ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-16
-ദൈവാസുരസമ്പദ്വിഭാഗയോഗം-
ശ്ളോകം-16
ആസുരര്‍ സ്വവാസനാനിര്‍മ്മിതമായ നരകത്തില്‍ പതിക്കുന്നു :
---------------------------------------------------------------------------------------------
അനേക ചിത്തവിഭ്രാന്താ
മോഹജാലസമാവൃതാഃ
പ്രസക്താഃ കാമഭോഗേഷു
പതന്തി നരകേƒശുചൗ
---------------------------------------------------------------------------------------------
അനേക ചിത്തവിഭ്രാന്താ
മോഹജാലസമാവൃതാഃ
പ്രസക്താഃ കാമഭോഗേഷു
പതന്തി നരകേƒശുചൗ
അനേകതരം ചിത്ത സങ്കല്പങ്ങളില്‍ ഭ്രമിച്ച് ഭൗതിക മോഹങ്ങളാകുന്ന
വലയില്‍പ്പെട്ടു കുരുങ്ങി, കാമഭോഗങ്ങളില്‍
ആസക്തരായി ആസുരീസമ്പന്നന്മാര്‍ സ്വവാസനാനിര്‍മ്മിതമായ നരകത്തില്‍ ചെന്നു വീഴുന്നു.
ജ്വരബാധയുള്ള ഒരു രോഗി സ്വബോധമില്ലാതെ ഇടയ്ക്കിടക്ക്
പിച്ചുംപേയും പറയുന്നപോലെ, ആസുരീസമ്പന്നന്മാര്‍
അവരുടെ മനോരഥങ്ങളെപ്പറ്റി വൃഥാ ജല്പനങ്ങള്‍ നടത്തുന്നു. അവരുടെ അജ്ഞതയുടെ ധൂളി
മുകളിലേക്കുയര്‍ന്ന് പ്രത്യാശയാകുന്ന ചുഴലിക്കാറ്റില്‍പ്പെട്ട് നട്ടം തിരിഞ്ഞ്
സങ്കല്പങ്ങളാകുന്ന ആകാശത്തില്‍ ചുറ്റിക്കറങ്ങുന്നു. ആഷാഢമാസത്തിലെ കാര്‍മേഘങ്ങള്‍
ഒന്നിനുപിറകേ ഒന്നായി ആകാശത്തില്‍ പ്രത്ക്ഷപ്പെടുന്നതുപോലെ, അഥവാ ആഴിയുടെ മുകള്‍പ്പരപ്പില്‍
അലമാലകള്‍ അനവരതം അടിച്ചുകൊണ്ടിരിക്കുന്നതുപോലെ, വിഷയസുഖങ്ങളിലുള്ള
അവരുടെ ഇശ്ച അന്തമില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കും. അവരുടെ അന്തകരണത്തില്‍
അഭിലാക്ഷങ്ങളാകുന്ന വല്ലരികള്‍ പടര്‍ന്നു പന്തലിക്കുന്നു. എന്നാല്‍ പാറയില്‍തട്ടി മണ്‍കുടം
ഉടയുന്നതുപോലെയോ മുള്ളിന്‍റെ മുകളില്‍ക്കൂടി വലിച്ചെടുക്കുന്ന മുകുളം
മുറിഞ്ഞുപോകുന്ന പോലെയോ ഈ അഭിലാഷങ്ങള്‍ ചിന്നഭിന്നങ്ങളാകുന്നു. രാത്രി
ചെല്ലുന്തോറും അന്ധകാരത്തിന്‍റെ കടുപ്പം വര്‍ദ്ധിക്കുന്നതുപോലെ അവരുടെ
അന്തകരണത്തില്‍ മോഹങ്ങള്‍ ഇടതിങ്ങി വളരുന്നു. മോഹങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍
ഇന്ദ്രിയവിഷയങ്ങളിലുള്ള ആസക്തി വര്‍ദ്ധിക്കുകയും അത് അന്തകരണത്തെ പാപ
പങ്കിലമാക്കുകയും ചെയ്യുന്നു. അവര്‍ അനവധി പാപങ്ങളെ സഞ്ചയിക്കുകയും ഈ പാപങ്ങള്‍ക്കു
ശക്തി വര്‍ദ്ധിക്കുമ്പോള്‍ നരകയാതന അനുഭവിക്കുകയും ചെയ്യുന്നു.
അല്ലയോ ശുദ്ധബുദ്ധിയായ അര്‍ജ്ജുനാ, ഇപ്രകാരമുള്ള ദുര്‍വാസനകളെ
മനസ്സില്‍ കുടിയിരുത്തുന്ന ഈ ആസുരീസമ്പന്നര്‍ അവരുടെ മരണശേഷം
കുടിയിരിക്കുന്നതിനായി എത്തുന്നത് വാളിന്‍റേതുപോലെ മൂര്‍ച്ചയുള്ള ദളങ്ങളോടുകൂടിയ
വൃഷങ്ങള്‍ നിബിഡമായി വളരുന്ന സ്ഥലത്തായിരിക്കും. അവിടെ ഒരിക്കലും അണയാത്ത തീക്കനലുകളുടെ
കുന്നുകള്‍ ഉണ്ടായിരിക്കും; തിളച്ചു
മറിയുന്ന എണ്ണ പ്രവഹിച്ചു കൊണ്ടേയിരിക്കും. മൃത്യുദേവനാല്‍ പരികല്പിതമായ
തീവ്രയാതനകളുടെ ഒരു പരമ്പരതന്നെ അവിടെയുണ്ടായിരിക്കും. ഇപ്രകാരമുള്ള ദാരുണമായ
നരകത്തിലേക്കാണ് അവര്‍ പതിക്കുന്നത്. ഈ ലോകത്തില്‍ ജനിച്ചെങ്കിലും നരകത്തില്‍
എത്തുന്നതിനു വിധിക്കപ്പെട്ട ഇവരും മോഹിതരായി താത്പര്യപൂര്‍വ്വം യജ്ഞങ്ങള്‍
ചെയ്യുന്നു. വിധിപ്രകാരമുള്ള യാഗങ്ങളാണ് ഇവര്‍ ചെയ്യുന്നതെങ്കിലും അത് ആര്‍ഭാടമായും
നാടകീയമായും ചെയ്യുന്നതുകൊണ്ട് അതിന്‍റെ വിഹിതഫലം അവര്‍ക്കു ലഭിക്കുന്നില്ല.
കാമുകന്‍റെ സംരക്ഷണത്തില്‍ താമസിക്കുന്ന അഭിസാരികയായ ഒരു സ്ത്രീ മറ്റുള്ളവരുടെ
മുന്നില്‍ ഭര്‍തൃമതിയാണെന്നു ഭാവിക്കുന്ന കപടനാട്യം പോലെയാണിത്.
സുഖവിഷയങ്ങളെ കൊതിയോടെ ഉറ്റു നോക്കി നില്പാണ്
ഇന്ദ്രിയങ്ങള്‍. ഓരോ വിഷയവും വെവ്വേറെ നുണഞ്ഞ് അവ അലഞ്ഞു തുടങ്ങിയാല്‍ അവസാനമില്ല.
കിട്ടിയതിന്റെ രുചി അയവിറക്കി മനസ്സ് സുഖമോഹങ്ങളിലകപ്പെടുന്നു. അഭിലാഷങ്ങള്‍
നിറവേറാതെ വരുമ്പോള്‍ ആശാഭംഗവും ക്രോധവും വിഭ്രാന്തിയുമുണ്ടാകുന്നു.
ഇങ്ങനെ കാമഭോഗങ്ങളില്‍ തത്പരമായ അന്തഃകരണം അതിന്റെതന്നെ
ഉള്ളു കാണുകയോ അവിടെ കുടികൊള്ളുന്ന ശുദ്ധബോധത്തെ അറിയുകയോ ചെയ്യില്ല. വിവേകംകൊണ്ടോ
ധ്യാനംകൊണ്ടോ പ്രകാശിതമാകാത്ത അന്തരംഗംതന്നെയാണ് നരകം. അല്ലാതെ അതൊരു ബാഹ്യമായ
പ്രദേശമല്ല. ഉള്‍ക്കാഴ്ച ഉളവായ അന്തരംഗമാണ് സ്വര്‍ഗരാജ്യം. സ്വര്‍ഗരാജ്യത്ത്
സങ്കടങ്ങളില്ല. നരകത്തില്‍ സുഖവുമില്ല.
മാനസികവിഭ്രാന്തി പിടിപെട്ടാല്‍ പിന്നെ ശാന്തിയും
തൃപ്തിയുമെവിടെ? അസ്വസ്ഥചിത്തന്‍
സ്വര്‍ഗത്തെ നരകമാക്കുന്നു. അയാളുടെ അശാന്തിയും അതൃപ്തിയും സമൂഹത്തെ മൊത്തമായി
അസ്വസ്ഥമാക്കുന്നു. അന്യഥാ ശാന്തമായ ഇടത്ത് ഇത്തരം കുറച്ചു പേരുണ്ടായാല്‍ ആകെ
അശാന്തിയായി. ഒരു കുളത്തിലെ കുടിവെള്ളം മൊത്തം കലക്കി ചേറാക്കാന്‍ ഒന്നോ രണ്ടോ
വിവരംകെട്ടവര്‍ പോരേ? നേരേ
മറിച്ച് സ്വസ്ഥചിത്തന്‍ നരകത്തെ സ്വര്‍ഗമാക്കുന്നു. മഹാവരള്‍ച്ചകളിലേക്ക് കുളിര്‍മഴയുടെ
മുന്നോടിയായ ഇളംകാറ്റായി അവര്‍ വരുന്നു. ദുരിതവേദനകളുടെ ആസ്പത്രിയിലേക്ക് ഒരു
മെഴുകുതിരിവെട്ടവുമായി ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ കടന്നു വരുന്നത് ഉദാഹരണം.
(തുടരും...)
No comments:
Post a Comment