Friday, 26 February 2016


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം – 13 ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം -
ശ്ളോകം -16

അവിഭക്തം ച ഭൂതേഷു
വിഭക്തമിവ ച സ്ഥിതം
ഭൂതഭര്‍ത്തൃ ച തജ്ജ്ഞേയം
ഗ്രസിഷ്ണു പ്രഭവിഷ്ണു ച

അറിയപ്പെടേണ്ടാതായ അത് (ബ്രഹ്മം) അവിഭക്തമാണെങ്കിലും വിഭക്തമെന്നപോലെയും സ്ഥിതിചെയ്യുന്നു. എല്ലാ ഭൂതങ്ങളെയും നിയന്ത്രിക്കുന്നതും എല്ലാറ്റിനെയും വീണ്ടും വീണ്ടും തന്നിലേക്ക് സംഹരികുന്നതും വീണ്ടുംവീണ്ടും പുറത്തേക്ക് പ്രകടമാക്കുന്നതും അതുതന്നെ.

അതുപോലെ ബ്രഹ്മം അനേക ഭൂതജാതികളില്‍ എകീഭൂതവ്യാപ്തിയായി വര്‍ത്തിക്കുന്നു. വിശ്വകാര്യത്തിന്‍റെ മൂലകാരണവും അതുതന്നെയാണ്. അപരിച്ഛിന്നമായി അത് എല്ലാ ജീവികളിലും ഉണ്ടെങ്കിലും പരിച്ഛി ന്നമായി കാണപ്പെടുന്നു. സമുദ്രം തിരമാലകളെ സൃഷ്ടിക്കുകയും അവയെ താങ്ങിനിര്‍ത്തുകയും ചെയ്യുന്നതുപോലെ അത് എല്ലാറ്റിനേയും സൃഷ്ടിക്കുകയും താങ്ങിനിര്‍ത്തുകയും ചെയ്യുന്നു.

ശൈശവം, യൌവനം,വാര്‍ദ്ധ്യക്യം എന്നീ മൂന്നവസ്ഥകള്‍ക്കും ഒരേവിധത്തില്‍ ആലംമ്പമായിരിക്കുന്ന ശരീരം പോലെ, ബ്രഹ്മം എല്ലാ ജീവികളുടെയും സൃഷ്‌ടിസ്ഥിതിലയാവസ്ഥയില്‍ അവിഭക്തമായി അനവതരം അവയ്ക്ക് ആലംബമായി നില്‍ക്കുന്നു. ആകാശത്തിനു പ്രഭാതത്തിലും മദ്ധ്യാഹ്ന ങ്ങളിലും പ്രദോഷത്തിലും രൂപഭേദം വരാത്തതുപോലെയാണ് ബ്രഹ്മവും.

പ്രപഞ്ചത്തെ സൃഷ്ടിക്കുമ്പോള്‍ അത് (ബ്രഹ്മം) ബ്രഹ്മാവെന്നും സംരക്ഷിക്കുമ്പോള്‍ വിഷ്ണുവെന്നും സംഹരിക്കുമ്പോള്‍ രുദ്രനെന്നും അറിയപ്പെടുന്നു. ഈ മൂന്നുഭാവങ്ങളും ലയിച്ച് കഴിയുമ്പോള്‍ ഉള്ള ബ്രഹ്മത്തിന്‍റെ അപ്രകടിതമായ അവസ്ഥയാണ് ശൂന്യം. ആ അവസ്ഥയില്‍ ത്രിഗുണങ്ങളുടെയും പ്രവര്‍ത്തനം നിലയ്ക്കുന്നു. അവ ശൂന്യതയില്‍ വിലയം പ്രാപിക്കുന്നു. ഈ ശൂന്യാവസ്ഥയെപ്പറ്റി പ്രതിപാദിക്കുന്ന ശ്രുതികള്‍ അതിനെ മഹാശൂന്യമെന്ന് വിളിക്കുന്നു.

സര്‍വ്വാതിശായിയായ പരംപൊരുളിന്‍റെമേല്‍ അനേകത്വം കല്പിക്കുന്നത് ഭ്രാന്തമായ മനസ്സും ബുദ്ധിയുമാണ്. മനസ്സും ബുദ്ധിയും അതീന്ദ്രിയ ത്തിലേക്ക് ഉയരുമ്പോള്‍ പ്രശാന്തിമാത്രം അനുഭവവേദ്യമാകുന്നു.

നാം നമുക്കു ചുറ്റും നോക്കുമ്പോള്‍ പദാര്‍ഥങ്ങളും അവയ്ക്കിടയില്‍ 'ഒന്നുമില്ലാത്ത ഇട'ങ്ങളും കാണുന്നു. അഞ്ചു വിരലുകള്‍ക്കിടയില്‍ നാല് ഒഴിവുകള്‍ ! ഈ ഒഴിഞ്ഞേടങ്ങളിലൊന്നും ചൈതന്യമോ ചലനമോ കാണാനാവാത്തതിനാല്‍ അവിടെയൊന്നും അത് ഇല്ലെന്നു തോന്നാം. ചൈതന്യം അവിടവിടെയായി തുണ്ടുതുണ്ടെന്നപോലെ ഇരിക്കുന്നു എന്നും തോന്നാം. പക്ഷേ, അതല്ല നേര്. എങ്ങെങ്ങുമുള്ളതിനാല്‍ അത് അവിഭക്തമാണ്.

ബഹിരാകാശത്തേക്കു നോക്കിയാല്‍ 'ഒന്നുമില്ലാത്ത ഇട'ങ്ങളുടെ വിസ്തൃതി അപാരമാണ്. പ്രപഞ്ചത്തിലുള്ള ഗോളങ്ങള്‍ അഥവാ, ദ്രവ്യസംഘാതങ്ങള്‍ ഗുരുത്വാകര്‍ഷണത്തിന്റെയോ ഊര്‍ജപ്രസരത്തിന്റെയോ ഒക്കെ കേന്ദ്രമായതിനാല്‍, വിശേഷിച്ചും, അവയില്‍ പരമാത്മാവുണ്ടെന്നും ശൂന്യസ്ഥലിയായി പ്രത്യക്ഷപ്പെടുന്ന സ്‌പെയ്‌സില്‍ ഇല്ലെന്നുമുള്ള അബദ്ധം തോന്നാം. എന്നാല്‍, സത്യസ്ഥിതിയോ ? തേജോഗോളമെന്നോ ശൂന്യതയെന്നോ ഭേദമില്ലാതെ എങ്ങും അത് അഖണ്ഡമായി നിറഞ്ഞിരിക്കുന്നു. ഇന്ദ്രിയങ്ങള്‍കൊണ്ട് തിരിച്ചറിയാനാവാത്ത പരംപൊരുളാണ് സകല ചരാചരങ്ങളുടെയും ഭരണത്തിന്റെ സിരാകേന്ദ്രം. എല്ലാറ്റിനെയും വിഴുങ്ങുന്നതും ഉണ്ടാക്കുന്നതും അതുതന്നെ.

(തുടരും..)

No comments:

Post a Comment