Saturday, 27 September 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 30 & 31

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 30 & 31

യോ മാം പശ്യതി സര്‍വത്ര ...
സര്‍വം ച മയി പശ്യതി
തസ്യാഹം ന പ്രണശ്യാമി
സ ച മേ ന പ്രണശ്യതി.


ആരാണോ സര്‍വചരാചരങ്ങളിലും എന്നെ ദര്‍ശിക്കുന്നത്, സര്‍വചരാചരങ്ങളെയും എന്നിലും ദര്‍ശിക്കുന്നത്, അവന് ഞാന്‍ (ഒരിക്കലും) ഇല്ലാതാകുന്നില്ല. അവന്‍ എനിക്കും (ഒരിക്കലും) ഇല്ലാതാകുന്നില്ല.

ഈശാവാസ്യമിദം സര്‍വം എന്നും തിരിച്ചും അറിവായാല്‍ എത്തേണ്ടിടത്തെത്തി, അതായത്, ഈശ്വരന്‍തന്നെ ആയിത്തീര്‍ന്നു. അനശ്വരത ആര്‍ജിച്ചു കഴിഞ്ഞു. സ്വരൂപാവബോധത്തില്‍നിന്ന് സ്വയം നാടുകടത്തിയ അഹംബുദ്ധി അവിടെ തിരികെ എത്തിയാല്‍ ഇത്രയുമായി. ഇതില്‍ അതിശയകരമായോ മന്ത്രതന്ത്രപരമായോ ഒന്നുമില്ല. ഇഴഞ്ഞുനീന്തുന്ന കുട്ടി എഴുന്നേറ്റുനില്ക്കാനും നടക്കാനുമുള്ള കഴിവ് നേടുന്നത്ര സ്വാഭാവികവും സരളവുമാണ് കാര്യം.
ഇത്രയുമെത്തുമ്പോള്‍ ഒരു ചോദ്യം: പിന്നെ ജീവിതം എങ്ങനെ ഇരിക്കും?

സര്‍വഭൂതസ്ഥിതം യോ മാം
ഭജത്യേകത്വമാസ്ഥിതഃ
സര്‍വഥാ വര്‍ത്തമാനോപി
സ യോഗീ മയി വര്‍ത്തതേ.

ആരാണോ സര്‍വചരാചരങ്ങളിലുമിരിക്കുന്ന എന്നെ (താനുമായി) ഏകസ്വരൂപത്തില്‍ സ്ഥിതി ചെയ്യുന്നതായി (നിശ്ചയിച്ച്) ഭജിക്കുന്നത് അങ്ങനെയുള്ള യോഗി എവ്വിധം കഴിയുന്നവനായാലും (എപ്പോഴും) എന്നില്‍ വസിക്കുന്നു.

എവിടെ ഇരുന്നാലും ഏത് ജോലി എങ്ങനെ ചെയ്തുകൊണ്ടിരുന്നാലും നിത്യാനന്ദാവസ്ഥയില്‍ കഴിയാം. വേണ്ടാതീനം കാണിച്ചാലോ എന്ന സംശയം വേണ്ട. സ്വരൂപസ്പര്‍ശം അനുഭവിച്ച ആള്‍ക്ക് അത് സാധ്യമേ അല്ല. കാരണം, അയാളുടെ അന്തഃകരണം പരമാത്മാവുതന്നെ ആയിരിക്കും. എല്ലാ ചരാചരങ്ങളിലും പരമാത്മാവിനെ കാണുന്നതിനാല്‍ സര്‍വഭൂതഹിതത്തിനായി അനവരതം യത്‌നനിക്കാനാണ് പ്രേരണയാവുക.

പക്ഷേ, പരമാത്മജ്ഞാനം അനുഭവമായി മാറിയ ആള്‍ക്കേ ഈ പ്രസ്താവം ബാധകമാവൂ. ഈശ്വരനെ അറിഞ്ഞ് ഭജിക്കുന്നവര്‍ക്കു മാത്രം.
ഭജിക്കണമെങ്കില്‍ അര്‍പ്പണം തികയണം. ഭാവപരമായ ഏകാഗ്രത ഇല്ലാതെ ഇതു നടക്കില്ല. അതായത്, പ്രേമപരിപൂരിതമാകണം മനസ്സ്. ആ പ്രേമം വിശ്വവ്യാപിയാകുമ്പോള്‍ മഹാപ്രപഞ്ചം മുഴുക്കെ തന്റെ ശരീരവും ചരാചരങ്ങളെല്ലാം 'സ്വന്തം' അവയവങ്ങളുമായി മാറുന്നു.

(തുടരും..)

No comments:

Post a Comment