Tuesday, 30 September 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 36

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 36

അസംയതാത്മനാ യോഗഃ
ദുഷ്പ്രാപമിതി മേ മതിഃ
വശ്യാത്മനാ തു യതതാ
ശക്യോശവാപ്തുമുപായതഃ

മനോനിയന്ത്രണമില്ലാത്തവന് യോഗത്തെ പ്രാപിക്കുക സാധ്യമല്ലെന്നാണ്എന്റെ അഭിപ്രായം. എന്നാല്‍ മനോനിയന്ത്രണമുള്ള പ്രയത്‌നനശാലിക്ക് (മുന്‍പറഞ്ഞ) ഉപായങ്ങളിലൂടെ അതിനെ പ്രാപിക്കാന്‍ കഴിയും.

വിരക്തി കൈവിന്നിട്ടില്ലാത്തവരും യോഗം അനുഷ്ഠിക്കാന്‍ കഴിയാത്തവരുമായ ആളുകള്‍ക്ക് മിക്കവാറും മനസ്സിനെ നിയന്ത്രിക്കാന്‍ സാധ്യമല്ലെന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ യമനിയമാദികള്‍ അനുഷ്ഠിക്കാതെയും വൈരാഗ്യം എന്താണെന്നു ചിന്തിക്കുകപോലും ചെയ്യാതെയും ഐന്ദ്രിയവിഷയങ്ങളാകുന്ന കയത്തില്‍ മുങ്ങിക്കിടക്കുകയും ആത്മനിയന്ത്രണത്തിന്റെ ഊന്നുവടി ഉപയോഗിക്കാതിരിക്കുകയും ചെയ്താല്‍ നിനക്ക് എങ്ങനെ മനസ്സിനെ നിശ്ചലമാക്കാന്‍ കഴിയും? അതുകൊണ്ട് മനസ്സിനെ നിയന്ത്രിക്കാനുള്ള ഉപായം സ്വീകരിക്കുക. എന്നിട്ടും മനസ്സ് സുസ്ഥിരമാകാത്തത് എന്തുകൊണ്ടാണെന്ന് പരിശോധിക്കാം. യോഗത്തിന്റെ വഴികളെല്ലാം നിരര്‍ത്ഥകങ്ങളാണെന്ന് നിനക്ക് തോന്നുന്നുണ്ടോ? എങ്കില്‍ അത് തികച്ചും അബദ്ധമായ തോന്നലാണ്. നിനക്ക് പരമാവധി പറയാന്‍ കഴിയുന്നത് യോഗാനുഷ്ഠാനംകൊണ്ടു യോഗബലം സമ്പാദിക്കാന്‍ കഴിയുമെങ്കില്‍ നിന്റെ മനസ്സ് എങ്ങനെ ചഞ്ചലമാകും? യോഗബലംകൊണ്ട് എല്ലാ മഹത്തത്ത്വങ്ങളേയും മറ്റുള്ളവരേയും നിന്റെ കാല്‍ക്കീഴില്‍ കൊണ്ടുവരുന്നതിനുള്ള ശക്തി നിനക്കു ലഭിക്കുകയില്ലേ?
അപ്പോള്‍ അര്‍ജ്ജുനന്‍ പറഞ്ഞു:

ഭഗവാന്‍ അങ്ങ് പറയുന്നത് സത്യമാണ്. യോഗത്തിന്റെ ബലം മനസ്സിന്റെ ബലവുമായി തുലനം ചെയ്യുക സാദ്ധ്യമല്ല. ഇതുവരെ ഈ യോഗം എന്താണെന്നും അത് എങ്ങനെയാണ് അനുഷ്ഠിക്കേണ്ടതെന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. അതുകൊണ്ട് മനസ്സിനെ നിയന്ത്രിക്കുവാന്‍ പ്രയാസമാണെന്നു ഞാന്‍ കരുതി. അല്ലയോ പുരുഷോത്തമാ അങ്ങയുടെ കൃപകൊണ്ട് അപ്പോള്‍ മാത്രമാണ് യോഗത്തെപ്പറ്റിയുള്ള ബോധം എന്റെ ജീവിത്തില്‍ ആദ്യമായി ഉണ്ടാകുന്നത്.

വരുതിയിലല്ലാത്ത മനസ്സ് എപ്പോഴും ആശിക്കയും പേടിക്കയും സംശയിക്കയും ചെയ്യുന്നു. ഇതേ മനസ്സുതന്നെയാണ് 'ഞാന്‍ ഉപേക്ഷിക്കുന്നു', 'ഞാന്‍ ഭയക്കുന്നില്ല', 'എന്റെ സംശയങ്ങള്‍ നീങ്ങി' എന്നെല്ലാം നിശ്ചയിക്കുന്നതും. ഈ ഭാവാന്തരം പൂര്‍ണമാകുന്നത് ആത്മാവിന്റെ ഉണ്മ അറിയുമ്പോഴാണ്. ആ അറിവുള്ള ആള്‍ സംയതാത്മാവ്. അതില്ലാത്തവര്‍ക്ക് യോഗത്തെ പ്രാപിക്കാന്‍ പറ്റില്ല. കാരണം, സംശയിച്ചും ഭയന്നും 'വേറിട്ടു' നില്‍ക്കുമ്പോള്‍ എന്നിലെ ഞാന്‍ ഉള്ളിലെ ഉണ്മയുമായി എങ്ങനെ യോജിക്കാന്‍?
തനിക്കും ഈശ്വരനുമിടയിലുള്ള മായാമറയെ നീക്കിയാല്‍ അഭ്യാസവൈരാഗ്യങ്ങളിലൂടെ യോഗത്തെ പ്രാപിക്കാം. എങ്ങനെയെന്നാല്‍, സമസൃഷ്ടികളില്‍ തോന്നുന്ന പ്രേമത്തെത്തന്നെ അഹങ്കാരമയമായ വാസനകളില്‍ നിന്ന് മോചിപ്പിച്ചാല്‍ ആ പ്രേമം പരമപ്രേമമായ ഭക്തിയായി മാറും. ലൗകികമായ രതിയെ ദൈവികമായ രതിയായി ഉയര്‍ത്താമെന്ന് പ്ലാറ്റോയും സെയിന്റ് അഗസ്റ്റിനും പറയുന്നു. ക്രിസ്തീയ സുവിശേഷങ്ങളിലും വിശുദ്ധ ഖുര്‍-ആനിലും ജീവന്റെ സമുത്ഥാനത്തിനായി എടുത്തു പറയുന്ന വഴി ദൈവസ്നേഹം തന്നെയാണ്.
പരീക്ഷയ്ക്ക് പഠിക്കുന്ന വിദ്യാര്‍ഥികളും തിരഞ്ഞെടുപ്പിന് നില്‍ക്കുന്ന സ്ഥാനാര്‍ഥികളും അരങ്ങേറ്റത്തിനൊരുങ്ങുന്ന കലാകാരന്മാരും കണ്ടെത്തലുകളിലേക്ക് നീങ്ങുന്ന ശാസ്ത്രജ്ഞരും ഒരുപാട് പ്രാപഞ്ചിക സുഖങ്ങള്‍ ഒഴിവാക്കാറില്ലേ? ആത്മസ്പര്‍ശം എന്ന ലക്ഷ്യം ഇതിലൊക്കെ വലുതാണല്ലോ. പക്ഷേ, കളി മുടക്കിയതുകൊണ്ടോ സിനിമ കാണാതിരുന്നതുകൊണ്ടോ മാത്രം വിദ്യാര്‍ഥി പരീക്ഷ ജയിക്കില്ല. അതുപോലെ, ശരീരത്തിന്റെ ആവശ്യങ്ങളൊക്കെ നിഷേധിച്ച് സ്വയം ശിക്ഷിച്ചതു കൊണ്ടായില്ല. ഉപായങ്ങള്‍ ശരിയായിരിക്കണം.

'മാനുഷികാവസ്ഥയല്ലെ, എല്ലാം ശരിയായാലും യോഗാഭ്യാസം മുടങ്ങാന്‍ സാധ്യതയില്ലെ? ' എന്ന ശങ്ക ശേഷിക്കുന്നു. രോഗം മുതല്‍ അകാലമരണം വരെ വിഘ്‌നങ്ങളാകാമല്ലോ. അഭ്യാസം ഇടയ്ക്കുവെച്ച് മുടങ്ങിയ ആളുടെ ഗതി എന്താണ് ?

(തുടരും..)

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 35

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 35

ശ്രീ ഭഗവാന്‍ ഉവാചഃ...

അസംശയം മഹാബാഹോ
മനോ ദുര്‍നിഗ്രഹം ചലം
അഭ്യാസേന തു കൗന്തേയ
വൈരാഗ്യേണ ച ഗൃഹ്യതേ


ശ്രീഭഗവാന്‍ പറഞ്ഞു-
ശക്തനായ അര്‍ജുനാ, നിയന്ത്രിക്കാന്‍ പ്രയാസമുള്ളതും ചഞ്ചലവുമാണ് മനസ്സ് എന്നതില്‍ ഒരു സംശയവുമില്ല. പക്ഷേ, അല്ലയോ കുന്തീപുത്രാ, അതിനെ അഭ്യാസംകൊണ്ടും വൈരാഗ്യംകൊണ്ടും പിടിച്ചുനിര്‍ത്താവുന്നതാണ്.
(സംബോധനകളുടെ താത്പര്യം: ശക്തരായവര്‍ക്ക് ശത്രുക്കളെ ജയിക്കാന്‍ എന്ത് പ്രയാസം? വിശിഷ്ടരായ പോരാളികള്‍ അന്വേഷിക്കേണ്ടത് പ്രബലരായ ശത്രുക്കളെയല്ലേ? ജയിക്കാന്‍ പ്രയാസമുള്ള പോരില്‍ മുന്‍നടക്കേണ്ടത് ക്ഷമയാണ്. നീ ക്ഷമയുടെ അവതാരമായ കുന്തിയുടെ മകനാണല്ലോ).
അപ്പോള്‍ ഭഗവാന്‍ അരുള്‍ ചെയ്തു: അല്ലയോ അര്‍ജ്ജുന, നീ പറയുന്നത് തികച്ചും പരമാര്‍ത്ഥമാണ്. ചാഞ്ചല്യം മനസ്സിന്റെ സഹജ സ്വഭാവമാണ്. എന്നാല്‍ വൈരാഗ്യത്തെ അവലംബമാക്കിക്കൊണ്ട് യോഗാനുഷ്ഠാനത്തിന്റെ പാതയില്‍ക്കൂടി മുന്നോട്ടുപോയാല്‍ കാലക്രമേണ മനസ്സിനെ സുസ്ഥിരമാക്കാന്‍ കഴിയും. എന്തുകൊണ്ടെന്നാല്‍ മനസ്സിന് ഏതിനോടെങ്കിലും പ്രീതിതോന്നിയാല്‍ അതിനോട് അതിരറ്റ താല്‍പര്യം കാണിക്കുന്ന ഒരു വിശേഷ ഗുണമുണ്ട്. അതുകൊണ്ട് മനസ്സിനെ ആത്മാനന്ദം അനുഭവിക്കുന്നതിനുള്ള ഒരഭിരുചി നീ ഉണ്ടാക്കിക്കൊടുക്കണം.

ശിഷ്യന്റെ സംശയത്തിന്റെ പ്രസക്തി അംഗീകരിച്ച് പ്രോത്സാഹിപ്പിച്ചതില്‍പ്പിന്നെ ശ്ലോകത്തിന്റെ രണ്ടാംപാതിയില്‍ മനസ്സുമായുള്ള അങ്കം ജയിക്കാന്‍ വേണ്ട വിദ്യകളെപ്പറ്റി പറയുന്നു.

അഭ്യാസവും വൈരാഗ്യവുമാണ് ആ വിദ്യകള്‍. കുളത്തിലെ ചണ്ടി കുറച്ചെങ്കിലും മാറ്റിയാല്‍ ശുദ്ധജലം കാണാം. പക്ഷേ, താമസിയാതെ ചണ്ടി വീണ്ടും മൂടിയിരിക്കും. വീണ്ടും വാരിക്കളയുക. അങ്ങനെയങ്ങനെ കുറേ കഴിയുമ്പോള്‍ ചണ്ടി നിശ്ശേഷം നീങ്ങിക്കിട്ടും. ഇതുതന്നെ അഭ്യാസമെന്നതിന് അര്‍ഥം.

രാഗം എന്നാല്‍ നിറം. അറിവില്ലായ്മ കാരണം മനസ്സില്‍ പല അഭിനിവേശങ്ങളുടെയും നിറങ്ങള്‍ പുരളുന്നു. എല്ലാം ഈശാവാസ്യമെന്ന പ്രജ്ഞാനത്തിന്റെ സുദര്‍ശനചക്രംകൊണ്ട് നിവാരണം ചെയ്യണം. ആധുനിക മനശ്ശാസ്ത്രപ്രകാരമാണെങ്കില്‍ മനസ്സിലുണ്ടാകുന്ന ഇളക്കങ്ങളെല്ലാം സാംബന്ധികങ്ങളാണ് (conditioned). അവയെ നിരുപാധികവും നിരപേക്ഷവും ആക്കുമ്പോള്‍ (de-conditioned) മനസ്സ് രാഗമുക്തമാവും. അതുതന്നെ വൈരാഗ്യം.

ക്ഷമയോടെ ശരിയായ രീതിയില്‍ പരിശ്രമിച്ചാല്‍ തീര്‍ച്ചയായും ലക്ഷ്യത്തിലെത്താം. ആത്മനിയന്ത്രണമാണ് നിര്‍ണായകം. അതുണ്ടാക്കാന്‍ നോക്കിയില്ലെങ്കില്‍ കാര്യം നടപ്പില്ല. ഇന്ദ്രിയസുഖാനുഭവങ്ങള്‍ മടുത്ത് വൈരാഗ്യം വന്നിട്ട് അഭ്യാസം തുടങ്ങാം എന്നു വിചാരിക്കാതെ അഭ്യാസം ആദ്യം തുടങ്ങുക, വൈരാഗ്യം പിറകെ വന്നോളും.

(തുടരും..)

ഛാന്ദോഗ്യോപനിഷത്ത്‌ (64)

ഛാന്ദോഗ്യോപനിഷത്ത്‌ (64)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
മന്ത്രം - അഞ്ച്‌
``അഥയത്രൈതത്‌പുരുഷഃ പിപാസതി നാമ
തേജ ഏവ തത്‌പീതം നയതേ
തദ്‌യഥാഗോനായോ�ശ്വനായഃ പുരുഷനായ ഇത്യേവം
തത്‌തേജാ ആചഷ്‌ട ഉദന്യേതി
തത്രൈതദേവശുംഗമുത്‌പതിതം
സോമ്യവിജാനീഹി നേദമമൂലം ഭവിഷ്യതീതി``.
അഥ=ഇനിയും; യത്ര പുരുഷഃ=എവിടെയാണോ പുരുഷന്‍; പിപാസതി നാമ=വെള്ളം കുടിക്കാനാഗ്രഹിക്കുന്നത്‌; ഏതത്‌ തേജഃ ഏവ=ഈ തേജസ്സുതന്നെയാണ്‌; തത്‌പീതം നയതേ=ആവെള്ളത്തെ വറ്റിച്ച്‌ പ്രാണരൂപവും മറ്റുമാക്കി നയിക്കുന്നത്‌; തത്‌=അതുകൊണ്ട്‌; യഥാ ഗോനായാഃ=എപ്രകാരമാണോ ഗോനായന്‍; അശ്വനായഃ പുരുഷനായഃ=അശ്വനായന്‍ പുരുഷനായന്‍ എന്നൊക്കെ പേരു വന്നു ചേരുന്നത്‌; ഇതി ഏവം=അപ്രകാരം; തത്‌ തേജഃ ആചഷ്‌ടേ=ആ തേജസ്സിനു പേരുവന്നുചേര്‍ന്നു; ഉദന്യ ഇതി=ഉദകത്തെ അതായതു വെള്ളത്തെ നയിക്കുന്നതു കൊണ്ട്‌ ഉദന്യം എന്ന്‌; തത്ര=അവിടെ; ഏതത്‌ ഏവശുംഗം=ജലത്തില്‍നിന്നും ദേഹമെന്ന ഈ കാര്യം; ഉത്‌പതിതം സോമ്യ വിജാനീഹി=രൂപപ്പെട്ടു എന്നു കുഞ്ഞേ ധരിച്ചോളു; ഇദം=ഈ ശരീരം; അമൂലം ന ഭവിഷ്യതി ഇതി=കാരണമില്ലാതെ സംഭവിക്കുകയില്ലെന്നറിഞ്ഞോളൂ എന്ന്‌.
``അഥ`` അനന്തരം ഇനിയും ``യത്ര പുരുഷഃ`` എവിടെയാണോ പുരുഷന്‍ ``പിപാസതി നാമ`` വെള്ളം കുടിക്കുവാനാഗ്രഹിക്കുന്നവനായിട്ടിരിക്കുന്നത്‌ ``ഏതത്‌ തേജഃ ഏവ`` ഈ തേജസ്സുതന്നെയാണ്‌ ``തത്‌പീതം നയതേ`` ആ വെള്ളത്തിനെ നയിക്കുന്നത്‌. അപ്പോള്‍ കഴിക്കുന്ന അന്നത്തെ കൊണ്ടുപോകുന്നത്‌ ജലമാണ്‌. ജലത്തെ പ്രാണരൂപമാക്കി നയിക്കുന്നത്‌ തേജസ്സും.
പുരത്തില്‍ മാറിമാറി വസിക്കുന്നവനാണ്‌ പുരുഷന്‍. ``പുരേശയനാത്‌ ഇതി പുരുഷഃ`` എന്നാണ്‌. എല്ലാവരും ഇതില്‍പെടും. ``ഏതതതേജഃ ഏവ തത്‌പീതം നയതേ`` ഈ തേജസ്സാണ്‌ ആ ജലത്തെ കൊണ്ടുപോകുന്നത്‌. ``യഥാഗോനായോ�ശ്വനായഃ പുരുഷനായഃ`` ഏത്‌ പ്രകാരത്തിലാണ്‌ പശുവിനെ നയിക്കുന്നവനെ ഗോനായന്‍ എന്നും, അശ്വത്തെ നയിക്കുന്നവനെ, അശ്വനായനെന്നും, പുരുഷനെ നയിക്കുന്നവനെ പുരുഷനായനെന്നും ഇതുപോലെ ``തത്‌ തേജഃ`` തേജസ്സിനെ നയിക്കുന്നതുകൊണ്ട്‌ ``ഉദന്യേതി`` ഉദന്യന്‍ എന്നുപറയുന്നു. ഉദകത്തെ നയിക്കുന്നതുകൊണ്ട്‌. ഉദകം എന്നുപറഞ്ഞാല്‍ ജലം. ഉദകത്തെ നയിക്കുന്നവനാണ്‌ ഉദന്യന്‍. അപ്പോള്‍ തേജസ്സുണ്ടെങ്കിലേ വെള്ളം അങ്ങോട്ട്‌ പോവുകയുള്ളൂ. 
മരിക്കാന്‍ കാലത്ത്‌ വെള്ളം കൊടുക്കുന്ന സമയത്ത്‌ കുറേശ്ശേ കുറേശ്ശെ ഇങ്ങനെ പോവും. തേജസ്സുള്ളതുവരെ അതങ്ങനെ ഇറങ്ങി ഇറങ്ങി പോവും. തേജസ്സ്‌ നയിക്കാന്‍ ഇല്ലാതെയാകുമ്പോഴാണ്‌ അതൊഴിച്ചതുപോലെ തിരിച്ച്‌ ഇങ്ങോട്ട്‌ വരുന്നത്‌. ജലത്തെ തേജസ്സാണ്‌ കൊണ്ടുപോകുന്നത്‌. ജലമങ്ങോട്ട്‌ ഒഴിച്ചുകഴിഞ്ഞാല്‍ വെറുതെ അങ്ങോട്ട്‌ പോവില്ല എന്ന്‌. അങ്ങനെ യാണെങ്കില്‍ അതുപോലെ പുറത്തേക്കും ജലത്തിന്‌ പോവാമല്ലോ. നമ്മുടെ ഉള്ളിലേക്ക്‌ തേജസ്സാണ്‌, ഈ ജലത്തെ കൊണ്ടുപോകുന്നത്‌. അതുകൊണ്ടൊരു പേരുകൊടുത്തു. നമ്മുടെ പൂര്‍വ്വികന്മാര്‍, എത്ര ശ്രദ്ധാപൂര്‍വ്വമാണ്‌ പേരിടുന്നത്‌. അവര്‍ പ്രപഞ്ചത്തിലെ വസ്‌തുക്കള്‍ക്ക്‌ പേരിടുന്നതില്‍ ഇത്രയും ശ്രദ്ധകാണിച്ചിട്ടുണ്ടെങ്കില്‍ നാം നമ്മുടെ കുട്ടികള്‍ക്ക്‌ ഇടുന്ന പേരില്‍ എത്ര ശ്രദ്ധകാണിക്കണം.
ഉദകത്തെ നയിക്കുന്നതുകൊണ്ട്‌, ജലത്തെ നയിക്കുന്നതുകൊണ്ട്‌ അതിനെ ഉദന്യന്‍ എന്നുപറയുന്നു. ``തത്ര`` അവിടെ ``ഏതത്‌ ഏവ ശുംഗം`` ജലത്തില്‍ നിന്ന്‌ ഈ ദേഹമെന്ന കാര്യം ``ഉത്‌പതിതം സോമ്യാ വിജാനീഹി`` ശരീരം എന്നത്‌ ഉണ്ടായി എന്ന്‌ നീ അറിഞ്ഞാലും. ``ഇദം`` ഈ ശരീരം ``അമൂലം ന ഭവിഷ്യതി ഇതി`` ഇതൊരു കാരണം ഇല്ലാതെ ഉണ്ടായതല്ല. ഇതിനൊരു കാരണം ഉണ്ട്‌. ഈ കാരണത്തെ കുറിച്ചുതന്നെയാണ്‌ ഇനിയിങ്ങനെ കൊണ്ടുപോകുന്നത്‌. നമുക്ക്‌ കാരണമായിട്ടുള്ളത്‌, ഈ പ്രപഞ്ചത്തിന്‌ കാരണമായിട്ടുള്ളതെന്ത്‌? എങ്ങിനെയാണ്‌ ഈ കാരണത്തെ കണ്ടെത്തുക?
(തുടരും...)

ഛാന്ദോഗ്യോപനിഷത്ത്‌ Day (63)

ഛാന്ദോഗ്യോപനിഷത്ത്‌ Day (63)
ആറാം അദ്ധ്യായം
തത്ത്വമസി
മന്ത്രം - നാല്‌
``തസ്യക്വമൂലമന്യത്രാന്നാദേവമേവഖലു
സോമ്യാന്നേന ശുംഗേനാപോമൂല മന്വിച്ഛാദ്‌ഭിഃ 
സോമ്യശുംഗേന തേജോമൂലമന്വിച്ഛ 
തേജസാസോമ്യശുംഗേന സന്മൂലമന്വിച്ഛ
സന്മൂലാസോേമ്യമാഃ സര്‍വാഃ പ്രജാഃ സദായതന
സത്‌പ്രതിഷ്‌ഠാഃ``
തസ്യ=ആ ശരീരത്തിന്‌; അന്യത്ര അന്നാത്‌=കട്ടിപിടിച്ച ജഡമല്ലാതെ; ക്വമൂലം=കാരണമെവിടെ; സോമ്യ=കുഞ്ഞേ; ഏവം ഏവ ഖലു=ഇതുപോലെതന്നെ; അന്നേന ശുംഗേന=അന്നമെന്ന കാര്യത്തിലൂടെ; ആപഃ മൂലം അന്വിച്ഛ=ജലമെന്ന കാരണത്തെ കണ്ടെത്തൂ; സോമ്യ=കുഞ്ഞേ; അദ്‌ഭിഃ ശുംഗേന=ജലമെന്ന കാര്യത്തിലൂടെ; തേജഃ മൂലം അന്വിച്ഛ=തേജസ്സെന്ന കാരണത്തെ കണ്ടെത്തൂ; സോമ്യ=കുഞ്ഞേ; തേജസാ ശുംഗേന=തേജസ്സെന്ന കാര്യത്തിലൂടെ; സത്‌മൂലം അന്വിച്ഛ=ബോധസത്തയെന്ന കാരണം കണ്ടെത്തൂ; സൗമ്യ=കുഞ്ഞേ; ഇമാഃ സര്‍വാഃ പ്രജാഃ=ഈ പ്രപഞ്ചഘടകങ്ങളെല്ലാം; സന്മൂലാഃ=സത്തെന്ന കാരണത്തോടു കൂടിയവയാണ്‌; സദായതനാഃ=ബോധസത്തയില്‍ തന്നെ നിലനില്‍ക്കുന്നവയാണ്‌; സത്‌പ്രതിഷ്‌ഠാഃ=ബോധസത്തയില്‍ തന്നെ ലയിക്കുന്നവയാണ്‌.
``തസ്യ ക്വമൂലം അന്യത്ര അന്നാത്‌``ഈ ശരീരത്തിന്‌ ഇതല്ലാതെ അതിന്‌ വേറൊരു കാരണം എവിടെ ``സോമ്യ`` കുട്ടീ ``ഏവം ഏവ ഖലു`` ഇതുപോലെതന്നെ ``അന്നേന ശുംഗേന`` അന്നമെന്ന കാര്യത്തിലൂടെ, കാര്യത്തില്‍നിന്ന്‌ കാരണത്തിലേക്കും, ആ കാരണത്തെ കാര്യമാക്കി അതിന്റെ കാരണത്തിലേക്കും. 
ഈ കാണുന്ന നമ്മളൊക്കെ കാര്യം. നമ്മുടെ കാരണത്തിലേക്ക്‌ പോവുക. കാരണത്തെ കണ്ടെത്തിക്കഴിഞ്ഞാല്‍ അത്‌ കാര്യം. എന്നിട്ടതിന്റെ കാര്യത്തില്‍നിന്ന്‌ കാരണത്തിലേക്ക്‌, ഇങ്ങനെയുള്ള പ്രക്രിയ. ``ഏവമേവ`` ഇതുപോലെ ``അന്നേന ശുംഗേന`` അന്നമെന്ന കാര്യത്തിലൂടെ ``ആപഃ മൂലം അന്വിച്ഛ`` ജലമാണതിന്റെ മൂലമെന്ന്‌, കാരണമെന്ന്‌ കണ്ടെത്തൂ. 
ഒന്നൊന്നായി എണ്ണിയെണ്ണി അതുതന്നെ എണ്ണാന്‍, പഠിച്ചോളാന്‍ പറയുകയാണ്‌. നാരായണഗുരുദേവന്‍ എത്ര മനോഹരമായിട്ടാണ്‌ പറഞ്ഞുവെച്ചത്‌. ``ഒന്നൊന്നായി എണ്ണിയെണ്ണി തൊട്ടെണ്ണും പൊരുളൊടുങ്ങിയാല്‍ നിന്നിടും ദൃക്‌പോലുള്ളം നിന്നിലസ്‌പന്ദമാകണം...'' നിന്നില്‍ അസ്‌പന്ദമാവണമെന്നു പറയുകയാണ്‌. അതിനെയിവിടെ കാണിച്ചുതരും. ``അന്നേന ശുംഗേന ആപഃ മൂലംഅന്വിച്ഛ`` അന്നമെന്ന കാര്യത്തിലൂടെ ജലമെന്ന കാരണത്തെ കണ്ടെത്തൂ. ``സോമ്യ`` കുട്ടീ ``അദ്‌ഭിഃ ശുംഗേന`` ജലമെന്ന കാര്യത്തിലൂടെ ``തേജഃ മൂലം അന്വിച്ഛ``. അതിന്റെ കാരണം ത്രിവൃത്‌കരണമാണ്‌. 
അത്‌ സങ്കല്‍പ്പിച്ചു. ``ബഹുസ്യാം പ്രജായേയ ഇതി`` ഞാന്‍ പലതാവട്ടെ. ``തത്തേജഃ അസൃജതഃ`` അതില്‍നിന്ന്‌ തേജസ്സുണ്ടായി. തേജസ്സും സങ്കല്‍പ്പിച്ചു. അതില്‍നിന്ന്‌ ജലമുണ്ടായി. അതും സങ്കല്‍പ്പിച്ചു. അതില്‍നിന്ന്‌ ഭൂമിയുണ്ടായി. പിന്നെ ഔഷധികള്‍ ഇത്യാദികളൊക്കെയുണ്ടായി. ഇനി തിരിച്ചുവരികയാണ്‌. തിരിച്ചുകൊണ്ടുവരികയാണ്‌. ``അദ്‌ഭിഃ ശുംഗേന`` ജലമെന്ന കാര്യത്തിലൂടെ ``തേജഃ മൂലം അന്വിച്ഛ``. തേജസ്സെന്ന കാരണത്തെ കണ്ടെത്തൂ. ``സോമ്യ`` കുട്ടീ ``തേജസാശുംഗേന`` തേജസ്സെന്ന കാര്യത്തിലൂടെ സത്‌മൂലം അന്വിച്ഛ. അതിന്റെ `സത്ത'ായിട്ടുള്ള ബോധസത്തയെ കണ്ടെത്തൂ. 
ഇവിടെയാണ്‌ ``നിന്നിടും ദൃക്‌പോലുള്ളം എണ്ണിയെണ്ണി'' ഓരോ ദൃശ്യവും ദൃക്കില്‍ വിലയിച്ച്‌, വീണ്ടും അത്‌ മറ്റൊന്നിന്‌ ദൃശ്യമായി, അത്‌ അതിന്റെ ദൃക്കില്‍ വിലയിച്ച്‌, വീണ്ടും അത്‌ മറ്റൊന്നിന്‌ ദൃശ്യമായി, അതിന്റെ ദൃക്കില്‍ വിലയിച്ച്‌ ഇനി ഒന്നിന്‌ ദൃശ്യമാകാന്‍ ഇടമില്ലാതെ ദൃക്കും ദൃശ്യവും ഒന്നാവുന്ന വേളയില്‍ പറയുന്നു. അതിനെയാണ്‌ ``സത്‌മൂലഃ`` കുട്ടീ, ``സദായതനാഃ`` ആ ബോധസത്തയിലാണ്‌ ഇതെല്ലാം നില്‍ക്കുന്നത്‌. ``ആയതനം പ്രതിഷ്‌ഠിതം`` എന്നുപറയാം. ``സത്‌പ്രതിഷ്‌ഠാഃ`` ആ ബോധസത്തയില്‍ തന്നെ ഇതൊക്കെ പ്രതിഷ്‌ഠിതമായിരിക്കുന്നു. ഇതാണ്‌ ഇവിടുത്തെ അന്വേഷണരീതി. ഇതിനെയാണ്‌ ``നേതി നേതി`` എന്നുപറയുന്നത്‌. ന ഇതി ന ഇതി. നേതി പ്രക്രിയ എന്നുപറയുന്നത്‌ ഉപനിഷത്ത്‌ ഇവിടെയാണ്‌. ``ഇതല്ല ഇതല്ല ഇതല്ല''. ``ഇതല്ല ഇതല്ല ഇതല്ല'' എന്ന്‌ പറഞ്ഞിട്ട്‌ അവസാനം ``ഇതു തന്നെ അത്‌'' എന്നുപറയുന്നു. ``സര്‍വാഃ പ്രജാഃ സദായതനാഃ`` എല്ലാം അതിലാണ്‌ അടങ്ങിയിരിക്കുന്നത്‌. ഇങ്ങനെ അന്വേഷിക്കൂ. അന്വേഷിച്ച്‌ കണ്ടെത്തൂ.
(തുടരും...)

Monday, 29 September 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം 6 - ധ്യാനയോഗം ശ്ളോകം 33 & 34

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം 6 - ധ്യാനയോഗം ശ്ളോകം 33 & 34

യോഽയം യോഗസ്ത്വയാ പ്രോക്തഃ...
സാമ്യേന മധുസൂദന
ഏതസ്യാഹം ന പശ്യാമി
ചഞ്ചലത്വാത് സ്ഥിതിം സ്ഥിരാം


അല്ലയോ മധുസൂദനാ, മനസ്സിന്റെ സമദര്‍ശനരൂപമായ ഏതൊരു യോഗത്തെപ്പറ്റിയാണോ അങ്ങ് ഉപദേശിച്ചത്, ആ യോഗത്തിന് മനസ്സിന്റെ ചഞ്ചലസ്വഭാവം നിമിത്തം ഉറച്ച നില സാധ്യമാകുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല.

മനുഷ്യമനസ്സിന്റെ ചഞ്ചലസ്വഭാവം ഇത്തരം സിദ്ധിക്ക് പ്രയാസമായും, അഥവാ വല്ല വിധേനയും അത് നൈമിഷികമായി ഉളവായാല്‍ത്തന്നെ സ്ഥിരമായി നില്‍ക്കുന്നതിന് തടസ്സമായും തീരില്ലേ എന്നാണ് സംശയം.
'പറയാനെളുപ്പമാണെങ്കിലും കൃഷ്ണാ ഇതൊക്കെ നടപ്പുള്ള കാര്യമാണോ?' എന്നുതന്നെ! 'മഹാജനാനാം മനം ഇളകിയ' എത്രയോ സന്ദര്‍ഭങ്ങള്‍ മഹാഭാരത കഥയില്‍ത്തന്നെ ഉണ്ടല്ലോ. ക്ഷിപ്രകോപികളായി ശാപം ചൊരിഞ്ഞവരും മാന്‍പേടയില്‍ കുഞ്ഞുണ്ടായവരും നൃത്തം കണ്ട് ഭ്രമിച്ചവരുമൊന്നും ചില്ലറക്കാരല്ലായിരുന്നു! മഹാന്മാരായ ഭീഷ്മദ്രോണാദികളില്‍പ്പോലും ഈ സമഭാവന വിളഞ്ഞുമില്ല!

ചഞ്ചലം ഹി മനഃ കൃഷ്ണ
പ്രമാഥി ബലവദ്ദൃഢം
തസ്യാഹം നിഗ്രഹം മന്യേ
വോയോരിവ സുദുഷ്‌കരം.

എന്തുകൊണ്ടെന്നാല്‍, അല്ലയോ കൃഷ്ണാ, മനസ്സ് ചഞ്ചലവും (ദേഹേന്ദ്രിയങ്ങളെ) ക്ഷോഭിപ്പിക്കുന്നതും (വിചാരംകൊണ്ടു ജയിക്കാന്‍ അസാധ്യമായത്ര) ബലവത്തും (വിഷയവാസനകളുമായുള്ള ബന്ധത്തില്‍) ദൃഢവുമാണ്. (അങ്ങനെയുള്ള) അതിന്റെ നിരോധം വായുവിന്‍േറതുപോലെ അതീവ ദുഷ്‌കരമാണെന്ന് (എനിക്ക്) തോന്നുന്നു.

വായുവിന്റെ കാര്യത്തില്‍ നൂറു ശതമാനം ശൂന്യത സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ എവിടംവരെ എത്തുമെന്ന് വാക്വം പമ്പുകളെപ്പറ്റി പഠിക്കുമ്പോള്‍ അറിയാം. വായു നീക്കം ചെയ്യാനുള്ള ഏതുപകരണത്തിനും അതിന്റെ വരുതിയില്‍ വരുന്ന വായുവിലെ ഒരു നിശ്ചിതശതമാനം നീക്കാനേ സാധിക്കൂ. അങ്ങനെ, എത്ര കഴിഞ്ഞാലും ഒരല്പം വായുവെങ്കിലും ശൂന്യതാ ചേമ്പറില്‍ ശേഷിക്കും. ഇതുപോലെയാണ് മനസ്സിലെ ഉരുപ്പടികള്‍ നീക്കം ചെയ്യാനുള്ള ശ്രമവും.

അകത്തുനിന്നും പുറത്തുനിന്നും വരുന്ന ഉപാധികളുടെ ഉറവകള്‍ വറ്റാത്തവയാണ്. അവയുടെ സംയുക്തമായ ഒഴുക്കിന്റെ ശക്തി അപാരവുമാണ്. ചിന്തകൊണ്ടാണ് മനസ്സിനെ നിയന്ത്രിക്കേണ്ടത്. ബലിഷ്ഠമാകയാല്‍ വഴങ്ങാന്‍ കൂട്ടാക്കില്ല. നല്ല ഉറവുള്ള കിണര്‍ തേകിക്കൊണ്ടേ ഇരിക്കുന്ന പൊട്ടപ്പണികൊണ്ട് കാര്യമെന്ത്?
(ഭക്തജനങ്ങളുടെ പാപാദി സകല ദോഷങ്ങളെയും നീക്കുന്നതിനാലാണ് ഭഗവാന് കൃഷ്ണന്‍ എന്ന പേര്. കൃഷ് ധാതുവിന് ചുരണ്ടി മാറ്റല്‍ എന്നര്‍ഥമുണ്ട്. മനസ്സിലെ ദോഷങ്ങളെ എങ്ങനെ ചുരണ്ടിമാറ്റാമെന്ന് ഇനി പറയുന്നു)

(തുടരും..)

ഛാന്ദോഗ്യോപനിഷത്ത് Day ‌ (62)

ഛാന്ദോഗ്യോപനിഷത്ത് Day ‌ (62)
ആറാം അദ്ധ്യായം
തത്ത്വമസി
മന്ത്രം - മൂന്ന്‌
''അശനാപിപാസേമേസോമ്യവിജാനീഹീതി യത്രൈതത്‌ 
പുരുഷോ�ശിശിഷതിനാമാപ ഏവതദശിതംനയന്തേ 
തദ്‌ യഥാഗോനായോ�ശ്വനായഃ പുരുഷനായ
ഇത്യേവംതദപ ആചക്ഷതേ�ശനായേതിത
ത്രൈ്യതച്ഛുംഗമുത്‌പതിതംസോമ്യവിജാനീഹി 
നേദമമൂലം ഭവിഷ്യതീതി''.
സോമ്യ=കുഞ്ഞേ; അശനാ പിപാസേ=വിശപ്പും ദാഹവും എന്താണെന്ന്‌; മേ വിജാനീഹി ഇതി= എന്നില്‍നിന്ന്‌ ധരിച്ചോളൂ എന്ന്‌; യത്ര പുരുഷഃ=എവിടെയാണോ പുരുഷന്‍, ഏതത്‌ അശിശിഷതിനാമ=ഭക്ഷണം കഴിക്കാനാഗ്രഹിക്കുന്നത്‌; ആപഃഏവ=ജലമാണ്‌; തദശിതം നയന്തേ=ആ ഭക്ഷണത്തെ രസാദിരൂപത്തില്‍ ദ്രവമാക്കിനയിക്കുന്നത്‌; തത്‌=അതുകൊണ്ട്‌; യഥാഗോനായഃ=എപ്രകാരമാണോ ഗോവിനെ നയിക്കുന്നവനെ ഗോനായനെന്നു വിളിക്കുന്നത്‌; അശ്വനായഃ=അശ്വത്തെ നയിക്കുന്നവനെ അശ്വനായനെന്നു വിളിക്കുന്നത്‌; പുരുഷനായഃ=പുരുഷനെ നയിക്കുന്നവനെ പുരുഷനായന്‍ എന്നുവിളിക്കുന്നത്‌; തദപഃ=അതുപോലെ ആ ജലത്തെ; അശനായഃ ഇതി ആചക്ഷതേ=അശനത്തെ അതായതു ഭക്ഷണത്തെ നയിക്കുന്നതായതിനാല്‍; അശനായഃ=എന്നു വിളിക്കുന്നു; തത്ര=ആ ജലമെന്ന കാരണത്തില്‍നിന്നാണ്‌; ഏതത്‌ ശുംഗം ഉത്‌പതിതം=ഈ ശരീരമെന്ന കാര്യം രൂപം കൊണ്ടത്‌; സോമ്യ=കുഞ്ഞേ; വിജാനീഹി= നല്ലപോലെ ധരിച്ചോളൂ; ഇദം=ഈ ശരീരമെന്ന കാര്യം; അമൂലംനഭവിഷ്യതി ഇതി=കാരണമില്ലാതെ സംഭവിക്കുകയില്ല എന്ന്‌.
''അശനാപിപാസേ മേ സൗമ്യ വിജാനീഹി ഇതി - സൗമ്യ'' കുട്ടീ ''അശനാപിപാസേ'' വിശപ്പിനെയും ദാഹത്തെയും കുറിച്ച്‌ ''മേ വിജാനീഹി ഇതി'' എന്നില്‍നിന്ന്‌ അറിഞ്ഞാലും. 
''യത്ര പുരുഷഃ'' എവിടെയാണോ പുരുഷന്‍ ''ഏതത്‌ അശിശിഷതിനാമ'' ഭക്ഷണം കഴിക്കാനാഗ്രഹിക്കുന്നത്‌, വിശക്കുന്നവനായി ഭവിക്കുന്നത്‌ എവിടെയാണ്‌, എപ്പോഴാണ്‌ ''ആപഃ ഏവ'' ജലമാണ്‌ ''തദശിതം നയന്തേ'' ആ ഭക്ഷണത്തെ അവന്റെ ഉള്ളിലേക്ക്‌ കൊണ്ടുപോകുന്നത്‌. ദാഹിക്കുന്ന, വിശക്കുന്ന ഒരുവന്‍ കഴിക്കുന്ന അന്നത്തെ ശരീരത്തിനകത്തേക്ക്‌, വയറിനകത്തേക്ക്‌ കൊണ്ടുപോകുന്നത്‌ ജലമാണ്‌. ഭക്ഷണരൂപത്തില്‍ അതിനെ ദ്രവമാക്കി ഉള്ളിലേക്ക്‌ കൊണ്ടുപോകുന്നത്‌ ജലമാണ്‌. കാരണം ദ്രവമായി കഴിഞ്ഞാലേ അത്‌ കഴിക്കാന്‍ പറ്റുള്ളൂ. ഡ്രൈ ആയാല്‍ അത്‌ കഴിക്കാന്‍ പറ്റില്ലല്ലോ. 
അവലോസ്‌പൊടി കഴിക്കുമ്പോള്‍ അതിന്റെ കൂടെ ചായയും വേണം. എന്നാലേ അതിങ്ങനെ തുടര്‍ച്ചയായി കഴിക്കാന്‍ പറ്റുള്ളൂ. അങ്ങനെയുള്ള പൊടി പോലുള്ള പല സാധനങ്ങളുമുണ്ട്‌. അപ്പോള്‍ ജലമുണ്ടെങ്കിലാണ്‌ അതുള്ളിലേക്ക്‌ പോവുക.
അതുകൊണ്ട്‌ ''യഥാഗോനായഃ അശ്വനായഃ യഥാഗോനായഃ'' എപ്രകാരമാണോ ഗോവിനെ നയിക്കുന്നവനെ ഗോനായന്‍ എന്നുപറയുന്നത്‌ അതുപോലെ ''പുരുഷനായഃ'' പുരുഷനെ നയിക്കുന്നവനെ പുരുഷനായന്‍ എന്നുപറയുന്നു. ''തദപഃ'' അത്‌ പോലെ ജലത്തെ ''അശ്വനായഃ'' അശ്വനായന്‍ എന്ന്‌ പറയുന്നു. അശനത്തെ, കഴിക്കുന്നതിനെ നയിക്കുന്നതുകൊണ്ടാണ്‌ ഇങ്ങനെ പറയുന്നത്‌. അന്നത്തെ കൊണ്ടുപോകുന്നത്‌ ജലമാണ്‌. അതുകൊണ്ടാണ്‌ തൊണ്ടയില്‍ കുരുങ്ങിയാല്‍ കുറച്ച്‌ വെള്ളം കുടിക്കാന്‍ പറയുന്നത്‌. വെള്ളം കുടിച്ചുകഴിഞ്ഞാല്‍ അത്‌ കൊണ്ടുപോയിക്കോളും ഭക്ഷണത്തെ, യഥാസ്ഥലത്തേക്ക്‌. ``അശ്വനായഃ ഇതി ആചക്ഷതേ`` ആ ജലം എന്ന കാരണത്തില്‍നിന്ന്‌ ``തത്ര`` അവിടെനിന്നാണ്‌, അതില്‍നിന്നാണ്‌ ``ഏതത്‌ ശുംഗം ഉത്‌പതിതം`` ഈ ശരീരമെന്ന കാരണം ഉദ്‌ഭവിച്ചത്‌, ജലത്തില്‍ നിന്നാണുല്‍ഭവിച്ചത്‌. ഈ ശരീരമെന്ന കാര്യത്തിന്‌ കാരണമായിട്ടുള്ളത്‌ അതാണ്‌ ``സൗമ്യ`` കുട്ടീ ``വിജാനീഹി`` നന്നായി അറിഞ്ഞോളൂ. ഇതിനെ നന്നായി മനസ്സിലാക്കിയാലും. ``ഇദം`` ഈ ശരീരം, കാര്യമായിട്ടുള്ള ഈ ശരീരം ``അമൂലം ന ഭവിഷ്യതി ഇതി`` കാരണമില്ലാതെ ഭവിച്ചതല്ല. ഈ ശരീരത്തിനൊരു കാരണമുണ്ട്‌. ഈ ശരീരത്തിന്റെ കാരണം ജലമാണ്‌. ജലത്തില്‍നിന്നാണ്‌ ഈ ശരീരം ഉദ്‌ഭവിച്ചത്‌. 
കാരണമില്ലാത്ത ഒരു കാര്യം ഇവിടെ ഇല്ല. ഇനി ഇവിടെ കാര്യത്തില്‍നിന്ന്‌ കാരണത്തിലേക്കും, ആ കാരണത്തെ കാര്യമാക്കിക്കൊണ്ട്‌ അതിന്റെ കാരണത്തിലേക്കും, അതിന്റെ കാരണത്തെ കാര്യമാക്കിക്കൊണ്ട്‌ അതിന്റെ കാര്യത്തിലേക്കും, ഇങ്ങനെ കാര്യകാരണ നിരാസകാരണം എന്ന ആ പ്രക്രിയ ഇവിടെ തുടരുന്നു. വളരെ രസകരമാണിത്‌. 
ഉപനിഷത്ത്‌ അതിന്റെ ഏറ്റവും ശ്രദ്ധേയമായ ഭാഗം പ്രകടമാക്കുന്നു.
(തുടരും...)

Saturday, 27 September 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 32

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 32

ആത്മൗപമ്യേന സര്‍വത്ര...
സമം പശ്യതി യോ/ര്‍ജുന
സുഖം വാ യതി വാ ദുഃഖം
സ യോഗീ പരമോ മതഃ


അല്ലയോ അര്‍ജുനാ, എല്ലാ ചരാചരങ്ങളുടെയും സുഖവും അഥവാ ദുഃഖവും തനിക്കുതന്നെ സംഭവിക്കുന്നതിനു തുല്യമായി ആര്‍ കരുതുന്നുവോ ആ യോഗിയാണ് ഉത്തമനെന്നത്രെ എന്റെ അഭിപ്രായം.

പ്രപഞ്ചവും അതിലുള്ള സകല ചരാചരങ്ങളും താന്‍തന്നെയാണെന്ന് ആലോകനം ചെയ്യുന്ന അവന്‍, പുണ്യപാപങ്ങളിലും സുഖദുഃഖങ്ങളിലും നന്മതിന്മകളിലും യാതൊരന്തരവും കാണുന്നില്ല. ഏകവും ദ്വന്ദ്വവുമായ എല്ലാ വസ്തുക്കളും അവസ്ഥകളും അവന്റെ സ്വന്തം ശരീരാവയവങ്ങള്‍പോലെ അവന്‍ ഗണിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ശരീരത്തില്‍ അതിവസിക്കുന്നതുകൊണ്ട് ലൗകികദൃഷ്ട്യാ അവന്‍ സുഖവും ദുഃഖവും അനുഭവിക്കുന്നുവെന്ന് ആളുകള്‍ കരുതുമ്പോഴും അവന്‍ അതിനെല്ലാം അതീതനായി, ജഗത്രയങ്ങള്‍ താനാണെന്നുള്ള അനുഭവജ്ഞാനം സമ്പാദിച്ച് ബ്രഹ്മമായിത്തന്നെ വര്‍ത്തിക്കുന്നു. അതുകൊണ്ട് അല്ലയോ അര്‍ജ്ജുന, നീ നിന്നില്‍ സമഭാവന വളര്‍ത്തിയെടുക്കണം. അപ്പോള്‍ ത്രിഭുവനങ്ങളും നീ തന്നെയാണെന്നുള്ള ഉള്‍ക്കാഴ്ച നിനക്കു സിദ്ധമാകും ഈ കാരണംകൊണ്ടാണ് സമചിത്തതയെക്കാള്‍ ശ്രേഷ്ഠമായ ഒരു കാര്യം ഈ ലോകത്തിലില്ലെന്ന് ഞാന്‍ അനവരതം ഊന്നിപ്പറയുന്നത്.

മനുഷ്യവംശത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഒറ്റയടിക്ക് പരിഹാരമുണ്ടാകാന്‍ ഈ ഒരു ആദര്‍ശത്തിന്റെ സാര്‍വലൗകികമായ സ്വീകാരം മതിയാവും. ജാതിമതവര്‍ണവര്‍ഗദേശങ്ങളുടെ പേരില്‍ സ്വയം വിഭജിച്ച് തലതല്ലിച്ചാവുന്ന മനുഷ്യരോട് പിന്നീടുണ്ടായ പ്രവാചകരെല്ലാം ആവര്‍ത്തിച്ചു പറഞ്ഞ കാര്യമാണിത്.

'നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കാ'നും 'നിന്റെ സഹോദരന്റെ ചോരയ്ക്ക് കാവലാളായിരിക്കാ'നും 'നിന്റെ അയലത്തെ ഏഴു വീടുകളില്‍ അത്താഴത്തിനു വകയുണ്ടോ എന്ന് അറിഞ്ഞു മാത്രം ഭക്ഷിക്കാ'നുമൊക്കെ ഉള്ള അരുളപ്പാടുകള്‍ ഇപ്പറഞ്ഞതിന്റെ ചുരുക്കപ്പതിപ്പുകളാണ്. എന്നാലോ, ആ മരുന്നിന്റെ ഈ ചെറിയ ഡോസുകള്‍പോലും സേവിക്കാന്‍ ഇനിയും നമുക്കു സാധിച്ചിട്ടില്ല. അതിനാല്‍, ഈ ദര്‍ശനത്തെ ജീവിതത്തില്‍ കൂടുതല്‍ വ്യാപകമായി ഉള്‍ക്കൊണ്ട് പ്രകൃതിയുടെ സംരക്ഷയും സര്‍വജീവസഹാനുഭൂതിയും സാധിക്കാന്‍ പറ്റുന്നേ ഇല്ല.

മനുഷ്യനെ ആരാണ് ഭരിക്കേണ്ടത് എന്ന ചോദ്യത്തിനുള്ള ഉത്തരവും ഇവിടെ ലഭിക്കുന്നു. ബാഹ്യമായ ഒരു ശക്തിക്കും നിയമത്തിനും ഫലപ്രദമായി അത് സാധിക്കില്ല. സംഘടനകള്‍ക്കോ ഭരണഘടനകള്‍ക്കോ ഒക്കില്ല. ഓരോരുത്തനും സ്വയം ഭരിക്കാന്‍ പ്രാപ്തനാവണം. അതിനുള്ള അറിവും വികാരപരിപാകവും എല്ലാവര്‍ക്കും കൈവരണം. ഒരു ഭരണകര്‍ത്താവും ആവശ്യമില്ലാതായാലേ ശരിയായ ഭരണം നടക്കൂ! അങ്ങനെയൊരു അവസ്ഥയാണ് ദര്‍ശനപരമായ പരിണാമത്തിലൂടെ ഗീത ലക്ഷ്യമാക്കുന്നത്.

ഇതൊരു വെറും മനക്കോട്ടയല്ലേ എന്ന സംശയം ചെറുതായെങ്കിലും ശേഷിക്കാം. അത് അര്‍ജുനനിലൂടെ ഉന്നയിച്ച് നിവാരണം ചെയ്യുകയാണ് അടുത്തപടി.

(തുടരും..)

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 30 & 31

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 30 & 31

യോ മാം പശ്യതി സര്‍വത്ര ...
സര്‍വം ച മയി പശ്യതി
തസ്യാഹം ന പ്രണശ്യാമി
സ ച മേ ന പ്രണശ്യതി.


ആരാണോ സര്‍വചരാചരങ്ങളിലും എന്നെ ദര്‍ശിക്കുന്നത്, സര്‍വചരാചരങ്ങളെയും എന്നിലും ദര്‍ശിക്കുന്നത്, അവന് ഞാന്‍ (ഒരിക്കലും) ഇല്ലാതാകുന്നില്ല. അവന്‍ എനിക്കും (ഒരിക്കലും) ഇല്ലാതാകുന്നില്ല.

ഈശാവാസ്യമിദം സര്‍വം എന്നും തിരിച്ചും അറിവായാല്‍ എത്തേണ്ടിടത്തെത്തി, അതായത്, ഈശ്വരന്‍തന്നെ ആയിത്തീര്‍ന്നു. അനശ്വരത ആര്‍ജിച്ചു കഴിഞ്ഞു. സ്വരൂപാവബോധത്തില്‍നിന്ന് സ്വയം നാടുകടത്തിയ അഹംബുദ്ധി അവിടെ തിരികെ എത്തിയാല്‍ ഇത്രയുമായി. ഇതില്‍ അതിശയകരമായോ മന്ത്രതന്ത്രപരമായോ ഒന്നുമില്ല. ഇഴഞ്ഞുനീന്തുന്ന കുട്ടി എഴുന്നേറ്റുനില്ക്കാനും നടക്കാനുമുള്ള കഴിവ് നേടുന്നത്ര സ്വാഭാവികവും സരളവുമാണ് കാര്യം.
ഇത്രയുമെത്തുമ്പോള്‍ ഒരു ചോദ്യം: പിന്നെ ജീവിതം എങ്ങനെ ഇരിക്കും?

സര്‍വഭൂതസ്ഥിതം യോ മാം
ഭജത്യേകത്വമാസ്ഥിതഃ
സര്‍വഥാ വര്‍ത്തമാനോപി
സ യോഗീ മയി വര്‍ത്തതേ.

ആരാണോ സര്‍വചരാചരങ്ങളിലുമിരിക്കുന്ന എന്നെ (താനുമായി) ഏകസ്വരൂപത്തില്‍ സ്ഥിതി ചെയ്യുന്നതായി (നിശ്ചയിച്ച്) ഭജിക്കുന്നത് അങ്ങനെയുള്ള യോഗി എവ്വിധം കഴിയുന്നവനായാലും (എപ്പോഴും) എന്നില്‍ വസിക്കുന്നു.

എവിടെ ഇരുന്നാലും ഏത് ജോലി എങ്ങനെ ചെയ്തുകൊണ്ടിരുന്നാലും നിത്യാനന്ദാവസ്ഥയില്‍ കഴിയാം. വേണ്ടാതീനം കാണിച്ചാലോ എന്ന സംശയം വേണ്ട. സ്വരൂപസ്പര്‍ശം അനുഭവിച്ച ആള്‍ക്ക് അത് സാധ്യമേ അല്ല. കാരണം, അയാളുടെ അന്തഃകരണം പരമാത്മാവുതന്നെ ആയിരിക്കും. എല്ലാ ചരാചരങ്ങളിലും പരമാത്മാവിനെ കാണുന്നതിനാല്‍ സര്‍വഭൂതഹിതത്തിനായി അനവരതം യത്‌നനിക്കാനാണ് പ്രേരണയാവുക.

പക്ഷേ, പരമാത്മജ്ഞാനം അനുഭവമായി മാറിയ ആള്‍ക്കേ ഈ പ്രസ്താവം ബാധകമാവൂ. ഈശ്വരനെ അറിഞ്ഞ് ഭജിക്കുന്നവര്‍ക്കു മാത്രം.
ഭജിക്കണമെങ്കില്‍ അര്‍പ്പണം തികയണം. ഭാവപരമായ ഏകാഗ്രത ഇല്ലാതെ ഇതു നടക്കില്ല. അതായത്, പ്രേമപരിപൂരിതമാകണം മനസ്സ്. ആ പ്രേമം വിശ്വവ്യാപിയാകുമ്പോള്‍ മഹാപ്രപഞ്ചം മുഴുക്കെ തന്റെ ശരീരവും ചരാചരങ്ങളെല്ലാം 'സ്വന്തം' അവയവങ്ങളുമായി മാറുന്നു.

(തുടരും..)

ഛാന്ദോഗ്യോപനിഷത്ത്‌ Day (61)

ഛാന്ദോഗ്യോപനിഷത്ത്‌ Day (61)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
എന്നില്‍ നിന്ന്‌ നിദ്രയുടെ രഹസ്യത്തെ നീ മനസ്സിലാക്കിയാലും. ഇതാണ്‌ നിദ്ര. രാവിലെ മുതല്‍ ഈ ചാട്ടമാണ്‌. ചാട്ടം കൂടുന്നതുകൊണ്ടാണ്‌ നിദ്ര കുറയുന്നത്‌. ചാട്ടം കുറഞ്ഞുകഴിഞ്ഞാല്‍ നിദ്ര വരും. ഗുളിക കഴിച്ചിട്ടും മറ്റും കൃത്രിമമായിട്ട്‌ നിദ്രയെ സൃഷ്‌ടിക്കേണ്ടി വരാറുണ്ട്‌. ഇവിടെ മനസ്സ്‌ പ്രാണനെ ആശ്രയിക്കുന്നു. കാരണം പ്രാണനെക്കൊണ്ട്‌ മനസ്സിനെ കെട്ടിയിട്ടിരിക്കുകയാണ്‌. 
ഇത്‌ വര്‍ഷങ്ങളായി തുടങ്ങിയതാണെന്ന്‌ അറിയാം. രാവിലെ എഴുന്നേറ്റു. വീണ്ടും രാത്രിയായി. വീണ്ടും രാവിലെ തുടങ്ങുകയാണ്‌. നിരന്തരപരിശീലനമാണ്‌. ലോട്ടറിയെടുക്കുന്നവരെ പോലെയാണ്‌. കിട്ടിയിട്ടില്ലെങ്കിലും വീണ്ടും എടുക്കും. അങ്ങനെ അവര്‍ എടുത്തുകൊണ്ടിരിക്കുന്നു. ഇവിടെ മനസ്സ്‌ പ്രാണനില്‍ ആശ്രയിക്കപ്പെട്ടിരിക്കുന്നു, എങ്ങനെ കിളി കൊമ്പില്‍ കയറിനാല്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നുവോ അതുപോലെ. ഈ ആശ്രയത്തില്‍നിന്ന്‌ രക്ഷപ്പെടണമെങ്കില്‍ ഈ കയര്‍ പൊട്ടിക്കണം. പൊട്ടിച്ചുകഴിഞ്ഞാലാണ്‌ മോക്ഷം. 
നാം മോക്ഷത്തെക്കുറിച്ച്‌ വെറുതെ പറഞ്ഞതുകൊണ്ടൊന്നും കാര്യമില്ല. ഈ കെട്ട്‌ പൊട്ടിക്കാന്‍ പറ്റണം. ആരെയും ആശ്രയിക്കാന്‍ പാടില്ല. സ്വന്തം കാലില്‍ നില്‍ക്കണം എന്നൊക്കെ നാം പ്രസംഗിക്കും. ഭാര്യ ഭര്‍ത്താവിനെ ആശ്രയിക്കാന്‍ പാടില്ല. ഭര്‍ത്താവ്‌ ഭാര്യയെ ആശ്രയിക്കാന്‍ പാടില്ല. ഭാര്യമാര്‍ കൂടിയിരിക്കുമ്പോള്‍ അവര്‍ ആദ്യം പറയുന്നത്‌ അതാണ്‌. ``നോക്കൂ. ഇവരെ ഇങ്ങനെ അധികം ആശ്രയിക്കരുത്‌. നമുക്ക്‌ നമ്മുടേതായിട്ടുള്ളൊരു സ്റ്റാന്റ്‌ വേണം''. ഭര്‍ത്താക്കന്മാരും അങ്ങനെ പറയും. ``നമുക്ക്‌ നമ്മുടേതായിട്ടുള്ളൊരു അന്തസ്സുണ്ട്‌. അവരെ അവരുടേതായിട്ടുള്ളൊരു വലയത്തില്‍ നിര്‍ത്തണം'' എന്നൊക്കെ പറയും. 
അങ്ങനെ ഒരിക്കല്‍ ഒരു യോഗം കൂടി. ആ യോഗത്തില്‍ യോഗാദ്ധ്യക്ഷന്‍ പറഞ്ഞു. എന്തൊക്കെ പറഞ്ഞാലും എനിക്ക്‌ അറിയാം, ഇവിടെ കൂടിയിരിക്കുന്നവര്‍ ഭാര്യമാരെ ആശ്രയിച്ച്‌ കഴിയുന്നവര്‍ തന്നെയാണ്‌. പക്ഷേ നിങ്ങള്‍ എന്തൊക്കെയായാലും നിങ്ങളുടെ ആ പൗരുഷമുണ്ടല്ലോ, അത്‌ പുറത്തെടുക്കണം. നിങ്ങള്‍ നിങ്ങളുടേതായിട്ടുള്ളൊരു നിലപാട്‌ ഇന്നെടുത്തേ മതിയാവൂ. നിങ്ങള്‍ ദയവു ചെയ്‌ത്‌ സത്യം പറയണം. എത്ര പേര്‍ ഭാര്യമാരെ ആശ്രയിക്കാതെ ഇവിടെ ഉണ്ട്‌? ആശ്രയിക്കുന്നവരൊക്കെ ദയവുചെയ്‌ത്‌ ഇങ്ങോട്ടേക്ക്‌ മാറിയിരിക്കു. ആശ്രയിക്കാത്തവര്‍ അവിടെയിരിക്കൂ. ഒരൊറ്റയാള്‍ ഒഴിച്ച്‌ ബാക്കിയെല്ലാവരും ഇങ്ങോട്ട്‌ മാറിയിരുന്നു. അപ്പോള്‍ അയാള്‍ പറഞ്ഞു. ``കഷ്‌ടം തന്നെ. ഏതായാലും ഒരു ധീരനിവിടെയുണ്ട്‌. എനിക്കെന്തായാലും ഈ സമ്മേളനം വിളിച്ചുകൂട്ടിയതില്‍ അങ്ങേയറ്റം സന്തോഷമുണ്ട്‌. പറയൂ എന്താണ്‌ കാര്യം?'' ``എന്നോട്‌ ഭാര്യ പോരുമ്പോള്‍ പറഞ്ഞിട്ടുണ്ട്‌ തിക്കിലും തിരക്കിലും പോവുകയേ ചെയ്യരുത്‌''എന്ന്‌. ഇതാണ്‌ ഏതെങ്കിലും പ്രകാരത്തില്‍ നാം ആശ്രയിക്കപ്പെട്ടിരിക്കുന്നു എന്ന്‌ പറയാന്‍ കാരണം.
ഇവിടെ ''പ്രാണബന്ധനം ഹി സൗമ്യ മനഃ'' അതായത്‌ പ്രാണനിലേക്ക്‌ പോയി വിലയിക്കുന്നു. തുടര്‍ന്ന്‌ ``കുട്ടി, വിശപ്പിനെയും ദാഹത്തെയും കുറിച്ചുള്ള രഹസ്യമൊക്കെ എന്നില്‍നിന്ന്‌ അറിഞ്ഞാലും'' എന്ന്‌ പറയുന്നു.
(തുടരും...)

Friday, 26 September 2014

ഛാന്ദോഗ്യോപനിഷത്ത്‌ Day (60)

ഛാന്ദോഗ്യോപനിഷത്ത്‌ Day (60)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
അതുകൊണ്ടായിരിക്കാം പൂര്‍വികന്മാര്‍ ഉറങ്ങുന്നവരെ മുറിച്ചുകടക്കാന്‍ പാടില്ല എന്നൊക്കെ പറയുന്നത്‌. മുറിച്ചുകടക്കുന്നവന്‌ ദോഷം എന്നാണല്ലോ പറയാറുള്ളത്‌. മുറിച്ചുകടക്കുന്നവനെ ഈ ആളുടെ കാല്‍ തട്ടികഴിഞ്ഞാല്‍ അയാളുടെ കൈ ദേഹത്ത്‌ പതിക്കും. അതുതന്നെയാണ്‌ അതിലെ ദോഷം. വേറെ ദോഷമൊന്നുമില്ല. അതാണ്‌ ഏറ്റവും വലിയ ദോഷം. സ്വമ്മായിട്ട്‌ ചേര്‍ന്നിരിക്കുക. അപ്പോള്‍ ആ നിദ്രക്കൊരു ഇളക്കം ഉണ്ടാക്കരുത്‌. ഒരു ഭംഗം വരുത്തരുത്‌. അവന്‍ അതായിട്ട്‌ ചേര്‍ന്നിരിക്കുന്നു.
''സയഥാശകുനിഃ സൂത്രേണ പ്രബദ്ധോ ദിശം ദിശം പതിത്വാ അന്യത്രാ ആയതനമലബ്‌ധ്വാ ബന്ധനമേവാപാശ്രയേത്‌ തന്മനോ ദിശം ദിശം പതിത്വാ അന്യത്രാ ആയതനമലബ്‌ധ്വാ പ്രാണമേവാപാശ്രയേത്‌ പ്രാണ ബന്ധനം ഹി സോമ്യമനഃ'' കുട്ടി എങ്ങനെയാണോ കെട്ടിയിട്ടിട്ടുള്ള കിളി ദിക്കുകള്‍ തോറും പറക്കുന്നത്‌ ''ആയതനം അലബ്‌ധ്വാ'' എവിടെയും ആശ്രയം കിട്ടാതെ ''ബന്ധനമേവാപാശ്രയേത്‌''ബന്ധനത്തെതന്നെ ആശ്രയിക്കുന്നു. കെട്ടിയിട്ടിട്ടുള്ള കൊമ്പിലേക്ക്‌ തന്നെ വന്നിരിക്കുന്നു. അങ്ങോട്ട്‌ ചാടും കുറേ. എന്നിട്ട്‌ പറന്ന്‌ ഇവിടെയിരിക്കും. വീണ്ടും ചാടും. വീണ്ടും ഇരിക്കും അങ്ങോട്ട്‌ ചാടി, ഇങ്ങോട്ട്‌ ചാടി ഇങ്ങനെ അവന്‍ ബന്ധനത്തെ തന്നെ ആശ്രയിക്കും. ''ഏവമേവഖലു സൗമ്യാ'' ഇതുപോലെ കുട്ടീ മനസ്സ്‌ ഓരോ ദിക്കിലേക്കും ചാടുന്നു. 
നല്ല പ്രയോഗമാണ്‌. ഈ ഉപനിഷത്ത്‌, ഇത്‌ കാണാതെ പഠിച്ചുവെക്കേണ്ടതാണ്‌. മനസ്സ്‌ രാവിലെ മുതല്‍ അങ്ങോട്ട്‌ ചാടാന്‍ 
തുടങ്ങും. കുറേ അതില്‍ ചാടി, കുറേ ഇതില്‍ ചാടി, അങ്ങോട്ട്‌ ചാടി, ഇങ്ങോട്ട്‌ ചാടി, അങ്ങോട്ടുമിങ്ങോട്ടുമൊക്കെ ചാടി 
അവസാനം കിടക്ക വിരിക്കൂന്ന്‌ പറയും. ഇനി വിരിച്ചിട്ടില്ല എങ്കില്‍, ``ഞാന്‍ ഇതൊക്കെ ഒന്ന്‌ കുടഞ്ഞ്‌ വിരിക്കട്ടെ, ആ ഷീറ്റൊന്ന്‌ മാറ്റട്ടെ. കുറേദിവസമായി ഷീറ്റ്‌ മാറ്റീട്ട്‌'' എന്നെങ്ങാനും പറഞ്ഞാല്‍ ``മതി ഷീറ്റ്‌ മാറ്റിയത്‌. ഇനി നാളെ മാറ്റാം''. എന്നിട്ടങ്ങോട്ട്‌ കിടക്കുന്നു. ഉറങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഒന്നും അറിയില്ല.
ഒരു കഥ. ഒരിക്കലൊരാള്‍, ഒരു സ്വാമി, ഇങ്ങനെ അലഞ്ഞുനടക്കുകയായിരുന്നു. അവസാനം അദ്ദേഹം ഒരു വീട്ടിലെത്തി. വീട്ടുകാര്‍ക്ക്‌ നല്ല ശ്രദ്ധയൊക്കെയുണ്ട്‌. സാധുസേവയൊക്കെയുള്ള ആളുകളാണ്‌. പക്ഷേ വളരെ പരിമിതമായിട്ടുള്ള സൗകര്യമേ ഉള്ളൂ അവിടെ. ആകെ ഒരു മുറിയുണ്ട്‌. ഒരു നല്ല ചൂടിക്കട്ടിലുമുണ്ട്‌. അതാണവിടെ ഉള്ളത്‌ ആകെ. അയാള്‍ക്ക്‌ മൂന്ന്‌ കുട്ടികളുണ്ട്‌. ഭാര്യയും ഭര്‍ത്താവും. അപ്പോള്‍ ഇദ്ദേഹത്തിനോടു ഗൃഹസ്ഥന്‍ പറഞ്ഞു. ``കിടക്കാം. ഉള്ള സൗകര്യത്തിലൊക്കെ കിടക്കാം'' എന്നു പറഞ്ഞു. ശരി അപ്പോള്‍ ചെറിയവന്‍ ഉറങ്ങാനായി കരയാന്‍ തുടങ്ങി. അപ്പോള്‍ അവനൊരു സംശയമായി. ഈ സ്വാമിയാര്‍ എവിടെയാണ്‌ കിടക്കുക? അപ്പോള്‍ അമ്മ ചോദിച്ചു. മോനെ നീ എവിടെയാണ്‌ കിടക്കുക? എനിക്ക്‌ കിടക്കയില്‍ കിടക്കണം എന്ന്‌ പറഞ്ഞു. എന്നാല്‍ ശരി എന്നു പറഞ്ഞിട്ട്‌ അവന്‌ വിരിച്ചു. കിടക്കയില്‍ കിടത്തി. അവന്‍ ഉറങ്ങിയപ്പോള്‍ അവനെ പൊക്കി കട്ടിലിന്റെ ചുവട്ടിലേക്ക്‌ കിടത്തി. രണ്ടാമത്തവനും തുടങ്ങി. അവനേയും അമ്മ ഇതുപോലെ കട്ടിലില്‍ കൊണ്ടുപോയി കിടത്തി. മൂന്നാമത്തവനേയും ഇതുപോലെ തന്നെ. പിന്നെ തുണി വിരിച്ചിട്ട്‌ സ്വാമിയാരോട്‌ പറഞ്ഞു. ``സ്വാമിജി കിടന്നോളു''. അപ്പോള്‍ സ്വാമി പറഞ്ഞു. ``ആ പായ ഇങ്ങട്ട്‌ തന്നേക്കൂ. ഞാന്‍ നേരിട്ട്‌ പുറത്തുകിടന്നോളാം.
ഈ മൂന്നുപേരേയും കിടത്തി കണ്ടപ്പോള്‍ മൂപ്പര്‍ക്ക്‌ തോന്നി ഇതുതന്നെയാവും പരിപാടി എന്ന്‌. ഇത്‌ അതുതന്നെയാണ്‌. അതിലും നല്ലതല്ലേ നേരിട്ട്‌ കിടക്കുന്നത്‌. അപ്പോള്‍ നിദ്രയിലേക്ക്‌ പോയിക്കഴിഞ്ഞാല്‍ പിന്നെ ഒന്നുമറിയില്ല.
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മനസ്സ്‌ കെട്ടിയിട്ടിട്ടുള്ള കിളിയുടേതാണ്‌. ഉപമ അതിഗംഭീരമാണ്‌. കെട്ട്‌ പൊട്ടിച്ചിട്ടില്ല. കെട്ടിയിട്ടിട്ടുള്ള കിളി ഇങ്ങനെ ഓരോ സ്ഥലത്തേക്കും ചാടുന്നതുപോലെ കുട്ടീ ``യഥാസൗമ്യ`` ഇതുപ്രകാരത്തില്‍ ``ദിശം ദിശം പതിത്വാ`` ഓരോന്നിലേക്കും ചാടി ചാടി ചാടി ``അന്യത്ര ആയതനമലബ്‌ധ്വാ`` എവിടെയും ``ആയതനം`` കിട്ടാതെ ഇനിയെന്ത്‌, ഇനിയെന്ത്‌, ഇനിയെന്ത്‌ എന്ന്‌ ചോദിച്ച്‌, പുതിയ പുതിയ കണ്ടെത്തലുകള്‍ ഒക്കെ നടത്തിയിട്ടും അസ്വസ്ഥചിത്തനായ, ജയിലിലടയ്‌ക്കപ്പെട്ട കരിങ്കുരങ്ങിന്‌ സമാനനായ ആധുനിക മനുഷ്യന്റെ അവസ്ഥയെ ഋഷി പണ്ടേക്കുപണ്ടേ വരച്ചു വെച്ചിരിക്കുന്നു. ഇവിടെയാണ്‌ ഭൗതികശാസ്‌ത്രത്തിന്റെ പരാജയം. അവന്‍ ``പ്രാണമേവോപാശ്രയതേ`` പ്രാണനെ ആശ്രയിക്കുന്നു. മനസ്സ്‌ പ്രാണനിലേക്ക്‌ വിലയിക്കുന്നു. അവന്‌ നിദ്രയുണ്ടാകുന്നു ``പ്രാണബന്ധനം ഹി സൗമ്യാ മനഃ`` മനസ്സ്‌ പ്രാണനെകൊണ്ട്‌ ബന്ധിപ്പിച്ചതാണ്‌. ആ മനസ്സ്‌ പ്രാണനില്‍ വിലയിക്കുമ്പോള്‍ പിന്നെ മനസ്സ്‌ ഇല്ല. അപ്പോള്‍ നിദ്ര ഉണ്ടാകുന്നു.
(തുടരും...)

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 29

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 29

സര്‍വ്വഭൂതസ്ഥമാത്മാനം...
സര്‍വ്വഭൂതാനി ചാത്മനി
ഈക്ഷതേ യോഗയുക്താത്മാ
സര്‍വ്വത്ര സമദര്‍ശനഃ


എല്ലാറ്റിലും സമത്വം ദര്‍ശിക്കുന്ന യോഗയുക്തമായ സ്വത്വത്തോടുകൂടിയവന്‍ താന്‍ എല്ലാ ഭൂതങ്ങളിലും ഇരിക്കുന്നതായും (അതേസമയം) എല്ലാ ഭൂതങ്ങളും തന്നില്‍ ഇരിക്കുന്നതായും കാണുന്നു.
ഭൗതികശരീരംകൊണ്ട് നാം ഭൗതികപ്രപഞ്ചത്തെ അറിയുന്നു. വികാരങ്ങള്‍കൊണ്ട് മറ്റുള്ളവരുടെ വികാരങ്ങളെ അറിയുന്നു. ബുദ്ധികൊണ്ട് മറ്റ് ബുദ്ധിമാന്മാരുടെ ആശയങ്ങളെ അറിയുന്നു. ആത്മസ്വരൂപത്തില്‍ നിലനിന്നുകൊണ്ട് അഭിവീക്ഷിക്കുമ്പോള്‍ പ്രപഞ്ചത്തിന്റെ ആത്മസ്വരൂപമല്ലാതെ ഒന്നും കാണുന്നില്ല. 'മണ്ണിന്റെ ദൃഷ്ടിയില്‍ പാത്രങ്ങളില്ലാത്തപോലെ, സ്വര്‍ണത്തിന്റെ നോട്ടത്തില്‍ ആഭരണങ്ങളില്ലാത്തപോലെ' എന്ന് ചിന്മയാനന്ദസ്വാമികള്‍ ഈ കാഴ്ചയെ ഉദാഹരിക്കുന്നു.

യോഗാനുഭൂതി എന്നാല്‍ തന്റെ ആത്മസ്വരൂപത്തെ തിരിച്ചറിയല്‍ മാത്രമല്ല, ആ തിരിച്ചറിവിലൂടെ കിട്ടുന്ന ലോകവീക്ഷണം കൂടിയാണ്. തന്റെ ആത്മസ്വരൂപംതന്നെ എല്ലാ ചരാചരങ്ങളിലും ഇരിക്കുന്നതായും തന്നില്‍ എല്ലാ ചരാചരങ്ങളും ഇരിക്കുന്നതായും കാണുന്നു. ഉള്ളിന്റെ ഉള്ളിലുള്ള ഉണ്മയെ സ്പര്‍ശിക്കുമ്പോള്‍ മൊത്തം പ്രപഞ്ചത്തിന്റെ ഉണ്മയെത്തന്നെ സ്പര്‍ശിക്കുന്നു.

അറിവു തികഞ്ഞവനും സമദര്‍ശിയുമായ യോഗി, കടുകിട വിവേചനമില്ലാതെ എല്ലാ ചരാചരങ്ങളുടെയും ഹിതത്തിനായി യജ്ഞഭാവനയോടെ കര്‍മനിരതനാകുന്നു. ക്രിസ്തുവും ബുദ്ധനും മുഹമ്മദും ആ പരമ്പരയിലെ മറ്റുള്ളവരുമെല്ലാം ഈ കാഴ്ചപ്പാടുള്ളവരായിരുന്നു വല്ലോ. 'ഞാന്‍ ഈശ്വരന്‍തന്നെ!' എന്ന അനുഭവമാണ് യോഗവിദ്യയുടെ പരമലക്ഷ്യം. അങ്ങനെയുള്ളവര്‍ ഈശ്വരന്റെ വഴിയില്‍ ചരിക്കുന്നു. വാക്കിലും പ്രവൃത്തിയിലും ഈശ്വരസംബന്ധിയായ അറിവിന്റെ സര്‍വസാരം വെളിപ്പെടുത്തുന്നു. അവരെപ്പോലെ ആയിത്തീരുകയാണ് മനുഷ്യജന്മത്തിന്റെ ലക്ഷ്യം.

(തുടരും..)

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 28

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 28

യുഞ്ജന്നേവം സദാത്മാനം
യോഗീ വിഗതകല്മഷഃ...
സുഖേന ബ്രഹ്മസംസ്പര്‍ശം
അത്യന്തം സുഖമശ്നുതേ


ഇപ്രകാരം യോഗത്തിനു പ്രതിബന്ധമായി ഭവിക്കുന്ന രാഗദ്വേഷാദികള്‍ കൂടാതെ എപ്പോഴും മനസ്സിനെ സ്വാധീനമാക്കിക്കൊണ്ടു പാപരഹിതനായ യോഗി അനായാസേന ബ്രഹ്മസാക്ഷാല്‍ക്കാരമായ ഉര്‍ക്കൃഷ്ടസുഖം അനുഭവിക്കുന്നു.(ജീവന്മുക്തനായി ഭവിക്കുന്നുവെന്നര്‍ത്ഥം)
മുന്‍ ശ്ലോകത്തില്‍ പറഞ്ഞ സത്യംതന്നെ ഇവിടെ സാധകന്റെ അനുഭവമെന്ന നിലയില്‍ അവതരിപ്പിക്കുന്നു. ബ്രഹ്മസംസ്പര്‍ശം എന്നതും സ്പര്‍ശം തന്നെയാണ്. തന്നിലെ ഉണ്മയില്‍നിന്ന് അന്യമായതിനെ സ്പര്‍ശിച്ചാണ് ലൗകികസുഖങ്ങള്‍ ഉണ്ടാകുന്നതെങ്കില്‍ ഈ സ്പര്‍ശവിഷയം തന്നിലെ ഉണ്മ തന്നെ എന്ന അന്തരമേ ഉള്ളൂ. ക്ലേശിച്ചാണ് ലൗകികസുഖങ്ങള്‍ നേടുന്നത്. പക്ഷേ, ഈ സംസ്പര്‍ശസുഖം ലഭിക്കുന്നത് അനായാസമാണ്. ഒരു കലാകാരനോ ശാസ്ത്രജ്ഞനോ ഒരു പുതിയ ദര്‍ശനം കിട്ടുന്നപോലെ ഒരു വെളിപാടുതന്നെ ഇതും. ഒരു ചീള് വെളിച്ചവും സ്ഥിരമായ വെളിച്ചവും തമ്മിലുള്ള അന്തരമുണ്ടെന്നേ ഉള്ളൂ. ഈ അനുഭവം ശാശ്വതഭാവമായിത്തീരുന്നു.

പലരും യോഗത്തിന്റെ ഈ വിധത്തിലുള്ള ക്രമീകരണസമ്പ്രദായം സ്വീകരിച്ചും അഭീഷ്ഠങ്ങളെയെല്ലാം പരിത്യജിച്ചും ആത്മസാക്ഷാല്‍ക്കാരവും പരബ്രഹ്മവുമായി ഐക്യവും കൈവരിച്ചി ട്ടുണ്ട്. ബ്രഹ്മവുമായി ഒന്നുചേര്‍ന്ന് കഴിഞ്ഞ ദേഹിയായ ആത്മാവിന് ജലത്തില്‍ അലിഞ്ഞുചേര്‍ന്ന ലവണത്തെ അതില്‍നിന്നു വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്തതുപോലെയുള്ള സ്ഥിതിയാണുള്ളത്. ഹര്‍ഷത്തിന്റെ അകമ്പടിയോടെ പരബ്രഹ്മത്തിന്റെ അകത്തളത്തില്‍എത്തിച്ചേരുന്ന മനസ്സ് അവിടെത്തന്നെ ആമോദത്തോടെ വസിക്കുന്നു. പ്രപഞ്ചം മുഴുവനും തന്നെ അദ്വൈതത്തിന്റെ ശ്രീകോവിലാണെന്നും എല്ലാവരും മഹാനന്ദത്തിന്റെ ദീപാവലിയാഘോഷങ്ങള്‍ കൊണ്ടാടുന്നുവെന്നും ഉള്ള അനുഭവം യോഗിക്കുണ്ടാകുന്നു. പക്ഷേ, ഈ വഴിയും പിന്തുടരാന്‍ പ്രയാസമാണെന്നു തോന്നുന്നുവെങ്കില്‍ ഞാന്‍ മറ്റൊരു വഴികൂടി പറയാം ശ്രദ്ധിക്കുക.

(തുടരും..)

ഛാന്ദോഗ്യോപനിഷത്ത്‌ (59)

ഛാന്ദോഗ്യോപനിഷത്ത്‌ (59)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
എട്ടാം ഖണ്‌ഡം 
മന്ത്രം - ഒന്ന്‌, രണ്ട്‌
ഉദ്ദാലകോഹാരുണിഃ ശ്വേതകേതും പുത്രമുവാച
സ്വപ്‌നാന്തംമേ സോമ്യവിജാനീഹീതി
യത്രൈതത്‌പുരുഷഃ സ്വപിതി നാമ സതാസോമ്യ
തദാ സമ്പന്നോഭവതി സ്വമപീതോഭവതി
തസ്‌മാദേനം സ്വപിതി ത്യാചക്ഷതേ സ്വംഹ്യപീതോ 
ഭവതി.
സയഥാശകുനിഃ സൂത്രേണ പ്രബദ്ധോ ദിശം ദിശം 
പതിത്വാന്യത്രായതനമലബ്‌ധ്വാ ബന്ധനമേവോപശ്രയത
ഏവമേവഖലു സോമ്യ തന്മനോദിശം ദിശം 
പതിത്വാന്യത്രായതനമലബ്‌ധ്വാ പ്രാണമേവോപാശ്രയതേ
പ്രാണ ബന്ധനംഹി സോമ്യമന ഇതി.
ആരുണിഃ ഉദ്ദാലകഃ ഹ=അരുണപുത്രനായ ഉദ്ദാലകനാകട്ടെ; പുത്രം ശ്വേതകേതും ഉവാച=പുത്രനായ ശ്വേതകേതുവിനോടു പറഞ്ഞു; സോമ്യ=കുഞ്ഞേ; മേ സ്വപ്‌നാന്തം വിജാനീഹി ഇതി=എന്നില്‍നിന്നും സ്വപ്‌നത്തിന്റെ അവസാനത്തെക്കുറിച്ച്‌ അഥവാ ഗാഢനിദ്രയെക്കുറിച്ച്‌ വ്യക്തമായി ധരിച്ചോളു എന്ന്‌; യത്ര ഏതത്‌ പുരുഷഃ=എവിടെയാണോ ഈ പുരുഷന്‍; സ്വപിതി നാമ=സ്വപിതി എന്ന്‌ അഥവാ ഉറങ്ങുന്നു എന്ന്‌ പ്രസിദ്ധിയാര്‍ജ്ജിച്ചിട്ടുള്ളത്‌; സോമ്യ തഥാ=കുഞ്ഞേ അപ്പോള്‍; സതാ സമ്പന്നോ ഭവതി=സ്വരൂപമായ ശുദ്ധബോധസത്തയുമായി ജീവന്‍ ഏകീഭവിക്കുന്നു; സ്വം അപീതഃ ഭവതി=തന്നില്‍ ചേര്‍ന്നവനായി ഭവിക്കുന്നു; തസ്‌മാത്‌ ഏനം=അതുകൊണ്ടാണ്‌ ഈ അവസ്ഥയെ; സ്വപിതി ഇതി ആചക്ഷതേ=സ്വപിതി എന്നു പറയുന്നത്‌; സ്വം അപീതഃ ഹി ഭവതി=അപ്പോള്‍ തന്നില്‍ ചേര്‍ന്നതായി തന്നെ ഭവിക്കുന്നു.
സൂത്രേണ പ്രബദ്ധഃ=പക്ഷിയെ പിടിക്കുന്നവര്‍ കയറില്‍ കെട്ടിയിട്ടിരിക്കുന്ന; സഃ ശകുനി യഥാ=ആ പക്ഷി എപ്രകാരമാണോ; ദിശം ദിശം പതിത്വാ=രക്ഷപ്പെടാനായി അങ്ങിങ്ങു ചാടിനടന്നിട്ടും; അന്യത്ര ആയതനം അലബ്‌ധ്വാ=മറ്റൊരിടത്തും വിശ്രമസ്ഥാനം കണ്ടെത്താന്‍ കഴിയാതെ; ബന്ധനം ഏവ ഉപാശ്രയതേ=ബന്ധന സ്ഥാനത്തെത്തന്നെ ശരണം പ്രാപിക്കുന്നത്‌; ഏവം ഏവഖലുസോമ്യ=അപ്രകാരം തന്നെയാണു കുഞ്ഞേ; തത്‌ മനഃ=മനസ്സെന്ന ഉപാധിയോടു കൂടിയ ആ ജീവന്‍; ദിശം ദിശം പതിത്വാ=വിഷയങ്ങളില്‍ ചുറ്റിക്കറങ്ങിയിട്ട്‌; അന്യത്ര ആയതനം അലബ്‌ധ്വാ=അവിടെയൊന്നും വിശ്രമം ലഭിക്കാതെ; പ്രാണം ഏവ ഉപാശ്രയതേ=പ്രാണന്റെയും പ്രാണനായ ബോധസത്യത്തെത്തന്നെ തിരിച്ചു വന്നാശ്രയിക്കുന്നത്‌; സോമ്യ=കുഞ്ഞേ; പ്രാണബന്ധനം ഹി മനഃ ഇതി=ബോധസത്യവുമായി ചേര്‍ന്നു നില്‍ക്കുന്നതാണു ജീവന്‍ എന്നു തീര്‍ച്ച. മന്ത്രത്തിലെ മനസ്സെന്ന പദത്തിന്‌ ജീവന്‍ എന്നും പ്രാണപദത്തിന്‌ ബ്രഹ്മമെന്നുമാണര്‍ഥം.
''ഉദ്ദാലകോഹാരുണിഃ ശ്വേതകേതും പുത്രമുവാച'' അരുണപുത്രനായിട്ടുള്ള ഉദ്ദാലകനാകട്ടെ പുത്രനായിട്ടുള്ള ശ്വേതകേതുവിനോട്‌ പറഞ്ഞു. 
''സൗമ്യ'' കുട്ടീ ''മേ സ്വപ്‌നാന്തം വിജാനീഹി ഇതി മേ'' എന്നില്‍നിന്ന്‌ സ്വപ്‌നത്തിന്റെ പാരമ്യത്തെ, അതിന്റെ അവസാനത്തെ നീ അറിഞ്ഞാലും. ''യത്ര ഏതത്‌ പുരുഷഃ'' എവിടെയാണോ ഈ പുരുഷന്‍ ''സ്വപിതി'' (സ്വമ്മില്‍ അവസ്ഥിതമായിരിക്കുന്നു അതാണ്‌ ''സ്വപിതി'') സ്വമ്മില്‍ ഇരിക്കുന്ന ''നാമ സുഷുപ്‌തി''എന്നൊക്കെ നാമത്തോടുകൂടിയിട്ട്‌ ഇരിക്കുന്നത്‌ ''സൗമ്യ തദാ'' കുട്ടീ അപ്പോള്‍ ''സതാ സമ്പന്നോഭവതി'' ആ സത്തയുമായി അങ്ങനെ ചേര്‍ന്ന്‌ നില്‍ക്കുകയാണ്‌. ഒരജ്ഞാനാവരണത്തില്‍. ഇവിടെ സതാ സത്തുമായിട്ട്‌ അങ്ങനെ ചേര്‍ന്ന്‌ നില്‍ക്കുന്നു. അതുകൊണ്ട്‌ നിദ്രയില്‍ സുഖമുണ്ടാകുന്നു. ''സ്വം അപീതഃ ഭവതി'' അവന്‍ സ്വമ്മില്‍ ചേര്‍ന്നിരിക്കും. മാത്രമല്ല ''തസ്‌മാത്‌ ഏനം'' അതുകൊണ്ട്‌ ഇവനെ ''സ്വപിതി ഇതി ആചക്ഷതേ''. അതുകൊണ്ടാണിവനെ ''സ്വപിതി, സുഷുപ്‌തി'' എന്നുപറയുന്നത്‌. ''സ്വം അപീതഃ ഭവതി'' അവന്‍ അവനായി ചേര്‍ന്നിരിക്കുന്നു എന്നുള്ളതാണ്‌.
(തുടരും...)

Wednesday, 24 September 2014

ഛാന്ദോഗ്യോപനിഷത്ത്‌ (58)

ഛാന്ദോഗ്യോപനിഷത്ത്‌ (58)
ആറാം അദ്ധ്യായം
തത്ത്വമസിമഹാകാവ്യവിചാരം
അമ്പത്തിഎട്ടാം ദിവസം
ഖദ്യോതമാത്രമായി നില്‌ക്കുന്ന അഗ്നിയിലേക്ക്‌ വലിയ ഒരു മുട്ടി വിറക്‌ എടുത്തിട്ടാല്‍ അഗ്നി കെടും. ഇതുപോലെയാണ്‌ ഉപവാസം കഴിഞ്ഞാല്‍, ആദ്യം തന്നെ ഒരു കുറ്റി പുട്ട്‌ കഴിക്കരുത്‌. അതുകൊണ്ട്‌ ആദ്യം നാരങ്ങാനീര്‌. അതുകഴിഞ്ഞ്‌ നേര്‍മയില്‍ ഒരു ദോശ. ഒന്നില്‍ നിര്‍ത്തണം. രണ്ടെണ്ണം വേണ്ട.
ഇവിടെ ഒരു ഖദ്യോതമാത്രമായിട്ട്‌ അവശേഷിച്ച്‌ നില്‍ക്കുകയാണ്‌ ശ്വേതകേതു. അതിന്‌ അതിനേക്കാള്‍ വലുതിനെ ദഹിപ്പിക്കാന്‍ പറ്റില്ല. വലിയ ഋഗ്വേദമാണ്‌ ചൊല്ലാന്‍ പറഞ്ഞത്‌. ചൊല്ലാന്‍ പറ്റുന്നില്ല. ഉദ്ദാലകന്‍ പറഞ്ഞുകൊടുക്കുന്നു. ''സൗമ്യ'' കുട്ടീ ''ഏകാ കലാ തേ ഷോഡശാനാം കലാനാം അതിശിഷ്‌ടസ്യാത്‌'' പതിനാറ്‌ കലകളില്‍ നിന്നിലിപ്പോള്‍ ഏക കലമാത്രമാണ്‌ അവശേഷിച്ചിരിക്കുന്നത്‌. പ്രാണനെന്ന കല മാത്രമേയുള്ളൂ. ബാക്കി കലകളൊന്നും ഇല്ല. അതുകൊണ്ടുതന്നെ ''തയാ'' ആ കലയുടെ ''ഏതര്‍ഹി'' ഇപ്പോളിവിടെ ''വേദാന്‍ ന അനുഭവസി'' നിനക്ക്‌ വേദങ്ങളെ അനുഭവപ്പെടുത്താന്‍, ഋക്കിനെ, മന്ത്രങ്ങളെ ഉരുക്കഴിക്കാന്‍ സാധിക്കാതെ വന്നത്‌ നിന്നില്‍ ഒരു കല മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നതുകൊണ്ടാണ്‌. പ്രാണനെന്ന ഒരേയൊരു കലമാത്രമേ അവശേഷിക്കുന്നുള്ളൂ. ബാക്കി ഒരു കലയും ഇല്ല. അതുകൊണ്ട്‌ നീ ''അശാനഃ'' ഭക്ഷണം കഴിക്കൂ മോനെ. ''അഥഃ മേ വിജ്ഞാസ്യസി'' ഇനി ഞാന്‍ പറയുന്നത്‌ നിനക്ക്‌ മനസ്സിലാവും. അതുകൊണ്ട്‌ മോന്‍ പോയിട്ട്‌ ഭക്ഷണം കഴിച്ച്‌ വരൂ എന്ന്‌ പറഞ്ഞു. 
''സഃ ആശഃ അഥഃ ഏനം ഉപസസാദഃ'' ആ ശ്വേതകേതുവാകട്ടെ ഭക്ഷണം കഴിച്ച്‌ അനന്തരം പിതാവിനെ സമീപിച്ചു. ''തംഹ യദ്‌ കിം ച പപ്രച്ഛ സര്‍വ്വം പ്രതിഭേദേ'' അവനോട്‌ അപ്പോള്‍ പിതാവ്‌ എന്തൊക്കെയാണോ ചോദിച്ചത്‌ എല്ലാറ്റിനും അവന്‍ മറുപടി പറഞ്ഞു. അപ്പോള്‍ വീണ്ടും അവനോട്‌ എന്തെങ്കിലുമൊക്കെ ചോദിച്ചിട്ടുണ്ടാവാം. അതിനൊക്കെ അവന്‍ ശരിക്കുത്തരം കൊടുത്തു. എന്നിട്ടവനോട്‌ പറഞ്ഞു അച്ഛന്‍. ''തം ഹോവാച'' അവനോട്‌ ഉദ്ദാലകന്‍ പറഞ്ഞു.
''സൗമ്യ'', കുട്ടി, ''യഥഃ'' എപ്രകാരമാണോ ''മഹതഃ അഭ്യാഹിതസ്യ'' മഹത്തായ അഗ്നിജ്വാലയില്‍ ഖദ്യോതമാത്രം ''ഏകഃ അംഗാരഃ പരിശിഷ്‌ടതഃ സ്യാത്‌'' മിന്നാമിനുങ്ങ്‌ കണക്കെ. ഒരു കനല്‍ അവശേഷിക്കുന്ന ഈ അഗ്നികുണ്‌ഡം വിലയിച്ച്‌, മിന്നാമിനുങ്ങുകള്‍ കണക്കെ ആകുന്നത്‌ എപ്പോഴാണോ ''അവശിഷ്‌ടഃ സ്യാത്‌''അത്‌ മാത്രമായി ഭവിക്കുന്നത്‌ ''തം തൃണൈഃ ഉപസമാധായ'' അതിലേക്ക്‌ അതിനേക്കാള്‍ നേര്‍ത്ത പുല്ലിട്ടുകൊടുത്താല്‍, ഒന്ന്‌ പിടിക്കും. ചകിരിയിലേക്ക്‌ ചെറിയ കനല്‍ക്കട്ട ഇട്ടാല്‍ മതി, ചെറിയ, ഒരു പൊരി വീണാല്‍മതി അതിങ്ങനെ പടര്‍ന്ന്‌ പിടിക്കും. അത്‌ അതിനേക്കാള്‍ ചെറുതായതുകൊണ്ട്‌. എങ്ങനെയാണോ അഗ്നി ഇങ്ങനെ വലുതാകുന്നത്‌ ''തം തൃണൈഃ ഉപസമാധായ'' അതില്‍ ചെറിയ ഉണങ്ങിയ പുല്ലിട്ടുകഴിഞ്ഞാല്‍ അത്‌ ജ്വലിക്കുന്നത്‌ ''പ്രജ്വലയേ'' അത്‌ നന്നായിട്ട്‌ ജ്വലിക്കുന്നത്‌ ഇതുപോലെ ''തേനതതഃ അപി''അതിനേക്കാള്‍ ''ബഹുദഹേത്‌'' അധികമായതിനെ ദഹിപ്പിക്കാന്‍ സാധിക്കും. 
അതിന്റെ ഉള്ളിലേക്ക്‌ ജഠരാഗ്നിയിലേക്ക്‌, വൈശ്വാനരാഗ്നിയിലേക്ക്‌ ചെറിയ രീതിയില്‍ ദഹിപ്പിക്കാന്‍ പാകത്തിന്‌ പോന്ന ചെറിയ അന്നം ഇങ്ങനെ നിക്ഷേപിച്ചുകൊടുക്കണം. അപ്പോള്‍ അതിനെ അങ്ങനെ ദഹിപ്പിച്ച്‌ ദഹിപ്പിച്ച്‌, മനസ്സൊക്കെ സജീവമായി, നിനക്ക്‌ കാര്യങ്ങളൊക്കെ മനസ്സിലാവാന്‍ തുടങ്ങും. ''ഏവം സൗമ്യ'' കുട്ടീ ഇപ്രകാരം ''തേ ഷോഡശാനാം കലാനാം'' നിന്റെ പതിനാറ്‌ കലകളില്‍ ''ഏകാ കലാ അതിശിഷ്‌ടാ അഭൂത്‌'' ഒരു കല മാത്രം അവശേഷിച്ചിരുന്നു. പ്രാണകല, നിന്നില്‍ പ്രാണന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ''സാ അന്നേന'' ആ പ്രാണന്‍ അന്നം കൊണ്ട്‌, ആ ഭക്ഷണം കൊണ്ട്‌ ''ഉപസമാഹിതാ പ്രാജ്വാലീ'' അത്‌ കുറച്ച്‌ വര്‍ദ്ധിച്ചു. അതിനൊരു പ്രോത്സാഹനം കിട്ടി അന്നം ചെന്നസമയത്ത്‌. ''തഥാ ഏതര്‍ഹി വേദാന്‍ അനുഭവസി'' നിനക്ക്‌ വേദങ്ങളൊക്കെ അനുഭവപ്പെടാന്‍ തുടങ്ങി. നീയെന്തൊക്കെയാണോ പഠിച്ചിരുന്നത്‌ അതൊക്കെ നിനക്ക്‌ ഓര്‍മ്മ വന്നു. ''സൗമ്യ'', കുഞ്ഞേ ''അന്നമയം ഹി മനഃ'' അതുകൊണ്ട്‌ അന്നമയം തന്നെയാണ്‌ മനസ്സ്‌. നിനക്ക്‌ ബോധ്യമായിട്ടുണ്ടാവുമെന്ന്‌ വിചാരിക്കുന്നു. ''ആപോമയഃ പ്രാണഃ'' ജലമയമാണ്‌ പ്രാണന്‍. ''തേജോമയി വാക്‌ ഇതി'' തേജസ്സാര്‍ന്നതാണ്‌ വാക്ക്‌ എന്നച്ഛന്‍ ആവര്‍ത്തിച്ച്‌ പറഞ്ഞു. അപ്പോള്‍ ''തത്‌ഹ അസ്യ തത്‌ഹ അസ്യ'' ആ കാര്യം അവന്‌ ശ്വേതകേതുവിന്‌ ''വിജിജ്ഞൗ ഇതി വിജിജ്ഞൗ ഇതി'' നന്നായി ബോധിച്ചു നന്നായി ബോധിച്ചു. 
രണ്ട്‌ ബോധ്യപ്പെടലാണ്‌. ഒന്ന്‌ അറിവുകൊണ്ടും രണ്ടാമത്‌ അനുഭവം കൊണ്ടും. പതിനഞ്ചു ദിവസം ഉപവാസം അനുഷ്‌ഠിച്ച്‌ അതിനെ അനുഭവപ്പെടുത്തി. അന്നമാണ്‌ മനസ്സെന്ന്‌ അറിയാന്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ പതിനഞ്ചു ദിവസം ഇതുപോലെ ഉപവസിക്കാം. ഇപ്പോള്‍ ഉപവസിച്ച്‌ പിന്നെ നിങ്ങള്‍ പതിനാറാമത്തെ ദിവസം നോക്കുമ്പോള്‍ ഉത്തരം തരാന്‍ കണക്കാക്കിയിട്ട്‌ ആള്‍ ഉണ്ടായിരിക്കണം.
(തുടരും....)

ഛാന്ദോഗ്യോപനിഷത്ത്‌ (57)

ഛാന്ദോഗ്യോപനിഷത്ത്‌ (57)
ആറാം അദ്ധ്യായം
തത്ത്വമസിമഹാകാവ്യവിചാരം
അമ്പത്തിഏഴാം ദിവസം
ഇങ്ങനെ പതിനഞ്ചു ദിവസം ഭക്ഷണം കഴിക്കാതെ ഇരുന്ന ശ്വേതകേതു പതിനാറാം ദിവസം അച്ഛനെ സമീപിച്ചു. പതിനാറാമത്തെ ദിവസം വന്ന അവനോട്‌ ''തം ഉവാച'' അച്ഛന്‍ പറഞ്ഞു. ''സൗമ്യ'' കുട്ടീ. ''ഋചഃ യജൂംഷി സാമാനി ഇതി'' ആ ഋക്കിലെ മന്ത്രങ്ങളൊക്കെ ഒന്ന്‌ ഉരുക്കഴിക്കൂ. ഋഗ്വേദമൊന്ന്‌ കേള്‍ക്കട്ടെ. യജുര്‍വേദവും സാമവേദമൊക്കെയൊന്ന്‌ കേള്‍ക്കട്ടെ. ''ഋഗ്‌ യജുസാമാനി''. 
ഇങ്ങനെ ഈ ഉപനിഷത്തില്‍, ഈ സന്ദര്‍ഭത്തില്‍, നാം പഠിച്ചിട്ടുള്ള, അറിഞ്ഞിട്ടുള്ള ചില കാര്യങ്ങളുമായി, ചില പൊരുത്തക്കേടുകള്‍ ഉള്ളതായി കാണാന്‍ സാധിക്കും. വ്യാസഭഗവാന്‍ ഋക്കെന്നും, യജുസ്സെന്നും, സാമമെന്നും, അഥര്‍വ്വമെന്നും തരംതിരിച്ചിട്ടുണ്ട്‌. അപ്പോള്‍ ഇവിടെ ഉദ്ദാലകന്‍ ശ്വേതകേതുവിനോട്‌ പറയുമ്പോള്‍, ഈ തരംതിരിക്കല്‍ നടന്നുകഴിഞ്ഞിട്ടുണ്ട്‌. പഠിക്കാനുള്ള സൗകര്യത്തിന്‌ പില്‍ക്കാലത്തല്ല ഭാഗിച്ചത്‌. വേറൊരു സ്ഥലത്ത്‌ സാമവേദം, അഥര്‍വ്വവേദം, ശിക്ഷാ, കല്‌പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്‌, ജ്യോതിഷം എന്നിങ്ങനെയുള്ള വിഭജനം പറയും. ഈ വിഭജനം വളരെ മുമ്പുതന്നെ നടന്നിട്ടുണ്ട്‌ എന്ന്‌ ഇതില്‍നിന്നൊക്കെ നമുക്കത്‌ മനസ്സിലാവും.
കുട്ടിയോട്‌ പറയുന്നു. ഋഗ്വേദവും, യജുര്‍വേദവും, സാമവേദവും കേള്‍ക്കട്ടെ. മന്ത്രങ്ങളൊക്കെയൊന്ന്‌ കേള്‍ക്കട്ടെ എന്ന്‌. അപ്പോള്‍ അവന്‍ ചൊല്ലണമല്ലോ. ഋഗ്വേദം പറയൂ എന്ന്‌ പറയുമ്പോള്‍ അഗ്നിമീളേ പുരോഹിതം എന്നു പറഞ്ഞ്‌ തുടങ്ങണം. അപ്പോള്‍ എന്താ ശ്വേതകേതു പറയുന്നത്‌. ''സഃ ഉവാചഃ'' അവന്‍ പറഞ്ഞു. ''ഭഗവന്‍ ഭോ'' അല്ലയോ അച്ഛാ, ''മാ ന പ്രതിഭാതിവൈ ഇതി'' ഒന്നും എനിക്ക്‌ ഓര്‍മ്മവരുന്നില്ല എന്ന്‌ പറയുന്നു. അപ്പോള്‍ പതിനഞ്ചു ദിവസം ഭക്ഷണം കഴിക്കാതെ പതിനാറാമത്തെ ദിവസം ഇവന്‍ നേരത്തെ അധ്യയനം ചെയ്‌ത ഋഗ്വേദത്തിലെ മന്ത്രങ്ങളോ, യജുര്‍വേദത്തിലെ മന്ത്രങ്ങളോ, സാമവേദത്തിലെ മന്ത്രങ്ങളോ ഇവന്‌ ഉരുക്കഴിക്കാന്‍ സാധിച്ചില്ല. അവന്‍ അച്ഛനോട്‌ പറയുന്നു. ``അച്ഛാ, എനിക്ക്‌ പറ്റുന്നില്ല'' എന്ന്‌. ''തംഹോവാച'' അവനോട്‌ പറഞ്ഞു.
കുട്ടി ''അഭ്യാഹിതസ്യ മഹതഃ'' കത്തിജ്വലിക്കുന്ന അഗ്നികുണ്‌ഡത്തില്‍നിന്ന്‌ ''ഖദ്യോതമാത്രഃ പരിശിഷ്‌ടഃ ഏകാ അംഗാരഃ പരിശിഷ്‌ടഃ സ്യാത്‌''ആ അഗ്നി വലിയ അഗ്നിയായിരുന്നു. അത്‌ ഇങ്ങനെ കത്തിനില്‌ക്കുന്ന അഗ്നികുണ്‌ഡമായിരുന്നു. ആ അഗ്നികുണ്‌ഡം സാവകാശത്തില്‍ അണഞ്ഞണഞ്ഞണഞ്ഞണഞ്ഞ്‌ ''ഖദ്യോതമാത്രഃ പരിശിഷ്‌ടഃ സ്യാത്‌''ഒരു മിന്നാമിനുങ്ങിനെകണക്ക്‌ പരിണമിച്ചു വരുമ്പോള്‍, കണ്ടിട്ടുണ്ടോ, അഗ്നിയിങ്ങനെ ചുരുങ്ങിച്ചുരുങ്ങിച്ചുരുങ്ങിച്ചുരുങ്ങിച്ചുരുങ്ങി അവസാനം ഒരു ചെറിയ കനല്‍ക്കട്ടയായി അവശേഷിക്കുന്നത്‌. അഗ്നിയില്‍നിന്നും അവശേഷിച്ച്‌, അവശേഷിച്ച്‌ അത്‌ മിന്നാമിനുങ്ങിന്റെ പാകത്തിനെത്തുന്ന സമയം, അതാണിപ്പോള്‍ ഇവന്റെ പാകം. ഈ പാകത്തില്‍ ''പരിശിഷ്‌ടഃ സ്യാത''്‌ അവശേഷിച്ച്‌ നില്‍ക്കുന്ന സമയത്ത്‌ ''തേന തതഃ അപി'' അതുകൊണ്ട്‌, അതിനേക്കാള്‍ വലുത്‌ ''ബഹുഃ ന ദഹേത''്‌ ദഹിപ്പിക്കാന്‍ പറ്റില്ല.
(തുടരും....)

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 27

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 27

പ്രശാന്തമനസം ഹ്യേനം...
യോഗിനം സുഖമുത്തമം
ഉപൈതി ശാന്തരജസം
ബ്രഹ്മഭൂതമകല്മഷം


രാഗാദി ക്ലേശവിഷയങ്ങള്‍ അറ്റിരിക്കുന്നവനും വളരെ ശാന്തമായ മനസ്സോടുകൂടിയവനും സകലവും ബ്രഹ്മം തന്നെയെന്നുള്ള നിശ്ചയത്തോടുകൂടിയവനും ജീവന്മുക്തനും പാപരഹിതനുമായ ഈ യോഗിയെ ഉത്തമമായ സമാധിസുഖം താനേ പ്രാപിക്കുന്നു.

ഇപ്രകാരം മനസ്സ് സുസ്ഥിരമായിക്കഴിയുമ്പോള്‍ കാലതാമസം കൂടാതെ അത് പരമാത്മാവിന്റെ സമീപം എത്തുന്നു. സത്യമായ പരബ്രഹ്മദര്‍ശനത്തോടെ മനസ്സ് അതുമായി ഐക്യം പ്രാപിക്കുന്നു. മനസ്സിന്റെ ദ്വൈതഭാവം അദ്വൈതഭാവത്തില്‍ നിമഗ്നമാകുന്നു. അപ്പോള്‍ ത്രൈലോക്യങ്ങളും പ്രസ്തുത ഐക്യത്തിന്റെ തേജസ്സില്‍ ശോഭനമായിത്തീരുന്നു. ആകാശത്തില്‍ നിന്നു ഭിന്നമെന്നുതോന്നിയിരുന്ന കാര്‍മേഘങ്ങള്‍ ആകാശത്തില്‍ അലിഞ്ഞുചേരുമ്പോള്‍ വാനം വിശ്വമൊട്ടാകെ വ്യാപരിച്ചുകിടക്കുന്നതായി കാണപ്പെടുന്നതുപോലെ, മനസ്സ് ആത്മാവില്‍ നിമഗ്നമാകുമ്പോള്‍ ആത്മാവിന്റെ സമ്പൂര്‍ണ്ണ ചൈതന്യം പാരിലൊട്ടാകെ പരക്കുന്നു. ഈ വിധത്തില്‍ ആത്മസാക്ഷാല്‍ക്കാരം സുലഭമായി സമ്പാദിക്കാവുന്നതാണ്.
യോഗത്തിലൂടെ കിട്ടുന്ന സുഖം ശ്രേഷ്ഠമാണ്. കാരണം, അതിന് തടസ്സമോ അറുതിയോ ഹാങ്ങോവറോ ഏറ്റക്കുറച്ചിലോ ഇല്ല. പക്ഷേ, അത് കിട്ടണമെങ്കില്‍ യോഗി ബ്രഹ്മസാരൂപ്യം നേടണം.
ഞാന്‍ കര്‍ത്താവാണ് എന്ന ബോധം ആ നേട്ടത്തിന്റെ കാര്യത്തില്‍പ്പോലും ഉണ്ടാകരുത്. തീര്‍ത്തും പാപരഹിതനായാലേ ഇതു നടക്കൂ.
അതിന് കര്‍മയോഗം അനുഷ്ഠിക്കണം. കര്‍മയോഗം തികഞ്ഞ യജ്ഞഭാവനയോടെ അനുഷ്ഠിക്കാന്‍ രജോഗുണം അടങ്ങി കാമക്രോധങ്ങള്‍ ശമിക്കണം, മനസ്സ് ശാന്തമായാല്‍ പോരാ പ്രശാന്തമാകണം.

(തുടരും..)

Tuesday, 23 September 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 26

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 26

യതോ യതോ നിശ്ചരതി...
മനശ്ചഞ്ചലമസ്ഥിരം
തതസ്തതോ നിയമ്യൈതത്
ആത്മന്യേവ വശം നയേത്


ചഞ്ചലവും അസ്ഥിരവുമായ മനസ്സ് ബാഹ്യവിഷയങ്ങളില്‍ ഏതേതിലേക്കു ചെല്ലുന്നുവോ അതാതില്‍ നിന്നെല്ലാം അതിനെ നിയന്ത്രിച്ച് ആത്മാവില്‍ത്തന്നെ ഉറപ്പിക്കണം.

ബുദ്ധിക്ക് ആത്മധൈര്യത്തിന്റെ ദൃഢമായ പിന്തുണയുണ്ടെങ്കില്‍ അതു മനസ്സിനെ പടിപടിയായി ആത്മാനുഭവത്തിന്റെ പാതയിലേക്കു നയിക്കുകയും പരബ്രഹ്മത്തിന്റെ ശ്രീകോവിലില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. ഇത് ഒരു തരത്തിലുള്ള ബ്രഹ്മപ്രാപ്തിയാണ്. ഇപ്രകാരം അനുഷ്ഠിക്കാന്‍ പ്രയാസം തോന്നുന്നുണ്ടെങ്കില്‍ വിഷമം കുറഞ്ഞ മറ്റൊരുവഴി ഞാന്‍ പറയാം. അതിപ്രകാരമാണ്. ഒരു തീരുമാനമെടുത്താല്‍ അതില്‍നിന്ന് മനസ്സ് യാതൊരു കാരണവശാലും വ്യതിചലിക്കുന്നില്ലെ ന്നു ള്ള ഒരു നിയമം ആദ്യം സ്വയം സ്വീകരിക്കണം. മനസ്സ് നിയമംപാലിച്ച് ഉറച്ചു നില്‍ക്കുകയാണെങ്കില്‍ കാര്യം വിഷമമില്ലാതെ സാധിക്കും.

അതല്ല, മനസ്സ് ഈ നിയമത്തെ അതിലംഘിക്കുകയാണെങ്കില്‍ അതിനെ അതിന്റെ പാട്ടിനു വിട്ടേക്കണം. അതു സ്വതന്ത്രമായി വിഹരിക്കട്ടെ. എന്നാല്‍ അതിനെ മുമ്പുണ്ടാക്കിയ വ്യവസ്ഥകള്‍ തന്നെ പിന്തുടര്‍ന്ന് തിരികെ യഥാസ്ഥാനത്തു കൊണ്ടുവരും. അതു ക്രമേണ സ്വയമേവ സുസ്ഥിരമാവുകയും ചെയ്യും.

നിയന്ത്രണമില്ലാത്ത മനസ്സ് ചഞ്ചലവും അസ്ഥിരവുമാണ്. ഒരു ഉപാധിയെയും ആശ്രയിക്കാതെ കഴിയാന്‍ അതിന് വിഷമമാണ്. ഏതെങ്കിലും ഒരു കാര്യത്തില്‍ ഏകാഗ്രമായിഏറെ നേരം നില്ക്കാനോ എത്ര സുചിന്തിതമായ തീരുമാനത്തിലും തീര്‍ത്തും ഉറച്ചുനില്‍ക്കാനോ അതിന് ശീലമില്ല. ഈ കഴിവുകള്‍ ഉണ്ടായേ യോഗപരിശീലനം നടക്കൂ. ഉണ്ടാക്കാന്‍ ഉപായം പറഞ്ഞുതരുന്നു. പോകുന്നേടത്തുനിന്നൊക്കെ അപ്പപ്പോള്‍ പിടിച്ച് തിരികെ കൊണ്ടുവരിക. കൊണ്ടുവരുന്നത് ആത്മാവിന്റെ അധീനതയിലേക്കാവണം. ഈ പരിശീലനം തുടര്‍ന്നുകൊണ്ടിരുന്നാല്‍ പിന്നെപ്പിന്നെ അവിടെ നില്‍ക്കാന്‍ മനസ്സ് സന്നദ്ധമാവും.

എല്ലാ ആര്‍ത്തികളും ഒരുപോലെ ഒഴിവാക്കപ്പെടണമെന്നുകൂടി അറിയണം. യോഗം പോലും പെട്ടെന്നു ശീലിക്കാനുള്ള ആര്‍ത്തിയും ആര്‍ത്തിതന്നെ!

(തുടരും..)

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 25

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 25

ശനൈഃ ശനൈരുപരമേത്
ബുദ്ധ്യാ ധൃതിഗൃഹീതയോ...
ആത്മസംസ്ഥം മനഃ കൃത്വാ
ന കിഞ്ചിദപി ചിന്തയേത്


ധാരണയാല്‍ സ്വാധീനപ്പെടുത്തിയ ബുദ്ധികൊണ്ട് മനസ്സിനെ ആത്മാവില്‍ത്തന്നെ സ്ഥിതിചെയ്യുന്നതാക്കി (നിശ്ചലമാക്കി) ഇരുത്തി ക്രമത്തിലുള്ള അഭ്യാസംകൊണ്ട് മനസ്സിനെ ബാഹ്യവിഷയങ്ങളില്‍ നിന്നും പിന്നെ ഇന്ദ്രിയങ്ങളില്‍ നിന്നും നിവര്‍ത്തിപ്പിക്കേണ്ടതാ കുന്നു. ഒന്നും തന്നെ ചിന്തിക്കാതെയും ഇരിക്കണം.

വിവേകബലമുള്ള ബുദ്ധികൊണ്ട് മനസ്സിനെ ആത്മസ്വരൂപത്തില്‍ ഉറപ്പിച്ചിട്ട് മെല്ലെമെല്ലെ അന്തരാത്മാവില്‍ രമിക്കണം. മറ്റൊന്നുംതന്നെ ആലോചിക്കരുത്.
മനസ്സിനെ ശുദ്ധിയാക്കാന്‍ ബുദ്ധിക്കേ സാധിക്കൂ. അതിന് ആ ബുദ്ധി ആദ്യം ശുദ്ധമായ അറിവുകൊണ്ട് കരുത്താര്‍ജിക്കണം.

ഉപാധിസ്വരൂപമായ മനസ്സ് ബുദ്ധിയിലേക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്ന പതിവും ബുദ്ധി അതിന് വശംവദമാകുന്ന കീഴ്‌വഴക്കവും മെല്ലെ മെല്ലെ നിലയ്ക്കണം. മെല്ലെ എന്നു പറയാന്‍ കാര്യമുണ്ട്. മനസ്സിന്റെ ഓരോ നിലപാടും ദേഹത്തിലെ പല ഗ്രന്ഥികളില്‍ നിന്നും (ductless glands)ഒരുപാട് സ്രവങ്ങള്‍ (e.g. adrenaline) ഉളവാക്കുന്നു. രക്തസമ്മര്‍ദവും ഹൃദയസ്പന്ദവും വരെ വ്യത്യാസപ്പെടുത്തുന്ന ഈ രാസപദാര്‍ഥങ്ങളെ അവയുടെ സ്വാഭാവികപരിണതിക്ക് വിടാതെ കടുംപിടിത്തം നടത്തിയാല്‍ പലവിധ രോഗങ്ങളും അത്യാഹിതംതന്നെയും സംഭവിക്കാമെന്ന് ആധുനിക ശരീരശാസ്ത്രം തെളിയിച്ചിട്ടുണ്ട്.

(തുടരും..)

ഛാന്ദോഗ്യോപനിഷത്ത്‌ (56)

ഛാന്ദോഗ്യോപനിഷത്ത്‌ (56)
ആറാം അദ്ധ്യായം
തത്ത്വമസിമഹാകാവ്യവിചാരം
അമ്പത്തിആറാം ദിവസം
തംഹ ഉവാച=അവനോടു പിതാവു പറഞ്ഞു; സോമ്യ=കുഞ്ഞേ; യഥാ=എപ്രകാരമാണോ; മഹതഃ അഭ്യാഹിതസ്യ=വലുതായി കത്തി ജ്വലിച്ചുകൊണ്ടിരിക്കുന്ന അഗ്നിയുടെ; ഖദ്യോത മാത്രം ഏകം അംഗാരം=മിന്നാമിനുങ്ങു പോലെയുള്ള ഒരു തീപ്പൊരിയെ; അവശിഷ്‌ടം=അതുമാത്രം ശേഷിക്കുമ്പോള്‍; തം തൃണൈഃ ഉപസമാധായ=അതിനെ ഉണക്കപ്പുല്ലും മറ്റുമിട്ട്‌ ക്രമേണ കത്തിച്ചു; പ്രജ്വലയേത്‌=ജ്വലിപ്പിച്ചാല്‍; തേനതതഃ അപി=അതുകൊണ്ട്‌ അതിനേക്കാള്‍; ബഹുദഹേത്‌=അധികമായതിനെ ദഹിപ്പിക്കാന്‍ കഴിയുന്നത്‌.
സോമ്യ=കുഞ്ഞേ; ഏവം=അപ്രകാരം; തേ ഷോഡശാനാം കലാനാം=നിന്റെ പതിനാറുകലകളില്‍; ഏകാകലാ അതിശിഷ്‌ടാ അഭൂത്‌=ഒരു പ്രാണകല മാത്രം അവശേഷിച്ചിരുന്നു; സാ അന്നേന=ആ പ്രാണകല ഭക്ഷണം കൊണ്ട്‌; അഭിസമാഹിതാ പ്രാജ്വാലീ=വര്‍ദ്ധമാനമാക്കി ജ്വലിപ്പിക്കപ്പെട്ടു; തഥാ ഏതര്‍ഹി=അങ്ങനെ ഇപ്പോള്‍; വേദാന്‍ അനുഭവസി=വേദമന്ത്രങ്ങളെ നീ നല്ലവണ്ണം ഓര്‍മിക്കുന്നു; സോമ്യ=കുഞ്ഞേ; അന്നമയം ഹി മനഃ=അന്നമയം തന്നെയാണു മനസ്സ്‌; അപോമയഃ പ്രാണഃ=ജലമയമാണു പ്രാണന്‍; തേജോമയീ വാക്‌ ഇതി=തേജോമയിയാണു വാക്ക്‌ എന്നച്ഛന്‍ ആവര്‍ത്തിച്ചറിയിച്ചു; തത്‌ അസ്യ=അക്കാര്യമിപ്പോള്‍ ശ്വേതകേതുവിനു; വിജിജ്ഞൗ ഇതി വിജിജ്ഞൗ ഇതി=തെളിഞ്ഞു എന്ന്‌, തെളിഞ്ഞു എന്ന്‌.
``ഹേ സൗമ്യ``, കുട്ടീ ``ഷോഡശകലഃ പുരുഷഃ`` പതിനാറ്‌ കലകളോട്‌ കൂടിയിട്ടുള്ളവനാണ്‌ പുരുഷന്‍. നമ്മളൊക്കെ. അതുകൊണ്ട്‌ പതിനാറ്‌ കലകള്‍ ഏതാണ്‌ എന്ന്‌ പറഞ്ഞുതരാം. കുറച്ച്‌ മിമിക്രി, കുറച്ച്‌ മോണോ ആക്ട്‌ അല്ലെങ്കില്‍ കുറച്ച്‌ ഡാന്‍സ്‌ ഇങ്ങനെ എന്തെങ്കിലുമൊക്കെ അറിഞ്ഞ്‌ സകലകലാവല്ലഭനാകുന്നതാണോ? അല്ല. പതിനാറ്‌ കലകള്‍ നമുക്കുണ്ട്‌. ഈ കലകളെ ജയിക്കുമ്പോഴാണ്‌ ഒരുവന്‍ സകലകലാവല്ലഭനാവുന്നത്‌. ഇങ്ങനെ പതിനാറ്‌ കലകളോടുകൂടിയിട്ടുള്ളതാണ്‌ നമ്മളോരോരുത്തരും. ``ഷോഡശകലഃ സോമ്യ പുരുഷഃ`` കുട്ടീ പതിനാറ്‌ കലകളോട്‌ കൂടിയിട്ടുള്ളവനാണ്‌ മനുഷ്യന്‍. അതുകൊണ്ട്‌ ``പഞ്ചദശാഹാനീ മാ അശിഃ`` പതിനഞ്ചുദിവസം നീ ഭക്ഷണം കഴിക്കരുത്‌. ``കാമം അപഃ പിബഃ`` വേണ്ടത്ര ജലം കുടിക്കണം. ജലം കുടിക്കാതിരിക്കരുത്‌. വേണ്ടുവോളം. വേണമെങ്കിലും വേണ്ടെങ്കിലും ധാരാളം, ഭൂയിഷ്‌ഠം, ഒരുപാട്‌ ജലംകുടിക്കണം. ``ആപോമയഃ പ്രാണഃ`` ജലമയമാണ്‌ പ്രാണന്‍. ``പിബതഃ ന വിച്‌ഛേത്സ്യത ഇതി`` ജലം നീ കുടിച്ചിട്ടില്ലെങ്കില്‍ നിന്റെ പ്രാണന്‍ വിച്ഛേദിക്കപ്പെടും. അതുകൊണ്ട്‌ ഇവിടെ പ്രാണന്‍ പോകാതിരിക്കാന്‍ വേണ്ടി, പ്രാണനെ നിലനിര്‍ത്തുന്നതിനുവേണ്ടി, നീ വെള്ളം കുടിക്കേണ്ടതുണ്ട്‌. വെള്ളം മാത്രം കുടിച്ച്‌ പതിനഞ്ച്‌ ദിവസം. ഇവന്‌ ജലം കൊടുക്കണ്ട എന്നല്ല. വെള്ളം കൊടുക്കും അവന്‌. പിന്നെയോ? ഭക്ഷണമൊന്നും കൊടുക്കരുത്‌. പതിനഞ്ചു ദിവസം ഈ കുട്ടി ഭക്ഷണമൊന്നും കഴിക്കാതിരുന്നു എന്നാണ്‌. വെള്ളം മാത്രം കുടിക്കാം. ഇതാണ്‌ ഉപവാസം. ഈ സത്യത്തെ, പതിനഞ്ച്‌ ദിവസം ഭക്ഷണം കഴിക്കാതെ ഇരുത്തി, പിന്നെയാണിവന്‌ തത്വമസിയൊക്കെ പറഞ്ഞുകൊടുക്കുന്നത്‌. പട്ടിണിക്കിട്ടില്ല. ചിലത്‌ ബോധിക്കാനുണ്ട്‌. നന്നായിട്ട്‌ ഉറപ്പുവരുത്താനുണ്ട്‌. 
മനസ്സാണ്‌ അന്നം എന്ന്‌ ഇവനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്‌. മനസ്സാണ്‌ അന്നം എന്നത്‌ ആര്‍ക്കാണോ ബോധ്യം വരേണ്ടത്‌ അവരിതാ ഈ പരീക്ഷണത്തിന്‌ തയ്യാറായിക്കോളൂ. പതിനഞ്ചുദിവസം. ആരെങ്കിലും നിരാഹാരസത്യാഗ്രഹം ആരംഭിക്കുമ്പോള്‍ പതിനഞ്ച്‌ ദിവസം ചര്‍ച്ചയൊന്നും വെക്കേണ്ടതില്ല. വെള്ളം അവിടെയൊരു വലിയ ടാങ്കില്‍ കൊണ്ടുവെച്ചാല്‍ മതി. വെള്ളം കുടിച്ചുകൊള്ളാന്‍ പറഞ്ഞാല്‍ മതി. പതിനാറാമത്തെ ദിവസം നമുക്ക്‌ ചര്‍ച്ച ചെയ്യാമെന്ന്‌ പറയാം. പതിനഞ്ച്‌ ദിവസത്തേക്കാണിവിടെ നിര്‍ദ്ദേശിച്ചിട്ടുള്ളത്‌. അപ്പോള്‍ പതിനഞ്ചു ദിവസം വെള്ളം മാത്രം കുടിച്ചിട്ട്‌ ജീവനെ നിലനിര്‍ത്താന്‍ പറ്റുമോ എന്ന്‌ ചോദിച്ചാല്‍ പറ്റും. സാധിക്കും. പക്ഷേ സംഘര്‍ഷങ്ങള്‍ ഒന്നും ഉണ്ടാവരുത്‌. രണ്ടുമൂന്നുദിവസമേ സംഘര്‍ഷം ഉണ്ടാവുകയുള്ളൂ. പിന്നെ മനസ്സ്‌ ശാന്തമാവും. കാരണം അന്നം ചെല്ലുന്നില്ലല്ലോ.
(തുടരും....)

Sunday, 21 September 2014

ഛാന്ദോഗ്യോപനിഷത്ത്‌ (55)

ഛാന്ദോഗ്യോപനിഷത്ത്‌ (55)
ആറാം അദ്ധ്യായം
തത്ത്വമസിമഹാകാവ്യവിചാരം
അമ്പത്തിഅഞ്ചാം ദിവസം
ഏഴാം ഖണ്‌ഡം
മന്ത്രം - ഒന്ന്‌, രണ്ട്‌, മൂന്ന്‌, നാല്‌, അഞ്ച്‌, ആറ്‌
``ഷോഡശ കലഃ സോമ്യപുരുഷഃ പഞ്ചദശാഹാനി 
മാശീഃ കാമമപഃ പിബാപോമയഃ പ്രാണോനപിബതോ 
വിച്‌ഛേത്സ്യത ഇതി.
സഃ പഞ്ചദശാഹാനി നാശാഥ ഹൈനമുപസസാദ കിം 
ബ്രവീമിഭോ ഇതി 
ഋചഃ സോമ്യയജൂംഷിസാമാനീതി സഹോവാച
നവൈമാപ്രതി ഭാന്തി ഭോ ഇതി.
തം ഹോവാച യഥാസോമ്യമഹതോ�ഭ്യാഹി
തസൈ്യകോ�ംഗാരഃ ഖദ്യോതമാത്രഃ പരിശിഷ്‌ടഃ 
സ്യാത്തേന തതോ�പിനബഹുദഹേദേവം
സോമ്യതേ ഷോഡശാനാം കലാനാമേകാ 
കലാതിശിഷ്‌ടാസ്യാത്തയൈതര്‍ഹി
വേദാന്നാനുഭവസ്യശാനാഥാ മേ വിജ്ഞാസ്യസീതി.
സഹാശാഥ ഹൈനമുപസസാദ തംഹയത്‌കിംച 
പപ്രച്ഛ സര്‍വംഹ പ്രതിപേദേ.
തം ഹോവാച യഥാസോമ്യ മഹതോ�ഭ്യാഹിതസൈ്യക
മംഗാരം ഖദ്യോതമാത്രം പരിശിഷ്‌ടം തംതൃണൈരൂപ
സമാധായ പ്രജ്വലയേ ത്തേനതതോ�പിബഹുദഹേത്‌.
ഏവം സോമ്യതേ ഷോഡശാനാം കലാനാമേകാ 
കലാതിശിഷ്‌ടാഭൂത്സാന്നേനോപസമാഹിതാ പ്രാജ്വാലീ 
തഥൈതര്‍ഹിവേദാനനുഭവസ്യന്നമയം ഹിസോമ്യ 
മന ആപോമയഃ പ്രാണസ്‌തേജോമയീ വാഗിതി 
തദ്ധാസ്യ വിജിജ്ഞാവിതി വിജിജ്ഞാവിതി``.
സോമ്യ=കുഞ്ഞേ, ഷോഡശകലഃ പുരുഷഃ=പതിനാറ്‌ കലകളോടു കൂടിയവനാണു ജീവാത്മാവ്‌; പഞ്ചദശാഹാനി മാ അശീ=പതിനഞ്ചുദിവസം ഭക്ഷണം കഴിക്കരുത്‌; കാമം അപഃ പിബ=വേണ്ടുവോളം വെള്ളം കുടിച്ചോളൂ; ആപോമയഃ പ്രാണഃ=ജലമയമായ പ്രാണന്‍; പിബത നവിച്ഛേത്‌ സ്യതേ ഇതി=വെള്ളം കുടിക്കുന്ന നിന്നെ വിട്ടുപോവുകയില്ല എന്ന്‌.
സഃ=ആ ശ്വേതകേതു; പഞ്ചദശാഹാനി=പതിനഞ്ചുദിവസം; ന ആശ=ഭക്ഷണമൊന്നും കഴിച്ചില്ല; അഥ ഏനം ഉപസസാദ=തുടര്‍ന്ന്‌ അച്ഛനെ സമീപിച്ചു; കിം ബ്രവീമി ഭോഃ ഇതി=എന്താണു ഞാന്‍ പറയേണ്ടതു പിതാവേ എന്നുചോദിച്ചു; സോമ്യ=കുഞ്ഞേ; ഋചഃ യജുംഷി സാമാനി ഇതി=ഋഗ്‌യജുസുസാമമന്ത്രങ്ങള്‍ പറയൂ എന്നായി പിതാവ്‌; സഃ ഉവാച=അവന്‍ പറഞ്ഞു; ഭോഃ=പിതാവേ; മാനപ്രതി ഭാന്തി വൈ ഇതി=അവയൊന്നും എനിക്കോര്‍മ വരുന്നില്ല എന്ന്‌.
തംഹ ഉവാച=അവനോടു പിതാവു പറഞ്ഞു; സോമ്യ=കുഞ്ഞേ; അഭ്യാഹിതസ്യ മഹതഃ=ധാരാളം വിറകിട്ടു ജ്വലിച്ചുകൊണ്ടിരിക്കുന്ന അഗ്നിയുടെ; ഖദ്യോത മാത്രഃ=മിന്നാമിനുങ്ങു പോലെ ചെറുതായ; ഏകഃ അംഗാരഃ=ഒരു തീപ്പൊരി; പരിശിഷ്‌ടഃ സ്യാത്‌=മാത്രം ശേഷിക്കുന്നു എന്നു കരുതുക; തേനതതഃ അപി=അതുകൊണ്ടു അതിനേക്കാള്‍; ബഹു ന ദഹേത്‌=അധികമായതിനെ ദഹിപ്പിക്കാന്‍ കഴിയുന്നില്ല; സോമ്യ =കുഞ്ഞേ; ഏവം=അതുപോലെ; തേ ഷോഡശാനാം കലാനാം=നിന്റെ പതിനാറുകലകളില്‍; ഏകാകലാ=ഒന്നായ പ്രാണകല മാത്രമാണിപ്പോള്‍; അതിശിഷ്‌ടാസ്യാത്‌=അവശേഷിച്ചിട്ടുള്ളത്‌; തയാ=ആ ഒരു കലയിലൂടെ; ഏതര്‍ഹി=ഇപ്പോള്‍; വേദാന്‍ ന അനുഭവസി=നീ വേദങ്ങളെ ഓര്‍മിക്കാന്‍ ശക്തനല്ല; അശാന= പോയി ഭക്ഷണംകഴിക്കൂ; അഥ മേ വിജ്ഞാസ്യസി ഇതി=അപ്പോള്‍ ഞാനീ പറയുന്നതു നിനക്കു വ്യക്തമായും അറിയാറാകും.
സഃ=ആ ശ്വേതകേതുവാകട്ടെ; ആശാഥ=പോയി ഭക്ഷണം കഴിച്ചു; അഥ ഏനം ഉപസസാദ=എന്നിട്ടു പിതാവിനെ സമീപിച്ചു; തംഹ= അവനോടപ്പോള്‍; യത്‌ കിം ചപപ്രച്ഛ=എന്തൊക്കെ ചോദിച്ചുവോ; സര്‍വം പ്രതിപേദേ=എല്ലാറ്റിനും ഉത്തരംപറയുകയും ചെയ്‌തു.
(തുടരും....)

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 24

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 24

സങ്കല്പപ്രഭവാന്‍ കാമാന്‍...
ത്യക്ത്വാ സര്‍വ്വാനശേഷതഃ
മനസൈവേന്ദ്രിയഗ്രാമം
വിനിയമ്യ സമന്തതഃ


സങ്കല്പം കൊണ്ടുണ്ടാകുന്ന യോഗത്തിനു പ്രതികൂലങ്ങളായ സകല വിഷയേച്ഛകളും വാസനാ സഹിതം ഉപേക്ഷിച്ച് മനസ്സുകൊണ്ടുതന്നെ ഇന്ദ്രിയ സമൂഹത്തെ സകല വിഷയങ്ങളില്‍ നിന്നു നിവര്‍ത്തിപ്പിച്ച് യോഗത്തെ അഭ്യസിക്കേണ്ടതാകുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും ഈ യോഗത്തിന്റെ പാത വളരെ ലളിതമാണ്. സങ്കല്പത്തിന്റെ സന്തതികളായ ഇച്ഛ തൃഷ്ണ മുതലായവയെ ഒരുവന്‍ നിഗ്രഹിച്ചാല്‍ സങ്കല്പം തന്റെ സന്തതികളുടെ നാശത്തില്‍ വിലപിക്കും. അതിനിടയാക്കുന്ന ഒരുവന് യോഗം അനായാസേന കൈവരിക്കാന്‍ കഴിയും. ഇന്ദ്രിയവിഷയങ്ങളെ ഉന്മൂലം ചെയ്യുന്നതോടെ ഇന്ദ്രിയങ്ങളെ നിശ്ശേഷം അടിമപ്പെടുത്തിയെന്ന് മനസ്സിലാക്കുമ്പോള്‍ സങ്കല്പം ഹൃദയം പൊട്ടി മരിക്കും. വൈരാഗ്യംകൊണ്ട് ഒരുവന്റെ ശരീരത്തിലേയും മനസ്സിലേയും സൂഷ്മരന്ധ്രങ്ങള്‍ നിറയുമ്പോള്‍ സങ്കല്പം അതിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ബുദ്ധി ആത്മസ്ഥൈര്യത്തിന്റെ മണിമാളികയില്‍ ആനന്ദതുന്ദിലമായി വസിക്കുകയും ചെയ്യും.

യോഗ പരിശീലനത്തിനുള്ള ഉപാധികള്‍ മനസ്സും ബുദ്ധിയുമാണ്. (മനോനില ശരിയാകാനുതകുന്ന സ്ഥിതിയില്‍ ശരീരത്തെ നിലനിര്‍ത്തിക്കഴിഞ്ഞാല്‍ പിന്നെ പരിശീലനത്തില്‍ ശരീരത്തിന് പ്രാധാന്യമില്ല). ഈ ശ്ലോകത്തില്‍ മനസ്സുകൊണ്ട് എന്ത് ചെയ്യണമെന്ന് പറയുന്നു. വേണ്ടത് രണ്ടേ രണ്ടുകാര്യം: കിനാവുകളില്‍ നിന്നുയിര്‍ക്കുന്ന ആര്‍ത്തികളെല്ലാം ഉപേക്ഷിക്കണം, വിഷയങ്ങളില്‍ വ്യാപരിക്കുന്ന ഇന്ദ്രിയഗ്രാമത്തെ നിയന്ത്രിക്കണം.

അകത്തുനിന്നും പുറത്തുനിന്നുമുള്ള ഉപാധികളുടെ സ്വരൂപമായാണ് മനസ്സ് നിലനില്‍ക്കുന്നത്. മുന്നനുഭവങ്ങളുടെ വിത്തുകള്‍ മുളച്ച് സങ്കല്പങ്ങളുണ്ടായി ആര്‍ത്തികളായി വളരുന്നു. ഇത് സ്വയംഭൂവായ ഉപാധി. ഇന്ദ്രിയസുഖങ്ങള്‍ വാസ്തവത്തില്‍ തുച്ഛങ്ങളാണെങ്കിലും അവയെപ്പറ്റിയുള്ള കൊതിപ്പിക്കുന്ന സങ്കല്പങ്ങളാണ് പലപ്പോഴും സാധകനെ വഴിതെറ്റിക്കുന്നത്. ഇന്ദ്രിയങ്ങള്‍ ഒറ്റയ്ക്കും കൂട്ടായും ബാഹ്യവിഷയസംഗം മൂലം കൊണ്ടുവരുന്ന ഉപാധികള്‍ വേറെ. ഇത് രണ്ടിന്റെയും സങ്കലനമാണ് സാധാരണയായി മനസ്സ് (ഇന്ദ്രിയാനുഭവം ഉളവാകാന്‍ ഇന്ദ്രിയം ഉണ്ടായിക്കൊള്ളണമെന്നുതന്നെ ഇല്ല. കാലില്ലാത്ത ആള്‍ക്കും ആ കാലില്‍ ആരോ തടവുന്ന സുഖമോ മുള്ളു തറച്ച വേദനയോ ചൊറിച്ചിലോ ഒക്കെ അനുഭവിക്കാന്‍ കഴിയും. ഈ മായാനുഭൂതി പോലും ഉപാധികളുടെ കൂട്ടത്തില്‍പ്പെടുന്നു.)

എന്നാല്‍ മനസ്സിന്റെ തനിമ എവ്വിധമാണ്? അത് പരമാത്മചൈതന്യത്തിന്റെ നാളമാണ്. ആ നാളത്തിന്റെ അസ്സല്‍ ഭാവമാണ് വീണ്ടെടുക്കപ്പെടേണ്ടത്. അല്പാല്പമായി ശീലിച്ചാല്‍ ഇത് ആര്‍ക്കും സാധിക്കും. സാധിക്കുന്തോറും ശാന്തിയും കൂടുതല്‍ സാധിക്കാനുള്ള ഉന്മേഷവും ഉളവാകുകയും ചെയ്യും. ഒരു ചെലവും കൂടാതെ ആര്‍ക്കും പരീക്ഷിക്കാവുന്നതേ ഉള്ളൂ.

(തുടരും..)

ഛാന്ദോഗ്യോപനിഷത്ത്‌ (54)

ഛാന്ദോഗ്യോപനിഷത്ത്‌ (54)
ആറാം അദ്ധ്യായം
തത്ത്വമസിമഹാകാവ്യവിചാരം
അമ്പത്തിനാലാം ദിവസം
എങ്ങനെയാണ്‌ തൈര്‌ കടഞ്ഞുകഴിഞ്ഞാല്‍, സൂക്ഷ്‌മമായിട്ട്‌, അതിന്റെ വെണ്ണ മുകളിലേക്ക്‌ ഭവിക്കുന്നത്‌ ``ഊര്‍ധ്വഃ സമുദീഷതി തത്‌ സര്‍പിഃ ഭവതി``അത്‌ എങ്ങനെ നെയ്യായിട്ട്‌ അല്ലെങ്കില്‍ വെണ്ണയായിട്ട്‌ ഭവിക്കുന്നുവോ ``സൗമ്യ`` കുട്ടീ ``ഏവമേവ ഖലു`` അതുപോലെ തന്നെയാണ്‌ ``അശ്യമാനസ്യ അന്നസ്യ`` ഭക്ഷിക്കുന്ന അന്നത്തിന്റെ ``യഃ അണിമാ സഃ`` അതിന്റെ സൂക്ഷ്‌മമായിട്ടുള്ള അംശം ``ഊര്‍ധ്വഃ സമുദീഷതി`` മുകളിലേക്ക്‌ വന്ന്‌ ``തന്മനഃ ഭവതി`` മനസ്സായി ഭവിക്കുന്നത്‌. 
ഒരു കടയല്‍ നടക്കുന്നുണ്ട്‌ ഉള്ളില്‍. ആ വിദ്വാനെയാണ്‌ ഭഗവാന്‍ എന്ന്‌ പറഞ്ഞത്‌ അല്ലേ? ``പചാമ്യന്നം-അഹം പചാമി ``ഞാന്‍ പചിപ്പിക്കുന്നു (കടയുന്നു). ഇതുപോലെ ``അപാം സോമ്യ പീയമാനാനാം യോ അണിമാ സഃ ഊര്‍ധ്വഃ സമുദീഷതി സപ്രാണോ ഭവതി`` എന്ത്‌ ലളിതമായിട്ടാണ്‌ പറഞ്ഞുകൊടുക്കുന്നത്‌. കുട്ടീ ``പീയമാനാനാം അപാം`` കുടിക്കുന്ന ജലവും ഇതുപോലെ ``യഃ അണിമാ സൂക്ഷ്‌മാംശം സഃ ഊര്‍ധ്വഃ സമുദീഷതി സപ്രാണോ ഭവതി`` ഇതാണ്‌ പ്രാണനായിത്തീരുന്നത്‌. ജലത്തിനെപ്പോലും കടയുന്നുണ്ട്‌. ഒരു ഭക്ഷണവും കഴിക്കാതെ നമ്മള്‍ വെള്ളം മാത്രം കുടിക്കുന്ന സമയത്ത്‌, ആ വെള്ളത്തെ കടഞ്ഞ്‌, പാലാഴി കടഞ്ഞ്‌ അമൃതെടുക്കുന്നതുപോലെ, അതില്‍നിന്ന്‌ തേജസ്സിനെ, പ്രാണനെ, കൊണ്ടുവരുന്നു. പ്രാണനെ നിലനിര്‍ത്തുന്നു. ഇങ്ങിനെയാണത്‌ പ്രാണനായിട്ട്‌ ഭവിക്കുന്നത്‌. 
``തേജസഃ സോമ്യ അശ്യമാനസ്യ യോ�അണിമാ സഃ ഊര്‍ധ്വഃ സമുദീഷതി`` ഇതുപോലെ കുട്ടി കഴിക്കുന്ന അന്നത്തിന്റെ തേജസ്സ്‌ മുകളിലേക്ക്‌ ഭവിച്ച്‌ ``സവാക്‌ ഭവതി`` വാക്കായിട്ട്‌ വരുന്നു. ഇത്‌ ഒരുപാട്‌ കഴിച്ചാല്‍ ചിലപ്പോള്‍ വാക്കൊന്നും വരില്ല. ഹേ..എന്നേ വരൂ. അതുകൊണ്ട്‌ ഊണുകഴിച്ചയുടനെ സംസാരിക്കുന്നത്‌ കുറച്ച്‌ വിഷമമാണ്‌. ഊണുകഴിഞ്ഞ ഉടനെ ഒരു പ്രഭാഷണം. പ്രഭാഷണം കഴിഞ്ഞിട്ടാണ്‌ ഊണ്‌ വേണ്ടത്‌. അതാണ്‌ നല്ലത്‌. ഭാഗവത സപ്‌താഹം നടക്കുന്നിടത്തൊക്കെ അങ്ങനെയുണ്ടാവും. പ്രഭാഷണം അവിടെ നടക്കുന്നുണ്ടാവും. അവിടെതന്നെ ഒറ്റ ഇരിപ്പാണ്‌ ഊണിന്‌.
കുട്ടി, ``അന്നമയം ഹി സൗമ്യ മനഃ`` വീണ്ടും പറയുകയാണ്‌. അന്നമയമാണ്‌ കുഞ്ഞേ മനസ്സ്‌. ``ആപോമയഃ പ്രാണഃ`` ജലമയമാണ്‌ പ്രാണന്‍ ``തേജോമയി വാക്‌``തേജസ്സോടുകൂടിയിട്ടുള്ളതാണ്‌ വാക്‌ ``ഭൂയ ഏവമാ ഭഗവാന്‍ വിജ്ഞാപയത്വതി``അച്ഛാ, എനിക്കിനിയും പറഞ്ഞുതരൂ. അങ്ങനെ തന്നെ ആവട്ടെ. 
അപ്പോള്‍ ഇതൊക്കെ കേട്ടിട്ട്‌ നിങ്ങള്‍ വിചാരിക്കരുത്‌, കട്ടി
യുള്ളതു കഴിച്ചാല്‍ മനസ്സും കട്ടിയാകുമെന്ന്‌. പണ്ട്‌ നമ്മുടെ കുട്ടിക്കാലത്തൊരു മിഠായിയുണ്ട്‌ . `കടിച്ചാല്‍പ്പൊട്ടി' എന്നാണ്‌ അതിന്റെ പേര്‌. കടിച്ചാലത്‌ പൊട്ടില്ല. അതിങ്ങനെ വായിലിട്ടാല്‍ മണിക്കൂര്‍ കണക്കിന്‌ അതങ്ങനെ നീണ്ടുനില്‍ക്കും. വല്ലാത്തൊരു മിഠായിയാണ്‌. അതിന്ന്‌ ഉണ്ടോ എന്നറിയില്ല. ഇങ്ങനെ കടിച്ചാല്‍ പൊട്ടാത്ത എന്തെങ്കിലുമൊക്കെ കഴിച്ചാല്‍, മനസ്സിന്‌ നല്ല ബലമുണ്ടാവുമോ? അതുണ്ടാവില്ല. അങ്ങനെ വിചാരിക്കേണ്ടതില്ല. മനസ്സിന്‌ ബലമില്ല. എന്നാല്‍ പിന്നെ കുറച്ച്‌ കട്ടിയുള്ള, നല്ല നല്ല പൊട്ടാത്ത സാധനങ്ങളൊക്കെ കൊടുത്താല്‍, കടിച്ചാല്‍ പൊട്ടാത്തത്‌ കൊടുത്താല്‍, മനസ്സിന്‌ ബലമുണ്ടാവുമോ എന്ന്‌ ഒരാള്‍ സംശയം ചോദിച്ചിട്ടുണ്ടായിരുന്നു. ``സ്വാമിജി, മനസ്സിന്റെ ബലം ഇങ്ങനെ കുറയുന്നത്‌ എന്താണ്‌? മനസ്സെന്നു പറഞ്ഞാല്‍ അന്നമാണല്ലോ. അപ്പോള്‍ മനോബലത്തിനായിട്ട്‌ എന്തെങ്കിലും നല്ല കട്ടിയുള്ള ആഹാരം, ഈ പൊട്ടുന്ന മുറുക്ക്‌ ഇത്യാദികളൊക്കെ കഴിച്ചാല്‍ മനസ്സിന്‌ ബലമുണ്ടാവുമോ എന്ന്‌?'' അങ്ങനെ ഇതിനെ വ്യാഖ്യാനിച്ചേക്കരുത്‌. അങ്ങനെ മനസ്സിലാക്കിയേക്കരുത്‌. 
ശ്വേതകേതുവിന്‌ ഇത്‌ മനസ്സിലായിട്ടില്ലേ എന്ന്‌ അച്ഛന്‌ ഒരു സംശയം. ഏതായാലും ഒരു പരീക്ഷണത്തിന്‌ ഇവനെ തയ്യാറാക്കുകയാണ്‌. ഇതാണ്‌ പഴയ വിദ്യാഭ്യാസത്തിന്റെ വേറൊരു സൗന്ദര്യമാര്‍ന്ന വശം. ``മോനെ, നീയൊരു കാര്യം ചെയ്യൂ. നിനക്കു ഞാന്‍ കുറച്ചു കാര്യങ്ങളൊക്കെ പറഞ്ഞുതരാം''.
(തുടരും....)

Friday, 19 September 2014

ഛാന്ദോഗ്യോപനിഷത്ത്‌ (53)

ഛാന്ദോഗ്യോപനിഷത്ത്‌ (53)
ആറാം അദ്ധ്യായം
തത്ത്വമസിമഹാകാവ്യവിചാരം
അമ്പത്തിമൂന്നാം ദിവസം

അച്ഛനോട്‌ സംശയം ചോദിക്കുന്നതില്‍ അച്ഛന്‌ യാതൊരു വിഷമവും ഇല്ല. ദുഃഖവും ഇല്ല. അങ്ങനെ ആ നല്ല സമയത്താണ്‌ ചോദിക്കുന്നത്‌. അച്ഛന്‍ അതിന്‌ അങ്ങനെ തയ്യാറായിട്ടിരിക്കുകയാണ്‌. അതുകൊണ്ടാണ്‌ ഈ വിളി ഇങ്ങനെ ഇടയ്‌ക്ക്‌ വരുന്നത്‌. കുട്ടീ ``മഥ്യമാനസ്യ ദധ്‌നഃ`` മഥനം എന്നു പറഞ്ഞാല്‍ കടയല്‍ എന്നാണ്‌. പാലാഴി മഥനം കേട്ടിട്ടില്ലേ? കടയുന്ന തൈരിന്റെ ``മഥ്യമാനസ്യ ദധ്‌നഃ`` കടയുന്ന തൈരിന്റെ ``യഃ അണിമാ സഃ`` സൂക്ഷ്‌മമായിട്ടുള്ള അംശം ``ഊര്‍ധ്വഃ സമുദീഷതി`` അത്‌ മുകളിലേക്ക്‌ വരുന്നു. തൈര്‌ കടയുമ്പോള്‍ അത്‌ മുകളിലേക്ക്‌ വരുന്നു. എന്നിട്ടെന്തുണ്ടാവുന്നു? ``തത്‌ സര്‍പിഃ ഭവതി`` അത്‌ നെയ്യായിട്ട്‌ പരിണമിക്കുന്നു. ഉദ്ദാലകന്‌ എന്തായാലും തൈര്‌ കടയാന്‍ അറിയില്ല എന്ന്‌ നാം പറയും. തൈര്‌ കടഞ്ഞാല്‍ വെണ്ണയേ കിട്ടൂ. എന്നാല്‍ ഉദ്ദാലകന്‌ ആ വിദ്യ അറിയാം. വെണ്ണ ഉരുക്കിയിട്ടാണ്‌ നെയ്യുണ്ടാക്കുന്നത്‌. നേരിട്ട്‌ തൈരില്‍നിന്ന്‌ വെണ്ണ തന്നെ എടുക്കുന്ന കടയല്‍ ഉണ്ടായിരുന്നു. ഉണ്ടായിട്ടുണ്ടാവാം. ``തത്‌ സര്‍പിഃ ഭവതി`` എന്നു പറയുമ്പോള്‍ വെണ്ണയുടേയും, സൂക്ഷ്‌മമായിട്ടുള്ള നെയ്യ്‌, വെണ്ണയാണങ്കിലും, നെയ്യ്‌ ആണെങ്കിലും ``തത്‌ സര്‍പിഃ ഭവതി`` അത്‌ ഭവിക്കുന്നു. അപ്പോള്‍ തൈര്‌ കടയുമ്പോള്‍ അതിന്റെ സൂക്ഷ്‌മാംശം, ഇത്‌ കടയലില്‍ സംഭവിക്കുന്നതാണ്‌.
ഒരു കുട്ടി, രാവിലെ എഴുന്നേറ്റുകഴിഞ്ഞാല്‍ ഉറക്കം തൂങ്ങി ഇങ്ങനെയിരിക്കും; കള്ളുകുടിയന്മാരെപ്പോലെ. കുട്ടിയുടെ അച്ഛന്‍ പലേ ആളുകളേയും പരിഹാരത്തിനായി കാണിച്ചു. എന്താ കുട്ടിക്കിങ്ങനെ സംഭവിക്കുന്നത്‌ എന്ന്‌്‌? പലരും പലതും നോക്കി. അതൊന്നും ഫലിക്കുന്നില്ല. അവസാനമാണ്‌ ആരോ പറഞ്ഞുകൊടുത്തത്‌. മുല്ല ഇതിനൊക്കെ പ്രതിവിധി നിര്‍ദ്ദേശിക്കുന്ന ആളാണ്‌ എന്ന്‌. മുല്ലയുടെ അടുത്ത്‌ കൊണ്ടുപോയാല്‍ മതി എന്ന്‌ പറഞ്ഞു. മുല്ല ഒന്ന്‌ ധ്യാനിച്ചു. മുല്ല ചോദിച്ചു. ``നിങ്ങള്‍ കുട്ടിക്ക്‌ രാത്രി കിടക്കാന്‍ നേരത്ത്‌ പാലുകൊടുക്കാറുണ്ടോ''? ഉണ്ട്‌. അതാണ്‌ പ്രശ്‌നം. പാല്‍ കുടിച്ച്‌ കുട്ടി കിടക്കും. പാല്‍ കുറേക്കഴിഞ്ഞാല്‍ തൈരാകും. പിന്നെ ഈ കുട്ടി അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ മറിഞ്ഞുകിടക്കുമ്പോള്‍ ഇത്‌ കടയും. കടഞ്ഞിട്ട്‌ അതില്‍നിന്ന്‌ ഇങ്ങനെ പലതുമുണ്ടാകും. ഗ്ലൂക്കോസുണ്ടാകും. രാവിലെ ആകുമ്പോഴേക്കും അത്‌ ആല്‍ക്കഹോളായിട്ട്‌ തിരിയും. അപ്പോള്‍ കുട്ടിക്കിങ്ങനെ ഉറക്കവും ഈ തൂക്കിപിടുത്തവുമൊക്കെ വരും. പാല്‍ കൊടുക്കുന്നത്‌ നിര്‍ത്തിയാല്‍, കുട്ടിയുടെ പ്രശ്‌നവും തീരും. അതിലൊരു ശരിയുണ്ടെന്ന്‌ തോന്നുന്നുണ്ട്‌. കഴിക്കുന്ന അന്നവും ഇതുപോലെ കടയപ്പെടുന്നു. എങ്ങനെയാണ്‌ കടയുന്നതെന്ന്‌ അറിയാന്‍ ഒരു കാര്യം ശ്രദ്ധിച്ചാല്‍ മതി. ഊണുകഴിഞ്ഞ്‌ കുറച്ച്‌ സമയത്തിനുശേഷം ഛര്‍ദ്ദിക്കുകയാണെങ്കില്‍, അത്‌ കഴിച്ചതുപോലെയാണോ ഇരിക്കുക? അല്ല. കടഞ്ഞ്‌ ലെവലാക്കിയിട്ടുണ്ടാകും. കടഞ്ഞിട്ട്‌ അത്‌ പലതുമാക്കുന്നുണ്ട്‌ അവിടെ. തൈര്‌ കടയുമ്പോള്‍ സൂക്ഷ്‌മമായിത്തീരുന്നുണ്ട്‌. സൂക്ഷ്‌മമായിട്ടുള്ളതിന്റെ കാര്യം പറഞ്ഞതാണ്‌. അതിനാണിവിടെ ഉദാഹരണം പറഞ്ഞത്‌.

(തുടരും....)

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 20, 21, 22, & 23

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം
ശ്ളോകം 20, 21, 22, & 23

യത്രോപരമതേ ചിത്തം
നിരുദ്ധം യോഗസേവയാ
യത്രചൈവാത്മനാത്മാനം
പശ്യന്നാത്മനി തുഷ്യതി

സുഖമാത്യന്തികം യത്തത്
ബുദ്ധിഗ്രാഹ്യമതീന്ദ്രിയം
വേത്തി യത്ര ന ചൈവായം
സ്ഥിതശ്ചലതി തത്ത്വതഃ

യം ലബ്ധ്വാ ചാപരം ലാഭം
മന്യതേ നാധികം തതഃ
യസ്മിന്‍ സ്ഥിതോ ന ദുഃഖേന
ഗുരുണാപി വിചാല്യതേ

തം വിദ്യാദുഃഖസംയോഗ-
വിയോഗം യോഗസംജ്ഞിതം
സ നിശ്ചയേന യോക്തവ്യഃ
യോഗോശനിര്‍വിണ്ണചേതസാ

യോഗ പരിശീലനം കൊണ്ട് അടങ്ങിയ ചിത്തം എപ്പോള്‍ പ്രശാന്തമാകുന്നുവോ, എപ്പോള്‍ ആത്മാവുകൊണ്ട് ആത്മാവിനെ കണ്ടെത്തി ആത്മാവില്‍ത്തന്നെ സന്തുഷ്ടിയടയുന്നുവോ, ഇന്ദ്രിയാതീതവും ബുദ്ധികൊണ്ടു മാത്രം ഗ്രഹിക്കാവുന്നതുമായ യാതൊരു പരമാനന്ദത്തെ (ഏതവസ്ഥയില്‍) അറിയുന്നുവോ, എന്തില്‍ സ്ഥിതി ചെയ്കയാല്‍ തത്ത്വത്തില്‍നിന്ന് വ്യതിചലിക്കുന്നില്ലയോ, എന്തു കിട്ടിയാല്‍ പിന്നെ അതിലുപരി മറ്റൊന്നു കിട്ടാനുണ്ടെന്ന് കരുതാനില്ലയോ, ഏതൊരവസ്ഥയില്‍ ഇരുന്നാല്‍ കഠിനദുഃഖത്തില്‍പ്പോലും പതറുന്നില്ലയോ, ദുഃഖസംബന്ധത്തില്‍നിന്ന് വേറിട്ട അതിനെ 'യോഗം' എന്നറിയുക, (അത്) പ്രസന്നഭാവത്തോടെ അഭ്യസിക്കേണ്ടതാണ്.

നിര്‍വിണ്ണം എന്നാല്‍ നിര്‍വേദത്തിനിരയായത്. നിര്‍വേദമെന്നാല്‍ ക്ലേശം. അനിര്‍വിണ്ണമായി (ക്ലേശമില്ലാതെ) വേണം യോഗം ശീലിക്കാന്‍. അതായത്, സുഖമായും അനായാസമായും പരിശീലിക്കണം.

മനസ്സിന്റെ സ്വയം തിരിച്ചറിയല്‍ ആനന്ദത്തിലാണവസാനിക്കുന്നത്. ആ ആനന്ദം ഇന്ദ്രിയങ്ങളെക്കൊണ്ടല്ല ബുദ്ധികൊണ്ടാണ് അനുഭവിക്കുന്നത്. അനുഭവിച്ചാലേ അങ്ങനെ ഒന്നുണ്ടെന്ന് അറിയാനാവൂ. മറ്റൊരാള്‍ക്ക് അനുഭവിപ്പിച്ചുതരാന്‍ പറ്റില്ല, സ്വയം അനുഭവിച്ചറിയണം.

തന്നില്‍ത്തന്നെ ഉള്ളതാകയാല്‍ മറ്റാര്‍ക്കുമിതിന്റെ അനുഭവപ്പെടലിനെ തടയാനോ കളങ്കപ്പെടുത്താനോ സാധിക്കയുമില്ല. ഇതിന് തുല്യമായി മറ്റൊരാനന്ദമില്ല. ഇത് കിട്ടിയാല്‍ പിന്നെ അറിവില്ലായ്മയിലേക്ക് ഒരിക്കലും വഴുതിപ്പോവില്ലെന്ന് മാത്രമല്ല, ഇതിലേറെ വലുതായി യാതൊന്നുമില്ല കിട്ടാന്‍ എന്നു ബോധ്യവുമാവും.

ഒരിക്കല്‍ കണ്ടുകിട്ടിയാല്‍ ഇത് സ്ഥിരമാണ്. ഏത് മഹാസങ്കടാവസ്ഥയിലും ഇത് നഷ്ടമാവില്ല. മഹാദുഃഖങ്ങളില്‍ ഇത് സംരക്ഷയായിത്തീരും. സ്വരൂപജ്ഞാനത്തില്‍ നിന്ന് മാറാതെ നില്‍ക്കാന്‍ തുണയാവുകയും ചെയ്യും. ഈ ആനന്ദത്തിലേക്കുള്ള പാതയാണ് യോഗം എന്ന പേരില്‍ അറിയപ്പെടുന്നത്.

മെരുങ്ങിക്കിട്ടാന്‍ ഞെരുക്കമുള്ളതും ഏതാനും ചില മഹാന്മാരായ ആളുകള്‍ക്ക് മാത്രം സമീപിക്കാവുന്നതുമായ സങ്കീര്‍ണമായ സംഗതിയാണ് യോഗാഭ്യാസം എന്ന ധാരണ തിരുത്തി ഏതൊരാള്‍ക്കും പ്രാപ്യമായ വഴിയാണതെന്ന് മനസ്സിലാക്കിത്തരുന്നു. നിബന്ധനയായി ജാതിമതലിംഗപ്രായഭേദമോ 'കുറഞ്ഞ യോഗ്യത'യോ ഒന്നും പറയുന്നില്ല. ആരുമാരും 'അയോഗ്യര്‍' അല്ല!

(തുടരും..)

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 19

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 19

യഥാ ദീപോ നിവാതസ്ഥോ...
നേങ്ഗതേ സോപമാ സ്മൃതാ
യോഗിനോ യതചിത്തസ്യ
യുഞ്ജതോ യോഗമാത്മനഃ


കാറ്റില്ലാത്ത ദിക്കില്‍ കത്തുന്ന ദീപം എപ്രകാരം നിശ്ചലമായിരിക്കുമോ, അപ്രകാരം ആത്മധ്യാനം അഭ്യസിക്കുന്ന ജിതമാനസനായിരിക്കുന്ന യോഗിയുടെ ചിത്തവും നിശ്ചലമായിരിക്കുന്നു.
നിയന്ത്രിതമായ ആഹാരം, പ്രവൃത്തികള്‍ തുടങ്ങിയവ യോഗചര്യയുമായി ഒത്തിണങ്ങുമ്പോള്‍ ഉണ്ടാകുന്ന ആനന്ദാനുഭവം ഒരുവന്റെ ശരീരത്തെ പ്രയാഗാസംഗമംപോലെ പരിശുദ്ധമാക്കിത്തീര്‍ക്കുന്നു. ഇങ്ങനെ പരിശുദ്ധമാക്കപ്പെട്ട ശരീരത്തില്‍ അതിന്റെ അന്ത്യംവരെ ദൃഢനിശ്ചയത്തോടെ ചിത്തത്തെ ഉറപ്പിച്ചുനിര്‍ത്തുന്നവന്‍ യോഗി എന്നു വിളിക്കപ്പെടാന്‍ അര്‍ഹനാണ്. അപ്രകാരമുള്ള ഒരുവന്റെ മനസ്സിനെ കാറ്റടിച്ചിളക്കാതെ നിശ്ചലമായി നില്‍ക്കുന്ന ഒരു ദീപത്തോട് താരതമ്യപ്പെടുത്താം. അര്‍ജ്ജുനാ നിന്റെ മനസ്സിലെ ചിന്തകള്‍ കണക്കിലെടുക്കുമ്പോള്‍ നിന്നോട് ചില കാര്യങ്ങള്‍ വ്യക്തമായി പറയണമെന്ന് എനിക്ക് തോന്നുന്നു. നീ അത് ശ്രദ്ധിച്ചുകേള്‍ക്കണം.

നീ യോഗം അഭ്യസിച്ച് വിജയിക്കാന്‍ കൊതിക്കുന്നു. എന്നാല്‍ അതിനുവേണ്ടിയുള്ള ക്ലേശങ്ങള്‍ സഹിക്കാന്‍ - അദ്ധ്വാനം ചെയ്യാന്‍ - നീ തയ്യാറാകുന്നില്ല. അതെന്തേ? ഈ യോഗത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കുന്നതിന് നീ എന്തിനാണ് ഭയപ്പെടുന്നത്? അല്ലയോ പാര്‍ത്ഥ! നീ ഒരു തരത്തിലും സംഭീതനാകേണ്ട ആവശ്യമില്ല വഞ്ചകന്മാരായ ഇന്ദ്രിയങ്ങള്‍ നിസ്സാരകാര്യങ്ങള്‍കൊണ്ട് നിന്നെ ഉമ്മാക്കി കാട്ടി ഭയപ്പെടുത്തുകയാണ്.

ആസന്നമരണനായ ഒരുവനെ മരണവക്ത്രത്തില്‍നിന്നും രക്ഷിച്ച് ദീര്‍ഘായുസ്സാക്കിത്തീര്‍ക്കുന്ന ദിവ്യ ഔഷധത്തെ ശത്രുവായി കരുതി അവന്റെതന്നെ ജിഹ്വ എതിര്‍ക്കാറില്ലേ? അതുപോലെ പരമമായ നന്മയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെല്ലാം ദുഃഖപര്യവസായിയായിട്ടാണ് ഇന്ദ്രിയങ്ങള്‍ കരുതുന്നത്. അല്ലെങ്കില്‍ യോഗത്തെപ്പോലെ ഇത്ര ലളിതമായ മാര്‍ഗ്ഗം വേറെ എന്തെങ്കിലുമുണ്ടോ?

രാസമാറ്റത്തിന് വിധേയമാകുന്ന വ്യത്യസ്ത തന്മാത്രകളുടെ നൈരന്തര്യമാണ് ദീപനാളം എന്നപോലെ നിരന്തരം രൂപാന്തരപ്പെടുന്ന ചിന്തകളുടെ പ്രവാഹത്തിന്റെ അനുസ്യൂതിയാണ് മനസ്സ്. എണ്ണയില്‍ കലര്‍പ്പുണ്ടായാല്‍ നാളം പൊട്ടിച്ചീറ്റും. പുറത്തുനിന്ന് കാറ്റടിച്ചാല്‍ ആടിയുലയും.
അകത്തുനിന്നും പുറത്തുനിന്നും വരുന്ന കാര്യങ്ങളാല്‍ മനസ്സും ആടിയുലയുന്നു. കാറ്റുവരാതിരിക്കയേ നാളം ചാഞ്ചാടാതിരിക്കാന്‍ വഴിയുള്ളൂ. അപ്പോഴേ അത് ശരിയായി പ്രകാശിക്കുകയുമുള്ളൂ. അറിവ് എന്ന പ്രകാശം വളരുന്തോറും ആര്‍ത്തികളുടെ കാറ്റടങ്ങും. ആ കാറ്റടങ്ങുന്തോറും പ്രകാശത്തിന് മാറ്റുകൂടും. ഈ വളര്‍ച്ച മുഴുവനാകുമ്പോള്‍ നാളം തീരെ ഇളകാതാകും. അറിവ് തികയുകയും വിളക്ക് പൂര്‍ണമായ വെളിച്ചമാവുകയും ചെയ്യും.
വ്യാസമഹാകവിയുടെ മനോഹരമായ ഈ ഉപമ നിരുപമംതന്നെ.

(തുടരും..)

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 18

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 18

യദാ വിനിയതം ചിത്തം...
ആത്മന്യേവാവതിഷ്ഠതേ
നിസ്പൃഹഃ സര്‍വ്വകാമേഭ്യോ
യുക്ത ഇത്യുച്യതേ തദാ


വേണ്ടുവണ്ണം നിയന്ത്രിക്കപ്പെട്ട ചിത്തം സര്‍വ്വകാമനകളില്‍ നിന്നും നിര്‍മുക്തമായി ആത്മസ്വരൂപത്തില്‍തന്നെ സ്ഥിതിചെയ്യുമ്പോള്‍ അയാളെ യോഗയുക്തനെന്നു പറയുന്നു.

ബാഹേന്ദ്രിയങ്ങള്‍ ഇപ്രകാരം നിയന്ത്രിതമായി ബാഹ്യപ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുമ്പോള്‍ ആന്തരികമായ ആനന്ദം വികസിക്കുന്നു. അപ്പോള്‍ യോഗവിദ്യയിലേക്കുള്ള പാത കരുതിക്കൂട്ടിയുള്ള ശിക്ഷണമൊന്നുമില്ലാതെ തന്നെ തുറക്കപ്പെടുന്നു. ഒരുവന് ഭാഗ്യം തെളിയുമ്പോള്‍ അയത്നലളിതമായി എല്ലാ സൗഭാഗ്യങ്ങളും അപേക്ഷിക്കാതെ തന്നെ വീട്ടുവാതുക്കള്‍ വന്നുചേരുന്നതുപോലെ, സുശിഷിതനായ ഒരുവന്‍ ശുഷ്കാന്തിയോടുകൂടി യോഗവിദ്യ അഭ്യസിച്ചാല്‍ അവന് അനായാസേന ആത്മസിദ്ധി ലഭിക്കും.

അതുകൊണ്ട് അല്ലയോ പാര്‍ത്ഥ, ആത്മനിയന്ത്രണത്തില്‍ വിജയം കൈവരിച്ചവന്‍ കൈവല്യ സിംഹാസനം സമാലങ്കരിക്കുന്നു.
ഇനിയുള്ള അഞ്ച് ശ്ലോകങ്ങളും യോഗസാധനയുടെ ഫലശ്രുതി നല്‍കുന്നു. പരീക്ഷ ജയിച്ച ആളെ എങ്ങനെ തിരിച്ചറിയാമെന്ന് ആദ്യമേ പറയുന്നു. മുന്നനുഭവങ്ങളില്‍ നിന്ന് ഊറിക്കൂടുന്ന സുഖാസുഖസ്മരണകളില്‍ അലയാതെ അല അടങ്ങിയ മനസ്സുണ്ടാകും. ആ മനസ്സ് ആത്മാവബോധത്തില്‍ ഉറച്ചു നില്‍ക്കും. വാസനകളില്‍ നിന്ന് മുളയ്ക്കുന്ന സങ്കല്പക്കളകളെ ആര്‍ത്തികളായി വളരാന്‍ വിടാതെ, അവ മുളയ്ക്കുന്ന മുറയ്ക്ക്, നിശ്ശേഷം നീക്കാന്‍ ശീലിച്ചിരിക്കും. ഇങ്ങനെ സര്‍വതന്ത്രസ്വതന്ത്രനായിട്ട് ആത്മസ്വരൂപത്തോട് സദാ ചേര്‍ന്നുനില്‍ക്കും. ഇത്രയും സാധിച്ചാല്‍ യോഗബിരുദധാരിയായി.

(മലയാളത്തിലുള്ള അര്‍ഥമല്ല കാമത്തിന് ഇവിടെ. എല്ലാ ആര്‍ത്തികളും അതില്‍ ഉള്‍പ്പെടുന്നു. തീറ്റപ്പണ്ടങ്ങള്‍ക്കുള്ള ആര്‍ത്തി മുതല്‍ സ്വര്‍ഗത്തില്‍ പോകാനുള്ള ആര്‍ത്തിവരെ കാമമാണ്.)

താത്പര്യങ്ങളും ആര്‍ത്തികളും തമ്മിലുള്ള അന്തരം ശ്രദ്ധേയമാണ്. താത്പര്യങ്ങളെയല്ല അവയ്ക്ക് പിന്‍പെ വരുന്ന ആര്‍ത്തികളെയാണ് വര്‍ജിക്കേണ്ടത്. സ്വധര്‍മാനുഷ്ഠാനത്തിനുള്ള ത്വരയും ആഗ്രഹമാണല്ലോ. താത്പര്യങ്ങളെ മൊത്തമായി ഉപേക്ഷിച്ചാല്‍ അകര്‍മണ്യത അഥവാ നിഷ്‌ക്രിയത്വം സംഭവിക്കും. പ്രകൃതിസഹജമായ ആഗ്രഹങ്ങളല്ല, ആളുന്ന ആര്‍ത്തിയും കര്‍മഫലത്തിലുള്ള അധികാരഭാവവുമാണ് കുഴപ്പമുണ്ടാക്കുന്നത്. 'സ്വധര്‍മത്തിന് വിരുദ്ധമല്ലാത്ത കാമവും ഞാന്‍ (പരമാത്മസ്വരൂപം) തന്നെ' എന്ന് വഴിയെ പ്രസ്താവിക്കുന്നുണ്ട്. മാനസികാവസ്ഥയാണ് പരമപ്രധാനം.

(തുടരും....)

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 17

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 17

യുക്താഹാര വിഹാരസ്യ...
യുക്ത ചേഷ്ടസ്യ കര്‍മ്മസു
യുക്ത സ്വപ്നാവബോധസ്യ
യോഗോ ഭവതി ദുഃഖഹാ


മിതമായ ആഹാരത്തേയും നടക്കുക മുതലായ വ്യായാമത്തേയും സ്വീകരിച്ചവനും കര്‍തൃകര്‍മ്മങ്ങളില്‍ ശ്രദ്ധയോടെ പ്രവര്‍ത്തിക്കുന്നവനും നിയതകാലങ്ങളില്‍ ഉറങ്ങിയുണരുന്നവനുമായ യോഗിക്ക് ധ്യാനയോഗം സര്‍വ്വസംസാര ദുഃഖങ്ങളേയും നശിപ്പിക്കുന്നതായി ഭവിക്കുന്നു.
ഒരുവന്‍ ജീവിക്കാന്‍ വേണ്ടി ആഹാരം കഴിക്കണം. എന്നാല്‍ അതു മിതമായും ഹിതകരമായും ആയിരിക്കണം. എന്തെല്ലാം ജോലി ഏറ്റെടുത്താലും അത് അടക്കത്തില്‍ നിര്‍വ്വഹിക്കണം. വാക്കില്‍ മിതസ്വരം പുലര്‍ത്തണം. സാവധാനം നടക്കണം. ക്ലിപ്തസമയത്ത് ഉറങ്ങണം. ഉണര്‍ന്നിരിക്കുന്നതുപോലും ക്ലിപ്തസമയത്തേക്ക് മാത്രം ആയിരിക്കണം ഇപ്രകാരമുള്ള ഒരു നിയന്ത്രിത ജീവിതംകൊണ്ട് ഒരുവന് അവന്റെ ശരീരത്തിലുള്ള സപ്തധാതുക്കളേയും നിശ്ചിതയളവില്‍ നിലനിര്‍ത്താന്‍ കഴിയും. പരിമിതമായ തോതില്‍ ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ വ്യാപരിപ്പിച്ചാല്‍ മനസ്സും തൃപ്തിയടഞ്ഞുകൊള്ളും.

വിഹാരമെന്നതിന് വിനോദം, വ്യായാമം, കലാസ്വാദനം എന്നെല്ലാമാണ് സാധാരണമായഅര്‍ഥം. മനസ്സിനുള്ള ആഹാരം കൂടിയാണ് വിഹാരം. പ്രസാദാത്മകത പുലര്‍ത്താന്‍ അത് ആവശ്യമാണ്. കുട്ടികളുടെ കൂടെ കുട്ടിയായി കളിക്കാനും യോഗിക്കു കഴിയും. കഴിയണം.
പ്രവൃത്തികള്‍ എങ്ങനെ യുക്തങ്ങളാക്കാമെന്ന് നേരത്തെ പറഞ്ഞുകഴിഞ്ഞു.

സ്വപ്നം, അവബോധം എന്നീ വാക്കുകള്‍ക്ക് ഇവിടെ കുറച്ചധികം അര്‍ഥവ്യാപ്തി ഉണ്ട്. കാണുന്നത് യാഥാര്‍ഥ്യമാണെന്ന് തെറ്റായി ധരിക്കുന്ന അവസ്ഥയാണ് സ്വപ്നാവസ്ഥ. ഒന്നും അറിയാത്ത അവസ്ഥയാണ് സുഷുപ്തി (സ്വപ്നം പോലുമില്ലാത്ത ഉറക്കം). ഐഹിക ജീവിതത്തെ ഉദാഹരിക്കാന്‍ ഈ രണ്ടു അവസ്ഥകളെയും ഉപനിഷത്തുകളില്‍ ഉപയോഗിക്കുന്നു. ഒന്ന്, തെറ്റായ ബോധം, മറ്റേത് അബോധം. അവബോധം എന്നാല്‍ ശരിയായ ഉണ്മയെക്കുറിച്ചുള്ള ബോധം. ബോധമില്ലാതെ ഉറങ്ങുന്നതും സ്വപ്നം കാണുന്നതും ശരിയായ അവബോധം നേടുന്നതും എല്ലാം ഒരുപോലെ ആവശ്യമാണെന്നത്രെ ഗീതാമതം. ജീവിതത്തെ മുഴുവലിപ്പത്തില്‍ സ്വീകരിക്കുക എന്നുതന്നെ ഇതില്‍ അന്തര്‍ലീനമായ ചിരി. ഇനി മേലില്‍ ഞാന്‍ ഒരിക്കലും മരമുട്ടിപോലെ ബോധമറ്റ് ഉറങ്ങില്ലെന്നോ ഒരു സ്വപ്നവും കാണില്ലെന്നോ ഒരു യോഗിക്കും നിശ്ചയിക്കാന്‍ പറ്റില്ല.

യോഗം ദുഃഖനാശകമാണ്. ആത്മസ്വരൂപജ്ഞാനം സാധിപ്പിച്ചു തരുന്നതിലൂടെ ദുഃഖവുമായുള്ള എല്ലാ വേഴ്ചകളെയും യോഗം ഹനിക്കുന്നു. ഈ ലോകത്തില്‍ എല്ലാവരും അന്വേഷിക്കുന്നത് ദുഃഖനിവാരണമാണ്. ഇതാ ഒറ്റമൂലി എന്ന് വ്യാസര്‍ പുഞ്ചിരിക്കുന്നു.

(തുടരും.....)

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 16

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 16

നാത്യശ്‌നതസ്തു യോഗോ/സ്തി ...
ന ചൈകാന്തമനശ്‌നതഃ
ന ചാതിസ്വപ്നശീലസ്യ
ജാഗ്രതോ നൈവ ചാര്‍ജുന


അല്ലയോ അര്‍ജ്ജുന, അധികം ഭക്ഷിക്കുന്നവന് ധ്യാനസ്ഥിരത ഉണ്ടാകുന്നില്ല. അതുപോലെ തന്നെ ദീര്‍ഘസമയം പട്ടിണികിടക്കുന്നവനും അധികം ഉറങ്ങുന്നവനും ലേശം ഉറങ്ങാത്തവനും ധ്യാനയോഗം സിദ്ധിക്കുന്നതല്ല.
ആസ്വാദ്യകരമായ ആഹാരത്തിനും ഉറക്കത്തിനും അടിമയായ ഒരുവനും യോഗം അഭ്യസിക്കുന്നതിന് അര്‍ഹതയില്ല. അതുപോലെ തന്നെ വിശപ്പും ദാഹവും അമര്‍ച്ചചെയ്ത് പട്ടിണിക്കിടക്കുന്നവനും യോഗം സംഭവിക്കുകയില്ല. ഒരുവന്‍ മര്‍ക്കടമുഷ്ടികൊണ്ട് ഇപ്രകാരം പെരുമാറിയാല്‍ അവന്റെ ശരീരം പോലും അവന്റെ നിയന്ത്രണത്തില്‍ നില്‍ക്കുകയില്ല.

പിന്നെങ്ങനെയാണ് അവന്‍ യോഗത്തില്‍ വിജയിക്കുന്നത്? ആകയാല്‍ ഒരുവന്‍ ഇന്ദ്രിയവിഷയങ്ങളുടെ അമിതമായ ആസ്വാദനം ഒഴിവാക്കുന്നതുപോലെ തന്നെ, അതിനെ നിശ്ശേഷം തിരസ്കരിക്കുകയോ അവന്റെ സഹജമായ വാസനകളെ പൂര്‍ണ്ണമായും നിഗ്രഹിക്കുകയോ ചെയ്യരുത്.

സാധകന്‍ എന്ത് കഴിക്കണം, എത്ര ഉറങ്ങണം? (മനസ്സിനിണങ്ങിയ ഗുരുവിനോട് ശിഷ്യന് ചോദിക്കാനുള്ള എല്ലാ സംശയങ്ങളും ഉന്നയിക്കപ്പെടുന്നു. മനുഷ്യന്റെ പരമാനന്ദത്തിന് വിലങ്ങായ ഉള്‍വൈരികളോട് പോരിനുള്ള തേരാണ് പാര്‍ഥസാരഥി തെളിക്കുന്നത്. ആ പോരില്‍ ജയിക്കാന്‍ സഹായിക്കുന്ന എല്ലാ ഘടകങ്ങളെയും വിശദമാക്കുന്നു -പോരാളി എത്ര ഭക്ഷിക്കണം, എത്ര ഉറങ്ങണം എന്നു തുടങ്ങിയ പ്രാഥമികകാര്യങ്ങള്‍ വരെ.)

ഇവിടെ ഉണ്ണുക എന്ന പ്രയോഗം വ്യാപകമായ പ്രാതിനിധ്യസ്വഭാവം ഉള്ളതാണ്. എല്ലാ ഇന്ദ്രിയാനുഭൂതികളെയുമാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. തീറ്റയെ മാത്രമല്ല. ഒരനുഭൂതിയുടെ കാര്യത്തിലും ആര്‍ത്തിയോടെയോ നിഷേധപരമായോ ഉള്ള കടുംപിടിത്തം ആശാസ്യമല്ല. അതുപോലെ ഉറങ്ങുക എന്നതുകൊണ്ട് ശരീരത്തിനാവശ്യമായ വിശ്രമം നല്കുക എന്നും കര്‍മങ്ങളില്‍ നിന്ന് മാറിനില്ക്കുക എന്നും ഒരേസമയം അര്‍ഥമുണ്ട്. ശരിയായ അളവില്‍, രീതിയില്‍, രണ്ടും ആകാമെന്നേ പറയുന്നുള്ളൂ. ('നിന്നു കുളിക്കരുത്, ഇരുന്നുണ്ണരുത്, കിടന്നുറങ്ങരുത്' എന്ന് ഒരു നാട്ടുചൊല്ലുണ്ടല്ലോ. അത്രയേ ഉള്ളൂ ചുരുക്കത്തില്‍ കാര്യം.)

(ശ്രദ്ധിക്കുക: ആഹാരവസ്തു എന്തായിരിക്കണമെന്നു പറയുന്നില്ല. എത്രനേരം എപ്പോഴെല്ലാം കഴിക്കണമെന്നും പറയുന്നില്ല. ശരീരത്തെ വിഷമിപ്പിക്കുന്ന വ്രതങ്ങളും ആചാരങ്ങളും നിര്‍ബന്ധബുദ്ധിയും ഉപേക്ഷിക്കുക എന്നര്‍ഥം.)
നിരവധി ബലങ്ങളുടെയും ധാതുക്കളുടെയും സമഞ്ജസമായ ചേരുവയാണ് ശരീരം. ഇവയുടെ ഏകോപനമാണ് അതിന്റെ സുസ്ഥിതിക്ക് നിദാനം. കൊള്ളുന്നതിന്റെയോ കൊടുക്കുന്നതിന്റെയോ തോത് പിഴച്ചാല്‍ താളം തെറ്റും. താളം തെറ്റിയാല്‍ അപശ്രുതിയായി. അതോടെ വാദ്യോപകരണം 'കച്ചേരി'ക്കു പുറത്തായി. ചേരലിന്റെ (യോഗത്തിന്റെ) നേരേ വിപരീതഗതി.

(തുടരും....)

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 15

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 15

യുഞ്ജന്നേവം സദാത്മാനം
യോഗീ നിയതമാനസഃ
ശാന്തിം നിര്‍വ്വാണപരമാം
മത്സംസ്ഥാമധിഗച്ഛതി

മേല്‍പ്പറയപ്പെട്ടപ്രകാരം മനസ്സിനെ എപ്പോഴും സമാധിയിലുറപ്പിച്ചുകൊണ്ട് മനസ്സിനെ അടക്കിയിരിക്കുന്ന യോഗി മോക്ഷാനുഭാവത്തിനുതകുന്നതും എന്റെ അധീനത്തിലുള്ളതുമായ ശാന്തിയെ പ്രാപിക്കുന്നു.

അര്‍ജ്ജുനാ, ശക്തിക്ക് അവളുടെ ഉര്‍ജ്ജം നഷ്ടപ്പെടുമ്പോള്‍ ശരീരം രൂപമില്ലാതെ അദൃശ്യമായ ഒരവസ്ഥയെ പ്രാപിക്കുന്നു. ശരീരത്തിന് ഒട്ടാകെ ഒരു അരൂപാവസ്ഥ കൈവരുന്നുവെങ്കിലും അതിന് പഴയപോലെതന്നെ അവയവങ്ങള്‍ ഉണ്ടായിരിക്കും. ഈ അവസ്ഥ ശരീരത്തിന് ഉളവാകുന്ന ഒരു യോഗിയെ ആകാശസഞ്ചാരിയെന്നുവിളിക്കാം. അയാള്‍ക്ക് അത്ഭുതകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്നു. അയാള്‍ പാദങ്ങള്‍ മുന്നോട്ടുവയ്ക്കുമ്പോള്‍ അഷ്ടസിദ്ധികള്‍ ഓരോ കാലടിയിലും അയാളെ സേവിക്കാനുണ്ടാകും. പക്ഷേ ഈ ശക്തികള്‍കൊണ്ട് നമുക്ക് എന്ത് പ്രയോജനമാണ്. അല്ലയോ അര്‍ജ്ജുനാ പൃഥ്വി അലിഞ്ഞുചേരുന്നു. ഹൃദയത്തിലെ അഗ്നി വായുവില്‍ അലിയുന്നു. അപ്പോള്‍ വായുമാത്രം ശരീരത്തിന്റെ രൂപത്തിലൂടെ അവശേഷിക്കുന്നു. അതും ബ്രഹ്മരന്ധ്രത്തിലെ ആകാശത്തില്‍ വിലയം കൊള്ളുന്നു.

ഈ ഘട്ടത്തില്‍ ശക്തി കുണ്ഡലിനി എന്നല്ല മാരുത എന്നാണ് അറിയപ്പെടുന്നത്. അപ്പോള്‍ ജാലന്ധരബന്ധം കൈവിട്ട് സുഷുമ്നാനാഡിയുടെ മേലെ അഗ്രം ഭേദിച്ച് തുറന്ന് അവള്‍ ബ്രഹ്മന്ധ്രത്തിലെ ചിദാകാശത്തില്‍ പ്രവേശിക്കുന്നു. ‘ഓം’കാരത്തിന്റെ പുറത്ത് കാല്‍വച്ച് അവള്‍ വചനത്തിന്റെ രണ്ടാം ഘട്ടമായ പശ്യന്തിയെ കടന്നുപോകുന്നു. ഒരു നദീസമുദ്രത്തിലേക്ക് പ്രവേശിക്കുന്നതുപോലെ അവള്‍ ‘ഓം’മിന്റെ പകുതി ചന്ദ്രക്കല ‘മാത്ര’യെ തുളച്ച് ചിദാകാശത്തിലേക്ക് പ്രവേശിക്കുന്നു. ബ്രഹ്മന്ധ്രത്തില്‍ നിവര്‍ന്നുനിന്ന് ‘ഞാന്‍ ബ്രഹ്മമാകുന്നു’ എന്ന ദൃഢമായ ബോദ്ധ്യത്തോടുകൂടി കരങ്ങള്‍ വിടര്‍ത്തി അവള്‍ ബ്രഹ്മത്തെ ആലിംഗനം ചെയ്യുന്നു. അപ്പോള്‍ പഞ്ചഭൂതങ്ങളായ മറ നശിക്കുകയും ശിവശക്തി ഐക്യം സംഭവിക്കുകയും ചെയ്യുന്നു. അവള്‍ ചിദാകാശത്തോടൊത്ത് ബ്രഹ്മത്തിന്റെ പരമാനന്ദത്തില്‍ വിലയം കൊള്ളുന്നു. കടല്‍വെള്ളം മേഘങ്ങളായി പരിണമിച്ച് പിന്നീട് മേഘങ്ങള്‍ നദികളിലേക്ക് ജലമായി വര്‍ഷിക്കപ്പെട്ട് വീണ്ടും സമുദ്രത്തില്‍ ചെന്നുചേരുന്നതുപോലെ, ശരീരമെടുത്തിരിക്കുന്ന ആത്മസത്ത മനുഷ്യശരീരത്തിലൂടെ ബ്രഹ്മത്തില്‍ പ്രവേശിച്ച് അതില്‍ വിലയംകൊള്ളുന്നു.

ഈ ഘട്ടത്തില്‍ ദ്വൈതമാണോ അദ്വൈതമാണോ ഉള്ളത് എന്നതിനെ സംബന്ധിച്ചുള്ള എല്ലാ സംശയങ്ങളും ചിന്തകളും അവസാനിക്കുന്നു. ചിദാകാശം ആകാശത്തില്‍ വിലയംകൊള്ളുന്ന ഈ സ്ഥിതി അനുഭവിക്കുന്ന ഒരാള്‍ പരമസത്യവുമായി ഒന്നാകുന്നു. സംഭാഷണത്തിലൂടെ വിശദീകരിക്കാനാവാത്ത വിധത്തിലുള്ള ഈ സ്ഥിതി വാക്കുകളാല്‍ പ്രകാശിപ്പിക്കുക അസാധ്യമാണ്. അല്ലയോ അര്‍ജ്ജുനാ, ഒരു ചിന്ത‌യെ ഏറ്റവും നന്നായി പ്രകാശിപ്പിക്കുവാനുള്ള ശക്തിയുണ്ടെന്ന് അവകാശപ്പെടുന്ന വചനത്തിന്റെ നാലാം ഘട്ട രൂപമായ വൈകരി പോലും ഇക്കാര്യത്തില്‍ മൂകമായിപ്പോകുന്നു. ഓംകാരത്തിന്റെ മൂന്നാം ശബ്ദമായ ‘മ്’കാരത്തിനുപോലും പുരികക്കൊടികളുടെ പിന്നിലുള്ള മേഖലയിലേക്ക് കടക്കുക പ്രയാസമാണ്. അതുപോലെ ചിദാകാശത്തിലേക്ക് പ്രവേശിക്കുവാന്‍ പ്രാണനും പ്രയാസം അനുഭവപ്പെടുന്നു. അതു ചിദാകാശത്തില്‍ ലയിക്കുമ്പോഴാകട്ടെ വാക്കുകളുടെ ആവിഷ്കാരശേഷി അവസാനിക്കുന്നു.

നിര്‍വ്വികാരകല്പസത്തയിലെ അവ്യക്തതയുടെ അഗാധതകളില്‍നിന്നു വേര്‍തിരിക്കുവാന്‍ സാധ്യമല്ലാത്തവിധം ആകാശംപോലും അതിലോലമായിത്തീരുന്നു. അങ്ങനെയുള്ള സ്ഥിതിയില്‍ വാക്കുകള്‍കൊണ്ട്എന്തു പ്രയോജനമാണുള്ളത്? ഈ സ്ഥിതി വാക്കുകളുടേയും ശ്രവണത്തിന്‍റേയും പരിമിതിക്കുള്ളില്‍ കൊണ്ടുവരാന്‍ സാധ്യമല്ലതന്നെ. ഭാഗ്യം ലഭിക്കുകയാണെങ്കില്‍, അത് അനുഭവിക്കുവാന്‍ ഒരാള്‍ തയ്യാറാകുന്നുവെങ്കില്‍, അയാള്‍ അതോട് ഒന്നാകും. പിന്നെ അയാള്‍ക്കറിയാന്‍ മറ്റൊന്നും അവശേഷിക്കുന്നില്ല. അല്ലയോ വില്ലാളി! അതേപ്പറ്റി കൂടുതല്‍ പറയുന്നതില്‍ ഫലമൊന്നുമില്ല. വാക്കുകള്‍ പിന്‍തിരിഞ്ഞുപോകുന്ന ഒരു സ്ഥിതിയാണവിടെ.

അവിടെ സങ്കല്പങ്ങള്‍ അവസാനിക്കുന്നു. ചിന്തയുടെ സീമയ്ക്ക് അപ്പുറമാണത്. ഇത് മനോലയത്തിന്റെ മനോഹരാവസ്ഥയാണ്. ബ്രഹ്മവുമായി ഒന്നാകുന്ന സമാധിയുടെ നിത്യയൗവനസ്ഥിതിയാണ്. അത് ആദിയില്ലാത്തതാണ്. അളന്നറിയാന്‍ അസാധ്യമായതാണ്. അതു പ്രപഞ്ചത്തിന്റെ കാറണമാണ്. യോഗതരുവിന്റെ കനിയാണ്. ആനന്ദത്തിന്റെ മഹാനുഭവം തന്നെയാണ്. എല്ലാരൂപങ്ങളും സ്ഥിതികളും, സ്വാതന്ത്ര്യവും, എല്ലാ തുടക്കവും ഒടുക്കവും അതില്‍ വിലയം കൊള്ളുന്നു. മഹാ പഞ്ചഭൂതങ്ങളുടെ ഉത്ഭവകാരണം ഈ ബ്രഹ്മമാണ്. അത് പ്രകാശങ്ങളുടെ പ്രകാശമാണ്. അല്ലയോ പാര്‍ത്ഥാ ചുരുക്കത്തില്‍ അത് എന്റെതന്നെ സത്തയാകുന്നു. എന്റെ ഭക്തന്മാരെ നാസ്തികള്‍ പീഢിപ്പിച്ചപ്പോള്‍ നാലുകരങ്ങളോടുകൂടിയ കമനീയമായ മനുഷ്യരൂപം കൈക്കൊണ്ട് ഞാന്‍ അവതരിച്ചു. അവര്‍ണ്ണനീയമായ ആ ആനന്ദം അനുഭവിക്കുവാനായാണ് മനുഷ്യന്‍ അനവരതം അതിനായി പ്രയത്നിക്കുകയും ആ ആനന്ദത്തില്‍ നിമഗ്നരാവുകയും ചെയ്യുന്നത്. ഞാന്‍ വിശദീകരിച്ച ഈ യോഗം പരിശീലിച്ചിട്ടുള്ളവര്‍ പവിത്രരായി എന്നെപ്പോലെ തന്നെയായിത്തീരുന്നു.

പരമാര്‍ത്ഥസത്തയില്‍ നിന്ന്, പരംപൊരുളില്‍ നിന്ന് ആവിഷ്കരിക്കപ്പെട്ട്, മനുഷ്യരൂപത്താല്‍ ആവരണം ചെയ്യപ്പെട്ടവരെപ്പോലെ അവരുടെ ശരീരം ദിവ്യപ്രഭ ചിന്നുന്നു. ആ അനുഭവം മനുഷ്യനെ പ്രകാശമാനമാക്കുന്നതോടെ ഈ മായാപ്രപഞ്ചം അവസാനിക്കുന്നു.

ബദ്ധശ്രദ്ധനായി ഭഗവാന്റെ വാക്കുകള്‍ കേട്ടുകൊണ്ട നിന്ന അര്‍ജ്ജുനന്‍ പറഞ്ഞു; അല്ലയോ ഭഗവാനേ, അങ്ങുപറഞ്ഞതെല്ലാം ശരിതന്നെ. അങ്ങ് ഉപദേശിച്ച ഈ മാര്‍ഗ്ഗം പിന്തുടരുന്നതായാല്‍ ഒരാള്‍ക്ക് ബ്രഹ്മബോധത്തിലെത്താം എന്നുള്ളത് വ്യക്തമാണ്. ഈ യോഗമാര്‍ഗ്ഗം നിശ്ചയദാര്‍ഢ്യത്തോടെ പരിശീലിക്കുന്നവന്‍ ബ്രഹ്മപദത്തെ പ്രാപിക്കുമെന്ന് അങ്ങയുടെ വാക്കുകളില്‍നിന്ന് ഞാന്‍ മനസ്സിലാക്കുന്നു. അങ്ങുപറയുന്നത് ശ്രവിച്ചപ്പോഴാണ് എനിക്കത് ബോധ്യമായത്. അത് അനുഭവിച്ചവര്‍ അതുമായി ഐക്യം പ്രാപിക്കാതിരിക്കുന്നതെങ്ങനെ? അതില്‍ സംശയത്തിനവകാശമില്ല. എങ്കിലും എനിക്കു പറയാനുള്ള ചില കാര്യങ്ങള്‍ അങ്ങ് ദയവായി കേള്‍ക്കുക.

അങ്ങ് വിവരിച്ച ഈ യോഗമാര്‍ഗ്ഗം വളരെ ആകര്‍ഷകമായി എനിക്ക് തോന്നുന്നു. പക്ഷേ, വേണ്ട യോഗ്യതയില്ലാത്തതിനാല്‍ ഇത് പരിശീലിക്കുവാന്‍ എനിക്കു കഴിവുണ്ടാകുമെന്ന് തോന്നുന്നില്ല. എന്റെ ശക്തിമുഴുവന്‍ ഈ മാര്‍ഗ്ഗം അതിന്റെ അവസാനം വരെ തുടരാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ഞാന്‍ ആശിക്കുകയാണ്. പക്ഷേ എന്റെ കഴിവിനപ്പുറമാണ് ഈ യോഗമാര്‍ഗ്ഗമെന്ന് അങ്ങേയ്ക്ക് തോന്നുന്നുവെങ്കില്‍ എന്റെ പരിമിതമായ കഴിവില്‍ ഒതുങ്ങുന്ന ഒരു വഴി എനിക്കു പറഞ്ഞു തന്നാലും. അങ്ങ് ഉപദേശിച്ചുതന്ന ഈ യോഗമാര്‍ഗ്ഗം വളരെ ശ്രദ്ധാപൂര്‍വ്വം ഞാന്‍ കേട്ടു. പക്ഷേ അതു പരിശീലിക്കുവാന്‍ എല്ലാവര്‍ക്കും കഴിയുമോ? അതോ അതിന് അനുയോജ്യമായ കഴിവുള്ളവര്‍ക്കേ അതു സാധ്യമാവുകയുള്ളോ?

ഭഗവാന്‍ അര്‍ജ്ജുനന്റെ സംശയം കേട്ട് പുഞ്ചിരിയോടെ പ്രതിവചിച്ചു:
അല്ലയോ അര്‍ജ്ജുനാ ഇതെന്തു ചോദ്യമാണ്? ഈ യോഗത്തിന്റെ പരിശീലനം പരമ സ്വാതന്ത്ര്യത്തിലേക്ക് നയിക്കും പക്ഷേ സാധാരണ പ്രവൃത്തികള്‍പോലും വേണ്ട കഴിവില്ലെങ്കില്‍ വിജയിക്കുമോ? ഒരു പ്രയത്നത്തിന്റെ വിജയത്തിലൂടെ മാത്രമേ ഒരാളുടെ കഴിവ് തിട്ടപ്പെടുത്തുവാന്‍ നമുക്ക് കഴിയൂ.

അതിനുള്ള കഴിവുണ്ടെങ്കില്‍ മാത്രമേ ആ പ്രവൃത്തി വിജയിക്കുകയുള്ളൂ. ആഗ്രഹിച്ചതുകൊണ്ടുമാത്രം സിദ്ധിക്കുന്ന ഒന്നല്ല കഴിവ്. ഖനനം ചെയ്തെടുക്കാവുന്ന കഴിവിന്റെ ഏതെങ്കിലും ഒരു ഖനി ഉണ്ടോ? സ്വധര്‍മ്മം നിസ്സംഗതയോടെ ഭംഗിയായി നിര്‍വ്വഹിക്കുന്ന ഒരാള്‍ കഴിവ് ആര്‍ജ്ജിക്കുകയില്ലേ? ഈ മാര്‍ഗ്ഗത്തിലൂടെ നിനക്കും ആ കഴിവ് ആര്‍ജ്ജിക്കുകയില്ലേ? ഈ മാര്‍ഗ്ഗത്തിലൂടെ നിനക്കും ആ കഴിവ് ആര്‍ജ്ജിക്കാന്‍ കഴിയും. എന്നാല്‍ കഴിവിനെ സംബന്ധിച്ച് ഒരു പ്രത്യേക നിയമം ഉണ്ട്.

സ്വധര്‍മ്മം നിര്‍വ്വഹിക്കാതിരിക്കുന്ന ഒരാള്‍ക്ക് അത് ലഭിക്കുകയില്ല.
[സദാ എന്ന പദംകൊണ്ട് സ്വധര്‍മത്തില്‍നിന്ന് 'രാപകല്‍ധ്യാന'ത്തിലേക്കുള്ള ഒഴിച്ചുപോക്കല്ല അര്‍ഥമാക്കുന്നത്. ഓരോ ധ്യാനാനുഭവത്തിലും ലഭിക്കുന്ന 'പുരോഗതി' സ്ഥിരസ്വത്തായി സദാ സൂക്ഷിക്കണമെന്നാണ്. ധ്യാനം കൊണ്ട് രണ്ടടി മുന്നോട്ടും ജീവിതംകൊണ്ട് നാലടി പുറകോട്ടുമാകരുത് ഗതി.

'ധ്യാനംകൊണ്ട് ആത്മാവെ ആത്മാവില്‍ കണ്ടുകണ്ട് ആനന്ദചിത്ത'നായാലും സര്‍വഭൂതങ്ങളുടെയും ഹിതത്തിനായി പ്രയത്‌നനിച്ചുകൊണ്ടേ വാഴണം.
അകത്തേക്കാണ് ധ്യാനത്തിലൂടെ യാത്ര. 'അത് നീയാകുന്നു' എന്ന് ഗുരൂപദേശം. തുടര്‍ന്ന് 'ഞാന്‍ ബ്രഹ്മമാകുന്നു', 'എന്നിലെ ആത്മാവാകുന്നു ബ്രഹ്മം' എന്നിങ്ങനെ അനുഭവിച്ചറിഞ്ഞ് അവസാനം 'ഈ അറിവുതന്നെയാകുന്നു അതെ'ന്ന പരിസമാപ്തിയിലെത്തുന്നു. അവിടെ എത്തുവോളം ഇതൊക്കെ അറിവുകളും വേറെവേറെയാണ്. എത്തിച്ചേരാനുള്ളത് 'മറ്റൊ'ന്നിലേക്കാണ്.

ആത്യന്തികഘട്ടത്തില്‍, അതെനിക്ക് അന്യമല്ല എന്ന തിരിച്ചറിവിലൂടെ 'അറിയുന്ന ഞാനും' ഇല്ലാതാകുന്നു. ആ അവസ്ഥയെ ഒരു ഭാഷകൊണ്ടും വിവരിക്കാനാവില്ല. അതിനാലാണ്, അതിലേക്കു നയിക്കുന്ന പരമശാന്തിയിലോളം ചെന്ന് ഗീത വഴികാട്ടല്‍ അവസാനിപ്പിക്കുന്നത്.

ആവശ്യമായ എല്ലാ മുന്‍കരുതലുകളെപ്പറ്റിയും പറയാതെ ഒരു തിയറിയും പൂര്‍ണമാകുന്നില്ലല്ലോ. അടുത്ത ഏതാനും പദ്യങ്ങളില്‍ ധ്യാനയോഗ വഴിയിലെ പിഴകളും കുഴികളും ചൂണ്ടിക്കാട്ടി മുന്നറിയിപ്പുകള്‍ നല്കുന്നു.]

(തുടരും....)