Friday, 26 February 2016

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം – 13 ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം - ശ്ളോകം 2


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം – 13 ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം -
ശ്ളോകം 2

ക്ഷേത്രജ്ഞം ചാപി മാം വിദ്ധി
സര്‍വ്വക്ഷേത്രേഷു ഭാരത
ക്ഷേത്രക്ഷേത്രജ്ഞയോര്‍ജ്ഞാനം
യാത്തത്‌ ജ്ഞാനം മതം മമ

അര്‍ജ്ജുനാ, ക്ഷേത്രജ്ഞന്‍ ഞാനാണെന്ന് വ്യക്തമായി അറിഞ്ഞാലും. ക്ഷേത്രത്തെ പരിപോഷിപ്പിക്കുന്നതും ഞാനാണ്. ക്ഷേത്രത്തെയും ക്ഷേത്രജ്ഞനേയും പറ്റിയുള്ള അറിവാണ് യഥാര്‍ത്ഥ ജ്ഞാനമെന്നു കരുതുന്നു.

ശരീരം ക്ഷരബ്രഹ്മം (അഹം ബ്രഹ്മാസ്മി). ജീവാത്മാവ് അക്ഷരബ്രഹ്മം (അയമാത്മാ ബ്രഹ്മ). കാരണശരീരം അക്ഷരാതീതം (പ്രജ്ഞാനം ബ്രഹ്മ). ഇതുതന്നെ ക്ഷേത്രജ്ഞന്‍. സൂക്ഷ്മതമമായതിനാല്‍ അത് എല്ലാ ക്ഷേത്രങ്ങളിലും ഇരിക്കുന്നു, അത് എല്ലാ ക്ഷേത്രങ്ങളെയും അറിയുന്നു.

സ്ഥൂലശരീരത്തിലെ ജ്ഞാനേന്ദ്രിയങ്ങള്‍കൊണ്ട് പുറമെനിന്ന് സമ്പാദിക്കാവുന്ന അറിവ് ആപേക്ഷികമേ ആകൂ. കാരണം ഇന്ദ്രിയങ്ങള്‍ അറിവു നേടുന്നത് ദ്വന്ദങ്ങളെ ആധാരമാക്കിയാണ്. ചൂടുണ്ടെന്ന അറിവ് ചൂടില്ലായ്മയെ ആശ്രയിക്കുന്നുവല്ലോ. എല്ലാ ക്ഷേത്രങ്ങളെയും ഒരേ സമയം അറിയുന്ന അറിവ് ഈ അറിവല്ല. ദ്വന്ദനിരപേക്ഷമായ അറിവാണ്. സാപേക്ഷമായ അറിവിലൂടെ അപരാവിദ്യകള്‍ മാത്രമേ കൈവരിക്കാനാവൂ.

അപരാവിദ്യകളുടെ പരമമായ പ്രയോജനം, അവയുടെ പരിമിതി മനസ്സിലാക്കാന്‍ അവതന്നെ ഉപകരിക്കുന്നു എന്നതാണ്. പക്ഷേ, നിലവിലുള്ളവ പാടേ മാറിയാലേ പരിമിതികളെ മറികടക്കാന്‍ ഒക്കൂ എന്നതാണ് മനുഷ്യരാശിക്കു മുന്നില്‍ ഇപ്പോഴുള്ള വെല്ലുവിളി. ഇന്ദ്രിയങ്ങള്‍ നല്‍കുന്ന അറിവു വെച്ച് മനസ്സിനെയും ആ മനസ്സുകൊണ്ട് ബുദ്ധിയെയും ആ ബുദ്ധിയെ മുന്‍നിര്‍ത്തി പ്രപഞ്ചത്തെയും നമ്മെയും കാണുകയാണ് നിലവിലുള്ള മുറ.
വിവേകം എന്ന വിളവിനായി ശരീരമെന്ന കൃഷിഭൂമി ശരിയായി ഒരുക്കിയെടുക്കണമെങ്കില്‍ അതിന്റെ ചേരുവകളും ഘടനയും സവിശേഷതകളും അറിയണം. അതിനാല്‍ അപരാവിദ്യകളായ ജീവശ്ശാസ്ത്രം, മനശ്ശാസ്ത്രം എന്നിവയില്‍നിന്നു തുടങ്ങുന്നു.

തങ്ങളുടെ ക്ഷേത്രങ്ങള്‍ (ശരീരങ്ങള്‍) മൃത്യുവിന്‍റെ പിടിയിലമര്‍ന്ന് വ്യര്‍ത്ഥമായിപ്പോകുമെന്ന് ഭയന്ന്, യോഗികള്‍ ക്ഷേത്രനിര്‍ണ്ണയം ചെയ്യുന്നതിനുള്ള ശ്രമം തുടങ്ങി. എന്നാല്‍ ശരീരത്തോടുള്ള മമതാബന്ധം അവരുടെ യോഗാനുഷ്ഠാനത്തിന്‍റെ പാതയില്‍ പ്രതിബന്ധങ്ങള്‍ സൃഷ്‌ടിക്കുന്നതു കണ്ടപ്പോള്‍, യോഗികള്‍ക്കു മാതൃകയായി, പരമയോഗിയായ പരമശിവന്‍ സ്വര്‍ഗ്ഗസാമ്രാജ്യം ഉപേക്ഷിച്ച് ശ്മശാനത്തില്‍ തന്‍റെ താവളമുറപ്പിച്ചു. അദ്ദേഹം പത്തു ദിക്കുകളേയും ധരിച്ച് ദിഗംബരാനാവുകയും തന്നെ മോഹിപ്പിക്കാന്‍ ശ്രമിച്ച മദനനെ ചാമ്പലാക്കുകയും ചെയ്തു.

(തുടരും..)

No comments:

Post a Comment