Saturday, 14 June 2014

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 27

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 27
പ്രകൃതേഃ ക്രിയമാണാനി 
ഗുണൈഃ കര്‍മാണി സര്‍വ്വശഃ
അഹങ്കാരവിമൂഢാത്മാ
കര്‍ത്താഹമിതി മന്യതേ
പ്രകൃതിയിലെ ഗുണങ്ങള്‍ക്കനുസരിച്ചാണ് എല്ലാ കര്‍മങ്ങളും ചെയ്യപ്പെടുന്നത്. അഹങ്കാരംകൊണ്ട് മൂഢരായിത്തീര്‍ന്നവര്‍ പക്ഷേ, ഈ കാര്യം ചെയ്യുന്നത് ഞാനാണ് എന്ന് വെറുതെ വിചാരിക്കുന്നു.
മറ്റൊരാളുടെ ഭാരമാണ് തലയിലേറ്റുന്നതെങ്കിലും ആ ഭാരം കൊണ്ട് നമ്മുടെ തല താണ്പോവുകയില്ലേ? അതുപോലെ ദുഷ്കര്‍മ്മങ്ങളും സല്കര്‍മ്മങ്ങളും പ്രകൃതിഗുണങ്ങളില്‍ (സത്വം, രജസ്സ്, തമസ്സ്. ) നിന്നാണുണ്ടാകുന്നതെങ്കിലും , മായാ മോഹം കൊണ്ട് അതിന്റെ കര്‍ത്തൃത്വം തനിക്കാണെന്ന് മൂഢന്‍മാര്‍ സങ്കല്‍പ്പിക്കുന്നു. അസഹിഷ്ണുവും അഹങ്കാരിയും സ്വാര്‍ത്ഥനും ഹ്രസ്വദര്‍ശിയും വിഡ്ഢിയുമായ ഒരുവനോട് ആദ്ധ്യാത്മജ്ഞാനത്തിന്റെ ഗൂഢതത്വങ്ങള്‍ വെളിവാക്കരുത്.
(പ്രകൃതിയിലെ സത്വം, രജസ്സ്, തമസ്സ് എന്നീ മൂന്നു ഗുണങ്ങള്‍ മറ്റൊരു അധ്യായത്തില്‍ വിസ്തരിച്ച് ചര്‍ച്ച ചെയ്യാനിരിക്കുന്നു. പ്രപഞ്ചത്തിലെ എല്ലാ ചലനങ്ങളും ഈ മൂന്നു ഗുണങ്ങളുടെ പ്രവര്‍ത്തനഫലങ്ങളാണ് എന്നു മാത്രം തത്കാലം ധരിക്കാം.)
ഒരേ പണി രണ്ട് മനോഭാവങ്ങളോടെ ചെയ്യാം. പ്രപഞ്ചത്തിന്റെ നിയാമകശക്തിയാണ് യഥാര്‍ഥത്തില്‍ ഈ പണി ചെയ്യുന്നത്, ഞാനൊരു ഉപകരണം മാത്രം എന്നു വിചാരിക്കാം. എന്റെ ശരീരമനോബുദ്ധികള്‍ മാത്രമാണ് കാരണം എന്നും വിചാരിക്കാം. ആദ്യ നിലപാട് സ്വാതന്ത്ര്യത്തിലേക്കും സന്തോഷത്തിലേക്കും രണ്ടാമത്തേത് കെട്ടുപാടുകളിലേക്കും സങ്കടങ്ങളിലേക്കും നയിക്കുന്നു.
കാരണനിയമത്തിന്റെ വെളിച്ചത്തില്‍ ഇതിന്റെ പൊരുള്‍ എളുപ്പത്തില്‍ മനസ്സിലാക്കാം. ഏതൊരു സംഭവത്തിനും ഒന്നാം കാരണം, രണ്ടാം കാരണം എന്നിങ്ങനെ ആത്യന്തിക കാരണം വരെ നിരവധി കാരണങ്ങള്‍ പറയാം. ഇതില്‍ ഏതില്‍ വേണമെങ്കിലും കാരണാന്വേഷണം നമുക്ക് നിര്‍ത്താം. വിവേകികള്‍ ആത്യന്തിക കാരണംവരെ ചെല്ലുന്നു. അതോടെ, കര്‍ത്തൃത്വാഹങ്കാരം പമ്പ കടക്കുന്നു.
ആകട്ടെ, എല്ലാം പ്രകൃതിഗുണങ്ങളാല്‍ നിശ്ചിതമെങ്കില്‍, പ്രത്യക്ഷകര്‍ത്താവായ 'എനിക്ക്' സ്വന്തം ജീവിതത്തില്‍പ്പോലും ഒരു റോളും ഇല്ലേ എന്ന സംശയം വേണ്ട. ശ്രദ്ധിക്കുക:
(തുടരും.....)

No comments:

Post a Comment