Monday, 30 June 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 11

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 11
യേ യഥാ മാം പ്രപദ്യന്തേ
താംസ്തഥൈവ ഭജാമ്യഹം
മമ വര്‍ത്മാനുവര്‍ത്തന്തേ
മനുഷ്യാഃ പാര്‍ത്ഥ, സര്‍വ്വശഃ
അര്‍ജുന, ആര്‍ എപ്രകാരം എന്നെ സമീപിക്കുന്നുവോ അവരെ അപ്രകാരംതന്നെ ഞാന്‍ അനുഗ്രഹിക്കുന്നു. എന്തുകൊണ്ടെന്നാല്‍ എല്ലാവരും അവരവരുടെ അഭീഷ്ടമനുസരിച്ച് ചെയ്യുന്ന ഉപാസനാരൂപമായ സകല പരിശ്രമങ്ങളും എന്നിലെത്തിച്ചേരാനുള്ള വഴികള്‍ തന്നെയാണ്.
എന്നില്‍ ജീവിതം സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് അവരുടെ വിശ്വാസത്തിനനുസൃതമായി സ്നേഹവും ശ്രദ്ധയും എന്നില്‍ നിന്നു ലഭിക്കുമെന്നുള്ളത് ക്രമാനുസാരമായ കാര്യം മാത്രമാണ്. എല്ലാ മനുഷ്യരും നൈസര്‍ഗ്ഗികമായിത്തന്നെ എന്റെ ദിവ്യമായ പൊരുളിനെ ആരാധിക്കാന്‍ തയ്യാറാകുന്നു. എന്നാല്‍ അജ്ഞതകൊണ്ട് അപഥസഞ്ചാരം ചെയ്യുന്ന ആളുകള്‍ , ഒന്നായ എന്നെ പലതായി സങ്കല്പിക്കുന്നു; നാമമില്ലാത്ത എനിക്ക് പല നാമങ്ങളും നല്‍കുന്നു. നിര്‍വചിക്കാന്‍ കഴിയാത്ത എന്നെ വിവിധരൂപത്തില്‍ ദേവന്മാരും ദേവികളുമാക്കി വിവരിക്കുന്നു. ഞാന്‍ ഏകനായി തുല്യശക്തിയോടെ എല്ലായിടത്തും സ്ഥിതിചെയ്യുന്നുവെങ്കിലും, കുഴഞ്ഞുമറിഞ്ഞ ചിന്താഗതിക്കടിപ്പെട്ട്, അവര്‍ എന്നെ ഉയര്‍ന്നതും താഴ്ന്നതുമായ പലതട്ടുകളിലുമായി ദര്‍ശിക്കുന്നു.
സത്യത്തെ തുടക്കത്തില്‍ എങ്ങനെ സമീപിച്ചാലും കുഴപ്പമില്ല. ഈശ്വരന്‍ ഇല്ല എന്നു കരുതുന്ന ആളും തന്റെ ഉള്ളില്‍ ആ നിലപാടിന് ആസ്പദമായ ഒരു ദര്‍ശനം രൂപപ്പെടുത്തിയിട്ടുണ്ടല്ലോ. നിലവിലുള്ള ഈശ്വരസങ്കല്പങ്ങളെ അപേക്ഷിച്ച് കൂടുതല്‍ മെച്ചപ്പെട്ട ഒന്നിനെ അന്വേഷിക്കുകയാണ് അയാള്‍. ഏതുതരം വിശ്വാസത്തിനും അതിനനുസരിച്ച പരിണതി ഉണ്ടാകുന്നു. പ്രാപഞ്ചികനായ തന്നേക്കാള്‍ നിത്യവും സത്യവുമായ ഒന്നുണ്ട് എന്ന തിരിച്ചറിവില്‍ എത്തുന്നതോടെ എല്ലാവരും അറിഞ്ഞോ അറിയാതെയോ ഈശ്വരാരാധന തുടങ്ങുന്നു. കണ്ടും കേട്ടും പകര്‍ന്നും കിട്ടിയും ശീലിച്ച രീതികളിലും മുറകളിലും ഇതുതുടരുന്നു. ചിലര്‍പുനരാലോചന നടത്തി പുതുവഴി തേടുന്നു. എവ്വിധമായാലും ഈശ്വരന്റെ വഴിയിലാണ് എല്ലാവരും ചരിക്കുന്നത്. വിദ്വേഷഭക്തിവരെ ഈശ്വരാരാധനയാകുന്നത് ഇങ്ങനെയാണ്. ഒരുമതവും വിശ്വാസവും തെറ്റോ നിഷ്ഫലമോ അല്ല. എല്ലാ പുഴകളും കടലിലേക്ക് ഒഴുകുന്നവ തന്നെ. എല്ലാവരും സഹയാത്രികര്‍. ആര്‍ക്കും ആരോടും അന്യത്വമോ ശത്രുത്വമോ വേണ്ട.
ഓരോരുത്തനും സ്വീകരിച്ച വഴിയും മുറയും ഏതെന്നു നോക്കി ആരോടെങ്കിലും ഇഷ്ടമോ അനിഷ്ടമോ അടിസ്ഥാനചൈതന്യത്തിന് ഇല്ല. അവനവന്റെ കൈയിലെ പാത്രത്തിന്റെ വലുപ്പമനുസരിച്ച് ആ മഹാസമുദ്രത്തില്‍ നിന്ന് ആര്‍ക്കും എത്രയും മുക്കി എടുക്കാം. പക്ഷഭേദമോ മുന്‍ഗണനയോ ഇല്ല. അപൂര്‍വവും വിശാലവുമാണ് ഈ ദര്‍ശനം.
ഏതെങ്കിലും ഒരുതരം വിശ്വാസത്തിലേക്കോ ഉപാസനയിലേക്കോ നയിക്കുകയല്ല എല്ലാ വിശ്വാസങ്ങളുടെയും അടിസ്ഥാന സ്വഭാവം നിഷ്പക്ഷമായി വിശകലനം ചെയ്ത് പ്രകൃതിയുടെ പരമരഹസ്യം അവതരിപ്പിക്കുകയാണ് ഗീത ചെയ്യുന്നത്.
(തുടരും.....)

ഉപനിഷത്ത്‌ പഠനം, നൂറ്റിരണ്ടാം ദിവസം, ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം, നൂറ്റിരണ്ടാം ദിവസം, ഈശാവാസ്യം
പറയുന്നു, ഹേ ``പൂഷന്‍``അല്ലയോ പ്രപഞ്ചത്തെ പോഷിപ്പിക്കുന്നവനെ. സൂര്യന്റെ പേരാണ്‌ പൂഷന്‍. അല്ലയോ സൂര്യ ഭഗവാനെ, ``ത്വം`` അങ്ങ്‌ ``സത്യധര്‍മായ`` `തന്നെ' തന്നെ അവതരിപ്പിക്കുന്നു. സത്യത്തെ ധര്‍മമായി സ്വീകരിച്ചിട്ടുള്ള എനിക്കായികൊണ്ട്‌, സത്യധര്‍മനായിക്കൊണ്ട്‌ എന്നുപറഞ്ഞാല്‍ ഞാന്‍ സത്യത്തെയാണ്‌ ധര്‍മമായി സ്വീകരിച്ചിട്ടുള്ളത്‌. അങ്ങനെയുള്ള എനിക്കായിക്കൊണ്ട്‌ ``ദൃഷ്‌ടയേ`` ദൃഷ്‌ടിക്കായിക്കൊണ്ട്‌, എന്റെ കാഴ്‌ചയ്‌ക്കായിക്കൊണ്ട്‌, എന്റെ അനുഭവത്തിനായി ``അപാവൃണു`` മാറ്റിയാലും. അപ്പോള്‍ സത്യത്തിന്റെ മുഖം സ്വര്‍ണ്ണനിര്‍മ്മിതമാര്‍ന്ന മൂടികൊണ്ട്‌ മറയ്‌ക്കപ്പെട്ടിരിക്കുന്നു. അല്ലയോ സൂര്യഭഗവാനേ, സത്യത്തെ ധര്‍മ്മമായി സ്വീകരിച്ചിട്ടുള്ള എനിക്കായിക്കൊണ്ട്‌ ആ ആവരണത്തെ മാറ്റിയാലും. സത്യത്തെ ഞാന്‍ അറിയട്ടെ. അനുഭവിക്കട്ടെ. 
നാം പ്രസന്റേഷനൊക്കെ കൊടുക്കുമ്പോള്‍ എങ്ങിനെയാണ്‌ കൊടുക്കുന്നത്‌? നന്നായി പായ്‌ക്ക്‌ ചെയ്‌ത്‌. ഉള്ളിലെന്താണെന്നൊന്നും ആര്‍ക്കും അറിയില്ല. നമ്മള്‍ അതിന്‌ എന്തുകൊണ്ട്‌ ഏറ്റവും അധികം പ്രാധാന്യം കൊടുക്കുന്നു? ഒരുപാടുപേര്‍ വരുന്നതാണ്‌. അവര്‍ നോക്കിയാല്‍ ഇതുമാത്രമേ കാണാന്‍ പാടുള്ളൂ. കടയില്‍ ചെന്ന്‌ ഏതെങ്കിലും പ്രസന്റേഷന്‍പേപ്പര്‍ സെലക്‌ട്‌ ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കുന്നത്‌. അതുകൊണ്ടാണ്‌ പ്രസന്റേഷന്‍ പേപ്പറില്‍ വിവിധ ഡിസൈനും കളറുമൊക്കെ ഉണ്ടായത്‌. നമ്മുടെ മനോഗതിക്ക്‌ അനുസരിച്ച്‌. ചിലരിങ്ങനെ പച്ചകളറില്‍ ഇങ്ങനെ കൊണ്ടുവരും. അതുകാണുമ്പോള്‍ തന്നെ മറ്റുള്ളവര്‍ക്ക്‌ അസ്വസ്ഥത ഉണ്ടാകും. എന്നിട്ട്‌ മറ്റുള്ളവരോട്‌ പറയും. ഓ! അവരുടെയൊരു പ്രസന്റേഷന്‍. `നീ കണ്ടോ അത്‌ പച്ചകളറിലിങ്ങനെ' എന്ന്‌. ചിലരുടേതാകട്ടെ പച്ചകളര്‍ തന്നെയായിരിക്കും വളരെ നന്നായിട്ടുണ്ട്‌ എന്ന്‌ പറഞ്ഞ്‌ ഇങ്ങനെ കൊണ്ടുവരും. ചിലര്‍ക്ക്‌ ചുകപ്പ്‌. അല്ലെങ്കില്‍ അതിലും നല്ലത്‌. അതിനെയിങ്ങനെ റിബ്ബണൊക്കെ കെട്ടി. ആ റിബ്ബണ്‍ തിളങ്ങണം. സത്യം ഇങ്ങനെ മറച്ചിരിക്കുകയാണ്‌; പലവിധത്തില്‍. 
വീട്ടില്‍ വരുന്ന ആള്‍ക്ക്‌ ബ്രേക്ക്‌ഫാസ്റ്റോ ഡിന്നറോ ഒക്കെ കൊടുക്കുന്നത്‌ എങ്ങിനെയാണ്‌? അകത്ത്‌ അത്‌ ഉണ്ടാക്കുന്നത്‌ എങ്ങിനെയാണ്‌ എന്ന്‌ നമുക്കറിയില്ല. നമ്മുടെ മുന്നില്‍ വരുമ്പോഴോ അത്‌ കൊടിലൊക്കെ വെച്ച്‌ വൃത്തിയായി കൊടുക്കുന്നു. അടുക്കളയിലെ അവസ്ഥ എന്തായിരിക്കും? ചിലപ്പോള്‍ ഇഡ്ഡലി തട്ടില്‍നിന്ന്‌ കൈകൊണ്ടുതന്നെ പാത്രത്തിലേക്ക്‌ എടുത്തിടുകയായിരിക്കും. മേശപ്പുറത്തെത്തുമ്പോള്‍ കൊടിലായി. സ്‌പൂണായി. അപ്പോള്‍ എല്ലാവരും ഇതിനെ താലോലിക്കുന്നുണ്ട്‌. ഈ മന്ത്രം വെച്ചുവേണം പുറകിലേക്ക്‌ പോയി അവിദ്യയെ ഉപാസിക്കുന്നത്‌ മനസ്സിലാക്കാന്‍. ഈ സ്വര്‍ണ്ണമൂടിയെയാണ്‌ ഉപാസിക്കുന്നത്‌. അതിനെ ഉപാസിക്കുന്നതിലൂടെ ഇരുട്ടിലേക്കാണ്‌ നാം പ്രവേശിക്കുന്നത്‌. 
ഈ മന്ത്രത്തെ നന്നായി വിസ്‌തരിക്കേണ്ടതുണ്ട്‌. തുടര്‍ന്ന്‌ ഈ മന്ത്രത്തിന്റെ അനുസന്ധാനത്തില്‍, ഈ മന്ത്രത്തെ താന്‍ സൂര്യന്റെ മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ എന്താണ്‌ സാക്ഷാത്‌കാരം? എങ്ങിനെയാണ്‌ സാക്ഷാത്‌കരിക്കുന്നത്‌ അതാണ്‌ വരുന്ന മന്ത്രങ്ങള്‍.
(തുടരും....)

ഉപനിഷത്ത്‌ പഠനം, നൂറ്റിഒന്നാം ദിവസം, ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം, നൂറ്റിഒന്നാം ദിവസം, ഈശാവാസ്യം
വീടാകെ വൃത്തികേടായി കിടക്കുന്ന സമയത്ത്‌ വീട്ടിലേക്ക്‌ പെട്ടെന്നാരെങ്കിലും വരുമ്പോള്‍ നമ്മളിതെല്ലാം കൂടെ ചുരുട്ടിയെടുത്ത്‌ കട്ടിലിന്റെ അടിയിലേക്കിട്ട്‌ ഒരു നല്ല ബെഡ്‌ഷീറ്റ്‌ മുകളിലേക്കിട്ട്‌ ഇതിനെ താഴ്‌ത്തിവെയ്‌ക്കും. വരുന്നവര്‍ എന്തായാലും ഇത്‌ പൊക്കിനോക്കുകയില്ലല്ലോ. എല്ലാം അതിന്റെ ഉള്ളില്‍. ``സത്യസ്യ മുഖം അപിഹിതം`` പൂജാമുറിയൊന്നും ആരും കാണണ്ട എന്ന്‌ വിചാരിച്ച്‌ പൂട്ടി ലോക്ക്‌ ചെയ്‌ത്‌ വെയ്‌ക്കും. ചിലതൊക്കെ അങ്ങനെയാണ്‌. ബാത്‌റൂമിന്റെ അവസ്ഥയാണെങ്കില്‍ പറയേണ്ടതില്ലല്ലോ. ഒരിക്കല്‍ സ്വാമി ബാത്‌റൂമില്‍ പോകട്ടെ എന്നുപറഞ്ഞപ്പോള്‍ ``ഒറ്റമിനുട്ട്‌'' എന്ന്‌ അവര്‍ പറഞ്ഞു. പിന്നെ അവരെ കണ്ടതേയില്ല. മകനെ ഇത്‌ ക്ലീനാക്കുന്ന ലോഷന്‍ വാങ്ങിക്കാന്‍ വിട്ടിരിക്കുകയാണ്‌, പിന്‍വാതിലിലൂടെ. പലയിടത്തും പലേ അനുഭവങ്ങളാണ്‌. ഒരു സ്ഥലത്ത്‌ ചെന്നപ്പോള്‍ അവിടെയുള്ള തുണികളെല്ലാം ബക്കറ്റില്‍ നിറച്ചു അതിനെ കമിഴ്‌ത്തി വെച്ചിരിക്കുന്നു. പെട്ടെന്ന്‌ ബക്കറ്റ്‌ എടുത്തപ്പോള്‍ അതെല്ലാം കൂടെ താഴെ വീണു. ഇതൊക്കെ ചെറിയ ഉദാഹരണങ്ങളാണ്‌. 
നമ്മള്‍ എല്ലാറ്റിനേയും മറയിടുന്നു. നര വരുമ്പോള്‍ ഡൈ ചെയ്യുന്നു. എല്ലാത്തിനേയും നമ്മള്‍ മറയ്‌ക്കുന്നു. യാഥാര്‍ഥ്യത്തിനെ നാംമറയ്‌ക്കുന്നു. ഇതിനൊരു വലിയ തലങ്ങളുണ്ട്‌. അതിങ്ങനെ പലവിധത്തില്‍ നില്‍ക്കുകയാണ്‌. എന്നാല്‍ അത്‌ ചെയ്യണ്ട എന്നല്ല. മനസ്സിലാവാന്‍ വേണ്ടി പറയുകയാണ്‌. ഏതോ ഒരു സത്യം, ബ്രഹ്മം എന്നുപറയുന്നത്‌ അതിനെ ഒരു അടപ്പിട്ടുവെച്ചു; ആ അടപ്പിനെ നീക്കിയാല്‍ അത്‌ കാണാം എന്നല്ല. ബ്രഹ്മത്തിനെ സ്വര്‍ണ്ണനിര്‍മ്മിതമായ മൂടികൊണ്ട്‌ മറച്ചിരിക്കുന്നുവെന്നും, അതൊന്ന്‌ നീക്കിക്കിട്ടിയാല്‍ കാണാമായിരുന്നു എന്നല്ല പറയുന്നത്‌. 
നാം എത്രത്തോളം ഈ മന്ത്രവുമായി സാമ്യപ്പെടുന്നു അല്ലെങ്കില്‍ ഈ ലോകത്തില്‍നിന്ന്‌ സത്യത്തെ എങ്ങിനെ മറയ്‌ക്കപ്പെടുന്നു, നമ്മുടെ കര്‍മ്മങ്ങളില്‍, ചിന്തകളില്‍ ഈയൊരു മറ വരുന്നുണ്ടോ, ഈ മറയെ നാം ആഗ്രഹിക്കുന്നുവോ അതോ താലോലിക്കുന്നുവോ അതാണ്‌ അവിദ്യയെ ഉപാസിക്കല്‍. കവറിംഗിനെയാണ്‌ നാം ഉപാസിക്കുന്നത്‌. ``സത്യസ്യ മുഖം അപിഹിതം`` സത്യത്തിന്റെ മുഖം മറയ്‌ക്കപ്പെട്ടിരിക്കുന്നു.
(തുടരും....)

ഉപനിഷത്ത്‌ പഠനം, നൂറാം ദിവസം, ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം, നൂറാം ദിവസം, ഈശാവാസ്യം
സ്വര്‍ണമാണ്‌ ഇവിടുത്തെ ഏറ്റവും വലിയ പ്രശ്‌നക്കാരന്‍. അതുകൊണ്ട്‌ സ്വര്‍ണ്ണനിര്‍മ്മിതമാര്‍ന്ന മൂടികൊണ്ടാണ്‌ സത്യത്തിന്റെ മുഖം മറച്ചിരിക്കുന്നത്‌. ഗോള്‍ഡന്‍ ലേബല്‍. ഗോള്‍ഡന്‍ റാപ്പര്‍ ഇട്ടുകഴിഞ്ഞാല്‍ ഏത്‌ ഉല്‍പ്പന്നവും വിറ്റുപോയ്‌ക്കോളും. ഇവിടെ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന സാധനങ്ങള്‍ക്കൊക്കെ ഒരു ഗോള്‍ഡ്‌ കവറിംഗ്‌ ഉണ്ട്‌. വളരെ സിബോളിക്‌ ആണത്‌. നിങ്ങള്‍ ഏതെങ്കിലും സാധനങ്ങളൊക്കെ മാര്‍ക്കറ്റ്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഒരു ഗോള്‍ഡന്‍ഫിനിഷിംഗ്‌ ഇട്ടാല്‍ രക്ഷപ്പെടും. ചോക്കലേറ്റുകളിലാണ്‌ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്‌. ചോക്കലേറ്റുകള്‍ നിരത്തിവെച്ചതിനുശേഷം കുട്ടികളെ വിളിച്ചുനോക്കൂ. അവര്‍ ആദ്യം എടുക്കുന്നത്‌ ഗോള്‍ഡന്റെ തിളക്കമുള്ള ചോക്കലേറ്റായിരിക്കും. അതാണവര്‍ക്ക്‌ ഏറ്റവും കൂടുതല്‍ ഇഷ്‌ടമാകുന്നത്‌. ഇതുമാത്രമല്ല; എല്ലാം തന്നെ. എല്ലാറ്റിന്റേയും മറ ഇതാണ്‌. അതുകൊണ്ടാണ്‌ ഹിരണ്യാക്ഷന്‍, ഹിരണ്യന്‍ - സ്വര്‍ണ്ണത്തില്‍ അക്ഷി വെച്ചവന്‍, അസുരന്‍- എന്നുപറയുന്നത്‌. ആസൂരികമായ ഭാവത്തിന്റെ ഒരു ലേപനം, അല്ലെങ്കില്‍ കവറിംഗ്‌ ആണ്‌ സ്വര്‍ണ്ണം. ``ഹിരണ്‍മയേന പാത്രേണ സ്വര്‍ണനിര്‍മ്മിതമെന്ന്‌ തോന്നുന്ന മൂടികൊണ്ട്‌, അടപ്പുകൊണ്ട്‌ സത്യസ്യ മുഖം അപിഹിതം`` യാഥാര്‍ഥ്യത്തിന്റെ മുഖം മറയ്‌ക്കപ്പെട്ടിരിക്കുന്നു. 
ഈ ശ്ലോകത്തില്‍ നിന്നാണ്‌ രാമായണം ഉണ്ടാകുന്നത്‌. മനസ്സാകുന്ന സീത, രാമനാകുന്ന ബോധത്തില്‍നിന്ന്‌ കാഞ്ചനമൃഗത്തിലേക്ക്‌, സ്വര്‍ണമാനിലേക്ക്‌ പതിക്കുന്നു. അത്‌ ഒറിജിനനല്ല എന്ന്‌ സീതയോട്‌ രാമന്‍ പറയുന്നുണ്ട്‌. എന്നാല്‍ സീത മാനിനെപിടിക്കാന്‍ രാമനെ പ്രേരിപ്പിക്കുന്നു. അതോടുകൂടി ദശകണ്‌ഠന്റെ അടുത്തേക്ക്‌ സീത എത്തുകയായി. എന്നുപറഞ്ഞാല്‍ വിഷയങ്ങളില്‍ പതിക്കുന്നതിന്റെ ഒരു സൂചനയാണ്‌. നമ്മളും ഇതിലാണ്‌ പോയി വീഴുന്നത്‌. അതുകൊണ്ടിത്‌ പ്രാര്‍ത്ഥനയാണ്‌. ``ഹിരണ്മയേന പാത്രേണ സത്യസ്യാപിഹിതം മുഖം`` യാഥാര്‍ഥ്യം മറയ്‌ക്കപ്പെട്ടിരിക്കുന്നത്‌ പലപ്പോഴും ഇങ്ങനെയാണ്‌.
മഹാഭാരതത്തിന്റെ കേന്ദ്രവും ഇതുതന്നെയാണ്‌. സത്യത്തിന്റെ മുഖം മറച്ചിരിക്കുന്നത്‌ ധര്‍മ്മപുത്രരിലൂടെയാണ്‌. പാണ്‌ഡവരിലൂടെയാണ്‌. അതുകൊണ്ടാണ്‌ പാണ്‌ഡവന്മാര്‍ ചെയ്യുന്ന അധര്‍മ്മ ത്തെ നമുക്ക്‌ ധര്‍മ്മമായി തോന്നുന്നത്‌. ഇതൊരു മറയ്‌ക്കലാണ്‌. വ്യാസന്റെ അല്ലെങ്കില്‍ ഉപനിഷത്തിന്റെ ഒരു അവതരണമാണ്‌. ധര്‍മ്മപുത്രര്‍ ചൂതുകളിക്കുന്നുവെങ്കില്‍ സത്യത്തിന്റെ മറയാണ്‌. ഒരു രാജാവ്‌ ഒരിക്കലും ചെയ്യാന്‍ പാടില്ല. ഭാര്യയെ പണയം വെക്കുന്നത്‌ ശരിയാണോ? ഇത്‌ ന്യായമല്ല. കാട്ടാളന്മാര്‍ പോലും ചെയ്യില്ല. ഒരു വിദ്യാഭ്യാസവും ഇല്ലാത്ത, സംസ്‌കാരശൂന്യരായിട്ടുള്ളവര്‍ പോലും തങ്ങള്‍ക്ക്‌ എന്തുവിധത്തിലുള്ള പരാജയം സംഭവിച്ചുകഴിഞ്ഞാല്‍ പോലും, മുഴുവന്‍ കുലത്തിന്റെ വധുവെന്ന്‌ പ്രകീര്‍ത്തിച്ച്‌ എല്ലാവരും അനുഗ്രഹിച്ച ആ സഹധര്‍മ്മിണിയെ പണയവസ്‌തുവാക്കുന്നത്‌ ``സത്യസ്യ മുഖം അപിഹിതം ഹിരണ്‍മയേന പാത്രേണ`` വ്യാസര്‍ അവതരിപ്പിക്കുന്നതാണ്‌. എന്നാലും നമ്മള്‍ പാണ്‌ഡവരെ ന്യായീകരിക്കുന്നു. എത്ര ഭംഗിയായിട്ടാണ്‌ ഇത്‌ അവതരിപ്പിച്ചിരിക്കുന്നത്‌. യാഥാര്‍ഥ്യങ്ങളെ മറച്ചിരിക്കുന്നത്‌ വളരെ മനോഹരമായിട്ടാണ്‌. നമ്മളും ഇത്‌ ചെയ്യാറുണ്ട്‌.
(തുടരും...)

ഉപനിഷത്ത്‌ പഠനം, തൊണ്ണൂറ്റിഒമ്പതാം ദിവസം, ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം, തൊണ്ണൂറ്റിഒമ്പതാം ദിവസം, ഈശാവാസ്യം
മന്ത്രം പതിനഞ്ച്‌
``ഹിരണ്മയേന പാത്രേണ സത്യസ്യാപിഹിതം മുഖം
തത്ത്വം പൂഷന്നപാവൃണു സത്യധര്‍മായ ദൃഷ്‌ടയേ.``
ഹിരണ്മയേന=സ്വര്‍ണനിര്‍മിതമെന്ന പോലെ തിളങ്ങുന്ന; പാത്രേണ=പാത്രംപോലെയുള്ള മൂടികൊണ്ട്‌; സത്യസ്യ=സൂര്യമണ്‌ഡലത്തില്‍ സ്ഥിതിചെയ്യുന്ന ബോധവസ്‌തുവിന്റെ; മുഖം=യഥാര്‍ഥരൂപം; അപിഹിതം=മൂടപ്പെട്ടുപോയിരിക്കുന്നു; പൂഷന്‍=ജഗത്തിനെ പോഷിപ്പിച്ചു നില്‍ക്കുന്ന അല്ലയോ സൂര്യഭഗവന്‍; ത്വം=അങ്ങ്‌; സത്യധര്‍മായദൃഷ്‌ടയേ= സത്യദര്‍ശനം ജീവിതലക്ഷ്യമാക്കിയിട്ടുള്ള എനിക്കു കാണാനായി; അപാവൃണു=ആ മൂടുപടം ഒന്നു മാറ്റൂ.
ഈശാവാസ്യ ഉപനിഷത്ത്‌ പഠിക്കുന്ന സമയത്ത്‌ നമ്മുടെ സംസ്‌കാരത്തിന്റെ ഒരു ഏകദേശരൂപം മനസ്സിലാകും. ഉപനിഷത്ത്‌ കാലത്ത്‌, കാലഗണന ചെയ്യുകയാണെങ്കില്‍, കാലഘട്ടം പറയുകയാണെങ്കില്‍, ഔപനിഷദ്‌കാലം എന്ന്‌ പറയും ഒന്ന്‌. രണ്ടാമത്തേത്‌ ഇതിഹാസം. പിന്നെ പൗരാണികം. കാലാന്തരത്തില്‍ വന്നിട്ടുള്ള ഓരോരോ മാറ്റങ്ങളുണ്ട്‌. ശിഷ്യന്മാര്‍, വിദ്യാര്‍ത്ഥികള്‍, ഗുരുക്കന്മാര്‍ ഇവരെല്ലാം തന്നെ ഈശ്വരനെ പ്രത്യക്ഷമായി ഉപാസിച്ചിരുന്നത്‌ സൂര്യനെയാണ്‌. ഇന്നും സൂര്യോപാസകന്മാരുണ്ട്‌. സൂര്യയോഗികളുമുണ്ട്‌. സൂര്യനെ പ്രത്യക്ഷനായ ഈശ്വരനായി ഉപാസന ചെയ്‌തിരുന്നു വളരെ പണ്ട്‌ കാലത്ത്‌. വൈദിക കാലത്ത്‌. അഗ്നിയും പ്രത്യക്ഷനായ ഈശ്വരനാണ്‌. ഏറ്റവും പ്രാചീനമെന്ന്‌ വിശേഷിപ്പിക്കുന്ന ഋഗ്വേദം. അതിലെ പ്രഥമസൂക്തം ആരംഭിക്കുന്നത്‌ തന്നെ `ഓം അഗ്നിമീളേ പുരോഹിതം' എന്നുപറഞ്ഞുകൊണ്ടാണ്‌. അഗ്നിയെക്കുറിച്ച്‌ ഇതില്‍ വിസ്‌തരിക്കുന്നുണ്ട്‌. ഗ്യാസ്‌ലൈറ്റ്‌ കത്തിക്കുമ്പോഴും സിഗരറ്റ്‌ കത്തിക്കുമ്പോഴും ഇതിനെ ചൊല്ലാം `അഗ്നേ നയ' എന്ന്‌. അഗ്നി കൊണ്ടുനടക്കുന്നവരെ അഗ്നിഹോത്രികള്‍ എന്നാണ്‌ പറയുന്നത്‌. അവര്‍ ഇന്ന്‌ സമൂഹത്തിലേറെയുണ്ട്‌. തീപ്പെട്ടികൊണ്ടുനടക്കുന്നവര്‍. അഗ്നിയെ വഹിക്കുന്നവര്‍. 
വൈദികകാലത്ത്‌ സൂര്യനായിരുന്നു പ്രത്യക്ഷനായ നാരായണന്‍. സൂര്യോപാസന ചെയ്‌തവരായിരുന്നു പണ്ടുള്ളവര്‍. സൂര്യനോടാണ്‌ അവരെല്ലാം പറഞ്ഞിരുന്നത്‌. ഈ മന്ത്രവും സൂര്യനോടാണ്‌ ഉപനിഷത്‌ വിദ്യാര്‍ത്ഥി പറയുന്നത്‌. ഭഗവദ്‌ഗീതയില്‍തന്നെ ഭഗവാന്‍ പറയുന്നുണ്ട്‌. ``ഇമം വിവസ്വതേ യോഗം പ്രോക്താവാനഹമവ്യയം വിവസ്വാന്‍ മനവേ പ്രാഹ മനുരിക്ഷ്വാകവേ�ബ്രവീത്‌. ഏവം പരമ്പരാപ്രാപ്‌തം ഇമം രാജര്‍ഷയോ വിദുഃ സ കാലേനഹ മഹതാ യോഗോ നഷ്‌ടഃ പരംതപ'' എന്ന്‌. ഭഗവാന്‍ എല്ലാ രഹസ്യവും ഉപദേശിച്ചുകൊടുത്തത്‌ സൂര്യനാണ്‌. സൂര്യന്‍ മനുവിന്‌ ഉപദേശിച്ചു. മനു ഇക്ഷ്വാകുവിന്‌ ഉപദേശിച്ചു. ഇങ്ങനെ ``ഏവം പരമ്പരാ പ്രാപ്‌തം`` ഇപ്രകാരം പാരമ്പര്യത്തിലൂടെ പ്രാപ്‌തമായിട്ടുള്ള അറിവാകുന്ന ഈ യോഗം നിന്റെ സമയത്ത്‌ അര്‍ജ്ജുനാ, ``യോഗോ നഷ്‌ടഃ പരംതപ`` നിന്നില്‍ ഞാനിത്‌ നഷ്‌ടമായത്‌ കാണുന്നു എന്ന്‌ ഭഗവാന്‍ പറയുന്നു. ഇതിന്റെയൊരു നഷ്‌ടം വരുന്ന സമയത്ത്‌ ഇതിനെ തിരിച്ചെടുക്കുന്ന ഒരു പ്രക്രിയയുണ്ട്‌. അതാണ്‌ ധ്യാനം. അതെവിടെനിന്ന്‌ തുടങ്ങണം? സൂര്യനില്‍ നിന്ന്‌. ഇതില്‍ നിന്ന്‌ തുടങ്ങുക എന്ന്‌ പറഞ്ഞാല്‍ എല്ലാവര്‍ക്കും എളുപ്പമുള്ള കാര്യമാണ്‌.
(തുടരും...)

ഉപനിഷത്ത്‌ പഠനം, തൊണ്ണൂറ്റിഎട്ടാം ദിവസം, ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം, തൊണ്ണൂറ്റിഎട്ടാം ദിവസം, ഈശാവാസ്യം
മന്ത്രം പതിനാല്‌
``സംഭൂതിം ച വിനാശം ച യസ്‌തദ്‌ വേദോഭയം സഹ
വിനാശേന മൃത്യും തീര്‍ത്ത്വാസംഭൂത്യാമൃതമശ്‌നുതേ.``
സംഭൂതിംചവിനാശംച=വിദ്യാരൂപമായ സംഭൂതിയേയും വിനാശംകൊണ്ട്‌ അവിദ്യാരൂപമായ അസംഭൂതിയെയും; തത്‌ഉദയം=ആ രണ്ടിനേയും; യഃസഹവേദ=ഏതു ജിജ്ഞാസു ഒരുമിച്ചറിയുന്നുവോ; വിനാശേന=അയാള്‍ അവിദ്യാരൂപമായ അസംഭൂതി വിനാശമാണെന്നറിഞ്ഞു; മൃത്യുംതീര്‍ത്വാ=പതനരൂപമായ മരണത്തെക്കടന്ന്‌; സംഭൂത്യാ=സത്യത്തോടടുപ്പിക്കുന്ന വിദ്യാരൂപമായ സംഭൂതിയെ അറിഞ്ഞ്‌; അമൃതം അശ്‌നുതേ=മോഹബദ്ധനാകാതെ മുന്നോട്ടു നീങ്ങി അമൃതസ്വരൂപമായ സത്യത്തെ പ്രാപിക്കുന്നു. 
``സംഭൂതിം ച വിനാശം ച`` വിദ്യാരൂപമായിട്ടുള്ള സംഭൂതിയേയും അവിദ്യാരൂപമായ അസംഭൂതിയേയും ``തത്‌ ഉഭയം യഃ സഹ വേദ`` അത്‌ രണ്ടിനേയും യാതൊരുവന്‍ ഒരുമിച്ച്‌ അറിയുന്നു. വിദ്യയെയും അവിദ്യയെയും ആര്‌ ഒരുമിച്ച്‌ അറിയുന്നു. സാധകന്‍ സാധനയിലൂടെ മുന്നോട്ട്‌ പോകുമ്പോള്‍ തനിക്ക്‌ കൈവരുന്ന നേട്ടങ്ങളെയും കോട്ടങ്ങളെയും. ഈ നേട്ടം താല്‍ക്കാലികമാണ്‌. ഈ നേട്ടത്തെ ഞാന്‍ ഉപാസിക്കുന്നുവെങ്കില്‍ അതുതന്നെ കോട്ടമായി തീരുമെന്ന്‌ ആര്‌ അറിയുന്നു. ഒന്ന്‌ വസ്‌തുനിഷ്‌ഠമായി അറിവിന്റെ രൂപത്തില്‍ ഉള്‍ക്കൊള്ളുന്ന അറിവും അതായത്‌ ജ്ഞാനതലത്തില്‍. രണ്ടാമത്തേത്‌ അസംഭൂതിം സംഭൂതിം എന്ന്‌ പറയുമ്പോള്‍ അതിനെ താന്‍ അനുഭവപ്പെടുത്താന്‍ ശ്രമിക്കുന്ന സമയത്ത്‌ തന്നിലുണ്ടാകുന്ന മാറ്റങ്ങള്‍, താനത്‌ പ്രയോഗത്തില്‍ വരുത്താന്‍ ശ്രമിക്കുന്ന സമയത്ത്‌ തന്നെ ഗൈഡ്‌ ചെയ്യുകയാണ്‌ ഋഷി ഇവിടെ. ഇങ്ങനെയുള്ള ചിലതിലൊന്നും പോയി ഭ്രമിക്കരുത്‌. ഇതാണ്‌ സത്യം എന്ന്‌ മനസ്സിലാക്കി കളയരുത്‌. ചിലര്‍ കണ്ണടയ്‌ക്കുമ്പോള്‍ നീലവെളിച്ചം കാണും വേറെ എന്തെങ്കിലുമൊക്കെ വരും. അപ്പോള്‍ ഞാന്‍ സത്യത്തെ അറിഞ്ഞു എന്നൊന്നും ധരിക്കരുത്‌. അതാണ്‌ സത്യമെന്നൊന്നും കരുതണ്ട. മുന്നിലേക്ക്‌ തന്നെ പോയ്‌ക്കൊള്ളുക. ``തത്‌ ഉഭയം യഃ സഹ വേദ`` എന്താണ്‌ ആ അറിവ്‌. ``വിനാശേന മൃത്യും തീര്‍ത്വാ`` അവിദ്യ നാശമാണെന്നറിഞ്ഞ്‌ മരണത്തെ തരണം ചെയ്‌ത്‌ (മരണം= മാറ്റം, അമൃതം=മാറ്റമില്ലായ്‌മ) ``സംഭൂത്യാ അമൃതം അശ്‌നുതേ`` വിദ്യ കൊണ്ട്‌ അമൃതത്വത്തെ പ്രാപിക്കണം. 
ഇനി വിദ്യകൊണ്ട്‌ അമൃതത്വത്തെ പ്രാപിക്കുന്ന മന്ത്രം അവതരിപ്പിക്കുന്നു. ഈശാവാസ്യഉപനിഷത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു മന്ത്രം. ഏത്‌ ക്ഷേത്രത്തിന്റെ നടയിലിരുന്നും ഒരു ഉപനിഷത്ത്‌ പ്രാര്‍ത്ഥന, ഭഗവാനിഷ്‌ടപ്പെടുന്ന, ആ ബ്രഹ്മം, ആ സത്യം ഇഷ്‌ടപ്പെടുന്ന ഒരു പ്രാര്‍ത്ഥന ഉണ്ടോയെന്ന്‌ ചോദിച്ചാല്‍ അത്‌ ഇതാണ്‌. ഏത്‌ നടയില്‍ പോയിരുന്നും കണ്ണടച്ച്‌ പ്രാര്‍ത്ഥിക്കാനുള്ളത്‌ ഇതാണ്‌. ഏറ്റവും പ്രധാനപ്പെട്ടതാണ്‌.
(തുടരും...)

ഉപനിഷത്ത്‌ പഠനം, തൊണ്ണൂറ്റിഏഴാം ദിവസം, ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം, തൊണ്ണൂറ്റിഏഴാം ദിവസം, ഈശാവാസ്യം
മന്ത്രം പതിമൂന്ന്‌
``അന്യദേവാഹുഃ സംഭവാന്യഭാഹുരസംഭവാത്‌
ഇതി ശുശ്രുമ ധീരാണാം യേ നസ്‌തദ്‌ വിചചക്ഷിരേ``
സംഭവാത്‌=സംഭൂതിരൂപമായ വിദ്യകൊണ്ട്‌; അന്യത്‌ ഏവ ആഹുഃ=വേറെ ഫലം എന്നു തന്നെ പറയുന്നു; അസംഭവാത്‌=അസംഭൂതിരൂപമായ അവിദ്യകൊണ്ട്‌; അന്യത്‌ ആഹുഃ=വേറെ ഫലം എന്നു പറയുന്നു; നഃ=ഞങ്ങള്‍ക്ക്‌; യേ=ഏതു സത്യദര്‍ശികളാണോ; തത്‌=സംഭവത്തിന്റെയും അസംഭവത്തിന്റെയും രഹസ്യം; വിചചക്ഷിരേ=വ്യക്തമായി പറഞ്ഞുതന്നിട്ടുള്ളത്‌; ധീരാണാം=ആ ധീരന്മാരുടെ വാക്കുകളില്‍നിന്നും; ഇതിശുശ്രുമഃ=ഇങ്ങനെ ഞങ്ങള്‍ കേട്ടിട്ടുണ്ട്‌.
മുമ്പ്‌ പറഞ്ഞ അതേ ആശയത്തെ തന്നെ വീണ്ടും പറയുകയാണ്‌. ഇത്‌ എന്റെ അഭിപ്രായമല്ല. മറിച്ച്‌ എന്റെ പൂര്‍വ്വന്മാര്‍ പറഞ്ഞുതന്നതാണ്‌. ``അന്യദേവാഹുഃ സംഭവാത്‌`` സംഭൂതിരൂപമായ വിദ്യ കൊണ്ട്‌ ``അന്യത്‌ ഏവ ആഹുഃ`` വേറെയാണ്‌ ഫലമെന്ന്‌ പറയപ്പെടുന്നു. ``അസംഭവാത്‌`` അസംഭൂതിരൂപമായ അവിദ്യ കൊണ്ട്‌ ``അന്യത്‌ ഏവ ആഹുഃ`` അതിനെ ഉപാസിക്കുന്നതിലൂടെ കിട്ടുന്ന ഫലം വേറെയാണ്‌. വിദ്യയെ ഉപാസിക്കുമ്പോള്‍ ഒരു ഫലം. അവിദ്യയെ ഉപാസിക്കുമ്പോള്‍ വേറെ ഫലം. ``നഃ യേ തത്‌ വിചചക്ഷിരേ`` ആരാണോ അതിനെ ഞങ്ങള്‍ക്ക്‌ വ്യക്തമായി പറഞ്ഞുതന്നിട്ടുള്ളത്‌ ``ധീരാണാം`` ധീരന്മാരായ ഗുരുക്കന്മാരില്‍ നിന്ന്‌ ``ഇതി ശുശ്രുമ`` ഇപ്രകാരം ഞങ്ങള്‍ കേട്ടു. ധീരന്മാരായ ഗുരുക്കന്മാരാണ്‌ ഞങ്ങള്‍ക്ക്‌ ഇപ്രകാരം പറഞ്ഞുതന്നിട്ടുള്ളത്‌. അതിനെ കുറച്ചുകൂടി വിസ്‌തരിക്കുന്നു.

ഉപനിഷത്ത്‌ പഠനം, തൊണ്ണൂറ്റിആറാം ദിവസം, ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം, തൊണ്ണൂറ്റിആറാം ദിവസം, ഈശാവാസ്യം
രാവിലെ മെഡിറ്റേഷനും, ഗായത്രിജപമൊക്കെയുണ്ട്‌ എങ്കില്‍ ചിലതൊക്കെ പറയാന്‍ പറ്റും. ``നമ്മുടെ വല്ല്യച്ഛന്‍ ഒരാഴ്‌ചക്കുള്ളില്‍ മരിക്കും'' എന്ന്‌ എനിക്കിന്നൊരു തോന്നല്‍. അമ്മയോട്‌ പറഞ്ഞു. ``നീ വെറുതെ ആരോടും ഇത്‌ പറയാന്‍ നിക്കണ്ട'' എന്ന്‌ അമ്മ. പറഞ്ഞപോലെ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ വല്ല്യച്ഛന്‍ മരിച്ചു. ``നിനക്കെങ്ങിനെ തോന്നി''. ``എനിക്കങ്ങനെ തോന്നുന്നുണ്ട്‌''. നിനക്കെന്താണ്‌ ഇപ്പോള്‍ തോന്നുന്നതെന്ന്‌ ഞാന്‍ പറയാം. ``വിശപ്പുണ്ട്‌. എന്തെങ്കിലും എടുക്കൂ കഴിക്കാന്‍ തരൂ''. അല്ലെങ്കില്‍ ഇവന്‍ വേറെയെന്തെങ്കിലും പറയും. അത്‌ ഫലിക്കും. പിന്നെ ഇവനൊരു സിദ്ധനായി. മരണം പ്രവചിക്കുന്ന സിദ്ധന്‍. ഇതിലൊന്നും ഭ്രമിക്കരുതെന്നാണ്‌ ഉപനിഷത്ത്‌ പറയുന്നത്‌. അതുകൊണ്ട്‌ ``അസംഭൂതി സംഭൂതി`` ഉണ്ടാകുന്നതിലും ഉണ്ടാകാത്തതിലും. നല്ലവണ്ണം ഉണ്ടായിട്ടുള്ളതും അതേപോലെ ക്രമത്തിലല്ലാതെ, ഈ ബഡ്‌ ചെയ്‌ത്‌ എടുത്തതൊക്കെ അതിനെ ആരാണോ ഉപാസിക്കുന്നത്‌ അവനാണ്‌ ഇരുട്ടില്‍ പ്രവേശിക്കുക.
രാമകൃഷ്‌ണദേവന്‍ വളരെ ശക്തമായ ഭാഷയിലാണ്‌ ഇതിനെകുറിച്ച്‌ പറയുന്നത്‌. വചനാമൃതമൊക്കെ പറയുന്നത്‌ കേട്ടാല്‍ ഒമിറ്റ്‌ ചെയ്യും. കുര്‍വാര്‍പുക്കൂര്‍ എന്ന തന്റെ ഗ്രാമത്തില്‍ ജോലിചെയ്യുന്ന സ്‌ത്രീകള്‍ അവരങ്ങനെ എല്ലുമുറിയെ പണിയെടുക്കുന്നവരാണ്‌. തിരക്കുപിടിച്ച ആളുകളാണ്‌. മലമൂത്രവിസര്‍ജ്ജനം ചെയ്യാന്‍ പോലും സമയംകിട്ടില്ല എന്നാണ്‌. വിസര്‍ജ്ജനത്തിന്റെ അത്യാസന്നനിലയില്‍ ഓടിയിട്ടാണ്‌ വരുന്നത്‌. ഇരിക്കാന്‍ പോലും മിനക്കെടില്ല എന്നാണ്‌. പകുതിയിരുന്നുകൊണ്ടാണ്‌ ഇത്‌ നിവര്‍ത്തിക്കുന്നത്‌. അത്‌ ഞാന്‍ കാണാറുണ്ട്‌ എന്ന്‌ രാമകൃഷ്‌ണദേവന്‍ പറയും. അങ്ങനെ വെളിക്കിരിക്കുന്നവരെപോലെയാണ്‌ എനിക്ക്‌ സിദ്ധന്മാര്‍ എന്നാണ്‌ അദ്ദേഹം പറയുന്നത്‌. ശക്തമായിട്ടാണ്‌ പറയുന്നത്‌. അവരെകാണുമ്പോള്‍ എനിക്ക്‌ അറപ്പുതോന്നാറുണ്ട്‌; അതുപോലെതന്നെയാണ്‌ ഇവരെ കാണുമ്പോഴും. അസംഭൂതിയെ ഉപാസിക്കുന്നു. ``അന്ധം തമഃ പ്രവിശന്തി`` അവര്‍ ഇരുട്ടിലേക്ക്‌ പ്രവേശിക്കുന്നു. ``യ ഉ സംഭൂത്യാം രതാഃ`` എന്നാല്‍ സംഭൂതിയില്‍ ആര്‌ രമിക്കുന്നു, ആ മനസ്സിന്റെ ശീതളിമയില്‍, അന്തഃശീതളിമയില്‍, ഗുരുദേവന്‍ പറഞ്ഞതുപോലെ, അതില്‍ വീണ്ടും, ``തതോ ഭൂയ ഇവ തേ തമഃ`` സിദ്ധാവസ്ഥയില്‍ ആര്‍ രതി കാണുന്നുവോ അവന്‍ ഇരുട്ടി നല്‍ പ്രവേശിക്കുന്നു. മറ്റവനെ സംബന്ധിച്ച്‌ ഇരുട്ടില്‍ തന്നെയാണ്‌. ഇതില്‍ രമിക്കുന്നവനോ കൂരിരുട്ടില്‍ പ്രവേശിക്കുന്നു. വിദ്യ- അവിദ്യ, സംഭൂതി - അസംഭൂതി. വീണ്ടും ഉപനിഷത്ത്‌ ഋഷി പറയുന്നു.

ഉപനിഷത്ത്‌ പഠനം, തൊണ്ണൂറ്റിഅഞ്ചാം ദിവസം, ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം, തൊണ്ണൂറ്റിഅഞ്ചാം ദിവസം, ഈശാവാസ്യം
മന്ത്രം പന്ത്രണ്ട്‌
``അന്ധം തമഃ പ്രവിശന്തി യേ�സംഭൂതിമുപാസതേ
തതോ ഭൂയ ഇവ തേ തമോ യ ഉ സംഭൂത്യാം രതാഃ``
യേ=ആരൊക്കെയാണോ; അസംഭൂതിം=സത്യത്തില്‍നിന്നും അകറ്റുന്ന അസംഭൂതിയെ; ഉപാസതേ=പിന്‍തുടരുന്നത്‌; അന്ധം തമഃ പ്രവിശന്തി=അവര്‍ കൂരിരുട്ടിലേയ്‌ക്ക്‌ പ്രവേശിക്കാന്‍ ഇടവരുന്നു; യഉ=ഇനി ആരൊക്കെയാണോ; സംഭൂത്യാം രതാഃ=സത്യത്തോടടുപ്പിക്കുന്ന സംഭൂതിയില്‍ നിന്നു രമിച്ചു പോകുന്നത്‌; തേ=അവര്‍; തതഃ ഭൂയഃഇവ=അസംഭൂതിയിലുള്ളതിനേക്കാള്‍ അധികമെന്നു തോന്നുമാറുള്ള; തമഃ=ഇരുട്ടില്‍ കടക്കാന്‍ ഇടവരുന്നു.
``അന്ധം തമഃ പ്രവിശന്തി`` ഇരുട്ടിലേക്ക്‌ പ്രവേശിക്കുന്നു. സൂര്യരഹിതമായ, ആസുരികഭാവങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട്‌ ജീവിക്കുന്നവര്‍ അജ്ഞാനത്തിലാണ്‌. ധൃതരാഷ്‌ട്രനാണ്‌ ഈ മന്ത്രത്തിന്റെ ഒരു രൂപം. ``അന്ധം തമഃ പ്രവിശന്തി`` എന്ന മന്ത്രത്തിനെ ഒരു കഥാപാത്രമാക്കി ചിത്രീകരിക്കാമോ എന്ന്‌ ചോദിച്ചാല്‍ അത്‌ ധൃതരാഷ്‌ട്രനാകുന്നു. അന്ധന്‍ കണ്ണുകാണാത്തവന്‍. അയാളുടെ പ്രവൃത്തികളൊക്കെ അങ്ങിനെയാണ്‌. അയാള്‍ പ്രവേശിച്ചിരിക്കുന്ന ലോകമങ്ങിനെയാണ്‌. അയാളെ ആരെങ്കിലും കൂട്ടുപിടിച്ചിട്ടുണ്ടെങ്കില്‍ അവരും കണ്ണുകെട്ടിയിട്ടാണ്‌ നടപ്പ്‌. ഇതാണതിന്റെ രഹസ്യം. ``യഃ`` ആരാണോ ``അസംഭൂതിമുപാസതേ`` വിദ്യയേയും അവിദ്യയേയും ഇവിടെ സംഭൂതിയെന്നും അസംഭൂതിയെന്നും പറയുന്നു. സമ്യക്‌ ആകുംവണ്ണമുള്ള ഭവിക്കലാണ്‌ സംഭൂതി. നന്നായി ഉണ്ടാകല്‍. അസംഭൂതി അതിന്‌ വിപരീതമായിട്ടുള്ളതാണ്‌. നന്നായി ഉണ്ടാകാത്തത്‌. ``അസംഭൂതിമുപാസതേ`` സത്യത്തില്‍നിന്ന്‌ അകറ്റുന്ന എന്തൊക്കെ ഉണ്ടാകലുകള്‍ ഉണ്ടാകുന്നുണ്ടോ അതിനെ ഉപാസിക്കുന്നത്‌. 
എന്തിനാണ്‌ ഉപനിഷത്ത്‌ ഇങ്ങനെ ഇത്‌ അവതരിപ്പിച്ചത്‌? സത്യാന്വേഷണത്തിന്‌ മുതിരുന്ന ഒരുവന്‌ ചിലപ്പോള്‍ അവന്‍ ഏകാഗ്രപ്പെടുന്ന സമയത്ത്‌ അവനില്‍ ചില സവിശേഷമാര്‍ന്ന ഗുണങ്ങള്‍ അല്ലെങ്കില്‍ സിദ്ധികള്‍ ഇതൊക്കെ കൈവരാം. ആ സിദ്ധികള്‍ സ്വായത്തമാകാം ചിലപ്പോള്‍. മനസ്സ്‌ ഏകാഗ്രപ്പെട്ട്‌ സൂക്ഷ്‌മമായി കഴിഞ്ഞാല്‍ വളരെ വേഗത്തില്‍ പലതും പറയാനും അറിയാനുമൊക്കെ സാധിക്കും. അതിനെയവന്‍ തൊഴിലാക്കുന്നുവെങ്കില്‍ അതിനെയാണ്‌ ഇവിടെ പറയുന്നത്‌. സാധനയുടെ, ഏകാഗ്രതയുടെ ഫലമായി നമുക്ക്‌ ചില കഴിവുകള്‍, അതിനെ സിദ്ധി എന്ന്‌ പറയും, സാധകന്‍ സാധനയിലൂടെ സാധ്യമാകേണ്ടത്‌ സാധിപ്പിക്കുന്ന ആ അവസരത്തില്‍ അവനില്‍ ചില സിദ്ധികള്‍ വരും. അതിലാരെങ്കിലും ഭ്രമിക്കുന്നു അല്ലെങ്കില്‍ അതിനെയാണ്‌ ഉപാസിക്കുന്നത്‌ എങ്കില്‍ വേദാന്ത ശാസ്‌ത്രം ഇതിനെ അംഗീകരിക്കുന്നില്ല. വളരെ ലളിതമായിട്ടുള്ളൊരു ഏര്‍പ്പാടാണിത്‌. ആളുകളുടെ ധാരണ തന്നെ അങ്ങനെയാണ്‌. സത്യം അറിഞ്ഞവര്‍ എന്ന്‌ പറഞ്ഞാല്‍ എന്തൊക്കെയോ ഏടാകൂടങ്ങള്‍ കാണിക്കുന്നവരെന്നാണ്‌. അങ്ങനെയല്ല. വളരെ ലളിതമാണ്‌. ഇതിനെ തെറ്റിദ്ധരിക്കുകയുമരുത്‌. ഉപനിഷത്തില്‍ ഇങ്ങനെയാണ്‌ പറഞ്ഞിരിക്കുന്നത്‌. 
(തുടരും...)

ഉപനിഷത്ത്‌ പഠനം, തൊണ്ണൂറ്റിനാലാം ദിവസം, ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം, തൊണ്ണൂറ്റിനാലാം ദിവസം, ഈശാവാസ്യം
ഇന്റര്‍നെറ്റ്‌ കണക്ഷന്‍ എന്തുകൊണ്ടാണ്‌ മോനെ, അച്ഛന്‍ എടുത്തുതരാത്തത്‌? അതൊരു നെറ്റാണ്‌. ആ നെറ്റില്‍ പെട്ടാല്‍ പെട്ടു. ആ മുക്കുവന്‍ ഇടുന്ന വലയാണത്‌. അതിലേക്ക്‌ മത്സ്യം വീഴുന്നതുപോലെ വീഴും. അതെന്താണ്‌ അച്ഛാ അത്‌? അതിനിങ്ങനെ കുറേ കുഴപ്പങ്ങളുണ്ട്‌. പിന്നെ മോന്റെ പ്രായം. അവന്‍ വളര്‍ന്നുവരികയാണ്‌. പലതും അറിയാനുള്ള ജിജ്ഞാസ. എല്ലാ സംഗതിയും പറഞ്ഞുകഴിഞ്ഞാല്‍ അവന്‌ ബോദ്ധ്യമായി. ഇത്‌ നമ്മളങ്ങനെയല്ല. ``നെറ്റോ''. ``ങ്‌ഹും. അത്‌ മാത്രം എടുത്തുതരില്ല''. അതെന്താണ്‌? അതെന്താണ്‌ എന്നുപറഞ്ഞാല്‍ അത്രതന്നെ. അതുവേണ്ട. അതെന്താണ്‌ അച്ഛാ? ``അത്‌ വേണ്ട'' എന്നല്ലേ പറഞ്ഞത്‌. ``നീ ആരാണ്‌ എന്നെ ചോദ്യം ചെയ്യാന്‍''. കഴിഞ്ഞു കഥ. അങ്ങനെ പോരാ. എന്തുകൊണ്ട്‌ അച്ഛന്‍ വേണ്ട എന്ന്‌ പറയുന്നു? ``വരൂ. ഇരിക്കൂ. പറഞ്ഞുതരാം''. കൃത്യമായിരിക്കണം ഉത്തരം. അവനെ സംബന്ധിച്ച്‌ അത്‌ നാം പറഞ്ഞുകൊടുക്കണം. ഉപനിഷത്തിന്റെ അവതരണം ഇതാണ്‌. ``ഉഭയം സഹ വേദഃ`` ഒരുമിച്ചറിയുന്നതാര്‌?
ഒരു ഉദാഹരണം കൂടി. നമ്മളൊരു അമ്പലത്തിലേക്ക്‌ പോകുന്ന വഴിയില്‍ കുറച്ചുഭാഗം മഹാ വൃത്തികേടാണ്‌. കച്ചറകള്‍ കിടക്കുന്ന വഴി. ആ വൃത്തികേടിന്റെ വഴിയിലൂടെ നടക്കുമ്പോള്‍ നാം സാരിയോ, മുണ്ടോ ഒന്ന്‌ ഇത്തിരി പൊക്കിപിടിച്ച്‌ ശ്രദ്ധിച്ച്‌ നടക്കും. ``ഹൗ''എന്ന്‌ പറഞ്ഞിട്ട്‌. ഈയൊരു നടപ്പ്‌ ആവശ്യമാണ്‌. അതല്ലാതെ വഴിയുടെ അറ്റത്ത്‌ നിന്ന്‌ ``ഏതുകാലത്താണ്‌ ഈ വഴി നന്നാവുക, അന്ന്‌ വരാം അമ്പലത്തിലേക്ക്‌''. അങ്ങനെയല്ല. ഈ ലോകത്ത്‌ ജീവിക്കുമ്പോള്‍ ഇങ്ങനെയുള്ള ചില വഴികളിലൂടെ നമുക്ക്‌ യാത്ര ചെയ്യേണ്ടതുണ്ട്‌. ഈ വഴികളുടെ സ്വഭാവത്തെ ആരറിയുന്നു അവനാണ്‌ അറിയുന്നവന്‍. അല്ലാതെ സാദാമട്ടില്‍ നടന്നുപോയാല്‍ വസ്‌ത്രങ്ങളില്‍ അഴുക്ക്‌ പുരളും. വസ്‌ത്രം ഒന്ന്‌ പൊക്കിപിടിച്ച്‌ കാല്‌ വെക്കുന്നതില്‍ സൂക്ഷ്‌മത വേണം. അതുകൊണ്ട്‌ നമുക്ക്‌ ഈ വഴിയെ പരവതാനി ആക്കുന്നതിന്‌ പകരം ചെരിപ്പിടാം. ആ ചെരിപ്പിടലാണ്‌ ഇത്‌. ഒന്ന്‌ പൊക്കിപിടിക്കുന്നതിനെയാണ്‌ ഋഷി പറയുന്നത്‌. 
``ഉഭയം സഹ വേദഃ`` ആരാണ്‌ ഇതിനെ രണ്ടിനേയും ഒരുമിച്ചറിയുന്നത്‌ ``അവിദ്യയാ മൃത്യും തീര്‍ത്ത്വാ`` അവിദ്യ മരണമാണെന്ന്‌ അറിഞ്ഞ്‌, ആ മരണത്തെ അതിവര്‍ത്തിച്ച്‌ വിദ്യയെ അറിവിലൂടെ ``അമൃതം അശ്‌നുതേ`` മരണമില്ലായ്‌മയെ പ്രാപിക്കണം. മരണമില്ലായ്‌മയെ അറിയണമെങ്കില്‍ മരണത്തെ അറിയണം. മരണം എന്നാല്‍ മാറ്റം. മാറുന്നതിനെ അറിയുമ്പോഴേ മാറാത്തതിനെ അറിയാന്‍ സാധിക്കൂ. തുടര്‍ന്ന്‌ ഇതേ ആശയത്തെ തന്നെ ഗുരു വീണ്ടും രണ്ട്‌ പുതിയ ശബ്‌ദങ്ങളെ അവതരിപ്പിച്ചുകൊണ്ട്‌ പറയുന്നു.
(തുടരും...)

Thursday, 19 June 2014

ഉപനിഷത്ത്‌ പഠനം, തൊണ്ണൂറ്റിമൂന്നാം ദിവസം, ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം, തൊണ്ണൂറ്റിമൂന്നാം ദിവസം, ഈശാവാസ്യം
 
ഒരാളെ നാം സഹായിക്കുന്നുവെങ്കില്‍, നമ്മുടെ മുമ്പില്‍ വരുന്ന ഒരാള്‍, ഭര്‍ത്താവ്‌ ആശുപത്രിയിലാണ്‌, മെഡിക്കല്‍ ബില്ലുമായി വരുന്ന ഒരാള്‍ക്ക്‌ നമ്മള്‍ എങ്ങിനെയാണ്‌ പൈസ കൊടുക്കുക? ഇതൊരു സൈക്കോളജിയാണ്‌. ``എന്തെങ്കിലും തരണേ'' എന്നു പറഞ്ഞാല്‍ പൈസ കൊടുക്കും. ബില്ലുമൊക്കെയായി വന്നുകഴിഞ്ഞാല്‍ എങ്ങിനെയാണ്‌ 50പൈസ കൊടുക്കുക? ഒരഞ്ച്‌ രൂപയോ പത്ത്‌ രൂപയോ കൊടുക്കും. ഇതാണ്‌ ഇവരിങ്ങനെ ഹുക്ക്‌ ചെയ്യുന്നത്‌. അങ്ങനെ സഹായിക്കണമെങ്കില്‍ ഒന്നുകില്‍ നാം എടുക്കുന്ന നിലപാട്‌ ശരിയായിരിക്കണം. ``മെഡിക്കല്‍ ബില്ലോ? അതൊന്നും എനിക്ക്‌ കാണണ്ട''. 50 പൈസയാണെങ്കില്‍ അത്‌. ഒരു 
രൂപയാണെങ്കില്‍ അത്‌. അതില്‍ തീര്‍ത്തേക്കണം. ഇത്‌ അതങ്ങനെയല്ല. മെഡിക്കല്‍ ബില്ലുമൊക്കെയായി വന്ന ആള്‍ക്കൊരു പത്തു രൂപയേ കൊടുക്കുന്നുണ്ടാവുകയുള്ളൂ. അത്‌ കള്ളത്തരമായിരിക്കുമോ? അവന്‍ ഷാപ്പിലേക്കാണോ പോയത്‌? ഞാന്‍ കബളിക്കപ്പെട്ടു എന്ന്‌ എന്റെ മകനോടോ, ഭര്‍ത്താവിനോടോ, ഭാര്യയോടോ പറയാന്‍ എനിക്കിഷ്‌ടമല്ല. അത്‌ ഞാന്‍ സമ്മതിക്കുകയുമില്ല. അപ്പോള്‍ നാമെന്തുപറയും? ``ഏയ്‌. അയാളങ്ങനെ ഷാപ്പിലൊന്നും പോകുന്ന ആളല്ല''. മെഡിക്കല്‍ ബില്ലൊക്കെയുണ്ട്‌. എനിക്ക്‌ നന്നായി അറിയാം. ``ആരെ? നിനക്കറിയുമോ അയാളെ?''. അങ്ങനെയല്ല. ഒരാളെ കണ്ടാല്‍ എനിക്ക്‌ അറിയാം. ``ബില്ല്‌ സത്യമാണോ അല്ലയോ'' എന്ന്‌. ഇതേ ആള്‍ തന്നെ എന്റടുത്ത്‌ നിന്ന്‌ പൈസ മേടിച്ച്‌ ഷാപ്പിലേക്ക്‌ പോകുന്നത്‌ ഞാന്‍ കണ്ടതാണ്‌. നാം തന്നെ കബളിക്കപ്പെട്ടു എന്നുള്ളതില്‍ നമുക്ക്‌ വ്യഥയുണ്ടാവുന്നുണ്ട്‌. വിഷമമുണ്ടാകുന്നുണ്ട്‌. അങ്ങനെ കബളിക്കപ്പെടാതെ സത്യത്തെ സാക്ഷാത്‌കരിക്കണം. അതാണ്‌ ഉപനിഷത്തിന്റെ ആവശ്യം. 
സത്യസാക്ഷാത്‌കാരത്തിനുവേണ്ടി തെരഞ്ഞെടുത്തിട്ടുള്ള ഓരോ കാല്‍വെപ്പും വളരെ ബോധപൂര്‍വ്വമായിരിക്കണം. അങ്ങനെയൊരു തെറ്റിദ്ധാരണ ഉണ്ടാവരുത്‌. ``ഓ ഇവിടെയാണിതിരിക്കുന്നത്‌'' എന്ന്‌. അതുകൊണ്ട്‌ ``സഹ ഉഭയം വേദഃ`` അറിയുക. ഉയരുക. എല്ലാ കാര്യത്തിലും. ഈയൊരു അറിവ്‌ നമുക്കുണ്ടായിരിക്കണം. ഇതാണ്‌ നാം കുട്ടികള്‍ക്ക്‌ പറഞ്ഞുകൊടുക്കേണ്ടത്‌.
ബുദ്ധന്‌ വാര്‍ദ്ധക്യത്തെയും, മരണത്തെ പോലും പറഞ്ഞുകൊടുക്കാതെയാണ്‌ മാതാപിതാക്കള്‍ വളര്‍ത്തിയത്‌. പല രക്ഷിതാക്കളും പറയുന്നത്‌ ``എന്റെ കുട്ടി ഒരു കഷ്‌ടപ്പാടും അറിയരുത്‌'' എന്നാണ്‌. എന്നാല്‍ എന്റെ കുട്ടി ആദ്യം അറിയേണ്ടത്‌ കഷ്‌ടപ്പാടുകളാണ്‌. സമൂഹത്തിലെ എല്ലാ അനാശാസ്യപ്രവര്‍ത്തനങ്ങളും നാം അവര്‍ക്ക്‌ പറഞ്ഞുകൊടുക്കണം. നമ്മളില്‍നിന്ന്‌ അവരെല്ലാം അറിയണം. കേള്‍ക്കണം. ``മോനെ, ഈ സിറ്റിയില്‍ പലകാര്യങ്ങളുമുണ്ട്‌. ബോംബെയില്‍, ഡല്‍ഹിയിലുമൊക്കെയുണ്ട്‌. ഇന്ത്യാരാജ്യത്തിന്റെ ഒരു സ്വഭാവം ഇതാണ്‌. നിയമം ഇതാണ്‌. ചിലതിന്‌ നിയമം ഇല്ലാത്തതാണ്‌. പക്ഷേ നിയമത്തിനനുസരിച്ചിട്ടുള്ളതല്ല; സമൂഹം എന്നുപറഞ്ഞാല്‍ ഇങ്ങനെയുള്ള പല സംഗതികളുമുണ്ട്‌''. എല്ലാം അച്ഛനും അമ്മയും പറഞ്ഞുകൊടുക്കണം. നമ്മുടെ വിചാരം ഇതൊന്നും കുട്ടികളറിയണ്ട എന്നാണ്‌. കൂട്ടിലടച്ചതുപോലെയാണ്‌ നാമിവരെ വളര്‍ത്തുന്നത്‌. അങ്ങനെ ചെയ്യുമ്പോഴോ? അവര്‍ക്ക്‌ ഇതെന്താണ്‌ അതെന്താണ്‌ എന്ന ചോദ്യങ്ങളുണ്ടാകും. ഇതൊക്കെ പറഞ്ഞുകൊടുക്കാന്‍ സ്‌കൂളില്‍ വേറെ ചിലരുണ്ടാകും. ഇവന്‍ അല്ലെങ്കില്‍ ഇവള്‍ ഇതിനെക്കുറിച്ച്‌ പഠിക്കും. ഈ കുട്ടികള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ അവന്‍ പെട്ടെന്ന്‌ പറയുകയാണെന്നിരിക്കട്ടെ അവന്റെ സുഹൃത്തിനോട്‌. ``ഇതെല്ലാം എനിക്ക്‌ അച്ഛന്‍ പറഞ്ഞുതന്നിട്ടുണ്ട്‌ അല്ലെങ്കില്‍ അമ്മ പറഞ്ഞുതന്നിട്ടുണ്ട്‌''. ``ങ്‌ഹേ''. പിന്നെ അവനില്‍ ഒന്നും ഏശില്ല. കാരണം നമ്മളത്‌ കൃത്യമായി പറഞ്ഞുകൊടുത്തിട്ടുണ്ട്‌.
(തുടരും...)

ഉപനിഷത്ത്‌ പഠനം, തൊണ്ണൂറ്റി രണ്ടാം ദിവസം, ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം, തൊണ്ണൂറ്റി രണ്ടാം ദിവസം, ഈശാവാസ്യം
 
സഹായിക്കണം എന്നൊക്കെ പറഞ്ഞ്‌ സ്വാമിയുടെ അടുത്ത്‌ ആള്‍ക്കാര്‍ വരാറുണ്ട്‌. അടുത്ത ബന്ധുവോ ഭര്‍ത്താവോ 
ആരെങ്കിലും ആശുപത്രിയിലാണ്‌. ഇപ്പോള്‍ ഓപ്പറേഷന്‍ 
നടത്തണ മെന്ന്‌പറഞ്ഞിട്ടുണ്ട്‌. കിഡ്‌നി മാറ്റാന്‍ പോവുകയാണ്‌. നമ്മള്‍ ചോദിക്കും. ``സ്വാമിയുടെ കിഡ്‌നി വേണോ?'' ``അയ്യോ സ്വാമി അങ്ങനെയൊക്കെ ചോദിക്കാമോ?''. തീര്‍ച്ചയായിട്ടും. 
ഇമ്മോഷണല്‍ ബ്ലാക്ക്‌മെയിലിംഗാണ്‌ ഇന്ന്‌ സമൂഹത്തില്‍ ഏല്ലാവരും ചെയ്യുന്നത്‌. രാഷ്‌ട്രീയത്തിലാണെങ്കിലും, മതത്തിലാണെങ്കിലും, വ്യക്തിബന്ധങ്ങളിലാണെങ്കിലും, കുടുംബങ്ങളിലാണെങ്കിലും എല്ലാം. അതിനെ നമുക്ക്‌ അതിജീവിക്കണമെങ്കില്‍ ഇതാണ്‌ വഴി. ശരിക്കും ഒരു മാര്‍ജിന്‍ ഇട്ട്‌ വെക്കാം നമുക്ക്‌. ഇതേതാണ്‌? അതേതാണ്‌? എന്നിട്ട്‌ നമ്മുടെ നിലപാട്‌ പുറത്തെടുക്കുക.
എന്താണത്‌? ഒരു സാക്ഷിഭാവത്തില്‍ നമുക്ക്‌ നിലകൊള്ളാം.ഏതിനെ നമുക്ക്‌ സ്വീകരിക്കാം? 
അര്‍ജ്ജുനന്റെ ഒരവസ്ഥ അതാണ്‌. അര്‍ജ്ജുനന്‍ മദ്ധ്യത്തിലാണ്‌. ഇടതുഭാഗത്ത്‌ ദുര്യോധനന്‍ വലതുഭാഗത്ത്‌ ഭഗവാന്‍. അര്‍ജ്ജുനന്‌ വേണമെങ്കില്‍ ഭഗവാനിലേക്ക്‌ ഒരു പടി മുകളിലേക്ക്‌ നില്‍ക്കാം. അല്ലെങ്കില്‍ ദുര്യോധനന്റെയും ദുശ്ശാസനന്റെയും ഭാഗത്തേക്ക്‌ വീഴാം. അത്‌ നടുവില്‍ നില്‍ക്കുന്നവനാണ്‌ ആ പ്രശ്‌നം. ദുര്യോധനനെ സംബന്ധിച്ച്‌ ഭഗവാനെന്ന ഒരാള്‍ തന്നെ ഇല്ല. കാരണം അദ്ദേഹം കാണുന്നില്ല. ദുര്യോധനന്‌ ഒരവസരം എന്നുപറയുന്നത്‌ അര്‍ജ്ജുനനാണ്‌. അര്‍ജ്ജുനനിലേക്കാണ്‌ ദുര്യോധനന്‌ വരേണ്ടത്‌. നാം അര്‍ജ്ജുനന്റെ അവസ്ഥയില്‍ നില്‍ക്കണം. അതുകൊണ്ടാണ്‌ അര്‍ജ്ജുനന്‍ പറഞ്ഞത്‌ ``യത്‌ ശ്രേയസ്യാത്‌ നിശ്ചിതം ബ്രൂഹി തന്മേ ശിഷ്യസ്‌തേ�ഹം ശാധി മാം പ്രപന്നം കാര്‍പണ്യദോഷോപഹതസ്വഭാവഃ`` കാര്‍പണ്യദോഷത്തില്‍ ഞാനിതാ എന്റെ മനസ്സൊക്കെ ആകെ കലങ്ങിയിരിക്കുന്നു. ഞാന്‍ ശങ്കയുള്ളവനാണ്‌. എനിക്ക്‌ എന്താണ്‌ ധര്‍മ്മം? എന്താണ്‌ അധര്‍മ്മം? ഇതിങ്ങനെ ആകെ സംഘര്‍ഷത്തിലാണ്‌. എന്തു ചെയ്യണം? എന്തുചെയ്യണ്ട? കാരണം ഇതിന്റെ ദൂഷ്യങ്ങളെക്കുറിച്ച്‌ ഞാന്‍ അറിയുന്നു. ഇതിന്റെ നന്മയെക്കുറിച്ചും ഞാന്‍ അറിയുന്നു. അങ്ങ്‌ എന്നെ ഗൈഡ്‌ ചെയ്യണം. ഈയൊരവസ്ഥയിലേക്ക്‌ നാം വരണം. നമുക്ക്‌ ഇപ്പോള്‍ വിദ്യയെക്കുറിച്ചും അവിദ്യയെക്കുറിച്ചും അറിയില്ല. രണ്ടും എന്തൊക്കെയോ കുറച്ച്‌ അറിയാം. അവിദ്യ തന്നെയാണ്‌ വിദ്യ എന്ന്‌ 
പറഞ്ഞിരിക്കുന്നത്‌. അതുപോലെതന്നെയാണ്‌ സമൂഹത്തിലെ ഏത്‌ കാര്യവും. ഒരു ഉദാഹരണം അറിഞ്ഞിരിക്കാന്‍ വേണ്ടി പറഞ്ഞതാണ്‌.
(തുടരും...)

ഉപനിഷത്ത്‌ പഠനം, തൊണ്ണൂറ്റി ഒന്നാം ദിവസം, ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം, തൊണ്ണൂറ്റി ഒന്നാം ദിവസം, ഈശാവാസ്യം
 
മന്ത്രം പതിനൊന്ന്‌
``വിദ്യാം ചാവിദ്യാം ച യസ്‌തദേ വേദോഭയം സഹ
അവിദ്യയാ മൃത്യും തീര്‍ത്ത്വാ വിദ്യയാമൃതമശ്‌നുതേ``
യഃ=ഏതു വിദ്യാമാര്‍ഗിയാണോ; വിദ്യാംച അവിദ്യാംച=വിദ്യയേയും അവിദ്യയേയും; തത്‌ഉഭയം=ആ രണ്ടിനേയും; സഹവേദ=ഒരുമിച്ചറിയുന്നത്‌; അവിദ്യയാ=അയാള്‍ അവിദ്യയെ അറിഞ്ഞ്‌; മൃത്യും തീര്‍ത്വാ=പതനരൂപമായ മരണത്തെ കടന്ന്‌; വിദ്യയാ=വിദ്യയെ അറിഞ്ഞ്‌; അമൃതം അശ്‌നുതേ=മരണമില്ലാത്ത പൂര്‍ണ്ണസത്യത്തെ അനുഭവിക്കുന്നു.
ഇനി ഈശാവാസ്യ ഉപനിഷത്തില്‍ വരാന്‍ പോകുന്ന ഭാഗങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്‌. അതുകൊണ്ട്‌ നമുക്ക്‌ ജീവിതമാകുന്ന പരീക്ഷയില്‍ ഇതൊക്കെ ഉത്തരക്കടലാസില്‍ എഴുതിവെയ്‌ക്കാന്‍ പറ്റിയാല്‍, അനുഭവങ്ങളാകുന്ന ചോദ്യങ്ങള്‍ക്ക്‌ നല്ല ഉത്തരം നല്‌കാന്‍ പറ്റിയാല്‍ ജയിച്ചു. ഈശാവാസ്യ ഉപനിഷത്തിലെ വളരെ പ്രധാനപ്പെട്ട ഒരു മന്ത്രമാണിത്‌. പ്രായോഗികമായി ഇതാണ്‌ നാം സ്വീകരിക്കേണ്ടത്‌. പ്രാക്‌ടിക്കല്‍ വേദാന്ത എന്നു ചോദിച്ചാല്‍ ഉപനിഷത്തിന്‌ പറയാനുള്ളത്‌ ഇതാണ്‌. 
``വിദ്യാം ചാവിദ്യാം ച`` ച എന്നാല്‍ ഉം എന്നാണ്‌. വിദ്യയേയും അവിദ്യയേയും ``യഃ`` യാതൊരുവനാണോ, പലതുണ്ട്‌ എന്നതിനേയും പലതില്ല എന്നതിനേയും എന്ന്‌ തുടങ്ങി... അതായത്‌ പലതുണ്ട്‌ എന്ന്‌ കരുതുന്നത്‌ അവിദ്യയാണ്‌. രാഗദ്വേഷങ്ങള്‍, മതമാത്സര്യങ്ങള്‍, വികാരവിചാരങ്ങള്‍ തുടങ്ങി എല്ലാ സംഘര്‍ഷങ്ങളേയും അവിദ്യയുടെ പട്ടികയില്‍ പെടുത്താം. അതുപോലെ വിദ്യ. എല്ലാറ്റില്‍നിന്നും ഒഴിഞ്ഞുനില്‍ക്കുന്ന ആ സത്യം. ഇതിനെ രണ്ടിനേയും ``തത്‌ ഉഭയം`` ആ രണ്ടിനേയും ``യഃ സഹ വേദഃ`` യാതൊരുവാനാണോ ഒരുമിച്ച്‌ അറിയുന്നത്‌. വിദ്യയേയും അവിദ്യയേയും ആരറിയുന്നു?
നമ്മളൊക്കെ നമ്മുടെ ക്വാളിറ്റിയായി പറയാറുള്ള ഒരു കാര്യമുണ്ട്‌. ``എന്നെ ആര്‍ക്കും പറ്റിക്കാന്‍ എളുപ്പമാണ്‌. കാരണം ഞാനൊരു മണ്ടിയാണ്‌''. സ്‌ത്രീകളാണ്‌ ഇത്‌ സാധാരണയായി പറഞ്ഞു
കേട്ടിട്ടുള്ളത്‌. അവരിതിനെ ഒരു വലിയ ക്വാളിറ്റിയായി കാണുന്നു. കാരണം ഞാന്‍ ഒരു നിഷ്‌കളങ്കന്‍. പാവം. എന്നെ ആര്‍ക്കുവേണമെങ്കിലും എങ്ങനെ വേണമെങ്കിലും പറ്റിക്കാം. ഇത്‌ ഇനി പറയരുത്‌, ഈ ശ്ലോകം പഠിച്ചുകഴിഞ്ഞാല്‍. എനിക്കെല്ലാ കള്ളത്തരവും അറിയാം. സത്യവും അറിയാം. എനിക്ക്‌ എന്ത്‌ കള്ളത്തരവും ഒരാള്‍ പറഞ്ഞുകഴിഞ്ഞാലും പെട്ടെന്ന്‌ മനസ്സിലാവും. കാരണം എനിക്കറിയാം. ``ഓ അപ്പോള്‍ നിങ്ങള്‍ക്കിത്‌ അറിയാമല്ലേ?''. ``അതെ, 
എനിക്കറിയാം''. അതാണ്‌ പ്രാക്‌ടിക്കല്‍. പലര്‍ക്കും ഈ കൊച്ചിയെന്ന സിറ്റി എന്താണെന്ന്‌ തന്നെ അറിയില്ല. പകല്‍ കാണുന്ന കൊച്ചിയല്ല രാത്രി. പകല്‍ കാണുന്ന ബ്രോഡ്‌വേ അല്ല രാത്രി. പക്ഷേ നാമത്‌ അറിയണം. അതുകൊണ്ട്‌ രാത്രി ബ്രോഡ്‌വേ കാണാന്‍ പോകണം എന്നല്ല. ഇത്‌ അജ്ഞാനമാണ്‌. എന്തൊക്കെയാണ്‌ ഈ സമൂഹത്തിലെ അനാശാസ്യ അധാര്‍മ്മികപ്രവര്‍ത്തനങ്ങള്‍ എന്ന്‌ നാം അറിയേണ്ടതുണ്ട്‌. അതില്‍ പങ്കാളികളാണം എന്നല്ല മറിച്ച്‌ അതിനെ അറിയണം. ജാഗ്രതയുള്ളവരായിരിക്കണം. അതേസമയം ധാര്‍മ്മികമായിട്ടുള്ള പ്രവര്‍ത്തനങ്ങളേയും മൂല്യങ്ങളേയും അറിയണം. രണ്ടിനേയും ഒരുമിച്ചറിയല്‍. ഇതാണ്‌ 
പ്രാക്‌ടിക്കല്‍ വേദാന്ത.
(തുടരും...)

ഉപനിഷത്ത്‌ പഠനം, തൊണ്ണൂറാം ദിവസം, ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം, തൊണ്ണൂറാം ദിവസം, ഈശാവാസ്യം
 
ഉപനിഷത്തില്‍ ഇതിന്‌ സമാനമായ ഒരു കഥ പറയുന്നുണ്ട്‌. വളരെ ദാരിദ്ര്യത്തിലുള്ള ഒരാളെ സ്വര്‍ഗ്ഗത്തിലേക്ക്‌ കൊണ്ടുപോകുന്നതാണ്‌. കുഗ്രാമത്തില്‍ ജീവിക്കുന്ന ഒരു പാവം മനുഷ്യന്‍. ആകെ ഒരു നേരമാണ്‌ കഞ്ഞികുടിക്കുന്നത്‌. പട്ടണത്തില്‍നിന്നും വന്ന ഒരാള്‍ ഇദ്ദേഹത്തിനോട്‌ ചോദിച്ചു. ``ബോംബെ 
കണ്ടിട്ടുണ്ടോ?''. ``ഞാന്‍ എവിടേയും പോയിട്ടില്ല'' എന്ന്‌ മറ്റേയാള്‍ മറുപടി പറഞ്ഞു. പട്ടണത്തെക്കുറിച്ചുള്ള പലചോദ്യങ്ങളും പട്ടണവാസി ചോദിച്ചു. ഇല്ല എന്ന മറുപടി അയാളും പറഞ്ഞു. അവസാനം ഇയാളെ ബോംബെയിലേക്ക്‌ കൊണ്ടുപോയി ഫൈവ്‌സ്റ്റാര്‍ ഹോട്ടലില്‍ താമസിപ്പിച്ചു. ഇതുവരെ ഈ അനുഭവങ്ങളൊന്നും ഇല്ലാത്തയാള്‍ ഫൈവ്‌സ്റ്റാര്‍ ഹോട്ടലില്‍ പോയാലത്തെ അവസ്ഥ ഒന്ന്‌ ആലോചിച്ചുനോക്കൂ. ബാത്‌റൂം കണ്ടപ്പോഴേ അദ്ദേഹത്തിന്‌ സംശയമായി. കിടക്കാനുള്ളതാണോ ഇത്‌. കിടക്കാനുള്ള മുറി വേറെയുണ്ട്‌. അതില്‍ കിടക്കയുണ്ട്‌. വിരിയുണ്ട്‌. ചുരുക്കിപ്പറഞ്ഞാല്‍ അദ്ദേഹം അവിടെ ഒരാഴ്‌ച താമസിച്ചു. എട്ടാമത്തെ ദിവസം അയാളോട്‌ പറഞ്ഞു. ഇനി നമുക്ക്‌ ഗ്രാമത്തിലേക്ക്‌ പോകാം. അങ്ങനെ പഴയസ്ഥലത്ത്‌ വീണ്ടും താന്‍ പണ്ടത്തെ ആ കഞ്ഞി കുടിക്കുമ്പോള്‍ ടേസ്റ്റ്‌ `പോരാ' എന്ന്‌ പറയും. എന്താണ്‌ അതിന്‌ ടേസ്റ്റ്‌ വരാതിരിക്കാന്‍ കാരണം? ഈയൊരു അനുഭവം കിട്ടി. ഛെ. ഇതെന്ത്‌? അവിടുത്തെ ആ ഏഴുദിവസത്തെ ഉറക്കം എന്നുപറഞ്ഞാല്‍ വളരെ ഗംഭീരമായിട്ടുള്ള സംവിധാനക്രമങ്ങളാണ്‌. കൊതുകില്ല. സ്വിമ്മിംഗ്‌ പൂള്‍ ഉണ്ട്‌. ആ അനുഭവങ്ങളില്‍നിന്നൊക്കെ പെട്ടെന്നാണ്‌ താന്‍ ഇതിലേക്ക്‌ വീഴുന്നത്‌. ഇതേപോലെ നമ്മുടെ മനസ്സ്‌ തന്നെ നമ്മെ സംഘര്‍ഷത്തിലാക്കും. ചിലതൊക്കെ നമ്മുടെ തിരിഞ്ഞുനടപ്പില്‍ അങ്ങേയറ്റത്തെ അസ്വസ്ഥതകളുണ്ടാകും. അതുകൊണ്ട്‌ പുറംതിരിയരുത്‌ എന്ന്‌ ഉപനിഷത്ത്‌ നമ്മളെ ഓര്‍മ്മിപ്പിക്കുന്നു. ഇതിനെയാണ്‌ വിദ്യാമാര്‍ഗമെന്നും അവിദ്യാമാര്‍ഗമെന്നും പറഞ്ഞത്‌. രണ്ടും അവിദ്യയുടെ കൈവഴികള്‍ തന്നെയാണ്‌. മുന്നേറുംതോറും അവിദ്യ വിദ്യയായി തീരുന്നു. പുറകിലേക്ക്‌ ഉള്ളത്‌ അവിദ്യയാകുന്നു. രണ്ടും അവിദ്യ തന്നെ. ഇതിനെക്കുറിച്ച്‌ ഋഷി പറയുന്നു. ``അന്യദേവാഹുര്‍വിദ്യയാ അന്യദാഹുരവിദ്യയാ ഇതി ശുശ്രുമ ധീരാണാം യേ നസ്‌തദ്‌ വിചചക്ഷിരേ`` ഇതിനെക്കുറിച്ച്‌ ഞങ്ങള്‍ക്ക്‌ ഞങ്ങളുടെ പൂര്‍വ്വന്മാര്‍, ധീരന്മാരായ ഗുരുക്കന്മാര്‍ വ്യക്തമായി പറഞ്ഞുതന്നിട്ടുണ്ട്‌. എന്താണ്‌ അവര്‍ പറഞ്ഞിട്ടുള്ളത്‌? വിദ്യയെ ഉപാസിച്ചാലുള്ള ഫലം ഇന്നതാണ്‌ അവിദ്യയെ ഉപാസിച്ചാലുള്ള ഫലം ഇന്നതാണ്‌ എന്ന്‌ ഞങ്ങള്‍ക്ക്‌ ധീരന്മാര്‍ പറഞ്ഞിട്ടുണ്ട്‌. ധീരന്മാര്‍ എന്നാല്‍ വിഷയങ്ങളില്‍ നിന്ന്‌ ഇന്ദ്രിയങ്ങളെ നിവര്‍ത്തിച്ച ഞങ്ങളുടെ പൂര്‍വ്വാചാര്യന്മാര്‍ ഞങ്ങള്‍ക്കിത്‌ പറഞ്ഞുതന്നിട്ടുണ്ട്‌ എന്ന്‌ ശിഷ്യന്മാരോട്‌ പറഞ്ഞു.
(തുടരും....)

ഉപനിഷത്ത്‌ പഠനം, എണ്‍പത്തിഒമ്പതാം ദിവസം, ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം, എണ്‍പത്തിഒമ്പതാം ദിവസം, ഈശാവാസ്യം
 
ഉപനിഷത്ത്‌ ഇപ്പോള്‍ ഇവിടെ അവതരിപ്പിക്കുന്നത്‌ പാരമാര്‍ത്ഥിക സത്യത്തെയാണ്‌. ആ സത്യത്തെ ഒരുനീക്കുപോക്കും ഇല്ലാത്ത വിധത്തില്‍ നമ്മുടെ മനസ്സിലേക്ക്‌ കടത്തിവിടുമ്പോള്‍ ഇളക്കമുണ്ടാകും. ``അയ്യോ, അത്‌ ഇതല്ലേ.'' അത്‌ അതല്ല. ഇതാണ്‌ എന്നറിഞ്ഞുകഴിഞ്ഞാല്‍ ഇതും അതാണ്‌ എന്ന്‌ ബോദ്ധ്യമാകും. അല്ലെങ്കില്‍ ഇതാണ്‌ അത്‌ എന്നും വിചാരിച്ചുകൊണ്ടിരിക്കും. ഇതിനെ ആദ്യം ബോദ്ധ്യപ്പെടണം. അതുകൊണ്ട്‌ ``ശുക്രം അകായം അവ്രണം അസ്‌നാവിരം. ശുദ്ധം`` പരിശുദ്ധം. ``അപാപവിദ്ധം`` പാപത്തിന്റെ ഒരംശം പോലും ഏല്‍ക്കാത്തത്‌. അതുപോലെ തന്നെ ``കവിഃ`` മനസ്സിനെ കടന്നുനില്‍ക്കുന്ന ക്രാന്തദര്‍ശി. ``മനീഷിഃ`` മനസ്സിനപ്പുറത്തേക്ക്‌ പോയിട്ടുള്ളത്‌ ``പരിഭൂഃ`` എല്ലാറ്റിന്റേയും മുകളില്‍. ``സ്വയംഭൂഃ`` സ്വയം ജാതമായത്‌. ``ശാശ്വതീഭ്യഃ സമാഭ്യഃ`` അനാദികാലം മുതല്‍തന്നെ തുടര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്‌. ``യാഥാതഥ്യതഃ`` മുന്‍പേയുള്ള കര്‍മ്മഗതിക്കനുസരിച്ച്‌ ``അര്‍ത്ഥാന്‍ വ്യദധാത്‌ `` ഈ പ്രപഞ്ചദൃശ്യങ്ങളെ പ്രകടമാക്കിക്കൊണ്ടിരിക്കുന്നു. ഈ മന്ത്രം കേള്‍ക്കുമ്പോള്‍ ഈശ്വരന്റെ രണ്ടുഭാവങ്ങളും, ഈശ്വരന്‍ കേവലം ഒന്നില്‍ മാത്രമല്ല, കാരണം ഈശ്വരന്‍ തന്നെയാണ്‌ പലതായി പ്രകടമായത്‌ എന്ന്‌ നമുക്ക്‌ ബോദ്ധ്യമാകും. ഈ വിശ്വത്തില്‍ എല്ലാം തന്നെ അതിന്റെ പ്രകടനമാണ്‌. 
തുടര്‍ന്ന്‌ ഉപനിഷത്ത്‌ പറഞ്ഞു. ''അന്ധം തമഃ പ്രവിശന്തി'' ആരാണ്‌ ഇരുട്ടിലേക്ക്‌ പ്രവേശിക്കുന്നത്‌ ''യേ�വിദ്യാമുപാസതേ'' പലത്‌ ഉണ്ട്‌. ഈ പ്രപഞ്ചത്തില്‍നിന്ന്‌ ഓരോന്നിനെ മാറ്റിയിട്ട്‌, ഏതോ ഒന്നാണ്‌ ഈശ്വരനെന്ന്‌ കരുതുന്ന ആ വിദ്യ അവിദ്യയാണ്‌. പലതുണ്ട്‌ എന്ന്‌ ആരുപാസിക്കുന്നുവോ അവന്‍ ഇരുട്ടിലേക്ക്‌ പ്രവേശിക്കുന്നു. ''തതോ ഭൂയ ഇവ തേ തമോ യ ഉ വിദ്യായാം രതാഃ'' വിദ്യയെ ഉപാസിക്കുന്നവന്‍ അല്ലെങ്കില്‍ വിദ്യയില്‍ രതിയുള്ളവര്‍ അതിലും വലിയ ഇരുട്ടിലേക്ക്‌ പ്രവേശിക്കുന്നു. ശങ്കരഭഗവദ്‌പാദരുടെ ഉദാഹരണത്തിലൂടെ നമ്മളത്‌ കണ്ടു. മാമ്പഴത്തിനുവേണ്ടി കയറുന്ന വിദ്യാമാര്‍ഗി പകുതിവഴിയില്‍ എത്തിയപ്പോള്‍ ഉറങ്ങുന്നതും, മാമ്പഴം ഏതെങ്കിലും കാലത്ത്‌ വീഴുമെന്ന്‌ പ്രയത്‌നം ചെയ്യാതെ താഴെയിരിക്കുന്ന അവിദ്യാമാര്‍ഗി. ഉപനിഷത്ത്‌ പുറംതിരിഞ്ഞ്‌ നടക്കുന്നതിനെയാണ്‌ പതനം എന്നുപറയുന്നത്‌. 
ഒരു സാധാരണക്കാരന്‍ തെറ്റ്‌ ചെയ്‌തുവെന്നിരിക്കട്ടെ. ഒരു ഐ.എ.എസ്‌. ഓഫീസര്‍ സാധാരണക്കാരന്‍ ചെയ്‌ത അതേ തെറ്റ്‌ ചെയ്‌തുവെങ്കില്‍ സാധാരണക്കാരന്‌ കൊടുക്കുന്ന ശിക്ഷയും, ഓഫീസര്‍ക്ക്‌ കൊടുക്കുന്ന ശിക്ഷയും ഒരുപോലെയായിരിക്കുമോ? അല്ല. കാരണം ഇയാള്‍ വിദ്യാമാര്‍ഗിയാണ്‌. ഇയാള്‍ക്കിതെല്ലാം അറിയുന്ന ആളാണ്‌. അങ്ങനെയുള്ളൊരാളിത്‌ ചെയ്യുമ്പോള്‍ കോടതി കുറച്ചുംകൂടി ഭേദപ്പെട്ടത്‌ കൊടുക്കും. വിദ്യാമാര്‍ഗിയുടെ പതനം വളരെ ശക്തമാണ്‌. എന്തുകൊണ്ടെന്നാല്‍ അവന്‍ കുറച്ചറിഞ്ഞു. ഇനി പുറംതിരിഞ്ഞ്‌ കഴിഞ്ഞാല്‍ കൂരിരുട്ടാണ്‌. അല്ലെങ്കില്‍ ഇരുട്ടില്‍ ഇരിക്കണമായിരുന്നു.
(തുടരും....)

ഉപനിഷത്ത്‌ പഠനം, എണ്‍പത്തിഎട്ടാം ദിവസം, ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം, എണ്‍പത്തിഎട്ടാം ദിവസം, ഈശാവാസ്യം
 
നമ്മെ സംബന്ധിച്ച്‌ ഈശ്വരന്‍ കൃഷ്‌ണനാണ്‌. അല്ലെങ്കില്‍ ആ കൃഷ്‌ണന്‍ എങ്ങിനെയുള്ള ദൈവമാണ്‌? കൃഷ്‌ണന്‍ എന്നാല്‍ വസുദേവര്‍ക്ക്‌ ദേവകിയില്‍ എട്ടാമത്തെ പുത്രനായി ജനിച്ചു. കൃഷ്‌ണന്‍ കുറേ ആളുകളെ രക്ഷിച്ചു. എന്നിട്ടെന്തുണ്ടായി? കൃഷ്‌ണനെ ഒരു വേടന്‍ അറിയാതെ അമ്പെയ്‌തു. സാധാരണ മട്ടില്‍ പറഞ്ഞാല്‍ കൃഷ്‌ണന്‍ മരിച്ചു. അല്ലെങ്കില്‍ നാം പറയും സ്വര്‍ഗാരോഹണം ചെയ്‌തു എന്ന്‌. അങ്ങനെയുള്ള ആ കൃഷ്‌ണനെ ഭജിച്ചാല്‍ എന്റെ പ്രശ്‌നങ്ങളൊക്കെ തീരും. എനിക്ക്‌ പലപ്പോഴും അനുഭവവമുള്ളതാണ്‌. ചിലര്‍ രാമന്റെ കാര്യത്തിലും ഇതുതന്നെ പറയും. നമ്മുടെ സങ്കടങ്ങള്‍, ദുഃഖങ്ങള്‍ ഇതൊക്കെ ഇറക്കിവെക്കാനുള്ള സ്ഥലമല്ലേ ഭഗവദ്‌സാന്നിധ്യം എന്ന്‌ ചോദിച്ചാല്‍ അതിലൊന്നും സംശയമില്ല. അതൊക്കെയാവാം. അതിനെ ആചാര്യന്മാര്‍ പറയുന്നുണ്ട്‌. 
പക്ഷേ ആ സത്യത്തെക്കുറിച്ച്‌, പാരമാര്‍ത്ഥിക സത്യത്തെക്കുറിച്ച്‌ പറയുമ്പോള്‍ അത്‌ ഇതുതന്നെയാണ്‌. ഇതില്‍നിന്ന്‌ അതിന്‌ വിട്ട്‌ നില്‍ക്കാന്‍ പറ്റില്ല. നാം ഇവിടെ ഉപാസിക്കുന്നതൊക്കെയോ? അത്‌ സത്യത്തെ വേറൊരു പ്രകാരത്തില്‍ നമുക്ക്‌ ഹൃദ്യമായ രീതിയില്‍, സ്വീകരിക്കാന്‍ പാകത്തിന്‌ അതിനെ ഉപാസിക്കുന്നു. നാമുമായി ഏറ്റവും ചേര്‍ന്നു നില്‌ക്കുന്ന രൂപത്തെ നല്‌കുന്നു. നമ്മുടെ രൂപം തന്നെ. പില്‍ക്കാലത്ത്‌ അതിന്‌ ഭാവങ്ങള്‍ നല്‌കുന്നു. അതും നമ്മുടേതുതന്നെ. പിന്നെ എന്തൊക്കെയാണോ നമ്മളിലുണ്ടായിരിക്കുന്നത്‌ അത്‌ നാം ഭഗവാന്‌ നല്‌കുന്നു. എന്നിട്ട്‌ അത്‌ എനിക്കു വേണം എന്ന്‌ പറഞ്ഞ്‌ നാം ഭഗവാന്റെ അടുത്ത്‌ ചെല്ലുന്നു. ഇതൊക്കെ പഴയ ആചാര്യന്മാര്‍ നമുക്ക്‌ ചെയ്‌തുതന്നതാണ്‌. അതും ഇതും കൂട്ടിക്കലര്‍ത്തരുത്‌. അതുകൊണ്ട്‌ ``അകായം അവ്രണം അസ്‌നാവിരം`` എന്നുപറഞ്ഞാല്‍ ഉപനിഷത്തിന്‌ ഇങ്ങനെതന്നെ പറഞ്ഞുതരണം. 
കൃഷ്‌ണന്റെയും രാമന്റെയും മറ്റുള്ള ദേവന്മാരുടെ കാര്യങ്ങളൊക്കെതന്നെ ആ ദേവീ ദേവസങ്കല്‌പങ്ങള്‍ പിന്നീട്‌ ഉരുത്തിരിഞ്ഞ്‌ വന്നിട്ടുള്ളതാണ്‌. അവര്‍ ജീവിച്ചിരുന്നോ ഇല്ലയോ എന്നത്‌ അന്വേഷിക്കേണ്ട ഒരു വിഷയമേ അല്ല. നാം ജീവനോട്‌ ഉണ്ട്‌ എന്നറിഞ്ഞാല്‍ മാത്രം മതി. നാം ഉണ്ട്‌ എന്ന തിരിച്ചറിവാണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. കൃഷ്‌ണന്‍ ജീവിച്ചിരുന്നോ എന്നല്ല നാം ജീവിച്ചിരിക്കുന്നുണ്ടോ അതാണ്‌ ചോദ്യം. കൃഷ്‌ണന്‌ വ്യാസന്‍ പറഞ്ഞ മഹാഭാരതത്തില്‍ എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ? ഉണ്ടെങ്കില്‍ നമുക്ക്‌ ആ വിധത്തില്‍ അന്വേഷിക്കാം. പഠിക്കാം. അതിന്റെ പ്രായോഗികതലത്തില്‍ അതിനെ പ്രയോഗത്തില്‍ വരുത്താന്‍ ശ്രമം നടത്താം.
(തുടരും....)

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 10

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 10
വീതരാഗഭയക്രോധാ മന്മയാ മാമുപാശ്രിതാഃ
ബഹവോ ജ്ഞാനതപസാ പൂതാ മദ്ഭാവമാഗതാഃ
രാഗം (ആശ), ഭയം, ക്രോധം എന്നിവയെ പൂര്‍ണ്ണമായി ഉപേക്ഷിച്ചവരും, സദാ മനസ്സിനെ എന്നില്‍ത്തന്നെ വെച്ചിരിക്കുന്നവരും, എല്ലായ്പ്പോഴും എന്നെത്തന്നെ ഉപാസിക്കുന്നവരുമായ വളരെ ആളുകള്‍ ജ്ഞാനം കൊണ്ടും തപസ്സുകൊണ്ടും പരിശുദ്ധന്മാരായി എന്റെ സായൂജ്യത്തെ പ്രാപിച്ചിട്ടുണ്ട്.
ഭൂതവര്‍ത്തമാന കാലങ്ങളെപ്പറ്റി യാതൊരു ആകുലതയും ഇല്ലാത്തവര്‍ രാഗവിമുക്തരാണ്. അവര്‍ ക്രോധത്തിന് അടിപ്പെടുകയില്ല. അവര്‍ ഇന്ദ്രിയവിഷയങ്ങളോട് മമത പുലര്‍ത്തുകയില്ല. അവര്‍ എപ്പോഴും എന്നില്‍ തന്നെ ലീനരായിരിക്കും. എന്നെ സേവിക്കാന്‍ വേണ്ടി മാത്രമാണ് അവര്‍ ജീവിക്കുന്നത്. അവര്‍ ആത്മചിന്തനത്തില്‍ മുഴുകിക്കഴിയുന്നു. പരമാത്മജ്ഞാനത്തില്‍ അവര്‍ ആനന്ദം കണ്ടെത്തുന്നു. അവര്‍ പവിത്രമായ കഠിനതപസ്സില്‍നിന്ന് സംജാതമായ മഹത്ത്വത്തിന്റ മിന്നിത്തിളങ്ങുന്ന സങ്കേതങ്ങളാണ്. അവര്‍ അവബോധത്തിന്റെ ആസ്ഥാനങ്ങളാണ്. അവര്‍ പുണ്യപുരുഷന്മാരാണ്. പവിത്രമായ തീര്‍ത്ഥാടനകേന്ദ്രങ്ങളെ അവര്‍ പവിത്രതരമാക്കുന്നു. അങ്ങനെയുള്ളവരും ഞാനും തമ്മില്‍ വ്യത്യാസ്യങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് അവര്‍ അനായാസേന ഞാനുമായി സാത്മ്യം പ്രാപിക്കുന്നു. ഞങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്ന യാതൊരു മറകളും ഇല്ല. പിത്തള ക്ളാവു പിടിച്ച് കറുക്കുകയില്ലെങ്കില്‍ കനകത്തെ ആരെങ്കിലും ശ്രദ്ധിക്കുകയോ അതു സമ്പാദിക്കുന്നതിനുവേണ്ടി ശ്രമിക്കുകയോ ചെയ്യുമോ? അതുപോലെ തീവ്രമായ ആത്മീയ സാധനയിലൂടെയും വിശുദ്ധികൈവന്നവര്‍ ജ്ഞാനതപസ്വികളായി ഒടുവില്‍ പരമാത്മസ്വരൂപമായ എന്നില്‍ നിസ്സംശയം എത്തിച്ചേരുന്നു.
സംഗം, പേടി, ദേഷ്യം എന്നിവ കൈവെടിഞ്ഞ് ജ്ഞാനത്തിനായി തപസ്സനുഷ്ഠിച്ച് പരിശുദ്ധരായ എത്രയോ സാധകര്‍ എന്നെത്തന്നെ ആശ്രയിച്ച് എന്നില്‍ വിലയിച്ച മനസ്സോടെ എന്റെ സ്വരൂപത്തിലെത്തിയിട്ടുണ്ട്.
അറിവിനായുള്ള അര്‍പ്പണവും അറിവുമായുള്ള സൗഹൃദവും ശീലിക്കണം. അറിവിനെ അവനവനില്‍നിന്ന് മറയ്ക്കുന്ന ആര്‍ത്തി,പേടി, ദേഷ്യം എന്നിവ ഉപേക്ഷിക്കുകയും പ്രവൃത്തിയിലും നിവൃത്തിയിലും അറിവിനെ മാത്രം പ്രമാണമാക്കുകയും ചെയ്യണം. അത്തരം ജ്ഞാനനിഷ്ഠന് അന്യതപസ്സുകളൊന്നും കൂടാതെ ഈശ്വരസാക്ഷാത്കാരം സാധിക്കും. അറിവിന്റെ മാറ്റുകൂട്ടാന്‍ മറ്റെല്ലാം മറന്ന് അനവരതം പ്രവര്‍ത്തിക്കുക എന്നാണ് ആഹ്വാനം. അതിന് ആദ്യമായി വേണ്ടത് മുന്‍പറഞ്ഞ ജ്ഞാനശത്രുക്കളെ കൊല്ലുകയാണ്. അവ അവനവന്റെതന്നെ ബന്ധുക്കളോ ഗുരുനാഥരോ അവയവങ്ങളോ ആയി കാണപ്പെടുന്നുവല്ലോ എന്ന ചിന്ത മാര്‍ഗതടസ്സമാണ്.
(തുടരും.....)

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 9

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 9
ജന്മ കര്‍മ ച മേ ദിവ്യം
ഏവം യോ വേത്തി തത്ത്വതഃ
ത്യക്ത്വാ ദേഹം പുനര്‍ജന്മ
നൈതി മാമേതി സോഅര്‍ജുന
അര്‍ജുനാ, എന്റെ ദിവ്യങ്ങളായ ജന്മകര്‍മങ്ങളെക്കുറിച്ച് ഇപ്രകാരം തത്ത്വാധിഷ്ഠിതമായി ആര്‍ അറിയുന്നുവോ, അവന്‍ ശരീരം ഉപേക്ഷിച്ചുകഴിഞ്ഞാല്‍ വീണ്ടും ജനിക്കില്ല; എന്നെ പ്രാപിക്കുന്നു.
അറിവിന്റെ തികവുമായുള്ള താദാത്മ്യമാണ് വേദാന്തവിഷയകമായ പരമമോചനം. ഈശ്വരന്റെ ജന്മകര്‍മങ്ങളെക്കുറിച്ച് ശരിയായി അറിയുമ്പോള്‍ അറിവ് പൂര്‍ത്തിയാകുന്നു. അതോടെ പൂര്‍ണസ്വാതന്ത്ര്യമായി. അവ്യക്തമാധ്യമത്തില്‍ നിന്ന് മോചനമില്ലാതെയുള്ള പരിണാമം മാത്രമാണ് പുനര്‍ജന്മം. രൂപനിര്‍മാണക്ഷേത്രത്തില്‍ നിന്ന് ആത്മാംശം പൂര്‍ണമായ അറിവിലേക്ക് കരകയറുന്നില്ല. മായാബന്ധിതമായ അവസ്ഥയില്‍ പരിമിതമായ സ്വാതന്ത്ര്യം മാത്രമേ ലഭ്യമാകൂ. അല്പസാധ്യതകളുടെ തടറവയായ വാഴ്‌വാണത്.
ഒരിടത്തും വരയ്ക്കാത്ത ത്രികോണത്തിന്റെ പരമസ്വാതന്ത്ര്യവും എവിടെയെങ്കിലും വരയ്ക്കപ്പെട്ട ത്രികോണത്തിന്റെ പാരതന്ത്ര്യവും തമ്മിലുള്ള അന്തരമാണ് ഗുരു നിത്യചൈതന്യയതി ഇവ രണ്ടും തമ്മില്‍ വരച്ചുകാണിക്കാന്‍ ഉപയോഗിക്കുന്നത്.
പ്രജ്ഞാനം എന്ന പൂര്‍ണതയാണ്, സ്വര്‍ഗമുള്‍പ്പെടെയുള്ള മോര്‍ഫോ ജെനറ്റിക് ഇടനിലകളല്ല, വേദാന്തത്തിന്റെ ലക്ഷ്യം.
എന്റെ ജനനരഹിതവും കര്‍മ്മരഹിതവുമായ സ്വഭാവത്ത യഥാര്‍ത്ഥത്തില്‍ നിലനിര്‍ത്തിക്കൊണ്ട് മാത്രമാണ് ഞാന്‍ ജന്മമെടുക്കുന്നതെന്നും കര്‍മ്മങ്ങള്‍ ചെയ്യുന്നതെന്നുമുള്ള ശാശ്വതമായ സത്യം അറിയുന്നവര്‍ മാത്രമേ മോചിതനാകുകയുള്ളൂ. അങ്ങനെയുള്ളവന്‍ മര്‍ത്ത്യലോകത്ത് ജീവിക്കുന്നുവെങ്കിലും അവന്‍ ദേഹത്തോടുള്ള ബന്ധം ഇല്ലാത്തവനായിട്ടാണ് വര്‍ത്തിക്കുന്നത്. കാലക്രമത്തില്‍ അവന്റെ ശരീരം പഞ്ചഭൂതങ്ങളില്‍ അലിഞ്ഞുചേരുമ്പോള്‍ , അവന്‍ എന്റെ ശാശ്വതികമായ സത്തയില്‍ വിലയം പ്രാപിക്കുന്നു.
(തുടരും.....)

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 8

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 8 
പരിത്രാണായ സാധൂനാം
വിനാശായ ച ദുഷ്കൃതാം
ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ
സംഭവാമി യുഗേ യുഗേ.
സജ്ജനങ്ങളെ രക്ഷിക്കുന്നതിനും ദുഷ്ടന്മാരെ നശിപ്പിക്കുന്നതിനും ധര്‍മ്മത്തെ നിലനിര്‍ത്തുന്നതിനും വേണ്ടി ഞാന്‍ യുഗംതോറും അവതാരം ചെയ്യുന്നു.
പ്രകൃത്യനുസാരമായതിനെയൊക്കെ സംരക്ഷിക്കുന്നതിനും അതിനു വിപരീതമായതിനെ നശിപ്പിക്കാനും അങ്ങനെ ധര്‍മത്തെ പുനഃസ്ഥാപിക്കാനുമായി കാലാകാലങ്ങളില്‍ ഞാന്‍ അവതരിക്കുന്നു.
(വെളിപാടായി കിട്ടുന്ന ഭൗതിക അറിവുകളെപ്പോലും പ്രകൃതിവിരുദ്ധമായി ഉപയോഗിക്കുന്നതിനെതിരെയും അറിവിന്റെ അവതാരം വേണ്ടിവരുന്നു. അതാണ് ഭഗവദ്ഗീത.)
പുണ്യാത്മാക്കളായ എന്റെ ഭക്തന്മാരുടെ താല്പര്യം പരിരക്ഷിക്കുന്നതിനും അജ്ഞതയുടെ അന്ധകാരം നിശ്ശേഷം നശിപ്പിക്കുന്നതിനുമായി ഞാന്‍ മനുഷ്യരൂപധാരിയായി അവതരിക്കുന്നു. എന്നിട്ട് അധര്‍മ്മത്തിന്റെ അവസാനത്തെ ദുര്‍ഗ്ഗംവരെ ഞാന്‍ തകര്‍ക്കുന്നു; ദുഷ്ടമാരുടെ ദുഷിച്ചതത്ത്വശാസ്ത്രരേഖകളെ പിച്ചിച്ചീന്തിക്കളയുന്നു; സജ്ജനങ്ങളെക്കൊണ്ട് പരമാനന്ദവാഴ്ചയുടെ വിജയപതാക പറപ്പിക്കുന്നു; ദുഷ്ടന്മാരുടെ വംശവിച്ഛേദം വരുത്തുകയും മഹാത്മാക്കളുടെ മാഹാത്മ്യവും മാന്യതയും വീണ്ടെടുക്കുകയും ചെയ്യുന്നു; ധര്‍മ്മത്തേയും സദാചാരത്തേയും ആനന്ദകരമായി ഒരുമിപ്പിക്കുന്നു; ആത്മാവിന്റെ അഗ്നിജ്വാലയില്‍ പുക പടര്‍ത്തുന്ന അവിശ്വാസത്തെയും അന്യായത്തെയും തുടച്ചുമാറ്റുന്നു; ആത്മീയദര്‍ശനത്തിന്റെ തിരിനാളം ദീപ്തിമത്താക്കുന്നു; തന്മൂലം നിത്യമായ ഒരു ദീപാവലിയുടെ നെടുങ്കാലം യോഗികള്‍ക്ക് സമാഗതമാകുന്നു.
ഈശ്വരഭക്തിയും ധര്‍മ്മനിഷ്ഠയും ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കുമെന്നുള്ളതിനാല്‍ ലോകം മുഴുവന്‍ ആത്മദര്‍ശനത്തിന്റെ ആനന്ദംകൊണ്ട് വീര്‍പ്പുമുട്ടും. ഞാന്‍ മനുഷ്യാകൃതി സ്വീകരിക്കുമ്പോള്‍ നന്മ നിറഞ്ഞ ഒരു ജീവിതത്തിന്റെ പൊന്‍പുലരി പൊട്ടിവിരിയുകയും അതിന്റെ ഒളിയേറ്റ് മലയോളം ഉയര്‍ന്നു നില്ക്കുന്ന പാപങ്ങള്‍ മഞ്ഞുപോലെ ഉരുകിയൊലിച്ചു പോവുകയും ചെയ്യും. ഈ ലക്ഷ്യം നിറവേറ്റാനാണ് ഞാന്‍ യുഗങ്ങള്‍ തോറും മനുഷ്യനായി അവതരിക്കുന്നത്. എന്നാല്‍ സമ്യഗ്ദര്‍ശനം സാധിച്ച ഒരു യോഗിക്കുമാത്രമേ ഇതു ശരിയാംവണ്ണം മനസ്സിലാക്കാന്‍ കഴിയൂ.
പൂര്‍ണമായ അറിവാണ് ഈശ്വരന്‍ എങ്കില്‍ ആ ഈശ്വരന്റെ നിയന്ത്രണത്തില്‍പ്പെടാതെ 'അസാധുക്കള്‍' പ്രപഞ്ചത്തിലെങ്ങനെ ഉണ്ടാകാന്‍ എന്നൊരു ചോദ്യം പ്രസക്തമാണ്. അതിനുള്ള മറുപടി 14-ാമത് ശ്ലോകത്തിലേ സൂചിപ്പിക്കുന്നുള്ളൂ. ഈശ്വരന്റെ സൃഷ്ടിയും ഉപാധിയുമായ മായ ഡയലക്ടിക്കല്‍ സ്വഭാവമുള്ളതാണ്. കരണ-പ്രതികരണങ്ങളിലൂടെയാണ് അത് വിശ്വം സൃഷ്ടിക്കുന്നത്. ഇവയില്‍ ഏതെങ്കിലുമൊന്ന് അതിരു കടക്കുമ്പോഴുള്ള തിരുത്തലിനെയാണ് ഇവിടെ പ്രമേയമാക്കുന്നത്. ഈ തിരുത്തലും നിര്‍വഹിക്കുന്നത് മായ തന്നെയാണ്. അധീശശക്തിക്ക് അതില്‍ ഫലാകാംക്ഷയില്ല. എല്ലാം സ്വാഭാവികം എന്ന് സാരം.
താത്ത്വികതലത്തില്‍ ധര്‍മാധര്‍മപദങ്ങള്‍ക്ക് സിദ്ധിക്കുന്ന അര്‍ഥം, പ്രകൃതിയുടെ അടിസ്ഥാന നിയമങ്ങളുടെ പാലനവും ലംഘനവുമാണ്. ലംഘനം വ്യാപകമാകുമ്പോള്‍ ഡയലക്ടിക്‌സ് അനുസരിച്ച് മറുവശം രംഗപ്രവേശം ചെയ്യുന്നു.
(തുടരും.....)

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 7

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 7
യദാ യദാ ഹി ധര്‍മസ്യ
ഗ്ലാനിര്‍ഭവതി ഭാരത
അഭ്യുത്ഥാനമധര്‍മസ്യ
തദാത്മാനം സൃജാമ്യഹം
അര്‍ജുനാ എപ്പോഴെല്ലാം ധര്‍മത്തിന് ക്ഷയവും അധര്‍മത്തിന് അഭ്യുന്നതിയും ഉണ്ടാകുന്നുവോ, അപ്പോഴെല്ലാം ഞാന്‍ സ്വയം സൃഷ്ടിക്കുന്നു.
അല്ലയോ ഭരതവംശജ! ഏതേതുകാലത്തില്‍ ധര്‍മ്മത്തിനു ഗ്ലാനി (ഹാനി)യും അധര്‍മ്മത്തിന് ആധിക്യവും ഉണ്ടാകുന്നുവോ, അതതു കാലത്തില്‍ ഞാന്‍ എന്റെ മായ കൊണ്ട് എന്നെത്തന്നെ സൃഷ്ടിക്കുന്നു. (സ്വയം അവതരിക്കുന്നു.)
എല്ലാ കാലങ്ങളിലും ലോകത്തിന്റെ ആത്മീയ ഘടനയെ സംരക്ഷിക്കണമെന്നുള്ളതു ഞാന്‍ അനാദികാലം മുതല്‍ക്കേ അംഗീകരിച്ചിട്ടുള്ള ആചാര്യമര്യാദയാണ്. അക്കാരണത്താല്‍ തിന്മ നന്മയെ തോല്പിക്കുകയും അപകടത്തിലാക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ , ഞാന്‍ അരൂപിയും അജനുമാണെന്ന കാര്യം മാറ്റിവെയ്ക്കുകയും അതിനോട് വിട പറയുകയും ചെയ്യുന്നു.
ഇവിടെ ധര്‍മം എന്ന വാക്കിന് ജാതി-മത-വര്‍ണ-ലിംഗ-അധികാരാദി വ്യവസ്ഥിതികളെ ആസ്പദിച്ചുള്ള അര്‍ഥം പറഞ്ഞാല്‍ ഗീതയുടെ താത്ത്വികമായ തലം അപ്പാടെ നഷ്ടമാകുന്നു. പ്രകൃത്യനുസാരവും ജ്ഞാനോന്മുഖവുമായ ജീവിതചര്യ എന്നാണ് അര്‍ഥം.
എന്തിനായിട്ടെന്ന് സ്പഷ്ടമാണെങ്കിലും തെളിച്ചുതന്നെ പറയുന്നു –
(തുടരും.....)

ഉപനിഷത്ത്‌ പഠനം, എണ്‍പത്തിഏഴാം ദിവസം, ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം, എണ്‍പത്തിഏഴാം ദിവസം, ഈശാവാസ്യം
ഗുരുദേവന്‍ ആത്മോപദേശശതകം ആരംഭിക്കുന്നത്‌ അങ്ങിനെയാണല്ലോ. അറിവിലുമേറിയറിഞ്ഞിടുന്നവന്‍ തന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി ത്തെരുതെരെ വീണുവണങ്ങിയോതിടേണം ഇങ്ങനെ കണ്ണുകളഞ്ചും ഉള്ളടക്കി തെരുതെരെവീണു വണങ്ങി ഓതുന്നവനെയാണ്‌ ധീരന്‍ എന്നുപറഞ്ഞത്‌. ഉപനിഷത്താണ്‌ പറഞ്ഞിരിക്കുന്നത്‌. അങ്ങനെ ഓതിത്തന്ന ഞങ്ങളുടെ പൂര്‍വ്വന്മാര്‍ പറഞ്ഞിട്ടുണ്ട്‌ വിദ്യയെ ഉപാസിച്ചാല്‍ ഫലം ഇന്നതാണ്‌. അവിദ്യയെ ഉപാസിച്ചാല്‍ ഫലം ഇന്നതാണ്‌ എന്ന്‌. 
ഉപനിഷത്ത്‌ ഋഷി ഈശാവാസ്യത്തിലൂടെ ഈശ്വരനെ അവതരിപ്പിക്കുന്നു. ``സഃ പര്യഗാത്‌ ശുക്രം അകായം അവ്രണം അസ്‌നാവിരം ശുദ്ധം അപാപവിദ്ധം കവിഃ മനീഷിഃ പരിഭൂഃ സ്വയംഭൂ`` ഇത്രയും വിശേഷണങ്ങള്‍ ഭഗവാന്റേതാണ്‌. സത്യത്തിന്റേതാണ്‌. ഈശ്വരോപാസന ചെയ്യുമ്പോള്‍ അല്ലെങ്കില്‍ ഈശ്വരന്‍ എന്ന്‌ പറയുമ്പോള്‍ ഇതൊക്കെ നമ്മുടെ ഓര്‍മ്മയില്‍ വരണം. എന്തൊക്കെയാണ്‌? ``സഃ പര്യഗാത``്‌ അവന്‍, ആ സത്യം, എല്ലായിടത്തും നിറഞ്ഞുനില്‌ക്കുന്നു. അത്‌ മാത്രമേ ഉള്ളൂ. സമുദ്രത്തില്‍ എപ്രകാരം തിര, പത, നുര, കുമിള ഇത്യാദികള്‍ വേറിട്ടുനില്‌ക്കുന്നുവോ, ജലമല്ലാതെ മറ്റൊരു അസ്‌തിത്വം ഈ നാമരൂപാദികള്‍ക്കില്ലാത്തതുപോലെ, ഈശ്വരന്‍ തന്നെയാണ്‌ ഈ കാണുന്ന വിശ്വം. ``ശുക്രം`` അത്‌ ശുദ്ധപ്രകാശമാണ്‌. ``അകായം അവ്രണം അസ്‌നാവിരം`` അതിന്‌ മൂന്നുതരത്തിലുള്ള ശരീരങ്ങളും ഇല്ലാത്തതാണ്‌. ശരീരമില്ലാത്തതാണ്‌ അകായം, മുറിപ്പെടുത്താന്‍ പറ്റാത്തതാണ്‌ അവ്രണം, ഞരമ്പുകളില്ലാത്തതാണ്‌ അസ്‌നാവിരം. സ്ഥൂല-സൂക്ഷ്‌മ-കാരണ-ശരീരങ്ങള്‍ ഇല്ലാത്തതാണ്‌. 
ഇതൊക്കെ കേള്‍ക്കുന്ന സമയത്ത്‌ നമ്മുടെ മനസ്സിലും ചില സംശയങ്ങള്‍ ജനിച്ചേക്കാം. രാമനും കൃഷ്‌ണനും ഇവര്‍ക്കൊക്കെ ശരീരമുണ്ട്‌. കൃഷ്‌ണനെ വേടന്‍ അമ്പെയ്‌തു, മുറിവേറ്റു എന്നൊക്കെ പറയുന്നുണ്ട്‌. അതെന്താണ്‌? അതും ഇതും എങ്ങിനെ പൊരുത്തപ്പെടും? പൊരുത്തപ്പെടില്ല. പൊരുത്തപ്പെടാത്തതിനെ പൊരുത്തപ്പെടാന്‍ ശ്രമം നടത്തിയിട്ടുണ്ട്‌ കാര്യമില്ല. അതിലൂടെ എന്താണ്‌ അവര്‍ പറഞ്ഞുതരുന്നത്‌? ഈ സത്യം തന്നെയാണ്‌ അതിലൂടെ വെളിപ്പെടുത്തിത്തരാന്‍ ശ്രമിക്കുന്നത്‌. ഉപനിഷത്ത്‌ കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ചിലപ്പോള്‍ സംശയം ഉണ്ടാകും. എന്തുകൊണ്ടാണ്‌ ഈ സംശയം ഉണ്ടാകുന്നത്‌? അത്‌ നാം മനസ്സിലാക്കണം. ഇതൊരു തലകീഴായ പഠനമാണ്‌ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. എങ്ങിനെയാണ്‌ ഇത്‌ തലകീഴായത്‌? ഈശ്വരനെ കുറിച്ച്‌ അല്ലെങ്കില്‍ സത്യത്തെ കുറിച്ച്‌ ഒരു സംശയത്തിനും ഇട നല്‌കാത്തവിധത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്‌ ഉപനിഷത്തിലാണ്‌. ഗംഭീര പ്രഖ്യാപനങ്ങളാണ്‌. പിന്നീട്‌ അതിനെകുറച്ചുകൂടി മനസ്സിലാകാന്‍ വേണ്ടി ഉപനിഷത്ത്‌ തന്നെ കഥാരൂപത്തില്‍ അവതരിപ്പിക്കുന്നുണ്ട്‌. എല്ലാ ഉപനിഷത്തുക്കളെയും കുറേക്കൂടി വിസ്‌തരിച്ച്‌ കഥാരൂപത്തില്‍ അവതരിപ്പിക്കുന്നതാണ്‌ ഇതിഹാസവും പുരാണങ്ങളും. ഇതിഹാസപുരാണങ്ങളില്‍ ഇതിന്‌ രൂപങ്ങളും, ഭാവങ്ങളും, വികാരങ്ങളും, വിചാരങ്ങളും വന്നു. അങ്ങനെ നമ്മുടെ മുന്നില്‍ ഇത്‌ അവതരിപ്പിച്ചപ്പോള്‍ നാം പഠിച്ചതേതാണ്‌? പിന്നീട്‌ വന്നതാണ്‌ പഠിച്ചത്‌. ഉപനിഷത്തിന്റെ വെളിച്ചത്തിലാണ്‌ ഇതിഹാസങ്ങളും പുരാണങ്ങളും നമ്മുടെ ക്ഷേത്രാചാരങ്ങളുമൊക്കെ ചെയ്യുന്നതെങ്കില്‍ നമുക്ക്‌ ഒരുതരത്തിലുള്ള സംശയവും ഉണ്ടാകില്ല. അല്ലാത്തതുകൊണ്ടുള്ള സംശയമാണ്‌.
(തുടരും....)

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 6

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 6
അജോപി സന്നവ്യയാത്മാ
ഭൂതാനാമീശ്വരോപി സന്‍
പ്രകൃതിം സ്വാമധിഷ്ഠായ
സംഭവാമ്യാത്മമായയാ.
ഞാന്‍ ജനനരഹിതനാണ്; നാശരഹിതനാണ്. സര്‍വ്വജീവജാലങ്ങളുടെയും ഉള്ളിലിരുന്ന് അവയെ നിയന്ത്രിക്കുന്ന ഈശ്വരനാണ്. എങ്കിലും എന്റെ മായയെ വശീകരിച്ചിട്ട് ഞാന്‍ സ്വമായാശക്തികൊണ്ട് , എന്നാല്‍ സൃഷ്ടമായ പ്രകൃതിയെ വശത്താക്കിയിട്ട്, അവതാരം ചെയ്യുന്നു.
അര്‍ജ്ജുനാ, എന്റെ എല്ലാ മുന്‍ അവതാരങ്ങളെപ്പറ്റിയും എനിക്ക് ഇന്നും ശരിയായ ഓര്‍മ്മയുണ്ട്. പരമാര്‍ത്ഥത്തില്‍ ഞാന്‍ ജനിക്കുന്നില്ലെങ്കിലും എന്റെ സ്വന്തം പ്രകൃതിയിലൂടെ ഞാന്‍ സ്വമായകൊണ്ട് ആവിര്‍ഭവിക്കുന്നു. ഞാന്‍ അവതരിക്കുമ്പോഴും എന്റെ മൗലികമായ ആദ്യന്തരഹിതത്വം അക്ഷയമായും അഖണ്ഡമായും നിലനില്ക്കുന്നു. എന്റെ അവതാരത്തിലും അതില്‍നിന്നുള്ള വിരാമത്തിലും ദര്‍ശിക്കുന്ന രൂപങ്ങള്‍ മായാഗുണങ്ങളുടെ സ്വാധീനശക്തിയായി നിന്നുളവാകുന്ന പ്രതിരൂപഭാവങ്ങള്‍ മാത്രമാണ്. ഇതൊന്നും എന്റെ സ്വതന്ത്രാവസ്ഥയെ ഒരിക്കലും ബാധിക്കുന്നില്ല. അവതാരകാലത്തു ഞാന്‍ കര്‍മ്മാനുഷ്ഠാനത്തിനു വിധേയനായിക്കാണുന്നുണ്ടെങ്കില്‍ അതും യഥാര്‍ത്ഥത്തില്‍ ഉള്ളതല്ല; വെറും മിഥ്യാബോധത്തിന്റെ ഫലമായിട്ടുണ്ടാകുന്നതാണ്. മിഥ്യാബോധം മറയുമ്പോള്‍ ഞാന്‍ അരൂപിയും നിര്‍ഗ്ഗുണനുമായി അറിയപ്പെടുന്നതാണ്. ഒരേ വസ്തു കണ്ണാടിയില്‍ പ്രതിഫലിക്കുമ്പോള്‍ രണ്ടെന്നുതോന്നുന്നു. എന്നാല്‍ നേരാംവണ്ണം ചിന്തിക്കുമ്പോള്‍ പ്രതിബിംബമായിക്കണ്ട രണ്ടാമത്തെ വസ്തു യതാര്‍ത്ഥത്തില്‍ ഉള്ളതല്ലെന്നു ബോദ്ധ്യപ്പെടും. ഏതുപോലെ അല്ലയോ അര്‍ജ്ജുനാ, ഞാന്‍ യഥാര്‍ത്ഥത്തില്‍ അരൂപിയായ പരബ്രഹ്മമാണ്. എന്നാല്‍ ഞാന്‍ മായയെ അവലംബിക്കുമ്പോള്‍ ശരീരം സ്വീകരിക്കുന്നു. അതു പ്രത്യേകമായ ചില ഉദ്ദേശ്യത്തോടെയാണ്.
ഭൗതികമായ അറിവിന്റെ കാര്യത്തില്‍പ്പോലും മനുഷ്യന്‍ കൈവരിച്ച പുരോഗതിയെ മനുഷ്യപ്രയത്‌നനത്തിന്റെ മാത്രം ഫലമായോ അറിവുകള്‍ സ്വയം വെളിപ്പെട്ടതിനാല്‍ ഉണ്ടായതായോ എവ്വിധവും കാണാം. കണ്ടുപിടിത്തങ്ങളില്‍ മിക്കതും കാര്യകാരണചിന്തയിലൂടെ ചെന്നെത്താന്‍ കഴിയാത്തവയാണ്. അടിസ്ഥാനപരമായ ഒരു വീക്ഷണവ്യതിയാനം (Paradigm Shift), ഒരുവലിയ കിടങ്ങിനപ്പുറത്തേക്ക് ഒരു എടുത്തുചാട്ടം (Quantum Jump)എന്നൊക്കെ പറയാവുന്ന വെളിപാടുകളാണവ. ഉദാഹരണത്തിന്, മിച്ചെല്‍സണ്‍-മോര്‍ലെ പരീക്ഷണത്തിലൂടെ പ്രകാശവേഗം എല്ലാ ദിശകളിലും സ്ഥിരമാണെന്ന നിരീക്ഷണത്തെത്തുടര്‍ന്ന് സയന്‍സിന്റെ ലോകം കാല്‍ നൂറ്റാണ്ടുകാലം തപ്പിത്തടഞ്ഞിട്ടും തീര്‍ക്കാനാവാതെ ബാക്കിയായ സമസ്യയാണ് പേറ്റന്റ് ഓഫീസിലെ ഒരു സാധാരണ ഗുമസ്തനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്ന ചെറുപ്പക്കാരന്‍ ഒരു സുപ്രഭാതത്തില്‍ ചെറു ലേഖനം കൊണ്ട് പരിഹരിച്ചത്. ലോകത്തിലെ മഹത്തായ കലാസൃഷ്ടികളുടെ നിര്‍മിതിയെയും ഇതേപോലെ 'മാനത്തൂന്നെങ്ങാനു'മുള്ള 'പൊട്ടിവീഴ'ലായി കാണാം.
അറിവിന് എപ്പോഴെല്ലാമാണ് പിറവി എന്നു പറയുന്നതു ശ്രദ്ധിക്കുക-
(തുടരും.....)

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 5

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 5
ശ്രീഭഗവാനുവാച:
ബഹൂനി മേ വ്യതീതാനി
ജന്മാനി തവ ചാര്‍ജുന
താന്യഹം വേദ സര്‍വാണി
ന ത്വം വേത്ഥ പരന്തപ
ശ്രീഭഗവാന്‍ പറഞ്ഞു: അര്‍ജുന, എന്റെയും നിന്റെയും അനേകം ജന്മങ്ങള്‍ കഴിഞ്ഞുപോയിട്ടുണ്ട്. അവയെ എല്ലാം ഞാന്‍ അറിയുന്നു, അല്ലയോ പരന്തപ, നീ അറിയുന്നില്ല.
എല്ലാ ജീവികളുടെയും കഴിഞ്ഞുപോയ ജന്മങ്ങളിലും ഇപ്പോഴുള്ള ജന്മങ്ങളിലും എല്ലാം ആത്മാവ് ഞാന്‍തന്നെയാണ്. അതുകൊണ്ട് ആ ജന്മങ്ങളെയെല്ലാം ഞാന്‍ അടിമുടി അറിയുന്നു. എന്നാല്‍ ഇന്ദ്രിയമനോബുദ്ധികളെ ബാധിച്ച അറിവില്ലായ്മയാല്‍ (അവിദ്യയാല്‍) ഞാന്‍ വേറെ എന്നു വിചാരിക്കുന്ന നീ അറിയുന്നില്ല.
ഭഗവാന്‍ പറഞ്ഞു: ഞാന്‍ വിവസ്വാന്റെ കാലത്ത് ജനിച്ചിരുന്നില്ലെന്നു വിചാരിക്കുന്നു. നിന്റെ മനസ്സ് സങ്കീര്‍ണ്ണമായതു സ്വാഭാവികമാണ്. നമുക്ക് ഇരുവര്‍ക്കും അനവധി ജന്മങ്ങള്‍ ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടെന്നുള്ള വസ്തുത നിനക്ക് അറിഞ്ഞുകൂടാ. നിന്റെ പൂര്‍വ്വജന്മങ്ങളൊന്നും നീ ഓര്‍‍മ്മിക്കുന്നില്ല. എന്നാല്‍ സന്ദര്‍ഭത്തിനാവശ്യമായപ്പോഴൊക്കെ ഞാനെടുത്ത എന്റെ എല്ലാ അവതാരങ്ങളെപ്പറ്റിയും എനിക്കു നല്ലതുപോലെ ഓര്‍മ്മയുണ്ട്.
ഞാന്‍ വീണ്ടും ജനിക്കുന്നു എന്നു പറയുമ്പോള്‍, ധര്‍മം ക്ഷയിക്കുന്നേരം ഒരു തിരുത്തലിനു വേണ്ടി, അറിവു പൂര്‍ണമായ ഒരു മനുഷ്യജന്മം സംഭവിക്കുന്നു എന്ന അര്‍ഥം കൂടി എടുക്കാം.
ഞാന്‍ പരിപൂര്‍ണമായ അറിവുതന്നെ ആയതിനാല്‍ മുമ്പ് എവിടെയെവിടെ എപ്പോഴെല്ലാം ആ നിലയില്‍ ഞാന്‍ സ്വയം വെളിപ്പെട്ടിട്ടുണ്ടെന്ന കാര്യവും മുഴുവനായി എനിക്കറിയാം.
ഇങ്ങനെ പറയുമ്പോള്‍ സ്വാഭാവികമായും ഒരു സംശയം വരാം: ജ്ഞാനസ്വരൂപനും നിത്യനും പരിപൂര്‍ണനുമായ ഈശ്വരന് ജനനമരണങ്ങളോ!
അടുത്ത ശ്ലോകത്തില്‍ ഇതിനു മറുപടി പറയുന്നു.
(തുടരും.....)

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 4

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 4
അര്‍ജുന ഉവാചഃ
അപരം ഭവതോ ജന്മ
പരം ജന്മ വിവസ്വതഃ
കഥമേതദ്വിജാനീയാം
ത്വമാദൗ പ്രോക്തവാനിതി
അര്‍ജുനന്‍ പറഞ്ഞു: അങ്ങയുടെ ജനനം പിന്നീടും സൂര്യന്‍േറത് അതിനു വളരെ മുന്‍പും ആയിരുന്നുവല്ലോ. അപ്പോള്‍, അങ്ങ് ആദ്യമേതന്നെ സൂര്യന് ഇതുപദേശിച്ചു എന്ന പ്രസ്താവം ഞാനെങ്ങനെ ശരിയെന്നറിയും?
അര്‍ജ്ജുനന്‍ ചോദിച്ചു: അല്ലയോ കരുണാനിധിയായ ദേവാ! ഒരു മാതാവിന് തന്റെ ശിശുവിനോടു സ്നേഹമുണ്ടാകുന്നതില്‍ എന്തെങ്കിലും അത്ഭുതത്തിന് അവകാശമുണ്ടോ? സംസാരജീവിതത്തില്‍ തളര്‍ച്ചയും ക്ഷീണവും ബാധിക്കുന്നവര്‍ക്ക് അങ്ങ് ഒരഭയസ്ഥാനമാണ്. അഗതികള്‍ക്ക് അന്‍പേറിയ അമ്മയാണ്. ഞങ്ങളുടെ (പാണ്ഡവരുടെ) ജീവിതം തന്നെ അങ്ങയുടെ ദിവ്യമായ അനുഗ്രഹത്തിന് കടപ്പെട്ടിരിക്കുന്നു. അംഗവൈകല്യമുള്ള ഒരു ശിശുവിന് ജന്മം നല്കാന്‍ ഇടയാകുന്ന മാതാവ് അതിനെ ജനനം മുതല്‍ക്കുതന്നെ പ്രത്യേകം പരിചരിക്കണമെന്ന് പറയേണ്ടതുണ്ടോ? അങ്ങേയ്ക്ക് ഞങ്ങളോടുള്ള ബന്ധം അപ്രകാരമാണ്. ഞാന്‍ അങ്ങയോട് ചില കാര്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു. അത് അങ്ങ് ശ്രദ്ധയോടെ കേള്‍ക്കണമെന്നും എന്നോട് നീരസം തോന്നരുതെന്നും പ്രത്യേകമായ അപേക്ഷയുണ്ട്. കര്‍മ്മയോഗരഹസ്യത്തെപ്പറ്റി അങ്ങ് വിവസ്വാന് ഉപദേശിച്ചുവെന്നുള്ള അങ്ങയുടെ പ്രസ്ഥാവന ഒരു നിമിഷ നേരത്തേക്കുപോലും എനിക്കു വിശ്വസിക്കാന്‍ കഴിയുന്നില്ല. ഞങ്ങളുടെ പൂര്‍വ്വികന്മാര്‍ക്കുപോലും വിവസ്വാന്‍ ആരായിരുന്നു എന്ന് അറിയാമായിരുന്നില്ല. പിന്നെ എങ്ങനെ, എപ്പോഴാണ്, അങ്ങു വിവസ്വാന് ഉപദേശം നല്‍കിയത്? വിവസ്വാന്‍ അതിപുരാതനമായ കാലത്ത് ജീവിച്ച ആളല്ലേ? അങ്ങയുടെ ഉത്ഭവം ഈ അടുത്തകാലത്തും. ആ നിലയ്ക്ക് അങ്ങയുടെ ഈ പ്രസ്ഥാവനയില്‍ വൈരുദ്ധ്യമുണ്ട്. അതേ സമയത്ത്, അല്ലയോ ഭഗവാനേ, അങ്ങയുടെ ജീവിതം ഞങ്ങള്‍ക്ക് ഒരു നിഗൂഢതത്വമാണ്. ആ നിലയ്ക് അങ്ങു പറഞ്ഞതു സത്യമല്ലെന്ന് എനിക്ക് എങ്ങനെ പറയാന്‍ കഴിയും? ആകയാല്‍ അങ്ങ് സൂര്യദേവന് ഈ ഉപദേശം നല്‍കിയതിനെപ്പറ്റി, വ്യക്തമായി മനസ്സിലാക്കത്തക്കവിധത്തില്‍ എന്നോടു പറഞ്ഞാലും.
പ്രാപഞ്ചിക പരിഗണനകള്‍ വെച്ചുനോക്കിയാല്‍ പ്രത്യക്ഷത്തില്‍ അവിശ്വസനീയമായ ഈ അവകാശവാദം ബോധിക്കണമെങ്കില്‍ വക്താവിനെപ്പറ്റി കുറച്ചുകൂടി നന്നായി അറിയണം. പ്രാപഞ്ചികാര്‍ഥത്തിലാണെങ്കില്‍ ഈശ്വരന്‍തന്നെയാണ് സംസാരിക്കുന്നത് എന്ന ഉറപ്പ് കിട്ടണം. താത്ത്വികതലത്തിലോ, തന്നിലെ പരമാത്മാവിന്റെ സ്വരമാണ് കേള്‍ക്കുന്നത് എന്ന് തിരിച്ചറിയണം. രണ്ടും ഒരുമിച്ചു സാധിക്കുന്ന തരത്തിലാണ് മറുപടി
(തുടരും.....)

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 3

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 3
സ ഏവായം മയാ തേദ്യ യോഗഃ പ്രോക്തഃ പുരാതനഃ
ഭക്തോസി മേ സഖാ ചേതി രഹസ്യം ഹ്യേതദുത്തമം
നീ എന്റെ ഭക്തനും സ്നേഹിതനുമായതുകൊണ്ട് പണ്ടുതന്നെ വെളിപ്പെടുത്തിയിട്ടുള്ള ഈ യോഗം ഇപ്പോള്‍ ഞാന്‍ നിനക്ക് ഉപദേശിക്കുകയാണ്. ഇതു രഹസ്യവും ശ്രേഷ്ഠവുമാകുന്നു.
അല്ലയോ അര്‍ജ്ജുനാ, അതേ യോഗം തന്നെയാണ് നിനക്കു ഞാന്‍ ഇപ്പോള്‍ ഉപദേശിക്കുന്നത്. അതേപ്പറ്റി നീ അശേഷം സംശയിക്കേണ്ട. ഈ കര്‍മ്മയോഗം എന്റെ അത്യഗാധമായ ജീവിതരഹസ്യമാണ്. എന്നിട്ടും നീ എനിക്ക് ഏറ്റവും പ്രിയങ്കരനായതുകൊണ്ടുമാത്രം ഇതു നിന്നില്‍നിന്നും രഹസ്യമായി വെയ്ക്കുന്നില്ല.
.അല്ലയോ ധനുര്‍ദ്ധരാ! നീ സ്നേഹത്തിന്റെ മൂര്‍ത്തീഭാവമാണ്; ഇശ്വരഭക്തിയുടെ ജീവനാഡിയാണ്; സൗഹൃദത്തിന്റെ സ്രോതസ്സാണ്; വിശ്വാസ്യതയുടെ അസ്തിവാരമാണ്. അപ്രകാരമുള്ള നിന്നില്‍ നിന്ന് ഞാന്‍ എന്തെങ്കിലും ഒളിച്ചുവെയ്ക്കുന്നതു ശരിയാണോ? അതുകൊണ്ട് നാം ഒരു വലിയയുദ്ധത്തെ അഭിമുഖീകരിച്ചു നില്കുകയാണെങ്കിലും അതെല്ലാം അല്പ്പനേരം മാറ്റിവച്ചിട്ട് നിന്റെ അജ്ഞതയ്ക്ക് ഞാന്‍ അറുതിവരുത്തുന്നതാണ്. ശല്യത്തെ വകവയ്ക്കാതെ.
ഈശ്വരന്‍ എന്ന അറിവിലേക്ക് ചെല്ലാന്‍ രണ്ട് ഗുണങ്ങളാണ് അത്യാവശ്യം എന്നാണ് വിവക്ഷ. ഭക്തിയും സൗഹൃദഭാവവും. ഭക്തി എന്നാല്‍ പൂര്‍ണമായ സമര്‍പ്പണം. സൗഹൃദമോ വേറിട്ടല്ലെന്ന മാനസികാവസ്ഥയും.(പേടിച്ചിട്ടോ അന്യമെന്നു കരുതി ആരാധിച്ചിട്ടോ ഫലമില്ലെന്നര്‍ഥം.)
ഒളിച്ചിരിക്കുന്ന സ്വഭാവമുണ്ട്, അറിവിന് (ഈശ്വരന്). കഷ്ടപ്പെട്ട് കണ്ടെത്തണം. (ഒളിച്ച് സുഹൃത്തിനെ കണ്ടെത്താനാവാതെ വിഷണ്ണനായി കണ്ണീരോടെ 'തോറ്റേ!' എന്ന് വിളിച്ചു പറയുമ്പോള്‍ ആ കക്ഷി സ്വയം വെളിപ്പെടുത്തുന്ന കളിതന്നെ.)
(തുടരും.....)

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 2

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 2
ഏവം പരമ്പരാപ്രാപ്തം
ഇമം രാജര്‍ഷയോ വിദുഃ
സ കാലേനേഹ മഹതാ
യോഗോ നഷ്ടഃ പരന്തപ.
അല്ലയോ പരന്തപനായ അര്‍ജുനാ,ഇങ്ങനെ പരമ്പരയായി കൈമാറിക്കിട്ടിയ ഈ യോഗവിദ്യ പല രാജര്‍ഷികളും അറിഞ്ഞു. കാലാന്തരത്തില്‍ പക്ഷേ, മഹത്തായ ഈ വിദ്യ നഷ്ടപ്പെട്ടുപോയി.
യോഗശബ്ദത്തിന് പരമമായ അറിവിനോട് ചേര്‍ന്നിരിക്കല്‍, യോജിക്കല്‍, ശ്രുതിയും താളവും ചേരല്‍, ലയിക്കല്‍ എന്നൊക്കെയാണ് അര്‍ഥം. യോഗവിദ്യ എന്നാല്‍ പ്രപഞ്ചാധാരവുമായി സാത്മ്യം പ്രാപിക്കാനുള്ള വിദ്യ.
അല്ലയോ പരന്തപ! ( ശത്രുക്കളെ തപിപ്പികുന്നവനേ!) പിന്നീട് പല രാജര്‍ഷിമാരും കര്‍മ്മയോഗം അഭ്യസിക്കുകയും അതില്‍ നിപുണരാവുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഇതെപ്പറ്റി അറിവുള്ളവരാരും ഇല്ല. മനുഷ്യന്‍ തന്റെ ശരീരത്തിലും ഇന്ദിയസുഖാനുഭവത്തിലും കൂടുതല്‍ അസക്തനായിരിക്കുന്നതു കൊണ്ട്, ആത്മജ്ഞാനത്തെ അവര്‍ വിസ്മരിക്കുന്നു. ഇന്ദിയസുഖങ്ങളാണ് ആനന്ദത്തിന്റെ പാരമ്യത്തിലെത്തിക്കുന്ന ഉപാധിയെന്നു കരുതുന്ന അവന് ആത്മവിശ്വാസംതന്നെ നശിച്ചിരിക്കുന്നു. ഐഹികജീവിതമാണ് ഏറ്റവും വിലപ്പെട്ടതെന്ന് അവന്‍ വിശ്വസിക്കുന്നു. ദിഗംബരരായ മുനിമാര്‍ വസിക്കുന്ന ഗ്രാമത്തില്‍ ആരാണു പട്ടു വസ്ത്രം അണിയാന്‍ ആഗ്രഹിക്കുന്നത്? അന്ധനായി ജനിച്ച ഒരുവന് സൂരായന്റെ വില അറിയാന്‍കഴിയുമോ? ബധിരരായ ഒരു കൂട്ടം ആളുകളുടെ ഇടയില്‍ സംഗീതത്തെ അഭിനന്ദിക്കുന്നത്? അപ്രകാരം ആത്മീയദര്‍ശനത്തെക്കുറിച്ച് അജ്ഞരും സംസാരബന്ധത്തില്‍നിന്ന് വിമുക്തരായി ആത്മീയജീവിതം നയിക്കണമെന്ന് ആഗ്രഹമില്ലാത്തവരും, അജ്ഞാനന്ധകാരത്തില്‍ വട്ടം കറങ്ങുന്നവരുമായ ആത്മാക്കള്‍ക്ക് എന്റെ ദിവ്യഭാവത്തിന്റെ ദര്‍ശനം എങ്ങനെയാണ് സിദ്ധിക്കുന്നത്? എങ്ങനെയാണ് ഈ മോഹജാലം വൃദ്ധി പ്രാപിച്ചതെന്നറിഞ്ഞുകൂടാ. ഇ യോഗമാകട്ടെ ലോകത്തില്‍നിന്ന് അപ്രത്യക്ഷമായിട്ട് ഇപ്പോള്‍ കാലം ഏറെ കഴിഞ്ഞു.
ഋഷികള്‍കൂടി ആയ രാജാക്കന്മാരാണ് അറിഞ്ഞിരുന്നതും തലമുറകളിലേക്ക് പകര്‍ന്നതും. രാജാക്കന്മാര്‍ ഋഷികളല്ലാതായതോടെ രാജാധികാരം ദുഷിച്ചു. പരമമായ അറിവില്‍ നിന്ന് മനുഷ്യന്‍ അകന്നു.(ഈ 'മറവി'കൊണ്ട് അധികാരം ദുഷിച്ചു എന്നുമാകാം.)
(തുടരും.....)

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 1

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 1


ജ്ഞാനകര്‍മ സംന്യാസയോഗം

മനുഷ്യനില്‍ ബുദ്ധിക്കപ്പുറം സ്ഥിതി ചെയ്യുന്ന പരമാധാരമായ ആത്മാവിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് മൂന്നാമധ്യായം സമാപിക്കുന്നത്. നാശമുള്ള പ്രപഞ്ചത്തിനും അതിന്റെ അമ്മയായ നാശരഹിതമായ മാധ്യമത്തിനും അതീതവും കാരണവുമായ നിത്യമായ ശക്തിയാണ് അതെന്നു മുന്‍പേ പറഞ്ഞു. ഇനി ആ ശക്തിയുടെ സ്വഭാവത്തെക്കുറിച്ച് പറയുന്നു. അത് എങ്ങനെ പ്രകടമാകുന്നു, അതിനെ എങ്ങനെ അറിയാം എന്ന് വിസ്തരിക്കുകയും ചെയ്യുന്നു.
(ഇങ്ങനെയുള്ള ഒരു ഏകീകൃതബലത്തിന്റെ നിര്‍ധാരണത്തിനായി മോഡേണ്‍ സയന്‍സ് ദശകങ്ങളായി ശ്രമിച്ചുവരികയാണ്. ആ ഏകീകരണം സാധിക്കുന്നതോടെ ഫിസിക്‌സിന്റെ ചുമതല അവസാനിക്കുമെന്ന് സ്വാമി വിവേകാനന്ദന്‍ തന്റെ വിഖ്യാതമായ ചിക്കാഗോ പ്രഭാഷണത്തില്‍ പറയുകയുണ്ടായി.)
ആ ശക്തിയിലേക്കുള്ള വേദാന്തവഴി സരളമാണ്. അതിങ്ങനെയാണ്: സര്‍വവ്യാപിയായ അതില്‍ ന്യായമായും ഞാനുമുണ്ട്. എന്നില്‍ നാശരഹിതമായത് അതുമാത്രമാകയാല്‍ വാസ്തവത്തില്‍ അതാകുന്നു ഞാന്‍. എന്നുവെച്ചാല്‍, ഞാന്‍ ബ്രഹ്മമാകുന്നു. കുറച്ചുകൂടി സൂക്ഷ്മമായി പറഞ്ഞാല്‍, ജീവനാകുന്നു ആ ഞാന്‍. വാസ്തവത്തില്‍, അതിനെക്കുറിച്ച് സ്വയം വെളിപ്പെട്ടു കിട്ടിയ ഈ അറിവുതന്നെയാണ് അത്.
ജ്ഞാനസ്വരൂപനാണ് ഈശ്വരന്‍. അതായത് പരമമായ ജ്ഞാനം നിത്യവും നിരാമയവുമാണ്. നമുക്ക് അതുമായുള്ള വേഴ്ചയാണ് ഏറിയും കുറഞ്ഞും വരുന്നത്. നമുക്ക് കിട്ടുന്ന എല്ലാഅറിവുകളും പ്രപഞ്ചത്തില്‍ നേരത്തേ ഉള്ളതാണ്. ഉദാഹരണത്തിന്, പൈത്തഗോറസ് തിയറമോ ഗുരുത്വാകര്‍ഷണനിയമമോ ഒക്കെ അവയെക്കുറിച്ച് നാം അറിയുന്നതിനു മുന്‍പേതന്നെ ഉള്ളതാണ്. നമ്മുടെ അറിവ് തികയാത്തതുകൊണ്ട് ഇനിയും മറഞ്ഞുകിടക്കുന്ന കാര്യങ്ങള്‍ നമുക്ക് പിടികിട്ടിയിട്ടില്ല. ഈശ്വരസാരൂപ്യം എന്നത് എല്ലാ അറിവിന്റെയും തികവാണ്.
ഈ തികവാണ്, കേവലം ഒരുവ്യക്തിയല്ല, ഗീതയുടെ വക്താവ് എന്ന കാര്യംകൂടി ഈ അധ്യായത്തില്‍ വെളിവാകുന്നു. വക്താവിന്റെ ഈ സവിശേഷതയ്ക്ക് പ്രാപഞ്ചികതലത്തിലും താത്ത്വിക തലത്തിലും ഒരേസമയം നിലനില്പുള്ള രീതിയിലുമാണ് ആഖ്യാനം. ആദ്യത്തേതില്‍, ഒരു കന്നാലിച്ചെക്കനായ യാദവകൃഷ്ണന്‍ ഈശ്വരനായി ഭവിക്കുന്നു. രണ്ടാമത്തേതിലോ അര്‍ജുനന്റെ ഉള്ളില്‍ത്തന്നെ ഉള്ള ഈശം വെളിപാടുകള്‍ നല്കുന്നു.
ശ്ളോകം 1 
ശ്രീഭഗവാനുവാച-
ഇമം വിവസ്വതേ യോഗം
പ്രോക്തവാനഹമവ്യയം
വിവസ്വാന്‍ മനവേ പ്രാഹ
മനുരിക്ഷ്വാകുവേ ബ്രവീത്
നാശമില്ലാത്ത ഈ യോഗവിദ്യ സൂര്യനെ അറിയിച്ചത് ഞാനാണ്. സൂര്യന്‍ അത് മനുവിനെയും മനു(തന്റെ പുത്രനായ) ഇക്ഷ്വാകുവിനെയും അറിയിച്ചു.
വിശ്വത്തിന്റെ ജീവന്‍ ഈ അറിവാണ്.മിക്കവാറും മറഞ്ഞാണ് കിടപ്പെങ്കിലും എല്ലാസൃഷ്ടികളിലും ഇതുണ്ട്. സൂര്യനാണ് ഭൂമിയിലെ സൃഷ്ടികളുടെ ഹേതു എന്നതിനാല്‍ സൂര്യനെ ആദ്യം പറയുന്നു. മനുഷ്യന് എല്ലാമെല്ലാം ലഭിച്ചത് സൂര്യനില്‍ നിന്നായതിനാല്‍ ഈ അറിവും സൂര്യനില്‍ നിന്നുതന്നെ കിട്ടിയതായി സങ്കല്പിക്കാം. മനുഷ്യന് ജീവനിലൂടെ പകര്‍ന്നു കിട്ടിയ ഈ അറിവ് അവന്‍ തന്റെ സന്തതിപരമ്പരയ്ക്ക് കൈമാറി.
തടസ്സങ്ങള്‍ നീങ്ങിയാല്‍ ആത്മാവില്‍ നിന്ന് ബുദ്ധിയിലൂടെ മനസ്സിലേക്ക് ആ അറിവ് വ്യാപരിക്കുന്നു എന്ന് താത്ത്വികാര്‍ഥം.
(തുടരും.....)