Tuesday, 16 September 2014

ഛാന്ദോഗ്യോപനിഷത്ത്‌ (49)

ഛാന്ദോഗ്യോപനിഷത്ത്‌ (49)
ആറാം അദ്ധ്യായം
തത്ത്വമസിമഹാകാവ്യവിചാരം
നാല്‌പത്തിഒമ്പതാം ദിവസം
ഓരോ ഭൂപ്രദേശത്തില്‍ ഉണ്ടായിട്ടുള്ളത്‌ അവിടുത്തുകാര്‍ക്ക്‌ എത്ര വേണമെങ്കിലും കഴിക്കാം എന്നാണ്‌. നമുക്ക്‌ ഒരു ചക്ക വേണമെങ്കില്‍ മുഴുവനും കഴിക്കാം. ഒരു കുഴപ്പവും ഉണ്ടാവില്ല. ചക്കയുടെ കൂടെ ചായയും കാപ്പിയും കുടിക്കാന്‍ പാടില്ല. വെള്ളവും കുടിക്കാന്‍ പാടില്ല. ചക്ക ചക്കയായിട്ട്‌ കഴിക്കാം. കുഴപ്പമുണ്ടാവില്ല. ചക്കയും ചായയും കൂടി ആകുമ്പോഴാണ്‌ കുഴപ്പമാവുന്നത്‌. ഇങ്ങനെ നമ്മുടെ നാട്ടിലുണ്ടാവുന്ന അണ്ടിപരിപ്പ്‌ പോലുള്ളവ നാം കയറ്റി അയയ്‌ക്കുകയാണ്‌, ഭക്ഷിക്കാതെ. ഇങ്ങനെ ഓരോന്നുമുണ്ട്‌. അതിനെയൊക്കെ നമുക്ക്‌ ആവുന്നത്ര കഴിക്കാം. എന്നിട്ട്‌ നാം ഈ വിദേശത്ത്‌ നിന്ന്‌ വരുന്നതിനെ കാത്തിരിക്കും. നമുക്കതിലാണ്‌ താല്‌പര്യം. അറേബ്യയിലുണ്ടാവുന്നത്‌ അവിടുത്തുക്കാര്‍ക്ക്‌ നല്ലതാണ്‌. ഇങ്ങനെ പ്രകൃതി ഓരോ ജീവജാലങ്ങള്‍ക്ക്‌ അതാത്‌ ഭൂപ്രകൃതിയില്‍ വേണ്ടതിനെ സൃഷ്‌ടിച്ചിട്ടുണ്ട്‌. ഇതൊക്കെ നോക്കിക്കഴിഞ്ഞാല്‍ വളരെ രസമാണ്‌. ഓരോന്നും ഓരോന്നിനെയും ഉല്‌പാദിപ്പിച്ചത്‌, ഓരോന്നിലും ഓരോന്നിനെയും നിറച്ചുവെച്ചിട്ടുള്ളത്‌, ഇതൊക്കെ അത്ഭുതമാണ്‌. പിന്നെ പഴം. നമുക്ക്‌ ഏറ്റവും നല്ല ഭക്ഷണമാണ്‌ പഴം. രാവിലെ കുറെ പഴം അങ്ങോട്ട്‌ കഴിച്ചുകഴിഞ്ഞാല്‍ വയറിന്റെ ഉള്ളില്‍ നിന്ന്‌ നമ്മളോട്‌ പറയും `താങ്ക്യൂ' എന്ന്‌. ഇങ്ങനെ ഒരുപാട്‌ തേജസ്സാര്‍ന്ന ഭക്ഷണമുണ്ട്‌. ചേരാത്ത ഭക്ഷണം ധാരാളം കഴിക്കുമ്പോഴാണ്‌ ആമാശയം വലിയ വിഷമമനുഭവിക്കുന്നത്‌. 
അപ്പോള്‍ നമ്മുടെ വാക്കിനൊരു ചൈതന്യമുണ്ടാവണം. കഴിക്കുന്ന തേജസ്സാര്‍ന്ന ഭക്ഷണമാണ്‌ വാക്കായിട്ട്‌ പരിണമിക്കുന്നത്‌ എന്ന്‌ ഉപനിഷത്ത്‌ വര്‍ഷങ്ങള്‍ക്കപ്പുറത്ത്‌ ഇതാ ഇവിടെ എഴുതിവെച്ചിരിക്കുന്നു. ''യഃ അണിഷ്‌ഠഃ സവാക്‌ ഭവതി'' അതിന്റെ സൂക്ഷ്‌മമായിട്ടുള്ള ഭാവം, കുട്ടീ, വാക്കായിട്ട്‌ പരിണമിക്കുന്നു. ഈ ദേവത ത്രിവൃത്‌കരിക്കപ്പെട്ട്‌ നമ്മുടെ ഉള്ളില്‍ വന്ന്‌ പരിണമിച്ച്‌ ഏതേതു പ്രകാരത്തിലാണ്‌ നമ്മില്‍ പല ഭാവങ്ങള്‍ ഉണ്ടാക്കുന്നത്‌ എന്നതിനെക്കുറിച്ച്‌ ഇവിടെ പറയുകയാണ്‌. അതുകൊണ്ട്‌ കുട്ടീ ''അന്നമയം ഹി സൗമ്യ മനഃ'' ഹേ സൗമ്യ, അല്ലയോ കുട്ടീ, മനസ്സെന്നാല്‍ അന്നമയമാണ്‌. അന്നത്തില്‍നിന്ന്‌ ഉത്‌പന്നമായതാണ്‌ മനസ്സ്‌. 
ആര്‍ക്കെങ്കിലുമൊക്കെ ഈ മനസ്സിങ്ങനെ ചാഞ്ചാടിക്കളിക്കുന്നുണ്ടെങ്കില്‍ ഭക്ഷണം എന്തൊക്കെയാണ്‌ കഴിച്ചതെന്ന്‌ പരിശോധിക്കുക. വളിച്ചതും പുളിച്ചതും നാലോ അഞ്ചോ ദിവസം പഴകിയതും ഫ്രിഡ്‌ജില്‍ നിന്ന്‌ നേരത്തിന്‌ എടുത്തുകഴിക്കുകയാണെങ്കില്‍ മനസ്സിനൊരു ചൈതന്യമുണ്ടാവില്ല. മനസ്സ്‌ ഫ്രിഡ്‌ജിലേക്കു തന്നെ പോവും. ഉണര്‍വ്വുണ്ടാവില്ല. കുട്ടികളുടെ കാര്യത്തില്‍ സ്വാമിക്ക്‌ വളരെ സങ്കടം തോന്നാറുണ്ട്‌. രാവിലെ സ്‌കൂള്‍വാനൊക്കെ വരുന്നത്‌ ചിലപ്പോള്‍ ആറരമണിക്കോ ഏഴുമണിക്കോ ആയിരിക്കും. അമ്മ എഴുന്നേല്‍ക്കുന്നത്‌ തന്നെ കുട്ടി പോകുന്നതിന്‌ ഒരു പത്തു-പതിനഞ്ചുമിനിട്ട്‌ മുമ്പാണ്‌. എഴുന്നേറ്റ്‌ കഴിഞ്ഞാല്‍ പല്ലുപോലും തേക്കാതെയാണ്‌ കുട്ടിയുടെ ആ ടിഫിന്‍ ബോക്‌സ്‌ എടുത്ത്‌ അതിനുള്ളില്‍ എന്തെങ്കിലും ഫ്രിഡ്‌ജിനുള്ളില്‍നിന്നെടുത്ത്‌ ഒന്ന്‌ ചൂടാക്കി വെച്ചുകൊടുക്കുന്നത്‌. ചിലപ്പോള്‍ ചൂടാക്കുന്ന സമയത്ത്‌ അമ്മ ആലോചിക്കുന്നുണ്ടാവും. ``ഇതിപ്പോള്‍ ചൂടാക്കിയിട്ട്‌ എന്താ കാര്യം?'' ഒരുമണിക്കല്ലേ അവന്‍ കഴിക്കുക. അപ്പോള്‍ അങ്ങനെതന്നെ ഇരിക്കട്ടേ എന്ന്‌ വിചാരിക്കും. എന്നിട്ട്‌ അതാണ്‌ ഈ കുട്ടി കഴിക്കുന്നത്‌. പഴകിയത്‌ കഴിച്ച്‌ ഇരുന്നിട്ടാണ്‌ അവനിങ്ങനെ കോട്ടുവായിട്ട്‌ ക്ലാസ്സ്‌ കേള്‍ക്കുന്നത്‌. അന്നം വളരെ പ്രധാനമാണ്‌. പറ്റുമെങ്കില്‍ നാം നമ്മുടെ കുട്ടികള്‍ക്ക്‌ ആ സമയത്തിന്‌ അവിടെ കൊണ്ടുകൊടുത്താല്‍ ഏറ്റവും നല്ലത്‌.
(തുടരും....)

No comments:

Post a Comment