Monday, 30 June 2014

ഉപനിഷത്ത്‌ പഠനം, തൊണ്ണൂറ്റിഅഞ്ചാം ദിവസം, ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം, തൊണ്ണൂറ്റിഅഞ്ചാം ദിവസം, ഈശാവാസ്യം
മന്ത്രം പന്ത്രണ്ട്‌
``അന്ധം തമഃ പ്രവിശന്തി യേ�സംഭൂതിമുപാസതേ
തതോ ഭൂയ ഇവ തേ തമോ യ ഉ സംഭൂത്യാം രതാഃ``
യേ=ആരൊക്കെയാണോ; അസംഭൂതിം=സത്യത്തില്‍നിന്നും അകറ്റുന്ന അസംഭൂതിയെ; ഉപാസതേ=പിന്‍തുടരുന്നത്‌; അന്ധം തമഃ പ്രവിശന്തി=അവര്‍ കൂരിരുട്ടിലേയ്‌ക്ക്‌ പ്രവേശിക്കാന്‍ ഇടവരുന്നു; യഉ=ഇനി ആരൊക്കെയാണോ; സംഭൂത്യാം രതാഃ=സത്യത്തോടടുപ്പിക്കുന്ന സംഭൂതിയില്‍ നിന്നു രമിച്ചു പോകുന്നത്‌; തേ=അവര്‍; തതഃ ഭൂയഃഇവ=അസംഭൂതിയിലുള്ളതിനേക്കാള്‍ അധികമെന്നു തോന്നുമാറുള്ള; തമഃ=ഇരുട്ടില്‍ കടക്കാന്‍ ഇടവരുന്നു.
``അന്ധം തമഃ പ്രവിശന്തി`` ഇരുട്ടിലേക്ക്‌ പ്രവേശിക്കുന്നു. സൂര്യരഹിതമായ, ആസുരികഭാവങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട്‌ ജീവിക്കുന്നവര്‍ അജ്ഞാനത്തിലാണ്‌. ധൃതരാഷ്‌ട്രനാണ്‌ ഈ മന്ത്രത്തിന്റെ ഒരു രൂപം. ``അന്ധം തമഃ പ്രവിശന്തി`` എന്ന മന്ത്രത്തിനെ ഒരു കഥാപാത്രമാക്കി ചിത്രീകരിക്കാമോ എന്ന്‌ ചോദിച്ചാല്‍ അത്‌ ധൃതരാഷ്‌ട്രനാകുന്നു. അന്ധന്‍ കണ്ണുകാണാത്തവന്‍. അയാളുടെ പ്രവൃത്തികളൊക്കെ അങ്ങിനെയാണ്‌. അയാള്‍ പ്രവേശിച്ചിരിക്കുന്ന ലോകമങ്ങിനെയാണ്‌. അയാളെ ആരെങ്കിലും കൂട്ടുപിടിച്ചിട്ടുണ്ടെങ്കില്‍ അവരും കണ്ണുകെട്ടിയിട്ടാണ്‌ നടപ്പ്‌. ഇതാണതിന്റെ രഹസ്യം. ``യഃ`` ആരാണോ ``അസംഭൂതിമുപാസതേ`` വിദ്യയേയും അവിദ്യയേയും ഇവിടെ സംഭൂതിയെന്നും അസംഭൂതിയെന്നും പറയുന്നു. സമ്യക്‌ ആകുംവണ്ണമുള്ള ഭവിക്കലാണ്‌ സംഭൂതി. നന്നായി ഉണ്ടാകല്‍. അസംഭൂതി അതിന്‌ വിപരീതമായിട്ടുള്ളതാണ്‌. നന്നായി ഉണ്ടാകാത്തത്‌. ``അസംഭൂതിമുപാസതേ`` സത്യത്തില്‍നിന്ന്‌ അകറ്റുന്ന എന്തൊക്കെ ഉണ്ടാകലുകള്‍ ഉണ്ടാകുന്നുണ്ടോ അതിനെ ഉപാസിക്കുന്നത്‌. 
എന്തിനാണ്‌ ഉപനിഷത്ത്‌ ഇങ്ങനെ ഇത്‌ അവതരിപ്പിച്ചത്‌? സത്യാന്വേഷണത്തിന്‌ മുതിരുന്ന ഒരുവന്‌ ചിലപ്പോള്‍ അവന്‍ ഏകാഗ്രപ്പെടുന്ന സമയത്ത്‌ അവനില്‍ ചില സവിശേഷമാര്‍ന്ന ഗുണങ്ങള്‍ അല്ലെങ്കില്‍ സിദ്ധികള്‍ ഇതൊക്കെ കൈവരാം. ആ സിദ്ധികള്‍ സ്വായത്തമാകാം ചിലപ്പോള്‍. മനസ്സ്‌ ഏകാഗ്രപ്പെട്ട്‌ സൂക്ഷ്‌മമായി കഴിഞ്ഞാല്‍ വളരെ വേഗത്തില്‍ പലതും പറയാനും അറിയാനുമൊക്കെ സാധിക്കും. അതിനെയവന്‍ തൊഴിലാക്കുന്നുവെങ്കില്‍ അതിനെയാണ്‌ ഇവിടെ പറയുന്നത്‌. സാധനയുടെ, ഏകാഗ്രതയുടെ ഫലമായി നമുക്ക്‌ ചില കഴിവുകള്‍, അതിനെ സിദ്ധി എന്ന്‌ പറയും, സാധകന്‍ സാധനയിലൂടെ സാധ്യമാകേണ്ടത്‌ സാധിപ്പിക്കുന്ന ആ അവസരത്തില്‍ അവനില്‍ ചില സിദ്ധികള്‍ വരും. അതിലാരെങ്കിലും ഭ്രമിക്കുന്നു അല്ലെങ്കില്‍ അതിനെയാണ്‌ ഉപാസിക്കുന്നത്‌ എങ്കില്‍ വേദാന്ത ശാസ്‌ത്രം ഇതിനെ അംഗീകരിക്കുന്നില്ല. വളരെ ലളിതമായിട്ടുള്ളൊരു ഏര്‍പ്പാടാണിത്‌. ആളുകളുടെ ധാരണ തന്നെ അങ്ങനെയാണ്‌. സത്യം അറിഞ്ഞവര്‍ എന്ന്‌ പറഞ്ഞാല്‍ എന്തൊക്കെയോ ഏടാകൂടങ്ങള്‍ കാണിക്കുന്നവരെന്നാണ്‌. അങ്ങനെയല്ല. വളരെ ലളിതമാണ്‌. ഇതിനെ തെറ്റിദ്ധരിക്കുകയുമരുത്‌. ഉപനിഷത്തില്‍ ഇങ്ങനെയാണ്‌ പറഞ്ഞിരിക്കുന്നത്‌. 
(തുടരും...)

No comments:

Post a Comment