Friday, 26 February 2016


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം – 14- ഗുണത്രയവിഭാഗയോഗം - ശ്ളോകം-3

മമ യോനിര്‍മഹദ്ബ്രഹ്മ
തസ്മിന്‍ ഗര്‍ഭം ദധാമ്യഹം
സംഭവഃ സര്‍വ്വഭൂതാനാം
തതോ ഭവതി ഭാരത

ഹേ കുന്തീപുത്രാ, മഹത്തായിരിക്കുന്ന പ്രകൃതി പരമേശ്വരനായിരിക്കുന്ന എന്‍റെ ഗര്‍ഭാധാനസ്ഥാനമാകുന്നു. അതില്‍ ഞാന്‍ ഗര്‍ഭത്തെ നിക്ഷേപിക്കുന്നു. അതില്‍ നിന്നാണ് സര്‍വ്വ ചരാചരങ്ങളും ജനിക്കുന്നത്.

പ്രകൃതി മഹാനദികളുടെ വിശ്രമസ്ഥാനമായതുകൊണ്ട് അത് മഹദ്ബ്രഹ്മന്‍ എന്നറിയപ്പെടുന്നു. എല്ലാ വികാരങ്ങളെയും അതു ഗുണീഭവിപ്പിക്കുന്നു. എല്ലാ അവസ്ഥാഭേദങ്ങളും പ്രകൃതിയില്‍കൂടി നടക്കുന്നത്കൊണ്ടാണ് അതിനെ മഹദ്ബ്രഹ്മന്‍ എന്ന് വിളിക്കുന്നത്‌. അവ്യക്തവാദികള്‍ അതിനെ അവ്യക്തമെന്നും, സംഖ്യാസിദ്ധാന്തക്കാര്‍ അതിനെ പ്രകൃതിയെന്നും, വേദാന്തികള്‍ അതിനെ മായയെന്നും വിളിക്കുന്നു. ഇനിയും മറ്റുള്ളവര്‍ എന്തു പറയുന്നുവെന്നു അറിയേണ്ട ആവശ്യമില്ല.. എന്തുപേരില്‍ അറിയപ്പെട്ടാലും അതു തികച്ചും അജ്ഞാനമാണ്. അതു ആത്മാവിനെ വിസ്മരിക്കുനതിനു നമ്മെ പ്രേരിപ്പിക്കുന്നു. എന്നാല്‍ ഇതിന് ഒരു പ്രത്യേക സ്വഭാവമുണ്ട്. നമ്മുടെ വിവേചനാശക്തി അഭിവൃദ്ധിപ്പെടുമ്പോള്‍, ദീപപ്രകാശത്തില്‍ അന്ധകാരം അപ്രത്യക്ഷമാകുന്നതുപോലെ, അജ്ഞാനം അന്തര്‍ദ്ധാനം ചെയ്യുന്നു. ഇതു ഒരു പാത്രത്തിലിരിക്കുന്ന പാല് ഇളകാതെ നിശ്ചലമായിരിക്കുമ്പോള്‍ അതിന്‍റെ മുകള്‍ഭാഗത്ത് പാലുപാട കാണുകയും പാല് ഇളക്കുമ്പോള്‍ പാലുപാട അദൃശ്യമാവുകയും ചെയ്യുന്നത് പോലെയാണ്. ജാഗ്രതാവസ്ഥയോ സ്വപ്നാവസ്ഥയോ സ്വസ്വരൂപാവാസ്ഥയെപ്പറ്റിയുള്ള ബോധമോ ഇല്ലാത്ത ഘനസുഷുപ്തിപോലെയാണ് അജ്ഞാനം. അതു വായുവില്ലാതെ നിശ്ചലമായി നില്‍ക്കുമ്പോള്‍ കാണുന്ന വന്ധ്യവും ശൂന്യവും ആയ വാനം പോലയാണ്. തന്‍റെ മുന്നില്‍ കാണുന്നത് ഒരു മനുഷ്യനോ തൂണോ എന്ന് ഒരുവന് ശങ്കയുണ്ടാകുന്നു. എന്തോ കാണുന്നുവെന്നുള്ള നിശ്ചയമല്ലാതെ എന്താണ്‌ കാണുന്നതെന്ന് നിര്‍ണ്ണയിക്കാന്‍ അവന് കഴിയുന്നില്ല. അതുപോലെ അജ്ഞത കൊണ്ട് യഥാര്‍ത്ഥ വസ്തുവിനെ - ആത്മാവിനെ - അറിയാന്‍ കഴിയാതെ അതു മറ്റെന്തോ ആണെന്നു തെറ്റിദ്ധരിക്കുന്നു. ത്രിസന്ധ്യ രാത്രിയോ പകലോ അല്ലാതെ അവയ്ക്ക് രണ്ടിനുമിടയില്‍ സ്ഥിചെയ്യുന്നത്പോലെയാണ് അജ്ഞാനം. അതു സ്വസ്വരൂപജ്ഞാനമോ വിപരീതജ്ഞാനമോ അല്ല.

അത്മാവിനെപ്പറ്റിയല്ലാത്തതായുള്ള ജ്ഞാനമെല്ലാം അജ്ഞാനമാണ്. ക്ഷേത്രം അജ്ഞാനമാണ്. ഈ അജ്ഞാനം ചിത്പ്രകാശത്തെ - ക്ഷേത്രജ്ഞനെ ആവരണം ചെയ്യുന്നു. തന്മൂലം ക്ഷേത്രജ്ഞന്‍ മറയ്ക്കപ്പെടുന്നു. അജ്ഞാനം അധികരിക്കുന്നു. ക്ഷേത്രത്താല്‍ മറയ്ക്കപ്പെടുന്ന ക്ഷേത്രജ്ഞാനമാണ് ജീവാത്മാവ്. തന്‍റെ യഥാര്‍ത്ഥ സ്വഭാവത്തെപ്പറ്റി ബോധാവാനല്ലാത്തതിനാല്‍ അജ്ഞാനത്തെ വര്‍ദ്ധിപ്പിക്കുമെന്നുള്ളത് ക്ഷേത്രജ്ഞന്‍റെ ഒരു പ്രത്യേക ലക്ഷണമാണ്.

വിത്തിനുള്ളില്‍ വൃക്ഷം സൂക്ഷമാകാരത്തില്‍ സ്ത്ഥിതിചെയ്യുന്നു. വെള്ളവുമായി സമ്പര്‍ക്കമുണ്ടാകുമ്പോള്‍ വിത്ത് മുളച്ചു വൃക്ഷത്തിന്‍റെ അങ്കുരം പുറത്ത് വരുന്നു. അതുപോലെ മനസ്സില്‍ കുടികൊള്ളുന്ന സൂക്ഷ്മാകാരത്തിലുള്ള അവിദ്യ ഞാനുമായുള്ള സംഗം കൊണ്ട് വിവിധലോകങ്ങളുടെ അങ്കുരങ്ങളെ സൃഷ്ടിക്കുന്നു.

അല്ലയോ, അര്‍ജ്ജുന, ഈ ഗര്‍ഭഗോളം എപ്രകാരമാണ് സമ്പുഷ്ടമകുന്നതെന്നറിഞ്ഞാലും. ഈ ഗര്‍ഭഗോളത്തില്‍ നിന്ന് അണ്ഡജം, സ്വേദജം, ഉദ്ഭിജം, ജരായുജം എന്നിങ്ങനെ നാലുവിധത്തിലുള്ള ജീവജാലങ്ങള്‍ അവയുടെ ജനനരീതി അനുസരിച്ച് ഉത്പത്തിയെടുക്കുന്നു. ആകാശവും വായുവും പ്രബലമായി, ഭ്രൂണമായി ബന്ധപ്പെട്ടുണ്ടാകുന്നത് അണ്ഡജം. രജസ്സും തമസ്സും പ്രബലമായുള്ള ഗര്‍ഭപാത്രത്തെ അഗ്നിയും ജലവും പരിപോഷിപ്പിക്കുമ്പോള്‍ ഉണ്ടാകുന്നതാണ് സ്വേദജം. താമസ്സിനോടും അതിനോടു ബന്ധപ്പെട്ട എല്ലാ തിന്മകളോടും ചേര്‍ന്നുണ്ടാകുന്നതാണ് ഉദ്ഭിജം. ജലവും ഭൂമിയും അതിനെ പരിപോഷിപ്പിക്കുന്നു. അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും അഞ്ച് കര്‍മ്മേന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും ചേര്‍ന്നുള്ള ജീവജാലങ്ങളാണ് ജരായുജം.

പ്രപഞ്ചത്തിന് യഥാര്‍ഥത്തില്‍ മൂന്ന് തലങ്ങളുണ്ടെന്നും അക്ഷരാതീതത്തിന്റെ ആദ്യഭാവാന്തരമായ അക്ഷരതലം വൈരുധ്യാത്മകമാണെന്നും (അക്ഷര-അക്ഷരാതീത തലങ്ങള്‍ അദൃശ്യങ്ങളുമാണെന്നും) ക്ഷരതലം ഇവയുടെ സംയോഗത്തില്‍നിന്ന് ഉയിര്‍ക്കുന്ന അനുഭവതലമാണെന്നും തിരിച്ചറിഞ്ഞാല്‍ ഇത്തരം പ്രയാസങ്ങള്‍ക്കെല്ലാം പരിഹാരമായി. വേര്‍പിരിവില്ലാതെ അക്ഷരാതീതത്തിന്റെ ഇണയായിരിക്കുന്ന അക്ഷരവും, ഇവ രണ്ടിന്റെയും സന്തതിയായ ദൃശ്യപ്രപഞ്ചവും ഉള്‍പ്പെടെയുള്ള ഒന്നാണ് പൂര്‍ണാല്‍ പൂര്‍ണം എന്നു കാണാന്‍ വിഷമം വരികയുമില്ല.

നമ്മുടെ ശരീരമനോബുദ്ധികള്‍ പ്രകൃതിയുടെ മിഥ്യയായ ഉത്പന്നങ്ങളല്ലെന്നും - നമ്മുടെ അസ്തിത്വം മിഥ്യയല്ലെന്നും അത് ഈശ്വരബീജത്തില്‍നിന്ന് ഈശ്വരനിയോഗത്താല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ എത്തിയിരിക്കയാണെന്നും - വരുന്നല്ലൊ. അപ്പോള്‍ ഈശ്വരനോട് നമുക്കുള്ള അനന്യത്വം വെളിപ്പെടുന്നു. (നമ്മെപ്പോലെ ഒരു മനുഷ്യനായിരുന്ന) ബുദ്ധനെയും ('മനുഷ്യപുത്രന്‍' എന്ന് സ്വയമേ വിശേഷിപ്പിച്ചുപോന്ന) യേശുവിനെയും (കാലി മേച്ച് കളിച്ചുവളര്‍ന്ന) കൃഷ്ണനെയുംപോലെ പരിപൂര്‍ണതയിലേക്ക് വികസിക്കാന്‍ മനുഷ്യര്‍ക്ക് കഴിയുന്നതെങ്ങനെ എന്ന് വ്യക്തമാവുകയും ചെയ്യുന്നു.

(തുടരും..)

No comments:

Post a Comment