Sunday, 21 September 2014

ഛാന്ദോഗ്യോപനിഷത്ത്‌ (54)

ഛാന്ദോഗ്യോപനിഷത്ത്‌ (54)
ആറാം അദ്ധ്യായം
തത്ത്വമസിമഹാകാവ്യവിചാരം
അമ്പത്തിനാലാം ദിവസം
എങ്ങനെയാണ്‌ തൈര്‌ കടഞ്ഞുകഴിഞ്ഞാല്‍, സൂക്ഷ്‌മമായിട്ട്‌, അതിന്റെ വെണ്ണ മുകളിലേക്ക്‌ ഭവിക്കുന്നത്‌ ``ഊര്‍ധ്വഃ സമുദീഷതി തത്‌ സര്‍പിഃ ഭവതി``അത്‌ എങ്ങനെ നെയ്യായിട്ട്‌ അല്ലെങ്കില്‍ വെണ്ണയായിട്ട്‌ ഭവിക്കുന്നുവോ ``സൗമ്യ`` കുട്ടീ ``ഏവമേവ ഖലു`` അതുപോലെ തന്നെയാണ്‌ ``അശ്യമാനസ്യ അന്നസ്യ`` ഭക്ഷിക്കുന്ന അന്നത്തിന്റെ ``യഃ അണിമാ സഃ`` അതിന്റെ സൂക്ഷ്‌മമായിട്ടുള്ള അംശം ``ഊര്‍ധ്വഃ സമുദീഷതി`` മുകളിലേക്ക്‌ വന്ന്‌ ``തന്മനഃ ഭവതി`` മനസ്സായി ഭവിക്കുന്നത്‌. 
ഒരു കടയല്‍ നടക്കുന്നുണ്ട്‌ ഉള്ളില്‍. ആ വിദ്വാനെയാണ്‌ ഭഗവാന്‍ എന്ന്‌ പറഞ്ഞത്‌ അല്ലേ? ``പചാമ്യന്നം-അഹം പചാമി ``ഞാന്‍ പചിപ്പിക്കുന്നു (കടയുന്നു). ഇതുപോലെ ``അപാം സോമ്യ പീയമാനാനാം യോ അണിമാ സഃ ഊര്‍ധ്വഃ സമുദീഷതി സപ്രാണോ ഭവതി`` എന്ത്‌ ലളിതമായിട്ടാണ്‌ പറഞ്ഞുകൊടുക്കുന്നത്‌. കുട്ടീ ``പീയമാനാനാം അപാം`` കുടിക്കുന്ന ജലവും ഇതുപോലെ ``യഃ അണിമാ സൂക്ഷ്‌മാംശം സഃ ഊര്‍ധ്വഃ സമുദീഷതി സപ്രാണോ ഭവതി`` ഇതാണ്‌ പ്രാണനായിത്തീരുന്നത്‌. ജലത്തിനെപ്പോലും കടയുന്നുണ്ട്‌. ഒരു ഭക്ഷണവും കഴിക്കാതെ നമ്മള്‍ വെള്ളം മാത്രം കുടിക്കുന്ന സമയത്ത്‌, ആ വെള്ളത്തെ കടഞ്ഞ്‌, പാലാഴി കടഞ്ഞ്‌ അമൃതെടുക്കുന്നതുപോലെ, അതില്‍നിന്ന്‌ തേജസ്സിനെ, പ്രാണനെ, കൊണ്ടുവരുന്നു. പ്രാണനെ നിലനിര്‍ത്തുന്നു. ഇങ്ങിനെയാണത്‌ പ്രാണനായിട്ട്‌ ഭവിക്കുന്നത്‌. 
``തേജസഃ സോമ്യ അശ്യമാനസ്യ യോ�അണിമാ സഃ ഊര്‍ധ്വഃ സമുദീഷതി`` ഇതുപോലെ കുട്ടി കഴിക്കുന്ന അന്നത്തിന്റെ തേജസ്സ്‌ മുകളിലേക്ക്‌ ഭവിച്ച്‌ ``സവാക്‌ ഭവതി`` വാക്കായിട്ട്‌ വരുന്നു. ഇത്‌ ഒരുപാട്‌ കഴിച്ചാല്‍ ചിലപ്പോള്‍ വാക്കൊന്നും വരില്ല. ഹേ..എന്നേ വരൂ. അതുകൊണ്ട്‌ ഊണുകഴിച്ചയുടനെ സംസാരിക്കുന്നത്‌ കുറച്ച്‌ വിഷമമാണ്‌. ഊണുകഴിഞ്ഞ ഉടനെ ഒരു പ്രഭാഷണം. പ്രഭാഷണം കഴിഞ്ഞിട്ടാണ്‌ ഊണ്‌ വേണ്ടത്‌. അതാണ്‌ നല്ലത്‌. ഭാഗവത സപ്‌താഹം നടക്കുന്നിടത്തൊക്കെ അങ്ങനെയുണ്ടാവും. പ്രഭാഷണം അവിടെ നടക്കുന്നുണ്ടാവും. അവിടെതന്നെ ഒറ്റ ഇരിപ്പാണ്‌ ഊണിന്‌.
കുട്ടി, ``അന്നമയം ഹി സൗമ്യ മനഃ`` വീണ്ടും പറയുകയാണ്‌. അന്നമയമാണ്‌ കുഞ്ഞേ മനസ്സ്‌. ``ആപോമയഃ പ്രാണഃ`` ജലമയമാണ്‌ പ്രാണന്‍ ``തേജോമയി വാക്‌``തേജസ്സോടുകൂടിയിട്ടുള്ളതാണ്‌ വാക്‌ ``ഭൂയ ഏവമാ ഭഗവാന്‍ വിജ്ഞാപയത്വതി``അച്ഛാ, എനിക്കിനിയും പറഞ്ഞുതരൂ. അങ്ങനെ തന്നെ ആവട്ടെ. 
അപ്പോള്‍ ഇതൊക്കെ കേട്ടിട്ട്‌ നിങ്ങള്‍ വിചാരിക്കരുത്‌, കട്ടി
യുള്ളതു കഴിച്ചാല്‍ മനസ്സും കട്ടിയാകുമെന്ന്‌. പണ്ട്‌ നമ്മുടെ കുട്ടിക്കാലത്തൊരു മിഠായിയുണ്ട്‌ . `കടിച്ചാല്‍പ്പൊട്ടി' എന്നാണ്‌ അതിന്റെ പേര്‌. കടിച്ചാലത്‌ പൊട്ടില്ല. അതിങ്ങനെ വായിലിട്ടാല്‍ മണിക്കൂര്‍ കണക്കിന്‌ അതങ്ങനെ നീണ്ടുനില്‍ക്കും. വല്ലാത്തൊരു മിഠായിയാണ്‌. അതിന്ന്‌ ഉണ്ടോ എന്നറിയില്ല. ഇങ്ങനെ കടിച്ചാല്‍ പൊട്ടാത്ത എന്തെങ്കിലുമൊക്കെ കഴിച്ചാല്‍, മനസ്സിന്‌ നല്ല ബലമുണ്ടാവുമോ? അതുണ്ടാവില്ല. അങ്ങനെ വിചാരിക്കേണ്ടതില്ല. മനസ്സിന്‌ ബലമില്ല. എന്നാല്‍ പിന്നെ കുറച്ച്‌ കട്ടിയുള്ള, നല്ല നല്ല പൊട്ടാത്ത സാധനങ്ങളൊക്കെ കൊടുത്താല്‍, കടിച്ചാല്‍ പൊട്ടാത്തത്‌ കൊടുത്താല്‍, മനസ്സിന്‌ ബലമുണ്ടാവുമോ എന്ന്‌ ഒരാള്‍ സംശയം ചോദിച്ചിട്ടുണ്ടായിരുന്നു. ``സ്വാമിജി, മനസ്സിന്റെ ബലം ഇങ്ങനെ കുറയുന്നത്‌ എന്താണ്‌? മനസ്സെന്നു പറഞ്ഞാല്‍ അന്നമാണല്ലോ. അപ്പോള്‍ മനോബലത്തിനായിട്ട്‌ എന്തെങ്കിലും നല്ല കട്ടിയുള്ള ആഹാരം, ഈ പൊട്ടുന്ന മുറുക്ക്‌ ഇത്യാദികളൊക്കെ കഴിച്ചാല്‍ മനസ്സിന്‌ ബലമുണ്ടാവുമോ എന്ന്‌?'' അങ്ങനെ ഇതിനെ വ്യാഖ്യാനിച്ചേക്കരുത്‌. അങ്ങനെ മനസ്സിലാക്കിയേക്കരുത്‌. 
ശ്വേതകേതുവിന്‌ ഇത്‌ മനസ്സിലായിട്ടില്ലേ എന്ന്‌ അച്ഛന്‌ ഒരു സംശയം. ഏതായാലും ഒരു പരീക്ഷണത്തിന്‌ ഇവനെ തയ്യാറാക്കുകയാണ്‌. ഇതാണ്‌ പഴയ വിദ്യാഭ്യാസത്തിന്റെ വേറൊരു സൗന്ദര്യമാര്‍ന്ന വശം. ``മോനെ, നീയൊരു കാര്യം ചെയ്യൂ. നിനക്കു ഞാന്‍ കുറച്ചു കാര്യങ്ങളൊക്കെ പറഞ്ഞുതരാം''.
(തുടരും....)

No comments:

Post a Comment