Saturday, 27 September 2014

ഛാന്ദോഗ്യോപനിഷത്ത്‌ Day (61)

ഛാന്ദോഗ്യോപനിഷത്ത്‌ Day (61)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
എന്നില്‍ നിന്ന്‌ നിദ്രയുടെ രഹസ്യത്തെ നീ മനസ്സിലാക്കിയാലും. ഇതാണ്‌ നിദ്ര. രാവിലെ മുതല്‍ ഈ ചാട്ടമാണ്‌. ചാട്ടം കൂടുന്നതുകൊണ്ടാണ്‌ നിദ്ര കുറയുന്നത്‌. ചാട്ടം കുറഞ്ഞുകഴിഞ്ഞാല്‍ നിദ്ര വരും. ഗുളിക കഴിച്ചിട്ടും മറ്റും കൃത്രിമമായിട്ട്‌ നിദ്രയെ സൃഷ്‌ടിക്കേണ്ടി വരാറുണ്ട്‌. ഇവിടെ മനസ്സ്‌ പ്രാണനെ ആശ്രയിക്കുന്നു. കാരണം പ്രാണനെക്കൊണ്ട്‌ മനസ്സിനെ കെട്ടിയിട്ടിരിക്കുകയാണ്‌. 
ഇത്‌ വര്‍ഷങ്ങളായി തുടങ്ങിയതാണെന്ന്‌ അറിയാം. രാവിലെ എഴുന്നേറ്റു. വീണ്ടും രാത്രിയായി. വീണ്ടും രാവിലെ തുടങ്ങുകയാണ്‌. നിരന്തരപരിശീലനമാണ്‌. ലോട്ടറിയെടുക്കുന്നവരെ പോലെയാണ്‌. കിട്ടിയിട്ടില്ലെങ്കിലും വീണ്ടും എടുക്കും. അങ്ങനെ അവര്‍ എടുത്തുകൊണ്ടിരിക്കുന്നു. ഇവിടെ മനസ്സ്‌ പ്രാണനില്‍ ആശ്രയിക്കപ്പെട്ടിരിക്കുന്നു, എങ്ങനെ കിളി കൊമ്പില്‍ കയറിനാല്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നുവോ അതുപോലെ. ഈ ആശ്രയത്തില്‍നിന്ന്‌ രക്ഷപ്പെടണമെങ്കില്‍ ഈ കയര്‍ പൊട്ടിക്കണം. പൊട്ടിച്ചുകഴിഞ്ഞാലാണ്‌ മോക്ഷം. 
നാം മോക്ഷത്തെക്കുറിച്ച്‌ വെറുതെ പറഞ്ഞതുകൊണ്ടൊന്നും കാര്യമില്ല. ഈ കെട്ട്‌ പൊട്ടിക്കാന്‍ പറ്റണം. ആരെയും ആശ്രയിക്കാന്‍ പാടില്ല. സ്വന്തം കാലില്‍ നില്‍ക്കണം എന്നൊക്കെ നാം പ്രസംഗിക്കും. ഭാര്യ ഭര്‍ത്താവിനെ ആശ്രയിക്കാന്‍ പാടില്ല. ഭര്‍ത്താവ്‌ ഭാര്യയെ ആശ്രയിക്കാന്‍ പാടില്ല. ഭാര്യമാര്‍ കൂടിയിരിക്കുമ്പോള്‍ അവര്‍ ആദ്യം പറയുന്നത്‌ അതാണ്‌. ``നോക്കൂ. ഇവരെ ഇങ്ങനെ അധികം ആശ്രയിക്കരുത്‌. നമുക്ക്‌ നമ്മുടേതായിട്ടുള്ളൊരു സ്റ്റാന്റ്‌ വേണം''. ഭര്‍ത്താക്കന്മാരും അങ്ങനെ പറയും. ``നമുക്ക്‌ നമ്മുടേതായിട്ടുള്ളൊരു അന്തസ്സുണ്ട്‌. അവരെ അവരുടേതായിട്ടുള്ളൊരു വലയത്തില്‍ നിര്‍ത്തണം'' എന്നൊക്കെ പറയും. 
അങ്ങനെ ഒരിക്കല്‍ ഒരു യോഗം കൂടി. ആ യോഗത്തില്‍ യോഗാദ്ധ്യക്ഷന്‍ പറഞ്ഞു. എന്തൊക്കെ പറഞ്ഞാലും എനിക്ക്‌ അറിയാം, ഇവിടെ കൂടിയിരിക്കുന്നവര്‍ ഭാര്യമാരെ ആശ്രയിച്ച്‌ കഴിയുന്നവര്‍ തന്നെയാണ്‌. പക്ഷേ നിങ്ങള്‍ എന്തൊക്കെയായാലും നിങ്ങളുടെ ആ പൗരുഷമുണ്ടല്ലോ, അത്‌ പുറത്തെടുക്കണം. നിങ്ങള്‍ നിങ്ങളുടേതായിട്ടുള്ളൊരു നിലപാട്‌ ഇന്നെടുത്തേ മതിയാവൂ. നിങ്ങള്‍ ദയവു ചെയ്‌ത്‌ സത്യം പറയണം. എത്ര പേര്‍ ഭാര്യമാരെ ആശ്രയിക്കാതെ ഇവിടെ ഉണ്ട്‌? ആശ്രയിക്കുന്നവരൊക്കെ ദയവുചെയ്‌ത്‌ ഇങ്ങോട്ടേക്ക്‌ മാറിയിരിക്കു. ആശ്രയിക്കാത്തവര്‍ അവിടെയിരിക്കൂ. ഒരൊറ്റയാള്‍ ഒഴിച്ച്‌ ബാക്കിയെല്ലാവരും ഇങ്ങോട്ട്‌ മാറിയിരുന്നു. അപ്പോള്‍ അയാള്‍ പറഞ്ഞു. ``കഷ്‌ടം തന്നെ. ഏതായാലും ഒരു ധീരനിവിടെയുണ്ട്‌. എനിക്കെന്തായാലും ഈ സമ്മേളനം വിളിച്ചുകൂട്ടിയതില്‍ അങ്ങേയറ്റം സന്തോഷമുണ്ട്‌. പറയൂ എന്താണ്‌ കാര്യം?'' ``എന്നോട്‌ ഭാര്യ പോരുമ്പോള്‍ പറഞ്ഞിട്ടുണ്ട്‌ തിക്കിലും തിരക്കിലും പോവുകയേ ചെയ്യരുത്‌''എന്ന്‌. ഇതാണ്‌ ഏതെങ്കിലും പ്രകാരത്തില്‍ നാം ആശ്രയിക്കപ്പെട്ടിരിക്കുന്നു എന്ന്‌ പറയാന്‍ കാരണം.
ഇവിടെ ''പ്രാണബന്ധനം ഹി സൗമ്യ മനഃ'' അതായത്‌ പ്രാണനിലേക്ക്‌ പോയി വിലയിക്കുന്നു. തുടര്‍ന്ന്‌ ``കുട്ടി, വിശപ്പിനെയും ദാഹത്തെയും കുറിച്ചുള്ള രഹസ്യമൊക്കെ എന്നില്‍നിന്ന്‌ അറിഞ്ഞാലും'' എന്ന്‌ പറയുന്നു.
(തുടരും...)

No comments:

Post a Comment