Monday, 30 June 2014

ഉപനിഷത്ത്‌ പഠനം, നൂറാം ദിവസം, ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം, നൂറാം ദിവസം, ഈശാവാസ്യം
സ്വര്‍ണമാണ്‌ ഇവിടുത്തെ ഏറ്റവും വലിയ പ്രശ്‌നക്കാരന്‍. അതുകൊണ്ട്‌ സ്വര്‍ണ്ണനിര്‍മ്മിതമാര്‍ന്ന മൂടികൊണ്ടാണ്‌ സത്യത്തിന്റെ മുഖം മറച്ചിരിക്കുന്നത്‌. ഗോള്‍ഡന്‍ ലേബല്‍. ഗോള്‍ഡന്‍ റാപ്പര്‍ ഇട്ടുകഴിഞ്ഞാല്‍ ഏത്‌ ഉല്‍പ്പന്നവും വിറ്റുപോയ്‌ക്കോളും. ഇവിടെ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന സാധനങ്ങള്‍ക്കൊക്കെ ഒരു ഗോള്‍ഡ്‌ കവറിംഗ്‌ ഉണ്ട്‌. വളരെ സിബോളിക്‌ ആണത്‌. നിങ്ങള്‍ ഏതെങ്കിലും സാധനങ്ങളൊക്കെ മാര്‍ക്കറ്റ്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഒരു ഗോള്‍ഡന്‍ഫിനിഷിംഗ്‌ ഇട്ടാല്‍ രക്ഷപ്പെടും. ചോക്കലേറ്റുകളിലാണ്‌ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്‌. ചോക്കലേറ്റുകള്‍ നിരത്തിവെച്ചതിനുശേഷം കുട്ടികളെ വിളിച്ചുനോക്കൂ. അവര്‍ ആദ്യം എടുക്കുന്നത്‌ ഗോള്‍ഡന്റെ തിളക്കമുള്ള ചോക്കലേറ്റായിരിക്കും. അതാണവര്‍ക്ക്‌ ഏറ്റവും കൂടുതല്‍ ഇഷ്‌ടമാകുന്നത്‌. ഇതുമാത്രമല്ല; എല്ലാം തന്നെ. എല്ലാറ്റിന്റേയും മറ ഇതാണ്‌. അതുകൊണ്ടാണ്‌ ഹിരണ്യാക്ഷന്‍, ഹിരണ്യന്‍ - സ്വര്‍ണ്ണത്തില്‍ അക്ഷി വെച്ചവന്‍, അസുരന്‍- എന്നുപറയുന്നത്‌. ആസൂരികമായ ഭാവത്തിന്റെ ഒരു ലേപനം, അല്ലെങ്കില്‍ കവറിംഗ്‌ ആണ്‌ സ്വര്‍ണ്ണം. ``ഹിരണ്‍മയേന പാത്രേണ സ്വര്‍ണനിര്‍മ്മിതമെന്ന്‌ തോന്നുന്ന മൂടികൊണ്ട്‌, അടപ്പുകൊണ്ട്‌ സത്യസ്യ മുഖം അപിഹിതം`` യാഥാര്‍ഥ്യത്തിന്റെ മുഖം മറയ്‌ക്കപ്പെട്ടിരിക്കുന്നു. 
ഈ ശ്ലോകത്തില്‍ നിന്നാണ്‌ രാമായണം ഉണ്ടാകുന്നത്‌. മനസ്സാകുന്ന സീത, രാമനാകുന്ന ബോധത്തില്‍നിന്ന്‌ കാഞ്ചനമൃഗത്തിലേക്ക്‌, സ്വര്‍ണമാനിലേക്ക്‌ പതിക്കുന്നു. അത്‌ ഒറിജിനനല്ല എന്ന്‌ സീതയോട്‌ രാമന്‍ പറയുന്നുണ്ട്‌. എന്നാല്‍ സീത മാനിനെപിടിക്കാന്‍ രാമനെ പ്രേരിപ്പിക്കുന്നു. അതോടുകൂടി ദശകണ്‌ഠന്റെ അടുത്തേക്ക്‌ സീത എത്തുകയായി. എന്നുപറഞ്ഞാല്‍ വിഷയങ്ങളില്‍ പതിക്കുന്നതിന്റെ ഒരു സൂചനയാണ്‌. നമ്മളും ഇതിലാണ്‌ പോയി വീഴുന്നത്‌. അതുകൊണ്ടിത്‌ പ്രാര്‍ത്ഥനയാണ്‌. ``ഹിരണ്മയേന പാത്രേണ സത്യസ്യാപിഹിതം മുഖം`` യാഥാര്‍ഥ്യം മറയ്‌ക്കപ്പെട്ടിരിക്കുന്നത്‌ പലപ്പോഴും ഇങ്ങനെയാണ്‌.
മഹാഭാരതത്തിന്റെ കേന്ദ്രവും ഇതുതന്നെയാണ്‌. സത്യത്തിന്റെ മുഖം മറച്ചിരിക്കുന്നത്‌ ധര്‍മ്മപുത്രരിലൂടെയാണ്‌. പാണ്‌ഡവരിലൂടെയാണ്‌. അതുകൊണ്ടാണ്‌ പാണ്‌ഡവന്മാര്‍ ചെയ്യുന്ന അധര്‍മ്മ ത്തെ നമുക്ക്‌ ധര്‍മ്മമായി തോന്നുന്നത്‌. ഇതൊരു മറയ്‌ക്കലാണ്‌. വ്യാസന്റെ അല്ലെങ്കില്‍ ഉപനിഷത്തിന്റെ ഒരു അവതരണമാണ്‌. ധര്‍മ്മപുത്രര്‍ ചൂതുകളിക്കുന്നുവെങ്കില്‍ സത്യത്തിന്റെ മറയാണ്‌. ഒരു രാജാവ്‌ ഒരിക്കലും ചെയ്യാന്‍ പാടില്ല. ഭാര്യയെ പണയം വെക്കുന്നത്‌ ശരിയാണോ? ഇത്‌ ന്യായമല്ല. കാട്ടാളന്മാര്‍ പോലും ചെയ്യില്ല. ഒരു വിദ്യാഭ്യാസവും ഇല്ലാത്ത, സംസ്‌കാരശൂന്യരായിട്ടുള്ളവര്‍ പോലും തങ്ങള്‍ക്ക്‌ എന്തുവിധത്തിലുള്ള പരാജയം സംഭവിച്ചുകഴിഞ്ഞാല്‍ പോലും, മുഴുവന്‍ കുലത്തിന്റെ വധുവെന്ന്‌ പ്രകീര്‍ത്തിച്ച്‌ എല്ലാവരും അനുഗ്രഹിച്ച ആ സഹധര്‍മ്മിണിയെ പണയവസ്‌തുവാക്കുന്നത്‌ ``സത്യസ്യ മുഖം അപിഹിതം ഹിരണ്‍മയേന പാത്രേണ`` വ്യാസര്‍ അവതരിപ്പിക്കുന്നതാണ്‌. എന്നാലും നമ്മള്‍ പാണ്‌ഡവരെ ന്യായീകരിക്കുന്നു. എത്ര ഭംഗിയായിട്ടാണ്‌ ഇത്‌ അവതരിപ്പിച്ചിരിക്കുന്നത്‌. യാഥാര്‍ഥ്യങ്ങളെ മറച്ചിരിക്കുന്നത്‌ വളരെ മനോഹരമായിട്ടാണ്‌. നമ്മളും ഇത്‌ ചെയ്യാറുണ്ട്‌.
(തുടരും...)

No comments:

Post a Comment