Friday, 19 September 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 20, 21, 22, & 23

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം
ശ്ളോകം 20, 21, 22, & 23

യത്രോപരമതേ ചിത്തം
നിരുദ്ധം യോഗസേവയാ
യത്രചൈവാത്മനാത്മാനം
പശ്യന്നാത്മനി തുഷ്യതി

സുഖമാത്യന്തികം യത്തത്
ബുദ്ധിഗ്രാഹ്യമതീന്ദ്രിയം
വേത്തി യത്ര ന ചൈവായം
സ്ഥിതശ്ചലതി തത്ത്വതഃ

യം ലബ്ധ്വാ ചാപരം ലാഭം
മന്യതേ നാധികം തതഃ
യസ്മിന്‍ സ്ഥിതോ ന ദുഃഖേന
ഗുരുണാപി വിചാല്യതേ

തം വിദ്യാദുഃഖസംയോഗ-
വിയോഗം യോഗസംജ്ഞിതം
സ നിശ്ചയേന യോക്തവ്യഃ
യോഗോശനിര്‍വിണ്ണചേതസാ

യോഗ പരിശീലനം കൊണ്ട് അടങ്ങിയ ചിത്തം എപ്പോള്‍ പ്രശാന്തമാകുന്നുവോ, എപ്പോള്‍ ആത്മാവുകൊണ്ട് ആത്മാവിനെ കണ്ടെത്തി ആത്മാവില്‍ത്തന്നെ സന്തുഷ്ടിയടയുന്നുവോ, ഇന്ദ്രിയാതീതവും ബുദ്ധികൊണ്ടു മാത്രം ഗ്രഹിക്കാവുന്നതുമായ യാതൊരു പരമാനന്ദത്തെ (ഏതവസ്ഥയില്‍) അറിയുന്നുവോ, എന്തില്‍ സ്ഥിതി ചെയ്കയാല്‍ തത്ത്വത്തില്‍നിന്ന് വ്യതിചലിക്കുന്നില്ലയോ, എന്തു കിട്ടിയാല്‍ പിന്നെ അതിലുപരി മറ്റൊന്നു കിട്ടാനുണ്ടെന്ന് കരുതാനില്ലയോ, ഏതൊരവസ്ഥയില്‍ ഇരുന്നാല്‍ കഠിനദുഃഖത്തില്‍പ്പോലും പതറുന്നില്ലയോ, ദുഃഖസംബന്ധത്തില്‍നിന്ന് വേറിട്ട അതിനെ 'യോഗം' എന്നറിയുക, (അത്) പ്രസന്നഭാവത്തോടെ അഭ്യസിക്കേണ്ടതാണ്.

നിര്‍വിണ്ണം എന്നാല്‍ നിര്‍വേദത്തിനിരയായത്. നിര്‍വേദമെന്നാല്‍ ക്ലേശം. അനിര്‍വിണ്ണമായി (ക്ലേശമില്ലാതെ) വേണം യോഗം ശീലിക്കാന്‍. അതായത്, സുഖമായും അനായാസമായും പരിശീലിക്കണം.

മനസ്സിന്റെ സ്വയം തിരിച്ചറിയല്‍ ആനന്ദത്തിലാണവസാനിക്കുന്നത്. ആ ആനന്ദം ഇന്ദ്രിയങ്ങളെക്കൊണ്ടല്ല ബുദ്ധികൊണ്ടാണ് അനുഭവിക്കുന്നത്. അനുഭവിച്ചാലേ അങ്ങനെ ഒന്നുണ്ടെന്ന് അറിയാനാവൂ. മറ്റൊരാള്‍ക്ക് അനുഭവിപ്പിച്ചുതരാന്‍ പറ്റില്ല, സ്വയം അനുഭവിച്ചറിയണം.

തന്നില്‍ത്തന്നെ ഉള്ളതാകയാല്‍ മറ്റാര്‍ക്കുമിതിന്റെ അനുഭവപ്പെടലിനെ തടയാനോ കളങ്കപ്പെടുത്താനോ സാധിക്കയുമില്ല. ഇതിന് തുല്യമായി മറ്റൊരാനന്ദമില്ല. ഇത് കിട്ടിയാല്‍ പിന്നെ അറിവില്ലായ്മയിലേക്ക് ഒരിക്കലും വഴുതിപ്പോവില്ലെന്ന് മാത്രമല്ല, ഇതിലേറെ വലുതായി യാതൊന്നുമില്ല കിട്ടാന്‍ എന്നു ബോധ്യവുമാവും.

ഒരിക്കല്‍ കണ്ടുകിട്ടിയാല്‍ ഇത് സ്ഥിരമാണ്. ഏത് മഹാസങ്കടാവസ്ഥയിലും ഇത് നഷ്ടമാവില്ല. മഹാദുഃഖങ്ങളില്‍ ഇത് സംരക്ഷയായിത്തീരും. സ്വരൂപജ്ഞാനത്തില്‍ നിന്ന് മാറാതെ നില്‍ക്കാന്‍ തുണയാവുകയും ചെയ്യും. ഈ ആനന്ദത്തിലേക്കുള്ള പാതയാണ് യോഗം എന്ന പേരില്‍ അറിയപ്പെടുന്നത്.

മെരുങ്ങിക്കിട്ടാന്‍ ഞെരുക്കമുള്ളതും ഏതാനും ചില മഹാന്മാരായ ആളുകള്‍ക്ക് മാത്രം സമീപിക്കാവുന്നതുമായ സങ്കീര്‍ണമായ സംഗതിയാണ് യോഗാഭ്യാസം എന്ന ധാരണ തിരുത്തി ഏതൊരാള്‍ക്കും പ്രാപ്യമായ വഴിയാണതെന്ന് മനസ്സിലാക്കിത്തരുന്നു. നിബന്ധനയായി ജാതിമതലിംഗപ്രായഭേദമോ 'കുറഞ്ഞ യോഗ്യത'യോ ഒന്നും പറയുന്നില്ല. ആരുമാരും 'അയോഗ്യര്‍' അല്ല!

(തുടരും..)

No comments:

Post a Comment