Tuesday, 23 September 2014

ഛാന്ദോഗ്യോപനിഷത്ത്‌ (56)

ഛാന്ദോഗ്യോപനിഷത്ത്‌ (56)
ആറാം അദ്ധ്യായം
തത്ത്വമസിമഹാകാവ്യവിചാരം
അമ്പത്തിആറാം ദിവസം
തംഹ ഉവാച=അവനോടു പിതാവു പറഞ്ഞു; സോമ്യ=കുഞ്ഞേ; യഥാ=എപ്രകാരമാണോ; മഹതഃ അഭ്യാഹിതസ്യ=വലുതായി കത്തി ജ്വലിച്ചുകൊണ്ടിരിക്കുന്ന അഗ്നിയുടെ; ഖദ്യോത മാത്രം ഏകം അംഗാരം=മിന്നാമിനുങ്ങു പോലെയുള്ള ഒരു തീപ്പൊരിയെ; അവശിഷ്‌ടം=അതുമാത്രം ശേഷിക്കുമ്പോള്‍; തം തൃണൈഃ ഉപസമാധായ=അതിനെ ഉണക്കപ്പുല്ലും മറ്റുമിട്ട്‌ ക്രമേണ കത്തിച്ചു; പ്രജ്വലയേത്‌=ജ്വലിപ്പിച്ചാല്‍; തേനതതഃ അപി=അതുകൊണ്ട്‌ അതിനേക്കാള്‍; ബഹുദഹേത്‌=അധികമായതിനെ ദഹിപ്പിക്കാന്‍ കഴിയുന്നത്‌.
സോമ്യ=കുഞ്ഞേ; ഏവം=അപ്രകാരം; തേ ഷോഡശാനാം കലാനാം=നിന്റെ പതിനാറുകലകളില്‍; ഏകാകലാ അതിശിഷ്‌ടാ അഭൂത്‌=ഒരു പ്രാണകല മാത്രം അവശേഷിച്ചിരുന്നു; സാ അന്നേന=ആ പ്രാണകല ഭക്ഷണം കൊണ്ട്‌; അഭിസമാഹിതാ പ്രാജ്വാലീ=വര്‍ദ്ധമാനമാക്കി ജ്വലിപ്പിക്കപ്പെട്ടു; തഥാ ഏതര്‍ഹി=അങ്ങനെ ഇപ്പോള്‍; വേദാന്‍ അനുഭവസി=വേദമന്ത്രങ്ങളെ നീ നല്ലവണ്ണം ഓര്‍മിക്കുന്നു; സോമ്യ=കുഞ്ഞേ; അന്നമയം ഹി മനഃ=അന്നമയം തന്നെയാണു മനസ്സ്‌; അപോമയഃ പ്രാണഃ=ജലമയമാണു പ്രാണന്‍; തേജോമയീ വാക്‌ ഇതി=തേജോമയിയാണു വാക്ക്‌ എന്നച്ഛന്‍ ആവര്‍ത്തിച്ചറിയിച്ചു; തത്‌ അസ്യ=അക്കാര്യമിപ്പോള്‍ ശ്വേതകേതുവിനു; വിജിജ്ഞൗ ഇതി വിജിജ്ഞൗ ഇതി=തെളിഞ്ഞു എന്ന്‌, തെളിഞ്ഞു എന്ന്‌.
``ഹേ സൗമ്യ``, കുട്ടീ ``ഷോഡശകലഃ പുരുഷഃ`` പതിനാറ്‌ കലകളോട്‌ കൂടിയിട്ടുള്ളവനാണ്‌ പുരുഷന്‍. നമ്മളൊക്കെ. അതുകൊണ്ട്‌ പതിനാറ്‌ കലകള്‍ ഏതാണ്‌ എന്ന്‌ പറഞ്ഞുതരാം. കുറച്ച്‌ മിമിക്രി, കുറച്ച്‌ മോണോ ആക്ട്‌ അല്ലെങ്കില്‍ കുറച്ച്‌ ഡാന്‍സ്‌ ഇങ്ങനെ എന്തെങ്കിലുമൊക്കെ അറിഞ്ഞ്‌ സകലകലാവല്ലഭനാകുന്നതാണോ? അല്ല. പതിനാറ്‌ കലകള്‍ നമുക്കുണ്ട്‌. ഈ കലകളെ ജയിക്കുമ്പോഴാണ്‌ ഒരുവന്‍ സകലകലാവല്ലഭനാവുന്നത്‌. ഇങ്ങനെ പതിനാറ്‌ കലകളോടുകൂടിയിട്ടുള്ളതാണ്‌ നമ്മളോരോരുത്തരും. ``ഷോഡശകലഃ സോമ്യ പുരുഷഃ`` കുട്ടീ പതിനാറ്‌ കലകളോട്‌ കൂടിയിട്ടുള്ളവനാണ്‌ മനുഷ്യന്‍. അതുകൊണ്ട്‌ ``പഞ്ചദശാഹാനീ മാ അശിഃ`` പതിനഞ്ചുദിവസം നീ ഭക്ഷണം കഴിക്കരുത്‌. ``കാമം അപഃ പിബഃ`` വേണ്ടത്ര ജലം കുടിക്കണം. ജലം കുടിക്കാതിരിക്കരുത്‌. വേണ്ടുവോളം. വേണമെങ്കിലും വേണ്ടെങ്കിലും ധാരാളം, ഭൂയിഷ്‌ഠം, ഒരുപാട്‌ ജലംകുടിക്കണം. ``ആപോമയഃ പ്രാണഃ`` ജലമയമാണ്‌ പ്രാണന്‍. ``പിബതഃ ന വിച്‌ഛേത്സ്യത ഇതി`` ജലം നീ കുടിച്ചിട്ടില്ലെങ്കില്‍ നിന്റെ പ്രാണന്‍ വിച്ഛേദിക്കപ്പെടും. അതുകൊണ്ട്‌ ഇവിടെ പ്രാണന്‍ പോകാതിരിക്കാന്‍ വേണ്ടി, പ്രാണനെ നിലനിര്‍ത്തുന്നതിനുവേണ്ടി, നീ വെള്ളം കുടിക്കേണ്ടതുണ്ട്‌. വെള്ളം മാത്രം കുടിച്ച്‌ പതിനഞ്ച്‌ ദിവസം. ഇവന്‌ ജലം കൊടുക്കണ്ട എന്നല്ല. വെള്ളം കൊടുക്കും അവന്‌. പിന്നെയോ? ഭക്ഷണമൊന്നും കൊടുക്കരുത്‌. പതിനഞ്ചു ദിവസം ഈ കുട്ടി ഭക്ഷണമൊന്നും കഴിക്കാതിരുന്നു എന്നാണ്‌. വെള്ളം മാത്രം കുടിക്കാം. ഇതാണ്‌ ഉപവാസം. ഈ സത്യത്തെ, പതിനഞ്ച്‌ ദിവസം ഭക്ഷണം കഴിക്കാതെ ഇരുത്തി, പിന്നെയാണിവന്‌ തത്വമസിയൊക്കെ പറഞ്ഞുകൊടുക്കുന്നത്‌. പട്ടിണിക്കിട്ടില്ല. ചിലത്‌ ബോധിക്കാനുണ്ട്‌. നന്നായിട്ട്‌ ഉറപ്പുവരുത്താനുണ്ട്‌. 
മനസ്സാണ്‌ അന്നം എന്ന്‌ ഇവനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്‌. മനസ്സാണ്‌ അന്നം എന്നത്‌ ആര്‍ക്കാണോ ബോധ്യം വരേണ്ടത്‌ അവരിതാ ഈ പരീക്ഷണത്തിന്‌ തയ്യാറായിക്കോളൂ. പതിനഞ്ചുദിവസം. ആരെങ്കിലും നിരാഹാരസത്യാഗ്രഹം ആരംഭിക്കുമ്പോള്‍ പതിനഞ്ച്‌ ദിവസം ചര്‍ച്ചയൊന്നും വെക്കേണ്ടതില്ല. വെള്ളം അവിടെയൊരു വലിയ ടാങ്കില്‍ കൊണ്ടുവെച്ചാല്‍ മതി. വെള്ളം കുടിച്ചുകൊള്ളാന്‍ പറഞ്ഞാല്‍ മതി. പതിനാറാമത്തെ ദിവസം നമുക്ക്‌ ചര്‍ച്ച ചെയ്യാമെന്ന്‌ പറയാം. പതിനഞ്ച്‌ ദിവസത്തേക്കാണിവിടെ നിര്‍ദ്ദേശിച്ചിട്ടുള്ളത്‌. അപ്പോള്‍ പതിനഞ്ചു ദിവസം വെള്ളം മാത്രം കുടിച്ചിട്ട്‌ ജീവനെ നിലനിര്‍ത്താന്‍ പറ്റുമോ എന്ന്‌ ചോദിച്ചാല്‍ പറ്റും. സാധിക്കും. പക്ഷേ സംഘര്‍ഷങ്ങള്‍ ഒന്നും ഉണ്ടാവരുത്‌. രണ്ടുമൂന്നുദിവസമേ സംഘര്‍ഷം ഉണ്ടാവുകയുള്ളൂ. പിന്നെ മനസ്സ്‌ ശാന്തമാവും. കാരണം അന്നം ചെല്ലുന്നില്ലല്ലോ.
(തുടരും....)

No comments:

Post a Comment