Wednesday, 10 September 2014

ഛാന്ദോഗ്യോപനിഷത്ത്‌ Day 46

ഛാന്ദോഗ്യോപനിഷത്ത്‌ Day 46
ആറാം അദ്ധ്യായം
തത്ത്വമസിമഹാകാവ്യവിചാരം
ഇതുപോലെ ആപം പീതാം ത്രേധാ വിധീയന്തേ സ്ഥൂലത്തില്‍നിന്ന്‌ സൂക്ഷ്‌മത്തിലേക്കും വീണ്ടും സൂക്ഷ്‌മത്തിലേക്കും. ഇനി അതില്‍ തന്നെ എന്തൊക്കെ ധാതുക്കളുണ്ട്‌. അങ്ങനെ നമുക്ക്‌ കുറേ ഗവേഷണങ്ങളൊക്കെ നടത്താം. അപ്പോള്‍ ഈ ഭക്ഷണം മനസ്സാണ്‌ എന്ന്‌ ഉപനിഷത്ത്‌ പറയുന്ന സമയത്ത്‌ മനസ്സിനെ അടക്കാന്‍ നാവടക്കിയാല്‍ മതി. 
പണ്ട്‌ ഇന്ദിരാഗാന്ധി പറഞ്ഞിരുന്നു. ``നാവടക്കൂ; പണിയെടുക്കു'' എന്ന്‌. നാവടക്കി പണിയെടുക്കു എന്ന്‌ ഇവിടെ പറഞ്ഞാല്‍ നാവടക്കി മെഡിറ്റേഷന്‍ ചെയ്യുക എന്നാണ്‌. ധ്യാനിക്കൂ. നാവൊന്നടക്കിയാല്‍ തന്നെ സമാധാനമാവും. 
എന്തോ അസുഖം വന്ന സമയത്ത്‌ ഡോക്ടര്‍ പറഞ്ഞു. പൊടിയരിക്കഞ്ഞി കുടിക്കാന്‍. രണ്ടുഗ്ലാസ്‌ പൊടിയരിക്കഞ്ഞി. അതെപ്പോഴാണ്‌ ഡോക്ടറെ? ഭക്ഷണത്തിന്‌ ശേഷമാണോ മുമ്പാണോ? അത്‌ ശരിയാവില്ല. കഴിച്ച അന്നം മനസ്സായിട്ട്‌ പരിണമിക്കുന്നു. അപ്പോള്‍ നാം ഏതു ഭക്ഷണം കഴിച്ചാലും അതിന്‌ നമ്മെ സ്വാധീനിക്കാനുള്ള കഴിവുണ്ട്‌. ഇലക്കറികളാണ്‌ നമുക്ക്‌ ഏറ്റവും കൂടുതല്‍ വേണ്ടത്‌. അതില്‍ ഫൈബറുണ്ട്‌. ഇതെല്ലാം കൂടെ പഠിച്ചുകഴിയുമ്പോള്‍ നമുക്ക്‌ മനസ്സിലാകും ഓരോന്നിലും എന്തൊക്കെ ഉണ്ട്‌ എന്ന്‌. 
ആപം പീതാം ത്രേധാ വിധീയന്തേ നാം കുടിക്കുന്ന ജലവും ഇതുപോലെ മൂന്നായി പരിണമിക്കുന്നു. അതിലെ യഃ സ്ഥവിഷ്‌ഠധാതുഃ ജലത്തിന്റെ തടിച്ച ഭാഗം, സ്ഥൂലമായിട്ടുള്ള ഭാഗം തത്‌ മൂത്രം ഭവതി അതാണ്‌ മൂത്രമായിട്ട്‌ പരിണമിക്കുന്നത്‌. കുറേ വെള്ളം കുടിച്ചാല്‍ കുറെ മൂത്രം ഒഴിക്കും. 
അളന്ന്‌ നോക്കുന്ന പതിവൊക്കെയുണ്ട്‌. കുടിക്കുന്ന വെള്ളവും പുറത്തുപോകുന്നതും. എത്ര ഇതില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്‌ എന്ന്‌ ശാസ്‌ത്രീയമായി നോക്കാവുന്നതാണ്‌. എന്തൊക്കെ പരിണാമങ്ങളുണ്ടാവുന്നുണ്ട്‌? അനുപാതമില്ലാതെയാണ്‌ പോകുന്നതെങ്കില്‍ വേറെ എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ട്‌. അങ്ങനെ പരിണമിക്കുന്നു. അതില്‍ യഃ മധ്യഃ അതിന്റെ മധ്യഭാഗം തത്‌ ലോഹിതം രക്തമായിട്ട്‌ പരിണമിക്കുന്നു. അപ്പോള്‍ അതില്‍ മധ്യമമായത്‌ രക്തമായിട്ട്‌ പരിണമിക്കുന്നു. രക്തം എന്ന്‌ പറഞ്ഞാല്‍തന്നെ അതിന്റെ ചംക്രമണത്തില്‍ ജലമാണല്ലോ. വേറൊരു ജലഭാവമാണ്‌ അതിലുള്ളത്‌. ശരീരത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ളത്‌ ജലാംശമാണ്‌ എന്നു പറയുമ്പോള്‍ ഇതാണ്‌, രക്തഭാവം. രക്തമായി തീരുന്നു. യഃ അണിഷ്‌ഠഃ ജലത്തിന്റെ ഏറ്റവും സൂക്ഷ്‌മമായിട്ടുള്ളത്‌, അണിഷ്‌ഠമായിട്ടുള്ളത്‌ എന്താകുന്നു? സഃ പ്രാണഃ അതാണ്‌ പ്രാണന്‍. പ്രാണന്‍ ധരിച്ച ഒരുവന്‍ പ്രാണനെ നിലനിര്‍ത്തുന്ന ജലപാനം നിരോധിച്ചുകഴിഞ്ഞാല്‍, പ്രാണനും പോകും.
(തുടരും...)

No comments:

Post a Comment