Thursday, 17 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം- ശ്ളോകം-77

യത്ര യോഗേശ്വരഃ കൃഷ്ണഃ
യത്ര പാര്‍ഥോ ധനുര്‍ധരഃ
തത്ര ശ്രീര്‍വിജയോ ഭൂതിഃ
ധ്രുവാ നീതിര്‍മതിര്‍മമ

എവിടെ യോഗേശ്വരനായ കൃഷ്ണനുണ്ടോ, എവിടെ ധനുര്‍ധരനായ പാര്‍ഥനുണ്ടോ, അവിടെയാണ് ഐശ്വര്യവും വിജയവും അഭിവൃദ്ധിയും അടിയുറപ്പുള്ള നീതിയും എന്നാണ് എന്റെ അഭിപ്രായം.
എല്ലാം കൃത്യമായും സ്പഷ്ടമായും റിപ്പോര്‍ട്ടു ചെയ്തതില്‍പ്പിന്നെ, താന്‍ നേരിട്ടു കണ്ടതിന്റെയും കേട്ടതിന്റെയും അടിസ്ഥാനത്തില്‍, ഒരു മുഖക്കുറി കൂടി എഴുതിയിട്ടേ സഞ്ജയന്‍ എന്ന പ്രതിഭാശാലിയായ മാധ്യമപ്രവര്‍ത്തകന്‍ വിരമിക്കുന്നുള്ളൂ. ഇവിടെയും കുറ്റപ്പെടുത്തലോ പഴിചാരലോ അല്ല അദ്ദേഹത്തിന്റെ രീതി എന്നു ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ഈ ലോകത്തില്‍ സന്തോഷമായും സുഖമായും പുലരാന്‍ എന്തെല്ലാം വേണം എന്നാണ് അദ്ദേഹം ആദ്യം ചോദിക്കുന്നത്. ഐശ്വര്യം വേണം. ഈശ്വരാനുഗ്രഹമില്ലെങ്കില്‍ ഇരിക്കപ്പൊറുതിതന്നെ അസാധ്യം. പിന്നെ വേണ്ടത് വിജയം. ചെയ്യുന്നതെല്ലാം എങ്ങുമെത്താതെ അവസാനിച്ചാല്‍ ആകെ കുഴയും. മൂന്നാമതാവശ്യം വിഭവസമൃദ്ധി. അതില്ലാതെ അന്നവസ്ത്രാദികള്‍പോലും ലഭ്യമാവില്ല. അവസാനമായി വേണ്ടത് കറയറ്റ നീതി ഉറപ്പാക്കാനുള്ള സംവിധാനമാണ്. ഇതെല്ലാം ഒരിടത്ത് ഒരുമിച്ചുണ്ടാകണമെങ്കില്‍ രണ്ടേ രണ്ടു സംഗതികളുടെ സാന്നിധ്യമേ വേണ്ടൂ എന്നാണ് അദ്ദേഹം കണ്ടെത്തുന്നത്. യോഗേശ്വരനായ കൃഷ്ണന്‍ വേണം, വില്ലേന്തിയ അര്‍ജുനനും വേണം. കര്‍മങ്ങളെല്ലാം യജ്ഞഭാവനയോടെ ചെയ്യാനുള്ള മനപ്പാകം നല്‍കുന്നതാണ് യോഗവിദ്യ. ആ വിദ്യയുടെ പരമഗുരു സദാ കൂടെ ഉണ്ടാകണം. എന്നുവെച്ചാല്‍ ആ ഈശ്വരനില്‍ അടിയുറച്ചു വേണം നില്പ്. അതിനുള്ള വിദ്യയാണ് ഗീത നല്‍കുന്നത്. പിന്നെ, അര്‍ജുനന്‍ വേണം. വില്ല് താഴെ ഇട്ട അര്‍ജുനന്‍ അല്ല, വില്ല് കൈയിലേന്തിയ അര്‍ജുനന്‍. അതായത് കര്‍മോത്സുകത. ഇവരിരുവരും നമ്മില്‍ ഉണ്ടെങ്കില്‍ പിന്നെ 'സുഖം'. അകത്തുള്ള പ്രാകൃതവികാരങ്ങ ളോടായാലും പുറത്തെ പ്രതിരോധങ്ങളോടായാലും ജീവിതപ്പോരില്‍ നയിക്കാന്‍ യോഗേശ്വരനായ തേരാളിയും തേര്‍ത്തട്ടില്‍ ധനുര്‍ധരനായ അര്‍ജുനനും ഉണ്ടെങ്കില്‍ ജീവിതം മംഗളകരമാകുമെന്നു നിശ്ചയം.

ഗീതയുടെ സാരസംഗ്രഹമാണ് സഞ്ജയന്റെ ഈ തീരുമാനം. ആത്മീയതയും പ്രാപഞ്ചികതയും രണ്ടും രണ്ടല്ല, ഒന്നിന്റെതന്നെ തുടര്‍ച്ചയാണ്. രണ്ടും സമഞ്ജസമായി സമ്മേളിക്കുന്നതാണ് സുസ്ഥിതിയുടെ രഹസ്യം. അപരാവിദ്യകളും (സയന്‍സ്) പരാവിദ്യയും (ബ്രഹ്മവിദ്യ) കൈകോര്‍ക്കുമ്പോള്‍ ജീവിതം മുഴുവലിപ്പത്തില്‍ ഭാസുരമാവും.
യോഗേശ്വരത്വത്തെ, അതായത് ഗീതാദര്‍ശനത്തെ അതിഭൗതികതയുടെ (super materialism) ആധിപത്യം പറ്റേ തിരസ്‌കരിക്കുന്നതാണ് ആധുനികമനുഷ്യന്റെ എല്ലാ ഗതികേടുകള്‍ക്കും കാരണം.
പ്രപഞ്ചത്തിന്റ അടിസ്ഥാനമായ ശക്തിയെക്കുറിച്ചുള്ള ശരിയായ അറിവിന്റെ വെളിച്ചത്തില്‍, സ്വഭാവേനയുള്ള കര്‍മങ്ങളില്‍, യജ്ഞഭാവനയോടും കൗശലത്തോടുംകൂടി ഉത്സുകരായി അക്ഷയാനന്ദം അനുഭവിച്ച്, പരമാത്മസ്വരൂപിയായി ഭവിക്കുക എന്ന സ്‌നേഹപൂര്‍വമായ ആശംസയോടെ സഞ്ജയന്‍ വിട വാങ്ങുന്നു.

ഇതി മോക്ഷസന്ന്യാസയോഗോ നാമ അഷ്ടാദശോ/ധ്യായഃ
മോക്ഷസന്ന്യാസയോഗമെന്ന 
പതിനെട്ടാമധ്യായം സമാപിച്ചു.

No comments:

Post a Comment