ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 4
യദാ ഹി നേന്ദ്രിയാര്‍ത്ഥേഷു
ന കര്‍മ്മസ്വനുഷജ്ജതേ
സര്‍വ്വസങ്കല്പ സംന്യാസീ
യോഗാരൂഢസ്തദോച്യതേ.
ന കര്‍മ്മസ്വനുഷജ്ജതേ
സര്‍വ്വസങ്കല്പ സംന്യാസീ
യോഗാരൂഢസ്തദോച്യതേ.
ഒരുവന്‍ എപ്പോഴാണോ സകല സങ്കല്പങ്ങളേയും ത്യജിച്ച് കര്‍മ്മത്തിലും വിഷയത്തിലും ആസക്തിയില്ലാത്തവനായിരിക്കുന്നത്; അപ്പോള്‍ അവന്‍ യോഗാരൂഢന്‍ എന്നറിയപ്പെടുന്നു.
യോഗം ശീലിക്കുന്നവര്‍ക്കുണ്ടാകാവുന്ന അഞ്ച് തടസ്സങ്ങളെപ്പറ്റി പാതഞ്ജലയോഗസൂത്രത്തില്‍ പറയുന്നു.
അവിദ്യ, അസ്മിത, രാഗം, ദ്വേഷം, അഭിനിവേശം എന്നിവയാണ് അവ. (ഇതില്‍ അവസാനത്തെ നാലും സങ്കല്പത്തില്‍ നിന്നുണ്ടാകുന്നതാണ്. എന്നു വെച്ചാല്‍, മനസ്സിലുണ്ടാകാവുന്ന ഏറ്റവും വലിയ കൊടുങ്കാറ്റുകള്‍ പുറത്തുനിന്നു വരുന്നതല്ല.
സ്വന്തം സങ്കല്പത്തിന്റെ സൃഷ്ടികളാണ്. അതിനാലാണ് 'ഒട്ടിനില്ക്കുന്നില്ല' എന്നതിനോട് 'അനു' ചേര്‍ത്ത് 'അണുവിടപോലും' എന്നു പറഞ്ഞത്.) തന്റെയും പ്രപഞ്ചത്തിന്റെയും ഉണ്മയെക്കുറിച്ചുള്ള തെറ്റായ ധാരണയാണ് അവിദ്യ. ഇതു നീങ്ങാന്‍ പരമാര്‍ഥജ്ഞാനം വേണം.
സാങ്കല്പികമായ ലൗകികസുഖത്തിനായി മനസ്സ് വെമ്പല്‍ കൊള്ളുന്നത് അസ്മിത. അതില്‍ നിരുത്സാഹപ്പെടുത്തി മനസ്സിനെ പിന്തിരിപ്പിക്കുന്നത് ശമം. മുന്നനുഭവത്തിന്റെ സുഖസ്മരണയിലേക്ക് മനസ്സിനെ വലിച്ചിഴയ്ക്കുന്നതാണ് രാഗം. (സുഖാനുശായീ രാഗഃ-പതഞ്ജലി) അതിനു നിവൃത്തി വരുത്തുന്നതും ശമം തന്നെ. അപകാരിയെ ദുഃഖിപ്പിക്കാനുള്ള ആവേശം ദ്വേഷം. ഇതില്‍നിന്ന് കാരുണ്യചിന്തയിലൂടെ മനസ്സിന്റെ സൗമ്യത വീണ്ടെടുക്കുന്നതും ശമം. ഐഹികസുഖാനുഭവത്തിനുള്ള ഭ്രാന്തമായ ആര്‍ത്തിയാണ് അഭിനിവേശം. ആത്മാവിന്റെ സഹജമായ ആനന്ദത്തെ ഓര്‍മിച്ച് ഇതിന് പരിഹാരം കാണുന്നതും ശമത്തിലൂടെയാണ്.
യോഗസൂത്രത്തില്‍ 'സ്വരൂപാവസ്ഥയെ പ്രാപിക്കുക' എന്നു പറയുന്ന കാര്യം തന്നെയാണ് ഗീതയിലെ 'യോഗാരൂഢ'ത്വം.
എല്ലാ സങ്കല്പങ്ങളും നീങ്ങിയാല്‍ 'ഞാന്‍ ആത്മാവാകുന്നു' എന്ന നിശ്ചയത്തില്‍ ഉറപ്പുകിട്ടും. അതുതന്നെയാണ് യോഗയുക്തമായ സ്ഥിതി. അതില്‍ നല്ലപോലെ ഉറച്ചാല്‍ പിന്നെ ഒരു സങ്കടവും ബാധിക്കില്ല. ആ മനഃസ്ഥിതിയോടെ കര്‍മങ്ങള്‍ ചെയ്ത് ആ മനഃസ്ഥിതിയെ കൂടുതല്‍ ഉറപ്പിക്കണം. കര്‍മപ്രപഞ്ചത്തെ ഉപേക്ഷിച്ചാല്‍ അത് സാധിക്കില്ല.
ആത്മജ്ഞാനത്തിന്റെ അന്തര്‍ മണ്ഡലത്തില്‍ ആത്മാനന്ദംപൂണ്ട് ദീര്‍ഘവിശ്രമംകൊള്ളുന്ന യോഗിയുടെ ഇന്ദ്രിയതലങ്ങളില്‍ ഇന്ദ്രിയവിഷയങ്ങള്‍ പ്രവേശിക്കുകയില്ല. സുഖത്തിന്‍റേയോ ദുഃഖത്തിന്‍റേയോ കുലുക്കമേറ്റാലും അവന്റെ മനസ്സ് അചലമായിരിക്കും. ഇന്ദ്രിയവിഷയങ്ങള്‍ അവന്റെ മുന്നില്‍ അണിനിരന്നാല്‍പോലും അവന്‍ അതേപ്പറ്റി അറിയുകയില്ല. അവന്റെ കര്‍മ്മേന്ദ്രിയങ്ങള്‍ കര്‍മ്മനിരതമായിരിക്കുമ്പോഴും അതിന്റെ ഫലത്തിനുവേണ്ടി അവന്റെ മനസ്സ് ഉഴറിനടക്കുകയില്ല. ഇന്ദ്രിയങ്ങളെപ്പറ്റിയുള്ള സ്മരണതന്നെ അവനില്ല. ശാരീരിക പ്രവര്‍ത്തനങ്ങളോടെ ഉന്നിദ്രനായിരിക്കുമ്പോഴും നിദ്രയിലെന്നപോലെ അലക്ഷ്യമായിപെരുമാറുന്ന അവന്‍ മാത്രമാണ് യോഗത്തില്‍ പ്രതിഷ്ഠിതന്‍ എന്നറിയുക.
അപ്പോള്‍ അര്‍ജ്ജുനന്‍ പറഞ്ഞു:
ഭഗവന്‍, അങ്ങ് പറയുന്നതെല്ലാം അത്യന്തം അത്ഭുതമായിരിക്കുന്നു. ആരാണ് ഈ യോഗിക്ക് ഇത്രമാത്രം യോഗ്യതനല്കുന്നതെന്നു പറഞ്ഞുതന്നാലും.
(തുടരും....)
No comments:
Post a Comment