Saturday, 14 June 2014

ഉപനിഷത്ത്‌ പഠനം, എണ്‍പത്തിനാലാം ദിവസം, ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം, എണ്‍പത്തിനാലാം ദിവസം, ഈശാവാസ്യം
 
മന്ത്രം ഒമ്പത്‌
``അന്ധം തമഃ പ്രവിശന്തി യേ അവിദ്യാമുപാസതേ
തതോ ഭൂയ ഇവ തേ തമോ യ ഉ വിദ്യായാം രതാഃ``
യേ=ആരൊക്കെയാണോ; അവിദ്യാം ഉപാസതേ=പലതു സത്യമെന്നു കരുതി സുഖത്തിനായി അവയുടെ പിന്നാലെ പറ്റിക്കൂടുന്നത്‌ അവര്‍; അന്ധം തമഃ=കൂരിരുട്ടില്‍; പ്രവിശന്തി=തങ്ങാന്‍ ഇടവരുന്നു; യേ ഉ=ഇനിയും ആരൊക്കെയാണോ; വിദ്യായാം രതാഃ=വിദ്യാമാര്‍ഗത്തിലെ അത്ഭുത സിദ്ധികളില്‍ ഭ്രമിച്ചു രമിച്ചു പോകുന്നത്‌; തേ=അക്കൂട്ടര്‍; തതഃ ഭൂയഃ ഇവ തമഃ=അതിനേക്കാള്‍ കട്ടി കൂടിയപോലെയുള്ള ഇരുട്ടില്‍ അകപ്പെടാന്‍ ഇടവരുന്നു.
``യേ`` ആരൊക്കെയാണോ ``അവിദ്യാമുപാസതേ`` അവിദ്യയെ ഉപാസിക്കുന്നത്‌ - പലതുണ്ട്‌ എന്നു ധരിക്കുന്നത്‌. അവിദ്യ എന്നാല്‍ പലതും പലതാണ്‌. ആത്മോപദേശശതകത്തില്‍ സമഃ അന്യഃ. സമഃ എന്നത്‌ ഏകമായിട്ടുള്ളത്‌, അന്യഃ എന്നത്‌ അവിദ്യയാണ്‌. 
ആരാണ്‌ അവിദ്യയെ ഉപാസിക്കുന്നത്‌? പലതുണ്ട്‌ എന്നു കരുതി അതിന്റെ പിറകേ പോകുകയും അതിനുവേണ്ടി നെട്ടോട്ടമോടുകയും ചെയ്യുന്നവരൊക്കെ അവിദ്യാ ഉപാസകന്മാരാണ്‌. അവരെന്താണ്‌ ചെയ്യുന്നത്‌? ``അന്ധം തമഃ പ്രവിശന്തി`` അവര്‍ ഇരുട്ടിലേക്ക്‌ പ്രവേശിക്കുന്നു. ``യേ ഉ വിദ്യായാം രതാഃ`` ആരൊക്കെയാണോ വിദ്യാമാര്‍ഗ്ഗത്തില്‍ രതിയുള്ളവരാകുന്നത്‌, രതി= അഹങ്കരിക്കുന്നത്‌, അവരോ ``തതഃ ഭൂയ ഇവ തേ തമഃ`` അതിനേക്കാള്‍ കട്ടിയുള്ള ഇരുട്ടില്‍ വീഴുന്നു. അവിദ്യയെ ഉപാസിക്കുന്നവന്‍ ഇരുട്ടിലാണ്‌. വിദ്യയെ ഉപാസിക്കുന്നവന്‍ അതിലും വലിയ ഇരുട്ടിലാണ്‌. രണ്ടും പ്രശ്‌നമാണ്‌. ഇവിടെ രതാഃ എന്ന വാക്കുപയോഗിച്ചിരിക്കുന്നത്‌ അതുകൊണ്ടാണ്‌.
(തുടരും....)

No comments:

Post a Comment