Thursday, 19 June 2014

ഉപനിഷത്ത്‌ പഠനം, എണ്‍പത്തിഒമ്പതാം ദിവസം, ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം, എണ്‍പത്തിഒമ്പതാം ദിവസം, ഈശാവാസ്യം
 
ഉപനിഷത്ത്‌ ഇപ്പോള്‍ ഇവിടെ അവതരിപ്പിക്കുന്നത്‌ പാരമാര്‍ത്ഥിക സത്യത്തെയാണ്‌. ആ സത്യത്തെ ഒരുനീക്കുപോക്കും ഇല്ലാത്ത വിധത്തില്‍ നമ്മുടെ മനസ്സിലേക്ക്‌ കടത്തിവിടുമ്പോള്‍ ഇളക്കമുണ്ടാകും. ``അയ്യോ, അത്‌ ഇതല്ലേ.'' അത്‌ അതല്ല. ഇതാണ്‌ എന്നറിഞ്ഞുകഴിഞ്ഞാല്‍ ഇതും അതാണ്‌ എന്ന്‌ ബോദ്ധ്യമാകും. അല്ലെങ്കില്‍ ഇതാണ്‌ അത്‌ എന്നും വിചാരിച്ചുകൊണ്ടിരിക്കും. ഇതിനെ ആദ്യം ബോദ്ധ്യപ്പെടണം. അതുകൊണ്ട്‌ ``ശുക്രം അകായം അവ്രണം അസ്‌നാവിരം. ശുദ്ധം`` പരിശുദ്ധം. ``അപാപവിദ്ധം`` പാപത്തിന്റെ ഒരംശം പോലും ഏല്‍ക്കാത്തത്‌. അതുപോലെ തന്നെ ``കവിഃ`` മനസ്സിനെ കടന്നുനില്‍ക്കുന്ന ക്രാന്തദര്‍ശി. ``മനീഷിഃ`` മനസ്സിനപ്പുറത്തേക്ക്‌ പോയിട്ടുള്ളത്‌ ``പരിഭൂഃ`` എല്ലാറ്റിന്റേയും മുകളില്‍. ``സ്വയംഭൂഃ`` സ്വയം ജാതമായത്‌. ``ശാശ്വതീഭ്യഃ സമാഭ്യഃ`` അനാദികാലം മുതല്‍തന്നെ തുടര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്‌. ``യാഥാതഥ്യതഃ`` മുന്‍പേയുള്ള കര്‍മ്മഗതിക്കനുസരിച്ച്‌ ``അര്‍ത്ഥാന്‍ വ്യദധാത്‌ `` ഈ പ്രപഞ്ചദൃശ്യങ്ങളെ പ്രകടമാക്കിക്കൊണ്ടിരിക്കുന്നു. ഈ മന്ത്രം കേള്‍ക്കുമ്പോള്‍ ഈശ്വരന്റെ രണ്ടുഭാവങ്ങളും, ഈശ്വരന്‍ കേവലം ഒന്നില്‍ മാത്രമല്ല, കാരണം ഈശ്വരന്‍ തന്നെയാണ്‌ പലതായി പ്രകടമായത്‌ എന്ന്‌ നമുക്ക്‌ ബോദ്ധ്യമാകും. ഈ വിശ്വത്തില്‍ എല്ലാം തന്നെ അതിന്റെ പ്രകടനമാണ്‌. 
തുടര്‍ന്ന്‌ ഉപനിഷത്ത്‌ പറഞ്ഞു. ''അന്ധം തമഃ പ്രവിശന്തി'' ആരാണ്‌ ഇരുട്ടിലേക്ക്‌ പ്രവേശിക്കുന്നത്‌ ''യേ�വിദ്യാമുപാസതേ'' പലത്‌ ഉണ്ട്‌. ഈ പ്രപഞ്ചത്തില്‍നിന്ന്‌ ഓരോന്നിനെ മാറ്റിയിട്ട്‌, ഏതോ ഒന്നാണ്‌ ഈശ്വരനെന്ന്‌ കരുതുന്ന ആ വിദ്യ അവിദ്യയാണ്‌. പലതുണ്ട്‌ എന്ന്‌ ആരുപാസിക്കുന്നുവോ അവന്‍ ഇരുട്ടിലേക്ക്‌ പ്രവേശിക്കുന്നു. ''തതോ ഭൂയ ഇവ തേ തമോ യ ഉ വിദ്യായാം രതാഃ'' വിദ്യയെ ഉപാസിക്കുന്നവന്‍ അല്ലെങ്കില്‍ വിദ്യയില്‍ രതിയുള്ളവര്‍ അതിലും വലിയ ഇരുട്ടിലേക്ക്‌ പ്രവേശിക്കുന്നു. ശങ്കരഭഗവദ്‌പാദരുടെ ഉദാഹരണത്തിലൂടെ നമ്മളത്‌ കണ്ടു. മാമ്പഴത്തിനുവേണ്ടി കയറുന്ന വിദ്യാമാര്‍ഗി പകുതിവഴിയില്‍ എത്തിയപ്പോള്‍ ഉറങ്ങുന്നതും, മാമ്പഴം ഏതെങ്കിലും കാലത്ത്‌ വീഴുമെന്ന്‌ പ്രയത്‌നം ചെയ്യാതെ താഴെയിരിക്കുന്ന അവിദ്യാമാര്‍ഗി. ഉപനിഷത്ത്‌ പുറംതിരിഞ്ഞ്‌ നടക്കുന്നതിനെയാണ്‌ പതനം എന്നുപറയുന്നത്‌. 
ഒരു സാധാരണക്കാരന്‍ തെറ്റ്‌ ചെയ്‌തുവെന്നിരിക്കട്ടെ. ഒരു ഐ.എ.എസ്‌. ഓഫീസര്‍ സാധാരണക്കാരന്‍ ചെയ്‌ത അതേ തെറ്റ്‌ ചെയ്‌തുവെങ്കില്‍ സാധാരണക്കാരന്‌ കൊടുക്കുന്ന ശിക്ഷയും, ഓഫീസര്‍ക്ക്‌ കൊടുക്കുന്ന ശിക്ഷയും ഒരുപോലെയായിരിക്കുമോ? അല്ല. കാരണം ഇയാള്‍ വിദ്യാമാര്‍ഗിയാണ്‌. ഇയാള്‍ക്കിതെല്ലാം അറിയുന്ന ആളാണ്‌. അങ്ങനെയുള്ളൊരാളിത്‌ ചെയ്യുമ്പോള്‍ കോടതി കുറച്ചുംകൂടി ഭേദപ്പെട്ടത്‌ കൊടുക്കും. വിദ്യാമാര്‍ഗിയുടെ പതനം വളരെ ശക്തമാണ്‌. എന്തുകൊണ്ടെന്നാല്‍ അവന്‍ കുറച്ചറിഞ്ഞു. ഇനി പുറംതിരിഞ്ഞ്‌ കഴിഞ്ഞാല്‍ കൂരിരുട്ടാണ്‌. അല്ലെങ്കില്‍ ഇരുട്ടില്‍ ഇരിക്കണമായിരുന്നു.
(തുടരും....)

No comments:

Post a Comment