Saturday, 14 June 2014

ഉപനിഷത്ത്‌ പഠനം, എണ്‍പത്തിരണ്ടാം ദിവസം, ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം, എണ്‍പത്തിരണ്ടാം ദിവസം, ഈശാവാസ്യം
 
ഇതില്‍ അഞ്ച്‌ മഹാഭൂതങ്ങള്‍ക്ക്‌ മൂന്ന്‌ ഗുണങ്ങളുണ്ട്‌. അതാണ്‌ സത്വ രജോ തമോഗുണം. അങ്ങനെ ഭൂമിയുടെ അല്ലെങ്കില്‍ ആകാശത്തിന്റെ സത്വഗുണം കൊണ്ട്‌ ശ്രവണേന്ദ്രിയം-കാതുണ്ടായി. ഭൂമിയുടെ സാത്വികാംശം കൊണ്ട്‌ നാസികാ, അഗ്നിയുടെ സാത്വികാംശം ഇങ്ങനെ ഓരോ പഞ്ചമഹാഭൂതങ്ങളുടെയും സാത്വിക രാജസിക താമസിക അംശങ്ങളെക്കൊണ്ടാണ്‌ നമ്മെ സൃഷ്‌ടിച്ചിട്ടുള്ളത്‌. ഇങ്ങനെയുള്ള ഒരു സയന്‍സ്‌ നമുക്കുണ്ട്‌. ഇങ്ങനെയാണ്‌ ഓരോന്നില്‍ നിന്നും ഓരോന്ന്‌ പ്രകടമാകുന്നത്‌. അതുകൊണ്ട്‌ ഈ സ്‌പേസ്‌ ഇട്ടിരിക്കുന്നത്‌ തന്നെ കേള്‍വി നടക്കാനാണ്‌. ഇവിടെയൊരു ആകാശമുണ്ട്‌. ഇയര്‍ ഡ്രം വര്‍ക്ക്‌ ചെയ്യുന്നത്‌ അതിലാണ്‌. അത്‌ അടച്ചുപിടിച്ചുകഴിഞ്ഞാല്‍ കേള്‍വി നടക്കില്ല. അതുപോലെ അഗ്നിയില്‍നിന്ന്‌ നേത്രം. മനസ്സ്‌ ചന്ദ്രനെക്കൊണ്ട്‌. ബുദ്ധി സൂര്യന്റെ അംശം കൊണ്ട്‌. രസങ്ങളെ ജലത്തിന്റെ അംശം കൊണ്ട്‌ അറിയുന്നു. ഇങ്ങനെ ഓരോന്നും ഓരോന്നുമായി ചേര്‍ത്തിരിക്കുന്നു. നമുക്ക്‌ ഈ പഞ്ചമഹാഭൂതങ്ങളുമായി എപ്പോഴും ബന്ധമുണ്ട്‌. ഇവരുടെ സാന്നിധ്യത്തിലാണ്‌ നാം പ്രവര്‍ത്തിക്കുന്നത്‌. ഇത്‌ ആഴത്തില്‍ പഠിച്ചുകഴിഞ്ഞാല്‍ നല്ലതാണ്‌. അപ്പോഴാണ്‌ ഇവരോടൊക്കെ നമുക്ക്‌ അങ്ങേയറ്റത്തെ ആദരവ്‌ തോന്നുന്നത്‌. എന്റെ അമ്മയാണ്‌ ഭൂമി എന്നൊക്കെ അറിയുന്നത്‌ അപ്പോഴാണ്‌. എന്നെ ഞാനാക്കിയതില്‍ ഇവര്‍ക്കൊക്കെ വളരെയധികം പങ്കുണ്ട്‌. അറിവില്ലായ്‌മ കൊണ്ടല്ല ഇതിനെ തൊട്ടു നിറുകയില്‍ വെയ്‌ക്കുന്നത്‌. അജ്ഞാനത്തില്‍ നിന്നല്ല; ജ്ഞാനത്തില്‍ നിന്നാണ്‌. അങ്ങനെ ആയിരിക്കണം. 
അതുകൊണ്ട്‌ ഈ സത്യത്തെ വെളിപ്പെടുത്തുന്ന സമയത്ത്‌ ഇതിനെല്ലാം കാരണമായിട്ടുള്ളതാണ്‌ അത്‌. അതുകൊണ്ട്‌ ``അകായം അവ്രണം അസ്‌നാവിരം ശുദ്ധം`` ശുദ്ധം എന്ന്‌ പറഞ്ഞാല്‍ പഞ്ചീകരിക്കപ്പെടുന്നതിനും മുമ്പുള്ള അവസ്ഥ. ``അപാപവിദ്ധം`` പാപത്തിന്റെ ഒരു കണിക ഏല്‍ക്കാത്തത്‌. ``കവിഃ`` ക്രാന്തദര്‍ശി, ``മനീഷിഃ`` മനസഃ ഇഷ്‌ടതേ ഇതി മനീഷഃ മനസ്സിന്‌ അപ്പുറം പോകാന്‍ കഴിയുന്നത്‌. മനസ്സിന്റെ ആധാരം. ``പരിഭൂഃ`` എല്ലാറ്റിന്റേയും ഉപരി നിലകൊള്ളുന്നത്‌. സത്യത്തെക്കുറിച്ചുള്ള വിശേഷണങ്ങളാണ്‌. ``സ്വയംഭുഃ`` സ്വയം ജാതമായത്‌. ഈശ്വരന്‍ എവിടെ നിന്ന്‌ ഉണ്ടായി എന്ന ചോദ്യം തന്നെയില്ല. സ്വയം ജാതമാണ്‌. സ്വയംഭൂഃ സങ്കല്‌പത്തിലുള്ള ക്ഷേത്രങ്ങളൊക്കെ ഈ സത്യത്തെ വെളിപ്പെടുത്താനാണ്‌ നിലകൊള്ളുന്നത്‌. 
നമ്മുടെ ഭാരതത്തിലെ ഏത്‌ ക്ഷേത്രങ്ങളില്‍ പോയാലും മഹാഭാരതമായിട്ടും രാമായണമായിട്ടും ബന്ധമില്ലാത്ത ക്ഷേത്രങ്ങള്‍ കുറവാണ്‌. ചുരുക്കിപ്പറഞ്ഞാല്‍ ശ്രീരാമന്‍ വന്ന്‌ വിശ്രമിച്ചിരുന്നുവെന്നും, അര്‍ജ്ജുനന്‍ വന്നിരുന്നു, ജടായു വന്നു എന്നൊക്കെയുള്ള ബന്ധങ്ങളില്ലാത്ത ക്ഷേത്രങ്ങള്‍ വളരെ കുറവാണ്‌. ക്ഷേത്രങ്ങളുടെ ഐതിഹ്യം നോക്കിക്കഴിഞ്ഞാല്‍ പുരാണത്തില്‍ എവിടെയെങ്കിലും എന്തെങ്കിലുമൊക്കെ ഉണ്ടാകും. എറണാകുളത്തിന്റെ ശരിയായ പേര്‌ തന്നെ ഋഷിനാഗകുളം എന്നാണ്‌. ആചാര്യന്മാര്‍ ഈ സത്യം പഠിക്കാന്‍ വേണ്ടി അല്ലെങ്കില്‍ തലമുറകളോളം നിലനില്‌ക്കാന്‍ വേണ്ടിയാണ്‌ ഭൂപ്രദേശങ്ങളെ സത്യവുമായി ചേര്‍ത്തുവെച്ചത്‌. പക്ഷേ നാം ഉള്‍പ്പെടെയുള്ള ആധുനികന്മാര്‍ വിചാരിച്ചിരിക്കുന്നത്‌ ഇവിടെ രാമന്‍ വന്നിട്ടുണ്ടാകുമോ? അതു സത്യമാണോ? രാമന്‍ ഇവിടെ വന്നോ, കൃഷ്‌ണന്‍ ഇവിടെ വന്നോ എന്നതിലുപരി നീ ഇന്ന്‌ കൃഷ്‌ണനെ, രാമനെ കുറിച്ച്‌ ചിന്തിച്ചുവോ, ഇത്രയേ അവര്‍ക്കും ആവശ്യമുള്ളൂ. നമ്മുടെ മകന്‍ നമ്മോട്‌ ``അച്ഛാ, ഇവിടെയാണോ ഗരുഡന്‍ വന്നത്‌? ഇവിടെയാണോ ഹനുമാന്‍ ചാടിയത്‌?'' എന്നൊക്കെ ചോദിക്കുമ്പോള്‍ ഹനുമാനെക്കുറിച്ചുള്ള ചര്‍ച്ച കാലാകാലങ്ങളില്‍ ചെയ്യണം എന്നുള്ളതുകൊണ്ട്‌ ഈ പ്രദേശത്തെത്തുമ്പോള്‍ അവരത്‌ ചെയ്യണം. ആ സങ്കല്‌പത്തെക്കുറിച്ചാണ്‌ അവരിത്‌ ചെയ്‌തത്‌. അല്ലാതെ ഹനുമാന്‍ വന്നോ വന്നില്ലേ എന്നത്‌ വിഷയം വേറെയാണ്‌. അതുകൊണ്ടാണല്ലോ നമുക്കിപ്പോഴും 
ശബരിമല മകരജ്യോതി എന്നുപറയുന്നത്‌ തട്ടിപ്പാണോ എന്ന്‌ ചോദിച്ചുകൊണ്ടിരിക്കുന്നത്‌. വിളക്ക്‌ അത്‌ കത്തിക്കുന്നതാണോ? ആര്‍ക്കാണ്‌ അറിഞ്ഞുകൂടാത്തത്‌? കത്തിക്കുന്നതല്ലായെന്ന്‌. എന്താണ്‌ അതിന്റെ താല്‌പര്യം? നക്ഷത്രമായി കാണുന്നത്‌ വേറെ. അതുപോലെ ദീപാലങ്കാരം വേറെ. ഇതിലൊക്കെയാണ്‌ അയ്യപ്പനുണ്ടോ ഇല്ലയോ എന്ന്‌ നാം ആലോചിച്ചുകൊണ്ടിരിക്കുന്നത്‌. അതല്ല; അതിന്റെ താല്‌പര്യത്തിലേക്ക്‌ നടന്നുനീങ്ങണം. അപ്പോള്‍ അവിടെ ചര്‍ച്ച ചെയ്യുന്നു.
(തുടരും....)

No comments:

Post a Comment