Friday, 26 September 2014

ഛാന്ദോഗ്യോപനിഷത്ത്‌ Day (60)

ഛാന്ദോഗ്യോപനിഷത്ത്‌ Day (60)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
അതുകൊണ്ടായിരിക്കാം പൂര്‍വികന്മാര്‍ ഉറങ്ങുന്നവരെ മുറിച്ചുകടക്കാന്‍ പാടില്ല എന്നൊക്കെ പറയുന്നത്‌. മുറിച്ചുകടക്കുന്നവന്‌ ദോഷം എന്നാണല്ലോ പറയാറുള്ളത്‌. മുറിച്ചുകടക്കുന്നവനെ ഈ ആളുടെ കാല്‍ തട്ടികഴിഞ്ഞാല്‍ അയാളുടെ കൈ ദേഹത്ത്‌ പതിക്കും. അതുതന്നെയാണ്‌ അതിലെ ദോഷം. വേറെ ദോഷമൊന്നുമില്ല. അതാണ്‌ ഏറ്റവും വലിയ ദോഷം. സ്വമ്മായിട്ട്‌ ചേര്‍ന്നിരിക്കുക. അപ്പോള്‍ ആ നിദ്രക്കൊരു ഇളക്കം ഉണ്ടാക്കരുത്‌. ഒരു ഭംഗം വരുത്തരുത്‌. അവന്‍ അതായിട്ട്‌ ചേര്‍ന്നിരിക്കുന്നു.
''സയഥാശകുനിഃ സൂത്രേണ പ്രബദ്ധോ ദിശം ദിശം പതിത്വാ അന്യത്രാ ആയതനമലബ്‌ധ്വാ ബന്ധനമേവാപാശ്രയേത്‌ തന്മനോ ദിശം ദിശം പതിത്വാ അന്യത്രാ ആയതനമലബ്‌ധ്വാ പ്രാണമേവാപാശ്രയേത്‌ പ്രാണ ബന്ധനം ഹി സോമ്യമനഃ'' കുട്ടി എങ്ങനെയാണോ കെട്ടിയിട്ടിട്ടുള്ള കിളി ദിക്കുകള്‍ തോറും പറക്കുന്നത്‌ ''ആയതനം അലബ്‌ധ്വാ'' എവിടെയും ആശ്രയം കിട്ടാതെ ''ബന്ധനമേവാപാശ്രയേത്‌''ബന്ധനത്തെതന്നെ ആശ്രയിക്കുന്നു. കെട്ടിയിട്ടിട്ടുള്ള കൊമ്പിലേക്ക്‌ തന്നെ വന്നിരിക്കുന്നു. അങ്ങോട്ട്‌ ചാടും കുറേ. എന്നിട്ട്‌ പറന്ന്‌ ഇവിടെയിരിക്കും. വീണ്ടും ചാടും. വീണ്ടും ഇരിക്കും അങ്ങോട്ട്‌ ചാടി, ഇങ്ങോട്ട്‌ ചാടി ഇങ്ങനെ അവന്‍ ബന്ധനത്തെ തന്നെ ആശ്രയിക്കും. ''ഏവമേവഖലു സൗമ്യാ'' ഇതുപോലെ കുട്ടീ മനസ്സ്‌ ഓരോ ദിക്കിലേക്കും ചാടുന്നു. 
നല്ല പ്രയോഗമാണ്‌. ഈ ഉപനിഷത്ത്‌, ഇത്‌ കാണാതെ പഠിച്ചുവെക്കേണ്ടതാണ്‌. മനസ്സ്‌ രാവിലെ മുതല്‍ അങ്ങോട്ട്‌ ചാടാന്‍ 
തുടങ്ങും. കുറേ അതില്‍ ചാടി, കുറേ ഇതില്‍ ചാടി, അങ്ങോട്ട്‌ ചാടി, ഇങ്ങോട്ട്‌ ചാടി, അങ്ങോട്ടുമിങ്ങോട്ടുമൊക്കെ ചാടി 
അവസാനം കിടക്ക വിരിക്കൂന്ന്‌ പറയും. ഇനി വിരിച്ചിട്ടില്ല എങ്കില്‍, ``ഞാന്‍ ഇതൊക്കെ ഒന്ന്‌ കുടഞ്ഞ്‌ വിരിക്കട്ടെ, ആ ഷീറ്റൊന്ന്‌ മാറ്റട്ടെ. കുറേദിവസമായി ഷീറ്റ്‌ മാറ്റീട്ട്‌'' എന്നെങ്ങാനും പറഞ്ഞാല്‍ ``മതി ഷീറ്റ്‌ മാറ്റിയത്‌. ഇനി നാളെ മാറ്റാം''. എന്നിട്ടങ്ങോട്ട്‌ കിടക്കുന്നു. ഉറങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഒന്നും അറിയില്ല.
ഒരു കഥ. ഒരിക്കലൊരാള്‍, ഒരു സ്വാമി, ഇങ്ങനെ അലഞ്ഞുനടക്കുകയായിരുന്നു. അവസാനം അദ്ദേഹം ഒരു വീട്ടിലെത്തി. വീട്ടുകാര്‍ക്ക്‌ നല്ല ശ്രദ്ധയൊക്കെയുണ്ട്‌. സാധുസേവയൊക്കെയുള്ള ആളുകളാണ്‌. പക്ഷേ വളരെ പരിമിതമായിട്ടുള്ള സൗകര്യമേ ഉള്ളൂ അവിടെ. ആകെ ഒരു മുറിയുണ്ട്‌. ഒരു നല്ല ചൂടിക്കട്ടിലുമുണ്ട്‌. അതാണവിടെ ഉള്ളത്‌ ആകെ. അയാള്‍ക്ക്‌ മൂന്ന്‌ കുട്ടികളുണ്ട്‌. ഭാര്യയും ഭര്‍ത്താവും. അപ്പോള്‍ ഇദ്ദേഹത്തിനോടു ഗൃഹസ്ഥന്‍ പറഞ്ഞു. ``കിടക്കാം. ഉള്ള സൗകര്യത്തിലൊക്കെ കിടക്കാം'' എന്നു പറഞ്ഞു. ശരി അപ്പോള്‍ ചെറിയവന്‍ ഉറങ്ങാനായി കരയാന്‍ തുടങ്ങി. അപ്പോള്‍ അവനൊരു സംശയമായി. ഈ സ്വാമിയാര്‍ എവിടെയാണ്‌ കിടക്കുക? അപ്പോള്‍ അമ്മ ചോദിച്ചു. മോനെ നീ എവിടെയാണ്‌ കിടക്കുക? എനിക്ക്‌ കിടക്കയില്‍ കിടക്കണം എന്ന്‌ പറഞ്ഞു. എന്നാല്‍ ശരി എന്നു പറഞ്ഞിട്ട്‌ അവന്‌ വിരിച്ചു. കിടക്കയില്‍ കിടത്തി. അവന്‍ ഉറങ്ങിയപ്പോള്‍ അവനെ പൊക്കി കട്ടിലിന്റെ ചുവട്ടിലേക്ക്‌ കിടത്തി. രണ്ടാമത്തവനും തുടങ്ങി. അവനേയും അമ്മ ഇതുപോലെ കട്ടിലില്‍ കൊണ്ടുപോയി കിടത്തി. മൂന്നാമത്തവനേയും ഇതുപോലെ തന്നെ. പിന്നെ തുണി വിരിച്ചിട്ട്‌ സ്വാമിയാരോട്‌ പറഞ്ഞു. ``സ്വാമിജി കിടന്നോളു''. അപ്പോള്‍ സ്വാമി പറഞ്ഞു. ``ആ പായ ഇങ്ങട്ട്‌ തന്നേക്കൂ. ഞാന്‍ നേരിട്ട്‌ പുറത്തുകിടന്നോളാം.
ഈ മൂന്നുപേരേയും കിടത്തി കണ്ടപ്പോള്‍ മൂപ്പര്‍ക്ക്‌ തോന്നി ഇതുതന്നെയാവും പരിപാടി എന്ന്‌. ഇത്‌ അതുതന്നെയാണ്‌. അതിലും നല്ലതല്ലേ നേരിട്ട്‌ കിടക്കുന്നത്‌. അപ്പോള്‍ നിദ്രയിലേക്ക്‌ പോയിക്കഴിഞ്ഞാല്‍ പിന്നെ ഒന്നുമറിയില്ല.
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മനസ്സ്‌ കെട്ടിയിട്ടിട്ടുള്ള കിളിയുടേതാണ്‌. ഉപമ അതിഗംഭീരമാണ്‌. കെട്ട്‌ പൊട്ടിച്ചിട്ടില്ല. കെട്ടിയിട്ടിട്ടുള്ള കിളി ഇങ്ങനെ ഓരോ സ്ഥലത്തേക്കും ചാടുന്നതുപോലെ കുട്ടീ ``യഥാസൗമ്യ`` ഇതുപ്രകാരത്തില്‍ ``ദിശം ദിശം പതിത്വാ`` ഓരോന്നിലേക്കും ചാടി ചാടി ചാടി ``അന്യത്ര ആയതനമലബ്‌ധ്വാ`` എവിടെയും ``ആയതനം`` കിട്ടാതെ ഇനിയെന്ത്‌, ഇനിയെന്ത്‌, ഇനിയെന്ത്‌ എന്ന്‌ ചോദിച്ച്‌, പുതിയ പുതിയ കണ്ടെത്തലുകള്‍ ഒക്കെ നടത്തിയിട്ടും അസ്വസ്ഥചിത്തനായ, ജയിലിലടയ്‌ക്കപ്പെട്ട കരിങ്കുരങ്ങിന്‌ സമാനനായ ആധുനിക മനുഷ്യന്റെ അവസ്ഥയെ ഋഷി പണ്ടേക്കുപണ്ടേ വരച്ചു വെച്ചിരിക്കുന്നു. ഇവിടെയാണ്‌ ഭൗതികശാസ്‌ത്രത്തിന്റെ പരാജയം. അവന്‍ ``പ്രാണമേവോപാശ്രയതേ`` പ്രാണനെ ആശ്രയിക്കുന്നു. മനസ്സ്‌ പ്രാണനിലേക്ക്‌ വിലയിക്കുന്നു. അവന്‌ നിദ്രയുണ്ടാകുന്നു ``പ്രാണബന്ധനം ഹി സൗമ്യാ മനഃ`` മനസ്സ്‌ പ്രാണനെകൊണ്ട്‌ ബന്ധിപ്പിച്ചതാണ്‌. ആ മനസ്സ്‌ പ്രാണനില്‍ വിലയിക്കുമ്പോള്‍ പിന്നെ മനസ്സ്‌ ഇല്ല. അപ്പോള്‍ നിദ്ര ഉണ്ടാകുന്നു.
(തുടരും...)

No comments:

Post a Comment