ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 29
പ്രകൃതേര്‍ ഗുണസംമൂഢാഃ
സജ്ജന്തേ ഗുണകര്‍മസു
താന്‍കൃസ്‌നവിദോ മന്ദാന്‍
കൃസ്‌നവിന്ന വിചാലയേത്
സജ്ജന്തേ ഗുണകര്‍മസു
താന്‍കൃസ്‌നവിദോ മന്ദാന്‍
കൃസ്‌നവിന്ന വിചാലയേത്
പ്രകൃതിയിലെ ഗുണങ്ങളുടെ നേരറിയാത്ത മൂഢന്മാര്‍, ഗുണാനുസൃതങ്ങള്‍ മാത്രമായ കര്‍മങ്ങളില്‍ അഭിമാനിക്കുന്നു. ആത്മാനാത്മബോധം കൈവന്നവര്‍ അത് ലഭിക്കാത്ത മന്ദബുദ്ധികളെ ചഞ്ചലചിത്തരാക്കരുത്.
പ്രകൃതിയുടെ വശീകരണത്തില്‍ പെടുകയും പ്രകൃതിഗുണങ്ങളാല്‍ മായാമോഹിതരാവുകയും ചെയ്യുന്നവര്‍ കര്‍മ്മത്തിന്റെ ചുഴിയിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നു-. ഇന്ദ്രിയങ്ങള്‍ പ്രകൃതിഗുണങ്ങളുടെ ആകര്‍ഷണത്തില്‍പെട്ട് സജീവമാകുമ്പോള്‍ അവകള്‍ നടത്തുന്ന കര്‍മ്മങ്ങളൊക്കെ ‘ഞാന്‍ നടത്തുന്നു ‘ എന്നു പാമരന്മാര്‍ വിചാരിക്കുന്നു. അങ്ങിനെയുള്ളവരെ ചലിപ്പിക്കാതിരിക്കുവാന്‍ സമ്പൂര്‍ണ്ണജ്ഞാന സമ്പന്നന്‍ മനസ്സിരുത്തണം.
ഞാന്‍ എന്ന ബോധം മനുഷ്യനേ ഉള്ളൂ, ഇതരജീവികള്‍ക്കില്ല. അത് വാസ്തവത്തില്‍ ഒരു പടിവാതിലാണ്. അതിലൂടെ നിത്യമായ ഞാനിലേക്കോ എതിര്‍വശത്തെ നശ്വരതയിലേക്കോ കടക്കാം. എതിര്‍വശം പോയവര്‍ അനുഭവംകൊണ്ടു തിരിച്ചറിഞ്ഞുതന്നെ തിരികെ പുറപ്പെടണം. പറഞ്ഞ് പിന്തിരിപ്പിക്കാന്‍ നോക്കിയിട്ട് കാര്യമില്ല.
ചാഞ്ചല്യത്തിലകപ്പെട്ടാല്‍ അങ്ങും ഇങ്ങുമില്ലാതെ ആയിപ്പോവും. വിഷാദയോഗം അവരെ അന്വേഷികളാക്കുമ്പോള്‍ മാത്രമേ അവര്‍ക്ക് അറിവു നല്കിയിട്ട് പ്രയോജനമുള്ളൂ. (അദ്ധ്യാത്മവിദ്യയുടെ കോഴ്‌സിന് അഡ്മിഷന്‍ കിട്ടാനുള്ള മിനിമം ക്വാളിഫിക്കേഷന്‍ സ്വാനുഭവത്തില്‍ നിന്നുളവായ ജിജ്ഞാസയ്ക്കുള്ള തെളിവാണ്. ഓരോ ശിഷ്യനുമുള്ള തിയറിയും പ്രാക്ടിക്കല്‍സും പ്രത്യേകവുമാണ്.)
(തുടരും.....)
No comments:
Post a Comment