Friday, 19 September 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 17

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 17

യുക്താഹാര വിഹാരസ്യ...
യുക്ത ചേഷ്ടസ്യ കര്‍മ്മസു
യുക്ത സ്വപ്നാവബോധസ്യ
യോഗോ ഭവതി ദുഃഖഹാ


മിതമായ ആഹാരത്തേയും നടക്കുക മുതലായ വ്യായാമത്തേയും സ്വീകരിച്ചവനും കര്‍തൃകര്‍മ്മങ്ങളില്‍ ശ്രദ്ധയോടെ പ്രവര്‍ത്തിക്കുന്നവനും നിയതകാലങ്ങളില്‍ ഉറങ്ങിയുണരുന്നവനുമായ യോഗിക്ക് ധ്യാനയോഗം സര്‍വ്വസംസാര ദുഃഖങ്ങളേയും നശിപ്പിക്കുന്നതായി ഭവിക്കുന്നു.
ഒരുവന്‍ ജീവിക്കാന്‍ വേണ്ടി ആഹാരം കഴിക്കണം. എന്നാല്‍ അതു മിതമായും ഹിതകരമായും ആയിരിക്കണം. എന്തെല്ലാം ജോലി ഏറ്റെടുത്താലും അത് അടക്കത്തില്‍ നിര്‍വ്വഹിക്കണം. വാക്കില്‍ മിതസ്വരം പുലര്‍ത്തണം. സാവധാനം നടക്കണം. ക്ലിപ്തസമയത്ത് ഉറങ്ങണം. ഉണര്‍ന്നിരിക്കുന്നതുപോലും ക്ലിപ്തസമയത്തേക്ക് മാത്രം ആയിരിക്കണം ഇപ്രകാരമുള്ള ഒരു നിയന്ത്രിത ജീവിതംകൊണ്ട് ഒരുവന് അവന്റെ ശരീരത്തിലുള്ള സപ്തധാതുക്കളേയും നിശ്ചിതയളവില്‍ നിലനിര്‍ത്താന്‍ കഴിയും. പരിമിതമായ തോതില്‍ ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ വ്യാപരിപ്പിച്ചാല്‍ മനസ്സും തൃപ്തിയടഞ്ഞുകൊള്ളും.

വിഹാരമെന്നതിന് വിനോദം, വ്യായാമം, കലാസ്വാദനം എന്നെല്ലാമാണ് സാധാരണമായഅര്‍ഥം. മനസ്സിനുള്ള ആഹാരം കൂടിയാണ് വിഹാരം. പ്രസാദാത്മകത പുലര്‍ത്താന്‍ അത് ആവശ്യമാണ്. കുട്ടികളുടെ കൂടെ കുട്ടിയായി കളിക്കാനും യോഗിക്കു കഴിയും. കഴിയണം.
പ്രവൃത്തികള്‍ എങ്ങനെ യുക്തങ്ങളാക്കാമെന്ന് നേരത്തെ പറഞ്ഞുകഴിഞ്ഞു.

സ്വപ്നം, അവബോധം എന്നീ വാക്കുകള്‍ക്ക് ഇവിടെ കുറച്ചധികം അര്‍ഥവ്യാപ്തി ഉണ്ട്. കാണുന്നത് യാഥാര്‍ഥ്യമാണെന്ന് തെറ്റായി ധരിക്കുന്ന അവസ്ഥയാണ് സ്വപ്നാവസ്ഥ. ഒന്നും അറിയാത്ത അവസ്ഥയാണ് സുഷുപ്തി (സ്വപ്നം പോലുമില്ലാത്ത ഉറക്കം). ഐഹിക ജീവിതത്തെ ഉദാഹരിക്കാന്‍ ഈ രണ്ടു അവസ്ഥകളെയും ഉപനിഷത്തുകളില്‍ ഉപയോഗിക്കുന്നു. ഒന്ന്, തെറ്റായ ബോധം, മറ്റേത് അബോധം. അവബോധം എന്നാല്‍ ശരിയായ ഉണ്മയെക്കുറിച്ചുള്ള ബോധം. ബോധമില്ലാതെ ഉറങ്ങുന്നതും സ്വപ്നം കാണുന്നതും ശരിയായ അവബോധം നേടുന്നതും എല്ലാം ഒരുപോലെ ആവശ്യമാണെന്നത്രെ ഗീതാമതം. ജീവിതത്തെ മുഴുവലിപ്പത്തില്‍ സ്വീകരിക്കുക എന്നുതന്നെ ഇതില്‍ അന്തര്‍ലീനമായ ചിരി. ഇനി മേലില്‍ ഞാന്‍ ഒരിക്കലും മരമുട്ടിപോലെ ബോധമറ്റ് ഉറങ്ങില്ലെന്നോ ഒരു സ്വപ്നവും കാണില്ലെന്നോ ഒരു യോഗിക്കും നിശ്ചയിക്കാന്‍ പറ്റില്ല.

യോഗം ദുഃഖനാശകമാണ്. ആത്മസ്വരൂപജ്ഞാനം സാധിപ്പിച്ചു തരുന്നതിലൂടെ ദുഃഖവുമായുള്ള എല്ലാ വേഴ്ചകളെയും യോഗം ഹനിക്കുന്നു. ഈ ലോകത്തില്‍ എല്ലാവരും അന്വേഷിക്കുന്നത് ദുഃഖനിവാരണമാണ്. ഇതാ ഒറ്റമൂലി എന്ന് വ്യാസര്‍ പുഞ്ചിരിക്കുന്നു.

(തുടരും.....)

No comments:

Post a Comment