Thursday, 19 June 2014

ഉപനിഷത്ത്‌ പഠനം, തൊണ്ണൂറ്റിമൂന്നാം ദിവസം, ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം, തൊണ്ണൂറ്റിമൂന്നാം ദിവസം, ഈശാവാസ്യം
 
ഒരാളെ നാം സഹായിക്കുന്നുവെങ്കില്‍, നമ്മുടെ മുമ്പില്‍ വരുന്ന ഒരാള്‍, ഭര്‍ത്താവ്‌ ആശുപത്രിയിലാണ്‌, മെഡിക്കല്‍ ബില്ലുമായി വരുന്ന ഒരാള്‍ക്ക്‌ നമ്മള്‍ എങ്ങിനെയാണ്‌ പൈസ കൊടുക്കുക? ഇതൊരു സൈക്കോളജിയാണ്‌. ``എന്തെങ്കിലും തരണേ'' എന്നു പറഞ്ഞാല്‍ പൈസ കൊടുക്കും. ബില്ലുമൊക്കെയായി വന്നുകഴിഞ്ഞാല്‍ എങ്ങിനെയാണ്‌ 50പൈസ കൊടുക്കുക? ഒരഞ്ച്‌ രൂപയോ പത്ത്‌ രൂപയോ കൊടുക്കും. ഇതാണ്‌ ഇവരിങ്ങനെ ഹുക്ക്‌ ചെയ്യുന്നത്‌. അങ്ങനെ സഹായിക്കണമെങ്കില്‍ ഒന്നുകില്‍ നാം എടുക്കുന്ന നിലപാട്‌ ശരിയായിരിക്കണം. ``മെഡിക്കല്‍ ബില്ലോ? അതൊന്നും എനിക്ക്‌ കാണണ്ട''. 50 പൈസയാണെങ്കില്‍ അത്‌. ഒരു 
രൂപയാണെങ്കില്‍ അത്‌. അതില്‍ തീര്‍ത്തേക്കണം. ഇത്‌ അതങ്ങനെയല്ല. മെഡിക്കല്‍ ബില്ലുമൊക്കെയായി വന്ന ആള്‍ക്കൊരു പത്തു രൂപയേ കൊടുക്കുന്നുണ്ടാവുകയുള്ളൂ. അത്‌ കള്ളത്തരമായിരിക്കുമോ? അവന്‍ ഷാപ്പിലേക്കാണോ പോയത്‌? ഞാന്‍ കബളിക്കപ്പെട്ടു എന്ന്‌ എന്റെ മകനോടോ, ഭര്‍ത്താവിനോടോ, ഭാര്യയോടോ പറയാന്‍ എനിക്കിഷ്‌ടമല്ല. അത്‌ ഞാന്‍ സമ്മതിക്കുകയുമില്ല. അപ്പോള്‍ നാമെന്തുപറയും? ``ഏയ്‌. അയാളങ്ങനെ ഷാപ്പിലൊന്നും പോകുന്ന ആളല്ല''. മെഡിക്കല്‍ ബില്ലൊക്കെയുണ്ട്‌. എനിക്ക്‌ നന്നായി അറിയാം. ``ആരെ? നിനക്കറിയുമോ അയാളെ?''. അങ്ങനെയല്ല. ഒരാളെ കണ്ടാല്‍ എനിക്ക്‌ അറിയാം. ``ബില്ല്‌ സത്യമാണോ അല്ലയോ'' എന്ന്‌. ഇതേ ആള്‍ തന്നെ എന്റടുത്ത്‌ നിന്ന്‌ പൈസ മേടിച്ച്‌ ഷാപ്പിലേക്ക്‌ പോകുന്നത്‌ ഞാന്‍ കണ്ടതാണ്‌. നാം തന്നെ കബളിക്കപ്പെട്ടു എന്നുള്ളതില്‍ നമുക്ക്‌ വ്യഥയുണ്ടാവുന്നുണ്ട്‌. വിഷമമുണ്ടാകുന്നുണ്ട്‌. അങ്ങനെ കബളിക്കപ്പെടാതെ സത്യത്തെ സാക്ഷാത്‌കരിക്കണം. അതാണ്‌ ഉപനിഷത്തിന്റെ ആവശ്യം. 
സത്യസാക്ഷാത്‌കാരത്തിനുവേണ്ടി തെരഞ്ഞെടുത്തിട്ടുള്ള ഓരോ കാല്‍വെപ്പും വളരെ ബോധപൂര്‍വ്വമായിരിക്കണം. അങ്ങനെയൊരു തെറ്റിദ്ധാരണ ഉണ്ടാവരുത്‌. ``ഓ ഇവിടെയാണിതിരിക്കുന്നത്‌'' എന്ന്‌. അതുകൊണ്ട്‌ ``സഹ ഉഭയം വേദഃ`` അറിയുക. ഉയരുക. എല്ലാ കാര്യത്തിലും. ഈയൊരു അറിവ്‌ നമുക്കുണ്ടായിരിക്കണം. ഇതാണ്‌ നാം കുട്ടികള്‍ക്ക്‌ പറഞ്ഞുകൊടുക്കേണ്ടത്‌.
ബുദ്ധന്‌ വാര്‍ദ്ധക്യത്തെയും, മരണത്തെ പോലും പറഞ്ഞുകൊടുക്കാതെയാണ്‌ മാതാപിതാക്കള്‍ വളര്‍ത്തിയത്‌. പല രക്ഷിതാക്കളും പറയുന്നത്‌ ``എന്റെ കുട്ടി ഒരു കഷ്‌ടപ്പാടും അറിയരുത്‌'' എന്നാണ്‌. എന്നാല്‍ എന്റെ കുട്ടി ആദ്യം അറിയേണ്ടത്‌ കഷ്‌ടപ്പാടുകളാണ്‌. സമൂഹത്തിലെ എല്ലാ അനാശാസ്യപ്രവര്‍ത്തനങ്ങളും നാം അവര്‍ക്ക്‌ പറഞ്ഞുകൊടുക്കണം. നമ്മളില്‍നിന്ന്‌ അവരെല്ലാം അറിയണം. കേള്‍ക്കണം. ``മോനെ, ഈ സിറ്റിയില്‍ പലകാര്യങ്ങളുമുണ്ട്‌. ബോംബെയില്‍, ഡല്‍ഹിയിലുമൊക്കെയുണ്ട്‌. ഇന്ത്യാരാജ്യത്തിന്റെ ഒരു സ്വഭാവം ഇതാണ്‌. നിയമം ഇതാണ്‌. ചിലതിന്‌ നിയമം ഇല്ലാത്തതാണ്‌. പക്ഷേ നിയമത്തിനനുസരിച്ചിട്ടുള്ളതല്ല; സമൂഹം എന്നുപറഞ്ഞാല്‍ ഇങ്ങനെയുള്ള പല സംഗതികളുമുണ്ട്‌''. എല്ലാം അച്ഛനും അമ്മയും പറഞ്ഞുകൊടുക്കണം. നമ്മുടെ വിചാരം ഇതൊന്നും കുട്ടികളറിയണ്ട എന്നാണ്‌. കൂട്ടിലടച്ചതുപോലെയാണ്‌ നാമിവരെ വളര്‍ത്തുന്നത്‌. അങ്ങനെ ചെയ്യുമ്പോഴോ? അവര്‍ക്ക്‌ ഇതെന്താണ്‌ അതെന്താണ്‌ എന്ന ചോദ്യങ്ങളുണ്ടാകും. ഇതൊക്കെ പറഞ്ഞുകൊടുക്കാന്‍ സ്‌കൂളില്‍ വേറെ ചിലരുണ്ടാകും. ഇവന്‍ അല്ലെങ്കില്‍ ഇവള്‍ ഇതിനെക്കുറിച്ച്‌ പഠിക്കും. ഈ കുട്ടികള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ അവന്‍ പെട്ടെന്ന്‌ പറയുകയാണെന്നിരിക്കട്ടെ അവന്റെ സുഹൃത്തിനോട്‌. ``ഇതെല്ലാം എനിക്ക്‌ അച്ഛന്‍ പറഞ്ഞുതന്നിട്ടുണ്ട്‌ അല്ലെങ്കില്‍ അമ്മ പറഞ്ഞുതന്നിട്ടുണ്ട്‌''. ``ങ്‌ഹേ''. പിന്നെ അവനില്‍ ഒന്നും ഏശില്ല. കാരണം നമ്മളത്‌ കൃത്യമായി പറഞ്ഞുകൊടുത്തിട്ടുണ്ട്‌.
(തുടരും...)

No comments:

Post a Comment