Saturday, 14 June 2014

ഉപനിഷത്ത്‌ പഠനം, എണ്‍പത്തിമൂന്നാം ദിവസം, ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം, എണ്‍പത്തിമൂന്നാം ദിവസം, ഈശാവാസ്യം
 
കുരുക്ഷേത്രത്തില്‍ പോകുന്ന ഒരാള്‍ ഭഗവദ്‌ഗീത ഇവിടെയാണ്‌ ഉപദേശിച്ചത്‌ എന്ന്‌ അറിയുന്നു. അപ്പോള്‍ എന്തായി? നമ്മുടെ ഈ പുസ്‌തകങ്ങളൊക്കെ നശിച്ചുകഴിഞ്ഞാലും ആ ഭൂപ്രദേശം ഇന്നും ഭഗവദ്‌ഗീതയുടെ പേരില്‍ നിലനില്‌ക്കുന്നു. അവിടെയെത്തിയാലെങ്കിലും ആളുകള്‍ അതിനെക്കുറിച്ച്‌ സ്‌മരിക്കുന്നു. ലോകത്ത്‌ വേറെ എവിടെയും കാണില്ല ഇങ്ങനെയൊരു സംസ്‌കാരം. ഇതില്‍നിന്നാണ്‌ പിന്നീടുണ്ടായിട്ടുള്ള ബാക്കിയുള്ളതിനൊക്കെ പ്രചോദനമായിട്ടുള്ളത്‌. ഇവിടെ ഭൂപ്രദേശവുമായി അതിനെ ബന്ധിപ്പിച്ചിരിക്കുന്നു. ഈ ഉപനിഷത്ത്‌ ആശയങ്ങള്‍ മനസ്സില്‍നിന്ന്‌ ചോര്‍ന്നുപോയാലും, പുറത്ത്‌ നോക്കിയാല്‍ കാണാം. ഹിമാലയത്തില്‍ പോയിക്കഴിഞ്ഞാല്‍ മുഴുവന്‍ ഋഷീശ്വരന്മാരുടെ പേരിലാണ്‌ അറിയപ്പെടുന്നത്‌. `നചികേതാതാല്‍' നചികേതസ്സ്‌ ഇരുന്നത്‌. `വ്യാസഗുഹ' വ്യാസര്‍ ഇരുന്ന സ്ഥലം. മനസ്സിലാക്കുമ്പോള്‍ നാം ഇങ്ങനെയാണ്‌ മനസ്സിലാക്കേണ്ടത്‌. പരമമായ സത്യത്തെ കുറിച്ച്‌ പറയുമ്പോള്‍ ഋഷി ഒരു നീക്കുപോക്കുമില്ലാതെ പറയുന്നു. ``സ്വയംഭൂഃ`` അത്‌ സ്വയം ജാതമായതാണ്‌.
സ്വയംഭൂഃ ക്ഷേത്രത്തില്‍ പോയിക്കഴിഞ്ഞാല്‍ നമ്മുടെ സങ്കല്‌പമെന്താണ്‌? അടിയില്‍ നിന്ന്‌ ഒരു കല്ല്‌ തനിയെ ഇങ്ങോട്ട്‌ പൊങ്ങിവന്നു. അതാണ്‌ സ്വയംഭുഃ. ``സ്വയംഭുഃ`` എന്നാല്‍ മറ്റൊന്നിനെയും ആശ്രയിക്കാതെ ജാതമായത്‌ എന്നാണ്‌. ``ശാശ്വതീഭ്യഃ സമാഭ്യഃ`` അനാദികാലം മുതല്‍തന്നെ ഇതുള്ളത്‌. ആദിയും അന്തവും ഇല്ലാത്തതതാണ്‌. ``യാഥാതഥ്യതഃ മുന്‍പേ ഉള്ളതുപോലെതന്നെ. മുമ്പ്‌ എന്തായിരുന്നു ഉണ്ടായിരുന്നത്‌. ഉപനിഷത്തിലെ ``സദേവ സൗമ്യാ ഇദമഗ്രേ ആസീത`` എന്നുപറയുന്നതുപോലെ, മുമ്പത്തെ കര്‍മ്മഗതിക്കനുസൃതമായി ``അര്‍ത്ഥാന്‍`` അര്‍ത്ഥങ്ങളെ, ഈ വിശ്വത്തിലെ ദൃശ്യങ്ങളെ ``വൃദധാത്‌`` വേര്‍തിരിച്ച്‌ പ്രകടമാക്കി. മുന്‍പേയുള്ള കണക്കെ തന്നെ ഈ വിശ്വത്തെ ആ സത്യം വേര്‍തിരിച്ച്‌ പ്രകടമാക്കി. 
ജലത്തില്‍ തിരമാലയും നുരയും കുമിളയും പതയും ഇതെല്ലാം തന്നെ ആ ഒരു സത്യത്തിന്റെ പ്രകടനമാണ്‌. നാം വിചാരിക്കും. പണ്ടൊക്കെ എത്രയോ നല്ലതായിരുന്നു. ഇപ്പോഴായിരുന്നു വളരെ മോശം. പണ്ടും ഇപ്പോഴും ഒക്കെ നല്ലതുതന്നെ. മുമ്പ്‌ വിദ്യയേയും അവിദ്യയേയും ഉപാസിക്കുന്നത്‌ പറഞ്ഞതുപോലെ ഇവിടെ പുതിയൊരു വാക്കിനെ ഋഷി അവതരിപ്പിക്കുന്നു. സംഭൂതിയെന്നും ഭൂതിയെന്നും.
(തുടരും....)

No comments:

Post a Comment