Saturday, 14 June 2014

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 31 & 32

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 31 & 32
യേ മേ മതമിദം നിത്യം 31
അനുതിഷ്ഠന്തി മാനവാംഃ
ശ്രദ്ധാവന്തോശനസൂയന്തോ
മുച്യന്തേ തേശപി കര്‍മഭിഃ
യേ ത്വേദഭ്യസൂയന്തോ 32
നാനുതിഷ്ഠന്തി മേ മതം
സര്‍വജ്ഞാനവി മൂഢാംസ്താന്‍
വിദ്ധി നഷ്ടാനചേതസഃ
വ്യക്തമായ എന്റെ ഈ അനുശാസനങ്ങള്‍ ബഹുമാനത്തോടെ അംഗീകരിക്കുകയും വിശ്വാസ്യതയോടെ അനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ എല്ലാ കര്‍മ്മങ്ങളുടെയും ബന്ധനത്തില്‍ നിന്ന് മോചിതരായിത്തീരും. അതുകൊണ്ട് നിശ്ചിത ജോലികള്‍ ശങ്കാവിഹീനം ചെയ്യേണ്ടത് നിന്റെ കര്‍ത്തവ്യമാണ്.
നേരെ മറിച്ചു മായാ മോഹത്തിന്റെ പിടിയില്‍പ്പെട്ടു ഇന്ദ്രിയങ്ങളുടെ അതിലാളനകള്‍ക്കു വിധേയരായി, എന്റെ ഉപദേശങ്ങളെ നിരാകരിക്കുകയോ അത് വെറും വീണ്‍വാക്കാണെന്നു പറഞ്ഞ് നിന്ദാപൂര്‍വ്വം പരിഹസിക്കുകയോ ചെയ്യുന്ന ഒരുവന്‍, കാമോന്മാദമാകുന്ന വീഞ്ഞിന്റെ ലഹരിയല്‍ ‍ഇന്ദ്രിയ വിഷയങ്ങളാകുന്ന വിഷം കൊണ്ട് അഭിഷിക്തനായി, അജ്ഞതയാകുന്ന ചെളിക്കുണ്ടില്‍ പുതഞ്ഞുപോയിരിക്കുന്ന പാപാത്മാവാണ്. ഒരു പിണത്തിന്റെ കൈയ്യില്‍വെയ്ക്കുന്ന രത്നം ഉപയോഗശൂന്യമാകുന്നത് പോലെ, ഒരന്ധന് പ്രഭാതകിരണങ്ങള്‍ ആസ്വദിക്കാന്‍ കഴിയാത്തത് പോലെ, ചന്ദ്രോദയം കൊണ്ട് കാക്കയ്ക്ക് ഒരു പ്രയോജനവും ഇല്ലാത്തത് പോലെ, മൂഢന്‍മാര്‍ക്ക് വിജ്ഞാനം വിവേചിച്ചറിയാന്‍ പറ്റുകയില്ല. എന്റെ ഉപദേശങ്ങള്‍ക്ക് ഈ വിഡ്ഢികള്‍ ചെവി കൊടുക്കുകയില്ല. പ്രത്യുത അതിനെ അപഹസിക്കുകയും ചെയ്യും. ഈയ്യാംപാറ്റയ്ക്ക് വിളക്കിന്റെ പ്രകാശം നേരിടാന്‍ കഴിയുമോ?അതുപോലെ ഇതു സ്വാഭാവികം മാത്രമാണ്. ദീപത്തെ ആശ്ലേഷിക്കാന്‍ ഒരുമ്പെടുന്ന ഈയ്യാംപാറ്റയേ ദീപം തന്നെ നശിപ്പിക്കുന്നത് പോലെ ഇന്ദ്രിയവിഷയങ്ങളുടെ സുഖാനുഭൂതിയില്‍പ്പെട്ടു ഈ വിഡ്ഢികള്‍ സ്വയം നശിക്കുന്നു.
ഏതേതു മനുഷ്യര്‍ ശ്രദ്ധയുള്ളവരായും അസൂയയില്ലാത്തവരായും എന്റെ ഈ മതത്തെ എന്നെന്നും അനുസരിക്കുന്നുവോ അവരും കര്‍മങ്ങളാല്‍ മോചിപ്പിക്കപ്പെടുന്നു.
എന്നാല്‍ ആരെല്ലാം ഈ മതത്തെ അസൂയയുള്ളവരായിട്ട് അനുഷ്ഠിക്കാതിരിക്കുന്നുവോ, യാതൊന്നും അറിയാത്തവരും അവിവേകികളും ആയ അവരെ നശിച്ചുപോയവരായി കരുതുക.
ശ്രദ്ധ, അസൂയ, മതം എന്നു മൂന്നാണ് ഇതിലെ ആണിവാക്കുകള്‍. ശ്രദ്ധ എന്നാല്‍ തത്ത്വജ്ഞാനത്തിലുള്ള ഏകാഗ്രമായ താത്പര്യം. അസൂയ ആശയങ്ങളുടെ കാര്യത്തിലുള്ള കിടമത്സരത്തിന്റെ വിത്ത്. അതായത്, ''നിങ്ങള്‍ ഇപ്പോള്‍ ഇങ്ങനെ ഒരു ആശയം അവതരിപ്പിച്ച് ഏറെ ഞെളിയേണ്ട, അതിനേക്കാള്‍ മുന്തിയത് എന്റെ കൈവശമുണ്ട്'' എന്ന തരത്തിലുള്ള ഭാവം. മതം എന്നാല്‍ അഭിപ്രായം എന്നേ അര്‍ഥമുള്ളൂ. കാരണം, മതത്തിന്റെ ഭാഗമായി ഇവിടെ ഒരു പെരുമാറ്റച്ചട്ടവും അവതരിപ്പിക്കുന്നില്ല. അതുണ്ടെങ്കിലല്ലേ അതിനെ അംഗീകരിച്ചവരുടെ കൂട്ടായ്മ അംഗീകരിക്കാത്തവരുടെ വിരോധികളാവൂ? ഇവിടെ മതം എന്നു പറയുന്നത് രണ്ടും രണ്ടും നാല് എന്നപോലെ കാലദേശാതീതമായ ഒരു തത്ത്വത്തെയാണ്. അതിനെ സ്വീകരിക്കാത്തവരെ താന്‍ നശിപ്പിക്കുമെന്നു പറയുന്നുമില്ല. സ്വയംകൃതാനര്‍ഥങ്ങളുടെ പരമ്പര അവരെ നാശത്തിലേക്ക് നയിക്കുമെന്ന ദുഃഖസത്യം ചൂണ്ടിക്കാണിക്കുന്നു എന്നുമാത്രം. എങ്കില്‍ എല്ലാവര്‍ക്കും ഈ മതം ഒറ്റയടിക്ക് സ്വീകരിച്ചുകൂടേ? പ്രയാസമാണ്, കാരണം-
(തുടരും.....)

No comments:

Post a Comment