Friday, 4 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-16 -ദൈവാസുരസമ്പദ്വിഭാഗയോഗം- ശ്ളോകം-15

ആഢ്യോƒഭിജനവാനസ്മി
കോƒന്യോƒസ്തി സദൃശോ മയാ
യക്ഷ്യോ ദാസ്യാമി മോദിഷ്യേ
ഇത്യജ്ഞാനവിമോഹിതാ

ഞാന്‍ നല്ല കുലത്തില്‍ ജനിച്ച ശ്രേഷ്ഠനാണ്. എന്നോട് തുല്യനായി ആരുണ്ട്? ഞാന്‍ പല യാഗങ്ങളും ചെയ്യും. ഞാന്‍ ദാനം ചെയ്യും. ഞാന്‍ സുഖിക്കും. എന്നിങ്ങനെ അജ്ഞാനംകൊണ്ട് മൂഢന്മാരായ അവര്‍ കരുതുന്നു.

വൈശ്രവണന്‍ കുബേരനാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അവന്‍ പോലും എനിക്കു സമനല്ല. സമ്പത്തിന്‍റെ ദേവതയായ ലക്ഷ്മീദേവിയും എന്നോടൊപ്പം സമ്പന്നയല്ല. എന്‍റെ കുല ശ്രേഷ്ഠതയും കുടുംബമഹിമയും ബന്ധുമിത്രാദികളുടെ എണ്ണവും കണക്കാക്കുമ്പോള്‍ ബ്രഹ്മദേവന്‍ എത്രയോ നിസ്സാരനാണ്. നശിച്ചു തുടങ്ങിയിരിക്കുന്ന ആഭിചാര കര്‍മ്മത്തെ ജീര്‍ണ്ണോദ്ധാരണം നടത്തി മറ്റുള്ളവര്‍ക്കു ദുഃഖം ഉണ്ടാക്കത്തക്കവണ്ണം ഞാന്‍ യാഗങ്ങള്‍ നടത്തും. എന്നേപ്പറ്റി സ്തുതിഗീതങ്ങള്‍ പാടുന്നവര്‍ക്കും നാടക നൃത്താദികളില്‍ക്കൂടി എന്നെ രസിപ്പിക്കുന്നവര്‍ക്കും ഞാന്‍ പാരിതോഷികം നല്‍കും. മദ്യത്തിലും മദിരാക്ഷിയിലും കൂടെ ഈ ലോകത്തില്‍ അനുഭവിക്കാവുന്ന എല്ലാ സുഖങ്ങളും ഞാന്‍ ആസ്വദിക്കും.

ഇങ്ങനെ കരുതാതിരിക്കാന്‍ വിമോഹം അഥവാ തെറ്റായ ധാരണ ഇല്ലാതിരിക്കണം. അത് ഉണ്ടാകാതിരിക്കണമെങ്കില്‍ വിവേകം വേണം. പരിണാമപരമായ വ്യക്തിവ്യത്യസ്തതയല്ലാതെ, (അത് എല്ലാ ജീവജാലങ്ങളിലുമുള്ളതാണല്ലോ) മറ്റൊരാളെ അപേക്ഷിച്ച് എനിക്ക് പ്രത്യേകിച്ച് ബഹുമാന്യത ഒന്നുമില്ലെന്ന് തിരിച്ചറിയണം. കുലമഹിമ മിഥ്യയാണ്. മധ്യേ മറിച്ചും വരാം. അമൃതുണ്ടായ പാലാഴിയില്‍നിന്നുതന്നെയാണ് കാളകൂടവും പിറന്നത്. കംസന്റെ തറവാട്ടില്‍ ശ്രീകൃഷ്ണനും ഹിരണ്യകശിപുവിന്റെ കുലത്തില്‍ പ്രഹ്ലാദനും ജനിച്ചു.

മഹാനാണ് താനെന്ന ബോധംതന്നെ മഹത്ത്വമില്ലായ്മയുടെ തെളിവല്ലേ? 'ഞാനൊഴിഞ്ഞുണ്ടോ രാമനിത്രിഭുവനത്തിങ്കല്‍?' എന്നു ചോദിക്കുന്നത് സാക്ഷാല്‍ പരശുരാമന്‍ ആയാലും അത് അറിവില്ലായ്മയുടെ ലക്ഷണമേ ആകൂ. മഹായജ്ഞങ്ങള്‍ നടത്തുന്നതും വാരിക്കോരി ദാനം ചെയ്യുന്നതുമൊക്കെ ആയിരുന്നിരിക്കണം അക്കാലത്തെ പ്രമാണിത്തങ്ങള്‍. സമാനങ്ങളായ മഹാമേളകള്‍ സംഘടിപ്പിച്ച് അവയിലെ 'കളത്തില്‍ക്കമ്മ'ളായി ഞെളിയുന്നവര്‍ ഇന്നുമുണ്ടല്ലോ. അവര്‍ക്കു കിട്ടുന്ന സന്തോഷം സോപ്പുകുമിള യെക്കാള്‍ ക്ഷണികം. അവരുടെ ജന്മം മൂഢസ്വര്‍ഗത്തില്‍ പൊലിയുന്നു.

ഇവിടെയും ആത്മപരിശോധനയ്ക്കു നമുക്കു പ്രേരണ നല്‍കലാണ് പാഠതാത്പര്യം. നാം വലിയവരാണെന്നും നമ്മെ ആരെങ്കിലും വേണ്ടത്ര ബഹുമാനിച്ചില്ലെന്നും നമ്മുടെ കുലമഹിമ അംഗീകരിക്കപ്പെട്ടില്ലെന്നും മഹാസംഭവങ്ങള്‍ നടത്തിയോ നാലാള്‍ കാണ്‍കെ ആര്‍ക്കെങ്കിലും വല്ലതും കൊടുത്ത് സല്പേരുണ്ടാക്കിയോ ആളായി സന്തോഷിക്കണമെന്നും ഒക്കെ നമുക്കു തോന്നാറുണ്ടോ? എങ്കില്‍ സൂക്ഷിക്കുക, നമ്മുടെ പോക്ക് ശരിയല്ല.

(തുടരും...)

No comments:

Post a Comment