Friday, 11 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-33

ധൃത്യാ യയാ ധാരയതേ
മനഃപ്രാണേന്ദ്രിയക്രിയാഃ
യോഗേനാവ്യഭിചാരിണ്യാ
ധൃതിഃ സാ പാര്‍ഥ സാത്വികീ

അല്ലയോ പാര്‍ഥാ, പതര്‍ച്ചയറ്റ ഏതൊരു ധാരണാശക്തികൊണ്ട് മനസ്സ്, പ്രാണന്‍, ഇന്ദ്രിയങ്ങള്‍ എന്നീ ഉപകരണങ്ങളുടെ ചേഷ്ടകളെ മറ്റെങ്ങും പോകാതെ വശത്താക്കി നിര്‍ത്താന്‍ കഴിയുന്നുവൊ, ആ ധൃതി സത്വഗുണപ്രധാനം.

സ്ഥൈര്യവും ധൈര്യവും ചേര്‍ന്നതാണ് ധൃതി. മനുഷ്യസാധ്യങ്ങളായ എല്ലാ നിലപാടുകളും ജൈവപ്രതിഭാസങ്ങളാകയാല്‍ അവയ്ക്ക് ക്ഷീണവും ഇടര്‍ച്ചയും സ്വാഭാവികമാണ്. ഇതു രണ്ടും അപ്പപ്പോള്‍ പരിഹരിക്കാനുള്ള കഴിവാണ് സ്ഥൈര്യം. സ്വന്തം കഴിവില്‍ വിശ്വാസവും ഭവിഷ്യത്തിനെക്കുറിച്ചു ഭയമില്ലായ്മയും ഒത്താലേ സ്ഥൈര്യം കൈവരൂ. അതായത്, ധൈര്യംകൂടി വേണം.

മുന്‍പിന്‍ നോക്കാതെ എടുത്തു ചാടുന്നതാണ് ധൈര്യമെന്നൊരു തെറ്റായ വിചാരം ലോകത്തുണ്ട്. ഇവിടെ പറയുന്ന ധീരത അത്തരമല്ല. ഏതു സാഹചര്യത്തിലും മനസ്സ്, പ്രാണന്‍, ഇന്ദ്രിയങ്ങള്‍ എന്നിവയുടെ വ്യാപാരങ്ങളെ നിയന്ത്രിച്ചു നിര്‍ത്താനുള്ള കഴിവാണ്. ഭയന്നാല്‍ പ്രാണന്‍ ഉള്‍വലിഞ്ഞു പോകുന്നത് സാധാരണമാണല്ലൊ. രാഗദ്വേഷങ്ങള്‍ ബാധിച്ചാല്‍ മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും പ്രവര്‍ത്തനം കൈവിട്ടുപോകാറുമുണ്ട്. ''ദേഷ്യംകൊണ്ട് കണ്ണു കാണാതായി'' എന്നൊക്കെ പറഞ്ഞു കേള്‍ക്കാറില്ലെ ? ''കേട്ടപ്പോള്‍ എന്റെ കൈയിങ്ങനെ തരിച്ചു വന്നു !'' എന്നും ഇല്ലെ ?

പരമാത്മസ്വരൂപത്തില്‍ ഏകാഗ്രമായ മനസ്സിന് ഈ വക എല്ലാതും നിയന്ത്രിക്കാന്‍ കഴിയും. നിത്യമായതിലുള്ള ആ പിടിയാണ് യോഗം.

(തുടരും)

No comments:

Post a Comment