Friday, 12 September 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 10

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 10

യോഗീ യുഞ്ജീത സതതം
ആത്മാനം രഹസി സ്ഥിതഃ
ഏകാകീ യതചിത്താത്മാ
നിരാശീരപരിഗ്രഹഃ

മനസ്സ്, ദേഹം, ഇന്ദ്രിയങ്ങള്‍ എന്നിവയെ സ്വാധീനപ്പെടുത്തി, ആശയില്ലാത്തവനായി, തനിക്കായി ഒരുവസ്തുവിനേയും സൂക്ഷിച്ചുവയ്ക്കാത്തവനായി, ആത്മാനുഭവരൂപമായ യോഗം കൊതിക്കുന്ന സാധകന്‍, ഏകാകിയായി വിജനപ്രദേശത്തു സ്ഥിരമായിരുന്നുകൊണ്ട് മനസ്സിനെ എപ്പോഴും സമാധിയിലുറപ്പിക്കേണ്ടതാകുന്നു.
ഒരിക്കലും അസ്തമിക്കാത്ത അദ്വൈതഭാനുമാന്‍ ഒരുവനില്‍ ഉദിക്കുമ്പോള്‍, അവര്‍ ശാശ്വതാനന്ദത്തില്‍ നിരന്തരമായി നിമഗ്നനാകുന്നു. അല്ലയോ അര്‍ജ്ജുന, ഇപ്രകാരമുള്ള ഒരു വിവേകി അനിതരസാധാരണനാണ്. എന്തെന്നാല്‍ പരിഗ്രഹശൂന്യനായി പാരിലൊട്ടാകെ കാണുന്ന ഏക വ്യക്തി ഇയാള്‍ മാത്രമാണ്.

ഒരു പരിപൂര്‍ണ്ണ ജ്ഞാനിയുടെ പ്രത്യേക ലക്ഷണങ്ങള്‍ ഇപ്രകാരം അര്‍ജ്ജുനനു വിവരിച്ചുകൊടുത്ത ഭഗവാന്‍ തന്റെ ദിവ്യമായ മഹത്ത്വത്തെക്കാളും മഹിമയേറിയതാണ് യോഗിയുടെ മാഹാത്മ്യമെന്നു പ്രശംസിക്കുകയുണ്ടായി.
ഭഗവാന്‍ തുടര്‍ന്നു: യോഗി സിദ്ധന്മാരില്‍ ശ്രേഷ്ഠനാണ് അദ്ദേഹം. കണ്ണുകള്‍ക്ക് പ്രകാശമാണ്. അദ്ദേഹത്തിന്റെ ഇച്ഛാശക്തിയാണ് ഈ വിശ്വത്തെ സൃഷ്ടിച്ചത്. പവിത്രമായ ഓംകാരത്തിന്റെ ശില്പശാലയില്‍ നെയ്തെടുത്ത വര്‍ണ്ണശബളമായ വേദപാഠങ്ങളാകുന്ന വിദ്യാവസ്ത്രങ്ങള്‍ അദ്ദേഹത്തിന്റെ വൈശിഷ്ട്യത്തിനു ധരിക്കാന്‍ പറ്റാത്തവണ്ണം അപര്യാപ്തമാണ്. അദ്ദേഹത്തിന്റെ ആഭ ചൊരിയുന്ന ശരീരകാന്തി സൂര്യചന്ദ്രന്മാരുടെ പ്രവര്‍ത്തനങ്ങളെ നിലനിര്‍ത്തുന്നു. അപ്പോള്‍പിന്നെ അദ്ദേഹത്തിന്റെ ആശ്രയമില്ലാതെ ലോകം എങ്ങനെ ജീവിക്കും? അതു മാത്രമോ? യോഗിയുടെ നാമത്തിന്റെ മാഹാത്മ്യം വിസ്തൃതമായ വാനത്തിന്റെ സീമകളെപ്പോലും ലംഘിക്കുന്നു. ഇപ്രകാരമുള്ള ഒരാളിന്റെ ഗുണഗണങ്ങളെ മുഴുവന്‍ എങ്ങനെയാണ് ഗ്രഹിക്കുന്നത്? യോഗിയുടെ ലക്ഷണങ്ങള്‍ എങ്ങനെയാണ് വര്‍ണ്ണിക്കേണ്ടതെന്ന് എനിക്കറിഞ്ഞുകൂട. എങ്കിലും അതു നിന്നോടു പറയണമെന്ന് എനിക്കു തോന്നി.

യോഗാരൂഢന്‍ രഹസ്യത്തില്‍ഏകനായി സ്ഥിതി ചെയ്ത് ശരീരത്തെയും മനസ്സിനെയും പ്രവര്‍ത്തിപ്പിക്കുന്ന ബോധത്തെ നിയന്ത്രിച്ച്, (വേറെ) ആഗ്രഹങ്ങളില്ലാതെയും (സമ്പാദ്യങ്ങള്‍) ഒന്നും വാരിക്കൂട്ടാതെയും എപ്പോഴും (തന്റെ) ആത്മാവിനെ (പരമാത്മാവിനോട്) യോജിപ്പിച്ചുകൊണ്ടിരിക്കണം.
നിത്യജീവിതത്തില്‍ എപ്പോഴും ചെയ്യാവുന്ന അഭ്യാസമാണ് ഈ പറഞ്ഞത്.
രഹസ്യത്തില്‍ ഏകനായി സ്ഥിതിചെയ്യുകയെന്നാല്‍ മുറിയടച്ച് തനിച്ചിരിക്കുക എന്നോ കാടുകയറി അജ്ഞാതവാസത്തിലാവുക എന്നോ മാത്രമല്ല സാരം. താന്‍ തനിച്ച് തന്റെ ഉള്ളിന്റെ ഉള്ളില്‍ വെച്ചുവേണം ഇതു ചെയ്യാന്‍. ആള്‍ക്കൂട്ടത്തിനിടയില്‍ ആയാലും ഗുഹയിലായാലും വനത്തിലായാലും ശ്രദ്ധ പരമാത്മാവില്‍ത്തന്നെ നില്‍ക്കണം.

ഏകാകിതയും രഹസ്യവാസവും അന്തരംഗത്തിന്റെ ഏകാഗ്രതയെയാണ് സൂചിപ്പിക്കുന്നത്. വേറെ ആഗ്രഹങ്ങള്‍ ഇല്ലായ്മയും ഒന്നും വാരിക്കൂട്ടാതിരിക്കലും ഇതോടൊപ്പം പറയുന്നത് ശ്രദ്ധിക്കുക.
എന്നുവെച്ചാല്‍ സാധാരണ ജീവിതത്തില്‍ ഏര്‍പ്പെടുമ്പോഴും ഈ പരിശ്രമം ആകാമെന്നുതന്നെ. കര്‍മയോഗവും ശ്രമവും ഒപ്പം ശീലിക്കാനാണ് നിര്‍ദേശം.
ഈ പദ്യം വ്യാഖ്യാനിക്കേ ഗുരു നിത്യചൈതന്യയതി ഇത്രകൂടി പറയുന്നു:
''നമ്മുടെ കാലത്ത് ആത്മീയമായ ആശയങ്ങളെ പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വലിയ നഗരങ്ങളില്‍ ജനങ്ങളുടെ ശ്രദ്ധയെ പെട്ടെന്ന് പിടിച്ചുപറ്റുന്നതിനും അവരില്‍ നിന്നും ധനം ആര്‍ജിക്കുന്നതിനും വളരെ ഉത്സാഹം കാണിച്ചുവരുന്ന പ്രവണത വളര്‍ന്നുവന്നിട്ടുണ്ട്. അങ്ങനെയുള്ളവര്‍ ഈ ഗീതാവാക്യത്തെ ശ്രദ്ധയോടുകൂടി മനസ്സിലാക്കുന്നത് നന്നായിരിക്കും. യാതൊരു തത്ത്വമാണോ ജീവിതത്തില്‍ സ്വീകരിക്കണമെന്ന് പഠിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നത്, അതിന്റെ എതിരുതന്നെ അവര്‍ ചെയ്യുവാന്‍ നിര്‍ബന്ധിതരായിത്തീരുന്നു.''

ആത്മസാക്ഷാത്കാരത്തിലേക്ക് കുറുക്കുവഴികളില്ല, മന്ത്രങ്ങളുമില്ല, അവനവന്‍ ഏകാഗ്രമായി പ്രയത്‌നനിക്കണം എന്ന സത്യപ്രസ്താവം ശ്രദ്ധേയമാണ്. ശരീരത്തിന്റെയും മനസ്സിന്റെയും ബുദ്ധിയുടെയും പിടിവലികളില്‍ നിന്ന് മാറി നിന്നേ തീരൂ. പുറത്തുനിന്ന് ആയിരം പേര്‍ സഹായിച്ചാലും ഒരടി മുന്നേറാന്‍ പറ്റാത്ത പാതയാണ്. തനിച്ച് വേണം യാത്ര. ഭൗതികമായി വല്ലതുമൊക്കെ നേടാനും (നേടിയതിനെ) സൂക്ഷിക്കാനും രക്ഷിക്കാനുമുള്ള വെപ്രാളങ്ങള്‍ ഉപേക്ഷിച്ചേ ഏകാഗ്രത കൈവരൂ.

(തുടരും....)

No comments:

Post a Comment