Saturday, 13 September 2014

ഛാന്ദോഗ്യോപനിഷത്ത്‌ (48)

ഛാന്ദോഗ്യോപനിഷത്ത്‌ (48)
ആറാം അദ്ധ്യായം
തത്ത്വമസിമഹാകാവ്യവിചാരം
നാല്‌പത്തിഎട്ടാം ദിവസം

ഇങ്ങനെ കഴിക്കുന്നതും ``ത്രേതാവിധീയതേ`` മൂന്നായിട്ട്‌ തിരിയുന്നു. ``തസ്യയഃ സ്ഥവിഷ്‌ഠോധാതുഃ`` അതിലെ തടിച്ച ഭാഗം ``തത്‌ അസ്ഥി ഭവതി`` അത്‌ എല്ലായിട്ട്‌ തീരുന്നു. അപ്പോള്‍ എല്ല്‌ ഉണ്ടാകുന്നത്‌ ഇതില്‍നിന്നാണ്‌. എല്ലിന്‌ കാരണമായി ഭവിക്കുന്നത്‌ ഇതാണ്‌. ``യഃ മധ്യമഃ`` അതിന്റെ മധ്യഭാഗം ``മജ്ജ ഭവതി`` എല്ലിനകത്തുള്ള മജ്ജ ആയിത്തീരാന്‍ സഹായിക്കുന്നു. ``യഃ അണിഷ്‌ഠഃ`` അതില്‍ ഏറ്റവും സൂക്ഷ്‌മമായിട്ടുള്ളത്‌ ``സവാക്‌`` വാക്കായിട്ട്‌ ഭവിക്കുന്നു. അതാണ്‌ വാക്കിനെ അഗ്നിയുമായിട്ട്‌ ബന്ധിപ്പിച്ചത്‌. ഈ ഗവേഷണങ്ങളൊക്കെ ഋഷീശ്വരന്മാര്‍ നടത്തിയിട്ടുള്ളതാണ്‌. കഴിക്കുന്ന അന്നം മനുഷ്യന്റെ ഉള്ളില്‍ പോയിട്ട്‌ പരിണാമം ഉണ്ടാക്കുന്നു എന്നതവര്‍ക്ക്‌ നന്നായി അറിയാമായിരുന്നു. ഇന്ന്‌ ആധുനിക വൈദ്യശാസ്‌ത്രം ഇതെല്ലാം മനസ്സിലാക്കിയിട്ടുണ്ടോ? കൊടുക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കാന്‍ വേറൊരു മരുന്ന്‌. അതിന്റെ ദോഷം ഇല്ലാതാക്കാനോ? ``അതിന്‌ അടുത്തകൊല്ലം വന്നാല്‍ മതി. ഞാനപ്പോള്‍ എഴുതിത്തരാം'' എന്നാണ്‌. കഴിക്കുന്നത്‌ ഉള്ളില്‍പോയി ഏത്‌ വിധത്തില്‍ പരിണമിക്കുന്നു എന്നൊന്നും നോട്ടമില്ല. കിഡ്‌നിക്ക്‌ കഴിച്ച മരുന്നാണ്‌; പക്ഷേ കണ്ണുപോയി. ഇതൊക്കെ പലതരത്തില്‍ സംഭവിക്കാറുണ്ട്‌! ഔഷധം നമ്മുടെ ശരീരത്തിനകത്തേക്കുപോയാല്‍ ഓരോന്നിനെയും പലപ്രകാരത്തില്‍ ഉണര്‍ത്തേണ്ടതുണ്ട്‌. അതിന്‌ പകരം തളര്‍ത്തിക്കളയും. 
കഴിക്കുന്നത്‌ തേജസ്സാര്‍ന്ന ആ ഭക്ഷണമാണെങ്കില്‍ നമുക്ക്‌ തേജസ്സ്‌ വര്‍ദ്ധിക്കുക തന്നെ ചെയ്യും. ഒരു നാളികേരത്തില്‍ ജലമുണ്ട്‌. അതേസമയത്ത്‌ മലമാവാനുള്ളതുമുണ്ട്‌. അതില്‍ നെയ്യ്‌, ഈ പറഞ്ഞ തേജസ്സാര്‍ന്ന ഭാവവുമുണ്ട്‌. ഇത്‌ കൂട്ടിയും കുറച്ചും എല്ലാ ഭക്ഷ്യവസ്‌തുക്കളിലുമുണ്ട്‌. കാലാവസ്ഥക്കും മറ്റും അനുസരിച്ചിട്ടാണ്‌ ഇതൊക്കെ പ്രകൃതി - ഭഗവാന്‍ തന്നെക്രമീകരിച്ചിരിക്കുന്നത്‌. 
ഇവിടെ കേരളത്തിലുള്ളവര്‍ എത്ര നാളികേരം കഴിച്ചാലും ഒരു കൊളസ്റ്ററോളും ഉണ്ടാവില്ല. വെറുതെ പറയുന്നതാണ്‌ ദൂഷ്യങ്ങളെക്കുറിച്ചൊക്കെ. അതിലൊക്കെ രാഷ്‌ട്രീയതാല്‍പ്പര്യങ്ങളുണ്ട്‌. ചിന്മയമിഷന്റെ കേരള റീജിയണല്‍ ഹെഡ്ഡായിട്ടുള്ള വിവിക്താനന്ദ സ്വാമിജിക്ക്‌ ഹാര്‍ട്ടിന്‌ കുഴപ്പമുണ്ടായപ്പോള്‍ മരണം വരെ കഴിക്കണം എന്ന്‌ തീരുമാനിച്ച മരുന്നാണ്‌ നാളികേരം. ഒരു തരത്തിലും നിര്‍ത്താന്‍ പറ്റില്ലെന്ന്‌ പറഞ്ഞ്‌ എഴുതികൊടുത്ത മരുന്നുകളുണ്ടായിരുന്നു. സ്വാമിജി അതൊക്കെ നിര്‍ത്തിയിട്ട്‌ എത്രയോ കാലമായി. പഴയതിനേക്കാള്‍ നല്ല ആരോഗ്യത്തോടെ സ്വാമിജി ഇപ്പോള്‍ ജോലിചെയ്യും. ഒരു ക്ഷീണവുമില്ല. സ്വാമിജിയുടെ രാവിലത്തെ ഭക്ഷണം ഒരു മുറി നാളികേരമാണ്‌. പിന്നെ രണ്ട്‌ ഈന്തപ്പഴം. നാളികേരം പച്ചയ്‌ക്ക്‌ കഴിക്കുകയാണ്‌. ഇത്‌ ഉത്തമമാണ്‌ കേരളീയര്‍ക്ക്‌. മറ്റു രാജ്യക്കാര്‍ക്ക്‌ ചിലപ്പോള്‍ പറ്റിയെന്ന്‌ വരില്ല. അവിടെപ്പോയി നാം ഈ വെളിച്ചെണ്ണയില്‍ പാചകം ചെയ്യുമ്പോഴാണ്‌ കുഴപ്പമുണ്ടാകുന്നത്‌. 

(തുടരും....)

No comments:

Post a Comment