Friday, 26 September 2014

ഛാന്ദോഗ്യോപനിഷത്ത്‌ (59)

ഛാന്ദോഗ്യോപനിഷത്ത്‌ (59)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
എട്ടാം ഖണ്‌ഡം 
മന്ത്രം - ഒന്ന്‌, രണ്ട്‌
ഉദ്ദാലകോഹാരുണിഃ ശ്വേതകേതും പുത്രമുവാച
സ്വപ്‌നാന്തംമേ സോമ്യവിജാനീഹീതി
യത്രൈതത്‌പുരുഷഃ സ്വപിതി നാമ സതാസോമ്യ
തദാ സമ്പന്നോഭവതി സ്വമപീതോഭവതി
തസ്‌മാദേനം സ്വപിതി ത്യാചക്ഷതേ സ്വംഹ്യപീതോ 
ഭവതി.
സയഥാശകുനിഃ സൂത്രേണ പ്രബദ്ധോ ദിശം ദിശം 
പതിത്വാന്യത്രായതനമലബ്‌ധ്വാ ബന്ധനമേവോപശ്രയത
ഏവമേവഖലു സോമ്യ തന്മനോദിശം ദിശം 
പതിത്വാന്യത്രായതനമലബ്‌ധ്വാ പ്രാണമേവോപാശ്രയതേ
പ്രാണ ബന്ധനംഹി സോമ്യമന ഇതി.
ആരുണിഃ ഉദ്ദാലകഃ ഹ=അരുണപുത്രനായ ഉദ്ദാലകനാകട്ടെ; പുത്രം ശ്വേതകേതും ഉവാച=പുത്രനായ ശ്വേതകേതുവിനോടു പറഞ്ഞു; സോമ്യ=കുഞ്ഞേ; മേ സ്വപ്‌നാന്തം വിജാനീഹി ഇതി=എന്നില്‍നിന്നും സ്വപ്‌നത്തിന്റെ അവസാനത്തെക്കുറിച്ച്‌ അഥവാ ഗാഢനിദ്രയെക്കുറിച്ച്‌ വ്യക്തമായി ധരിച്ചോളു എന്ന്‌; യത്ര ഏതത്‌ പുരുഷഃ=എവിടെയാണോ ഈ പുരുഷന്‍; സ്വപിതി നാമ=സ്വപിതി എന്ന്‌ അഥവാ ഉറങ്ങുന്നു എന്ന്‌ പ്രസിദ്ധിയാര്‍ജ്ജിച്ചിട്ടുള്ളത്‌; സോമ്യ തഥാ=കുഞ്ഞേ അപ്പോള്‍; സതാ സമ്പന്നോ ഭവതി=സ്വരൂപമായ ശുദ്ധബോധസത്തയുമായി ജീവന്‍ ഏകീഭവിക്കുന്നു; സ്വം അപീതഃ ഭവതി=തന്നില്‍ ചേര്‍ന്നവനായി ഭവിക്കുന്നു; തസ്‌മാത്‌ ഏനം=അതുകൊണ്ടാണ്‌ ഈ അവസ്ഥയെ; സ്വപിതി ഇതി ആചക്ഷതേ=സ്വപിതി എന്നു പറയുന്നത്‌; സ്വം അപീതഃ ഹി ഭവതി=അപ്പോള്‍ തന്നില്‍ ചേര്‍ന്നതായി തന്നെ ഭവിക്കുന്നു.
സൂത്രേണ പ്രബദ്ധഃ=പക്ഷിയെ പിടിക്കുന്നവര്‍ കയറില്‍ കെട്ടിയിട്ടിരിക്കുന്ന; സഃ ശകുനി യഥാ=ആ പക്ഷി എപ്രകാരമാണോ; ദിശം ദിശം പതിത്വാ=രക്ഷപ്പെടാനായി അങ്ങിങ്ങു ചാടിനടന്നിട്ടും; അന്യത്ര ആയതനം അലബ്‌ധ്വാ=മറ്റൊരിടത്തും വിശ്രമസ്ഥാനം കണ്ടെത്താന്‍ കഴിയാതെ; ബന്ധനം ഏവ ഉപാശ്രയതേ=ബന്ധന സ്ഥാനത്തെത്തന്നെ ശരണം പ്രാപിക്കുന്നത്‌; ഏവം ഏവഖലുസോമ്യ=അപ്രകാരം തന്നെയാണു കുഞ്ഞേ; തത്‌ മനഃ=മനസ്സെന്ന ഉപാധിയോടു കൂടിയ ആ ജീവന്‍; ദിശം ദിശം പതിത്വാ=വിഷയങ്ങളില്‍ ചുറ്റിക്കറങ്ങിയിട്ട്‌; അന്യത്ര ആയതനം അലബ്‌ധ്വാ=അവിടെയൊന്നും വിശ്രമം ലഭിക്കാതെ; പ്രാണം ഏവ ഉപാശ്രയതേ=പ്രാണന്റെയും പ്രാണനായ ബോധസത്യത്തെത്തന്നെ തിരിച്ചു വന്നാശ്രയിക്കുന്നത്‌; സോമ്യ=കുഞ്ഞേ; പ്രാണബന്ധനം ഹി മനഃ ഇതി=ബോധസത്യവുമായി ചേര്‍ന്നു നില്‍ക്കുന്നതാണു ജീവന്‍ എന്നു തീര്‍ച്ച. മന്ത്രത്തിലെ മനസ്സെന്ന പദത്തിന്‌ ജീവന്‍ എന്നും പ്രാണപദത്തിന്‌ ബ്രഹ്മമെന്നുമാണര്‍ഥം.
''ഉദ്ദാലകോഹാരുണിഃ ശ്വേതകേതും പുത്രമുവാച'' അരുണപുത്രനായിട്ടുള്ള ഉദ്ദാലകനാകട്ടെ പുത്രനായിട്ടുള്ള ശ്വേതകേതുവിനോട്‌ പറഞ്ഞു. 
''സൗമ്യ'' കുട്ടീ ''മേ സ്വപ്‌നാന്തം വിജാനീഹി ഇതി മേ'' എന്നില്‍നിന്ന്‌ സ്വപ്‌നത്തിന്റെ പാരമ്യത്തെ, അതിന്റെ അവസാനത്തെ നീ അറിഞ്ഞാലും. ''യത്ര ഏതത്‌ പുരുഷഃ'' എവിടെയാണോ ഈ പുരുഷന്‍ ''സ്വപിതി'' (സ്വമ്മില്‍ അവസ്ഥിതമായിരിക്കുന്നു അതാണ്‌ ''സ്വപിതി'') സ്വമ്മില്‍ ഇരിക്കുന്ന ''നാമ സുഷുപ്‌തി''എന്നൊക്കെ നാമത്തോടുകൂടിയിട്ട്‌ ഇരിക്കുന്നത്‌ ''സൗമ്യ തദാ'' കുട്ടീ അപ്പോള്‍ ''സതാ സമ്പന്നോഭവതി'' ആ സത്തയുമായി അങ്ങനെ ചേര്‍ന്ന്‌ നില്‍ക്കുകയാണ്‌. ഒരജ്ഞാനാവരണത്തില്‍. ഇവിടെ സതാ സത്തുമായിട്ട്‌ അങ്ങനെ ചേര്‍ന്ന്‌ നില്‍ക്കുന്നു. അതുകൊണ്ട്‌ നിദ്രയില്‍ സുഖമുണ്ടാകുന്നു. ''സ്വം അപീതഃ ഭവതി'' അവന്‍ സ്വമ്മില്‍ ചേര്‍ന്നിരിക്കും. മാത്രമല്ല ''തസ്‌മാത്‌ ഏനം'' അതുകൊണ്ട്‌ ഇവനെ ''സ്വപിതി ഇതി ആചക്ഷതേ''. അതുകൊണ്ടാണിവനെ ''സ്വപിതി, സുഷുപ്‌തി'' എന്നുപറയുന്നത്‌. ''സ്വം അപീതഃ ഭവതി'' അവന്‍ അവനായി ചേര്‍ന്നിരിക്കുന്നു എന്നുള്ളതാണ്‌.
(തുടരും...)

No comments:

Post a Comment