Wednesday, 3 September 2014

ഛാന്ദോഗ്യോപനിഷത്ത്‌(38)

ഛാന്ദോഗ്യോപനിഷത്ത്‌(38)
ആറാം അദ്ധ്യായം
തത്ത്വമസിമഹാകാവ്യവിചാരം
മന്ത്രം - രണ്ട്‌, മൂന്ന്‌, നാല്‌
യദാദിത്യസ്യരോഹിതം രൂപം തേജസസ്‌തദ്‌രൂപം
യച്ഛുക്‌ലം തദപാം യത്‌ കൃഷ്‌ണം 
തദന്നസ്യാപാഗാദാദിത്യാദാദിത്യത്വം
വാചാരംഭണം വികാരോനാമധേയം ത്രീണി 
രൂപാണീത്യേവ സത്യം.
യച്ചന്ദ്രമസോരോഹിതം രൂപം തേജസസ്‌തദ്‌രൂപം 
യച്ഛുക്‌ലം തദപാം യത്‌ കൃഷ്‌ണം 
തദന്നസ്യാപാഗാച്ചന്ദ്രത്വം 
വാചാരംഭണം വികാരോനാമധേയം
ത്രീണി രൂപാണീത്യേവ സത്യം.
യദ്‌വിദ്യുതോരോഹിതം രൂപം തേജസസ്‌തദ്‌രൂപം 
യച്ഛുക്‌ലം തദപാം യത്‌ കൃഷ്‌ണം തദന്നസ്യാപാഗാദ്‌ 
വിദ്യുതോവിദ്യുത്ത്വം
വാചാരംഭണം വികാരോനാമധേയം
ത്രീണി രൂപാണീത്യേവ സത്യം.
ആദിത്യനെന്ന കാഴ്‌ചയില്‍ കാണപ്പെടുന്ന ചുവപ്പുനിറം തേജസ്സിന്റേതാണാ രൂപം, വെളുപ്പുനിറം ജലത്തിന്റേതാണാ രൂപം, കറുപ്പുനിറം കട്ടിപിടിച്ച ജഡത്തിന്റേതാണാ രൂപം. അങ്ങനെ നോക്കുമ്പോള്‍ ആദിത്യന്റെ ആദിത്യത്വം നഷ്‌ടമാകുന്നു. സങ്കല്‌പത്തിലാരംഭിക്കുന്ന ഒരു രൂപം അതിനൊരു പേര്‌. മൂന്നു നിറങ്ങള്‍ എന്നുള്ളതുമാത്രം സത്യം.
ചന്ദ്രനെന്ന കാഴ്‌ചയില്‍ കാണപ്പെടുന്ന ചുവപ്പുനിറം തേജസ്സിന്റേതാണാ രൂപം, വെളുപ്പുനിറം ജലത്തിന്റേതാണാ രൂപം, കറുപ്പുനിറം കട്ടിപിടിച്ച ജഡത്തിന്റേതാണാ രൂപം. അങ്ങനെ നോക്കുമ്പോള്‍ ചന്ദ്രന്റെ ചന്ദ്രത്വം നഷ്‌ടമാകുന്നു. സങ്കല്‌പത്തിലാരംഭിക്കുന്ന ഒരു രൂപം അതിനൊരു പേര്‌ മൂന്നു നിറങ്ങള്‍ എന്നുള്ളതുമാത്രം സത്യം.
വിദ്യുത്തെന്ന കാഴ്‌ചയില്‍ കാണപ്പെടുന്ന ചുവപ്പുനിറം തേജസ്സിന്റേതാണാ രൂപം, വെളുപ്പുനിറം ജലത്തിന്റേതാണാ രൂപം, കറുപ്പുനിറം കട്ടിപിടിച്ച ജഡത്തിന്റേതാണാ രൂപം. അങ്ങനെ നോക്കുമ്പോള്‍ വിദ്യുത്തിന്റെ വിദ്യുത്ത്വം നഷ്‌ടമാകുന്നു. സങ്കല്‌പത്തിലാരംഭിക്കുന്ന ഒരു രൂപം അതിനൊരു പേര്‌ മൂന്നു നിറങ്ങള്‍ എന്നുള്ളതുമാത്രം സത്യം.
മറ്റ്‌ ചിലതിനെയും കൂടി ചൂണ്ടിക്കാണിച്ചുകൊടുത്തിട്ട്‌ ഇതും ത്രിവൃത്‌കരിക്കപ്പെട്ടതാണെന്ന്‌ പറയുന്നു യത്‌ ആദിത്യസ്യരോഹിതം രൂപം യാതൊന്നാണോ ആദിത്യനില്‍ കാണുന്ന ചുവന്ന നിറം തത്‌ തേജഃ തേജസ്സിന്റേതാണ്‌. യത്‌ ശുക്‌ലം യാതൊന്നാണ്‌ സൂര്യനില്‍ കാണുന്ന വെളുപ്പ്‌ തത്‌ അപാം ജലത്തിന്റേതാണ്‌. യത്‌ കൃഷ്‌ണം തത്‌ അന്നസ്യ സൂര്യനില്‍ കറുപ്പും ഉണ്ട്‌. സൂര്യനില്‍ തന്നെ കറുപ്പും, ചുവപ്പും, വെളുപ്പും ഉണ്ട്‌. ഇങ്ങനെ ത്രിവൃത്‌കരിക്കപ്പെട്ടതാണ്‌ സൂര്യന്‍. 
നമഃ സവിത്രേ ജഗദേകചക്ഷുഷേ ജഗത്‌ പ്രസൂതി സ്ഥിതിനാശഹേതവേ ത്രയീ മയായ ത്രിഗുണാത്മധാരിണേ വിരിഞ്ചിനാരായണ ശങ്കരാത്മനേ മൂന്നു ഗുണങ്ങളെ ധരിച്ചിട്ടുള്ളവനേ, അങ്ങേയ്‌ക്ക്‌ ആയിക്കൊണ്ടെന്റെ നമസ്‌കാരം. പ്രസിദ്ധമായ സൂര്യമണ്‌ഡലാഷ്ടകത്തിലെ നാലുവരികളാണിത്‌. 
സൂര്യന്‍ തന്നെ ത്രിവൃത്‌കരിക്കപ്പെട്ടതാണ്‌. ഈ മൂന്നിന്റെയും ചേര്‍ച്ചയില്‍ നിന്നാണ്‌ സൂര്യന്‍ ഉണ്ടായത്‌. സൂര്യനില്‍ കാണുന്ന ചുവപ്പ്‌ നിറവും, സൂര്യനില്‍ കാണുന്ന വെളുപ്പും, സൂര്യനില്‍ കാണുന്ന കറുപ്പും, ഇത്‌ മൂന്നും തദന്നസ്യാ എന്നുപറയുമ്പോള്‍ ഭൂമിയുടെ എന്നല്ല. യഥാര്‍ഥത്തില്‍ അതിന്‌ കാരണമായിട്ടുള്ളത്‌ എന്നാണ്‌ മനസ്സിലാക്കേണ്ടത്‌. മുമ്പ്‌ പറഞ്ഞുവല്ലോ പഞ്ചീകരണത്തെക്കുറിച്ച്‌. ഇത്‌ സ്രഷ്‌ടമാകുന്നതിന്‌ മുമ്പ്‌ തന്മാത്രകളാണ്‌. നാം ഇന്ന്‌ കാണുന്ന അഗ്നിയില്‍ ഈ പഞ്ചഭൂതങ്ങള്‍ ഉണ്ട്‌. അത്‌ തന്നെയാണ്‌ എല്ലാറ്റിന്റെയും കാര്യത്തില്‍. ഇങ്ങനെ നോക്കിക്കഴിഞ്ഞാല്‍ അപാഗാത്‌ ആദിത്യാദ്‌ ആദിത്യത്വം ആദിത്യന്റെ ആ ആദിത്യത്വമുണ്ടല്ലോ, സൂര്യത്വം അത്‌ നഷ്‌ടപ്പെടും. വാചാരംഭണം വികാരോനാമധേയം ഇത്‌ സത്യമല്ല. ത്രീണി രൂപാണി ഇതി ഏവ സത്യം അവശേഷിക്കുന്നത്‌ മൂന്ന്‌ രൂപങ്ങളാണ്‌. അതാണ്‌ സത്യമായിട്ടുള്ളത്‌, അതിന്‌ കാരണമായിട്ടുള്ളത്‌.
(തുടരും...)

No comments:

Post a Comment