Friday, 26 February 2016


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം – 13 ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം -
ശ്ളോകം -11

അധ്യാത്മ ജ്ഞാന നിത്യത്വം
തത്ത്വജ്ഞാനാര്‍ത്ഥ ദര്‍ശനം
ഏതത്‌ജ്ഞാനമിതി പ്രോക്ത-
മജ്ഞാനം യദതോന്യഥാ

ഞാന്‍ ആത്മാവാണ്, ശരീരമല്ലഎന്ന ആത്മാനുഭവം സദാ ഉണ്ടായിരിക്കുക, തത്ത്വജ്ഞാനത്തിന്‍റെ പ്രയോജനം കണ്ടറിയല്‍ എന്നിതൊക്കെയാണ് ബ്രഹ്മനിഷ്ഠയ്ക്കുള്ള ഉപായങ്ങളായി പറയപ്പെട്ടിരിക്കുന്നത്. ഇതിന് വിപരീതമായതൊക്കെ അജ്ഞാനം തന്നെ.

പരമാത്മാവിനെ അനുവച്ചിറിയുന്നത്‌ ആദ്ധ്യാത്മജ്ഞാനത്തില്‍ ക്കൂടിയാണെന്നും ഭൌതികശ്രേയസ്സിലേക്കോ സ്വര്‍ഗീയഭോഗങ്ങളി ലേക്കോ നയിക്കുന്ന ജ്ഞാനം അജ്ഞാനമല്ലാതെ മറ്റൊന്നുമല്ലെന്നും അവന്‍ ദൃഡമായി വിശ്വസിക്കുന്നു. തന്മൂലം സ്വര്‍ഗ്ഗപ്രാപ്തി അവന്‍റെ ലക്ഷ്യമല്ല. ഐഹികജീവിതത്തെപ്പറ്റി എന്തെങ്കിലും സംസാരിക്കുകയോ കേള്‍ക്കുകയോ ചെയ്യുന്നതില്‍ അവന്‍ തല്പരനല്ല. അതിനുപകരം സദാചാരനിരതനായി അതീവ ശ്രദ്ധയോടെ ആത്മജ്ഞാനത്തിന്‍റെ അഗാധമായ ആഴങ്ങളിലേക്ക് അവന്‍ കുതിക്കുന്നു. ഒരു പാന്ഥന്‍ പലവഴികള്‍ കൂടിച്ചേരുന്ന സന്ധിയില്‍ എത്തുമ്പോള്‍ ശരിയായ വഴി ഏതെന്നു തിരക്കി അതില്‍ക്കൂടി യാത്ര ചെയ്യും. അതുപോലെ അവന്‍ മറ്റെല്ലാവിധ ജ്ഞാനങ്ങളുടെ വഴികളെയും ഉപേക്ഷിച്ച് അവന്‍റെ മനസ്സിനേയും ബുദ്ധിയേയും ആദ്ധ്യാത്മജ്ഞാനത്തിന്‍റെ പാതയില്‍ക്കൂടി നയിക്കുന്നു. അദ്ധ്യാത്മജ്ഞാനമാണ് യഥാര്‍ത്ഥത്തിലുള്ള ജ്ഞാനമെന്നും മറ്റുള്ള ജ്ഞാനമെല്ലാം മാനസികവിഭ്രാന്തി ഉണ്ടാക്കുന്നതാണെന്നുള്ള ബോധം അവന്‍റെ മനസ്സില്‍ രൂഡമൂലമാവുകയും അവന്‍റെ ബുദ്ധി സ്ഥിരമാവുകയും ചെയ്യുന്നു. അവന്‍റെ മനസ്സ് മഹാമേരുപര്‍വ്വത്തത്തെ പ്പോലെ അചഞ്ചലമായിരിക്കും. ധ്രുവനക്ഷത്രം ആകാശത്തില്‍ ഉറച്ചുനില്‍ക്കുന്നതുപോലെ, അവന്‍റെ മനസ്സ് അദ്ധ്യാത്മജ്ഞാനത്തില്‍ ഉറച്ചു നില്‍ക്കും. അവനില്‍ ജ്ഞാനം കുടികൊള്ളുന്നുവെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല.

ഒരുവന്‍ ഇരിക്കുന്നുവെന്നു പറഞ്ഞതുകൊണ്ട് മാത്രം ഇരിക്കുന്നതിന്‍റെ സുഖമോ ആശ്വാസമോ അനുഭവിക്കുകയില്ല. ജ്ഞാനത്തിന്‍റെ കാര്യവും ഇപ്രകാരം തന്നെയാണ്‌. ജ്ഞാനം സിദ്ധിച്ചുവെന്നു പറഞ്ഞതുകൊണ്ട് മാത്രം ജ്ഞാനിയാവുകയില്ല. ജ്ഞാനം കൊണ്ട് ജ്ഞേയവസ്തു അനുഭവിച്ചറിയാതെ ഒരുവന് ജ്ഞാനലബ്ധി ഉണ്ടായി എന്ന് കരുതാന്‍ സാദ്ധ്യമല്ല. ജ്ഞാനത്തില്‍ നിന്ന് ലഭിക്കുന്ന ഫലം, ജ്ഞേയത്തെ - പരം പൊരുളിനെ - അറിയുകയെന്നുള്ളതാണ്. ഒരുവന്‍റെ മനസ്സില്‍ ജ്ഞാനത്തെ സ്ഥിരമായി പ്രതിഷ്ഠിച്ചു കഴിയുമ്പോള്‍ അവന്‍ ജ്ഞാനിയാകുന്നു.

അന്ധന്‍റെ കൈയില്‍ വിളക്കുകിട്ടുന്നതുകൊണ്ട് എന്തു പ്രയോജനമാണുള്ളത്? അതുപോലെ ജ്ഞാനം ലഭിക്കുകയും അതുകൊണ്ട് ജ്ഞേയത്തെ അറിയുകയും ചെയ്യുന്നില്ലെങ്കില്‍ അവന് ലഭിച്ചിട്ടുള്ള ജ്ഞാനം വ്യര്‍ത്ഥമാണ്. ജ്ഞാനപ്രകാരം കൊണ്ട് ചിത്തം പരംപൊരുളില്‍ എത്തുന്നില്ലെങ്കില്‍ അതിനെ പ്രചോദിപ്പിക്കുന്ന അന്തര്‍ഹിത ചൈതന്യം അന്ധമാണ്‌. നിഷ്കാമവും പരിശുദ്ധമായ ഒരു ചിത്തം, ജ്ഞാനപ്രകാശമേല്ക്കുന്ന ഏതു വസ്തുവും ബ്രഹ്മമായി കാണുന്നു. ജ്ഞാനസംവര്‍ദ്ധനത്തോടൊപ്പം അവന്‍റെ ചിത്തവികാസവും സംഭവിക്കുന്നു. അദ്ധ്യാത്മജ്ഞാനം അവന്‍റെ ചിത്തത്തെ പവിത്രമാക്കുകയും അതു ജ്ഞേയവസ്തുവിനെ കാണുന്നതിനുള്ള മാധ്യമമായിത്തീരുകയും ചെയ്യുന്നു. അപ്രകാരമുള്ള ചിത്തത്തിന്‍റെ ഉടമസ്ഥന്‍ ജ്ഞാനിയുടെ അവതാരമാണെന്നു പ്രത്യേകമായി വിശേഷിപ്പിക്കേണ്ട കാര്യമില്ല. സൂര്യനെ ചൂണ്ടിക്കാണിച്ചു ഇതു സൂര്യനാണെന്ന് പറയേണ്ട ആവശ്യമുണ്ടോ?
(
തുടരും..)

No comments:

Post a Comment