Friday, 5 September 2014

ഛാന്ദോഗ്യോപനിഷത്ത്‌ ( Day 40 )

ഛാന്ദോഗ്യോപനിഷത്ത്‌ ( Day 40 )
ആറാം അദ്ധ്യായം
തത്ത്വമസിമഹാകാവ്യവിചാരം

മിന്നല്‍പിണര്‍ ഇതാണെന്ന്‌ അച്ഛന്‍ മകന്‌ പഠിപ്പിച്ചുകൊടുക്കുകയാണ്‌. ത്രിവൃത്‌കരിക്കപ്പെട്ടതാണ്‌. നീ അതില്‍ കാണുന്ന ചുവന്നത്‌ തേജസ്സിന്റേതാണ്‌. നീ അതില്‍ കാണുന്ന വെളുപ്പ്‌ ജലത്തിന്റേതാണ്‌. നീ അതില്‍ കാണുന്ന കറുപ്പ്‌ ജഡമായിട്ടുള്ള ആ ഭൂമിക്ക്‌ ആധാരമായിട്ടുള്ളതാണ്‌. അതിനെ വിശ്ലേഷിച്ചുകഴിഞ്ഞാല്‍, വിഭജിച്ചുകഴിഞ്ഞാല്‍, മിന്നല്‍ പിണരിന്റെ വൈദ്യുതി, ആ മിന്നല്‍പിണരിന്റെ ആ നിലനില്‍പ്പ്‌ തന്നെ, ആ പേരുതന്നെ നഷ്‌ടപ്പെടും എന്ന്‌ പറഞ്ഞ, ഇത്‌ പഠിപ്പിച്ചുകൊടുത്ത നമ്മുടെ പൂര്‍വ്വികന്മാര്‍ വിഡ്‌ഢികളായിരുന്നുവെന്നാണോ വിചാരം? അല്ല. എങ്ങനെയാണ്‌ ഇവര്‍ക്കിത്‌ പറയാന്‍ പറ്റുന്നത്‌ എന്നാണത്ഭുതം. ബഹുഭൂരിപക്ഷം ജനങ്ങളും ഇതൊക്കെ ഇങ്ങനെയായിരുന്നു എന്നുതന്നെയാണ്‌ വിശ്വസിച്ചുപോരുന്നത്‌. അവരെന്തെക്കെയോ പറഞ്ഞു. അങ്ങനെ അവര്‍ പേടികൊണ്ട്‌ പറഞ്ഞു എന്നൊക്കെ. എന്താണ്‌? മഴയെ പേടിച്ചിട്ട്‌ അവര്‍ പ്രാര്‍ത്ഥിച്ചു. അവരതില്‍നിന്ന്‌ രക്ഷകിട്ടാന്‍ അല്ലേ? എന്നാല്‍ മനസ്സിലാക്കിക്കോളൂ. 
മിന്നല്‍പിണര്‍ തന്നെ കാണുന്നില്ല ഇവിടെ, പിന്നെയാണ്‌ അതിനെ വിശ്ലേഷിച്ചു പഠിക്കുന്നത്‌. അതിലെ ചുവപ്പും, കറുപ്പും, വെളുപ്പും കാണാന്‍ സമയം വേണ്ടേ? ഓടി ഒളിച്ചോളാനാണ്‌ പറയുന്നത്‌. ``വേഗം കതകൊക്കെ കൊട്ടിയടച്ചോ. ഇടി വെട്ടുന്നുണ്ട്‌. ആന്റിന കെടുത്തിയിട്ടേക്കൂ''. അതാണല്ലോ ആദ്യത്തെ ശ്രദ്ധ. ടിവി അടിച്ചുപോവണ്ട. അല്ലെങ്കില്‍ ഫോണടിച്ചുപോവണ്ട. നമുക്ക്‌ ആകെ ശ്രദ്ധയുള്ളത്‌ അത്‌ മാത്രമേയുള്ളൂ ഇടിവെട്ടുമ്പോള്‍. അതില്‍ രോഹിതമുണ്ടോ, ശുക്‌ലമുണ്ടോ, കൃഷ്‌ണമുണ്ടോ എന്നല്ല നമ്മുടെ പിക്‌ചര്‍ട്യൂബ്‌ പോകുമെന്നാണ്‌ പറയുക. നല്ലത്‌ തന്നെ. അത്‌ വേറെ കാര്യം. പലതിന്നും വേണ്ടി നാം ഇതിനെയൊക്കെ വേറെവിധത്തില്‍ ഉപയോഗിക്കുന്നു.
ഇത്‌ പറഞ്ഞുകൊടുക്കൂ. ഈയൊരു പഠനരീതിയെ സ്വാംശീകരിക്കൂ. മറ്റുള്ളവര്‍ക്ക്‌ പകര്‍ന്നുകൊടുക്കാന്‍ തയ്യാറാവൂ. ഇതിനെക്കുറിച്ച്‌ നേരത്തേ ശ്വേതകേതു അച്ഛനോടു പറഞ്ഞു. ``അച്ഛാ ഇതൊന്നും എന്റെ പൂര്‍വ്വികന്മാര്‍ക്ക്‌, എന്നെ പഠിപ്പിച്ചവര്‍ക്ക്‌, അറിയില്ലായിരുന്നു''. ഇവിടെയാണ്‌ ഉദ്ദാലകന്‍ ശ്വേതകേതുവിനെ തിരുത്തുന്നത്‌. 

(തുടരും...)

No comments:

Post a Comment