Wednesday, 24 September 2014

ഛാന്ദോഗ്യോപനിഷത്ത്‌ (58)

ഛാന്ദോഗ്യോപനിഷത്ത്‌ (58)
ആറാം അദ്ധ്യായം
തത്ത്വമസിമഹാകാവ്യവിചാരം
അമ്പത്തിഎട്ടാം ദിവസം
ഖദ്യോതമാത്രമായി നില്‌ക്കുന്ന അഗ്നിയിലേക്ക്‌ വലിയ ഒരു മുട്ടി വിറക്‌ എടുത്തിട്ടാല്‍ അഗ്നി കെടും. ഇതുപോലെയാണ്‌ ഉപവാസം കഴിഞ്ഞാല്‍, ആദ്യം തന്നെ ഒരു കുറ്റി പുട്ട്‌ കഴിക്കരുത്‌. അതുകൊണ്ട്‌ ആദ്യം നാരങ്ങാനീര്‌. അതുകഴിഞ്ഞ്‌ നേര്‍മയില്‍ ഒരു ദോശ. ഒന്നില്‍ നിര്‍ത്തണം. രണ്ടെണ്ണം വേണ്ട.
ഇവിടെ ഒരു ഖദ്യോതമാത്രമായിട്ട്‌ അവശേഷിച്ച്‌ നില്‍ക്കുകയാണ്‌ ശ്വേതകേതു. അതിന്‌ അതിനേക്കാള്‍ വലുതിനെ ദഹിപ്പിക്കാന്‍ പറ്റില്ല. വലിയ ഋഗ്വേദമാണ്‌ ചൊല്ലാന്‍ പറഞ്ഞത്‌. ചൊല്ലാന്‍ പറ്റുന്നില്ല. ഉദ്ദാലകന്‍ പറഞ്ഞുകൊടുക്കുന്നു. ''സൗമ്യ'' കുട്ടീ ''ഏകാ കലാ തേ ഷോഡശാനാം കലാനാം അതിശിഷ്‌ടസ്യാത്‌'' പതിനാറ്‌ കലകളില്‍ നിന്നിലിപ്പോള്‍ ഏക കലമാത്രമാണ്‌ അവശേഷിച്ചിരിക്കുന്നത്‌. പ്രാണനെന്ന കല മാത്രമേയുള്ളൂ. ബാക്കി കലകളൊന്നും ഇല്ല. അതുകൊണ്ടുതന്നെ ''തയാ'' ആ കലയുടെ ''ഏതര്‍ഹി'' ഇപ്പോളിവിടെ ''വേദാന്‍ ന അനുഭവസി'' നിനക്ക്‌ വേദങ്ങളെ അനുഭവപ്പെടുത്താന്‍, ഋക്കിനെ, മന്ത്രങ്ങളെ ഉരുക്കഴിക്കാന്‍ സാധിക്കാതെ വന്നത്‌ നിന്നില്‍ ഒരു കല മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നതുകൊണ്ടാണ്‌. പ്രാണനെന്ന ഒരേയൊരു കലമാത്രമേ അവശേഷിക്കുന്നുള്ളൂ. ബാക്കി ഒരു കലയും ഇല്ല. അതുകൊണ്ട്‌ നീ ''അശാനഃ'' ഭക്ഷണം കഴിക്കൂ മോനെ. ''അഥഃ മേ വിജ്ഞാസ്യസി'' ഇനി ഞാന്‍ പറയുന്നത്‌ നിനക്ക്‌ മനസ്സിലാവും. അതുകൊണ്ട്‌ മോന്‍ പോയിട്ട്‌ ഭക്ഷണം കഴിച്ച്‌ വരൂ എന്ന്‌ പറഞ്ഞു. 
''സഃ ആശഃ അഥഃ ഏനം ഉപസസാദഃ'' ആ ശ്വേതകേതുവാകട്ടെ ഭക്ഷണം കഴിച്ച്‌ അനന്തരം പിതാവിനെ സമീപിച്ചു. ''തംഹ യദ്‌ കിം ച പപ്രച്ഛ സര്‍വ്വം പ്രതിഭേദേ'' അവനോട്‌ അപ്പോള്‍ പിതാവ്‌ എന്തൊക്കെയാണോ ചോദിച്ചത്‌ എല്ലാറ്റിനും അവന്‍ മറുപടി പറഞ്ഞു. അപ്പോള്‍ വീണ്ടും അവനോട്‌ എന്തെങ്കിലുമൊക്കെ ചോദിച്ചിട്ടുണ്ടാവാം. അതിനൊക്കെ അവന്‍ ശരിക്കുത്തരം കൊടുത്തു. എന്നിട്ടവനോട്‌ പറഞ്ഞു അച്ഛന്‍. ''തം ഹോവാച'' അവനോട്‌ ഉദ്ദാലകന്‍ പറഞ്ഞു.
''സൗമ്യ'', കുട്ടി, ''യഥഃ'' എപ്രകാരമാണോ ''മഹതഃ അഭ്യാഹിതസ്യ'' മഹത്തായ അഗ്നിജ്വാലയില്‍ ഖദ്യോതമാത്രം ''ഏകഃ അംഗാരഃ പരിശിഷ്‌ടതഃ സ്യാത്‌'' മിന്നാമിനുങ്ങ്‌ കണക്കെ. ഒരു കനല്‍ അവശേഷിക്കുന്ന ഈ അഗ്നികുണ്‌ഡം വിലയിച്ച്‌, മിന്നാമിനുങ്ങുകള്‍ കണക്കെ ആകുന്നത്‌ എപ്പോഴാണോ ''അവശിഷ്‌ടഃ സ്യാത്‌''അത്‌ മാത്രമായി ഭവിക്കുന്നത്‌ ''തം തൃണൈഃ ഉപസമാധായ'' അതിലേക്ക്‌ അതിനേക്കാള്‍ നേര്‍ത്ത പുല്ലിട്ടുകൊടുത്താല്‍, ഒന്ന്‌ പിടിക്കും. ചകിരിയിലേക്ക്‌ ചെറിയ കനല്‍ക്കട്ട ഇട്ടാല്‍ മതി, ചെറിയ, ഒരു പൊരി വീണാല്‍മതി അതിങ്ങനെ പടര്‍ന്ന്‌ പിടിക്കും. അത്‌ അതിനേക്കാള്‍ ചെറുതായതുകൊണ്ട്‌. എങ്ങനെയാണോ അഗ്നി ഇങ്ങനെ വലുതാകുന്നത്‌ ''തം തൃണൈഃ ഉപസമാധായ'' അതില്‍ ചെറിയ ഉണങ്ങിയ പുല്ലിട്ടുകഴിഞ്ഞാല്‍ അത്‌ ജ്വലിക്കുന്നത്‌ ''പ്രജ്വലയേ'' അത്‌ നന്നായിട്ട്‌ ജ്വലിക്കുന്നത്‌ ഇതുപോലെ ''തേനതതഃ അപി''അതിനേക്കാള്‍ ''ബഹുദഹേത്‌'' അധികമായതിനെ ദഹിപ്പിക്കാന്‍ സാധിക്കും. 
അതിന്റെ ഉള്ളിലേക്ക്‌ ജഠരാഗ്നിയിലേക്ക്‌, വൈശ്വാനരാഗ്നിയിലേക്ക്‌ ചെറിയ രീതിയില്‍ ദഹിപ്പിക്കാന്‍ പാകത്തിന്‌ പോന്ന ചെറിയ അന്നം ഇങ്ങനെ നിക്ഷേപിച്ചുകൊടുക്കണം. അപ്പോള്‍ അതിനെ അങ്ങനെ ദഹിപ്പിച്ച്‌ ദഹിപ്പിച്ച്‌, മനസ്സൊക്കെ സജീവമായി, നിനക്ക്‌ കാര്യങ്ങളൊക്കെ മനസ്സിലാവാന്‍ തുടങ്ങും. ''ഏവം സൗമ്യ'' കുട്ടീ ഇപ്രകാരം ''തേ ഷോഡശാനാം കലാനാം'' നിന്റെ പതിനാറ്‌ കലകളില്‍ ''ഏകാ കലാ അതിശിഷ്‌ടാ അഭൂത്‌'' ഒരു കല മാത്രം അവശേഷിച്ചിരുന്നു. പ്രാണകല, നിന്നില്‍ പ്രാണന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ''സാ അന്നേന'' ആ പ്രാണന്‍ അന്നം കൊണ്ട്‌, ആ ഭക്ഷണം കൊണ്ട്‌ ''ഉപസമാഹിതാ പ്രാജ്വാലീ'' അത്‌ കുറച്ച്‌ വര്‍ദ്ധിച്ചു. അതിനൊരു പ്രോത്സാഹനം കിട്ടി അന്നം ചെന്നസമയത്ത്‌. ''തഥാ ഏതര്‍ഹി വേദാന്‍ അനുഭവസി'' നിനക്ക്‌ വേദങ്ങളൊക്കെ അനുഭവപ്പെടാന്‍ തുടങ്ങി. നീയെന്തൊക്കെയാണോ പഠിച്ചിരുന്നത്‌ അതൊക്കെ നിനക്ക്‌ ഓര്‍മ്മ വന്നു. ''സൗമ്യ'', കുഞ്ഞേ ''അന്നമയം ഹി മനഃ'' അതുകൊണ്ട്‌ അന്നമയം തന്നെയാണ്‌ മനസ്സ്‌. നിനക്ക്‌ ബോധ്യമായിട്ടുണ്ടാവുമെന്ന്‌ വിചാരിക്കുന്നു. ''ആപോമയഃ പ്രാണഃ'' ജലമയമാണ്‌ പ്രാണന്‍. ''തേജോമയി വാക്‌ ഇതി'' തേജസ്സാര്‍ന്നതാണ്‌ വാക്ക്‌ എന്നച്ഛന്‍ ആവര്‍ത്തിച്ച്‌ പറഞ്ഞു. അപ്പോള്‍ ''തത്‌ഹ അസ്യ തത്‌ഹ അസ്യ'' ആ കാര്യം അവന്‌ ശ്വേതകേതുവിന്‌ ''വിജിജ്ഞൗ ഇതി വിജിജ്ഞൗ ഇതി'' നന്നായി ബോധിച്ചു നന്നായി ബോധിച്ചു. 
രണ്ട്‌ ബോധ്യപ്പെടലാണ്‌. ഒന്ന്‌ അറിവുകൊണ്ടും രണ്ടാമത്‌ അനുഭവം കൊണ്ടും. പതിനഞ്ചു ദിവസം ഉപവാസം അനുഷ്‌ഠിച്ച്‌ അതിനെ അനുഭവപ്പെടുത്തി. അന്നമാണ്‌ മനസ്സെന്ന്‌ അറിയാന്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ പതിനഞ്ചു ദിവസം ഇതുപോലെ ഉപവസിക്കാം. ഇപ്പോള്‍ ഉപവസിച്ച്‌ പിന്നെ നിങ്ങള്‍ പതിനാറാമത്തെ ദിവസം നോക്കുമ്പോള്‍ ഉത്തരം തരാന്‍ കണക്കാക്കിയിട്ട്‌ ആള്‍ ഉണ്ടായിരിക്കണം.
(തുടരും....)

No comments:

Post a Comment