Wednesday, 10 September 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 9

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 9

സുഹൃന്മിത്രാര്യുദാസീന-
മദ്ധ്യസ്ഥ ദ്വേഷ്യബന്ധുഷു
സാധുഷ്വപി ച പാപേഷു
സമബുദ്ധിര്‍വിശിഷ്യതേ

സുഹൃത്ത്, മിത്രം, ശത്രു, ഉദാസീനന്‍, മദ്ധ്യസ്ഥന്‍, വെറുപ്പുള്ളവന്‍, സംബന്ധി എന്നിവരിലും, സദാചാരന്മാരിലും ദുരാചാരന്മാരിലും സമമായ (രാഗദ്വേഷശൂന്യമായ) ബുദ്ധിയോടുകൂടിയവന്‍ വിശിഷ്ടനാകുന്നു.
അങ്ങനെയുള്ള ഒരു യോഗിയ്ക്ക് ബന്ധുവും ശത്രുവും തമ്മിലും ഉദാസീനനും മിത്രവും തമ്മിലും എന്തെങ്കിലും വ്യത്യാസമുണ്ടെന്ന് എങ്ങനെ സങ്കല്പിക്കും? പ്രപഞ്ചവുമായി സാത്മ്യം പ്രാപിച്ച ഒരാള്‍ക്ക് ആര്, ആരുടെ സോദരനാണ്? ആരുടെ ശത്രുവാണ്? അയാള്‍ക്ക് ഏറ്റവും താണതും ഏറ്റവും ഉയര്‍ന്നതും ഒരുപോലെയാണ്. സ്പര്‍ശമണിയുടെ സ്പര്‍ശനം കൊണ്ടുണ്ടാകുന്ന എല്ലാ സ്വര്‍ണ്ണവും ഒരു മാറ്റിലുള്ളതായിരിക്കുന്നതുപോലെ അയാളുടെ സമദൃഷ്ടിയില്‍ പ്രപഞ്ചത്തിലുള്ള എല്ലാ ചരാചരങ്ങളും അയാളുടെ ആത്മാവില്‍ വേരൂന്നി നില്‍ക്കുന്നതായി അയാള്‍ കാണുന്നു. സ്വര്‍ണ്ണംകൊണ്ട് നാനാരൂപത്തിലുള്ള ആഭരണങ്ങളുണ്ടാക്കുന്നു. അവ്വണ്ണം പരബ്രഹ്മം എന്ന കാഞ്ചനത്തില്‍നിന്ന് വിവിധരൂപത്തിലും ഭാവത്തിലുമുള്ള വിശ്വം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ പരിപൂര്‍ണ്ണമായ പരമോന്നതജ്ഞാനം കൈവരിച്ചിരിക്കുന്ന അയാള്‍ വ്യത്യസ്തമായ ഈ രൂപഭാവങ്ങളില്‍ വഞ്ചിതനാവുകയില്ല.

ഒരു വസ്ത്രം നിര്‍മ്മിച്ചിട്ടുള്ളത് നൂലുകൊണ്ട് മാത്രമാണ്. നൂലല്ലാതെ മറ്റ് യാതൊന്നും അതില്‍ കാണുകയില്ല. അതുപോലെ പ്രപഞ്ചത്തെ വീക്ഷിക്കുന്ന ഒരു യോഗിക്ക് ബ്രഹ്മമല്ലാതെ മറ്റൊന്നും അതില്‍ കാണാന്‍ കഴിയുകയില്ല. ഈ അവസ്ഥ നേരിട്ട് അനുഭവിച്ച് ബോധ്യപ്പെടുന്ന ഒരുവന്‍ പരമാര്‍ത്ഥ ജ്ഞാനമാകുന്ന സമബുദ്ധി കൈവരിക്കുന്നു. അയാളുടെ ദര്‍ശനം തന്നെ സ്നേഹ നിര്‍വൃത്തി വരുത്തുകയും അയാളുമായുള്ള കൂട്ടുകെട്ട് മതിഭ്രമം വന്നവനെപ്പോലും ബ്രഹ്മത്തില്‍ ലയിപ്പിക്കുന്നതിന് ഇടയാക്കുകയും ചെയ്യുന്നു. ധര്‍മ്മം അയാളുടെ വാക്കുകളില്‍ക്കൂടി ചൈതന്യവത്താകുന്നു. അയാളുടെ ദര്‍ശനത്തില്‍ അഷ്ടസിദ്ധികളും ജനിക്കുന്നു. സ്വര്‍ഗ്ഗീയ സുഖങ്ങള്‍ അയാള്‍ക്കുവെറും കളിപ്പാട്ടങ്ങളാണ്. അയാളെപ്പറ്റിയുള്ള യാഥൃശ്ചികസ്മരണപോലും ഒരുവനെ ഉത്കൃഷ്ടനാക്കുന്നു. അയാളെ ബഹുമാനിക്കുകയും സ്തുതിക്കുകയും ചെയ്യുന്നവന് ശ്രേയസ് വര്‍ദ്ധിക്കുന്നു.
മനുഷ്യ ബന്ധങ്ങളുടെ എല്ലാ വകഭേദങ്ങളെയും എണ്ണിപ്പറഞ്ഞിരിക്കുന്നു.

ആദ്യം വ്യക്തിബന്ധങ്ങള്‍. പിന്നെ, സമൂഹത്തില്‍ നല്ലവരെന്നും കെട്ടവരെന്നും പൊതുവെ അറിയപ്പെടുന്നവരോടുള്ള ബന്ധങ്ങള്‍. ഇവരോടെല്ലാം ഏതേതു രീതിയില്‍ പെരുമാറേണ്ടിവരുമ്പോഴും ഇവരിലെല്ലാം കുടികൊള്ളുന്നത് ഒരേ ആത്മതത്ത്വമാണ് എന്ന സത്യം മനസ്സില്‍ ഉറച്ചുനില്‍ക്കണം. അത് ശീലമാക്കിയാല്‍ ശീതോഷ്ണങ്ങളും സുഖദുഃഖങ്ങളും മാനാപമാനങ്ങളും അശാന്തിയെ ഉളവാക്കാതെ കഴിയും. ദ്വന്ദ്വങ്ങളുടെ നിലനില്പുതന്നെ അസമത്വത്തിലാണല്ലൊ.

ജാതിയോ, കുലമോ, സമുദായമോ, ദേശമോ ലിംഗപ്രായഭേദങ്ങളോ ഒന്നും സമദര്‍ശനം എന്ന കാഴ്ചപ്പാടിന് മങ്ങലേല്പിക്കരുതെന്ന നിഷ്‌കര്‍ഷ ശ്രദ്ധേയമാണ്. വിശ്വപൗരത്വമാണ് ഗീത നിര്‍ദേശിക്കുന്നത്.

ആത്മസ്വരൂപത്തെ തിരിച്ചറിഞ്ഞ ആള്‍ക്ക് ഈ പ്രപഞ്ചം മുഴുക്കെ തന്റെ ശരീരമാണ്. പ്രപഞ്ചജീവന്‍ തന്റെ ജീവനുമാണ്. ഇയാളെ സംബന്ധിച്ചിടത്തോളം പ്രപഞ്ചത്തിലെ ഏത് ഉരുവത്തിനുമുണ്ടാകുന്ന ഏത് പരിണതിയും തന്നിലാണ് സംഭവിക്കുന്നത്. എല്ലാം താന്‍തന്നെയാണ്. പിന്നെ ഏതുമെന്തും തമ്മില്‍ എന്ത് അസമത്വം!

അറിവിനെ അനുഭവമാക്കി മാറ്റിയാലേ സത്യാന്വേഷണത്തില്‍ തൃപ്തിയടയാനാവൂ എന്ന് നേരത്തെ സൂചിപ്പിച്ചു. കര്‍മയോഗം അതിന് എങ്ങനെ സഹായകമാകുമെന്ന് വിസ്തരിച്ചു. ഇതേ വഴിയില്‍ ചരിക്കുന്നതിന് തുണയാകുന്ന ധ്യാനം എവ്വിധം ചെയ്യണമെന്ന് ഇനി പറയുന്നു.

(തുടരും....)

No comments:

Post a Comment