാഃ`` എല്ലാം അതിലാണ്‌ അടങ്ങിയിരിക്കുന്നത്‌. ഇങ്ങനെ അന്വേഷിക്കൂ. അന്വേഷിച്ച്‌ കണ്ടെത്തൂ.
(തുടരും...)

No comments:

Post a Comment