Tuesday, 2 September 2014

ഛാന്ദോഗ്യോപനിഷത്ത്‌(37)

ഛാന്ദോഗ്യോപനിഷത്ത്‌(37)
ആറാം അദ്ധ്യായം
തത്ത്വമസിമഹാകാവ്യവിചാരം

എങ്ങനെയാണ്‌ പഞ്ചമഹാഭൂതങ്ങള്‍ പ്രപഞ്ചമായി പരിണമിച്ചത്‌ എന്ന്‌ ത്രിവൃത്‌കരണത്തിലൂടെ ഉദ്ദാലകന്‍ തന്റെ ശ്രദ്ധാന്വിതനായിട്ടുള്ള പുത്രനായ ശ്വേതകേതുവിനു മുമ്പില്‍ അവതരിപ്പിക്കുന്നു. അതിനെ ത്രിവൃത്‌കരണമെന്നും, രണ്ട്‌ ഭൂതങ്ങളെ കൂടി ചേര്‍ത്തുകഴിഞ്ഞാല്‍ പഞ്ചീകരണമെന്നും പറയുന്നു.
കുട്ടീ അഗ്നേഃ യത്‌ രോഹിതം രൂപം അഗ്നി എന്ന കാഴ്‌ചയില്‍, കാണുന്ന അഗ്നിയില്‍ തേ അഗ്നിയുടെ രോഹിതമായ രൂപം, ചുവന്ന രൂപം, തേജസഃ തത്‌ രൂപഃ അത്‌ തേജസ്സിന്റേതാണ്‌. അതുപോലെ യത്‌ ശുക്‌ലം യാതൊന്നാണോ വെളുപ്പായിട്ട്‌ കാണുന്നത്‌ തത്‌ അപാം അത്‌ ജലത്തിന്റേതാണ്‌. യത്‌ കൃഷ്‌ണം കൃഷ്‌ണം എന്നുപറഞ്ഞാല്‍ കറുപ്പെന്നാണ്‌. യാതൊന്നാണോ കറുപ്പായിട്ട്‌ കാണുന്നത്‌ യത്‌ അന്നസ്യ അത്‌ ഭൂമിയുടേതാണ്‌. എന്നുപറഞ്ഞാല്‍ കട്ടി പിടിച്ച ഭൂമി എന്നര്‍ത്ഥം. ഇങ്ങനെ നോക്കിയാല്‍ അഗ്നേഃ അഗ്നിത്വം അപാഗാത്‌ അഗ്നിയുടെ അഗ്നിത്വം തന്നെ നഷ്‌ടപ്പെടുന്നു. 
അഗ്നിയുടെ അഗ്നിത്വം നഷ്‌ടപ്പെടുന്നത്‌ അതിനെ വിശ്ലേഷിക്കുമ്പോഴാണ്‌. പിന്നെ അഗ്നിയില്ല. അവശേഷിക്കുന്നത്‌ ത്രീണി രൂപാണി ഇതി ഏവ സത്യം മൂന്ന്‌ രൂപങ്ങള്‍ മാത്രമുണ്ട്‌. വാചാരംഭണം വികാരോനാമധേയം. ഇവിടത്തെ വാചാരംഭണം, സങ്കല്‍പ്പം. നമ്മളാണ്‌ അഗ്നിക്ക്‌ ഒരു രൂപം കൊടുക്കുന്നത്‌. അഗ്നിക്ക്‌ രൂപം കൊടുക്കുന്നത്‌ നമ്മുടെ മനസ്സാണ്‌. 
ഈ ലോകത്തിന്‌ മുഴുവന്‍ രൂപം കൊടുത്തിട്ടുള്ളത്‌ നമ്മളാണ്‌. അതുകൊണ്ടാണ്‌ ചിലര്‍ ചില വേരില്‍ ഗണപതിയെയും കൃഷ്‌ണനെയും കാണുന്നത്‌. ഓം എന്നത്‌ മേഘങ്ങളിലും, തിരമാലയിലും കാണും. അവന്റെ ഉള്ളിലുള്ളത്‌ കാണുകയാണ്‌. എന്നിട്ട്‌ മറ്റവനോട്‌ പറയും. നോക്കു നോക്കൂ കാണുന്നില്ലേ? ആ ഒരു ചെറിയത്‌ കാണുന്നില്ലേ? ഞാനൊന്നും കാണുന്നില്ല. എനിക്കത്‌ ഡ്രാക്കുളയെപോലെയാണ്‌ തോന്നുന്നത്‌. ഉള്ളില്‍ ഡ്രാക്കുള ഇരിക്കുമ്പോള്‍ പുറത്തും ഡ്രാക്കുളയെ കാണും. 
അഗ്നിക്ക്‌ നാം കല്‍പ്പിച്ചിട്ടുള്ള ആ വാചാരംഭണം, അതും അഗ്നിയെന്ന നാമവും, അഗ്നിയുടെ രൂപവും നഷ്‌ടപ്പെട്ട്‌ ഈ മൂന്ന്‌ മാത്രം അവശേഷിക്കും.

(തുടരും...)

No comments:

Post a Comment