Friday, 11 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-25

അനുബന്ധം ക്ഷയം ഹിംസാം
അനവേക്ഷ്യ ച പൗരുഷം
മോഹാദാരഭ്യതേ കര്‍മ
യത്തത് താമസമുച്യതേ

ഭാവി എന്തെന്നൊ, കഷ്ടനഷ്ടങ്ങള്‍ എത്രയെന്നൊ, പരദ്രോഹം എന്തുമാത്രം വരുമെന്നൊ, നിറവേറ്റാനുള്ള ശേഷി തനിക്കുണ്ടൊ എന്നൊ (ഒന്നും) നോക്കാതെ ഏതു കര്‍മമാണൊ പിഴച്ച ധാരണകള്‍ കാരണം ചെയ്യാന്‍ തുടങ്ങുന്നത് അത് തമോഗുണപ്രധാനമെന്ന് അറിയപ്പെടുന്നു.

താമസജ്ഞാനമെന്നാല്‍ പിഴച്ച ധാരണകള്‍ തന്നെ. അവയുടെ ഫലമായി തുടങ്ങുന്ന കര്‍മങ്ങള്‍ മോശപ്പെട്ട കാര്യങ്ങളല്ലാതെ എന്താകാന്‍ ? മയക്കുമരുന്നിനൊ മദ്യപാനത്തിനൊ അടിപ്പെട്ട ഒരാളുടെ കാര്യം മതി ഉദാഹരണം. സ്വന്തം കരളിന്റെയും തലച്ചോറിന്റെയും ഭാവിപോലും ചിന്തിക്കാന്‍ കഴിയുന്നില്ല. കൈയിലെയെന്നല്ല, കടം വാങ്ങിയും ചിലപ്പോള്‍ മോഷ്ടിച്ചും പിടിച്ചുപറിച്ചുപോലും പണമുണ്ടാക്കി 'മുന്തിയ' പേപ്പട്ടിയെ വാങ്ങി തന്നെത്തന്നെ കടിപ്പിക്കുന്നു ! ലഹരിയുടെ ഭാഗമായ അക്രമാസക്തി വഴിയോരത്തെ സര്‍വെക്കല്ലില്‍ തീരാതെ പലപ്പോഴും കുടുംബത്തിലെയും അയല്‍പക്കത്തെയും ആളുകളിലേക്കു നീളുന്നു. ഈ നാശനഷ്ടങ്ങളുടെ നാള്‍വഴിക്കണക്കു കൊണ്ടാണല്ലൊ പത്രമാധ്യമങ്ങള്‍ എന്നും നിറയുന്നത്.

കള്ളൊന്നും കുടിക്കാറില്ലെന്നാലും ധനമോഹലഹരിക്കടിമയായ അബ്കാരി, മദ്യത്തിന് വീര്യം കൂട്ടാന്‍ വിഷം ചേര്‍ക്കുന്നതും ഇതുപോലെത്തന്നെ. പിന്നെ എന്തുണ്ടാകുമെന്നൊ, എത്ര പേര്‍ മരിക്കുമെന്നൊ, തനിക്കു വരാവുന്ന നഷ്ടങ്ങളെത്രയെന്നൊ കിട്ടാവുന്ന ജയില്‍ശിക്ഷ അനുഭവിക്കാന്‍ തനിക്ക് ശേഷിയുണ്ടാകുമൊ എന്നൊ ഒന്നും അയാള്‍ ചിന്തിക്കാറില്ലല്ലൊ.
ചിലര്‍ 'ബിസിനസ്' തുടങ്ങാന്‍ പോകുന്നത് കാണാറില്ലെ ? ഭാവി എന്തെന്ന് ആലോചിക്കാതെ, വല്ലവരില്‍നിന്നുമൊക്കെ കടവും വാങ്ങി, കഷ്ടപ്പെടാതെ കാശുണ്ടാക്കാമെന്നു മോഹിക്കുന്നവരെ പ്പറ്റി എന്തു പറയാന്‍ !

ഈ പട്ടിക എത്രയും നീട്ടാം. ജാതിമതാദി വിഭാഗീയതകള്‍ വളര്‍ത്തി വോട്ടാക്കുന്ന രാഷ്ട്രീയക്കാരും തീവ്രവാദം വളര്‍ത്തി കച്ചവടം പോഷിപ്പിക്കുന്നവരും മാരകായുധങ്ങള്‍ നിര്‍മിച്ച് ലോകത്തെ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നവരും മുതല്‍ മുപ്പത്തിമുക്കോടി ഭൂതപ്രേതപിശാചുക്കളില്‍ പലതിന്റെയും കുത്തകക്കാരായി ഭാവിച്ച് തന്ത്രമന്ത്ര ഏലസ്സുകള്‍ വില്‍ക്കുന്നവരും കള്ളസ്സംന്യാസിമാരും വരെ ഇതില്‍ അണികളായുണ്ട്. ഇവരെല്ലാം സ്വജീവിതം അങ്ങേയറ്റം വ്യര്‍ഥമാക്കുന്നതിനു പുറമെ ജനസാമാന്യത്തെ മോഹവലയങ്ങളില്‍ കുരുക്കി നേര്‍വഴി പോകാന്‍ അനുവദിക്കാതിരിക്കകൂടി ചെയ്യുന്നു.

(തുടരും)

No comments:

Post a Comment