Friday, 26 February 2016


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം – 14- ഗുണത്രയവിഭാഗയോഗം - ശ്ളോകം-13

അപ്രകാശോഽ പ്രവൃത്തിശ്ച
പ്രമോദോ മോഹ ഏവ ച
തമസ്യോതാനി ജായന്തേ
വിവൃദ്ധേ കുരുനന്ദന

തമോഗുണം വര്‍ദ്ധിച്ചിരിക്കുമ്പോള്‍ ബുദ്ധിയിലെ വെളിവ് നഷ്ടപ്പെടല്‍ പ്രവൃത്തിയുടെ അഭാവം, അജാഗ്രത, അവിവേകം എന്നിവ സംഭവിക്കുന്നതാണ്.

അവിവേകത്തിന്റെ ഫലമാണ് അകര്‍മണ്യത. പ്രമാദം അജാഗ്രതയാണ്. അറിയേണ്ട കാര്യം വേണ്ടപോലെയല്ലാതെ അറിയുന്നതാണ് മോഹം. ശരിയായ അറിവില്ലായ്മയില്‍നിന്നാണ് ഇവിടെയും തുടക്കം. പക്ഷേ, പോകുന്നത് രജോഗുണക്കാരന്‍ പോയ മുഷ്‌കിന്റെ വഴിക്കല്ല, അമാന്തത്തിന്റെ പാതയിലാണ്. ഉപേക്ഷ, മടി, ഉറക്കംതൂങ്ങല്‍ എന്നിവയുടെ വഴി. ആ വഴി പോകെ കിട്ടാനുള്ളതോ, കൂടുതല്‍ അറിവില്ലായ്മ മാത്രം.

സത്വഗുണത്തേയും രജോഗുണത്തേയും വിഴുങ്ങി തമോഗുണം ആധിപത്യം പുലര്‍ത്തുമ്പോഴുള്ള ഒരുവന്‍റെ സ്ഥിതി ഞാന്‍ വിവരിക്കാം. ശ്രദ്ധിച്ചു കേള്‍ക്കുക. . അവന്‍റെ മനസ്സ് ചന്ദ്രപ്രകാശമില്ലാത്ത അമാവാസിരാത്രിയിലെ ആകാശം പോലെ ഇരുണ്ടതായിരിക്കും. അവന്‍റെ അന്തഃകരണം വിചാരശൂന്യവും അനുത്സുകവും നിസ്തേജവുമായിരിക്കും. വിവേകവും അവിവേകവും തമ്മില്‍ തിരിച്ചറിയുന്നതിനുള്ള അവന്‍റെ ശക്തി നിശ്ശേഷം നശിച്ചിരിക്കും ഒരു ചാളയുടെ മുറ്റത്ത് കൂട്ടിയിട്ടിരിക്കുന്ന എല്ലിന്‍ കൂമ്പാരം പോലെ അവന്‍റെ ഇന്ദ്രിയങ്ങളുടെ അങ്കണത്തില്‍ ദുരാചാരങ്ങളുടെ കൂമ്പാരം കാണാം. അവന്‍റെ ബുദ്ധിയുടെ മൃദുത്വം ഇല്ലാതായി അത് കല്ലിനേക്കാള്‍ കഠിനമുള്ളതായിത്തീരുന്നു. അവന്‍റെ ഓര്‍മ്മശക്തി ദാരിദ്രമാകുന്നു. മൗഡ്യം അവനില്‍ സജീവമായിരിക്കും. മനസ്സാക്ഷിക്കുത്തുണ്ടാക്കുന്ന അസാന്മാര്‍ഗ്ഗിക പ്രവൃത്തികള്‍ മരണത്തോടുകൂടി മാത്രമേ അവന്‍ അവസാനിപ്പിക്കുകയുള്ളൂ. ദുഷ്കൃത്യങ്ങള്‍ ചെയ്യുമ്പോള്‍ അവന്‍റെ മനസ്സ് ആഹ്ലാദിക്കുന്നു. നിഷിദ്ധകര്‍മങ്ങള്‍ ചെയ്യുന്നതില്‍ അവന്‍ ആനന്ദം കണ്ടെത്തുന്നു. അവന്‍റെ ഇന്ദ്രിയങ്ങള്‍ എപ്പോഴും വിഷയങ്ങളുടെ പിന്നാലെ പാഞ്ഞു നടക്കുന്നു. മദ്യപിച്ചിട്ടില്ലെങ്കിലും അവന്‍റെ ശരീരം ചാഞ്ചാടും; സന്നിപാതജ്വരമില്ലെങ്കിലും അവന്‍ പിച്ചും പേയും പറയും; കാമുകനല്ലെങ്കിലും അവന്‍ ഉന്മത്തനെപ്പോലെ പ്രലപിക്കും അവന്‍റെ മനസ്സ് ഉന്മാദാവസ്ഥയിലാകാതെ തന്നെ മായാമോഹം കൊണ്ട് മൂഡമാകും, ചുരുക്കിപ്പറഞ്ഞാല്‍ തമോഗുണത്തിന്‍റെ സ്വഭാവങ്ങളാണ് ഇതെല്ലാം. അത് സ്വപ്രയത്നം കൊണ്ട് കൂടുതല്‍ വളര്‍ന്നുകൊണ്ടേയിരിക്കും. ഈയവസരത്തില്‍ അവന് മരണം സംഭവിച്ചാല്‍ തമോഗുണത്തിന്‍റെ എല്ലാ വാസനകളോടും കൂടി അവന്‍ വീണ്ടും ജനിക്കുന്നു. ഒരു കടുകുമണി വിതച്ചാല്‍, അതിന്‍റെ രൂപം നശിച്ചു അതില്‍ നിന്ന് മുളച്ചുവളരുന്ന ചെടിയില്‍ കടുകല്ലാതെ മറ്റെന്താണ് വിളയുക? ഒരു അഗ്നിജ്വാലയില്‍ നിന്ന് കൊളുത്തുന്ന വിളക്ക്, അഗ്നി അണഞ്ഞുപോയാലും, എല്ലാറ്റിനെയും എരിക്കുന്ന അഗ്നിയുടെ സ്വഭാവം നിലനിര്‍ത്തുകയില്ലേ? അതുപോലെ അന്തഃകരണത്തില്‍ തമോഗുണത്തിന്‍റെ ഭാരവും പേറിക്കൊണ്ടു ജീവിച്ചിരുന്ന ഒരുവന്‍ അതെ ഗുണം തന്നെ നിലനിര്‍ത്തിക്കൊണ്ടായിരിക്കും വീണ്ടും ജനിക്കുന്നത്. ഇതില്‍ക്കൂടുതല്‍ എന്തു പറയാനാണ്. തമോഗുണം അധികരിച്ചു നില്‍ക്കുമ്പോള്‍ മരിക്കുന്ന ഒരുവന്‍ മൃഗത്തിന്‍റെയോ പക്ഷിയുടെയോ വൃക്ഷത്തിന്‍റെയോ കൃമികീടങ്ങളുടെയോ വംശത്തില്‍ ജനിക്കുന്നു.

തുടരും...

No comments:

Post a Comment