Thursday, 19 June 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 8

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 8 
പരിത്രാണായ സാധൂനാം
വിനാശായ ച ദുഷ്കൃതാം
ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ
സംഭവാമി യുഗേ യുഗേ.
സജ്ജനങ്ങളെ രക്ഷിക്കുന്നതിനും ദുഷ്ടന്മാരെ നശിപ്പിക്കുന്നതിനും ധര്‍മ്മത്തെ നിലനിര്‍ത്തുന്നതിനും വേണ്ടി ഞാന്‍ യുഗംതോറും അവതാരം ചെയ്യുന്നു.
പ്രകൃത്യനുസാരമായതിനെയൊക്കെ സംരക്ഷിക്കുന്നതിനും അതിനു വിപരീതമായതിനെ നശിപ്പിക്കാനും അങ്ങനെ ധര്‍മത്തെ പുനഃസ്ഥാപിക്കാനുമായി കാലാകാലങ്ങളില്‍ ഞാന്‍ അവതരിക്കുന്നു.
(വെളിപാടായി കിട്ടുന്ന ഭൗതിക അറിവുകളെപ്പോലും പ്രകൃതിവിരുദ്ധമായി ഉപയോഗിക്കുന്നതിനെതിരെയും അറിവിന്റെ അവതാരം വേണ്ടിവരുന്നു. അതാണ് ഭഗവദ്ഗീത.)
പുണ്യാത്മാക്കളായ എന്റെ ഭക്തന്മാരുടെ താല്പര്യം പരിരക്ഷിക്കുന്നതിനും അജ്ഞതയുടെ അന്ധകാരം നിശ്ശേഷം നശിപ്പിക്കുന്നതിനുമായി ഞാന്‍ മനുഷ്യരൂപധാരിയായി അവതരിക്കുന്നു. എന്നിട്ട് അധര്‍മ്മത്തിന്റെ അവസാനത്തെ ദുര്‍ഗ്ഗംവരെ ഞാന്‍ തകര്‍ക്കുന്നു; ദുഷ്ടമാരുടെ ദുഷിച്ചതത്ത്വശാസ്ത്രരേഖകളെ പിച്ചിച്ചീന്തിക്കളയുന്നു; സജ്ജനങ്ങളെക്കൊണ്ട് പരമാനന്ദവാഴ്ചയുടെ വിജയപതാക പറപ്പിക്കുന്നു; ദുഷ്ടന്മാരുടെ വംശവിച്ഛേദം വരുത്തുകയും മഹാത്മാക്കളുടെ മാഹാത്മ്യവും മാന്യതയും വീണ്ടെടുക്കുകയും ചെയ്യുന്നു; ധര്‍മ്മത്തേയും സദാചാരത്തേയും ആനന്ദകരമായി ഒരുമിപ്പിക്കുന്നു; ആത്മാവിന്റെ അഗ്നിജ്വാലയില്‍ പുക പടര്‍ത്തുന്ന അവിശ്വാസത്തെയും അന്യായത്തെയും തുടച്ചുമാറ്റുന്നു; ആത്മീയദര്‍ശനത്തിന്റെ തിരിനാളം ദീപ്തിമത്താക്കുന്നു; തന്മൂലം നിത്യമായ ഒരു ദീപാവലിയുടെ നെടുങ്കാലം യോഗികള്‍ക്ക് സമാഗതമാകുന്നു.
ഈശ്വരഭക്തിയും ധര്‍മ്മനിഷ്ഠയും ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കുമെന്നുള്ളതിനാല്‍ ലോകം മുഴുവന്‍ ആത്മദര്‍ശനത്തിന്റെ ആനന്ദംകൊണ്ട് വീര്‍പ്പുമുട്ടും. ഞാന്‍ മനുഷ്യാകൃതി സ്വീകരിക്കുമ്പോള്‍ നന്മ നിറഞ്ഞ ഒരു ജീവിതത്തിന്റെ പൊന്‍പുലരി പൊട്ടിവിരിയുകയും അതിന്റെ ഒളിയേറ്റ് മലയോളം ഉയര്‍ന്നു നില്ക്കുന്ന പാപങ്ങള്‍ മഞ്ഞുപോലെ ഉരുകിയൊലിച്ചു പോവുകയും ചെയ്യും. ഈ ലക്ഷ്യം നിറവേറ്റാനാണ് ഞാന്‍ യുഗങ്ങള്‍ തോറും മനുഷ്യനായി അവതരിക്കുന്നത്. എന്നാല്‍ സമ്യഗ്ദര്‍ശനം സാധിച്ച ഒരു യോഗിക്കുമാത്രമേ ഇതു ശരിയാംവണ്ണം മനസ്സിലാക്കാന്‍ കഴിയൂ.
പൂര്‍ണമായ അറിവാണ് ഈശ്വരന്‍ എങ്കില്‍ ആ ഈശ്വരന്റെ നിയന്ത്രണത്തില്‍പ്പെടാതെ 'അസാധുക്കള്‍' പ്രപഞ്ചത്തിലെങ്ങനെ ഉണ്ടാകാന്‍ എന്നൊരു ചോദ്യം പ്രസക്തമാണ്. അതിനുള്ള മറുപടി 14-ാമത് ശ്ലോകത്തിലേ സൂചിപ്പിക്കുന്നുള്ളൂ. ഈശ്വരന്റെ സൃഷ്ടിയും ഉപാധിയുമായ മായ ഡയലക്ടിക്കല്‍ സ്വഭാവമുള്ളതാണ്. കരണ-പ്രതികരണങ്ങളിലൂടെയാണ് അത് വിശ്വം സൃഷ്ടിക്കുന്നത്. ഇവയില്‍ ഏതെങ്കിലുമൊന്ന് അതിരു കടക്കുമ്പോഴുള്ള തിരുത്തലിനെയാണ് ഇവിടെ പ്രമേയമാക്കുന്നത്. ഈ തിരുത്തലും നിര്‍വഹിക്കുന്നത് മായ തന്നെയാണ്. അധീശശക്തിക്ക് അതില്‍ ഫലാകാംക്ഷയില്ല. എല്ലാം സ്വാഭാവികം എന്ന് സാരം.
താത്ത്വികതലത്തില്‍ ധര്‍മാധര്‍മപദങ്ങള്‍ക്ക് സിദ്ധിക്കുന്ന അര്‍ഥം, പ്രകൃതിയുടെ അടിസ്ഥാന നിയമങ്ങളുടെ പാലനവും ലംഘനവുമാണ്. ലംഘനം വ്യാപകമാകുമ്പോള്‍ ഡയലക്ടിക്‌സ് അനുസരിച്ച് മറുവശം രംഗപ്രവേശം ചെയ്യുന്നു.
(തുടരും.....)

No comments:

Post a Comment