Friday, 19 September 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 18

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 18

യദാ വിനിയതം ചിത്തം...
ആത്മന്യേവാവതിഷ്ഠതേ
നിസ്പൃഹഃ സര്‍വ്വകാമേഭ്യോ
യുക്ത ഇത്യുച്യതേ തദാ


വേണ്ടുവണ്ണം നിയന്ത്രിക്കപ്പെട്ട ചിത്തം സര്‍വ്വകാമനകളില്‍ നിന്നും നിര്‍മുക്തമായി ആത്മസ്വരൂപത്തില്‍തന്നെ സ്ഥിതിചെയ്യുമ്പോള്‍ അയാളെ യോഗയുക്തനെന്നു പറയുന്നു.

ബാഹേന്ദ്രിയങ്ങള്‍ ഇപ്രകാരം നിയന്ത്രിതമായി ബാഹ്യപ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുമ്പോള്‍ ആന്തരികമായ ആനന്ദം വികസിക്കുന്നു. അപ്പോള്‍ യോഗവിദ്യയിലേക്കുള്ള പാത കരുതിക്കൂട്ടിയുള്ള ശിക്ഷണമൊന്നുമില്ലാതെ തന്നെ തുറക്കപ്പെടുന്നു. ഒരുവന് ഭാഗ്യം തെളിയുമ്പോള്‍ അയത്നലളിതമായി എല്ലാ സൗഭാഗ്യങ്ങളും അപേക്ഷിക്കാതെ തന്നെ വീട്ടുവാതുക്കള്‍ വന്നുചേരുന്നതുപോലെ, സുശിഷിതനായ ഒരുവന്‍ ശുഷ്കാന്തിയോടുകൂടി യോഗവിദ്യ അഭ്യസിച്ചാല്‍ അവന് അനായാസേന ആത്മസിദ്ധി ലഭിക്കും.

അതുകൊണ്ട് അല്ലയോ പാര്‍ത്ഥ, ആത്മനിയന്ത്രണത്തില്‍ വിജയം കൈവരിച്ചവന്‍ കൈവല്യ സിംഹാസനം സമാലങ്കരിക്കുന്നു.
ഇനിയുള്ള അഞ്ച് ശ്ലോകങ്ങളും യോഗസാധനയുടെ ഫലശ്രുതി നല്‍കുന്നു. പരീക്ഷ ജയിച്ച ആളെ എങ്ങനെ തിരിച്ചറിയാമെന്ന് ആദ്യമേ പറയുന്നു. മുന്നനുഭവങ്ങളില്‍ നിന്ന് ഊറിക്കൂടുന്ന സുഖാസുഖസ്മരണകളില്‍ അലയാതെ അല അടങ്ങിയ മനസ്സുണ്ടാകും. ആ മനസ്സ് ആത്മാവബോധത്തില്‍ ഉറച്ചു നില്‍ക്കും. വാസനകളില്‍ നിന്ന് മുളയ്ക്കുന്ന സങ്കല്പക്കളകളെ ആര്‍ത്തികളായി വളരാന്‍ വിടാതെ, അവ മുളയ്ക്കുന്ന മുറയ്ക്ക്, നിശ്ശേഷം നീക്കാന്‍ ശീലിച്ചിരിക്കും. ഇങ്ങനെ സര്‍വതന്ത്രസ്വതന്ത്രനായിട്ട് ആത്മസ്വരൂപത്തോട് സദാ ചേര്‍ന്നുനില്‍ക്കും. ഇത്രയും സാധിച്ചാല്‍ യോഗബിരുദധാരിയായി.

(മലയാളത്തിലുള്ള അര്‍ഥമല്ല കാമത്തിന് ഇവിടെ. എല്ലാ ആര്‍ത്തികളും അതില്‍ ഉള്‍പ്പെടുന്നു. തീറ്റപ്പണ്ടങ്ങള്‍ക്കുള്ള ആര്‍ത്തി മുതല്‍ സ്വര്‍ഗത്തില്‍ പോകാനുള്ള ആര്‍ത്തിവരെ കാമമാണ്.)

താത്പര്യങ്ങളും ആര്‍ത്തികളും തമ്മിലുള്ള അന്തരം ശ്രദ്ധേയമാണ്. താത്പര്യങ്ങളെയല്ല അവയ്ക്ക് പിന്‍പെ വരുന്ന ആര്‍ത്തികളെയാണ് വര്‍ജിക്കേണ്ടത്. സ്വധര്‍മാനുഷ്ഠാനത്തിനുള്ള ത്വരയും ആഗ്രഹമാണല്ലോ. താത്പര്യങ്ങളെ മൊത്തമായി ഉപേക്ഷിച്ചാല്‍ അകര്‍മണ്യത അഥവാ നിഷ്‌ക്രിയത്വം സംഭവിക്കും. പ്രകൃതിസഹജമായ ആഗ്രഹങ്ങളല്ല, ആളുന്ന ആര്‍ത്തിയും കര്‍മഫലത്തിലുള്ള അധികാരഭാവവുമാണ് കുഴപ്പമുണ്ടാക്കുന്നത്. 'സ്വധര്‍മത്തിന് വിരുദ്ധമല്ലാത്ത കാമവും ഞാന്‍ (പരമാത്മസ്വരൂപം) തന്നെ' എന്ന് വഴിയെ പ്രസ്താവിക്കുന്നുണ്ട്. മാനസികാവസ്ഥയാണ് പരമപ്രധാനം.

(തുടരും....)

No comments:

Post a Comment