Friday, 26 February 2016


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം – 14- ഗുണത്രയവിഭാഗയോഗം - ശ്ളോകം-12

ലോഭഃ പ്രവൃത്തിരാരംഭഃ
കര്‍മ്മണാമശമഃ സ്പൃഹാ
രജസ്യേതാനി ജായന്തേ
വിവൃദ്ധേ ഭരതര്‍ഷഭ

ഹേ ഭാരതശ്രേഷ്ഠ! ധനസമ്പാദനത്തിനുള്ള അമിതമായ ആഗ്രഹം, അതിനുവേണ്ടി രാപകല്‍ കര്‍മ്മം ചെയ്യുക, അതിനായി പുതിയ പുതിയ കാര്യങ്ങള്‍ തുടങ്ങുക, എല്ലായ്പ്പോഴും ചിത്തസമാധാനമില്ലായ്മ, തീരാത്ത ഭൗതികതൃഷ്ണ എന്നിവയൊക്കെ രജോഗുണം വര്‍ദ്ധിക്കുമ്പോള്‍ ഉണ്ടാകുന്നവയാണ്.

ലോഭം = അന്യന്റെ സ്വത്ത് കൈക്കലാക്കാനും കിട്ടിയതെല്ലാം പിശുക്കിപ്പിടിക്കാനുമുള്ള ഇച്ഛ. പ്രവൃത്തി = സ്വാര്‍ത്ഥ പ്രേരിതമായ ചേഷ്ട. ആരംഭം = (സ്വാര്‍ത്ഥബുദ്ധിയോടെ പുതിയ പുതിയ കാര്യങ്ങളില്‍) ഉദ്യമം. കര്‍മ്മണാം അശമം = ഒരിക്കലും ശമിക്കാത്ത കര്‍മവ്യാകുലത. സ്പൃഹാ = ഒടുങ്ങാത്ത ഭൗതികതൃഷ്ണ.
ആത്മനാശത്തിലേക്കുള്ള പാതയാണ് ഇതെന്ന് വ്യക്തമാണ്. 'ധ്യായതോ വിഷയാന്‍ പുംസഃ' എന്നു തുടങ്ങുന്ന പദ്യങ്ങളില്‍ (2 - 62, 63) വിവരിക്കുന്ന വീഴ്ചതന്നെയാണ് ഇവിടെയും വരച്ചു കാണിക്കുന്നത്. അനാവശ്യമായതില്‍ ആഗ്രഹം ആദ്യം, തുടര്‍ന്ന് അത് നേടുവാനുള്ള വിവേകരഹിതമായ പ്രവൃത്തി, പുതിയ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കാനുള്ള പുറപ്പാട്, ഭൗതികസുഖാനുഭൂതിയോട് അടിമത്തം വരികയാല്‍ നിത്യമായ അശാന്തി, എല്ലാം തനിക്കു വേണമെന്ന ആശ. ഈ കൊടുങ്കാറ്റ് ഇതില്‍പ്പെടുന്നവരെ തൂക്കിയെടുത്ത് ദുരിതത്തിന്റെ തമോഗര്‍ത്തത്തില്‍ എറിഞ്ഞു കളയുന്നു.

ഇത്തരക്കാരുടെ ചെയ്തികൊണ്ട് ദുരിതമനുഭവിക്കുക അവര്‍ മാത്രമല്ല. വായുവും വെള്ളവും പരിസരവും ആകമാനം മലിനമാകുന്നതിനാലും ഇവരില്‍നിന്ന് നേരിട്ടുള്ള പീഡയാലും, മറ്റുള്ള ചരാചരങ്ങളെല്ലാം വിഷമത്തിലാകുന്നു. ഇങ്ങനെ വിഷമിക്കുന്നവരില്‍ ചിലര്‍, നില്‍ക്കക്കള്ളിക്കു വേണ്ടി ഈ പീഡകരെ, ഇതേ ശൈലിയില്‍, അനുകരിക്കുകയോ ചെറുക്കുകയോ ചെയ്യുന്നു. രോഗം അത്രയ്ക്കത്രയ്ക്ക് പടരുന്നു. എല്ലാവരും ദുരിതത്തിലാഴുന്നു.

രജോഗുണത്തെ ക്ഷത്രിയഗുണമായി പറയാറുള്ളത് അബദ്ധമാണ് എന്ന് വ്യക്തം. ജനകനെപ്പോലുള്ള രാജര്‍ഷിമാര്‍ എങ്ങനെ ഇരുന്നെന്ന് മുന്‍പേ പറഞ്ഞു. അത്തരക്കാര്‍ക്ക് ഇണങ്ങുന്നതല്ല ഇപ്പറഞ്ഞ സ്വഭാവങ്ങളൊന്നും. ചുരുക്കത്തില്‍, ചിന്താശീലരായ മനുഷ്യര്‍ക്കല്ല, പരിണാമദശകളില്‍ വേണ്ടത്ര മുന്നേറാത്തവര്‍ക്കാണ് ഈ ലക്ഷണങ്ങള്‍ കൂടുതല്‍ നന്നായി ചേരുക. ഉദാഹരണത്തിന്, ജാതിയുടെ പേരിലുള്ളത് ഉള്‍പ്പെടെ എല്ലാ മാനിത്വങ്ങളും ദംഭിത്വങ്ങളും രജോഗുണലക്ഷണങ്ങളാണ്.

തുടരും...

No comments:

Post a Comment