Friday, 26 February 2016


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം – 13 ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം -
ശ്ളോകം -14

സര്‍വ്വേന്ദ്രിയഗുണാഭാസം
സര്‍വ്വേന്ദ്രിയ വിവര്‍ജ്ജിതം
അസക്തം സര്‍വ്വഭൃച്ചൈവ
നിര്‍ഗുണം ഗുണഭോക്തൃ ച

അത് എല്ലാ ഇന്ദ്രിയങ്ങളുടെയും ഗുണങ്ങളെ പ്രകാശിപ്പിക്കുന്നതും, എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇന്ദ്രിയങ്ങളൊന്നും ഇല്ലാത്തതും ഒന്നിനോടും ചേര്‍ന്നിരിക്കാത്തതും എന്നാല്‍ എലാറ്റിനേയും തമ്മില്‍ ചേര്‍ത്ത് വെച്ചിരിക്കുന്നതും ഗുണങ്ങളൊന്നുമില്ലാത്തതും എന്നാല്‍ ഗുണങ്ങളൊക്കെ അനുഭവിക്കുന്നതും ആകുന്നു.

അല്ലയോ അര്‍ജ്ജുന, ആകാശം വിഹായസ്സില്‍ വ്യാപിച്ചിരിക്കുന്നു. നൂല് വസ്ത്രത്തിന്‍റെ രൂപം അവലംബിച്ചിരിക്കുന്നു. സലിലത്വം സലിലത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. ദീപത്തില്‍ പ്രകാശം കുടിയിരിക്കുന്നു. കര്‍പ്പൂരത്തിന്‍റെ പരിമളം കര്‍പ്പൂരരൂപത്തില്‍ അടങ്ങിയിരിക്കുന്നു. കര്‍മ്മങ്ങള്‍ ശരീരത്തില്‍ ശരീരരൂപേണ വര്‍ത്തിക്കുന്നു. ഒരോതരി സ്വര്‍ണ്ണത്തിലും സ്വര്‍ണ്ണം തങ്ങിയിരിക്കുന്നു ഇതുപോലെ, പരബ്രഹ്മം എല്ലാറ്റിന്‍റെയും അകത്തും പുറത്തും വ്യാപിച്ചിരിക്കുന്നു. പുഴ വളഞ്ഞു പുളഞ്ഞു ഒഴുകുമെങ്കിലും വെള്ളത്തിന്‍റെ ഒഴുക്ക് നേരെ തന്നെ ആയിരിക്കും.

അല്ലയോ അര്‍ജ്ജുന, വെണ്ണ ഉരുക്കിയെടുത്ത നെയ്യ്, പാലില്‍, പാലിന്‍റെ രൂപത്തിലടങ്ങിയിരിക്കുന്നു. എങ്കിലും പാല് തീര്‍ച്ചയായും നെയ്യല്ല. അതിനെ ആരും നെയ്യെന്ന് വിളിക്കുകയുമില്ല. അതുപോലെ, ബ്രഹ്മം മനസ്സിനും ഇന്ദ്രിയങ്ങളിലും ത്രിഗുണങ്ങളിലും വ്യാപരിക്കുമെങ്കിലും അത് ഒരിക്കലും മനസ്സോ ഇന്ദ്രിയങ്ങളോ ത്രിഗുണങ്ങളോ ആയിത്തീരുന്നില്ല.

ബ്രഹ്മം ഗുണങ്ങളോ ഗുണങ്ങളായി ബന്ധപ്പെട്ടതോ അല്ല. എന്നാല്‍ അത് ബന്ധപ്പെട്ടതാണെന്ന് തോന്നും. തന്മൂലം അജ്ഞാനികള്‍ ബ്രഹ്മത്തെ അതായി അധ്യാരോപിക്കുന്നു. ഇത് കാര്‍മേഘങ്ങളെ ആകാശമെന്ന് നിരൂപിക്കുന്നതുപോലെയോ, മുഖകണ്ണാടിയില്‍ കാണുന്ന പ്രതിരൂപം യഥാര്‍ത്ഥമാണെന്നു കരുതുന്നതുപോലെയോ ജലത്തില്‍ കാണുന്ന സൂര്യബിബംബം സാക്ഷാല്‍ സൂര്യനാണെന്ന് ധരിക്കുന്നതുപോലെയോ സൂര്യപ്രകാശത്തില്‍ മൃഗതൃഷ്ണ നിലനില്‍ക്കുന്നുവെന്നു സങ്കല്പിക്കു ന്നതുപോലെയോ ആണ്. ഇതേപ്രകാരം അപ്രകടിതമായ ബ്രഹ്മം ഗുണലക്ഷണങ്ങളെ അവയുമായി യാതൊരു ബദ്ധവുമില്ലാതെ താങ്ങിനിര്‍ത്തുന്നു. നിര്‍ഗുണ്ണമായ ബ്രഹ്മം അവയെ അനുഭവിക്കുന്നു വെന്ന് പറയുന്നത് മതിഭ്രാന്തുകൊണ്ട്മാത്രമാണ്. അത് നിര്‍ദ്ധനനായ ഒരുവന്‍ സ്വപ്നത്തില്‍ രാജാവായി ഭോഗസുഖങ്ങള്‍ അനുഭവിക്കുന്നതു പോലെ അയഥാര്‍ത്ഥമാണ്. ആകയാല്‍ ബ്രഹ്മം ഗുണങ്ങളുമായി ബന്ധിക്ക പ്പെട്ടിരിക്കുന്നുവെന്നോ അത് അനുഭവിക്കുന്നുവെന്നോ പറയുന്നത് തികച്ചും തെറ്റാണ്

നമ്മുടെ ശരീരത്തിലെ ഇന്ദ്രിയങ്ങളെ പരമാത്മാവാണ് പ്രകാശിപ്പി ക്കുന്നത്. പക്ഷേ, ഈ ഇന്ദ്രിയങ്ങള്‍ പരമാത്മാവിന്റെ അല്ല. അതുപോലെ പ്രപഞ്ച മഹാക്ഷേത്രത്തിന്റെ ഇന്ദ്രിയങ്ങളെയെല്ലാം ദ്യോതിപ്പി ക്കുന്നത് പരമാത്മാവാണെങ്കിലും ആ ഇന്ദ്രിയങ്ങളുടെ ഒന്നിന്റെയും ആവശ്യം പരംപൊരുളിന് ഇല്ല. എല്ലാറ്റിനും ആധാരം പരംപൊരുളാണെ ന്നാലും പ്രാതിഭാസികമായ ഒന്നിനോടും പരംപൊരുളിന് സംഗമില്ല. സത്ത്വരജസ്തമോഗുണങ്ങളിലൂടെയാണ് പ്രപഞ്ചസംവിധാനം. ഈ ഗുണങ്ങളൊന്നും പരംപൊരുളിന് ബന്ധനമാകുന്നില്ല. പക്ഷേ, ഈ ഗുണങ്ങളെ എല്ലാം അനുഭവിക്കുന്നത് പരംപൊരുളാണ്. (പരംപൊരുളി ന്റെയല്ലെങ്കില്‍ പിന്നെ ഈ ഉപാധികളും ഗുണങ്ങളും എന്തിന്റെയാണ് എന്ന സംശയം വഴിയേ തീര്‍ക്കുന്നുണ്ട്.)

(തുടരും..)

No comments:

Post a Comment