Saturday, 14 June 2014

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 36

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 36
അര്‍ജുന ഉവാച-
അഥ കേന പ്രയുക്തോ/യം 
പാപം ചരതി പൂരുഷഃ
അനിച്ഛന്നപി വാര്‍ഷ്‌ണേയ
ബലാദിവ നിയോജിതഃ
അര്‍ജുനന്‍ പറഞ്ഞു-
അങ്ങനെയെങ്കില്‍, അല്ലയോ വൃഷ്ണിവംശത്തില്‍ പിറന്നവനേ, ഈ മനുഷ്യജീവി, തന്നിഷ്ടത്തിനെതിരായിട്ടുപോലും ആരാല്‍ നിയോഗിക്കപ്പെട്ട്, ബലപ്രയോഗത്തിന് അടിമയായപോലെ, പാപം ചെയ്യുന്നു?
അര്‍ജ്ജുനന്‍ ചോദിച്ചു: പ്രഭോ! നാം പലപ്പോഴും കാണുന്നത് പോലെ ജ്ഞാനികള്‍ പോലും ഉന്നതമായ അവരുടെ അവസ്ഥയില്‍ നിന്ന് നിലംപതിച്ച് തെറ്റായ മാര്‍ഗ്ഗത്തില്‍ കൂടി ചരിക്കുന്നത് എന്തുകൊണ്ടാണ്?മോചനത്തിന്റെ മാര്‍ഗ്ഗം ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും അറിവുള്ളവര്‍ ഉല്‍പഥരായി പരധര്‍മ്മം ഏറ്റെടുക്കുന്നത് എന്തു കൊണ്ടാണ് ? അന്ധനായ ഒരുവന് നെല്ലും പതിരും വേര്‍തിരിക്കാന്‍ കഴിയുകയില്ല. എന്നാല്‍ വ്യക്തമായി കാഴ്ചയുള്ള ഒരാള്‍ എങ്ങിനെയാണ് മതിമയങ്ങി ഭീകരമായ തെറ്റില്‍ വീഴുന്നത്? ലൗകികബന്ധങ്ങള്‍ ഉപേക്ഷിച്ചവര്‍ വീണ്ടും നൂതന ബന്ധങ്ങള്‍ സൃഷ്ടിച്ച് എന്നും അതൃപ്തരായി കഴിയുന്നു. കാട്ടിലേക്ക് പോയവര്‍ തിരിച്ചു നാട്ടിലേക്ക് വരുന്നു. എല്ലാറ്റില്‍ നിന്നും പിന്മാറി പാപകരമായ കാര്യങ്ങള്‍ നിശ്ശേഷം ത്യജിച്ചവര്‍ , അറിഞ്ഞുകൊണ്ട് തന്നെ പാപനിഷ്ഠമായ ജീവിതഗതിയിലേക്ക് വലിച്ചിഴക്കപ്പെടുന്നു. മടുപ്പ് തോന്നിയിട്ട് തള്ളികളയാന്‍ ശ്രമിച്ച അതേ കാര്യങ്ങളില്‍ അവര്‍ക്ക് ഉത്സാഹം തോന്നുകയും അതില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്തോറും അതു നിര്‍ദ്ദയമായി അവരെ പിന്തുടരുകയും ചെയ്യുന്നു. ഇപ്രകാരം വിദ്വാന്‍മാര്‍ പോലും പാപത്തിനും ദുസ്വഭാവത്തിനും ബലിയാടുകളാകുന്നു. തെറ്റു ചെയ്യുന്നതിന് നമ്മെ നിര്‍ബന്ധിക്കുന്ന ഏതോ ഒരു ശക്തിയുണ്ട്. ക്രൂരമായ ആ ശക്തി ഏതാണു? എന്നോടു ദയവായി അതേപ്പറ്റിയെല്ലാം പറഞ്ഞാലും.
പാപത്തിന്റെ നിര്‍വചനം ഇവിടെ ലഭിക്കുന്നു. സ്വഭാവേന താന്‍ ചെയ്യരുതാത്തത് ചെയ്യുന്നതാണ് പാപം.
പരിണാമഫലമായി മനുഷ്യന്‍ കൈവരിച്ച വിശേഷസിദ്ധികൊണ്ട് അതേ വഴിയില്‍ കിട്ടിയ ഒരു പരിമിതിയെ എങ്ങനെ മറികടക്കാമെന്നാണ് ഇനി പറയുന്നത്.
(തുടരും.....)

No comments:

Post a Comment