Friday, 26 February 2016

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം – 13 ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം - ആരംഭം:

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം – 13 ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം - ആരംഭം:

ഞാന്‍ ആത്മസ്വരൂപനായ ഗണേശനെ സ്മരിക്കുന്നു. എന്റെ ഗുരുദേവന്റെ പാദങ്ങളില്‍ ഞാന്‍ നമിക്കുന്നു. ഇവരുടെ സ്മരണ ഒരുവനെ എല്ലാ വിദ്യകളുടെയും ഗേഹത്തിലേക്ക് നയിക്കുന്നു. സരസ്വതീവിലാസവും സംസാരവൈദഗ്ദ്ധ്യവും ഇവരുടെ അനുഗ്രഹം കൊണ്ട് സംസിദ്ധമാകുന്നു. വാക്ചാതുര്യം അമൃതിന്റെ മാധുര്യത്തെയും അതിജീവിക്കുന്നു. നവരസങ്ങളും വാക്കുകളെ സേവിക്കുന്നതില്‍ തല്പരരാകുന്നു. അഗാധമായ അര്‍ത്ഥം വെളിപ്പെടുത്തുന്ന ഉപമാനങ്ങള്‍ കൊണ്ട് സത്യത്തെ മനസ്സിലാക്കുന്നതിനും വിവേചിച്ചറിയുന്നതിനും കഴിയുന്ന ഗുരുവിന്റെ ചിന്ത ഹൃദയത്തില്‍ നിറയുമ്പോള്‍ വിജ്ഞാനവര്‍ദ്ധന വോടൊപ്പം ഭാഗ്യലാഭവും ഉണ്ടാകുന്നു. ഞാന്‍ അവരെ വീണ്ടും വീണ്ടും നമിക്കുന്നു.
-
ജ്ഞാനേശ്വരി ഭാഷ്യം

ഗീതയുടെ ആദ്യത്തെ ആറധ്യായങ്ങള്‍ 'തത്ത്വമസി' എന്ന മഹാവാക്യത്തിലെ 'ത്വം'പദത്തെയും (ക്ഷരപ്രപഞ്ചത്തിലെ നമ്മെയും) അടുത്ത ആറധ്യായങ്ങള്‍ 'തത്'പദത്തെയും (പരമാത്മാവിനെയും) ശേഷം ആറധ്യായങ്ങള്‍ 'അസി' പദത്തെയും (ഇവയുടെ ഐക്യഭാവത്തേയും പ്രതിപാദിപ്പിക്കുന്നു എന്നു നേരത്തേ സൂചിപ്പിച്ചുവല്ലോ. ഒന്നും രണ്ടും ഘട്ടങ്ങള്‍ കഴിഞ്ഞു. ഇനി ഐക്യത്തെ നിരൂപിക്കുന്നു. അതിന്പ്രപഞ്ചവും പ്രപഞ്ചജീവനും നമ്മുടെ ദേഹവും തമ്മിലുള്ള ബന്ധം വിശദമായി അന്വേഷിക്കണം.

പ്രപഞ്ചത്തില്‍ എന്തെല്ലാമുണ്ടോ അതെല്ലാം ദേഹങ്ങളാണ്. ഈ ദേഹങ്ങളുടെ പല തരത്തിലും അളവുകളിലുമുള്ള കൂട്ടായ്മകള്‍ കൂടുതല്‍ വലിയ ദേഹങ്ങളുമാണ്. അതായത്, ഏറ്റവും ചെറിയ കണം മുതല്‍ മഹാപ്രപഞ്ചംവരെ പല വിതാനങ്ങളിലുള്ള ദേഹങ്ങള്‍ തന്നെ. ചരം, അചരം എന്ന തരംതിരിവുപോലും സ്വഭാവവ്യത്യാസത്തെ മാത്രം കണക്കാക്കിയുള്ളതാണ്.

ദേഹങ്ങളുടെ ഘടനയും സ്വഭാവവും നിരീക്ഷിച്ച് അവയില്‍ പരംപൊരുളിന്റെ സാന്നിധ്യവും സ്ഥിതിയും പ്രാമാണ്യവും കണ്ടെത്തുന്നു. ദേഹത്തിലെ ചൈതന്യത്തെ ദേഹി എന്നു പറയുന്നു. ജീവന്‍ ഉള്ളത്, ഇല്ലാത്തത് എന്ന (നാം നിശ്ചയിക്കുന്ന) തരംതിരിവില്‍ 'സജീവം' എന്ന ഇനത്തില്‍ പെടുന്നവയെ (വളര്‍ച്ചയും പുനരുത്പാദന ശേഷിയും ഉള്ളതിനെ) സംബന്ധിച്ചിടത്തോളം, ഈ ചൈതന്യത്തെ വേറിട്ടൊരു ജീവന്‍ എന്നു വിളിക്കുന്നു. ഈ ജീവനും ദേഹവും അനാദിയായ പരംപൊരുളും തമ്മിലുള്ള ബന്ധത്തെയാണ് പഠിക്കാനുള്ളത്. അതിന് ശരീരത്തെയും അതിനെ ഉരുവപ്പെടുത്തുന്ന പ്രകൃതിയെയും ആ പ്രകൃതിയുടെ ഉള്ളുകള്ളികളെയും അപഗ്രഥിച്ചറിയണം.

സയന്‍സില്‍ രണ്ടു വഴികളാണുള്ളത്:

1) നിരീക്ഷണങ്ങളുടെ ഫലമായുള്ള സാമാന്യവത്കരണവും അതിന്റെ പരീക്ഷണങ്ങളിലൂ ടെയുള്ള സ്ഥിരീകരണവും.

2) ഒരു സങ്കല്പനത്തിന്റെ അവതരണവും അതിന്റെ യുക്തിഭദ്രതയെ വിചിന്തനംകൊണ്ടും പരീക്ഷണംകൊണ്ടും ഉറപ്പിക്കലും.

ഈ രണ്ടാമത്തെ വഴിയിലൂടെ പോകാനുള്ള പരീക്ഷണശാല സ്വന്തം വ്യക്തിത്വവും ഈ ലോകവും തന്നെയാണ്. വേറെ യന്ത്രങ്ങളോ ഫണ്ടോ വേണ്ട. അങ്ങനെ പോയവരുടെ കാഴ്ചപ്പാടുകളെല്ലാം പരിശോധിച്ച്, കൊള്ളേണ്ടതെടുത്തും തള്ളേണ്ടത് തള്ളിയും സമവായപ്പെടുത്തി, സര്‍വാതിശായിയായ അടിസ്ഥാനദര്‍ശനം തരികയാണ് ഗീത. അതിനൊപ്പം ഈ ദര്‍ശനം സ്വജീവിതത്തില്‍ പരീക്ഷിക്കാനുള്ള 'സാങ്കേതികവിദ്യ'യും അവതരിപ്പിക്കുന്നു.

അര്‍ജുന ഉവാച-
പ്രകൃതിം പുരുഷം ചൈവ
ക്ഷേത്രം ക്ഷേത്രജ്ഞമേവ ച
ഏതദ്‌വേദിതുമിച്ഛാമി
ജ്ഞാനം ജ്ഞേയം ച കേശവ

അര്‍ജുനന്‍ പറഞ്ഞു-
അല്ലയോ കേശവാ, പ്രകൃതി, പുരുഷന്‍, ക്ഷേത്രം,ക്ഷേത്രജ്ഞന്‍, ജ്ഞാനം, ജ്ഞേയം എന്നിവയെപ്പറ്റിയെല്ലാംഅറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

(ഗീതയില്‍ എഴുനൂറു ശ്ലോകങ്ങളേ ഉള്ളൂ എന്നു നിശ്ചയിച്ച് ആചാര്യസ്വാമികള്‍ ഈ ശ്ലോകം തന്റെ വ്യാഖ്യാനപാഠത്തില്‍ ചേര്‍ത്തിട്ടില്ല. അതുകൊണ്ടാണ് മറ്റു വ്യാഖ്യാതാക്കളും ഇതുപേക്ഷിച്ചതെന്നു പറഞ്ഞ് ഡോ. രാധാകൃഷ്ണന്‍ തന്റെ പഠനത്തില്‍ ഇതുകൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു. അര്‍ജുനന്റെ ഈ ആഗ്രഹപ്രകടനത്തിന് ഈ ഘട്ടത്തില്‍ പ്രസക്തിയുണ്ടെന്നു തന്നെയാണ് അദ്ദേഹത്തിന്റെപക്ഷം.)

No comments:

Post a Comment